Sunday, October 08, 2017

അതുതന്നെയാണ് നേടിയെടുക്കേണ്ടത്, അതുതന്നെയാണ് നേടിയെടുക്കേണ്ടത്.
ജീവാത്മാവും പരമാത്മാവും ഒന്നെന്ന ബോധത്തോടെ തന്മയീഭാവത്തില്‍ എത്തിച്ചേരുക.
അതാണ്, അതായിരിക്കണം ജീവിതത്തിന്റെ ലക്ഷ്യം. ശ്രീനാരദമഹര്‍ഷി ഇതേക്കുറിച്ചു പറയുമ്പോള്‍ ഭക്തികൊണ്ട് ആവേശഭിതനാകുന്നു. അതിനാലാണ് അതുതന്നെയാണ് നേടേണ്ടത് എന്നു പറയുമ്പോള്‍ നാരദഋഷി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. ഭഗവാനെക്കുറിച്ചുള്ള ബോധത്തില്‍ എല്ലാം അര്‍പ്പിച്ച് മറ്റെല്ലാം അസത്യമെന്നു മനസിലാക്കി മറക്കാന്‍ കഴിയണം. അഹങ്കാരത്തില്‍നിന്നുണ്ടാകുന്ന ജീവാത്മബോധം പരമാത്മബോധത്തില്‍ ലയിക്കണം. ഒരിക്കല്‍ മാത്രമല്ല, എല്ലായ്‌പ്പോഴും.
എല്ലാത്തിലും ഭഗവാനെ കാണാനാവുമ്പോള്‍ സമീപത്തുള്ള എല്ലാത്തിലും ഭഗവാനെത്തന്നെ ദര്‍ശിക്കാന്‍ തുടങ്ങും. അതാണ് സുദര്‍ശനം. ആ ദര്‍ശനത്തില്‍ ജഗദ്ഗുരു ശങ്കരാചാര്യരേയും ശ്രീനാരായണഗുരുവിനെയും പോലെ എല്ലാത്തിലും ഭഗവാനെന്നു കണ്ട് സ്‌നേഹിക്കുന്ന അവസ്ഥ വരും. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കൂ എന്ന് ജീസസ് പറഞ്ഞതും ഇതേ അര്‍ത്ഥത്തിലാണ്.
ഈ അവസ്ഥയിലെത്തിപ്പെടുമ്പോള്‍ ഒരു ദോഷം എറുമ്പിനുപോലും വരുത്താതെ അവരെയെല്ലാം ദൈവമെന്നു കണ്ട് ആരാധിക്കാന്‍ തുടങ്ങും.
ശ്രീശങ്കരാചാര്യസ്വാമികള്‍ക്ക് ഒരു ഘട്ടത്തില്‍ ചണ്ഡാളരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ച് നേര്‍വഴിക്കു നയിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടല്ലോ.
ഗംഗാതീരത്തുവച്ച് തന്റെ നേര്‍ക്കു വരുന്ന ചണ്ഡാളനോട് ശങ്കരാചാര്യര്‍ ‘മാറിപ്പോ ചണ്ഡാളാ’ എന്നു പറഞ്ഞപ്പോള്‍ ആജ്ഞ ശരീരത്തിനോടാണോ ആത്മാവിനോടാണോ എന്ന് ചണ്ഡാളന്‍ തിരിച്ചു ചോദിക്കുകയാണ് ചെയ്തത്. ശരീരത്തിനോടാണ് ആജ്ഞയെങ്കില്‍ അത് അസ്ഥാനത്താണ്. കാരണം ശരീരത്തിന് സ്വയം ചലിക്കാന്‍ കഴിവില്ല.
ആജ്ഞ ആത്മാവിനോടാണെങ്കില്‍ ആത്മാവിന് ജാതിവ്യത്യാസമില്ല എന്നാണ് ശാസ്ത്രം പറയുന്നത് എന്ന് ചണ്ഡാളന്‍ വിശദീകരിച്ചു. തിരിച്ചു മറുപടി പറയാനില്ലാതെ ശങ്കരാചാര്യര്‍ കുഴങ്ങി. അവിടെ വീണു നമസ്‌കരിച്ചപ്പോള്‍ ഭഗവാന്‍ ശിവരൂപത്തില്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news717444#ixzz4uxXFTOag

No comments:

Post a Comment