Friday, May 04, 2018

രാമനെന്നും ഭരതനെന്നും ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിങ്ങനെ നാലു കുട്ടികള്‍ പിറന്നു

അയോദ്ധ്യയില്‍ ദശരഥ മഹാരാജാവ് നാടുഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ മൂന്ന് പത്‌നിമാരില്‍ കൗസല്യയ്ക്ക് രാമനെന്നും കൈകേയിയ്ക്ക് ഭരതനെന്നും സുമിത്രയ്ക്ക് ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിങ്ങനെ നാലു കുട്ടികള്‍ പിറന്നു. അവരെ ജനകമഹാരാജാവിന്റെ പുത്രിമാരെക്കൊണ്ട് വിവാഹം ചെയ്യിച്ചു. മൂത്തപുത്രനായ രാമനെ രാജാവായി അഭിഷേകം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ കൈകേയി തന്റെ മകനായ ഭരതനെ അഭിഷേകം ചെയ്യണമെന്നും രാമന്‍ 14 വര്‍ഷം കാട്ടില്‍ വസിക്കണമെന്നും ആവശ്യപ്പെട്ടു. രാജാവിന്റെ ആജ്ഞപ്രകാരം രാമനും സീതയും ലക്ഷ്മണനും കാനനവാസത്തിന് പോയി.
അവിടെവെച്ച് ലങ്കാധിപനായ രാവണന്‍ സീതയെ കട്ടുകൊണ്ടു പോയി. സീതയെ വീണ്ടെടുക്കാന്‍ കിഷ്‌കിന്ധയിലെ യുവരാജാവായ സുഗ്രീവനുമായി സഖ്യം ചെയ്തു. സുഗ്രീവന്റെ മൂത്ത സഹോദരന്‍ ബാലി, സുഗ്രീവനെ നാട്ടില്‍നിന്നും ഓടിച്ചിരുന്നു. ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്‌കിന്ധാ രാജ്യത്തിലെ രാജാവാക്കി. പിന്നീട് വാനരന്മാരുടെ സഹായത്തോടെ ലങ്ക കീഴടക്കി, രാവണനെ വധിച്ച് സീതയെ വീണ്ടെടുത്തു. രാവണസോദരന്‍ വിഭീഷണനെ ലങ്കാധിപനായി അഭിഷേകം ചെയ്യിച്ചു. വൈശ്രവണനെ ജയിച്ച് വൈശ്രവണന്റെ പുഷ്പക വിമാനം രാവണന്‍ ലങ്കയിലേക്ക് കൊണ്ടുവന്നിരുന്നു. ആ പുഷ്പക വിമാനത്തില്‍ രാമനേയും സീതയേയും മറ്റും അയോധ്യയിലേയ്ക്ക് പോകാന്‍ വിഭീഷണന്‍ രാമന് നല്‍കി. രാമന്‍ അയോദ്ധ്യയിലെത്തിയശേഷം ആ പുഷ്പക വിമാനം വൈശ്രവണനു തന്നെ തിരിച്ചുകൊടുത്തു.
ശ്രീനാരദ മഹര്‍ഷി പറയുന്നു- ''ഒരു രാജാവ് മറ്റൊരു രാജ്യം ആക്രമിച്ച് കീഴടക്കിയാല്‍ ആ രാജ്യം ജയിച്ച രാജാവിനുള്ളതാണ്. എന്നാല്‍ കിഷ്‌കിന്ധയോ ലങ്കയോ പോലുമോ രാമനെ ഭ്രമിപ്പിച്ചില്ല. അതെല്ലാം അതിന്റെ അവകാശികള്‍ക്കു തന്നെ തിരികെക്കൊടുത്ത് നിസ്സംഗനായി മാറി നിന്നു. ഏവരും മോഹിക്കുന്ന പുഷ്പകവിമാനം പോലും രാമന്‍ വിട്ടുകൊടുത്തു. അതിലെല്ലാം ഉപരിയായി, കാട്ടിലേയ്ക്ക് പോയ രാമന്‍, ഭാര്യയുമൊത്ത് കാടിനെ നോക്കിക്കണ്ടു. അയോധ്യ വിട്ടു പോകുമ്പോള്‍ രാജ്യം നഷ്ടപ്പെട്ട വെറുമൊരു രാജകുമാരന്റെ ഭാവമല്ലായിരുന്നു രാമന്; മറിച്ച്, പുതിയൊരു ലോകം കാണുന്ന ഔത്സുക്യമായിരുന്നു!'' എന്ന്.
വാല്മീകി രാമായണത്തിന്റെ പല സന്ദര്‍ഭങ്ങളിലും രാമന്‍ പറയുന്നുണ്ട് സഹോദരങ്ങളില്ലാത്ത രാജ്യം തനിയ്‌ക്കെന്തിനാണെന്ന്? കൈകേയീ മാതാവിന്റെ തെറ്റുകളെക്കുറിച്ച് പറഞ്ഞ് ആരും അവരെ കുറ്റപ്പെടുത്തരുതെന്ന്. ഭര്‍ത്താവില്ലാത്ത, മകനാല്‍ തിരസ്‌കരിക്കപ്പെട്ടവരാണ് അവരെന്ന്. അതിനാല്‍ നിസ്സഹായയായ സ്ത്രീയെ വാക്കുകൊണ്ടുപോലും വേദനിപ്പിക്കരുതെന്ന് കര്‍ശനമായി രാമന്‍ നിര്‍ബന്ധിച്ചിരുന്നു. രാമന്‍ രാജ്യം ഭരിച്ചിരുന്നപ്പോള്‍ മഴ യഥാകാലം പെയ്തിരുന്നു. സ്ത്രീകള്‍ കരഞ്ഞിരുന്നില്ല, എന്തിനധികം പക്ഷികള്‍ പോലും ഖേദിച്ചു കരഞ്ഞിരുന്നില്ല. അവര്‍ ആഹ്ലാദത്താല്‍ കൂജനമായിരുന്നു ചെയ്തിരുന്നത്. പുത്രന്മാര്‍ മരിക്കുമ്പോഴും സ്വന്തം ചാരിത്ര്യം നഷ്ടപ്പെടുമ്പോഴുമാണ് സ്ത്രീകള്‍ കരയാറുള്ളത്. രാമന്റെ രാജ്യത്ത് സ്ത്രീ സുരക്ഷിതയായിരുന്നു. പ്രകൃതി സമ്പല്‍സമൃദ്ധയായിരുന്നു.
രാമന്റെയും രാമരാജ്യത്തിന്റെയും മഹത്വം കേട്ട് വാല്മീകി മഹര്‍ഷി സന്തോഷിച്ചു

No comments:

Post a Comment