Saturday, April 13, 2019

ശ്രീരാമസവിധം

Saturday 13 April 2019 3:21 am IST
ഇന്ന് ശ്രീരാമ നവമി
ലോകത്തില്‍ രണ്ട്് പ്രകാരത്തിലുള്ള ആളുകളാണ് ഉള്ളത്. അവരെ പ്രവൃത്തി മാര്‍ഗികളെന്നും നിവൃത്തി മാര്‍ഗികളെന്നും ഭാരതം വിളിക്കുന്നു. കര്‍മത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ് പ്രവൃത്തിമാര്‍ഗികള്‍. കര്‍മ്മവാസനയും അഭിമാനവുമില്ലാതെ, വ്യാവഹാരികമായ കര്‍മങ്ങളെ കഴിവതും ഉപേക്ഷിച്ച് ജ്ഞാനമാര്‍ഗത്തെ അവലംബിച്ച് ജീവിക്കുന്നവരാണ്  നിവൃത്തിമാര്‍ഗികള്‍. പ്രവൃത്തിമാര്‍ഗികളെ ഗൃഹസ്ഥരെന്നും നിവൃത്തിമാര്‍ഗികളെ സംന്യാസികളെന്നും പൊതുവായി പറയുന്നു.
ചുരുക്കത്തില്‍ ലൗകികജീവിതത്തിന്റേയും ആധ്യാത്മിക ജീവിതത്തിന്റേയും വഴികളാണ് പ്രവൃത്തിമാര്‍ഗവും നിവൃത്തിമാര്‍ഗവും കാട്ടിത്തരുന്നത്. നമുക്ക് ഭൗതികമായ ഭുജിക്കലും അതുപോലെത്തന്നെ മോക്ഷവും ജഗത്തില്‍ വേണമെന്ന് പാതഞ്ജലയോഗസൂത്രവും പറയുന്നു. 'ഭോഗാപവര്‍ഗാര്‍ഥം ദൃശ്യം' . ഭോഗത്തിന് പ്രവൃത്തിയും അപവര്‍ഗം അഥവാ മോക്ഷത്തിന് ജ്ഞാനവും വിശേഷമായി പറയുന്നു. ഇതുരണ്ടിനേയും ആരാണോ സമരസതയോടെ കൊണ്ടു പോകുന്നത് അവയെ ഭാരതീയ ശാസ്ത്രങ്ങള്‍ ഋഷിവര്യന്മാരെന്നും മഹാപുരുഷന്മാരെന്നുമൊക്കെ വിളിക്കുന്നു. ഈവിധമുള്ള സമരസതയുടെ ഉദാത്തമായ ഒരു ചിത്രമാണ് ശ്രീരാമചന്ദ്രന്റെ ജീവിതസന്ദര്‍ഭളിലൂടെ നമുക്ക് ദര്‍ശിക്കാനാവുന്നത്. 
തന്റെ ജീവിതത്തിന്റെ ശ്രേഷ്ഠതകൊണ്ട് ഒരു യുഗം അറിയപ്പെടുക എന്നത് ശ്രേയസ്‌ക്കരം തന്നെ. ത്രേതായുഗം ശ്രീരാമചന്ദ്രന്റെ ജീവിതകാലം കൊണ്ടാണ് അറിയപ്പെടുന്നത്. ധര്‍മോചിതമായ പ്രവൃത്തിയും ആദര്‍ശാത്മകമായ പ്രജ്ഞയും പാലിച്ച് ജീവിതം നയിച്ചതിന്റെ ഫലമായിട്ടാണ് യുഗാവതാരം എന്ന നിലയില്‍ ഭാരതീയ ജനത തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതു വര്‍ണിക്കുന്ന രാമകഥകള്‍ അസംഖ്യമുണ്ട്. വല്മീകി മഹര്‍ഷിയുടെ മൂലരാമായണമാണ് സര്‍വാധികം രാമജീവിതത്തിന്റെ പ്രമാണമായിരിക്കുന്നത്. ' രാമോ വിഗ്രഹവാന്‍ ധര്‍മ:' എന്ന നിലയില്‍ ധര്‍മത്തിന്റെ മൂര്‍ത്തിയും ആദര്‍ശപുരുഷനുമായിരുന്നുകൊണ്ട് ധര്‍മമനുഷ്ഠിക്കുന്ന ശ്രേഷ്ഠപുരുഷനായ ശ്രീരാമനെ വാത്മീകി രാമായണത്തില്‍ ദര്‍ശിക്കാം. ഗാര്‍ഹസ്ഥ്യം നയിച്ചു കൊണ്ട് ജീവിതത്തില്‍ ഓരോ വിഭാഗത്തോടുമുള്ള ഉത്തരവാദിത്വങ്ങളെ നിറവേറ്റി ഓരോ സന്ദര്‍ഭങ്ങളേയും എങ്ങനെ ധര്‍മോചിതമാക്കാം എന്ന് ചിന്തിച്ച് പ്രവൃത്തിക്കുന്ന ശ്രീരാമനെയാണ് വാത്മീകി രാമായണത്തില്‍ കാണുന്നത്. 
എന്തിനും ധര്‍മ്മാധര്‍മ്മങ്ങളെ അടിസ്ഥാനപ്പെടുത്തുന്ന ശ്രീരാമന്‍ ധര്‍മ്മം വിട്ടുള്ള ജീവിതത്തെ മൃതതുല്യം എന്ന നിലയിലാണ് പറയുന്നത്. ഭാര്യയെ ഒഴിച്ച് മറ്റെല്ലാ സ്ത്രീകളേയും അമ്മയായിക്കാണണം എന്ന ധര്‍മോചിതമായ വീക്ഷണത്തെ അതേപടി സ്വീകരിച്ചാചരിച്ചിടത്താണ് വാസ്തവത്തില്‍ ബാലിയെ നിഗ്രഹിക്കാനുള്ള ന്യായംപോലും ശ്രീരാമന്‍ കണ്ടെത്തുന്നത്.
സഹോദരപത്നിയെ അപഹരിച്ചവനാണല്ലോ ബാലി?  ഈ ധര്‍മാചരണത്തിലൂടെ പുരുഷന്റെ ശ്രേഷ്ഠതയ്ക്ക് കാരണമാകുന്ന ധര്‍മാര്‍ഥകാമങ്ങളുടെ ഭദ്രതയെ അദ്ദേഹം എപ്പോഴും ചിന്തിക്കുന്നുണ്ട്. രാഷ്ട്രത്തിന്റെ പ്രശസ്തിയെക്കുറിച്ചും ധന-ഐശ്വര്യസ്ഥിതിയെക്കുറിച്ചും പിതൃജനങ്ങളുടേയും ഭൂതജാലങ്ങളുടേയും തൃപ്തിയെക്കുറിച്ചുമൊക്കെ ഉത്കണ്ഠപ്പെടുന്ന ശ്രീരാമന്‍ ഇതിന് തെളിവാണ്. ഈ ധര്‍മാചരണങ്ങള്‍ നല്‍കിയ പരിശുദ്ധ അന്ത: കരണത്തില്‍ നിന്നാണ് സീതാവിയോഗത്താല്‍ സദാ വിലപിക്കുന്ന സാധുവായ രാമനെ കാണുന്നതും അതേസമയം തന്നെ വീണ്ടെടുക്കപ്പെട്ട സീതയുടെ പരിശുദ്ധി ജനസമക്ഷം തെളിയിക്കപ്പെടണം എന്ന് കര്‍ക്കശമായി ആവശ്യപ്പെടുന്ന രാമനെ കാണുന്നതും.
ജീവിതത്തിന്റെ പച്ചയായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആചരണങ്ങള്‍ നടത്തപ്പെടുന്നിടത്ത് ധര്‍മം നിത്യജീവിതത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു. അതിന്റെ ജീവിതഗന്ധം നഷ്ടപ്പെടുമ്പോഴാണ് ധര്‍മകാര്യങ്ങള്‍ വെറും 'വേദാന്തം പറച്ചില്‍'  ആയി മാറുന്നത്. അങ്ങനെയാവരുത്. ഹൈന്ദവജീവിതം തന്നെ ഒരു ജീവിതശൈലി എന്ന നിലയിലാണ് പ്രശസ്തമായിരിക്കുന്നതും.  ശ്രീരാമചന്ദ്രന്റെ ജീവിതസന്ദര്‍ഭങ്ങളിലൂടെ ജീവനത്തിന്റെ ഈയൊരു സമഗ്രദര്‍ശനമാണ് വാത്മീകി മഹര്‍ഷി വരച്ചു കാട്ടിയിട്ടുള്ളത്. 
അതേസമയം തന്നെ നിവൃത്തിമാര്‍ഗ വീക്ഷണത്തിലൂടെ ജ്ഞാനമാര്‍ഗത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് രചിക്കപ്പെട്ടിട്ടുള്ള  അധ്യാത്മ രാമായണത്തില്‍ ഒരാദര്‍ശ പുരുഷന്‍ എന്നതിലുപരി ഈശ്വരാവതാരം എന്ന നിലയിലാണ് ശ്രീരാമന്‍ വര്‍ണിക്കപ്പെടുന്നത്. മാനുഷികമായ സര്‍വ പ്രശ്്നങ്ങള്‍ക്കും ആധ്യാത്മികമായ പരിഹാരം തേടുകയാണ് അധ്യാത്മരാമായണം ചെയ്യുന്നത്. കര്‍മ്മത്തിനു മീതേ ഇവിടെ ജ്ഞാനം പ്രതിഷ്ഠിക്കപ്പെടുന്നു. അവതാരോദ്ദേശ്യലാഭത്തിനു വേണ്ടിമാത്രം ജന്മത്തെ സ്വീകരിക്കുന്ന നിലയിലാണ് ശ്രീരാമന്‍ ഇതില്‍ അവതരിപ്പിക്കപ്പെടുന്നത്.
ജീവിതത്തിനിടയില്‍ നടക്കുന്നതിനെയെല്ലാം കേവലം മായാകല്പിതങ്ങള്‍ എന്നു മാത്രമാണ് അധ്യാത്മരാമായണം ഉത്തരകാണ്ഡത്തിലുള്ള യോഗാവസിഷ്ഠവും കാണുന്നത്. അതുകൊണ്ടു തന്നെ സീതാപഹരണം പോലും മായാകല്പിത ചിത്രണം മാത്രമാണ്. മായാകല്പിതമെങ്കിലും ശരീരം കൊണ്ടുള്ള ജീവിതകാലയളവിനെ ധര്‍മാചരണത്തിനുള്ള ഉപാധി എന്ന നിലയില്‍ തന്നെയാണ് അധ്യാത്മരാമായണത്തിലുള്ള ശ്രീരാമനും കാണുന്നത്. തികച്ചും വേദയുക്തമായ കാഴ്ചപ്പാടാണ് ശ്രീരാമന്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്. 
പഞ്ചമഹായജ്ഞാചരണത്തിനും പുരുഷാര്‍ഥത്തിനും അദ്ദേഹം നല്‍കുന്ന പ്രാധാന്യത്തില്‍ നിന്ന് അത് വ്യക്തമാണ്. ലക്ഷ്മണനോടും ബാലിയോടുമൊക്കെ നല്‍കുന്ന ഉപദേശങ്ങളില്‍ നിന്ന് അത് കൂടുതല്‍ പ്രകടമാകുന്നുണ്ട്. ബാലിയുടെ ഭാര്യയായ താരയോട് നടത്തുന്ന ഉപദേശത്തില്‍ ശരീരത്തിന്റെ നശ്വരത സംബന്ധിച്ച കൃത്യവും ജ്ഞാനാത്മകവുമായ വീക്ഷണവും നമുക്ക് ലഭിക്കുന്നു.
ചുരുക്കത്തില്‍ വേദാചരണങ്ങളിലൂടെ ധര്‍മാനുസാരിയായ കര്‍മത്തിന്റേയും, വേദാന്തപ്രകരണങ്ങളിലൂടെ ജ്ഞാനാനുസാരിയായ പ്രജ്ഞയുടേയും സമ്മിശ്രമായ മൂര്‍ത്തിയായി ശ്രീരാമചന്ദ്രന്‍ മാറുന്നു.ധര്‍മാനുസാരിയായ കര്‍മത്തിലൂടെ പ്രവൃത്തിമാര്‍ഗവും ജ്ഞാനാനുസാരിയായ പ്രജ്ഞയിലൂടെ നിവൃത്തിമാര്‍ഗവും പ്രശംസിക്കപ്പെടുന്നു. 'ധര്‍മജിജ്ഞാസാനന്തരം ബ്രഹ്മജിജ്ഞാസ:'  എന്ന ഉത്തരമീമാംസയുടെ ബ്രഹ്മസൂത്രപക്ഷവും ഒരുപോലെ ഇവിടെ ചേര്‍ന്നു വരുന്നുണ്ട്. ഇതു രണ്ടും ഒരുപോലെ വിളങ്ങുന്നിടത്ത് ഭൗതികമായ ക്ഷേമവും ആധ്യാത്മികമായ ശ്രേയസ്സും കൈവരുന്നു. ഈയൊരു ചേര്‍ച്ച അഥവാ യോഗം സംഭവിച്ചതിനാല്‍ ശ്രീരാമചന്ദ്രന്‍ നമുക്ക് ആദര്‍ശപുരുഷനും ആരാധനാമൂര്‍ത്തിയുമാണ്.

No comments:

Post a Comment