Saturday, June 13, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പന്ത്രണ്ടാം ദിവസം (2026 ജൂൺ 12) സംഭവമാകട്ടെ വസ്തുതയാകട്ടെ ഭാരമായി തോന്നുന്നിടത്ത് അജ്ഞാനമുണ്ട്. വിജ്ഞാനം കൊണ്ടാണ് ഭാരരാഹിത്യം സാധിക്കുക. സമ്പൂർണ്ണ ഭാരരാഹിത്യമാണ് മോക്ഷം. സമ്പൂർണ്ണ ഭാരരഹിതാവസ്ഥ എന്നാൽ കർതൃത്വ- ഭോക്തൃത്വബുദ്ധി അവസാനിച്ചിട്ടുള്ള ജ്ഞാനനിഷ്ഠയുടെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഒരു യാത്ര തുടങ്ങാൻ ഏവർക്കും തീരുമാനിക്കാം. അന്ത:പ്രചോദനങ്ങളെ തിരിച്ചറിഞ്ഞുള്ള യാത്രയിൽ അവയെ അടിച്ചമർത്തരുത്; മിഥ്യാചരന്മാരാവരുത്. ക്രമികമായി സംഭവിക്കണം വൈരാഗ്യം. ആത്മീയതയും ഭൗതികതയും തമ്മിൽ അന്ത:സംഘർഷമുള്ളതല്ല നമ്മുടെ സംസ്‌കൃതി. ഭാരവാഹിത്വത്തിൽ നിന്ന് ഭാരരാഹിത്യത്തിൻ്റെതായ ഭാരതീയത്വത്തിലേക്ക് ധർമ്മ പാതയിലൂടെയുള്ള തീർത്ഥയാത്രയാണ് മഹാഭാരതം. ധർമ്മപുത്രർക്ക് ഭീഷ്മ-ദ്രോണാദികളെ കരുതി ഭയമുണ്ട്. പ്രതിവിധിയായി വേദവ്യാസൻ ഉപദേശിച്ച പ്രതിസ്മൃതി മന്ത്രത്താൽ അർജ്ജുനൻ ദിവ്യഭൂമികകളിൽ തപം ചെയ്ത്, പിനാകിയുടെ പരീക്ഷണങ്ങളെ അതിജീവിച്ച്, ദിവ്യായുധങ്ങൾ കരസ്ഥമാക്കി. വരുണൻ, കുബേരൻ, യമധർമ്മൻ പിന്നാലെ ദേവേന്ദ്രനും അവിടെയെത്തി, പാർത്ഥന് വിശേഷപ്പെട്ട ആയുധങ്ങൾ നല്കുന്നുണ്ട്. തുടർന്ന് കൃതാർത്ഥനായ പാർത്ഥന് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്ക് സമയമായി. ഇന്ദ്രശാസനമനുസരിച്ച് എത്തിയ അതിവിശിഷ്ടമായ രഥത്തിൽ ദേവേന്ദ്രപ്രസാദം കൊണ്ട് കയറിയ അർജ്ജുനൻ സ്വർഗ്ഗത്തിലെത്തുന്നു. പാപികൾക്ക് അപ്രാപ്യമായ പുണ്യ നഗരിയിൽ, വിശിഷ്ട സഭയിൽ, ദേവേന്ദ്രൻ പുത്രനെ വാത്സല്യപൂർവ്വം സ്വീകരിച്ചാശ്ലേഷിക്കുന്നു. അഞ്ചു വർഷം സസുഖം അവിടെ വാണ അർജജുനൻ ചിത്രസേനൻ്റെ ശിക്ഷണത്തിൽ നൃത്യഗീതാദികൾ അഭ്യസിക്കുന്നു. സഭയിൽ ഒരു നൃത്തവേളയിൽ ഉർവ്വശിയിൽ പതിഞ്ഞ അർജ്ജുനൻ്റെ നോട്ടത്തെ മാനിച്ച് ദേവേന്ദ്രൻ ആ താല്പര്യത്തെ തൃപ്തിപ്പെടുത്താൻ ഉദ്യമിക്കുന്നു. അപ്രകാരമെത്തിയ ഉർവ്വശിയോട് തൻ്റെ നോട്ടത്തിൻ്റെ വ്യത്യസ്‌തമായ താല്പര്യത്തെ അർജ്ജുനൻ വിശദമാക്കുന്നു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 12.06.2026

No comments:

Post a Comment