Monday, May 07, 2018

ധര്‍മ്മത്തിന് മൂന്ന് വിഭാഗങ്ങള്‍ യജ്ഞവും  സ്വാധ്യായവും ദാനവുമാണ് ആദ്യം. രണ്ടാമത്തേത് തപസ്സാണ്. ആചാര്യഗൃഹത്തില്‍ താമസിച്ച് ജീവിതാവസാനംവരെ പുണ്യലോകങ്ങള്‍ക്ക് ആധികാരിയാണ്. ബ്രഹ്മനിഷ്ഠന്‍ അമൃതത്വത്തെ പ്രാപിക്കുന്നു.
ഓങ്കാരോപാസനത്തെ വിധിക്കുന്നതിനായാണ് 'ത്രയോ ധര്‍മ്മസ്‌കന്ധാ...' എന്നു തുടങ്ങുന്ന 23-ാം ഖണ്ഡം ആരംഭിക്കുന്നത്. യജ്ഞം എന്നാല്‍ അഗ്നിഹോത്രം തുടങ്ങിയ വൈദിക കടമകള്‍ ആചാര്യനില്‍നിന്ന് വേദം കേട്ട് പഠിക്കുന്നതും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതും അധ്യയനം. യാഗശാലയ്ക്ക് പുറത്ത് യാചിക്കുന്നവര്‍ക്ക് കൊടുക്കുന്നത് ദാനം. ഇത് മൂന്നും ചെയ്യുന്നത് ഗൃഹസ്ഥനാണ്. രണ്ടാമത്തെ സ്‌കന്ധം തപസ്സ്, കൃച്ഛറം, ചാന്ദ്രായണം തുടങ്ങിയ വ്രതങ്ങളാണ്. സന്ന്യാസിയോ വാനപ്രസ്ഥനോ അനുഷ്ഠിക്കും. ഇവര്‍ ബ്രഹ്മനിഷ്ഠരല്ലാത്തവരും ആശ്രമധര്‍മ്മം ഉള്ളവരുമാണ്. മൂന്നാമത്തെ ധര്‍മ്മസ്‌കന്ധം നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഗൃഹസ്ഥനും വാനപ്രസ്ഥനും ബ്രഹ്മനിഷ്ഠനല്ലാത്ത സന്ന്യാസിക്കും നൈഷ്ഠിക ബ്രഹ്മചാരിക്കും പുണ്യലോക പ്രാപ്തിയാകുന്ന ഫലം ലഭിക്കും. ബ്രഹ്മനിഷ്ഠനായ സന്ന്യാസിക്ക് അമൃതത്വം ലഭിക്കുന്നു. ബ്രഹ്മനിഷ്ഠയ്ക്ക് പ്രാണോപാസനയുടെ ഫലമായുണ്ടാകുന്ന അമൃതത്വ പ്രാപ്തിയെ ഇവിടെ സ്തുതിക്കുന്നു.
പ്രജാപതിയായ ബ്രഹ്മാവ് ലോകങ്ങളുടെ സാരത്തെ അറിയണമെന്ന ആഗ്രഹത്തോടെ ധ്യാനരൂപമായ തപസ്സ് അനുഷ്ഠിച്ചു. അപ്പോള്‍ ആ ലോകങ്ങളുടെ സാരമായ ത്രയീവിദ്യ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായി. ത്രയീവിദ്യയെ ലക്ഷ്യമാക്കി ധ്യാനരൂപ തപസ്സ്  ചെയ്തപ്പോള്‍ അതില്‍നിന്ന് ഭൂഃഭുവ സ്വഃ എന്നീ വ്യാഹൃതി രൂപങ്ങളായ അക്ഷരങ്ങള്‍ ത്രയീവിദ്യയുടെ സാരഭൂതമായി ഉണ്ടായി.
പിന്നെ ആ അക്ഷരങ്ങളെക്കുറിച്ച് തപസ്സ് ചെയ്തു . അപ്പോള്‍ അഭിതപ്തങ്ങളായ ആ വ്യാഹൃതികളില്‍നിന്ന് ഓങ്കാരം ഉണ്ടായി. അത് എങ്ങനെയുള്ളതാണ് എന്നുവച്ചാല്‍ ഇലകളുടെ എല്ലാ ഭാഗത്തും ഇലത്തണ്ട് വ്യാപിച്ചിരിക്കുന്നതുപോലെ എല്ലാ വാക്കുകളും ഓംകാരത്തില്‍ നിറഞ്ഞിരിക്കുന്നു. ഓങ്കാരം തന്നെയാണ് ഇതെല്ലാം. 
ലോകങ്ങള്‍ മുതലായവയുടെയെല്ലാം സാരാംശമായി ഉണ്ടായ ഓങ്കാരം ബ്രഹ്മത്തിന്റെ പ്രതീകമാണ്. അത് എല്ലാറ്റിലും വ്യാപിച്ച് നില്‍ക്കുന്നു. ഇവിടെ സര്‍വ്വവ്യാപകമായ ബ്രഹ്മത്തിന്റെ പ്രതീകമായി ഓങ്കാരോപാസന പറഞ്ഞത്, മുക്തിക്കും അമൃതത്വത്തെ നേടാനുമാണ്. മുന്‍പ് ഓങ്കാരോപാസന പറഞ്ഞിരുന്നത് കര്‍മ്മാംഗങ്ങളുടെ ശുദ്ധീകരണത്തിനും മറ്റുമാണ്.
ബ്രഹ്മത്തില്‍നിന്ന് വേറെയായി ഒന്നുമില്ല. ബ്രഹ്മത്തില്‍നിന്ന് വേറിട്ട് പ്രപഞ്ചത്തിന് നിലനില്‍പ്പില്ല. അതുകൊണ്ട് ഇക്കാണാകുന്നതെല്ലാം ഓങ്കാരമാണ്. അതിനാല്‍ അമൃതത്വ പ്രാപ്തിക്കായി പ്രണവോപാസന ചെയ്യുക തന്നെ വേണം.
അടുത്ത ഖണ്ഡത്തില്‍ യജ്ഞാംഗഭൂതങ്ങളായ സാമം, ഹോമം, മന്ത്രം, ഉത്ഥാനം എന്നിവയെ ഉപാസിക്കുന്നു. സോമയാഗത്തില്‍ ഹോമാഹുതിക്കു ശേഷം യജമാനനും ഋത്വിക്കുകളും പ്രസാദമായി സോമരസം കുടിക്കുന്നു.  ആ ദിവസത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. അതിനെ സവനം എന്നുപറയുന്നു. പ്രാതസവനം എന്നതിന്റെ അധിപതി വസുക്കളും മധ്യന്ദിന സവനത്തിന്റേത് ത്രദന്‍മാരും സന്ധ്യാസവനം അഥവാ തൃതീയ  സവനത്തിന്റേത് ആദിത്യന്മാരും വിശ്വദേവന്മാരുമാണ്. ഈ മൂന്നു കൂട്ടരും ചേര്‍ന്ന് ഭൂമി, അന്തരീക്ഷം, സര്‍ഗ്ഗം എന്നീ ലോകങ്ങള്‍ കൈയടക്കി വച്ചിരിക്കുന്നു. അതിനാല്‍ യജമാനന്റെ ലോകം എവിടെ എങ്ങനെ നേടാം എന്ന് അറിഞ്ഞയാള്‍ യജ്ഞം ചെയ്യണം.
രാവിലത്തെ സാമഗാനംകൊണ്ടും അഗ്നിയില്‍ വസ്തുക്കളെ ലക്ഷ്യമാക്കി മാത്രം ചൊല്ലി ഹോമിക്കുന്നതുകൊണ്ടും പ്രീതരായ വസുക്കള്‍ യജമാനന് ഭൂലോകത്തെ കൊടുക്കും. അതുപോലെ മധ്യാഹ്നത്തില്‍ സാമഗാനംകൊണ്ടും മന്ത്രംകൊണ്ടുള്ള ഹോമംകൊണ്ടും വായുവിനേയും രുദ്രന്മാരേയും ലക്ഷ്യമക്കി ഹോമം ചെയ്യുമ്പോള്‍ രുദന്മാര്‍ പ്രസാദിച്ച് അന്തരീക്ഷ ലോകത്തെ നല്‍കും. മൂന്നാമത്തെ സവനത്തില്‍ ആദിത്യനേയും വിശ്വദേവന്മാരെയും സംബന്ധിച്ച സാമം ചൊല്ലി മന്ത്രത്തില്‍ ഹോമിക്കുമ്പോള്‍ അവര്‍ സംതൃപ്തരായ സ്വര്‍ഗ്ഗലോകത്തെ കൊടുക്കും. ഇപ്രകാരം അറിയുന്നയാള്‍ യജ്ഞത്തിന്റെ  മാഹാത്മ്യം അറിയുന്നുവെന്ന് പറഞ്ഞാണ് രണ്ടാം അധ്യായം അവസാനിക്കുന്നത്.
janmabhumi

No comments:

Post a Comment