Saturday, September 28, 2024

യോഗവാസിഷ്ഠരാമായണം സ്വപ്രഭാനന്ദസ്വാമി ഉത്പത്തിപ്രകരണം – 4-ാം സര്‍ഗ്ഗം (വസിഷ്ഠമഹര്‍ഷിയുടെ ഉപദേശങ്ങള്‍ ശ്രദ്ധയോടെ കേട്ടിട്ടു സന്ധ്യാസമയമായപ്പോള്‍ രാജസഭയിലുണ്ടായിരുന്നവരെല്ലാം അവരവരുടെ സങ്കേതങ്ങളിലേക്കു മടങ്ങി. പിറ്റേന്ന് എല്ലാവരും തിരിച്ചുവന്നപ്പോള്‍ വസിഷ്ഠമഹര്‍ഷി മനസ്സിന്റെയും ജഗത്തിന്റെയും സ്വഭാവത്തെ വര്‍ണ്ണിച്ചു.) ശ്രീ വാല്മീകി പറഞ്ഞു: മുനിശ്രേഷ്ഠനായ വസിഷ്ഠമുനി ഉത്കൃഷ്ടവചനങ്ങളിലൂടെ ഉപദേശം നല്കാന്‍ ഒരുങ്ങിയപ്പോള്‍ അതു കേള്‍ക്കുവാന്‍ ദത്തശ്രദ്ധരായ സഭാവാസികള്‍ ഏകാഗ്രചിത്തരായിട്ടു മൗനമായി ഇരുന്നു. ജനങ്ങളുടെ അവയവങ്ങള്‍ ചലിക്കാത്തതുകൊണ്ട് കിങ്ങിണി മുതലായ ആഭരണങ്ങളുടെ ശബ്ദങ്ങള്‍ ഉണ്ടായിട്ടില്ല. കൂടുകളില്‍ വളര്‍ത്തപ്പെട്ടിരുന്ന തത്തകളും പ്രാവുകളുമൊക്കെ അവയുടെ വിളയാട്ടങ്ങള്‍ നിറുത്തി ശാന്തരായിരുന്നു. രാജകൊട്ടാരത്തിലുണ്ടായിരുന്ന നര്‍ത്തകികളും നടികളും മറ്റും ഹാവഭാവാദികളെല്ലാം വെടിഞ്ഞിരുന്നപ്പോള്‍ അവരെല്ലാം ഭിത്തിയില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങളെപ്പോലെ നിശ്ചലരായി വിളങ്ങി. ആഹ്ലാദപ്രദമായ ചൂടുള്ള പകല്‍ കഴിയാന്‍ ഒരു മുഹൂര്‍ത്തംമാത്രം ശേഷിച്ചു. സൂര്യകിരണങ്ങള്‍ കുറഞ്ഞുവന്നു. വിടര്‍ന്ന താമരപ്പൂക്കളുടെ സുഗന്ധവും വഹിച്ചുകൊണ്ട് മന്ദമാരുതന്മാര്‍ വസിഷ്ഠമഹര്‍ഷിയുടെ ഉപദേശം കേള്‍ക്കാനെന്നു തോന്നുമാറ് അവിടെ വന്നുചേര്‍ന്നു. സൂര്യന്‍ താന്‍ കേട്ട വിഷയങ്ങളെപ്പറ്റി മനനപൂര്‍വ്വം ചിന്തിക്കുവാനായിട്ടെന്നപോലെ, പകലുളവാക്കാന്‍ വേണ്ടിയുള്ള തന്റെ ഭ്രമണത്തെ ഉപേക്ഷിച്ചിട്ടു ജനശൂന്യമായ അസ്തമനപര്‍വ്വതത്തിന്റെ മുകളിലേക്കു പോയി. ജ്ഞാനഗര്‍ഭിതമായ ഉപദേശങ്ങള്‍ കേട്ടതുകൊണ്ടുണ്ടായതും അന്തഃകരണത്തിനു കുളിര്‍മ നല്കുന്നതുമായ ശാന്തി എന്നപോലെ വനഭൂമിയില്‍ മഞ്ഞുപെയ്യാന്‍ തുടങ്ങിയപ്പോള്‍ ആ വനഭൂമി മുഴുവന്‍ സമനിരപ്പുള്ളതായിത്തീര്‍ന്നു. പത്തുദിക്കുകളിലും ജനസഞ്ചാരം നിലച്ചതു കണ്ടപ്പോള്‍ വസിഷ്ഠ മുനിയുടെ ഉപദേശം ശ്രദ്ധയോടെ കേള്‍ക്കാന്‍ വേണ്ടി ജനങ്ങള്‍ തങ്ങളുടെ സകല ചേഷ്ടകളെയും ഉപേക്ഷിച്ചതായിരിക്കുമെന്നു തോന്നിച്ചു. കൊട്ടാരത്തിലുണ്ടായിരുന്നവരെല്ലാം വസിഷ്ഠമഹര്‍ഷിയുടെ ഉപദേശം കേള്‍ക്കാന്‍ വേണ്ടി കഴുത്തു നീട്ടി കാതോ ര്‍ത്തതുകൊണ്ട് എല്ലാവരുടേയും നിഴലുകള്‍ക്കു നീളംകൂടി. ഈ സമയത്ത് കാവല്ക്കാരന്‍ വിനയാന്വിതനായിവന്നിട്ട് മഹാരാജാവിനോടു പറഞ്ഞു: ”മഹാരാജാവേ, ഇപ്പോള്‍ സ്‌നാനത്തിനും ബ്രാഹ്മണപൂജയ്ക്കും ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു.” അപ്പോള്‍ വസിഷ്ഠമഹര്‍ഷി തന്റെ മധുരമായ വാക്കുകളെ ഉപസംഹരിച്ചുകൊണ്ട് ”രാജാവേ, കേട്ടത് ഇന്നിത്രത്തോളം മതി. ഇനിയുള്ളതു രാവിലെ പറയാം” എന്നു പറഞ്ഞിട്ടു മൗനമവലംബിച്ചു. അപ്പോള്‍ മഹാരാജാവ്, ”അങ്ങനെയാകട്ടെ” എന്നു പറഞ്ഞിട്ട് തന്റെ ഐശ്വര്യാഭിവൃദ്ധിക്കു വേണ്ടി പാദ്യം, അര്‍ഘ്യം, പുഷ്പം, സമ്മാനം, ദക്ഷിണ മുതലായവ ആദരവോടെ യഥായോഗ്യം സമര്‍പ്പിച്ചിട്ട് ദേവതകളെയും മഹര്‍ ഷിമാരെയും മുനിമാരെയും ബ്രാഹ്മണരെയും പൂജിച്ചു. അതിനുശേഷം രാജാക്കന്മാരും മുനിമാരും ഒന്നടങ്കം എഴുന്നേറ്റു. അപ്പോള്‍ നിസ്പൃഹരായ മുനിമാര്‍ അവര്‍ക്കു നല്കപ്പെട്ട രത്‌നങ്ങളെ അവിടെത്തന്നെ ഉപേക്ഷിച്ചതിനാല്‍ മണ്ഡലാകാരത്തില്‍ അവിടവിടെ കിടന്നിരുന്ന രത്‌നങ്ങളുടെ പ്രഭകൊണ്ട് സകലരുടെയും മുഖമണ്ഡലം ശോഭിച്ചു. ജനങ്ങളുടെ പരസ്പരാംഗസമ്പര്‍ക്കം കാരണം അവരുടെ അവയവങ്ങളിലുണ്ടായിരുന്ന തോള്‍വളകളുടെയും വളകളുടെയും കിലുക്കം കേള്‍ക്കാമായിരുന്നു. പട്ടുവസ്ത്രങ്ങളെക്കൊണ്ടും സ്വര്‍ണ്ണമാലകളെക്കൊണ്ടും ആളുകളുടെ ഉരുക്കളും മാറിടങ്ങളും ശോഭിച്ചു. ശിരസ്സില്‍ അണിഞ്ഞിരുന്ന പൂക്കളില്‍ വിശ്രമിച്ചിരുന്ന തേനീച്ചകളുടെ മുരളലുകള്‍കൊണ്ട് ആളുകളുടെ കേശഭാരങ്ങള്‍ ഘുംഘുമെന്നു പറയുന്നതുപോലെ തോന്നിച്ചു. സുവര്‍ണ്ണാലങ്കാരങ്ങളുടെ ശോഭകൊണ്ട് ആളുകള്‍ ദിക്കുകളെ സ്വര്‍ണ്ണമയമാക്കിത്തീര്‍ത്തു. മുനികളുടെ ചിത്തത്തില്‍ കുടികൊണ്ടിരുന്ന മഹാമുനിവാണികള്‍ ഹേതുവായിട്ടു എല്ലാവരുടെയും ചിത്തവൃത്തികള്‍ ശാന്തമായിത്തീര്‍ ന്നിരുന്നു. സഭാവാസികളിലെ ആകാശചാരികള്‍ ആകാശത്തിലൂടെയും ഭൂലോകവാസികള്‍ ഭൂമിയിലൂടെയും പോയി. അവരെല്ലാം സ്വഗൃഹങ്ങളിലേക്കു ചെന്നിട്ട് അവരവരുടെ ദൈനികകൃത്യങ്ങള്‍ നടത്തി. ജനകോലാഹലങ്ങള്‍ അടങ്ങുമ്പോള്‍ ബാലാംഗനകള്‍ അവരവരുടെ ഭര്‍ത്തൃഗൃഹത്തിലേക്ക് എത്തിച്ചേരുന്നതുപോലെ ശ്യാമവര്‍ണ്ണയായ രാത്രി രാജകൊട്ടാരത്തിലേക്ക് എത്തിച്ചേര്‍ന്നു. സൂര്യദേവന്‍ മറ്റു പ്രദേശങ്ങള്‍ക്കു വെളിച്ചം കൊടുക്കാന്‍വേണ്ടി ദേശാന്തരത്തിലേക്കുപോയ്ക്കഴിഞ്ഞിരുന്നു. എല്ലായിടത്തും വെളിച്ചമെത്തിക്കുക എന്നത് സജ്ജനങ്ങളുടെ വ്രതമാണല്ലോ. വസന്തശ്രീ ഉദിച്ചതോ എന്നു തോന്നുമാറുള്ള പൂത്ത പ്ലാശിന്‍വനങ്ങളെപ്പോലെ ഉദിച്ചനക്ഷത്രങ്ങളെ ധരിച്ചുകൊണ്ടു സന്ധ്യ എല്ലാ ദിക്കിലും വ്യാപിച്ചു. നിര്‍മ്മലമായ ചിത്തവൃത്തികള്‍ നിദ്രയില്‍ ലയിക്കുന്നതുപോലെ പക്ഷികള്‍ മാവ്, വേപ്പ്, കദംബം മുതലായ വൃക്ഷങ്ങളുടെ അഗ്രഭാഗങ്ങളിലും ഗ്രാമക്ഷേത്രങ്ങളിലും വീടുകളിലും ലയിച്ചു, (ചേക്കേറി). സൂര്യപ്രഭ തട്ടിയിട്ടു ചിലയിടത്തു കുങ്കുമപ്രഭയോടുകൂടിയതും സൂര്യപ്രഭകൊണ്ടു മഞ്ഞ നിറമാര്‍ന്ന മേഘങ്ങളാകുന്ന മഞ്ഞപ്പട്ടുടയാട ചാര്‍ത്തപ്പെട്ടതും നക്ഷത്രങ്ങളെ ക്കൊണ്ടു കൊരുക്കപ്പെട്ട നക്ഷത്രമാലയോടുകൂടിയതുമായ അസ്തമയപര്‍വ്വതം സമാനധര്‍മ്മങ്ങളോടുകൂടിയ ആകാശത്തിലേക്കു പ്രവേശിച്ചു. മഞ്ഞപ്പട്ടു ധരിച്ചവനും ലക്ഷ്മീസമേതനും വനമാല ചാര്‍ത്തിയവനുമായ മഹാവിഷ്ണു ധ്യാനനിഷ്ഠരായ സജ്ജനങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതുപോലെയാണ് അസ്താചലം സന്ധ്യാസമയത്ത് ആകാശത്തിലേക്ക് പ്രവേശിച്ചത്. (സന്ധ്യാസമയത്ത് ഈശ്വരധ്യാനം പ്രശസ്തമാണെന്നകാര്യം സമാസോക്തിയിലൂടെ പറയപ്പെട്ടിരിക്കുന്നു.) സന്ധ്യാദേവി പൂജ സ്വീകരിച്ചിട്ടു പൊയ്ക്കഴിഞ്ഞപ്പോള്‍ വേതാളം രൂപമെടുത്തുവന്നതുപോലെ അന്ധകാരം സര്‍വ്വത്ര വ്യാപിച്ചു. മഞ്ഞുകണങ്ങളെ വഹിക്കുന്നതും വൃക്ഷങ്ങളുടെ ഇലകളെ മെല്ലെ മെല്ലെ ചലിപ്പിക്കുന്നതും ആമ്പല്‍പ്പൂക്കളുടെ സുഗന്ധത്തെ ധരിക്കുന്നതുമായ മന്ദമാരുതന്‍ വീശാന്‍ തുടങ്ങി. നീണ്ടു കറുത്തിടതിങ്ങിയ തലമുടിയുള്ളവരും ദുഃഖിച്ചുകരഞ്ഞതുകൊണ്ട് വ്യക്തമായി കാണപ്പെടാത്ത കൃഷ്ണമണികളോടുകൂടിയവരും ആയ വിധവകളെപ്പോലെ ആയിത്തീര്‍ന്ന ദിക്കുകള്‍ അന്ധകാരാവൃതങ്ങളായി. ഘനാന്ധകാരമെന്ന നീണ്ടു കറുത്തിടതിങ്ങിയ തലമുടികളുള്ളവയും മഞ്ഞുണ്ടായിരുന്നതുകൊണ്ടു വ്യക്തമാകാത്ത നക്ഷത്രങ്ങളാകുന്ന കൃഷ്ണമണികളോടുകൂടിയവയും സൂര്യനാകുന്ന ഭര്‍ത്താവ് അസ്തമിച്ചതുകൊണ്ടു വിധവകളുമായ ദിക്കുകള്‍ അന്ധകാരാവൃതങ്ങളായി. ചന്ദ്രികയാകുന്ന പാലൊഴുക്കിക്കൊണ്ടും ആകാശത്തെ ശോഭായമാനമാക്കിക്കൊണ്ടും അമൃതസ്വരൂപനായ ചന്ദ്രന്‍ എന്ന പാലാഴി ആകാശത്തില്‍ വന്നു. ചന്ദ്രനുദിച്ചപ്പോള്‍, ജ്ഞാനമയമായ വാക്കുകള്‍ ശ്രവിച്ച രാജാക്കന്മാരുടെ മനസ്സില്‍നിന്ന് അജ്ഞാനാന്ധകാരം ഓടിയകന്ന തുപോലെ, ആകാശത്തിലുണ്ടായിരുന്ന അന്ധകാരമെല്ലാം എവിടേക്കോ ഓടിമറഞ്ഞു. വസിഷ്ഠമഹര്‍ഷിയാല്‍ ഉപദേശിക്കപ്പെട്ട വിചിത്രങ്ങളായ അര്‍ത്ഥങ്ങള്‍ ശ്രോതാക്കളുടെ ചേതസ്സില്‍ വിശ്രമിച്ചതുപോലെ ഋഷിമാരും രാജാക്കന്മാരും മുനിമാരും ബ്രാഹ്മണരുമെല്ലാം അവരവരുടെ സങ്കേതങ്ങളില്‍ വിശ്രമിച്ചു. പിന്നീട് യമരാജാവിന്റെ ശരീരംപോലെ കറുത്ത കുറ്റാക്കൂരിരുട്ട് അവരെയെല്ലാം വിട്ട് അകന്നുപോയി. പതുക്കെ അവിടെ ഉഷഃകാലം വന്നുചേരുകയും ചെയ്തു. മഴ പെയ്യുന്നതുമൂലമുണ്ടാകുന്ന പുഷ്പവൃഷ്ടികള്‍ പ്രഭാതപവനനാല്‍ ദൂരീകരിക്കപ്പെടുന്നതുപോലെ ആകാശത്തുണ്ടായിരുന്ന ഭാസുരനക്ഷത്രങ്ങള്‍ ഉഷാഗമനത്തിനാല്‍ ദൂരീകരിക്കപ്പെട്ടു. മഹാത്മാക്കളുടെ മനസ്സില്‍ വിവേകബുദ്ധിയുദിക്കുന്നതുപോലെ സ്വപ്രഭകൊണ്ടു ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന സൂര്യഭഗവാന്‍ ജനങ്ങള്‍ക്കു ദൃഷ്ടിഗോചരനായി. സൂര്യരശ്മികളെക്കൊണ്ടു മഞ്ഞനിറമാര്‍ന്ന മേഘങ്ങളാകുന്ന പട്ടുവസ്ത്രം ചാര്‍ത്തിക്കൊണ്ടും നക്ഷത്രമാലയണിഞ്ഞുകൊണ്ടും ഐശ്വര്യയുക്തമായ ഉദയാചലം ആകാശത്തിലേക്കു പ്രവേശിച്ചു. പ്രാതഃകൃത്യങ്ങളെല്ലാം സമാപിച്ചിട്ട് ആകാശചാരികളായ ദേവാദികളും മഹീചരരായ ബ്രാഹ്മണാദികളും തലേന്നത്തെ ക്രമത്തില്‍ത്തന്നെ സഭാസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നു. തലേദിവസം ഇരുന്ന സ്ഥാനങ്ങളില്‍ത്തന്നെ സഭാവാസികളെല്ലാം ഇരുന്നുകഴിഞ്ഞപ്പോള്‍ സഭ, കാറ്റുവീശാത്ത താമരപ്പൊയ്കപോലെ നിശ്ചലവും നിശ്ശബ്ദവും ആയിത്തീര്‍ന്നു. അനന്തരം കഥാസന്ദര്‍ഭമായപ്പോള്‍ വാഗ്മികളില്‍വെച്ചു ശ്രേഷ്ഠനും മുനിപുംഗവനുമായ വസിഷ്ഠമഹര്‍ഷിയോടു ശ്രീരാമന്‍ മധുരമായി പറഞ്ഞു. ശ്രീരാമന്‍ പറഞ്ഞു: ഭഗവാനെ, മനസ്സിന്റെ സ്വരൂപമെന്താണെന്നു വ്യക്തമായി പറഞ്ഞുതന്നാലും. ഈ മനസ്സുകൊണ്ടാണല്ലോ ലോകമെല്ലാം വിസ്മരിക്കപ്പെടുന്നത്. ശ്രീ വസിഷ്ഠന്‍ പറഞ്ഞു: രാമാ, മനസ്സിന് പേരല്ലാതെ വിശേഷരൂപമൊന്നും പറയാനില്ല. ശൂന്യവും ജഡവുമായ ആകാശംപോലെയാണത്. പുറത്തും ഹൃദയത്തിലും അതിനു വാസ്തവികമായ ഒരു രൂപം ഇല്ല. ആകാശംപോലെ മനസ്സ് സര്‍വ്വത്ര വ്യാപിച്ചതാണ്. മൃഗതൃഷ്ണയില്‍ ജലം സങ്കല്പിക്കപ്പെടുന്നതുപോലെ ഈ ജഗത്ത് മനഃകല്പിതമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ രണ്ട് ചന്ദ്രന്മാര്‍ ഉള്ളതുപോലെ തോന്നാറുണ്ടല്ലോ. ദ്വിതീയചന്ദ്രനെപ്പോലെ കല്പിക്കപ്പെട്ടതാണീ ജഗത്ത്. മനസ്സ് വാസ്തവത്തിലില്ലാത്തതാണെങ്കിലും, മൃഗതൃഷ്ണികയിലെ ജലംപോലെ നമ്മില്‍നിന്നുണ്ടായതാണത്. വസ്തുസാന്നിദ്ധ്യത്തില്‍ പ്രത്യക്ഷവസ്തുവായി ദര്‍ശിക്കപ്പെടുന്നതും വസ്തുവിന്റെ അസാന്നിദ്ധ്യത്തില്‍ പരോക്ഷവസ്തുവായി സ്മരിക്കപ്പെടുന്നതും മനസ്സുതന്നെ. മനസ്സാണു വിഷയാകാരേണ ദര്‍ശിക്കപ്പെടുന്നത്. സങ്കല്പംതന്നെയാണു മനസ്സെന്നു പറയപ്പെടുന്നത്. ദ്രവത്വത്തില്‍നിന്നു ജലം ഭിന്നമല്ലാത്തതുപോലെയും വായുവില്‍നിന്നു ചലനം ഭിന്നമല്ലാത്തതുപോലെയും മനസ്സ് സങ്കല്പത്തില്‍നിന്നു ഭിന്നമല്ല. സങ്കല്പനമുണ്ടെങ്കില്‍ മനസ്സുണ്ട്. മനസ്സുണ്ടെങ്കില്‍ സങ്കല്പനവുമുണ്ട്. സങ്കല്പനവും മനസ്സും ഒരിക്കലും ഭിന്നമല്ല. പദാര്‍ത്ഥഭാനം (വസ്തുദര്‍ശനം) സത്യമാകട്ടെ അഥവാ അസത്യമാകട്ടെ രണ്ടായാലും മനസ്സു സങ്കല്പസ്വരൂപംതന്നെ. മിത്ഥ്യാവിഷയസമ്പര്‍ക്കത്തില്‍ മനസ്സു സദാകാരവുമാകാം. മനസ്സു സങ്കല്പസ്വരൂപമാകുന്നു എന്നതു ശരിതന്നെ. മനസ്സു സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാകുന്നു. സൂക്ഷ്മശരീരത്തെത്തന്നെയാണു മനസ്സെന്നു പറയുന്നത്. അതു കാലക്രമത്തില്‍ ആധിഭൗതികരൂപത്തെയെടുക്കുന്നു. അതായത് സ്ഥൂലമായ പൃഥിവ്യാദികളുടെ രൂപത്തെ അതു സ്വീകരിക്കുന്നു. അതുതന്നെയാണതിന്റെ സ്രഷ്ടൃത്വം. ചിന്താശീലരായ മനുഷ്യര്‍ (മനീഷികള്‍) മനസ്സുള്‍പ്പെടെയുള്ള പ്രപഞ്ചത്തെ അവിദ്യ, സംസാരം, ചിത്തം മനസ്സ്, ബന്ധം, മലം, തമസ്സ് എന്നിങ്ങനെയെല്ലാം വിളിക്കുന്നു. ഇവയെല്ലാം പര്യായങ്ങള്‍തന്നെ. ഈ ദൃശ്യമല്ലാതെ മനസ്സിന് സ്വന്തമായിട്ടൊരു രൂപമില്ല. ദൃശ്യങ്ങളൊന്നുംതന്നെ ഉണ്ടായിട്ടേയില്ല എന്ന കാര്യം ഞാന്‍ പിന്നീട് പറഞ്ഞുതരാം. താമരവിത്തിനുള്ളില്‍ താമരവള്ളികള്‍ സ്ഥിതി ചെയ്യുന്നതുപോലെ മഹാചൈതന്യരൂപമായ പരമാണുവില്‍ ദൃശ്യമായ ഈ ജഗത്തു മുഴുവന്‍ സ്ഥിതി ചെയ്യുന്നുണ്ട്. പ്രകാശത്തിനു വെളിച്ചവും വായുവിനു ചപലത്വവും, വെള്ളത്തിനു ദ്രവത്വവും സ്വാഭാവികമായിട്ടുള്ളതുപോലെ ദ്രഷ്ടാവില്‍ ദൃശ്യത്വവും സ്വാഭാവികമായിട്ടുണ്ടായിരിക്കും. സ്വര്‍ണ്ണത്തില്‍ അംഗദത്വവും മരുമരീചികയില്‍ ജലവും സ്വപ്നനഗരത്തില്‍ ഭിത്തിയും ഉള്ളതുപോലെ ദ്രഷ്ടാവില്‍ ദൃശ്യത്വബുദ്ധിയും ഉണ്ടായിരിക്കും. ഇങ്ങനെ ദ്രഷ്ടാവില്‍ ദശ്യത്വബുദ്ധി അഭിന്നരൂപേണ സ്ഥിതി ചെയ്യുന്നുണ്ട്. നിന്റെ ചിത്തദര്‍പ്പണത്തില്‍ വര്‍ത്തിക്കുന്ന ദൃശ്യത്വബുദ്ധിയാകുന്ന ഈ അഴുക്കിനെ ഞാന്‍ ദൂരീകരിക്കാം. ദ്രഷ്ടാവിന്റെ ദ്രഷ്ടൃത്വം എന്ന ധര്‍മ്മം ദൃശ്യമില്ലാതെയായാല്‍ ഇല്ലാതാകും. അപ്പോള്‍ അയാള്‍ കേവലചിന്മാത്രരൂപിയായി വര്‍ത്തിക്കും. ഇങ്ങനെ കേവലചിന്മാത്രരൂപിയായി വര്‍ത്തിക്കുന്നതിനെയാണ് കേവലീഭാവം എന്നു പറയുന്നത്. ഈ കേവലീഭാവം ഉണ്ടായാല്‍പ്പിന്നെ ചിത്തത്തില്‍ രാഗദ്വേഷാദിഭാവങ്ങള്‍ ഉണ്ടായിരിക്കുകയില്ല. വായുവിന്റെ ചലനം നിലച്ചാല്‍ വൃക്ഷ ലതാദികളിലും ജലാശയങ്ങളിലും സ്പന്ദനാഭാവം സംഭവിക്കുന്നതുപോലെ കേവലീഭാവം വന്നുകഴിഞ്ഞാല്‍പ്പിന്നെ ചിത്തത്തില്‍ രാഗദ്വേഷാദിമലം ദൂരീകരിക്കപ്പെടുന്നു. ദിക്ക്, ഭൂമി, ആകാശം മുതലായ ദൃശ്യങ്ങളെല്ലാം ഇല്ലാതെയായാല്‍ ഇവയെ പ്രകാശിപ്പിച്ചുകൊണ്ടിരുന്ന നിര്‍മലപ്രകാശം മാത്രം അവശേഷിക്കും. അതുപോലെ ത്രിഭുവനം, നീ, ഞാന്‍ മുതലായ ദൃശ്യങ്ങള്‍ നശിച്ചാല്‍ ദ്രഷ്ടാവിന്റെ ശുദ്ധചിന്മാത്രസ്വരൂപമായ കേവലീഭാവംമാത്രം അവശേഷിക്കും. കണ്ണാടിയില്‍ പര്‍വ്വതാദികളുടെ പ്രതിബിംബമില്ലാത്തപ്പോള്‍ കണ്ണാടിക്കു സ്വസ്വരൂപമായ കണ്ണാടിഭാവംമാത്രം ഉണ്ടായിരിക്കും. അതുപോലെ മുപ്പാര്, നീ, ഞാന്‍ മുതലായ ദൃശ്യസംഭ്രമമില്ലാത്തപ്പോള്‍, ദൃശ്യോന്മുഖതയില്ലാത്തപ്പോള്‍, ദ്രഷ്ടാവില്‍ കേവലീഭാവംമാത്രം നിലനില്ക്കുന്നു. ശ്രീരാമന്‍ പറഞ്ഞു: ദൃശ്യം അസത്യമായിരുന്നെങ്കില്‍ അങ്ങുപറഞ്ഞ കേവലീഭാവം സംഭവിക്കാമായിരുന്നു. പക്ഷേ ഇവിടെ ദൃശ്യങ്ങളെല്ലാം സത്യമായിട്ടാണല്ലോ തോന്നിക്കുന്നത്. ഇതു സത്യമാണെങ്കില്‍ ഇതിന് അസദ്ഭാവം വരികയില്ല. ഇതു അസത്താണെങ്കില്‍ ഇതിനു സദ്ഭാവവും വരികയില്ല. ദുഃഖപ്രദമായ ഈ ദൃശ്യം അസത്താണെന്ന് എനിക്കു തോന്നുന്നില്ല. ഹേ ബ്രഹ്മന്‍, മനസ്സില്‍നിന്നുണ്ടായതും ഭ്രമാത്മകവും ദുഃഖ പ്രദവും ദൃശ്യരൂപത്തിലുള്ളതുമായ ഈ വിഷൂചിക എങ്ങനെയാണില്ലാതാകുക? ശ്രീ വസിഷ്ഠന്‍ പറഞ്ഞു: ഈ ദൃശ്യപിശാചികയെ തുരത്താനുള്ള ഈ മന്ത്രത്തെ നീ കേട്ടോളൂ. ഈ മന്ത്രംകൊണ്ടു ദേഹാദിരൂപത്തിലുള്ളതും സചേതനമെന്നു തോന്നിക്കുന്നതുമായ ഈ ദൃശ്യം മരിക്കും. അചേതനമായതും നശിക്കും. ഉള്ളതിന് ഒരിക്കലും നാശം സംഭവിക്കുന്നതല്ല. ഇതു നഷ്ടമായാലും ബീജരൂപത്തില്‍ ഇത് ഹൃദയത്തിലിരിക്കുകതന്നെ ചെയ്യും. അതു വാസനാരൂപത്തിലുള്ള ജഗത്‌സൃഷ്ടിക്കു കാരണമാകുകയും ചെയ്യും. സ്മൃതിരൂപത്തിലുള്ള ബീജത്തില്‍നിന്ന് ചിദാകാശത്തില്‍ ദൃശ്യത്വബുദ്ധി ജനിച്ചിട്ട് ലോകം, പര്‍വ്വതം, ആകാശം മുതലായ സരൂപങ്ങളായ വിപുലമായ തരത്തിലുള്ള ദോഷങ്ങളെ അതുണ്ടാക്കുന്നു. ഇങ്ങനെയായാല്‍ അനിര്‍മോക്ഷം ഉണ്ടാകേണ്ടതാണ്. എന്നാല്‍ അതു സംഭവിക്കുന്നില്ല. അതുകൊണ്ടു ദൃശ്യം ബാഹ്യമായതായാലും ഹൃദയസ്ഥമായതായാലും നശിക്കുകതന്നെ ചെയ്യും. അതുകൊണ്ട് അതിഭീഷണമായ ഈ പ്രതിജ്ഞയെ നീ കേട്ടോളൂ. ഇതിന്റെ സ്വരൂപത്തെക്കുറിച്ചു നിനക്ക് വഴിയേ അറിവുണ്ടാകുന്നതാണ്. ബാഹ്യമായി ആകാശാദിഭൂതങ്ങളായും ഉള്ളില്‍ ‘ഞാന്‍’ എന്ന രൂപത്തിലും ഉള്ള ദൃശ്യത്തെയാണ് ജഗത് ശബ്ദംകൊണ്ടുദ്ദേശിക്കുന്നത്; അല്ലാതെ മറ്റൊന്നുമല്ല. നിന്റെ മുമ്പില്‍ കാണപ്പെടുന്ന ഈ ദൃശ്യജാതം മുഴുവന്‍ അജരവും അമരവും അവ്യയവുമായ ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. പ്രത്യഗാത്മാവു പൂര്‍ണ്ണം. പരമാത്മാവും പൂര്‍ണ്ണം. രണ്ടും അഭിന്നങ്ങളാണ്. അതുകൊണ്ടു പൂര്‍ണ്ണം പൂര്‍ണ്ണത്തില്‍ വ്യാപിക്കുന്നു. ശാന്തമായ ബ്രഹ്മത്തില്‍ (ജാഗ്രത് സ്വപ്ന സുഷുപ്തികളില്ലാത്ത ശാന്തബ്രഹ്മത്തില്‍) ആകാശാദി ജഗത്തു സ്ഥിതി ചെയ്യുന്നു. ആകാശത്തില്‍ ഘടാകാശം, മഠാകാശം, കരകാകാശം മുതലായ തരത്തില്‍ ഉപാധിസംബന്ധം മൂലമുണ്ടായ ആകാശങ്ങളെല്ലാം ഉപാധിനാശത്തില്‍ മഹാകാശത്തില്‍ ലയിക്കുന്നു. ദൃശ്യം സദ്‌രൂപമല്ല, ദ്രഷ്ടാവു സദ്‌രൂപമല്ല, ദര്‍ശനവും സദ്‌രൂപമല്ല; ശൂന്യം സദ്‌രൂപമല്ല; ജഡം സദ്‌രൂപമല്ല; അന്തഃകരണത്തില്‍ പ്രതിഫലിച്ച ചൈതന്യമായ ചിത്തും സദ്‌രൂപമല്ല. എന്നാല്‍ സര്‍വ്വത്രവ്യാപിച്ചിരിക്കുന്ന ശാന്തമായ ബ്രഹ്മം മാത്രമാണു സദ്‌രൂപമായിട്ടുള്ളത്. ശ്രീരാമന്‍ പറഞ്ഞു: ”വന്ധ്യാപുത്രന്‍ പര്‍വ്വതത്തെ തവിടുപൊടിയാക്കുന്നു; മുയല്‍ക്കൊമ്പു പാട്ടുപാടുന്നു; കരിങ്കല്ലു കൈകള്‍ പരത്തി താണ്ഡവനൃത്തമാടുന്നു; മണല്‍ത്തൈലം കിനിക്കുന്നു; കല്‍പ്രതിമകള്‍ ഗ്രന്ഥങ്ങള്‍ വായിക്കുന്നു; ചിത്രമേഘങ്ങള്‍ ഇടിമുഴക്കുന്നു” എന്നെല്ലാം പറയുന്നതുപോലെയാണ് അങ്ങയുടെ ചൊല്ലുകള്‍ കേട്ടപ്പോള്‍ എനിക്കു തോന്നുന്നത്. ജര, മരണം, നാനാതരം ദുഃഖങ്ങള്‍, പര്‍വ്വതങ്ങള്‍, ആകാശം എന്നിവയോടുകൂടിയ ഈ ജഗത്ത് ഇല്ല എന്നു പറയുന്നതെങ്ങനെ? അപ്പോള്‍ പ്പിന്നെ ഇതെന്താണെന്ന് അങ്ങ് എന്നോടു പറയൂ. എനിക്കപ്പോള്‍ ഉറപ്പുവരുത്താമല്ലോ. ശ്രീ വസിഷ്ഠന്‍ പറഞ്ഞു: പൂര്‍വ്വാപരവിരുദ്ധമായി പറയുന്നവനല്ല ഞാന്‍. ശബ്ദമുണ്ടാക്കുന്ന വന്ധ്യാപുത്രനെപ്പോലെ അസദ്‌രൂപമായ ഇത് സദ്‌രൂപമായിത്തോന്നുന്നതെങ്ങനെ എന്നു ഞാന്‍ പറയാം. നീ കേള്‍ക്കൂ. ഈ ജഗത്ത് സൃഷ്ട്യാരംഭത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല. അതുകൊണ്ടിത് അപ്പോള്‍ ഉണ്ടായിരുന്നില്ല. സ്വപ്നത്തില്‍ നഗരങ്ങള്‍ കാണപ്പെടുന്നുണ്ടല്ലോ. അതുപോലെത്തന്നെ സങ്കല്പസൃഷ്ടമാണീ ജഗത്ത്. സൃഷ്ട്യാരംഭത്തില്‍ ഉണ്ടായിട്ടില്ലാത്തതും അസദ്‌രൂപവും മനോരൂപത്തിലുള്ളതും അതായത് സങ്കല്പാത്മകവും ആകുന്നു ഇത്. അതുകൊണ്ട് ഇത് അസത്തുതന്നെയാണ്. സ്വപ്ന ദൃശ്യങ്ങളെപ്പോലെയാണിത് കാണപ്പെടുന്നത്. സ്വപ്നം എപ്രകാരമാണോ അസത് പദാര്‍ത്ഥങ്ങളെ സത് പദാര്‍ത്ഥങ്ങളെപ്പോലെ കാണിക്കുന്നത് അതുപോലെത്തന്നെയാണ് ക്ഷയാത്മകമായ ഈ ദൃശ്യത്തെ യഥാര്‍ത്ഥമെന്നപോലെ മനസ്സു കാണിക്കുന്നത്. മനസ്സ് തന്നിഷ്ടംപോലെ സങ്കല്പിച്ചു ശരീരങ്ങളെ സൃഷ്ടിക്കുന്നു. ഈ മനസ്സ് ഇന്ദ്രജാലരൂപമായ ഈ ജഗത്തിനെ കാണിക്കുകയാണു ചെയ്യുന്നത്. ചഞ്ചലശക്തികൊണ്ടു മനസ്സുതന്നെയാണു പ്രകാശിപ്പിക്കപ്പെടുന്നതും, തുള്ളുന്നതും, ഗമനം ചെയ്യുന്നതും, യാചിക്കുന്നതും, ഭ്രമണം ചെയ്യുന്നതും, മജ്ജനം ചെയ്യുന്നതും, സംഹരിക്കുന്നതും, അപകര്‍ഷത്തെ പ്രാപിക്കുന്നതും, കൈവല്യരൂപത്തിലുള്ള ഉത്കര്‍ഷതയെ പ്രാപിക്കുന്നതും. വാല്മീകിവിരചിതമായ യോഗവാസിഷ്ഠരാമായണത്തിലെ ഉത്പത്തിപ്രകരണത്തില്‍ ഉത്പത്തിപ്രകരണാര്‍ത്ഥ കല്പനമെന്ന നാലാം സര്‍ഗ്ഗം കഴിഞ്ഞു. ഉത്പത്തിപ്രകരണം – 5-ാം സര്‍ഗ്ഗം ശ്രീരാമന്‍ പറഞ്ഞു: ഹേ മുനിശ്രേഷ്ഠ! ഈ മനോഭ്രമത്തില്‍ യഥാര്‍ത്ഥമായിട്ടെന്താണുള്ളത്? മായാമയമായ ഈ മനസ്സ് എവിടെനിന്ന് എങ്ങനെയുണ്ടായി? വാഗ്മികളില്‍വെച്ച് ഉത്തമനായ മുനിശ്രേഷ്ഠ, ഈ മനസ്സിന്റെ ഉത്പത്തി എങ്ങനെ സംഭവിച്ചു എന്ന് ആദ്യം ചുരുക്കത്തില്‍ പറഞ്ഞുതരൂ. വിസ്തരിച്ചു പറയാനുള്ളതു പിന്നീടും പറഞ്ഞുതരൂ. ശ്രീ വസിഷ്ഠന്‍ പറഞ്ഞു: മഹാപ്രളയകാലത്ത് ദൃശ്യവര്‍ഗ്ഗമെല്ലാം പ്രകൃതിയില്‍ ലയിച്ച് അതിസൂക്ഷ്മാവസ്ഥയിലായിത്തീരുന്നു. അതുകൊണ്ട് അപ്പോള്‍ ദൃശ്യങ്ങള്‍ക്കെല്ലാം അസദ്ഭാവമാണ് തോന്നിക്കുക. അതുകൊണ്ട് അടുത്ത സൃഷ്ട്യാരംഭത്തില്‍ ജഗത്തിന്റെ അത്യന്തസൂക്ഷ്മമായ ശാന്തഭാവമാണുള്ളത്. അപ്പോള്‍ അസ്തമിക്കാത്ത സൂര്യനും ജനനമില്ലാത്തവനും പ്രകാശസ്വരൂപനും ആനന്ദഘനരൂപനും സര്‍വ്വശക്തനും പരമാത്മാവും ആയ പരമേശ്വരന്‍ നിലനില്ക്കുന്നു. ആ പരമേശ്വരനെ ജ്ഞാനേന്ദ്രിയങ്ങള്‍കൊ ണ്ടോ കര്‍മ്മേന്ദ്രിയങ്ങള്‍കൊണ്ടോ അറിയുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ മുക്തന്മാര്‍ (ജീവന്മുക്തന്മാര്‍) അവനെ അപരോക്ഷമായി അറിയുന്നു. ഈ പരമേശ്വരന് ആത്മാവ് മുതലായ പേരുകള്‍ സ്വതേ ഉള്ളതല്ല; അവ കല്പിതങ്ങളാകുന്നു. ഈ പരമേശ്വരനെ സാംഖ്യന്മാര്‍ പുരുഷനെന്നും വേദാന്തികള്‍ ബ്രഹ്മമെന്നും വിജ്ഞാനവാദികള്‍ അത്യന്തം നിര്‍മ്മലമായ വിജ്ഞാനമെന്നും ശൂന്യവാദികള്‍ ശൂന്യമെന്നും പറയുന്നു. ഇവനാണു സൂര്യനെയും പ്രകാശിപ്പിക്കുന്നത്. എപ്പോഴും അവന്‍തന്നെ യാണ് വക്താവും (കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ടു പ്രവര്‍ത്തിക്കുന്നവന്‍) മന്താവും (മനനം ചെയ്യുന്നവന്‍) സത്യസ്വരൂപനും ഭോക്താവും (അനുഭവിക്കുന്നവന്‍) ദ്രഷ്ടാവും (ജ്ഞാനേന്ദ്രിയങ്ങളെക്കൊണ്ടു വിഷയങ്ങളെ ഗ്രഹിക്കുന്നുവന്‍) കര്‍ത്താവും (എല്ലാത്തിന്റേയും കര്‍ത്തൃത്വമുള്ളവന്‍). അവന്‍ സത്യസ്വരൂപനാണെങ്കിലും (എപ്പോഴും ഉള്ളവനാണെങ്കിലും) പാമരജനങ്ങള്‍ക്ക് അസത്തായി തോന്നിക്കുന്നവനാകുന്നു. അവന്‍ ശരീരസ്ഥനാണെങ്കിലും ദൂരേക്കു പോകുന്നവനുമാകുന്നു. (ദേഹാന്തര്‍വര്‍ത്തിയാണെങ്കിലും പാമരജനങ്ങള്‍ക്കു ദൂരവര്‍ത്തിയായിട്ടു തോന്നിക്കുന്നവനാകുന്നു.) സൂര്യന്റെ വെളിച്ചംപോലെയുള്ള ചൈതന്യമെന്ന പ്രകാശത്തോടുകൂടിയവനുമാകുന്നു ഇവന്‍. സൂര്യനില്‍നിന്ന് രശ്മികള്‍ ഉദ്ഭവിക്കുന്നതുപോലെ ഇവനില്‍നിന്ന് ബ്രഹ്മാവിഷ്ണുരുദ്രന്മാര്‍ മുതലായ ദേവന്മാരും, സമുദ്രത്തില്‍നിന്നും കുമിളകളെന്നപോലെ അനന്തബ്രഹ്മാണ്ഡങ്ങളും ഉണ്ടാകുന്നു. സമുദ്രത്തിലേക്കു നദികളെന്നപോലെ സകലദൃശ്യവര്‍ഗ്ഗങ്ങളും പ്രളയകാലത്ത് ഇവനിലേക്കു വന്നു ലയിക്കുന്നു. ദീപം വസ്തുക്കളെ പ്രകാശിപ്പിക്കുന്നതുപോലെ ഇവന്‍തന്നെയാണ് തന്നെയും പ്രകാശിപ്പിക്കുന്നത്. (ഇവന്‍ സ്വയം പ്രകാശനാകുന്നു) ഇവന്‍ ആകാശത്തിലും ശരീരങ്ങളിലും ജലങ്ങളിലും വള്ളികളിലും ചെടികളിലും പര്‍വ്വതങ്ങളിലും കാറ്റുകളിലും പാതാളങ്ങളിലും സ്ഥിതി ചെയ്യുന്നവനാകുന്നു. (ഇവന്‍ സര്‍വ്വവ്യാപിയാകുന്നു) ഇവന്‍ തന്നെയാണു സ്വവ്യാപാരങ്ങളിലേര്‍പ്പെട്ട പുര്യഷ്ടകത്തിനും ചേതനത്വം നല്കുന്നത്. (കര്‍മ്മേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍, തന്മാത്രകള്‍, പ്രാണങ്ങള്‍, അവിദ്യ, കാമം, കര്‍മ്മം, അന്തഃകരണം എന്നിവയാണ് പുര്യഷ്ടകം.) പാറകളെ ധ്യാനത്തില്‍ മുഴുകിയിരിക്കുന്നവരെപ്പോലെയും മൂകരെപ്പോലെയും മൂഢരെപ്പോലെയും ആക്കിത്തീര്‍ത്തതും ഇവനാകുന്നു. ആകാശത്തെ ശൂന്യമാക്കിയതും പര്‍വ്വതങ്ങളെ കടുപ്പമുള്ളവയാക്കിയതും വെള്ളത്തെ ദ്രവരൂപമുള്ളതാക്കിയതും തനിക്കധീനനായ സൂര്യനെ പ്രകാശകനാക്കിയതും ഇവന്‍തന്നെയാകുന്നു. അക്ഷയജലമുള്ള പുത്തന്‍ കാര്‍മേഘങ്ങളില്‍നിന്നു വൃഷ്ടിയുണ്ടാകുന്നതുപോലെ അനന്താനന്ദപരിപൂര്‍ണ്ണനായ ഇവനില്‍നിന്നു തന്നെയാണ് പ്രപഞ്ചവൃഷ്ടികള്‍ (പ്രപഞ്ചസൃഷ്ടികള്‍) സംഭവിക്കുന്നത്. മരുമരീചികയില്‍നിന്നു ജലമുണ്ടാകുന്നതുപോലെ ആവിര്‍ ഭാവതിരോഭാവമയങ്ങളായ ത്രിഭുവനങ്ങളെന്ന ഊര്‍മ്മികള്‍ വ്യാപകനായ ഇവനില്‍നിന്നാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവന്‍ പ്രപഞ്ചരൂപത്തിലിരിക്കുമ്പോള്‍ നാശരൂപിയാണെങ്കിലും സ്വസ്വരൂപത്തില്‍ നാശമില്ലാത്തവനാകുന്നു. ഇവന്‍ എല്ലാ ജന്തുക്കളിലും അവിനാശിയായി വര്‍ത്തിക്കുന്നുണ്ട്, ജീവചൈതന്യമായിട്ട്. അത്യന്തസൂക്ഷ്മസ്വരൂപനായതുകൊണ്ടിവന്‍ എല്ലാ പദാര്‍ത്ഥങ്ങളുടെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നവനാകുന്നു. അത്യന്തം മഹത്തമനായതുകൊണ്ട് പ്രപഞ്ചാതീതനായും വര്‍ത്തിക്കുന്നു. (പാദോസ്യ വിശ്വാ ഭൂതാനി ത്രിപാദസ്യാമൃതം ദിവി.) ശുദ്ധചൈതന്യമെന്ന ചിദാകാശത്തിലുണ്ടായ വള്ളിയാണു മായ. അതിന്റെ വേരു ചിത്തവും ഇലകള്‍ ഇന്ദ്രിയങ്ങളുമാകുന്നു. ബ്രഹ്മാണ്ഡങ്ങളാകുന്നു അതിന്റെ കായകള്‍. ഇവനാകുന്ന വായുവിനാല്‍ മായാലത ചലിപ്പിക്കപ്പെടുന്നു. ശരീരങ്ങളാകുന്ന പെട്ടികളില്‍ സൂക്ഷിക്കപ്പെട്ടു പ്രകാശിക്കുന്ന രത്‌നമണിപോലെയുള്ളതാണീചൈതന്യം. ചന്ദ്രനില്‍നിന്നും അമൃതകിരണങ്ങള്‍ പുറപ്പെടുന്നതുപോലെ ഈ ചൈതന്യരത്‌നത്തില്‍നിന്നും ജഗത്തുകളാകുന്ന കിരണങ്ങള്‍ സദാ പുറപ്പെട്ടുകൊണ്ടേയിരിക്കുന്നു. കാര്‍മേഘത്തില്‍നിന്നു ജലവര്‍ഷവും ഇടിമിന്നലും ഉണ്ടാകുന്നതുപോലെ പ്രശാന്തവും ചൈതന്യാത്മകവുമായ ഇവനില്‍നിന്ന് അചേതനങ്ങളും സചേതനങ്ങളുമായ വസ്തുക്കള്‍ പ്രകടമാകുന്നു. ഇവന്റെ പ്രകാശംകൊണ്ടാണ് പദാര്‍ത്ഥങ്ങള്‍ പരസ്പരം ആശ്ചര്യകരങ്ങളായി കാര്യങ്ങള്‍ ചെയ്യുന്നത്. ഇവനില്‍നിന്നുതന്നെയാണ് ചിലവയ്ക്ക് സത്ത്വവും ചിലവയ്ക്ക് അസ്വത്ത്വവും ലഭിക്കുന്നത്. അസംഗനും കാമനാരഹിതനുമായ ഇവന്റെ സാന്നിദ്ധ്യത്തില്‍ ദേവമനുഷ്യതിര്യക്കുകളുടെയും മറ്റുമായ ശരീരങ്ങള്‍ അത്യന്തജഡങ്ങളായിട്ടുംകൂടി ചലിക്കുന്നു (ദൃശ്യവര്‍ഗ്ഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു). ഇവന്റെ സാന്നിദ്ധ്യത്തി ല്‍ത്തന്നെയാണു നിയതി (ഇന്നിന്നകാലത്ത് ഇന്നിന്നതു നടക്കണം എന്ന നിയമം), ദേശം, കാലം, ചലനം (ബീജാദ്യന്തര്‍ഗതമായ അതി ന്റെ വികാസം) സ്പന്ദനം (വിത്തിന്റെ മുഖം തുറന്നു വിത്തിന്റെ മുള പുറത്തേക്കുവരല്‍) ക്രിയ (കാണ്ഡം, പത്രം, ശാഖ എന്നീ ക്രമത്തില്‍ ഫലമുണ്ടാകുന്നതുവരെയുള്ള വ്യാപാരം) എന്നിവയെല്ലാം നടക്കുന്നത്. ഇവയ്‌ക്കെല്ലാം വ്യാവഹാരികസത്തയുണ്ടാകുന്നത് ഈ ചൈതന്യസ്വരൂപന്റെ സാന്നിദ്ധ്യത്താലാണ്. ജഗദ്‌വിലക്ഷണമായ പാരമാര്‍ത്ഥികസത്തയാണ് ഈ ചൈതന്യവസ്തുവിനുള്ളത്. ഇവന്‍ ശുദ്ധജ്ഞാനസ്വരൂപനായതുകൊണ്ട് എന്തു ചിന്തിക്കുന്നുവോ അതായിത്തീരുന്നു:. ആകാശമെന്നു ചിന്തിച്ചാല്‍ ആകാശമാകുന്നു; പദാര്‍ത്ഥമെന്നു ചിന്തിച്ചാല്‍ പദാര്‍ത്ഥമാകുന്നു. ഇവന്‍ അനേകം ബ്രഹ്മാണ്ഡസമൂഹങ്ങള്‍ക്ക് ഉത്പത്തികാരണമാണെങ്കിലും ഇവന്‍ ഒന്നുംതന്നെ ചെയ്യുന്നില്ല. നിര്‍വ്വികാരചൈതന്യമായ ഇവനില്‍ ഉത്പത്തി സ്ഥിതിലയങ്ങളൊന്നും സംഭവിക്കുന്നില്ല. നിര്‍വ്വികാരജ്ഞാനസ്വരൂപനായ ഇവനില്‍ സ്വപ്നദൃശ്യങ്ങളെപ്പോലെയാണ് ബ്രഹ്മാണ്ഡസമൂഹങ്ങള്‍ ഉണ്ടായിനിലനിന്നു മറയുന്നത്. (മൂലകാരണദേവസ്വരൂപമെന്ന അഞ്ചാം സര്‍ഗ്ഗം കഴിഞ്ഞു) ആറാം സര്‍ഗ്ഗം (ജ്ഞാനംകൊണ്ടുമാത്രമേ ആത്മലാഭമുണ്ടാകൂ. കര്‍മ്മംകൊണ്ട് ആത്മലാഭം സാദ്ധ്യമല്ല. അതുകൊണ്ടു ജ്ഞാനലാഭത്തിനുള്ള പ്രയത്‌നം ക്രമത്തിലിതില്‍ വര്‍ണ്ണിക്കപ്പെടുന്നു.) ശ്രീവസിഷ്ഠന്‍ പറഞ്ഞു: ദേവാധിദേവനായ ഈ പരമാത്മാവിന്റെ അപരോക്ഷാനുഭവം ജ്ഞാനംകൊണ്ടുമാത്രമേ ലഭിക്കുകയുള്ളു; കര്‍മ്മങ്ങളെക്കൊണ്ടൊന്നും ലഭിക്കുകയില്ല. ആത്മാനുഭവത്തിനു ജ്ഞാനമല്ലാതെ വേറൊരു വഴിയുമില്ല. മൃഗതൃഷ്ണിക (കാനല്‍ജലാനുഭവപ്രതീതി) മാറണമെങ്കില്‍ മരുഭൂമിയുടെ ജ്ഞാനംതന്നെയാണല്ലോ ഉപായം; മറ്റൊന്നും പ്രയോജനപ്രദമല്ലല്ലോ. ഈ പരമാത്മാവു ദൂരത്തല്ല; അടുത്തുമല്ല; അപ്രാപ്യമായ സ്ഥലത്തുമല്ല. ഇതു ശരീരത്തില്‍ത്തന്നെ ലഭ്യമാണ്. കഴുത്തില്‍ത്തന്നെയുള്ള സ്വര്‍ണ്ണമാലയെ വിസ്മരിച്ചിട്ട് ബദ്ധപ്പെട്ടു തേടിനടക്കുംപോലെയാണ് ഈ പരമാത്മാവിനെ അന്വേഷിച്ചുതേടിനടക്കല്‍. സുഷുപ്തിയില്‍ ആനന്ദാനുഭവരൂപത്തില്‍ വിളങ്ങുന്നത് ഈ ആത്മാവുതന്നെ (പത്തുപേര്‍ ഒരുമിച്ച് ഒരു പുഴ നീന്തിക്കടന്നു. അക്കരെ എത്തിയപ്പോള്‍ ഒരുത്തന്‍ എല്ലാവരെയും എണ്ണി. ഒമ്പതുപേരെ മാത്രമേ കാണാനുള്ളു. ഓരോരുത്തരും മാറിമാറി എണ്ണിയിട്ടും ഒമ്പതുപേരെ മാത്രമേ കണ്ടെത്തിയുള്ളു. അതുകൊണ്ടവര്‍ ദുഃഖിച്ചു. പത്താമനെന്തുപറ്റിയെന്നറിയാന്‍ അവര്‍ക്കെല്ലാം ബദ്ധപ്പാടായി. പത്താമന്‍ മുങ്ങിച്ചത്തുപോയി എന്നുകരുതി എല്ലാവരും ദുഃഖിച്ചുകൊണ്ടിരുന്നു. അതിലേവന്ന ഒരു വഴിപോക്കന്‍ ആ ദുഃഖിതരെക്കണ്ടു വിവരമന്വേഷിച്ചു. അവര്‍ ഉണ്ടായ സംഭവം പറഞ്ഞുകേള്‍പ്പിച്ചു. ആഗതന്‍ പറഞ്ഞു: ”നിങ്ങള്‍ ദുഃഖിക്കേണ്ട. പത്താമന്‍ ജീവിച്ചിരിപ്പുണ്ട്.” ദുഃഖിതര്‍ക്ക് അല്പം ആശ്വാസമായി. ”പത്താമനെ നിങ്ങള്‍ കണ്ടുവോ?” എന്നായി അവരുടെ അന്വേഷണം. ”ഉവ്വ്, ഞാന്‍ കണ്ടു” എന്നാഗതന്‍. ”എന്നാല്‍ അയാളെ ഞങ്ങള്‍ക്കു കാട്ടിത്തരൂ” എന്നു ദുഃഖിതര്‍. ”അയാള്‍ നിങ്ങളുടെ കൂടെത്തന്നെയുണ്ട്. അയാളെ ഞാന്‍ നിങ്ങ ള്‍ക്കു കാട്ടിത്തരാം” എന്ന് ആഗതന്‍. പത്താമനെ കാട്ടിക്കൊടുക്കാന്‍ തീരുമാനിച്ചിട്ട് ആഗതന്‍ അവരെ നിരത്തിനിര്‍ത്തി. എന്നിട്ട് ആഗതന്‍ അവരില്‍ ഒരാളോട് അവിടെ നിരന്നുനിന്നവരെ എണ്ണാന്‍ പറഞ്ഞു. അയാള്‍ എണ്ണി. ഒമ്പതുപേരെയെണ്ണി. എന്നിട്ട് ആഗതന്റെ മുഖത്തേക്ക് ജിജ്ഞാസയോടെ നോക്കി. അപ്പോള്‍ ആഗതന്‍ പറഞ്ഞു: ”ദശമസ്ത്വമസി” (പത്താമന്‍ നീയാണ്) എന്ന്. എല്ലാവരും സന്തുഷ്ടരായി. തങ്ങള്‍ക്ക് അമളി പറ്റിയതാണെന്ന് അവര്‍ക്കു ബോദ്ധ്യപ്പെടുകയും ചെയ്തു. ‘ദശമസ്ത്വമസി’ എന്നു പറയപ്പെട്ടതുപോലെ തത്ത്വാന്വേഷകരായവരോട് ആചാര്യന്മാര്‍ ”തത്ത്വമസി” മുതലായ മഹാവാക്യങ്ങള്‍ ഉപദേശിക്കുമ്പോള്‍ അതു കേട്ടിട്ടു വിചാരം ചെയ്യുമ്പോള്‍ ”അഹം ബ്രഹ്മാസ്മി” എന്ന അനുഭവം വരും.) ഈ പരമാത്മാനുഭവത്തിനു സ്വസ്വരൂപബോധംതന്നെയാണുപായം. അല്ലാതെ തപ സ്സോ ദാനാദിക്രിയകളോ ഒന്നുംതന്നെ ഇതിനുപകരിക്കുന്നതല്ല. ഈ സ്വരൂപബോധത്തിനു സാധുസംഗമം, സച്ഛാസ്ത്രപഠനം എന്നിവയാണു കാരണമായിത്തീരുക. അതിനുള്ള ഉപായം തന്നെപ്പറ്റിയുള്ള തെറ്റിദ്ധാരണകളുടെ ദൂരീകരണമാകുന്നു. ഈ പരമാത്മാവു സത്‌സ്വരൂപമാകുന്നു എന്ന ജ്ഞാനംകൊണ്ടുതന്നെ ജീവന്റെ ദുഃഖം നശിക്കുന്നു. മാത്രമല്ല അവന്‍ ജീവന്മുക്താവസ്ഥയെ പ്രാപിക്കുകയും ചെയ്യുന്നു. ശ്രീരാമന്‍ പറഞ്ഞു: ഈ ആത്മസ്വരൂപജ്ഞാനം കാരണം മരണാദിദോഷങ്ങളൊന്നും ഒരുവനെ ബാധിക്കുന്നില്ലല്ലോ. ദേവദേവനായ ഈ മഹാദേവനെ വളരെ വേഗത്തില്‍ പ്രാപിക്കാനുള്ള ഉപായമെന്താണ്? ദുഷ്‌കരമായ ഏതു തപസ്സാണതിനുവേണ്ടത്? അഥവാ ഏതെങ്കിലും തീവ്രമായ ക്ലേശംകൊണ്ടാണോ ഈ ദേവദേവന്‍ പ്രാപിക്കപ്പെടുന്നത്? ശ്രീവസിഷ്ഠന്‍ പറഞ്ഞു വേദാന്തശ്രവണം മുതലായ സ്വപ്രയത്‌നംകൊണ്ടു വികാസം പ്രാപിച്ച വിവേകംകൊണ്ടാണ് ഈ ദേവന്‍ പ്രാപിക്കപ്പെടുന്നത്. അല്ലാതെ തപസ്സ്, ദാനം, യജ്ഞം മുതലായ കര്‍മ്മങ്ങള്‍കൊണ്ടൊന്നുമല്ല. രാഗം, ദ്വേഷം, അജ്ഞാനം, ക്രോധം, മദം, മാത്സര്യം എന്നിവയെ ഒഴിവാക്കാതെയുള്ള തപസ്സ്, ദാനം മുതലായവ വെറും ക്ലേശം മാത്രമായിരിക്കും. അവ വാസ്തവങ്ങളായ സാധനങ്ങളല്ല (പരമാത്മസാക്ഷാത്കാരോപായങ്ങളല്ല.) ചിത്തം രാഗാദികളാല്‍ വ്യാപ്തമായിരിക്കുമ്പോള്‍ അന്യരെ വഞ്ചിച്ചുണ്ടാക്കുന്ന ധനത്തെ ദാനം ചെയ്താല്‍ ആ ദാനഫലം ആ ധനത്തിന്റെ ഉടമയ്ക്കാണു കിട്ടുക; ആ ദാതാവിന്നല്ല. രാഗാദികളാല്‍ ആക്രാന്തമായ മനസ്സിന്നുടമയായിരിക്കുമ്പോള്‍ ചെയ്യപ്പെടുന്ന വ്രതം മുതലായ ക്രിയകള്‍ ദംഭം എന്നാണറിയപ്പെടുന്നത്. അവയ്ക്ക് അല്പംപോലും സത്ഫലം ലഭിക്കുന്നതല്ല. അതുകൊണ്ട് സംസാരമെന്ന വ്യാധി യെ ഉന്മൂലനം ചെയ്യുന്ന മുഖ്യ ഔഷധമായ സജ്ജനസംസര്‍ഗ്ഗവും സച്ഛാസ്ത്രാധ്യയനവും ഒരുവന്‍ പ്രയത്‌നപ്പെട്ടു നേടുകതന്നെ വേണം. നേരേമറിച്ചു സജ്ജനസംസര്‍ഗ്ഗത്തെയും സച്ഛാസ്ത്രാദ്ധ്യയനത്തെയും നുള്ളിക്കളഞ്ഞിട്ട് ചെയ്യപ്പെടുന്ന പ്രയത്‌നങ്ങളൊന്നുംതന്നെ സംസാരദുഃഖശമനത്തിനുതകുന്നവയല്ല. ആത്മജ്ഞാനത്തിനുതകുന്ന പൗരുഷമെന്താണെന്നു പറയാം. നീ കേട്ടോളൂ. രാഗദേഷാദിവിഷൂചികയെ നിശ്ശേഷം ഭേദമാക്കുന്നത് ആത്മജ്ഞാനമാണ്. ശാസ്ത്രവിരുദ്ധമാകാത്തതും കുലാചാരങ്ങള്‍ക്കനുരൂപവും ആയ വിധത്തില്‍ ജീവിതനിര്‍വ്വഹണം നടത്തിക്കൊണ്ടു ഭോഗവാസനയെ നിശ്ശേഷം പരിത്യജിക്കണം. മനസ്സിനു വേവലാതിയില്ലാതെ യഥാശക്തി പണിപ്പെട്ടിട്ടുപോലും സജ്ജനസംഗവും സച്ഛാസ്ത്രപഠനവും നടത്തുന്നവന്‍ വേഗം മുക്തനാകുന്നു. വിചാരം ചെയ്തിട്ട് ആത്മതത്ത്വം അപരോക്ഷമാക്കിയ മഹാമനീഷിയായ മഹാപുരുഷനെ സംബന്ധിച്ചിടത്തോളം ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ഇന്ദ്രനും അനുകമ്പാര്‍ഹരാകുന്നു. ശ്രുതിസ്മൃതികളില്‍ പറയപ്പെട്ട സദാചാരങ്ങളില്‍ പരിനിഷ്ഠിതരായ ആളുകള്‍ ആരെയാണോ സജ്ജനമായി ഗണിക്കുന്നത് ആയാളാണു സാധു. അദ്ദേഹത്തെ പണിപ്പെട്ടും സേവിക്കണം. അദ്ധ്യാത്മവിദ്യയാണു വിദ്യകളില്‍വെച്ചുത്തമം. അതിനെയാണു മഹാത്മാക്കള്‍ സച്ഛാസ്ത്രമെന്നു പറയുന്നത്. സച്ഛാസ്ത്രാദ്ധ്യയനംകൊണ്ട് ഒരുവന്‍ മുക്തനാകും. തേറ്റാമ്പരലിട്ടാല്‍ കലക്കവെള്ളം തെളിഞ്ഞുശുദ്ധമാകുന്നതുപോലെ സജ്ജനസംസര്‍ഗ്ഗംകൊണ്ടും സച്ഛാസ്ത്രാധ്യയനംകൊണ്ടും ഉണ്ടായ വിവേകം സകലവിധത്തിലുമുള്ള അജ്ഞാനത്തെയും ദൂരീകരിച്ച് ഒരുവനെ ശുദ്ധനാക്കുന്നു. മുമുക്ഷു പ്രയത്‌നോപദേശമെന്ന ആറാം സര്‍ഗ്ഗം കഴിഞ്ഞു. ഉത്പത്തിപ്രകരണം – ഏഴാം സര്‍ഗ്ഗം (വിരിഞ്ച്യാദികള്‍ക്കും കാരണഭൂതനും പ്രത്യഗാത്മഭൂതനുമായ ദേവാധിദേവന്‍ ഏതുപാധിയില്‍ സ്ഥിതി ചെയ്യുന്നു, ആ പരമാത്മാവിന്റെ തത്ത്വമെന്താണ്, ആ പരമാത്മാവിനെ എങ്ങനെ പ്രാപിക്കാനാകും, എന്നെല്ലാമാണിതിലെ പ്രതിപാദ്യം) ശ്രീരാമന്‍ പറഞ്ഞു: പ്രത്യഗാത്മാവായി വര്‍ത്തിക്കുന്ന ദേവനെപ്പറ്റി അങ്ങു പറഞ്ഞല്ലോ. ആ ദേവനെപ്പറ്റിയുള്ള ജ്ഞാനമുണ്ടായാല്‍ മനുഷ്യന്‍ മുക്തനാകുമെന്നും അങ്ങു പറഞ്ഞല്ലോ. ആ ദേവനെവിടെയാണിരിക്കുന്നതെന്നും ആ ദേവനെ എനിക്കെങ്ങനെ പ്രാപിക്കാന്‍ സാധിക്കുമെന്നും അങ്ങു പറഞ്ഞുതരൂ. ശ്രീവസിഷ്ഠന്‍ പറഞ്ഞു: എന്നാല്‍ പറയപ്പെട്ട ദേവന്‍ ദൂരത്തല്ല വര്‍ത്തിക്കുന്നത്. ചൈതന്യമാത്രസ്വരൂപനെന്നു പ്രസിദ്ധനായ ഈ ദേവന്‍ നിത്യമായി ഈ ശരീരത്തില്‍ത്തന്നെയാണു സ്ഥിതി ചെയ്യുന്നത്. ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചാണ് ഈ ദേവന്‍ വര്‍ത്തിക്കുന്നത്. എന്നാല്‍ ഈ പ്രപഞ്ചം സര്‍വ്വവ്യാപിയായ ദേവനല്ലതാനും. ഈ ദേവന്‍ സത്‌സ്വരൂപനായിട്ട് ഈ പ്രപഞ്ചത്തിനെല്ലാം അധിഷ്ഠാനമായിട്ടു വര്‍ത്തിക്കുന്നു. (കയറില്‍ കാണപ്പെടുന്ന പാമ്പിനെപ്പോ ലെയാണീ ജഗത്ത് ഈ ദേവനില്‍ കാണപ്പെടുന്നത്. ആ പാമ്പിന് അധിഷ്ഠാനം കയറാണ്. അതുപോലെ ജഗത്തിനധിഷ്ഠാനം ഈ ദേവനാകുന്നു.) ഈ ദേവന്‍ ചിന്മാത്രനാകുന്നു. (ചൈതന്യമാത്രസ്വരൂപനാകുന്നു.) ഈ ദേവന്‍ തന്നെയാണ് ചന്ദ്രശേഖരനായ മഹാദേവനും, ഗരുഡവാഹനനായ വിഷ്ണുവും കമലജനായ ബ്രഹ്മാവും, ത്രിമൂര്‍ത്ത്യാത്മകനായ സൂര്യനും. ശ്രീരാമന്‍ പറഞ്ഞു: ഈ പ്രപഞ്ചം മുഴുവന്‍ ചേതനമാത്രനായ ദേവനാല്‍ വ്യാപൃതമാണെന്നു പറയുമ്പോള്‍ ഈ പ്രപഞ്ചം മുഴുവന്‍ ചിന്മാത്രമാണെന്നല്ലേ വരുക? അങ്ങനെ ആയിരുന്നെങ്കില്‍ ഈ പ്രപഞ്ചത്തെ അറിയുന്നതുകൊണ്ടുതന്നെ ഈ ദേവന്‍ അറിയപ്പെടുന്നതിനാല്‍ മോക്ഷം കിട്ടേണ്ടതായിരുന്നു. അതു സംഭവിച്ചു കാണുന്നില്ലല്ലോ. അപ്പോള്‍ ചിന്മാത്രനായ ദേവനെ അറിഞ്ഞാല്‍ (പ്രാപിച്ചാല്‍) മോക്ഷം കിട്ടുമെന്നു പറയുന്നതില്‍ അസാംഗത്യമുണ്ടല്ലോ. ശ്രീവസിഷ്ഠന്‍ പറഞ്ഞു. ഈ പ്രപഞ്ചം ചേതനമാണെന്നു ഭവാന്‍ തീരുമാനിച്ചുവല്ലോ. പക്ഷേ ആ അറിവുകൊണ്ടു മോക്ഷം കിട്ടിയതുമില്ല. അപ്പോള്‍ പ്രപഞ്ചം ചിന്മാത്രമാണെന്നറിഞ്ഞാല്‍ മോക്ഷം കിട്ടുകയില്ലെന്നാണു വന്നുകൂടുന്നത്. പക്ഷേ വിഷയം സത്യമാണെന്ന തീരുമാനം വന്നുകൂടുകയും ചെയ്തു. അതു മോക്ഷകാരണമാകുന്നില്ലതാനും. അപ്പോള്‍ മോക്ഷകാരണം ഭവാനാല്‍ ഗ്രഹിക്കപ്പെട്ടിട്ടില്ല എന്നു സാരം. ഈ പ്രപഞ്ചം സത്യമാണെന്നു കരുതുന്ന അന്തഃകരണപ്രതിബിംബ ചൈതന്യത്തെ ജീവനെന്നു വിളിക്കുന്നു. ഈ ജീവഭാവം നിലനില്ക്കുന്ന കാലത്തോളം പ്രപഞ്ചത്തെ (ബാഹ്യവിഷയങ്ങളെ) സത്യമെന്നുതന്നെ കരുതും. ബാഹ്യവിഷയങ്ങള്‍ സത്യമാണെന്നു കരുതുന്നകാലത്തോളം മോക്ഷാശ അസ്ഥാനത്തുതന്നെ. വിഷയങ്ങളെ സത്യമാണെന്നു കരുതുന്നവന്‍ പശുവാകുന്നു, മൃഗമാകുന്നു. അങ്ങനെയുള്ളവനു മോക്ഷാനുഭവം ഉണ്ടാകുകയില്ല. പക്ഷേ അവനു ജനനമരണപരമ്പരയാകുന്ന ഭയമാണുണ്ടാകുന്നത്. ബാഹ്യവിഷയങ്ങള്‍ സത്യമാണെന്നു കരുതുന്ന കാലത്തോളം ജീവന്‍ അജ്ഞനാകുന്നു, മൃഗസമാനനാകുന്നു. ജീവന്റെ ജീവഭാവം മാറണമെങ്കില്‍ താന്‍ സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളില്ലാത്തവനാണെന്ന് അനുഭവജ്ഞാനമുണ്ടാകണം. സ്ഥൂല-സൂക്ഷ്മകാരണശരീരങ്ങളില്‍ അഭിമാനിക്കാത്തവനെ മാത്രമേ പ്രിയാ പ്രിയങ്ങള്‍ സ്പര്‍ശിക്കാതിരിക്കുകയുള്ളൂ. ”അശരീരം വാവ സന്തം ന പ്രിയ പ്രിയേ സ്പൃശതഃ” എന്ന ഉപനിഷദ്‌വാക്യം ഈ അര്‍ത്ഥമാണ് വിവക്ഷിക്കുന്നത്. ബാഹ്യവിഷയം സത്യമാണെന്നു കാണുന്ന അജ്ഞാനിയായ ജീവന്‍ ജഡമായ മനസ്സു താനാണെന്നു തെറ്റിദ്ധരിച്ചിട്ട് സ്വയം അനര്‍ത്ഥം വരുത്തിവെക്കുന്നതിനാല്‍ അയാള്‍ ദുഃഖഭാജനംതന്നെ. താന്‍ ജഡപദാര്‍ത്ഥങ്ങളല്ലെന്നും ചൈതന്യമാണെന്നും അറിയുമ്പോഴാണ് ഒരുവന്‍ കൃതകൃത്യനും മുക്തനുമാകുന്നത്. ”ഭിദ്യതേ ഹൃദയഗ്രന്ഥിശ്ചിദ്യന്തേ സര്‍വ്വസംശയാഃ ക്ഷീയന്തേ ചാസ്യ കര്‍മ്മാണി തസ്മിന്‍ ദൃഷ്‌ടേ പരാവരേ” (സര്‍വ്വാന്തര്യാമിയായ ഈ പരമാത്മാവിനെ സാക്ഷാത്കരിച്ചാല്‍ ഒരുവന്റെ സര്‍വ്വസംശയങ്ങളും സര്‍വ്വകര്‍മ്മങ്ങളും ഒടുങ്ങുന്നു. അജ്ഞാനവും നശിക്കുന്നു. മൂലാജ്ഞാനം നശിക്കുന്നതിനാല്‍ അജ്ഞാനകാര്യങ്ങളായ ഹൃദയഗ്രന്ഥികളും അറ്റുപോകുന്നു. ‘അന്തഃകരണമാകുന്നു താന്‍’ എന്ന താദാത്മ്യാദ്ധ്യാസം മുതലായവയാകുന്നു ഹൃദയഗ്രന്ഥികള്‍. ജ്ഞാനംകൊണ്ടു ദൃശ്യപദാര്‍ത്ഥങ്ങളുടെ സമൂല വിനാശം വരുത്താതെ ഒരുവന് ദൃശ്യങ്ങളോടുള്ള ആഭിമുഖ്യത്തെ (ആകര്‍ഷണത്തെ) തടയാനാവുന്നതല്ല. ജ്ഞാനംകൊണ്ടുമാത്രമേ ബ്രഹ്മസാക്ഷാത്കാരം ഉണ്ടാകുകയുള്ളു. മോക്ഷമെന്ന ചിത്സ്വരൂപജ്ഞാനം ദൃശ്യപദാര്‍ത്ഥങ്ങളുടെ അസംഭവജ്ഞാനംകൂടാതെ നേടാവുന്നതല്ല. സമാധിയില്‍ ബ്രഹ്മസ്വരൂപോന്മുഖത ദൃശ്യപദാര്‍ത്ഥങ്ങളുടെ നാശംകൊണ്ടുമാത്രമേ സംഭവിക്കൂ. ശ്രീരാമന്‍ പറഞ്ഞു: ജീവനെ അറിഞ്ഞതുകൊണ്ടു സംസാരനാശം സംഭവിക്കുന്നില്ല. അജ്ഞാനിയായ ജീവന്‍ മൃഗസ്വഭാവനാകുന്നു. ആകാശരൂപിയുമാകുന്നു. ഹേ മുനിശ്രേഷ്ഠ അപ്രകാരമുള്ള ആ ജീവന്‍ എവിടെ വര്‍ത്തിക്കുന്നു? എത്തരക്കാരനാകുന്നു അയാള്‍? സാധുസംഗമംകൊണ്ടും സച്ഛാസ്ത്രാദ്ധ്യയനംകൊണ്ടും ജ്ഞാനിയായിത്തീര്‍ന്നവനെ സംസാരസാഗരം കടത്തുന്ന പരമാത്മാവ് എങ്ങനെയാണു സാക്ഷാത്കരിക്കപ്പെടുക? ആ പരമാത്മാവിന്റെ സ്വരൂപമെന്താകുന്നു? ഹേ മഹര്‍ഷേ, അതെനിക്കു പറഞ്ഞുതരൂ. ശ്രീ വസിഷ്ഠന്‍ പറഞ്ഞു: ഈ സംസാരത്തില്‍ ജനനമരണങ്ങളെ സ്വീകരിച്ചുകൊണ്ടുഴലുന്ന ചേതനനായി ജീവ നെ ആത്മാവെന്നു കരുതുന്നവന്‍ ശാസ്ത്രപണ്ഡിതനായാലും അജ്ഞാനിതന്നെ. ഹേ രാഘവ, ജീവന്‍ തന്നെയാണു സംസാരി. ദുഃഖ പരമ്പരകളെ അനുഭവിക്കുന്നവനും ജീവന്‍തന്നെ. അതുകൊണ്ടു ജീവനെ അറിഞ്ഞാല്‍ പരമാത്മാവ് അറിയപ്പെട്ടാതായിത്തീരുന്നില്ല. വിഷാവേശം ശാന്തമായാല്‍ വിഷൂചിക ഭേദമാകുന്നതുപോലെ, പരമാത്മാവ് സാക്ഷാത്കരിക്കപ്പെട്ടാല്‍ അവന്റെ ദുഃഖപരമ്പരകളെല്ലാം അപ്പാടെ അകലുന്നു. ശ്രീരാമന്‍ പറഞ്ഞു: ഹേ മുനിശ്രേഷ്ഠ! യാതൊരു പരമാത്മാവിനെ അറിഞ്ഞാലാണോ മനസ്സ് എല്ലാത്തരം തെറ്റിദ്ധാരണകളില്‍നിന്നും മുക്തമായിത്തീരുന്നത് ആ പരമാത്മാവിന്റെ സ്വരൂപമെന്താണെന്ന് എനിക്ക് പറഞ്ഞുതരു. ശ്രീവസിഷ്ഠന്‍ പറഞ്ഞു: നിര്‍വ്വിഷയമായ ജ്ഞാനസ്വരൂപമാണു പരമാത്മാവിന്റേത്. നിര്‍വ്വിഷയമായ ജ്ഞാനം ലോകത്തില്‍ പ്രസിദ്ധമല്ല. അതുകൊണ്ടതിനെ ഒരു ഉദാഹരണത്തിലൂടെ വെളിപ്പെടുത്താം. ”അതാ മരക്കൊമ്പത്താണു ചന്ദ്രന്‍” എന്നു പറയുമ്പോള്‍ ഒരു നിമിഷംകൊണ്ടുതന്നെ മരക്കൊമ്പിന്റെയും ചന്ദ്രന്റെയും ജ്ഞാനം ഉണ്ടാകുന്നുണ്ടെങ്കില്‍ മരക്കൊമ്പില്‍നിന്നു ചന്ദ്രനിലേക്കുള്ള ദൂരം വളരെ ദീര്‍ഘമായതാണ്. എങ്കിലും മരക്കൊമ്പില്‍നിന്നു ദൂരത്തിലുള്ള ചന്ദ്രന്റെയും മരക്കൊമ്പിന്റെയും ജ്ഞാനം ഒരേ ക്ഷണത്തില്‍ ഉണ്ടായതുപോലെ തോന്നുന്നു. മരക്കൊമ്പില്‍നിന്നു ചന്ദ്രന്‍വരെയുള്ള ദൂരത്തിലെ ജ്ഞാനം നിര്‍വ്വിഷയമാണല്ലോ. ഏതാണ്ട് അതുപോലെയാണ് നിര്‍വ്വിഷയമായ ബ്രഹ്മത്തിന്റെ അഥവാ പരമാത്മാവിന്റെ സ്വരൂപവും. കയറില്‍ പാമ്പു കാണപ്പെടാറുണ്ട്. പക്ഷേ, അത് മിത്ഥ്യാദര്‍ശനമാകുന്നു. ഈ മിഥ്യാദര്‍ശനത്തില്‍ പാമ്പിന്റെ അത്യന്താഭാവമുണ്ട്. ഇവിടെ മിത്ഥ്യാദര്‍ശനത്തിന്റെ അധിഷ്ഠാനം കയറാകുന്നു. അതുപോലെയുള്ള മിത്ഥ്യാദര്‍ശനമാകുന്നു പ്രപഞ്ചത്തിന്റേതും. പ്രപഞ്ചമിത്ഥ്യാദര്‍ശനത്തിന്റെ അധിഷ്ഠാനം പരമാത്മാവാകുന്നു. ഈ പ്രപഞ്ചത്തിന് അത്യന്താഭാവമാണുള്ളത്. ഈ പ്രപഞ്ചത്തിന്റെ അധിഷ്ഠാനമായ പരമാത്മാവ് അനന്താനന്ദസ്വരൂപനും അഖണ്ഡബോധസ്വരൂപനുമാകുന്നു. പ്രപഞ്ചത്തില്‍ ദ്രഷ്ടാവ്, ദൃശ്യം, ദര്‍ശനം എന്നീ ഭേദങ്ങളുണ്ട്. പരമാത്മാവില്‍ ദ്രഷ്ടാവ്, ദൃശ്യം, ദര്‍ശനം എന്ന ഭേദങ്ങളില്ല. പരമാത്മാവ് ആകാശമല്ല. എങ്കിലും അപരിച്ഛിന്നമായതുകൊണ്ട് ‘ആകാശംപോലെ അപരിച്ഛിന്നമാണ് ആത്മാവ്’ എന്ന് ഉപമിക്കാറുണ്ട്. ജഗത്‌സ്വഭാവശൂന്യമാണു പരമാത്മാവെങ്കിലും സകലപ്രപഞ്ചവസ്തുക്കളുടെയും അധിഷ്ഠാനഭൂതമായ സത്യവസ്തുവായതുകൊണ്ട് ഇതു പൂര്‍ണ്ണമാകുന്നു. അതുകൊണ്ടിത് അല്പംപോലും ശൂന്യമല്ല. എന്നാല്‍ ശൂന്യമായ അഥവാ അത്യന്താഭാവരൂപമായ പ്രപഞ്ചത്തിനു സത്യത്വം തോന്നിപ്പിക്കുന്ന അധിഷ്ഠാനവസ്തുവാണിത്. പ്രപഞ്ചസൃഷ്ടി നടത്തുന്ന അജ്ഞാനമുള്ളപ്പോള്‍ അജ്ഞാനികള്‍ക്കു പരമാത്മാവു മഹാചിന്മയമാകുന്നു. അതുകൊണ്ടത് സ്ഥൂലമല്ല, ജഡവുമല്ല. അജ്ഞാനികള്‍ക്കു സര്‍വ്വാന്തര്‍വര്‍ത്തിയായ പരമാത്മാവ് പാറപോലെ ജഡവും സ്ഥൂലവുമാണെന്നേ തോന്നൂ. ആധിഭൗതികമെന്നും ആദ്ധ്യാത്മികമെന്നും ആധിദൈവികമെന്നും വിളിക്കപ്പെടുന്ന സകലപദാര്‍ത്ഥങ്ങള്‍ക്കും വ്യവഹാരയോഗ്യത ഉണ്ടാക്കിക്കൊടുക്കുന്നത് പരമാത്മാവാകുന്നു. പ്രകാശത്തിനും വെളിച്ചം സ്വസ്വരൂപമാകുന്നു. ആകാശത്തിനു ശൂന്യത സ്വസ്വരൂപമാകുന്നു. അതുപോലെ തന്നില്‍ ആരോപിക്കപ്പെട്ടതിനെല്ലാം വ്യവഹാരയോഗ്യത കൊടുക്കുക എന്നത് പരമാത്മാവിന്റെ സ്വസ്വരൂപമാകുന്നു. ശ്രീരാമന്‍ പറഞ്ഞു: പരമാത്മാവ് സദ്‌രൂപമാണെന്നെങ്ങനെ അറിയും? ബ്രഹ്മം പ്രമാണസിദ്ധമല്ലല്ലോ. നാനാ പ്രമാണങ്ങളെക്കൊണ്ട് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം അസദ്‌രൂപമാകുന്നതെങ്ങനെ? ശ്രീവസിഷ്ഠന്‍ പറഞ്ഞു: ആകാശത്തില്‍ നീലനിറം കല്പിക്കുന്നതുപോലെയാണ് അത്യന്താഭാവവസ്തുവായ പ്രപഞ്ചം ബ്രഹ്മത്തില്‍ ആരോപിക്കപ്പെട്ടത്. രജ്ജുസര്‍പ്പത്തിലെ സര്‍പ്പത്തിന് അത്യന്താഭാവമാണു ഉള്ളതെന്നറിയുമ്പോള്‍ അധിഷ്ഠാനമായ രജ്ജുമാത്രം ശേഷിക്കുന്നു. അതുപോലെ പ്രപഞ്ചത്തിന്റെ അത്യന്താഭാവജ്ഞാനമുണ്ടാകുമ്പോള്‍ മാത്രമേ ബ്രഹ്മജ്ഞാനമുദിക്കൂ. അല്ലാതെ ഏതെങ്കിലും കര്‍മ്മംകൊണ്ടൊന്നും ബ്രഹ്മജ്ഞാനമുണ്ടാകുന്നതല്ല. ദൃശ്യത്തിന്റെ അത്യന്താഭാവബോധമുദിച്ചാല്‍ ശേഷിക്കുന്ന പരമാര്‍ത്ഥവസ്തുവിന്റെ ബോധമുണ്ടാകുന്നു. അപ്പോള്‍ ആ ബോദ്ധാവു ബ്രഹ്മമായിത്തീരുന്നു. കണ്ണാടി ഏതെങ്കിലും പ്രതിബിംബമില്ലാ തെ വര്‍ത്തിക്കുന്നില്ല. അതുപോലെ ബുദ്ധി ദൈ്വതപ്രതിബിംബമില്ലാതെ വര്‍ത്തിക്കുന്നില്ല. അതുകൊണ്ടു ബുദ്ധിയില്‍ ബ്രഹ്മപ്രതിബിംബം സംഭാവ്യമല്ല. ദൃശ്യപ്രപഞ്ചത്തിന്റെ മിത്ഥ്യാത്വബോധമുദിക്കാതെ ആര്‍ക്കും ഒരിക്കലും പരമാത്മതത്ത്വബോധം ഉണ്ടാകുന്നതല്ല. ശ്രീരാമന്‍ പറഞ്ഞു: ഹേ മുനേ, ഇത്ര വലിയ ബ്രഹ്മാണ്ഡം പ്രത്യക്ഷമായിരിക്കെ ഇതിന് അസത്ത പറയുന്നതെങ്ങനെ? കടുകിനുള്ളില്‍ മേരുപര്‍വ്വതത്തെ ഒതുക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഈ പ്രപഞ്ചത്തിനു മിത്ഥ്യാത്വം പറയാമായിരുന്നു. ശ്രീവസിഷ്ഠന്‍ പറഞ്ഞു. നീ ഏതാനും ദിവസം ഉദ്വിഗ്നമാനസനാകാതെ ഇരിക്കാമെങ്കില്‍ സജ്ജനസംഗമംകൊണ്ടും സച്ഛാസ്ത്രാഭ്യസനംകൊണ്ടും ഈ പ്രപഞ്ചദര്‍ശനം മിത്ഥ്യാദര്‍ശനമാണെന്നു ഞാന്‍ നിനക്കു വെളിവാക്കിത്തരാം. മരുഭൂമി അറിയപ്പെടുമ്പോള്‍ കാനല്‍ജലം അപ്രത്യക്ഷമാകുന്നതുപോലെ തത്ത്വബോധം ഉണ്ടാകുമ്പോള്‍ ഈ പ്രപഞ്ചം അപ്രത്യക്ഷമാകും. ദൃശ്യാഭാവം വരുമ്പോള്‍ നിന്റെ ദ്രഷ്ടൃത്വവുംകൂടി വിട്ടുപോകും. ബോധസ്വരൂപനായ പരമാത്മാവുമാത്രം ശേഷിക്കും. ദൃശ്യമുള്ളകാലത്തോളം ദ്രഷ്ടാവുമുണ്ടാകും. ദ്രഷ്ടാവുള്ളപ്പോള്‍ ദൃശ്യവുമുണ്ടാകും. ദ്വിത്വപ്രസിദ്ധിയുള്ളപ്പോഴാണ് ഏകത്വകല്പന ചെയ്യേണ്ടിവരുന്നത്. ദൃശ്യദൈ്വതാഭാവത്തില്‍ ദ്വിതൈ്വകത്വവ്യവഹാരവും ഇല്ലാതാകും. പറയപ്പെട്ട രണ്ടില്‍ ഒന്നില്ലെങ്കില്‍ ദ്വിത്വമുണ്ടാകുകയില്ലല്ലോ. ദ്വിത്വവും ഏകത്വവും ദ്രഷ്ടൃദൃശ്യങ്ങളും ഇല്ലാതായാല്‍ കേവലം സദ്‌രൂപംമാത്രം ശേഷിക്കും. ദൃശ്യത്തിന്റെ അത്യന്താഭാവജ്ഞാനംകൊണ്ടു നിന്റെ മനോമുകുരത്തിലെ മലമായ അഹന്താദിരൂപത്തിലുള്ള ജഗദ്ദൃശ്യത്തെ ഞാന്‍ പരിമാര്‍ജ്ജനം ചെയ്തുതരാം. അസദ്‌വസ്തുവിന് ഉണ്മ ഉണ്ടാകുകയില്ല. ഉണ്മയുള്ളതിന് അസദ്ഭാവവും ഉണ്ടാകുകയില്ല. അതുകൊണ്ട് സ്വഭാവേന അസദ്‌വസ്തുവായതിനെ പരിമാര്‍ജ്ജനം ചെയ്യുവാന്‍ ക്ലേശമെന്തിരിക്കുന്നു? ക്ലേശത്തിനവകാശമില്ല. നീ പറഞ്ഞ ദൃശ്യമായ വിസ്തൃതജഗത്ത് ഉണ്ടായിട്ടേയില്ല. ശുദ്ധമായ ചിദാത്മാവില്‍ കല്പിക്കപ്പെട്ടതാണിത്. അതുകൊണ്ട് ഈ ജഗത്തിനു സ്വതന്ത്രമായ സത്തയില്ല. സ്വര്‍ണ്ണത്തില്‍ കല്പിക്കപ്പെട്ടതാണു കടകത്വവും കുണ്ഡലത്വവും മറ്റും. അതുകൊണ്ട് അവയെ പരിമാര്‍ജ്ജനം ചെയ്യാന്‍ ക്ലേശമെന്തിരിക്കുന്നു? അതുപോലെ ബ്രഹ്മത്തില്‍ കല്പിക്കപ്പെട്ട ജഗത്തിനെ ബ്രഹ്മദൃഷ്ടികൊണ്ട് പരിമാര്‍ജ്ജനം ചെയ്യാം. ഈ വിഷയം വളരെ യുക്തികളെക്കൊണ്ട് വളരെ വിസ്തരിച്ചു ഞാന്‍ നിനക്കു പറഞ്ഞുതരാം. അപ്പോള്‍ പരമാര്‍ത്ഥതത്ത്വം നിനക്കനുഭവപ്പെടും. ഉണ്ടായിട്ടേയില്ലാത്ത ജഗത്തിന് അസ്തിത്വമെങ്ങനെ? മരുഭൂമിയില്‍ ജലപൂര്‍ണ്ണമായ നദിയെങ്ങനെ ഉണ്ടാകും? വന്ധ്യാപുത്രന്‍ എപ്രകാരം അസത്താണോ മരുഭൂമിയില്‍ ജലം എപ്രകാരം അസത്താണോ ആകാശത്തില്‍ വൃക്ഷം എപ്രകാരം അസത്താണോ അപ്രകാരം അസത്തുതന്നെയാണീ ജഗത്ത്. ഹേ രാമ, പ്രത്യക്ഷസിദ്ധമായ ജഗത്തെന്നു നീ പറഞ്ഞത് വാസ്തവത്തില്‍ ബ്രഹ്മംതന്നെയാണ്. ഇക്കാര്യം വെറും വാക്കുകൊണ്ടുമാത്രമല്ല ആഖ്യാനാദിയുക്തികളെക്കൊണ്ടും ഞാന്‍ നിനക്കു വെളിപ്പെടുത്തിത്തരാം. ഉദാരമതിയായ രാമ, തത്ത്വജ്ഞന്മാര്‍ യുക്തിപൂര്‍വ്വം പറഞ്ഞുതരുന്ന കാര്യങ്ങളെ വിഗണിക്കരുത്. യുക്തിയുക്തമായി പറയപ്പെടുന്ന കാര്യത്തെ അനാദരിക്കുന്ന മൂഢബുദ്ധിയെ അജ്ഞാനിയെന്നാണ് വിദ്വാന്മാര്‍ കരുതുക. യോഗവാസിഷ്ഠരാമായണത്തിലെ ഉത്പത്തിപ്രകരണത്തില്‍ ജഗദാദിദൃശ്യാസത്താപ്രതിജ്ഞ എന്ന ഏഴാം സര്‍ഗ്ഗം കഴിഞ്ഞു.

Friday, September 27, 2024

മരണാസന്നനായ മനുഷ്യൻ മരണാസക്തനായാൽ മരണം ഒരു മനോഹരമായ ഒരു കല ആയി മാറും.

Saturday, September 14, 2024

അർജ്ജുനനോ കർണ്ണനോ ? അച്ഛാ.. ശരിക്കും മഹാഭാരതത്തിലെ ഏറ്റവും മികച്ച യോദ്ധാവ് കർണ്ണനാണോ ? അർജ്ജുനനെക്കാൾ വലിയ വില്ലാളി കർണ്ണനാണോ ? കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിഞ്ഞ് മുറ്റത്തുലാത്തുന്ന നേരം വാസൂട്ടൻ സംശയത്തിന്റെ കെട്ടഴിച്ചു കൊണ്ടാണ് വന്നത്. മഹാഭാരതത്തിന്റെ ഹാർഡ്കോർ ഫാൻ ആണ് വാസൂട്ടൻ. വായിക്കാറായത് മുതൽ കുട്ടികളുടെ മഹാഭാരതവും, അമർചിത്രകഥാ സീരീസും അടക്കം മഹാഭാരതത്തെക്കുറിച്ചുള്ള കുറേ പുസ്തകങ്ങൾ പല തവണ വായിച്ചിട്ടുണ്ട് വാസൂട്ടൻ. മഹാഭാരതത്തെ ബേസ് ചെയ്താണ് കൽക്കി എന്ന സിനിമ ഇറങ്ങിയത് എന്നറിഞ്ഞത് മുതൽ വാസൂട്ടനും അത് കാണണമെന്നുണ്ട്. കുട്ടനും കൽക്കി കാണാൻ തുടക്കം മുതൽ നിർബന്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ പല വിധ തിരക്കുകൾ മൂലം എനിക്ക് ഒട്ടും ഒഴിവ് കിട്ടാഞ്ഞതിനാൽ കുട്ടികളേയും കൊണ്ട് തീയറ്റർ കാഴ്ച സാധിച്ചില്ല. ഇന്നലെ സ്കൂൾ അടച്ചത് കുട്ടികൾ ആഘോഷിച്ചത് ആമസോൺ പ്രൈം വീഡിയോസിൽ കൽക്കി കണ്ടുകൊണ്ടായിരുന്നു. മഹാഭാരതത്തിൽ ഏറ്റവും മികച്ച യോദ്ധാവ് കർണ്ണനാണെന്ന് സ്ഥാപിക്കുന്ന പരാമർശങ്ങൾ ആ സിനിമയിൽ കണ്ടപ്പോളാണ് വാസൂട്ടനെ ആശയക്കുഴപ്പത്തിലാക്കിയത്. അർജ്ജുനനോ കർണ്ണനോ ? വ്യാസന്റെ മഹാഭാരതം (അതു മാത്രമാണ് ഒറിജിനൽ !) വായിക്കാത്തവർക്ക് മാത്രമേ ഇങ്ങിനെ ഒരു സംശയം ഉണ്ടാകാനിടയുള്ളൂ. പക്ഷേ ചെറു വായനകളിലൂടെ അറിവിന്റെ ലോകത്തേക്ക് കടന്നു ചെല്ലുന്ന ഒരു ഒമ്പത് വയസുകാരനാണ് വാസൂട്ടൻ. അവന്റെ അതുവരെയുള്ള അറിവിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ ഒരു തെറ്റായ സന്ദേശം ഒരു സിനിമ മുന്നോട്ടു വച്ചപ്പോൾ അവനിൽ ഉണ്ടാക്കിയത് വലിയ ആശയക്കുഴപ്പമാണെന്ന് നിസംശയം പറയാൻ കഴിയും. ഇത്തരം തെറ്റായ നരേഷനുകൾ സാധാരണക്കാരായ പൊതു സമൂഹത്തെ എത്രമാത്രം തെറ്റിദ്ധരിപ്പിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഇത്. വാസൂട്ടന് അറിയില്ലേ, മഹാഭാരതം വാസൂട്ടന് അറിയാലോ, വാസു തന്നെ പറയൂ.. കർണ്ണനോ അതോ അർജ്ജുനനോ മികച്ച യോദ്ധാവ്..? വാസുവിന്റെ ചോദ്യത്തിനുത്തരം പൂരിപ്പിക്കാനുള്ള ദൌത്യം ഞാൻ തിരികെ വാസൂട്ടന് തന്നെ കൊടുത്തു. എനിക്ക് തോന്നുന്നത് അത് അർജ്ജുനൻ തന്നെയാണ് എന്നാ. അതെന്താ വാസൂ അങ്ങിനെ തോന്നാൻ..? അർജ്ജുനനോട് കർണ്ണൻ തോല്കുന്ന കഥ എനിക്കറിയാലോ. അർജ്ജുനൻ ബൃഹന്നളയായിട്ട് ഒറ്റയ്ക്ക് കർണ്ണനേയും, ദ്രോണാചാര്യരേയും, ഭീഷ്മാചാര്യരേയും, കൃപാചാര്യരേയും എല്ലാം തോല്പിക്ക്ന്നുണ്ടല്ലോ. എന്നിട്ട് യുദ്ധത്തിൽ ബോധം കെട്ട് പോയ കൌരവരുടെ ഉടുപ്പുകളെല്ലാം അർജ്ജുനൻ ഊരിയെടുക്കുന്നത് ഞാൻ ഇന്നാള് മഹാഭാരത കഥയില് വായിച്ചിട്ടുണ്ടല്ലോ. ഉം.. അതെ. മിടുക്കൻ. അത് തന്നെ. പിന്നെയുമുണ്ട് അർജ്ജുനനോ അതോ കർണ്ണനോ മികച്ച യോദ്ധാവാരാണെന്ന് തെളിയിക്കാൻ ഉദാഹരണം. അതെന്താ... അച്ഛാ... പാണ്ഡവർ വനവാസത്തിൽ കഴിയുന്ന കാലത്ത് പാണ്ഡവരുടെ കഷ്ടപ്പാടുകൾ കണ്ട് ആസ്വദിക്കാൻ കൌരവരെല്ലാം കൂടി കാട്ടിൽ പോയ കഥ അറിയില്ലേ..? ആ... അതെനിക്കറിയാം. ഗന്ധർവ്വ പടയോട് കൌരവർ തോറ്റതല്ലേ. ദുര്യോധനനെ പിടിച്ചു കെട്ടിയപ്പോൾ കർണ്ണൻ പേടിച്ച് ഓടിപ്പോയതല്ലേ. എന്നിട്ട് അർജ്ജുനൻ വന്ന് ഗന്ധർവ്വപ്പടയെ തോല്പിച്ച് ദുര്യോധനനെ വിട്ടയച്ച കഥ അതെനിക്കറിയാം. പിന്നെ, അതുപോലെ പാഞ്ചാലീ സ്വയംവരത്തിന്റെ സമയത്തു നടന്ന യുദ്ധത്തിലും കർണ്ണൻ അർജ്ജുനനോട് തോൽക്കുന്നില്ലേ അച്ഛാ..? ഉം. ഉണ്ട്. ബ്രാഹ്മണ വേഷത്തില് വന്ന അർജ്ജുനനെ ദ്രൌപതി സ്വയംവരം ചെയ്തപ്പോൾ ദുര്യോധനനും, കർണ്ണനും, അവിടെക്കൂടിയ മറ്റ് രാജാക്കന്മാരെല്ലാവരും ചേർന്ന് അർജ്ജുനനെ നേരിടുന്നുണ്ട്. എന്നാൽ അർജ്ജുനനും, ഭീമനും ചേർന്ന് അവരെ മുഴുവനും തോല്പ്പിച്ച് ഓടിച്ച് വിടുന്നുണ്ട്. എന്തായാലും മഹാഭാരതത്തില് അർജ്ജുനനും, കർണ്ണനും മികച്ച യോദ്ധാക്കൾ തന്നെയാണെന്നതിൽ ഒരു സംശയവും വേണ്ട. എന്നാൽ ഇവരിലാരാണ് മികച്ചത് എന്നതാണ് ചോദ്യം. അവർക്കൊപ്പം തന്നെ പറയേണ്ട മികച്ച കൂറച്ചധികം യോദ്ധാക്കളുണ്ട്. ഭീഷ്മർ അതില് ഏറ്റവും പ്രധാനിയാണ്. സാക്ഷാൽ പരശുരാമന് പോലും തോല്പിക്കാൻ പറ്റാത്ത യോദ്ധാവായിരുന്നു അദ്ദേഹം. കുരുക്ഷേത്ര യുദ്ധമാകുമ്പോളേക്കും ഒരു പടു വൃദ്ധനായിക്കഴിഞ്ഞിരുന്നു ഭീഷ്മര്. ആ പ്രായത്തിലും അദ്ദേഹത്തെ തോല്പിക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല. ഇനി, ദ്രോണാചാര്യരെ നോക്കൂ. യുദ്ധത്തിൽ പങ്കെടുത്ത പാണ്ഡവരുടേയും, കൌരവരുടേയും മുഴുവൻ ഗുരുനാഥൻ. അദ്ദേഹത്തേയും തോല്പിക്കാനാകാതെ പാണ്ഡവർ ശരിക്കും ബുദ്ധിമുട്ടുന്നുണ്ട് പലപ്പോഴും. പിന്നെ അശ്വത്ഥാമാവ്, ശല്യർ അങ്ങിനെ പലരും. എന്നാൽ അഭിമന്യുവിനെ നോക്കൂ. വെറും പതിനാറു വയസുമാത്രം പ്രായമുള്ള ഒരു പയ്യനാണ് അഭിമന്യു. ആ കൊച്ചു പയ്യൻ വട്ടം കറക്കിയത് പോലെ മറ്റാരെങ്കിലും കൌരവരെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ. യുദ്ധത്തിന്റെ പതിമൂന്നാമത്തെ ദിവസം ചക്രവ്യൂഹത്തില് അഭിമന്യു കാണിച്ച യുദ്ധ വീര്യം പോലെ ഒന്ന് കുരുക്ഷേത്ര യുദ്ധത്തിലാർക്കും സാധിച്ചിട്ടില്ല. അഭിമന്യുവിനെ ചതിയിലൂടെ കൊന്നിട്ടില്ലായിരുന്നു എങ്കിൽ ഒരു പക്ഷേ അന്നവസാനിക്കുമായിരുന്നു മഹാഭാരത യുദ്ധം. ദുര്യോധനനെ പിടിച്ചുകെട്ടി യുധിഷ്ഠിരന് മുന്നിൽ കൊണ്ടുചെന്നിടാൻ ഒരു പക്ഷേ അഭിമന്യുവിന് അന്ന് കഴിയുമായിരുന്നു. ചക്രവ്യൂഹത്തിനകത്ത് ഏറ്റവും മികച്ച വില്ലാളിയെന്ന് ഊറ്റം കൊണ്ട കർണ്ണനേയും, ദ്രോണരേയും, അശ്വത്ഥാമാവിനേയും, ശകുനിയേയും, ദുര്യോധനനേയും, ദുശ്ശാസനനേയും ഒന്നും ചെയ്യാനാകാത്തവരെപ്പോലെ തകർക്കുന്നുണ്ട് അഭിമന്യു. ഒടുക്കം മറ്റുപായങ്ങളില്ലാതെ വന്നപ്പോളാണ് കൂട്ടമായി ആക്രമിച്ച് അഭിമന്യുവിനെ അവർ വധിക്കുന്നത്. പിന്നിൽ നിന്ന് ആക്രമിച്ച് അഭിമന്യുവിന്റെ വില്ല് മുറിക്കുന്നത് മികച്ച യോദ്ധാവാണെന്ന് കൊട്ടി ഘോഷിക്കുന്ന കർണ്ണനാണ്. അങ്ങിനെ നോക്കിയാൽ വേറെയും ഒരു പാട് ഉണ്ട് മഹാഭാരത്തിൽ കർണ്ണനെക്കുറിച്ച് പറയാൻ. ഒറ്റ ശ്വാസത്തിൽ ഞാൻ പറയുന്നത് കേട്ട് വാസൂട്ടൻ എന്റെ മടിയിലേക്ക് ചാഞ്ഞിരുന്നു. വാസൂട്ടാ.. മഹാഭാരതത്തിൽ ഒരു പക്ഷേ കർണ്ണൻ മികച്ച യോദ്ധാക്കളിലൊരാൾ തന്നയായിരിക്കാം. എന്നാൽ മഹാഭാരതം എഴുതിയ വ്യാസന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച യോദ്ധാവാണെന്നോ ഒരു മികച്ച മനുഷ്യനാണെന്ന് പോലുമോ തെളിയിക്കാൻ കർണ്ണന് സാധിച്ചിട്ടില്ല. ജനിച്ചത് തൊട്ട് നിരവധി ദുഖങ്ങളിലൂടെ കടന്ന് പോയവനാണ് കർണ്ണൻ. എന്നാൽ അതെല്ലാം മൂലം ഉടലെടുത്ത അപകർഷതാ ബോധം ഒരിക്കലും അയാളെ വിട്ടൊഴിയുന്നില്ല. അത് വാസ്തവത്തിൽ അയാളെ ഒരു അധർമ്മിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. കാര്യം മനസിലാകത്തത് പോലെ വാസൂട്ടനെന്നെ നോക്കി. ചൂത് സഭയിലെ കഥ വാസുവിന് അറിയില്ലേ..? ചൂത് കളിച്ചു തോറ്റ യുധിഷ്ഠിരൻ അവസാനമായി പന്തയം വച്ചത് സ്വന്തം ഭാര്യയായ ദ്രൗപതിയെയായിരുന്നു. അപ്പോൾ ദ്രൗപതിയെ സഭയിലേക്ക് കൊണ്ടുവരാൻ പ്രരിപ്പിക്കുന്നത് കർണ്ണനാണ്. അത് തെറ്റാണെന്ന് വിദുരരും ദുര്യോധനന്റെ അനിയന്മാരിൽ ഒരാളായ വികർണ്ണനും പറഞ്ഞപ്പോൾ അഞ്ചു ഭർത്താക്കന്മാർ ഉള്ള ഒരു സ്ത്രീയാണ് ദ്രൗപതി എന്നും, അങ്ങിനെ ഉള്ള ഒരുവൾക്ക് മാനാഭിമാനങ്ങളില്ലെന്നും, അടിമകൾക്ക് മനുഷ്യാവകാശങ്ങൾ ഒന്നും ഇല്ല എന്നും പറയുന്നത് കർണ്ണനാണ്. ഉടുത്ത വസ്ത്രം പോലും അവൾക്കവകാശപ്പെട്ടതല്ല എന്നും, ഈ സഭയ്ക്ക് മുന്നിൽ വച്ച് അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റണമെന്നും പറയുന്നതും ഈ കർണ്ണനാണ്. അതായത് മഹാഭാരതത്തിലെ തന്നെ ഏറ്റവും അധമമായ ഒരു പ്രവർത്തിക്ക് ദുശ്ശാസനനെ പ്രേരിപ്പിച്ചയാളാണ് കർണ്ണൻ. ഒരു സ്ത്രീയോടും ഒരു കാലത്തും ആരും ചെയ്യരുതാത്ത പ്രവർത്തി. മഹാഭാരത യുദ്ധത്തിന്റെ യഥാർത്ഥ കാരണവും അതു തന്നെയാണ്. അധികാരത്തേക്കാൾ പാണ്ഡവർ യുദ്ധം ചെയ്തത് പൊതു സഭയിൽ ഉടുതുണി പോലും വലിച്ചെറിയപ്പെട്ട ദ്രൌപതിക്കേറ്റ അപമാനത്തിന് പകരം വീട്ടാനായിരുന്നു. ഒരു സ്ത്രീയെ ഇങ്ങിനെ അപമാനിച്ചാൽ സർവ്വനാശമാണ് ഫലം എന്നാണ് മഹാഭാരതം കാണിച്ചു തരുന്നു. കൌരവ സഭയിൽ അത് കണ്ട് ഒരു പ്രതികരണവും നടത്താതെയിരുന്ന ഗുരുസ്ഥാനീയരായ ഭീഷ്മരും, ദ്രോണരും, കൃപരും, എന്ന് വേണ്ട സകലരും അധർമ്മത്തിന്റെ പക്ഷത്താണ് നിന്നത്. അന്നവിടെ കൂടിയവർ മുഴുവനും ചെയ്തത് തെറ്റായിരുന്നു. അതിലേറ്റവും വലിയ തെറ്റിന് ദുശ്ശാസനനെ പ്രേരിപ്പിച്ചതും, അതിലേറ്റവും സന്തോഷിച്ചതും കർണ്ണനായിരുന്നു. പാഞ്ചാലീ സ്വയംവര വേളയിൽ തന്നെ വിവാഹം ചെയ്യാൻ ഒരുക്കമല്ല എന്ന് പറഞ്ഞ ദ്രൗപതിയോട്ടുള്ള പ്രത്രികാരം കൂടിയായിരുന്നു കർണ്ണനത്. ആരെ വിവാഹം ചെയ്യണം എന്നത് നിശ്ചയിക്കാൻ ഉള്ള ഒരു സ്ത്രീയുടെ അവകാശമാണ് സ്വയംവരം എന്നത്. അവിടെ അവൾ തെരഞ്ഞെടുത്തത് അർജ്ജുനനെയായിരുന്നു. അതുകൊണ്ട് തന്നെ അപമാനിക്കപ്പെട്ടതിന്റെ ദേഷ്യമായിരുന്നു കർണ്ണന് ദ്രൌപതിയോട്. അതാണയാൾ അവിടെ തീർത്തത്. എല്ലാ മാനുഷീക മര്യാദകളും അയാളന്ന് ലംഘിച്ചു. കൗരവരും പാണ്ഡവരും തമ്മിലുള്ള മൂപ്പിളമപ്പോരിൽ ഇടപെടേണ്ട ഒരാവശ്യവും യഥാർത്ഥത്തിൽ കർണ്ണനില്ല. എന്നാൽ പാണ്ഡവരോട് വിശേഷിച്ച് അർജ്ജുനനോട് കുശുംഭും അസൂയ്യയും മൂത്ത കർണ്ണൻ അത് ചെയ്തു. മഹാഭാരതത്തിലാദ്യമായി കർണ്ണൻ കടന്നു വരുന്നത് ദ്രോണരുടെ ശിക്ഷണത്തിൽ ആയുധാഭ്യാസം പൂർത്തിയാക്കിയ പാണ്ഡവരുടേയും കൌരവരുടേയും ആയുധാഭ്യാസ പ്രദർശന ഘട്ടത്തിലാണ്. ആ പ്രദർശനത്തിലേക്ക് പങ്കെടുക്കാൻ ദ്രോണ ശിഷ്യരായ കൌരവരും, പാണ്ഡവരും അല്ലാതെ മറ്റാരെയും അവർ ക്ഷണിച്ചിരുന്നുമില്ല. എന്നാൽ അവിടേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി കർണ്ണൻ വരികയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ഒരു സ്കൂളിൽ അവടത്തെ ഇന്റേണൽ പരീക്ഷയ്ക്ക് അവിടത്തെ പഠിതാവല്ലാത്ത മറ്റൊരു കുട്ടി കടന്നു വരികയും എനിക്കും പരീക്ഷയ്ക്ക് അവസരം തരണം എന്നു പറഞ്ഞാൽസ്കുളധികൃതർ ആ കുട്ടിയുടെ മുഴുവൻ വിശദാംശങ്ങളും പരിശോധിക്കുക സ്വാഭാവികമാണ്. അതു പോലെ തന്നെയാണ് അന്ന് അവിടെയും സംഭവിച്ചത്. അവിടത്തെ പഠിതാവല്ലാത്ത കർണ്ണൻ ആരാണെന്നു ചോദിച്ചു. എന്താണയാളുടെ യോഗ്യത എന്ന് ചോദിച്ചു. അയാളവിടത്തെ വിദ്യാർത്ഥിയല്ല എന്നറിഞ്ഞിട്ടും അയാൾക്കവിടെ അഭ്യാസ പ്രകടനം നടത്തുവാൻ ഒരു അവസരം കൊടുത്തു. എന്നാൽ അതും പോരാഞ്ഞ് അയാൾ അർജ്ജുനനോട് നേരിട്ട് യുദ്ധം ചെയ്യാൻ വെല്ലുവിളിച്ചു. അപ്പോളാണ് കാര്യങ്ങൾ കൂടുതൽ ഗൌരവമുള്ളതാകുന്നത്. അയാൾ അതിൽ നിന്ന് വിലക്കപ്പെട്ടു. അയാൾ വളർന്ന ജാതിയുടെ പേരിലന്ന് അയാളപമാനിക്കപ്പെട്ടു. അർജ്ജുനനല്ല അയാളെ അവിടെ വച്ച് അപമാനിക്കുന്നത്. ആദ്യം കൃപാചാര്യരാണ് കർണ്ണനോട് കുലമേതെന്ന് ചോദിക്കുന്നത്. പിന്നെ ഭീമനാണ് അയാളെ ഏറ്റവും രൂക്ഷമായി അപമാനിക്കുന്നത്. പക്ഷേ അന്ന് മുതൽ അയാൾക്ക് അർജ്ജുനനോട് കടുത്ത ശത്രുത വച്ചുപുലർത്തി. കർണ്ണനോട് ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും അർജ്ജുനനെ വധിക്കലാണ് തന്റെ ജീവിത ലക്ഷ്യമെന്ന നിലയിലയാൾ പിന്നീടുള്ള കാലമത്രയും കഴിഞ്ഞുകൂടി. പിന്നീടുള്ള വളർച്ചയിൽ ഓരോ ഘട്ടത്തിലും അർജ്ജുനനോടുള്ള അസൂയ്യയും, വെറുപ്പും, അയാളിൽ കൂടിക്കൊണ്ടിരുന്നു. അയാൾ ബ്രഹ്മാസ്ത്രം നേടുന്നത് അർജ്ജുനനെ കൊല്ലാൻ വേണ്ടി മാത്രമാണ്. എന്നാൽ കർണ്ണനത് ഉപയോഗമുണ്ടായില്ല. ഇന്ദ്രന്റെ ശക്തി ദണ്ഡം എന്ന മാരകായുധം കർണ്ണൻ വാങ്ങിക്കുന്നതും അർജ്ജുനനെ കൊല്ലുക എന്ന ഉദ്ദേശത്തിൽ മാത്രമാണ്. ഒരിക്കൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന അത് പക്ഷേ ഘടോൽകചന് നേരെ പ്രയോഗിക്കേണ്ടി വരുന്നു കർണ്ണന്. പിന്നെ എല്ലാവരും പറയാറുള്ളത് കർണ്ണന്റെ കവച കുണ്ഡലങ്ങൾ ഇന്ദ്രൻ സൂത്രത്തിൽ തട്ടിയെടുത്തത് കൊണ്ടു മാത്രമാണ് യുദ്ധത്തിൽ അർജ്ജുനനോട് അയാൾ പരാജയപ്പെട്ടത് എന്നാണ്. എന്നാൽ ആദ്യം പാഞ്ചാല ദേശത്ത് അർജ്ജുനനോട് യുദ്ധം ചെയ്തപ്പോളും, വിരാട രാജ്യത്ത് ബൃഹന്ദളയുടെ വേഷത്തിൽ അർജ്ജുനനോട് പരാജയപ്പെട്ടപ്പോളും, പിന്നെ ഗന്ധർവ്വന്മാരോട് തോറ്റോടിയപ്പോളും കർണ്ണന് ഈ പറഞ്ഞ കവച കുണ്ഡലങ്ങളുണ്ടായിരുന്നു. അവസാനം കുരുക്ഷേത്ര യുദ്ധത്തിൽ മാത്രമാണതില്ലാതെ അയാൾ യുദ്ധം ചെയ്തത്. കവചകുണ്ഡലങ്ങളില്ലായിരുന്നുവെങ്കിൽ കർണ്ണനെ തോല്പിക്കാനാകില്ല എന്ന് എല്ലാവരും പറയുന്നത് അതുകൊണ്ട് തന്നെ അസംബന്ധമാണ്. കർണ്ണന്റെ ദാന ശീലത്തെക്കുറിച്ചും പലരും പല കഥകളും പ്രചരിപ്പിക്കാറുണ്ട്. മഹാഭാരതത്തിലില്ലാത്ത കാര്യങ്ങൾ വരെ അക്കുട്ടത്തിൽ പലരും ഇന്ന് കർണ്ണന്റെ പേരില് കെട്ടിവയ്ക്കാറുണ്ട്. എന്നാല് ഇന്ദ്രനുള്ള കവച കുണ്ഡല ദാനമൊഴിച്ച് മറ്റു പല കഥകളും മഹാഭാരതം രചിച്ച വ്യാസനറിഞ്ഞിട്ടു പൊലുമില്ല എന്നതാണ് സത്യം. കവച കുണ്ഡലം കൊടുത്തതു തന്നെ ഇന്ദ്രന്റെ ശക്തി ദണ്ഡം എന്ന മാരകായുധം പകരം വാങ്ങിച്ചു കൊണ്ടാണ്. ഒന്നിന് പകരം മറ്റൊന്ന് വാങ്ങിക്കുന്നത് ഒരിക്കലും ഒരു ദാനമല്ല. സ്വന്തം സുഹൃത്തായ ദുര്യോധനന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറുള്ള കർണ്ണൻ്റെ സൗഹൃദത്തെപ്പറ്റിയും പലരും പാടിപ്പുകഴ്ത്താറുണ്ട്. പക്ഷേ ഗന്ധർവ്വരുമായുള്ള യുദ്ധത്തിൽ ദുര്യോധനനോടുള്ള കർണ്ണൻ്റെ സൗഹൃദം തെളിയിക്കപ്പെട്ടിട്ടുണ്ട്. തോൽക്കുമെന്നുറപ്പായപ്പോൾ പ്രിയ സുഹൃത്തിനെ ഉപേക്ഷിച്ച് വാലും പൊക്കി ഓടിയ ചരിത്രമാണ് കർണ്ണൻ്റേത്. എന്നിട്ടും കുരുക്ഷേത്ര യുദ്ധത്തിനിറങ്ങുമ്പോൾ ദുര്യോധനൻ്റെ ഏറ്റവും വലിയ ധൈര്യം കർണ്ണൻ ഒപ്പമുണ്ടെന്നതായിരുന്നു. എന്നാൽ സേനാ നായകനായ ഭീഷ്മർ കർണ്ണന് മഹാരഥനായി സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് (അതിലെ ശരി തെറ്റുകൾ എന്തായാലും) യുദ്ധത്തിൻ്റെ പത്താം നാൾ ഭീഷ്മർ വീഴുന്നത് യുദ്ധത്തിനിറങ്ങാതെ സ്വന്തം സുഹൃത്തിനെ ധർമ്മ സങ്കടത്തിലാക്കുന്നുമുണ്ട് കർണ്ണൻ. ഇത്ര മാത്രമൊന്നുമല്ല, ഇനിയും ഒരു പാടുണ്ട് ഇങ്ങിനെ.. ഇത്രയും കേട്ടപ്പോൾ വാസൂന് എന്താ തോന്നിയത്. മഹാഭാരതത്തിലെ ഏറ്റവും മികച്ച യോദ്ധാവാരാ.. കർണ്ണനാണോ അതോ അർജ്ജുനനോ. വാസൂട്ടനൊന്ന് ആലോചിച്ചു. പിന്നെ പറഞ്ഞു അർജ്ജുനൻ തന്നെ. പക്ഷേ അച്ഛനല്ലേ പറഞ്ഞേ ഏറ്റവും മികച്ചത് അഭിമന്യു ആണ് എന്ന്. ആ. അഭിമന്യുവും മികച്ച യോദ്ധാവ് തന്നെയാണ്. യുദ്ധത്തില് പങ്കെടുത്തവരിൽ പ്രായം കൊണ്ട് ഏറ്റവും ഇളയവനാണ് അഭിമന്യു. പതിനാറ് വയസുള്ള യോദ്ധാവ്. ഏറ്റവും മികച്ച വില്ലാളികൾ കർണ്ണനും അർജ്ജുനനും തന്നെയാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ അവരിൽ ആര് എന്ന് ചോദിച്ചാൽ അതെന്തായാലും കർണ്ണനല്ല എന്നുറപ്പിച്ചു പറയും. അതേ സമയം കൃഷ്ണനില്ലെങ്കിൽ വലിയ ഒരു അളവോളം അർജ്ജുനനും അപൂർണ്ണനായേനേ. ഉം. പക്ഷേ എന്നിട്ടും എന്താ കൽക്കി സിനിമയിൽ കർണ്ണനാണ് അർജ്ജുനനെക്കാൾ കേമനെന്ന് പറഞ്ഞത് അച്ഛാ..? വ്യാസനെഴുതിയ യഥാർത്ഥ മഹാഭാരതം വായിക്കാതെ മഹാഭാരതത്തെക്കുറിച്ച് മറ്റുള്ളവർ എഴുതിയത് മാത്രം വായിക്കുന്നവരാണ് ഇങ്ങിനെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുക. മഹാഭാരതം എന്താണെന്ന് അറിയാത്തവർ ഈ സിനിമ കണ്ടാൽ ഇതാണ് സത്യമെന്ന് ധരിക്കില്ലേ. അവർ മറ്റൊരാളോട് പറഞ്ഞു കൊടുക്കുക തെറ്റായ ഈ വിവരമാണ്. വാസൂട്ടൻ യഥാർത്ഥ മഹാഭാരതം ഒരിക്കലെങ്കിലും വായിക്കണം. അപ്പോൾ തെറ്റായ കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അവരോടും പറയുക യഥാർത്ഥ മഹാഭാരതം ഒരിക്കലെങ്കിലും വായിക്കണം എന്ന്. ഇക്കാര്യത്തിൽ മാത്രമല്ല ഓരോ കാര്യത്തിലും ഇത് ബാധകമാണ്. ശരിയും തെറ്റും മനസിലാക്കണം എങ്കിൽ യഥാർത്ഥ കാര്യം കണ്ടെത്താൻ ശ്രമിക്കണം. വലുതാവുമ്പോ ഇക്കാര്യം വാസു ഒരിക്കലും മറക്കരുത് ട്ടോ.. ഉം. വാസൂട്ടൻ ഒന്നുകൂടി എൻ്റെ മേലേക്ക് പറ്റി ചേർന്നിരുന്നു. Pudayoor Jayanarayanan

Wednesday, August 14, 2024

യഥാര്ത്ഥ സ്വാതന്ത്ര്യം എന്നാൽ ഷട്ട് സപത്‌നാനിൽ നിന്നുള്ള സ്വാതന്ത്ര്യം ആണ്. കാമം ക്രോധം മോഹം മദം മാത്സര്യം ഡംഭം ഇവയാണ് ഷട്ട് സപത്നാൻ ( ഭാഗവതം )

Thursday, August 08, 2024

*നാഗപഞ്ചമി (09/08/2024)* ഇന്ത്യയിലുടനീളമുള്ള ഹിന്ദുക്കൾ , ജൈനർ , നേപ്പാൾ , ബുദ്ധമതക്കാർ ആചരിക്കുന്ന നാഗങ്ങളുടെ അല്ലെങ്കിൽ പാമ്പുകളുടെ പരമ്പരാഗത ആരാധനയുടെ ഒരു ദിവസമാണ് . , കൂടാതെ ഹിന്ദു , ജൈന , ബുദ്ധമത അനുയായികൾ താമസിക്കുന്ന മറ്റ് രാജ്യങ്ങൾ . ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ (ജൂലൈ/ഓഗസ്റ്റ്) ശുഭ്രമായ പകുതിയുടെ അഞ്ചാം ദിവസത്തിലാണ് ആരാധന നടത്തുന്നത് . കർണാടക , രാജസ്ഥാൻ , ഗുജറാത്ത് തുടങ്ങിയ ചില ഇന്ത്യൻ സംസ്ഥാനങ്ങൾ അതേ മാസത്തിലെ ഇരുണ്ട പകുതിയിൽ ( കൃഷ്ണ പക്ഷ ) നാഗപഞ്ചമി ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി, വെള്ളി, കല്ല്, മരം, അല്ലെങ്കിൽ പെയിൻ്റിംഗ് എന്നിവകൊണ്ട് നിർമ്മിച്ച ഒരു നാഗ അല്ലെങ്കിൽ നാഗദൈവത്തെ പാലിൽ ആരാധനയോടെ കുളിപ്പിക്കുകയും കുടുംബത്തിൻ്റെ ക്ഷേമത്തിനായി അവരുടെ അനുഗ്രഹം തേടുകയും ചെയ്യുന്നു. ജീവനുള്ള പാമ്പുകളെ, പ്രത്യേകിച്ച് മൂർഖൻ പാമ്പുകളെ , ഈ ദിവസം ആരാധിക്കപ്പെടുന്നു, പ്രത്യേകിച്ച് പാൽ നിവേദ്യത്തോടെയും പൊതുവെ ഒരു പാമ്പാട്ടിയുടെ സഹായത്തോടെയും . മഹാഭാരത ഇതിഹാസത്തിൽ , അസ്തിക മുനി, ജനമേജയ രാജാവിനെ യാഗം ചെയ്യുന്നതിൽ നിന്നും ഒടുവിൽ സർപ്പ വംശത്തെ ( സർപ്പ സത്രം ) നശിപ്പിക്കുന്നതിൽ നിന്നും തടയുന്നു . സർപ്പരാജാവായ തക്ഷകനാൽ കൊല്ലപ്പെട്ട തൻ്റെ പിതാവായ പരീക്ഷിതൻ്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ജനമേജയൻ ഈ യാഗം നടത്തിയത് . ശ്രാവണ മാസത്തിലെ ശുക്ല പക്ഷ പഞ്ചമി നാളിലായിരുന്നു യാഗം നിർത്തിയ ദിവസം . ഈ യാഗത്തിനിടയിൽ, മഹാഭാരതം മൊത്തത്തിൽ ആദ്യമായി വിവരിച്ചത് വൈശമ്പായന മുനിയാണ് . ആ ദിവസം മുതൽ നാഗപഞ്ചമിയായി ആചരിച്ചുവരുന്നു. ഇതിഹാസങ്ങൾ പാമ്പുകളുടെ ആരാധനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹിന്ദുമതത്തിലും നാടോടിക്കഥകളിലും നിരവധി ഐതിഹ്യങ്ങളുണ്ട് . ഹിന്ദു പുരാണങ്ങളും മഹാഭാരതവും അനുസരിച്ച് , പ്രപഞ്ച സ്രഷ്ടാവായ ബ്രഹ്മാവിൻ്റെ ചെറുമകനായ കശ്യപൻ , പ്രജാപതി ദക്ഷൻ്റെ രണ്ട് പെൺമക്കളെ വിവാഹം കഴിച്ചു , കദ്രു , വിനത . കദ്രു പിന്നീട് നാഗ വംശത്തിന് ജന്മം നൽകി , വിനത സൂര്യദേവനായ സൂര്യൻ്റെ സാരഥിയായി മാറിയ അരുണയെ പ്രസവിച്ചു , കൂടാതെ വിഷ്ണുവിൻ്റെ വാഹകനായ ഗരുഡൻ എന്ന വലിയ കഴുകനെയും പ്രസവിച്ചു . നാഗപഞ്ചമി , പരമ്പരാഗത ഇന്ത്യൻ ഗുസ്തി ജിമ്മുകളായ അഖാര , പുരുഷത്വത്തിൻ്റെയും കുണ്ഡലിനി ശക്തിയുടെയും പ്രതീകമായ പാമ്പിൻ്റെ നിഗൂഢ പ്രതീകാത്മകതയെ ബഹുമാനിക്കുന്നതിനായി പ്രത്യേക ആഘോഷങ്ങൾ നടത്തുന്ന ഒരു ദിവസം കൂടിയാണ്. ചരിത്രം അഗ്നിപുരാണം , സ്കന്ദപുരാണം , നാരദപുരാണം , മഹാഭാരതം തുടങ്ങിയ ഇന്ത്യൻ ഗ്രന്ഥങ്ങൾ പാമ്പുകളെ ആരാധിക്കുന്ന പാമ്പുകളുടെ ചരിത്രത്തിൻ്റെ വിശദാംശങ്ങൾ നൽകുന്നു. മഹാഭാരത ഇതിഹാസത്തിൽ , കുരു രാജവംശത്തിലെ പരീക്ഷിത രാജാവിൻ്റെ മകൻ ജനമേജയൻ , തക്ഷകൻ എന്ന പാമ്പുകടിയേറ്റ തൻ്റെ പിതാവിൻ്റെ മരണത്തിന് പ്രതികാരം ചെയ്യാൻ സർപ്പസത്രം എന്നറിയപ്പെടുന്ന സർപ്പയാഗം നടത്തുകയായിരുന്നു . ബ്രാഹ്മണ യുവാവായ ആസ്തികൻ യജ്ഞം തടയുന്ന സർപ്പസത്രം . ഒരു യാഗശാല പ്രത്യേകം സ്ഥാപിച്ചു, ലോകത്തിലെ എല്ലാ സർപ്പങ്ങളെയും കൊല്ലാൻ വേണ്ടിയാണ് അഗ്നിയാഗം ആരംഭിച്ചത്. ജനമേജയൻ്റെ സാന്നിധ്യത്തിൽ നടത്തിയ യാഗം വളരെ ശക്തമായിരുന്നു, അത് എല്ലാ സർപ്പങ്ങളെയും യജ്ഞകുണ്ഡത്തിൽ ( യാഗത്തിനുള്ള അഗ്നികുണ്ഡത്തിൽ) വീഴാൻ ഇടയാക്കി. പരീക്ഷിത്തിനെ കടിച്ചുകീറി കൊന്ന തക്ഷകൻ മാത്രമാണ് രക്ഷതേടി ഇന്ദ്രൻ്റെ അപരിഷ്‌കൃതലോകത്തേക്ക് രക്ഷപ്പെട്ടതെന്ന് പുരോഹിതന്മാർ കണ്ടെത്തിയപ്പോൾ, തക്ഷകനെയും ഇന്ദ്രനെയും യാഗാഗ്നിയിലേക്ക് വലിച്ചിഴയ്‌ക്കാൻ മുനിമാർ മന്ത്രങ്ങൾ (മന്ത്രങ്ങൾ) ഉരുവിടുന്ന വേഗത വർദ്ധിപ്പിച്ചു. തക്ഷകൻ ഇന്ദ്രൻ്റെ കട്ടിലിന് ചുറ്റും ചുറ്റിയിരുന്നു, എന്നാൽ യാഗത്തിൻ്റെ ശക്തി വളരെ ശക്തമായിരുന്നു, തക്ഷകനൊപ്പം ഇന്ദ്രനെപ്പോലും അഗ്നിയിലേക്ക് വലിച്ചിഴച്ചു. ഇത് ദേവന്മാരെ ഭയപ്പെടുത്തി, തുടർന്ന് മാനസാദേവിയോട് ഇടപെടാനും പ്രതിസന്ധി പരിഹരിക്കാനും അപേക്ഷിച്ചു. തുടർന്ന് അവൾ തൻ്റെ മകൻ ആസ്തികയോട് യജ്ഞം നടക്കുന്ന സ്ഥലത്തേക്ക് പോയി സർപ്പ സത്ര യജ്ഞം നിർത്താൻ ജനമേജയനോട് അഭ്യർത്ഥിച്ചു. എല്ലാ ശാസ്ത്രങ്ങളെയും (ഗ്രന്ഥങ്ങളെ) കുറിച്ചുള്ള അറിവ് കൊണ്ട് ആസ്തികൻ ജനമേജയനെ ആകർഷിച്ചു, അവൻ ഒരു അനുഗ്രഹം തേടാൻ അനുവദിച്ചു. അപ്പോഴാണ് ആസ്തിക ജനമേജയനോട് സർപ്പസത്രം നിർത്താൻ ആവശ്യപ്പെട്ടത്. ഒരു ബ്രാഹ്മണന് നൽകിയ വരം ഒരിക്കലും നിരസിക്കാൻ രാജാവ് പറ്റാത്തതിനാൽ, ഋഷികൾ യജ്ഞം നടത്തിയിട്ടും അദ്ദേഹം അനുതപിച്ചു. തുടർന്ന് യജ്ഞം നിർത്തിയതിനാൽ ഇന്ദ്രൻ്റെയും തക്ഷകൻ്റെയും മറ്റ് സർപ്പ വംശത്തിൻ്റെയും ജീവൻ രക്ഷിക്കപ്പെട്ടു. ഈ ദിവസം, ഹിന്ദു കലണ്ടർ പ്രകാരം, നാഡിവർദ്ധിനി പഞ്ചമി ( മൺസൂൺ കാലത്തെ ശ്രാവണ മാസത്തിലെ ശോഭയുള്ള രണ്ടാഴ്ചയുടെ അഞ്ചാം ദിവസം ) ആയിരുന്നു , അതിനുശേഷം ഈ ദിവസം നാഗൻ്റെ ഉത്സവ ദിനമാണ്, കാരണം ഈ ദിവസം അവരുടെ ജീവൻ ഈ ദിവസം ഒഴിവാക്കപ്പെട്ടു. ദിവസം. ഇന്ദ്രനും മാനസാദേവിയുടെ അടുക്കൽ ചെന്ന് അവളെ നമസ്കരിച്ചു. ഗരുഡപുരാണം അനുസരിച്ച് , ഈ ദിവസം പാമ്പിനോട് പ്രാർത്ഥിക്കുന്നത് മംഗളകരവും ഒരാളുടെ ജീവിതത്തിൽ ശുഭവാർത്തകൾ നൽകും. ഇതിനെ തുടർന്ന് ബ്രാഹ്മണർക്ക് ഭക്ഷണം നൽകണം. ആരാധന നാഗപഞ്ചമി നാളിൽ നാഗം, നാഗങ്ങൾ, നാഗങ്ങൾ എന്നിവയെ പാൽ, മധുരപലഹാരങ്ങൾ, പുഷ്പങ്ങൾ, വിളക്കുകൾ, കൂടാതെ യാഗങ്ങൾ പോലും നടത്തി ആരാധിക്കുന്നു. വെള്ളി, കല്ല്, മരം, അല്ലെങ്കിൽ ഭിത്തിയിൽ വരച്ച ചിത്രങ്ങളാൽ നിർമ്മിച്ച നാഗ അല്ലെങ്കിൽ നാഗദൈവങ്ങളെ ആദ്യം വെള്ളവും പാലും ഉപയോഗിച്ച് കുളിപ്പിക്കുകയും തുടർന്ന് താഴെപ്പറയുന്ന മന്ത്രങ്ങൾ ചൊല്ലി ആരാധിക്കുകയും ചെയ്യുന്നു. നാഗ് പ്രീതാ ഭവന്തി ശാന്തിമാപ്നോതി ബിഅ വിബോധ് സശാന്തി ലോക് മാ സാധ്യ സംതൃപ്തേ നാഗ് പ്രീതാ ഭവന്തി ശാന്തിമാപ്നോതി ബിയാ വിഭോഃ സശാന്തി ലോക മാ സാധ്യാ മോദതേ ശാസ്ഥിതഃ സമാഃ എല്ലാവർക്കും സർപ്പദേവതയുടെ അനുഗ്രഹം ഉണ്ടാകട്ടെ, എല്ലാവർക്കും ശാന്തി ലഭിക്കട്ടെ, എല്ലാവരും അസ്വസ്ഥതകളില്ലാതെ സമാധാനത്തോടെ ജീവിക്കട്ടെ. അനന്തം വാസുകീം പത്മനാഭം ച കമ്പളം ശംഖപാലം ധൃതരാഷ്‌ട്രം നാഗാനാം ച മഹാത്മൻ: സായങ്കാളേ പാഠേന്നിത്യം പ്രാത:കാലേ വിശേഷത: തസ്യ വിഷഭയം നാസ്തിവത്സരം അനഷ്ടം വാസുകിഷ് പദ്മനാഭം ച കംബലം ധൃതരാഷ്‌ട്രം ച തക്ഷകൻ കാളിയമാനതാ നാഥൻ : സായങ്കലേ പഠേന്നിത്യം പ്രാത :കാലേ വിശേഷത: തസ്യ വിഷഭയം നാസ്തി സർവത്ര വിജയീ ഭവേത് അനന്ത, വാസുകി, ശേഷ, പദ്മനാഭ, കമ്പള, ശംഖപാല, ധൃതരാഷ്ട്ര, തക്ഷക, കാളിയ എന്നീ ഒൻപത് തത്ത്വങ്ങളെ ഞാൻ ഭക്തിപൂർവ്വം വിളിക്കുന്നു . ദിവസവും രാവിലെ പ്രാർത്ഥിച്ചാൽ, ഈ വിശിഷ്ട നാഗങ്ങൾ എല്ലാ തിന്മകളിൽ നിന്നും ഒരാളെ സംരക്ഷിക്കുകയും ജീവിതത്തിൽ വിജയികളാകാൻ സഹായിക്കുകയും ചെയ്യും. ഈ ദിവസം ഉപവാസം അനുഷ്ഠിക്കുകയും ബ്രാഹ്മണർക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നു. ഈ ദിവസം ആചരിക്കുന്ന ഭക്തി പാമ്പുകടിയെക്കുറിച്ചുള്ള ഭയത്തിനെതിരായ ഒരു ഉറപ്പായ സംരക്ഷണമായി കണക്കാക്കപ്പെടുന്നു. പലയിടത്തും യഥാർത്ഥ പാമ്പുകളെ ആരാധിക്കുകയും മേളകൾ നടത്തുകയും ചെയ്യുന്നു. ഈ ദിവസം ഭൂമി കുഴിക്കുന്നത് നിഷിദ്ധമാണ്, കാരണം അത് ഭൂമിയിൽ വസിക്കുന്ന പാമ്പുകളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യും.

Thursday, August 01, 2024

*കർക്കിടക വാവ് ശനിയാഴ്ച ആഗസ്റ്റ് മൂന്നാം തീയതി..* തലേന്നത്തെ ചിട്ടകള്‍🙏 പിതൃ പൂജയുടെ പുണ്യമായി ഒരു കർക്കിടക വാവ് കൂടി വന്നെത്തുകയാണ്... ഈ കർക്കിടക വാവിനും അതിന്റെ തലേ ദിവസവും ആചരിക്കേണ്ട ആത്മീയ തയ്യാറെടുപ്പുകളെ കുറിച്ച് ശ്രാദ്ധത്തിന് രണ്ട് ഭാഗമുണ്ട്. ഒന്ന്, തലേന്നത്തെ ഒരിക്കലൂണ്. രണ്ട്, ശ്രാദ്ധദിവസത്തേകര്‍മ്മം, ശ്രാദ്ധത്തിലേറ്റവും ശ്രദ്ധിക്കേണ്ടത് ശുദ്ധിയാണ്. ശാരീരികശുദ്ധി, ഭക്ഷണശുദ്ധി, മനഃശുദ്ധി, , ദ്രവ്യശുദ്ധി, പരിസരശുദ്ധി, വ്രതശുദ്ധി തുടങ്ങിയ പല കാര്യങ്ങളും പാലിക്കേണ്ടതുണ്ട്. പിതൃകര്‍മ്മത്തിന് തയ്യാറെടുക്കലാണ് തലേന്ന്, തലേന്നത്തെ ചിട്ടകള്‍🙏 1. ശ്രാദ്ധമൂട്ടുന്നവര്‍ തലേന്നുതന്നെ സ്ഥലത്തുണ്ടാവണം. . അന്ന് മറ്റെങ്ങും പോകാറില്ല. പുറത്തു നിന്നും ഭക്ഷണം പാടില്ല. പുറത്തു പോയാല്‍ കുളിച്ചേ അകത്തു കേറാവൂ. 2. വീടും പരിസരവും ശുചിയായിരിക്കണം, അതിരാവിലെ വീടും പരിസരവും അടിച്ചു തളിച്ച് ശുദ്ധിയാക്കിയശേഷം കുളിക്കാന്‍ പോകാം. 3. കുളി, മുങ്ങിക്കുളിയായിരിക്കണം, ഉടുത്ത വസ്ത്രങ്ങള്‍ മുക്കിയിരിക്കണം, തലേന്നത്തെ കുളിയ്ക്ക് എണ്ണതേപ്പാവാം. രണ്ടു നേരവും കുളിയ്ക്കണം. 4. കുളി കഴിഞ്ഞാല്‍ ഭസ്മമാദിലേപനങ്ങള്‍ പാടില്ല. പഴയ വസ്ത്രമുടുക്കരുത്. ഈറനുണക്കിയെടുക്കാം. ശുദ്ധമായ ശുഭ്രവസ്ത്രമാണ് ധരിക്കേണ്ടത്. 5. അശുദ്ധവസ്തുക്കള്‍ സ്പര്‍ശിക്കരുത്, കുളിക്കാത്തവരേയും, പഴകിയതുടുത്തവരേയും തൊടരുത്. അടിച്ചുതളിക്കാത്തിടത്ത് ചവിട്ടുക പോലുമരുത്. 6. മത്സ്യ-മാംസാദികള്‍, , മുരിങ്ങയ്ക്കാ, , ഉള്ളി, ഇവ ഉപയോഗിക്കരുത്. 7. തലേന്നത്തെ വെള്ളമുപയോഗിക്കരുത്, അന്ന് കോരിയെടുത്തതാവണം, തലേന്നു തന്നെ പാത്രങ്ങള്‍ കഴുകിത്തുടച്ചും, ചാണകം മെഴുകിയും ശുദ്ധമാക്കിയതാവണം. 8. ഉഴുന്നു ചേര്‍ത്തതായ ഇഡ്ഡലി, ദോശ ഇവയും, ഉള്ളി മൂപ്പിച്ചുചേര്‍ത്ത കറിയും പാടില്ല. തലേന്ന് അരച്ചും കുഴച്ചും വെച്ച ഭക്ഷണം തലേന്ന് അടിച്ചുവെച്ച പഴസത്ത് തുടങ്ങിയവ പാടില്ല. 9. ഒരു നേരമേ ഉണ്ണാവൂ. രാത്രി ഭക്ഷണമില്ല പുട്ട്, ഉപ്പുമാവ്, പഴങ്ങള്‍ ഇവ കഴിക്കാം. 10. പുകയില മുറുക്ക്, പുകവലി ഇവ നിഷിദ്ധം, പകലുറക്കം, ചൂതുകളി, സിനിമ കാണല്‍ ഇവ പാടില്ല. 11. കോപതാപാദികളുണ്ടാവുന്ന കാര്യങ്ങളിലേര്‍പ്പെടരുത്. കുടുംബകലഹം, പരദൂഷണം, ശണ്ഠ ഇവ ഒഴിവാക്കണം . 12. ശയനത്തിന് കിടയ്ക്ക ഉപയോഗിക്കരുത്. പായ ഉപയോഗിക്കാം.... ഇതിൽ പലതും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതാണ് ..എന്നിരുന്നാലും കഴിയുന്നവ ആചരിച്ചാൽ നന്നായിരിക്കും . *കർക്കിടക വാവ്...*🙏 പോയകാലം നമ്മെ കൈപിടിച്ച് നടത്തിയവർക്ക് ഒരു പിടിച്ചോർ... പിന്നെ ആ ഓർമ്മയ്ക്ക് ഒരു തുള്ളി കണ്ണീർ.... നിങ്ങളെ നിങ്ങളാക്കിയ, ഈ ലോകത്ത് ജീവിക്കുവാന്‍ അവകാശം തന്ന നിങ്ങളുടെ മരിച്ചു പോയ മാതാ പിതാക്കൾക്കും പൂർവികർക്കും വേണ്ടി, ബന്ധുക്കള്‍ ആയവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി, സമസ്ത ജീവജാലങ്ങല്ക്കും വേണ്ടി ഈ പ്രാര്‍ത്ഥന ചൊല്ലി സ്വല്പം പുഷ്പം, ഒരു മന്ത്രം, കുറച്ചു ജലം എന്നിവ ആത്മാര്‍ഥമായി അര്‍പ്പിക്കുക. *പിതൃബലി പ്രാർത്ഥന, :*🙏 ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച: മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു *അർത്ഥം:🙏* ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും, നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവർക്കും കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവർക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവർക്കും ,എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവർക്കും കഴിഞ്ഞ കാലത്തില്‍ പിണ്ഡസമർപ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവർക്കും , മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവർക്കും പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവർക്കും പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവർക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഇവര്‍ക്കെല്ലാം വേണ്ടിയും ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിർത്തുന്നതിനായി സമര്‍പ്പിക്കുന്നു ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവർക്കും വേണ്ടി ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു! 🙏

Thursday, July 04, 2024

ഉപനിഷത്ത് കഥകള്‍ ആരുണിയുടെ പുത്രനാണ് ഉദ്ദാലകന്‍. ഗുരുകുല വിദ്യാഭ്യാസം നടിയ ഉദ്ദാലകന്‍‍ പാരമ്പര്യമനുസരിച്ച് നിത്യാനുഷ്ഠാനങ്ങളും ജപധ്യാനാദികളും ചെയ്തു. ശാസ്ത്രങ്ങളെല്ലാം യഥാവിധി അഭ്യസിച്ച് ഉദ്ദാലകന്‍ എങ്ങും സുപ്രിസിദ്ധനായി മാറി. വ്രതാനുഷ്ടാനങ്ങളിലൂടെ ഒരു മഹര്‍ഷിയായിത്തീരാനും ഉദ്ദാലകനു സാധിച്ചു. ഉദ്ദാലകമഹര്‍ഷിയുടെ മകനാണ് ശ്വേതകേതു. തന്റെപിതാവിനെപ്പോലെ മഹാജ്ഞാനിയാകണമെന്നൊന്നും ശ്വേതകേതു ആഗ്രഹിച്ചില്ല. ഗുരുകുലവാസവും ശാസ്ത്രപഠനവും ബഹുകഠിനമാണെന്ന് അവന്‍ കരുതി. തപസ്സനുഷ്ഠിക്കുന്നതാണെങ്കില്‍ അതിനേക്കാള്‍ ബുദ്ധിമുട്ടു സഹിക്കേണ്ടി വരും. വെറുതെ അവയ്ക്കൊന്നിനും തുനിയേണ്ട. നല്ല ഭക്ഷണം കഴിക്കണം. കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ചു നടക്കണം. അതില്‍പ്പരം പാണ്ഡിത്യംകൊണ്ട് എന്തു നേടാനാണ്? തന്റെ സമയം മുഴുവനും കൂട്ടുകാരുമായി കളിച്ചു കളയുവാനാണ് ശ്വേതകേതു ഇഷ്ടപ്പെട്ടത്. അങ്ങനെ ആ ബാലന്‍ വളര്‍ന്നുവന്നു. ഉപനയനത്തിന് സമയമായി. ഉപനയനം കഴിഞ്ഞ് ബ്രഹ്മചാരിയായി വേണം ഗുരുകുലത്തില്‍ വസിക്കുവാന്‍. ഉപനീതനാകുവാനും ഗുരുകുലത്തില്‍ പോയി വിദ്യാഭ്യാസം നല്കുവാനും ശ്വേതകേതുവിനു താല്പര്യമില്ലാതായി. അതോടെ ഉദ്ദാലകന്റെ മനസ്സ് വേദനിച്ചു. മകന്റെ നല്ലഭാവിയെ കരുതി ആ പിതാവ് കുടുംബത്തിന്റെ പാരമ്പര്യത്തിനൊത്തവണ്ണം മകന്റെ ഉപനയനം നടത്തി. ഉദ്ദാലകന്‍ മകനോടു പറഞ്ഞു: “ശ്വേതകേതു! ധാരാളം പണ്ഡിതന്മാര്‍ക്കും ബ്രഹ്മജ്ഞാനികള്‍ക്കും ജന്മം നല്കിയ ബ്രാഹ്മണ കുടുംബമാണ് നമ്മുടേത്. ബ്രഹ്മജ്ഞാനമുള്ളവനാണ് യഥാര്‍ത്ഥ ബ്രാഹ്മണന്‍. ഞാനും എന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ബ്രാഹ്മണരാണ്. പാരമ്പര്യങ്ങളെ അനുഷ്ഠിച്ചു പോന്നവരാണ്. മകനേ, നീയും ആ പാരമ്പര്യത്തെ നിലനിര്‍ത്തണം. നീ വംശത്തിന് കളങ്കമാകാന്‍ പാടില്ല. നീ ബ്രഹ്മചാരിയായി ഗുരുകുലത്തില്‍ വസിക്കുക. നമ്മുടെ ഉത്തമവംശത്തിലുള്ള നീ ബ്രാഹ്മണനാകാതെ പോകുന്നത് ശരിയല്ല. അപമാനവുമാണ്.” അച്ഛന്റെ ആഗ്രഹമനുസരിച്ച് ശ്വേതകേതു ഗുരുകുലത്തിലെത്തി. ഉത്തമനായ ഒരു ഗുരുവിന്റെ കീഴില്‍ പഠനമാരംഭിച്ചു. വേദപണ്ഡിതനായിത്തീരുക അത്ര എളുപ്പമുള്ള കാര്യമല്ല. വളരെക്കാലം കഠിനമായി അധ്വാനിച്ചു പഠിക്കണം. ഗുരുവിന്റെ കീഴില്‍ വളരെക്കാലം കഴിച്ചുകൂട്ടി വേദപണ്ഡിതനായിത്തീര്‍ന്ന ശ്വേതകേശു വളരെ വര്‍ഷങ്ങള്‍ക്കു ശേഷം സ്വഗൃഹത്തില്‍ മടങ്ങിയെത്തി. താന്‍ ഒരു മഹാപണ്ഡിതനായിത്തീര്‍ന്നിരിക്കുന്നു എന്ന ഭാവം ശ്വേതകേതുവിനുണ്ടായിരുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ഇരിപ്പിലും നടപ്പിലുമെല്ലാം ആ ഗര്‍വ്വ് നിറഞ്ഞു നിന്നു. ശ്വേതകേതുവിന്റെ ഭാവങ്ങള്‍ കണ്ടമാത്രയില്‍ ഉദ്ദാലകനു ഒരു സംഗതി ബോധ്യമായി. ‘തന്റെ പുത്രന്‍ വേദശാസ്ത്രാദികളെ വേണ്ടപോലെ പഠിച്ചിട്ടില്ല.’ വേദം എന്നത് ശുദ്ധമായ അറിവാണ്. അറിവു നേടിയവന് അഹങ്കാരമുണ്ടാകുകയില്ല. വിദ്യകൊണ്ട് നേടുന്നത് വിനയമാണ്. ‘വിദ്യാ ദദാതി വിനയം’ എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. ശ്വേതകേതുവിനാണെങ്കില്‍ ഇപ്പോള്‍ അല്പം പോലും വിനയം കാണുന്നില്ല. പണ്ഡിതനാണെന്ന ഗര്‍വ്വാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മജ്ഞാനവും അഹങ്കാരവും ഒന്നിച്ചിരിക്കുകയില്ല. പ്രകാശസ്വരൂപമാണ് ജ്ഞാനം. അത് ഇരുട്ടാകുന്ന അഹങ്കാരത്തെ നശിപ്പിക്കുന്നതാണ്. അല്പജ്ഞാനികള്‍ താന്‍ എല്ലാമറിഞ്ഞെന്ന് അഹങ്കരിച്ച് നാടുചുറ്റി നടക്കും. അവര്‍ സഭകളില്‍ വാദപ്രതിവാദങ്ങളും കുതര്‍ക്കങ്ങളും നടത്തും. എന്നാല്‍ എല്ലാമറിയുന്ന ജ്ഞാനി സദാ വിനയാന്വിതനായിരിക്കും. ശ്വേതകേതുവിന്റെ അഹങ്കാരം നശിപ്പിക്കണമെന്നും അവന് യഥാര്‍ത്ഥജ്ഞാനം ഉണ്ടാകണമെന്നും ഉദ്ദാലകന്‍ വിചാരിച്ചു ആ ചിന്തയില്‍ അദ്ദേഹം സ്വപുത്രനെ അരികിലേയ്ക്കു വിളിച്ചു വരുത്തി. “ശ്വേതകേതു…” “എന്താണ് അച്ഛാ?” “മകനേ, വളരെ വര്‍ഷങ്ങള്‍കൂടി നിന്നെ ഞാന്‍ കാണുകയാണ്. നിന്നെ കണ്ടിട്ട് ഒരു മഹാപണ്ഡിതന്റെ ഭാവമുണ്ട്. നീ വേദവും ശാസ്ത്രങ്ങളുമെല്ലാം ശരിയായിട്ട് അറിഞ്ഞുവോ?” “തീര്‍ച്ചയായും. ഇക്കാലമത്രയും ഞാന്‍ കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നില്ലേ?” “എങ്കില്‍ ഒന്നു ചോദിക്കട്ടെ. മകനേ, എന്തുകണ്ടാല്‍ പിന്നെ യാതൊന്നും കാണേണ്ടതില്ലയോ, എന്തുകേട്ടാല്‍ പിന്നെ യാതൊന്നും കേള്‍ക്കേണ്ടതില്ലയോ, എന്തറിഞ്ഞാല്‍ പിന്നെ യാതൊന്നുമറിയേണ്ടതില്ലയോ ആ അറിവ് എന്താണെന്ന് നിനക്കറിയാമോ?” ഈ ചോദ്യം കേട്ട് ശ്വേതകേതു അമ്പരന്നു. വല്ലാതെ പതറിപ്പോയി. എത്ര ആലോചിച്ചിട്ടും ഒന്നും വ്യക്തമല്ല. ഇങ്ങനെയും ഒരറിവുണ്ടോ? ശ്വേതകേതു താന്‍ അതുവരെ പഠിച്ചതെല്ലാം ഓര്‍ത്തുനോക്കി. തന്റെ പിതാവിന്റെ ചോദ്യത്തിനുത്തരം അവന് അറിയില്ലായിരുന്നു. മകന്റെ അന്ധാളിപ്പുകണ്ട് ഉദ്ദാലകന്‍ ചോദ്യം കുറെകൂടി ലളിതമാക്കി വിശദീകരിച്ചു. “മകനേ, ലോകത്തില്‍ അനേകം പദാര്‍ത്ഥങ്ങളുമുണ്ട്. അതുകൊണ്ട് ഓരോ പദാര്‍ത്ഥങ്ങളേയും വേറെയെടുത്ത് ശരിയാംവണ്ണം അറിയുവാന്‍ നമുക്കാകുകയില്ല. അവ എണ്ണത്തില്‍ അത്രയധികമുണ്ട്. നമ്മുടെ ആയുസ്സാണെങ്കില്‍ വളരെക്കുറച്ചു മാത്രവും. എന്നാല്‍ പദാര്‍ത്ഥങ്ങളുടെ ഗുണചിന്തനത്തിലൂടെ അവയുടെ അടിസ്ഥാനതത്ത്വം മനസ്സിലാക്കുവാന്‍ സാധിക്കും. നീ പലതരത്തിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടിട്ടില്ലേ? വള, മാല, മോതിരം, കമ്മല്‍ എന്നിങ്ങനെ ബഹുവിധം ആഭരണങ്ങള്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയവയുമുണ്ട്. എന്നാല്‍ ഇവെല്ലാം ഉരുക്കിയാല്‍ സ്വര്‍ണ്ണം മാത്രമാണ്. വളയും മാലയും ആകുന്നതിനുമുമ്പും അവ സ്വര്‍ണ്ണമായിരുന്നു. വള, കമ്മല്‍, മോതിരം, മാല എന്നിവയൊക്കെ വെറും നാമരൂപങ്ങള്‍ മാത്രം. സത്യത്തില്‍ അവ എപ്പോഴും സ്വര്‍ണ്ണമാണ്. സ്വര്‍ണ്ണപ്പണിക്കാരന്‍ സ്വര്‍ണ്ണം കൊണ്ട് വിവിധരൂപങ്ങള്‍ ഉണ്ടാക്കുന്നു. ആ രൂപത്തിന് ആകൃതിയ്ക്കനുസരിച്ച് പല പേരുകള്‍ പറയുന്നു. അത്രമാത്രം. ഇവിടെ സ്വര്‍ണ്ണപ്പണിക്കാരന്‍ ഒരു നിമിത്ത കാരണം. അയാള്‍ സത്യത്തില്‍ മാലയോ വളയോ ഒന്നുമല്ല. മകനേ, ഇനി ആലോചിച്ച് നോക്കിയിട്ട് എന്റെ ചോദ്യത്തിന്ഉത്തരം പറയൂ….” “അച്ഛാ, എന്റെ ഗുരു ഇതൊന്നും പറഞ്ഞുതന്നിട്ടില്ല. അച്ഛന്‍ അതെന്താണെന്ന് എനിക്ക് പറഞ്ഞു തന്നാലും.” ശ്വേതകേതു അച്ഛനോട് അപേക്ഷിച്ചു. അപ്പോള്‍ അവന്റെ ഗര്‍വ്വെല്ലാം നശിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് ഉദ്ദാലക മഹര്‍ഷി പുത്രനോട് യഥാര്‍ത്ഥ അറിവിനെക്കുറിച്ച് വിശദീകരിച്ചു. “ശ്വേതകേതോ, നീ ചുറ്റും കാണുന്ന ഈ പ്രപഞ്ചമില്ലേ? അത് മുമ്പ് ഉണ്ടായിരുന്നില്ല. ഇവയെല്ലാം ഉണ്ടാകുന്നതിനുമുമ്പ് ആദിയില്‍ ഒരു ചൈതന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത്വ‍സ്തുവല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ആ സത്ത് പലതാകട്ടെ എന്നാഗ്രഹിച്ചു. ആദ്യം പഞ്ചതന്മാത്രകളുണ്ടായി. പഞ്ചഭൂതങ്ങളുടെ സൂക്ഷ്മരൂപങ്ങളാണ് പഞ്ചതന്മാത്രകള്‍. ആകാശം വായു, അഗ്നി, ജലം, ഭൂമി ഇവയാണ് പഞ്ചഭൂതങ്ങള്‍. പിന്നീട് ജീവാത്മാവ് സ്ഥാവരജംഗമവസ്തുക്കളില്‍ സ്വയം പ്രകടിതമായി. ആദിയില്‍ ഇവിടെ ഉണ്ടായിരുന്ന ആ സത്തു തന്നെയാണ് ജീവജാലങ്ങളില്‍ ചൈതന്യസ്വരൂപനായ ജീവാത്മാവായി നിലനില്‍ക്കുന്നത്. അതുകൊണ്ട് ആ”സത്തിനെ” അറിഞ്ഞാല്‍ എല്ലാത്തിനേയും അറിയാം. മകനേ, ഞാന്‍ നിന്നോടു ചോദിച്ചില്ലേ, ഏതൊന്നിനെ അറിഞ്ഞാലാണോ പിന്നെ യാതൊന്നും അറിയേണ്ടതില്ലെന്ന്. ഉത്തരമിതാണ്.സകല ജീവജാലങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ആ “സത്യത്തിന്റെ” അറിവിലൂടെ എല്ലാം അറിയാനാകും. പിന്നെ മറ്റൊന്നും അറിയാനില്ല!” അത്രയും കേട്ടുകഴിഞ്ഞപ്പോള്‍ ശ്വേതകേതുവിന് അനേകം സംശയങ്ങളുണ്ടായി. “ആദിയില്‍ ഒന്നായിരുന്നത് എങ്ങനെയാണ് പലതാകുന്നത്? സൂക്ഷ്മത്തില്‍നിന്ന് എങ്ങനെ സ്ഥൂലമുണ്ടാകും? ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ലല്ലോ.” ശ്വേതകേതുവിന്റെ അവസ്ഥ മനസ്സിലാക്കി ഉദ്ദാലക മഹര്‍ഷി പറഞ്ഞു: “ശരി, നീ ഇപ്പോള്‍ പോകുക പതിനഞ്ചു ദിവസങ്ങള്‍ ഇനി ആഹാരമൊന്നും കഴിയ്ക്കരുത്. ആവശ്യമെങ്കില്‍ വെള്ളം മാത്രം ഇടയ്ക്കിടയ്ക്ക് കുടിക്കാം. വിരോധമില്ല. പതിനാറാമത്തെ ദിവസം ഇനി നമുക്കു തമ്മില്‍ കാണാം.” അച്ഛന്റെ ഈ ആവശ്യം ശ്വേതകേതു അനുസരിച്ചു അവന്‍ പതിനഞ്ചു ദിവസം പട്ടിണി കിടന്നു. അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ശ്വേതകേതു പതിനഞ്ചു ദിവസം ആഹാരമൊന്നും കഴിക്കാതെ ജലപാനം മാത്രം ചെയ്തു ജീവിച്ചു: “മകനേ, നീ വേദങ്ങള്‍ പഠിച്ചിട്ടുണ്ടല്ലോ.” “ഉവ്വ്.” “എങ്കില്‍ വേദം ചൊല്ലൂ. കേള്‍ക്കട്ടെ.” വേദങ്ങളെല്ലാം പഠിച്ചവനാണ് ശ്വേതകേതു. പക്ഷേ ഇപ്പോള്‍ യാതൊന്നും ഓര്‍മ്മ വരുന്നില്ല. “അച്ഛാ, വേദങ്ങളൊന്നും എനിക്ക് ഓര്‍മ്മ വരുന്നില്ല.” “ശരി , എങ്കില്‍ നീ പോയി കുറച്ചുദിവസം ആഹാരമെല്ലാം കഴിച്ച് ക്ഷീണമകറ്റൂ. ആരോഗ്യമൊക്കെ തിരികെ വരട്ടെ.” ശ്വേതകേതു അങ്ങനെ ചെയ്തു. നന്നായി ആഹാരം കഴിച്ചു. വിശ്രമിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു. ശ്വേതകേതുവിന്റെ ക്ഷീണമെല്ലാം മാറി. ആരോഗ്യം പുഷ്ടിപ്പെട്ടു. വേദം നന്നായി ഓര്‍മ്മിച്ചു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം വേദഭാഗങ്ങളൊക്കെ ചൊല്ലിക്കേള്‍പ്പിച്ചു. “ശ്വേതകേതു, നിനക്കിപ്പോള്‍ ഈ അറിവ് എവിടെ നിന്നാണ് തിരിച്ചുകിട്ടിയത്? ആരോഗ്യം ക്ഷയിച്ചിരുന്ന അവസ്ഥയില്‍ ഈ അറിവ് എന്തുകൊണ്ട് നിനക്ക് ഓര്‍മ വന്നില്ല?” പിതാവിന്റെ ചോദ്യം ശ്വേതകേതുവിനെ ചിന്താമഗ്നനാക്കി. ഉദ്ദാലകന്‍ വിശദീകരിച്ചുകൊടുത്തു. “ഭൗതികശരീരം അന്നത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. അന്നം സ്ഥൂലമാണ്. അന്നം ജലത്തില്‍ നിന്നും, ജലം തേജസ്സില്‍ നിന്നും ഉണ്ടാകുന്നു. അതായത് അന്നത്തിന്റെ സൂക്ഷമഭാവം ജലവും ജലത്തിന്റെ സൂക്ഷ്മഭാവം തേജസ്സുമാണ്. ഈ തേജസ്സ് ഉണ്ടാകുന്നതാകട്ടെ സത്തില്‍ നിന്നാണ്. സത്തിന് ഉല്‍പ്പത്തിയില്ല. നാശവുമില്ല. സകല അറിവിന്റെയും മൂലകാരണം സത്താണ്. മനസ്സും ഭൗതികമാണ്. ശരീരസംബന്ധത്താല്‍ മനസ്സ് ആഹാരത്തില്‍ നിന്നാണ് പുഷ്ടി നേടുന്നത്. ശരീരത്തിനും മനസ്സിനും ആവശ്യമായ ഊര്‍ജ്ജം ആഹാരത്തില്‍ നിന്നാണ് ലഭിക്കുന്നത്. മനസ്സിന് ശരീരത്തെ ആശ്രയിക്കാതെ സ്വതന്ത്രമായി പുഷ്ടിപ്പെടുവാന്‍ സാധ്യമല്ല. മനസ്സിന് സ്വതന്ത്രസത്ത ഇല്ല. ആഹാരത്തിന്റെ സൂക്ഷ്മാംശം പരിണമിച്ചിട്ടുണ്ടാകുന്ന മനസ്സിന് ആഹാരസംബന്ധമായി ക്ഷീണവും പുഷ്ടിയും വരാം. അതുകൊണ്ട് ആഹാരമില്ലാതെ ശരീരം ക്ഷീണിക്കുമ്പോള്‍ മനസ്സും ക്ഷീണിക്കും. മനസ്സു തളര്‍ന്നവന്റെ ബുദ്ധിശരിയായി പ്രവര്‍ത്തിക്കുകയില്ല. അപ്പോള്‍ അവനിലെ അറിവ് സൂക്ഷ്മത്തിലേയ്ക്ക് മാറിക്കിടപ്പുണ്ട്. യഥാര്‍ത്ഥത്തില്‍ നശിക്കുന്നില്ലെങ്കിലും സ്ഥൂലമായി പ്രകടമാകുകയില്ല. മനസ്സും ശരീരത്തിനും ആരോഗ്യമുള്ളപ്പോഴാണ് ബുദ്ധിയും സ്മൃതിയുമൊക്കെ വേണ്ടതു പോലെ പ്രവര്‍ത്തിക്കുന്നത്. എല്ലാ അറിവിന്റെയും മൂലകാരണം സത്ത് തന്നെയാണ്. ആ സത്ത് തന്നെയാണ് ആത്മരൂപേണ എല്ലാത്തിലും വ്യാപിച്ചിരിക്കുന്നത്. അത് അഖണ്ഡമാണ്. ആനന്ദസ്വരൂപവുമാണ്. യഥാര്‍ത്ഥത്തില്‍ ഈ സത്താണ് മനുഷ്യന്റെ സ്വന്തം സ്വരൂപം. തന്റെ സ്വന്തം സ്വരൂപത്തെ അറിയുന്നവന് ആനന്ദാനുഭൂതിയുണ്ടാകും. ആ ആനന്ദാനുഭൂതിയില്‍ ലയിച്ച് ആത്മാവാകുന്നു സത്തുമായി ഏകീഭവിക്കുന്നതാണ് യഥാര്‍ത്ഥ സുഖം. എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ ആത്മസത്ത ശ്വേതകേതോ നിന്നിലുമുണ്ട്. അല്ലയോ ശ്വേതകേതോ, ആ സത്ത് നീ തന്നെയാകുന്നു. ആനന്ദസ്വരൂപമായ ആ ആത്മാവ് നീ തന്നെയാകുന്നു.” “തത്ത്വമസി ശ്വേതകേതോ” (തത് – അത്, ത്വം – നീ, അസി – ആകുന്നു.) ജീവാത്മാവിനേയും പരമാത്മാവിനേയും കുറിച്ച് അനേക തത്ത്വങ്ങള്‍ ശ്വേതകേതുവിന് പിതാവ് വിശദീകരിച്ചുകൊടുത്തു. എന്നിട്ട് അവനോട് ഒരു പേരാല്‍വിത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശ്വേതകേതു ഒരു പേരാല്‍വിത്ത് കൊണ്ടുവന്ന് കാണിച്ചു. “ശരി, അത് പൊളിച്ചുനോക്കൂ. അതില്‍ നീ കാണുന്നത് എന്താണ്?” ശ്വേതകേതു പേരാല്‍വിത്ത് പൊളിച്ചുനോക്കി. “അണുക്കളെപ്പോലെ ചെറിയ ചെറിയ വിത്തുകള്‍ കാണുന്നു.” “ശരി, അതിലൊന്നെടുത്ത് പൊളിച്ചു നോക്കൂ….!” അതും പൊളിച്ചു നോക്കി. “ഇപ്പോള്‍ എന്തു കാണുന്നു?” “ഇതില്‍ ഒന്നും കാണുന്നില്ല.” “നീ ഈ വിത്തിനുള്ളില്‍ ഒന്നും കാണുന്നില്ലെങ്കിലും അതില്‍ പേരാലിന്റെ ബീജമായി ചെറിയൊരംശമുണ്ട്. ആ ചെറിയ ബീജമാണ് വലിയ വൃക്ഷമായി വളരുന്നത്. ഇതുപോലെയാണ് സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലമുണ്ടാകുന്നത്. സൂക്ഷ്മമായ ആത്മാവ് നാനാ രൂപങ്ങളോടുകൂടിയ സ്ഥൂലപ്രപഞ്ചമായി ഈ വിധം മാറുന്നു.” ശ്വേതകേതുവിന് ഒരു സംശയമുണ്ടായി. “സത്തായ ആത്മാവാണ് പ്രപഞ്ചത്തിലെ എല്ലാത്തിനും കാരണമെങ്കില്‍ അതിനെ പ്രത്യക്ഷമായി കാണാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?” ഉദ്ദാലകന്‍ പറഞ്ഞു:”മകനേ, നീ ഇപ്പോള്‍ ഒരു പാത്രത്തില്‍ കുറച്ചു വെള്ളമെടുത്തിട്ട് അതില്‍ കുറെ ഉപ്പ് ഇടണം. എന്നിട്ട് അത് എടുത്തുകൊണ്ട് വരണം.” ശ്വേതകേതു അപ്രകാരം ചെയ്തു. പിറ്റേദിവസം ഉപ്പിട്ട ജലവുമായി ശ്വേതകേതു അച്ഛന്റെ അടുത്തെത്തി. “മകനേ, നീ ഇന്നലെ ഈ വെള്ളത്തിലിട്ട ഉപ്പ് എവിടെപ്പോയി?” “അത് കാണുന്നില്ല!” “ഇനി ഈ വെള്ളത്തില്‍ അല്പമെടുത്ത് രുചിച്ചു നോക്കൂ.” ശ്വേതകേതു അല്പം ജലമെടുത്ത് രുചിച്ചു നോക്കി! “അച്ഛാ, ഇത് ഉപ്പുരസമുള്ളതാണ്.” “ശരി, എങ്കില്‍ ഈ വെള്ളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രസം നോക്കുക.” ശ്വേതകേതു അപ്രകാരം ചെയ്തു. എല്ലാ ഭാഗങ്ങളിലും ഉപ്പുരസം നിറഞ്ഞിരിക്കുന്നു. “നീ ഇന്നലെ വെള്ളത്തിലിട്ട ഉപ്പ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. പക്ഷേ വെള്ളത്തിലെ ഉപ്പിനെ നിനക്ക് കാണാന്‍ കഴിയുന്നില്ല എന്നുമാത്രം. എങ്കിലും രുചിച്ചുനോക്കിയിട്ട് രസംകൊണ്ട് ഉപ്പിനെ അറിയാമല്ലോ. അതുപോലെ ഓരോ ശരീരത്തിലുമുള്ള ആത്മാവിനെ നമുക്ക് കാണാന്‍ കഴിയുന്നില്ലെങ്കിലും മറ്റു വിധത്തില്‍ അതിനെ അനുഭവിച്ചറിയാന്‍ കഴിയും.” ശ്വേതകേതുവിന് ഒരു സംശയം കൂടി ബാക്കി നിന്നു. “അച്ഛാ! വെള്ളത്തിലെ ഉപ്പിനെ സ്വാദു കൊണ്ടറിയുന്നതു പോലെ ആത്മാവിനെ എന്തുകൊണ്ടാണറിയുക.” “കള്ളന്മാര്‍ ഒരുവനെ പിടികൂടി കണ്ണുകെട്ടി കാട്ടില്‍ കൊണ്ടുവിട്ടിട്ട് കടന്നു കളഞ്ഞെന്നിരിക്കട്ടെ. അവന്റെ അവസ്ഥ ഒന്നാലോചിക്കൂ. വഴിയറിയാതെയും സഹായിക്കാന്‍ ആരുമില്ലാതെയും കാട്ടുപാതയില്‍ അവന് എത്രയധികം വിഷമിച്ചു വലയേണ്ടിവരും. ആ വഴി വരുന്ന ദയാലുവായ ഒരാള്‍ അവന്റെ കെട്ടഴിച്ച്, ആശ്വസിപ്പിച്ച് സ്വന്തം നാട്ടിലേയ്ക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതുപോലെ ശ്രേഷ്ഠനായ ഒരു ഗുരുവിന്റെ സഹായത്താല്‍ ആത്മാവിന് അറിയാനാകും. കാരുണ്യവാനും ആത്മജ്ഞാനിയുമായ ഒരു ഗുരുവിന്റെ ഉപദേശാനുസാരം സൂക്ഷമമായ ആത്മഭാവത്തെ അനുഭവിക്കാന്‍ കഴിയും. സ്വസ്വരൂപത്തെ അറിഞ്ഞാനന്ദിക്കുന്നവന് പിന്നെ യാതൊരുവിധ ദുഃഖങ്ങളും ഉണ്ടാകുന്നില്ല.” ശ്വേതകേതുവിന്റെ സംശയങ്ങളെല്ലാം ഉദ്ദാലകന്‍ ഉപദേശിച്ച് ഇല്ലാതാക്കി. എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ സത്ത തന്റെ ആത്മാവു തന്നെയാണെന്ന് അറിഞ്ഞ് ശ്വേതകേതു സംതൃപ്തനായി. സുപ്രസിദ്ധങ്ങളായ നാല് വേദാന്ത മഹാവാക്യങ്ങളില്‍ വെച്ച് പ്രധാനപ്പെട്ട ഒന്നാണ് ‘തത്ത്വമസി’എന്ന വാക്യം. ഉദ്ദാലകന്റേയും ശ്വേതകേതുവിന്റെയും ഈ കഥാഭാഗത്താണ് ‘തത്ത്വമസി’ മഹാവാക്യത്തെ ആദ്യമായി ഉപദേശിക്കപ്പെടുന്നത്. തത്, ത്വം, അസി എന്നീ മൂന്നു പദങ്ങളാണ് തത്ത്വമസി എന്ന വാക്യത്തിലുള്ളത്. പരമാര്‍ത്ഥത്തില്‍ എല്ലാത്തിനും നിറഞ്ഞിരിക്കുന്ന ഏക സത്ത ബ്രഹ്മം മാത്രമാണ്. എല്ലാജീവന്മാര്‍ക്കും അധിഷ്ഠാനമായിരിക്കുന്ന സത്ത ആത്മാവിന്റേതാണ്. പക്ഷേ ശരീരസംബന്ധം കൊണ്ട് ജീവന്‍ തന്റെ യഥാര്‍ത്ഥ സത്തയെ അറിയുന്നില്ല. ഗുരുപദേശവും ശാസ്ത്രവിചാരവും കൊണ്ട് ശിഷ്യന് യാഥാര്‍ത്ഥ്യം ബോധ്യമാകും. എങ്കിലും പൂര്‍ണ്ണമായ ‍‍ജ്ഞാനം ഉണ്ടാകണമെന്നില്ല. അങ്ങനെ നിരാശപ്പെട്ടിരിക്കുന്ന അവസരത്തിലാണ് ഗുരുക്കന്മാര്‍ ‘തത്ത്വമസി’ ഉപദേശം ശിഷ്യര്‍ക്കു നല്കുന്നത്. ‘ത്വം’ പദം കൊണ്ട് ജീവനേയും ‘തത്’ പദംകൊണ്ട് എല്ലാത്തിനും അധിഷ്ഠാനമായിരിക്കുന്ന ആത്മാവിനേയും കാണിക്കുന്നു. ‘അസി’ പദംകൊണ്ട് ഇവ രണ്ടിന്റേയും ഐക്യത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ഓം തത് സത് ശ്രേയസ് അവലംബം- ഛാന്ദോഗ്യോപനിഷത്ത്