Tuesday, September 12, 2017

”തത്തു വിഷയത്യാഗാത് സംഗത്യാഗാച്ച”
വിഷയത്യാഗമാണ് പ്രേമഭക്തിക്കുള്ള ആദ്യസാധനം. ഏതു വസ്തുവിനോടുമുള്ള അഗാധമായ അടുപ്പത്തെ ഉപേക്ഷിക്കലാണ് രണ്ടാമത്തെ മാര്‍ഗം. ലൗകിക വസ്തുക്കളോടുള്ള അടുപ്പം ഒഴിവാക്കുക.
”സല്‍സംഗത്വേ നിസ്സംഗത്വം
നിസംഗത്വാല്‍ നിര്‍മോഹത്വം” എന്ന ക്രമത്തില്‍ പടിപടിയായി ഭഗവാന്‍ എന്ന നിശ്ചലതത്ത്വത്തിലേക്കു കയറാന്‍ കാര്യപ്രാപ്തിയുണ്ടാക്കാനുള്ള മാര്‍ഗങ്ങളാണ് വിഷയവാസന ഉപേക്ഷിക്കലും ബന്ധങ്ങളിലൂടെയുള്ള ബന്ധനം ഒഴിവാക്കുകയെന്നതും.
ഏതെങ്കിലും ഒന്നിനോട് അധികമായ അടുപ്പം ഉണ്ടായാല്‍ ആ മമത തന്നെ ബന്ധനമായി മാറും. മമത എന്നാല്‍ തന്നെ എന്റേതെന്ന തോന്നലാണ്. ഞാന്‍, എന്റേത് എന്ന തോന്നല്‍ മാറിയാലേ ഭക്തി ഉറയ്ക്കൂ. അതായത് വിഭക്തികള്‍ മാറിയാലേ ഭക്തിവരൂ.
ഹിരണ്യാക്ഷന്-ഹിരണ്യത്തിലായിരുന്നു അക്ഷി ഉറച്ചിരുന്നത്. അതായത് സ്വര്‍ണത്തിലാണ് കണ്ണ്. എന്റേതാകണം, എല്ലാം എന്റേതാകണം എന്ന ചിന്ത. ഹിരണ്യകശിപുവിനാകട്ടെ ഞാന്‍ എന്ന തത്വത്തിനായിരുന്നു പ്രാധാന്യം. ആരും നാരായണനാമം ജപിക്കരുത്. ഞാനാണ് സര്‍വേശ്വരന്‍. ഭൂമിക്കും സ്വര്‍ഗത്തിനും പാതാളത്തിനും അധിപന്‍ ഞാന്‍ തന്നെയാണ്.
എല്ലാവരും ‘ഓം ഹിരണ്യായ നമഃ’ എന്ന് ജപിക്കണം എന്നായിരുന്നു ഹിരണ്യകശിപുവിന്റെ കല്‍പന. ഞാന്‍ മാത്രമാണ് സത്യം. ബാക്കിയെല്ലാം മായ. അതായത് ഇല്ലാത്തത്. അതുകൊണ്ട് നാരായണ നാമത്തിന് പകരം ഹിരണ്യായ നമഃ എന്ന് എല്ലാവരും എന്നെ പാടി പുകഴ്ത്തണം.
ഇത്തരത്തില്‍ എന്റേത്, ഞാന്‍ എന്ന ചിന്തകളാണ് അവരെ പിടികൂടാന്‍ ഭഗവാനെ പ്രേരിപ്പിച്ചത്.
ഞാന്‍, എന്റേത് എന്ന ചിന്തകളെല്ലാം വെടിഞ്ഞ് എല്ലാവരും ആ പരമേശ്വരതത്വത്തെയറിഞ്ഞ് സേവിക്കണം.
”ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്” എന്ന് പൂന്താനം പാടിയപോലെ സര്‍വതും സമര്‍പ്പിക്കാന്‍ പഠിക്കണം.


ജന്മഭൂമി: http://www.janmabhumidaily.com/news703269#ixzz4sVlEJkF6

No comments:

Post a Comment