Saturday, September 16, 2017

ന ഭൂമിര്‍ ന ജലം ചൈവ
ന തേജോ ന ച വായവഃ
ന ആകാശം ന ചിത്തം ച
ന ബുദ്ധീന്ദ്രിയ ഗോചരാഃ
ന ച ബ്രഹ്മ ന ച വിഷ്ണുഃ
ന ച രുദ്രശ്ച താരകാ
സര്‍വ്വ ശൂന്യ നിരാലംബ
സ്വയംഭൂ വിശ്വകര്‍മ്മണാ
ഭാരതീയരുടെ ചിരപുരാതനമായ സങ്കല്‍പമാണ് വിശ്വകര്‍മ്മദിനം. പ്രപഞ്ചത്തിന് കാരണമായി നിലകൊള്ളുന്ന മഹത്തായ പാരമ്പര്യമാണ് വിശ്വകര്‍മ്മ എന്ന വാക്ക്. പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്നിവയ്ക്ക് അതീതമായി സൃഷ്ടിയുടെ ആദിയില്‍ മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരാദികള്‍ക്ക് മുമ്പ് ഒന്നിനെയും ആശ്രയിക്കാതെ അവസ്ഥയില്‍ സദാ പരമാത്മാവും വിശ്വാത്മാവും സദാശിവനും വിരാട്‌സ്വരൂപനുമായ വിശ്വകര്‍മ്മാവ് സ്വയംഭൂവായി എന്ന് മൂലസ്തംഭം പ്രഖ്യാപിക്കുന്നു.
ആദിയില്‍ ഒന്നിലും അവലംബിക്കാത്ത വിശ്വകര്‍മ്മദേവന്റെ ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവയില്‍ ഉല്‍ഭൂതമായതാണ് ഇക്കാണുന്ന പ്രപഞ്ചം. തുടര്‍ന്ന് അഞ്ചു പ്രധാനികളായ ഋഷീശ്വരന്മാരെ സൃഷ്ടിക്കുകയും അവര്‍ക്ക് ജ്ഞാനോപദേശം നല്‍കുകയുമുണ്ടായി. ആ ദിനത്തെ പ്രകീര്‍ത്തിക്കുന്ന ദിവസമാണ് ഋഷിപഞ്ചമി എന്ന പേരില്‍ അറിയപ്പെടുന്നത്.
യഥാക്രമം ആ ഋഷിമാര്‍ സാനക, സനാതന, അഭുനസ, പ്രത്‌നസ, സുപര്‍ണ്ണസ എന്ന പേരില്‍ മഹാഋഷി പാരമ്പര്യമായിത്തീര്‍ന്നു. അവരാണ് അഞ്ചുഗോത്രങ്ങളിലായി ഇന്നു കാണപ്പെടുന്ന വിശ്വകര്‍മ്മ സമാജം. ആ മഹത്തായ പാരമ്പര്യത്തെയാണ് മനു, മയ, ത്വഷ്ഠാ, ശില്‍പി, വിശ്വക്ജ്ഞന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
വിശ്വബ്രഹ്മകുലേ ജാതേ ഗര്‍ഭ ബ്രാഹ്മണ നിശ്ചയാ
ഈ സമൂഹ കുലാചാര പ്രകാരം ഷോഡശ – പതിനാറ്- സംസ്‌കാരങ്ങള്‍ അനുഷ്ഠിച്ചുപോരുന്നു.
ഗര്‍ഭാധാനേ പുംസവനേ
സീമന്തോന്നയനേ തഥാ
ജാതകര്‍മ്മാന നാലോകനാമ
നിഷ്‌ക്രമണാദിഷു
അന്നപ്രാശന ചൂഢാസു
തഥോപനയനേ പി ച
വേദപ്രതേ, സമാവൃത്തൗ വിവാഹേ
പുത്രകാമ്യയോ
ഗ്രഹപ്രവേശേ ചാധാനേ യജ്ഞേ
നവ്യാന്ന ഭോജനേ.
ഗര്‍ഭധാനം, പുംസവനം, സീമന്തം, ജനനശേഷമുള്ള ജാതകര്‍മ്മം, സൂര്യദര്‍ശനമെന്ന നിഷ്‌ക്രമണം, അന്നപ്രാശനം, കാതുകുത്തലെന്ന ചൂഢാകര്‍ണം, കഠീബന്ധനം എന്ന നൂല്‌കെട്ട്, നാമകരണം, ഉപനയനം, വിദ്യാരംഭം, വേദപഠനം, സമാവൃത്തനം, വിവാഹം, പുത്രധാനം, ഗൃഹപ്രവേശനം എന്നീ പ്രകാരമുള്ള ഷോഢശ കര്‍മ്മങ്ങളാണ് നിലവില്‍ വിശ്വകര്‍മ്മജര്‍ അനുഷ്ഠിച്ചുപോരുന്നത്.
കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ട് കാലാന്തരങ്ങളില്‍ കുറച്ചൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും കുലസംസ്‌കാരങ്ങളില്‍ നിന്നും വ്യതിചലിക്കാതെ ഇന്നും അനുഷ്ഠിച്ചുപോകുന്നത് ഭാരതീയ പൈതൃകം കൊണ്ടുമാത്രമാണ്. വിശ്വകര്‍മ്മ സംസ്‌കാരത്തെ മുന്നോട്ടു നയിക്കുന്ന ഒട്ടനവധി മഠങ്ങള്‍ ഇന്നു പ്രവര്‍ത്തിച്ചുവരുന്നു. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ തിരുവണ്ണാമലയിലെ സീനന്തല്‍മഠം അതിപ്രാധാന്യമുള്ളവയാണ്. തിരുനല്‍വേലിയിലും വിശ്വകര്‍മ്മ മഠം നിലനില്‍ക്കുന്നുണ്ട്.
64-ാം മഠാധിപതി ശിവഷണ്‍മുഖ ജ്ഞാനാചാര്യ സ്വാമികളും, ഇളയ മഠാധിപതി ശിവരാജസ്വാമികളും നേതൃത്വം നല്‍കുന്ന മഠത്തിന്റെ പ്രവര്‍ത്തനം സുതാര്യമായി നടക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം മഠത്തില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയായ ബ്രഹ്മചാരികള്‍ വൈദിക കര്‍മ്മങ്ങള്‍ക്കും വേദാന്തപഠനത്തിനും നേതൃത്വം നല്‍കുന്നുണ്ട്.
കൂടാതെ കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും വിശ്വകര്‍മ്മ സംസ്‌കാരത്തിന്റെ പ്രചാരണാര്‍ത്ഥം മഠാധിപതികളും ശിഷ്യഗണങ്ങളും പ്രവര്‍ത്തിച്ചുവരുന്നു
വിശ്വകര്‍മ്മ എന്ന നാമധേയം പ്രപഞ്ചത്തിന്റെ സൃഷ്ടിയെ കുറിക്കുന്നതാണ്. വേദങ്ങളിലും, സൂക്തങ്ങളിലും ഉദ്ഘാഷിക്കുന്ന ഈ ശബ്ദം വിഷ്ണു സഹസ്രനാമത്തില്‍ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക.
‘വിശ്വകര്‍മ്മ മനുത്വഷ്ഠസ്തവിഷ്ഠ സ്തവിര്‍’ എന്ന് തുടങ്ങുന്ന ശ്ലോകം പ്രത്യേകം ശ്രദ്ധേയമാണ്. ഋഗ്‌വേദത്തില്‍ വിശ്വകര്‍മ്മ സൂക്തം തന്നെ കാണാം. തുഞ്ചത്താചാര്യന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
ഇക്കണ്ടവിശ്വമതു മിന്ദ്രാദി ദേവകളും അര്‍ക്കേന്ദുവഗ്നികളോ-
ടൊപ്പം ത്രിമൂര്‍ത്തികളും അഗ്രേ വിരാട് പുരുഷ നീ മൂലമക്ഷരവും
എന്ന ശ്ലോകത്തിലൂടെ ആചാര്യന്റെ വാക്കുകള്‍ വിരാട് സ്വരൂപനായ വിശ്വകര്‍മ്മദേവന്റെ വൈഭവത്തെക്കുറിക്കുന്നു.
വിശ്വകര്‍മ്മജരുടെ സേവനം എടുത്ത് പറയപ്പെടേണ്ടതാണ്. ഗീതയിലെ ശ്ലോകമനുസരിച്ച്
‘കര്‍മ്മണ്യേ വാധികാരസ്‌തേ മാ ഫലേഷു കഥാചന
മാകര്‍മ്മ ഫലഹേതുര്‍ഭൂര്‍ മാതേ സംഗോസ്ത കര്‍മ്മണി’
പ്രപഞ്ചത്തില്‍ പ്രകൃതിക്ക് വശംവദരായ നാം ശ്രേഷ്ഠവും ഉദാത്തവുമായ കര്‍മ്മത്തില്‍ വ്യാപൃതനായിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. കര്‍മ്മഫലത്തില്‍ ആഗ്രഹം കൂടുതലായാല്‍ കര്‍മ്മം തികച്ചും പൂര്‍ണ്ണമാകില്ല. ആകയാല്‍ നിഷ്‌കാമ കര്‍മ്മം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന അതേ രീതിയാണ് വിശ്വകര്‍മ്മജന്‍ അവലംബിക്കുന്നത്.
അംബരചുംബികളായ കൊട്ടാരം മുതല്‍ ചെറു കുടിലുകള്‍ വരെ ചാരുതയോടെ ചെയ്തു നല്‍കുന്ന നൈപുണ്യമായ കര്‍മ്മ കുശലത അതീവ പ്രാധാന്യമുള്ളതാണ്. വാസ്തുവിദ്യയിലും, ശില്‍പവിദ്യയിലും, ഇരുമ്പുപണിയിലും, വാര്‍ക്ക പ്പണിയിലും, സ്വര്‍ണ്ണപ്പണിയിലും അപാരമായ വൈദഗ്ദ്ധ്യം വിശ്വകര്‍മ്മജരുടെ സ്വതസിദ്ധമായ നൈപുണ്യമാണ്.
ലോകാ സമസ്താ സുഖിനോ ഭവന്തു
വിശ്വകര്‍മ്മജരുടെ മന്ത്രം, ലോകത്തിലെ എല്ലാ ജീവജാലങ്ങളും സുഖികളായി ഭവിക്കട്ടെ എന്നാണ്. വിശ്വകര്‍മ്മ ദേവന്റെ ആവിര്‍ഭാവ ദിനമായ ഇന്ന് ലോകത്തുള്ള എല്ലാ വിശ്വകര്‍മ്മജരും ഓരോ ഭാരതീയനും അഭിമാനത്തോടെ, നിശ്ചയദാര്‍ഢ്യത്തോടെ, രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ വിശ്വകര്‍മ്മ ദേവന്റെ പേരില്‍ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news705619#ixzz4st9q2zzv

No comments:

Post a Comment