ഭാരതീയ ശാസ്ത്രങ്ങൾ
BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Monday, May 18, 2026
തോലകവി
← കൊട്ടാരത്തിൽ ശങ്കുണ്ണി
ഇദ്ദേഹം ഒരു മലയാള ബ്രാഹ്മണകുലത്തിൽ ജനിച്ച ആളായിരുന്നു എന്നല്ലാതെ ഇദ്ദേഹത്തിന്റെ ഇല്ലം എവിടെയായിരുന്നുവെന്നും സാക്ഷാൽ പേരെന്തായിരുന്നുവെന്നും ജീവിച്ചിരുന്ന കാലമേതെന്നും മറ്റുമറിയുന്നതിനു് ശരിയായ ലഷ്യമൊന്നും കാണുന്നില്ല. എങ്കിലും ഇദ്ദേഹം അഭിഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെയും ആശ്ചര്യമഞ്ജരി എന്ന ഗദ്യപ്രബന്ധത്തിന്റെയും നിർമാതാവും കേരളചക്രവർത്തിയുമായിരുന്ന ‘കുലശേഖരവർമാ’വെന്ന ചേരമാൻ പെരുമാളുടെകൂടെ സേവകനായി തിരുവഞ്ചിക്കുളത്തു് താമസിച്ചിരുന്നതായി കേൾവിയുണ്ടു്. അതിനാൽ തോലകവി ജീവിച്ചിരുന്നതു് ആ ചേരമാൻ പെരുമാളുടെ കാലത്തായിരുന്നു എന്നു വിചാരിക്കാം. തോലകവിയുടെ കുടുംബവും വംശ്യന്മാരും ഇപ്പോൾ ഇല്ലെന്നു് തീർച്ചയാണു്. അദ്ദേഹത്തിന്റെ ചരിത്രം വിചാരിച്ചാൽ അതൊന്നുമുണ്ടായിരിക്കാൻ മാർഗവുമില്ല. തോലകവി ഉപനയനം കഴിഞ്ഞു് ബ്രഹ്മചാരിയായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. പിന്നെ ആ കുടുംബത്തിൽ അദ്ദേഹവും വിധവയായ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. തോലകവി വിവാഹം കഴിച്ചിരുന്നില്ല. പിന്നെ ആ വംശം വർദ്ധിക്കാനിടയില്ലല്ലോ.
തോലകവി ചെറുപ്പത്തിൽത്തന്നെ ബുദ്ധിയും യുക്തിയുമുള്ള ആളും ഫലിതക്കാരനും പരിഹാസശീലനുമായിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ഇല്ലത്തു് ഊണുകഴിച്ചുകൊണ്ടും അമ്മ വിളമ്പിക്കൊടുത്തുകൊണ്ടുമിരുന്ന സമയം അവിടെ ദാസ്യ പ്രവൃത്തികൾ ചെയ്തു താമസിച്ചിരുന്ന ‘ചക്കി’ എന്നു പേരായ വൃഷലി ഇതൊരു നല്ല അവസരമാണെന്നു കരുതി നെല്ലു മോഷ്ടിച്ചെടുക്കാനായി പത്തായത്തിൽ കയറി. തോലനും അമ്മയും അടുക്കളയിലായിരുന്നതിനാൽ ആരും കാണുകയില്ലെന്നു് വിചാരിച്ചാണു് അവൾ ആ തരം നോക്കി പത്തായത്തിൽ കയറിയതു്. എങ്കിലും തോലൻ അതു കണ്ടു. ബ്രഹ്മചാരികൾ ഉണ്ടിരിക്കുമ്പോൾ മിണ്ടരുതെന്നും അഥവാ വല്ലതും സംസാരിക്കുകയാണെങ്കിൽ അതു് സംസ്കൃതത്തിലേ ആകാവൂ എന്നും മലയാള ബ്രാഹ്മണരുടെ ഇടയിൽ ഒരു ചട്ടമുണ്ടു്. തോലനു് സംസ്കൃതഭാഷാജ്ഞാനമില്ലായിരുന്നതിനാൽ ഒരു സമയം അദ്ദേഹം കണ്ടാലും തത്ക്കാലമൊന്നും മിണ്ടുകയില്ലെന്നുള്ള വിചാരവും ചക്കിക്കു് ഉണ്ടായിരുന്നു. എന്നാൽ തോലൻ ഇതു കണ്ടിട്ടു മിണ്ടാതെയിരുന്നില്ല. അദ്ദേഹത്തിനു ഗീർവ്വാണഭാഷാജ്ഞാനമില്ലായിരുന്നുവെങ്കിലും തൽക്കാലാവശ്യത്തിനായി അദ്ദേഹം തന്റെ യുക്തികൊണ്ടും ബുദ്ധികൊണ്ടും ചില വാക്കുകൾ സൃഷ്ടിച്ചാണു് സംസാരിച്ചതു്. അതു് ‘പനസി ദശായാം പാശി’ എന്നായിരുന്നു. പനസം എന്നു പറഞ്ഞാൽ ചക്ക എന്നും ദശ എന്നു പറഞ്ഞാൽ പത്തു് എന്നും പാശം എന്നു പറഞ്ഞാൽ കയറു് എന്നും അർത്ഥമുള്ളതിനാൽ പനസി എന്നു പറഞ്ഞാൽ ചക്കി എന്നും ദശായാം എന്നു പറഞ്ഞാൽ പത്തായത്തിലെന്നും പാശി എന്നു പറഞ്ഞാൽ കയറി എന്നും അർത്ഥം സിദ്ധിക്കുമെന്നു യുക്തികൊണ്ടു് നിശ്ചയിച്ചാണു് അദ്ദേഹം ഇങ്ങനെ പറഞ്ഞതു്. തോലന്റെ അമ്മയും പുത്രനെപ്പോലെത്തന്നെ ബുദ്ധിയും യുക്തിയുമുള്ള കൂട്ടത്തിലായിരുന്നു. അതിനാൽ ആ അന്തർജനം പുത്രൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കുകയും ഉടൻ ഓടിച്ചെന്നു് ചക്കിയുടെ കളവു് കണ്ടുപിടിക്കുകയും ചെയ്തുഎങ്കിലും ‘ഇനി മേലാൽ ഇങ്ങനെ ചെയ്യരുതെ’ന്നും പറഞ്ഞു ശാസിച്ചതല്ലാതെ ആ അന്തർജനം ചിരപരിചിതയും അനന്യശരണയുമായിരുന്ന ആ വൃഷലിയെ ഉപേക്ഷിച്ചില്ല. അതിനാൽ അവൾ പിന്നെയും യഥാപൂർവ്വം അവിടെത്തന്നെ താമസിച്ചു. എങ്കിലും അക്കാലം മുതൽ അന്തർജനവും തോലനും പ്രത്യേകം സൂക്ഷിച്ചു് തുടങ്ങിയതുകൊണ്ടു് അവൾക്കു് അവിടെനിന്നു് ഒന്നും മോഷ്ടിച്ചെടുക്കാൻ തരമില്ലാതെയായിത്തീർന്നു. അതിനാലവൾ, ‘ബ്രഹ്മചാരിയെ ഏതു വിധവും സ്വാധീനപ്പെടുത്തണം. ഇദ്ദേഹത്തിന്റെ സഹായം കൂടാതെ ഇവിടെനിന്നും യാതൊന്നും കൈക്കലാക്കുവാൻ സാധിക്കയില്ല’ എന്നു വിചാരിച്ചു് അദ്ദേഹത്തെ വശപ്പെടുത്താൻ ഉത്സാഹിച്ചു് തുടങ്ങി. ഈ ആഗ്രഹം സാധിക്കുന്നതിനായി അവൾ പ്രയോഗിച്ച ഉപായങ്ങൾ ഗൂഡമായി ചില നർമ്മാലാപങ്ങളും ശൃംഗാരചേഷ്ടകളും മറ്റുമായിരുന്നു. ആദ്യ കാലത്തു് ഇവകൊണ്ടു് വിശേഷിചു ഫലമൊന്നും ഉണ്ടായില്ല. എങ്കിലും ക്രമേണ തോലനു പ്രായം കൂടിവരികയും അതോടുകൂടി അദ്ദേഹത്തിനു ചക്കിയുടെ ചേഷ്ടകളിലും നാട്യങ്ങളിലും രഹസ്സല്ലാപങ്ങളിലും ഒരു കൗതുകം ജനിക്കുകയും ചെയ്തു. പതിനാറു വയസ്സാകാതെ സമാവർത്തനം കഴിച്ചുകൂടാ എന്നാണല്ലോ മലയാള ബ്രാഹ്മണരുടെ നിയമം. ഈ ബ്രഹ്മചാരി പതിനാറു വയസ്സാകുന്നതിനു് മുമ്പു് തന്നെ മന്മഥാക്രാന്തഹൃദയനായിത്തീരുകയും ചക്കിയുടെ അപാംഗവലയിലകപ്പെടുകയും അങ്ങനെ ബ്രഹ്മചര്യവ്രതത്തിനു ഭംഗം വരുത്തുകയും അതു പലരും അറിയുന്നതിനു് ഇടയാവുകയും ചെയ്തു. ഇതിനു വിധിപ്രകാരം പ്രായശ്ചിത്തവും മറ്റും ചെയ്യിച്ചു് അദ്ദേഹത്തെ ശുദ്ധീകരിച്ചെടുക്കുന്നതിനു് അദ്ദേഹത്തിനു് അച്ഛനും മറ്റും ജീവിച്ചിരിക്കുന്നുണ്ടായിരുന്നില്ലല്ലോ. എന്നു മാത്രമല്ല, അദ്ദേഹം തരം കിട്ടുമ്പോഴെല്ലാം എല്ലാവരെയും പരിഹസിക്കാറുമുണ്ടായിരുന്നതുകൊണ്ടു് സ്വജനങ്ങൾക്കൊക്കെ അദ്ദേഹത്തോടു വിരോധവുമുണ്ടായിരുന്നു. അതിനാൽ എല്ലാവരും കൂടി അദ്ദേഹത്തെ ഭ്രഷ്ടനാക്കിക്കളഞ്ഞു. സമാവർത്തനത്തിന്റെ കാലമായിട്ടും ആരും അതു് നടത്താതെയിരിക്കുകയും നടത്തുകയില്ലെന്നു് തീർച്ചയാവുകയും ചെയ്തപ്പോൾ അദ്ദേഹം സ്വയമേവ അദ്ദേഹത്തിന്റെ കഴുത്തിൽക്കിടന്നിരുന്ന തോൽ പറിച്ചു കളഞ്ഞു. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സമാവർത്തനം. ബ്രാഹ്മണകുമാരന്മാരെ ഉപനയിക്കുമ്പോൾ പൂണൂലോടു കൂടി തോലും (കൃഷ്ണാജിനവും) ഇടുക പതിവുണ്ടല്ലോ. അതിനാൽ ബ്രഹ്മചാരികളെ തോലിട്ട ഉണ്ണി എന്നും ചിലർ പരിഹാസമായിട്ടു് തോലൻ എന്നും പറയാറുണ്ടു്. ആ തോൽ എടുത്തുകളയുന്നതു് സമാവർത്തന സമയത്താണു് . ഈ ഉണ്ണിക്കു് തോൽ ഇട്ടതല്ലാതെ മുറപ്രകാരം എടുത്തു് കളയുകയുണ്ടായില്ലല്ലോ. അതുകൊണ്ടും സ്വയമേവ തോൽ പറിച്ചു് കളഞ്ഞതുകൊണ്ടും അദ്ദേഹത്തെ എല്ലു്ലാവരും തോലൻ എന്നു പറഞ്ഞു തുടങ്ങുകയും ആ പേരുതന്നെ ക്രമേണ സ്ഥിരപ്പെടുകയും അതിനാൽ അദ്ദേഹത്തിന്റെ സാക്ഷാൽ പേർ എന്തായിരുന്നുവെന്നു കാലാന്തരത്തിൽ ആർക്കും നിശ്ചയമില്ലാതെയായിത്തീരുകയും ചെയ്തു. ഭ്രഷ്ടനായിപ്പോയ അദ്ദേഹത്തിനു സ്വജനങ്ങളായിട്ടുള്ളവരാരും പെണ്ണിനെ കൊടുക്കാഞ്ഞിട്ടാണു് അദ്ദേഹം വിവാഹം കഴിക്കാതെയിരിക്കുകയും അദ്ദേഹത്തിന്റെ വംശം നശിച്ചുപോവുകയും ചെയ്തതെന്നു് വിശേഷിച്ചു പറയണമെന്നില്ലല്ലോ. ആരും പെണ്ണിനെ കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ചക്കിയെത്തന്നെ അദ്ദേഹം ഭാര്യയായി സ്വീകരിച്ചു.
അനന്തരം തോലൻ യഥാക്രമം വിദ്യാഭ്യാസം ചെയ്യുകയും അചിരേണ വലിയ വിദ്വാനും മഹാകവിയുമായിത്തീരുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ പ്രകൃതിസിദ്ധമായുള്ള പരിഹാസശീലത്തിനും ഫലിതോക്തിക്കും യാതൊരു ഭേദവും വന്നില്ല. ചക്കിയെക്കുറിച്ചുതന്നെ അദ്ദേഹം വർണ്ണിച്ചു പല ശ്ലോകങ്ങളുണ്ടാക്കിയിട്ടുണ്ടു്. അവയിൽ ചിലതു താഴെ ചേർക്കുന്നു:
‘അന്നൊത്ത പോക്കീ! കുയിലൊത്ത പാട്ടീ!
തേനൊത്ത വാക്കീ! തിലപുഷ്പമൂക്കീ!
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ!’
ഈ ശ്ലോകം ചക്കിക്കു് ഒട്ടും സന്തോഷകരമായില്ല. ‘എന്നെ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്നും മറ്റും പറയരുതു്’ എന്നവൾ പറഞ്ഞു. അതിനാൽ തോലൻ നല്ല ഭംഗിയുള്ള പദങ്ങൾ ചേർത്തു പിന്നെയൊരു ശ്ലോകമുണ്ടാക്കി. അതു്:
‘അർക്കശുഷ്കഫലകോമളസ്തനീ!
ശർക്കരാസദൃശ ചാരുഭാഷിണീ!
തന്ത്രിരിണീദല സമാന ലോചനേ!
സിന്ധുരേന്ദ്രരുചിരാമലദ്യുതേ!
ഇതു് ചക്കിക്കു് നല്ലപോലെ ബോധിച്ചു. ചക്കി കേവലം വിഡ്ഢിയായിരുന്നുവെന്നും ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ അവൾക്കു ശക്തിയില്ലായിരുന്നുവെന്നും വിശേഷിച്ചു പറയണമെന്നില്ലല്ലോ. തോലകവി ചക്കിയെ വർണ്ണിച്ചുണ്ടാക്കിയ മറ്റൊരു ശ്ലോകവും താഴെ ചേർക്കുന്നു:
‘മുളഞ്ഞാസന സൃഷ്ടീങ്കൽ
വിളങ്ങും ചേർജലോചനേ!
പൊതിപ്പെണ്ണച്ചനോടൊത്ത
മാർജദ്വന്ദം വിരാജതേ!’
ചില ആശാന്മാർ ‘വിരിഞ്ചഃ കമലാസനഃ’ എന്നുള്ളതു് ‘വിരിംചക്കമലാസന’ എന്നു ചൊല്ലിക്കൊടുത്തു് കുട്ടികളെ പഠിപ്പിക്കുന്നതുകേട്ടിട്ടു് ആ ആശാന്മാരെ പരിഹസിക്കാനും തന്റെ യുക്തി കാണിക്കാനും കൂടിയാണു് തോലൻ ഈ ശ്ലോകമുണ്ടാക്കിയതു്. ചക്കമലാസനനൻ ചക്കയുടെ മലം ആസനമായിട്ടുള്ളവൻ. ചക്കയുടെ മലം മുളഞ്ഞു്.
‘വിരിഞ്ചഃ കമലാസനഃ’ എന്നുള്ളതു് ബ്രഹ്മാവിന്റെ പര്യായങ്ങളാണല്ലോ. ബ്രഹ്മാവിനെ ‘ചക്കമലാസനൻ’ എന്നു പറയാമെങ്കിൽ ‘മുളഞ്ഞാസനൻ’ എന്നും പറയാമെന്നാണു് തോലന്റെ യുക്തി. ചേർ = പങ്കം. ചേർജം എന്നു പറഞ്ഞാൽ പങ്കജം എന്നർത്ഥം. കാളപ്പുറത്തു് കെട്ടിയിടുന്ന ചുമടിനു് പൊതിയെന്നു് പറയാറുണ്ടല്ലോ. അപ്പോൾ കാളപ്പുറത്തിരിക്കുന്നതിനു് പൊതിയെന്നു് പറയാമെന്നു് സിദ്ധിക്കുന്നു. ശിവനും കാളപ്പുറത്തിരിക്കുമല്ലോ. അതിനാൽ ശിവനെയും പൊതിയെന്നു പറയാം. ആ പൊതിയുടെ പെണ്ണു് ശ്രീപാർവതി. ശ്രീപാർവതിയുടെ അച്ചൻ (അച്ഛൻ) ഹിമവാൻ. അപ്പോൾ ‘പൊതിപ്പെണ്ണച്ചനോടൊത്തു്’ എന്നു പറഞ്ഞാൽ ‘പർവത തുല്യമായ’ എന്നർത്ഥം. മാർജം മാറിൽ ജനിച്ചതു്. സ്തനം എന്നു താൽപര്യം. ഉരോജം, വക്ഷോജം ഇത്യാദി എന്നപോലെ.
ഈ ശ്ലോകവും ചക്കിക്കു് ഏറ്റവും സന്തോഷകരമായിരുന്നതിനാൽ ഒരു ശ്ലോകം കൂടിയുണ്ടാക്കണമെന്നു് അവൾ പറയുകയും ഉടനെ തോലകവി താഴെക്കാണുന്ന പ്രകാരം ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലുകയും ചെയ്തു.
‘വക്ത്രാംഭോജം തു കൈലാസവദിദമളകാ-
ലംകൃതം, കൊങ്കയുഗ്മം
വൃത്രാരാതേഃ കഠോരം കുലിശമിവപരി
ച്ഛിന്നസാരം ഗിരീണാം.
മധ്യം മത്തേഭവത്തേ പിടിയിലമരുവൊ
ന്നെത്രയും ചിത്രമോർത്താൽ
മുഗ്ദ്ധേ, മൽപ്രാണനാഥേ, വപുരുദധിരിവാ
ബ്ഭാതി ലാവണ്യപൂർണ്ണം.’
ഇങ്ങനെ ചക്കിയുടെ ആവശ്യപ്രകാരവും അല്ലാതെയും ശൃംഗാരഹാസ്യരസ പ്രധാനങ്ങളും ഫലിതമയങ്ങളുമായിട്ടുള്ള അനേകം ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കീട്ടുണ്ടു്. എല്ലാത്തിന്റെയും രീതി ഇതു തന്നെ.
തോലകവിയുടെ ഭക്തിരസപ്രധാനങ്ങളായ ശ്ലോകങ്ങൾ ഫലിതമയങ്ങളും യുക്തികൊണ്ടു് അർത്ഥം ഗ്രഹിക്കേണ്ടുന്നവയുമാണു്. രീതി കാണിക്കാനായി ഒരു ശ്ലോകം താഴെ ചേർക്കുന്നു:
‘പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടര പ്രിയ
കോണച്ചേട്ടാഭിധാനസ്യ
അർദ്ധാർദ്ധം പ്രണതോസ്മ്യഹം.’
പല്ലിനു സംസ്കൃതത്തിൽ ദന്തമെന്നു പറയുമല്ലോ. അപ്പോൾ പല്ലി എന്നു പറഞ്ഞാൽ ദന്തി ആന എന്നർത്ഥം. പന്തു്രണ്ടര ആറു്. ഗംഗ എന്നു താൽപര്യം. കോണു് = മുക്കു്. ചേട്ടൻ = അണ്ണൻ. കോണചേട്ടൻ = മുക്കണ്ണൻ. അർദ്ധാർദ്ധം = അർദ്ധത്തിന്റെ അർദ്ധം. അർദ്ധം = പകുതി. അര എന്നു താൽപര്യം. അതിന്റെ അർദ്ധം കാൽ = പാദം എന്നർത്ഥം. ആനത്തോൽ വസ്ത്രമായും ഗംഗ ഭാര്യയായും മുക്കണ്ണൻ എന്നു പേരോടുകൂടിയവനുമായിരിക്കുന്ന അവന്റെ പാദത്തെ ഞാൻ നമസ്കരിക്കുന്നു എന്നു് ആകപ്പാടെയുള്ള അർത്ഥം.
തോലകവി ശിവനെക്കുറിച്ചുതന്നെ മറ്റൊരു വന്ദനശ്ലോകമുണ്ടാക്കിയിട്ടുണ്ടു്. അതും താഴെ ചേർക്കുന്നു:
‘മാരാരേ, തവ ദാസോഹം
വാരി യസ്യ ജടാന്തരേ
യം പ്രാഹുരവ്യയം നിത്യം
തന്തു്രിണേത്രം നമാമ്യഹം.’
കേവലം സംസ്കൃതഭാഷയിലുള്ള ഈ ശ്ലോകത്തിലും അദ്ദേഹം മാരാർ, വാരിയർ, എമ്പ്രാൻ, തന്ത്രി എന്നിവരുടെ പേരുകൾ വരുത്തിയിരിക്കുന്നു. ഇതും ഒരുവക ഫലിതമാണല്ലോ. പരപരിഹാസാർത്ഥമായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കീട്ടുണ്ടു്. ‘ഒന്നായ്ച്ചേർക്കയുമാം പദങ്ങളിടവിട്ടെങ്ങെങ്കിലും ചേർത്തിടാം’ എന്നാണല്ലോ സംസ്കൃതനിയമം. ആ നിയമവും പ്രാസം, യമകം മുതലായ ശബ്ദഭംഗിക്കും പാദപൂരണത്തിനും മറ്റുമായി നിരർത്ഥകങ്ങളും അനാവശ്യകങ്ങളുമായ പദങ്ങൾ പ്രയോഗിക്കുന്നതും തോലകവിക്കു് ഇഷ്ടമല്ല. അങ്ങനെ പ്രയോഗിക്കുന്നവരെ ആക്ഷേപിച്ചു് തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങളും താഴെ ചേർക്കുന്നു:
ഥപ്രഥനന്ദാനന്ദം
പദദ്വയം നാത്ര ജനിതനന്ദാനന്ദം
തനയം വന്ദേ വക്യാ
നിരന്വയം ദലിതദാനവന്ദേവക്യാഃ
ഈ ശ്ലോകത്തിൽ ഥപ്രഥനം, ദാനന്ദം, വക്യാഃ ഈ മൂന്നു പദങ്ങൾ നിരർത്ഥങ്ങളും യമകത്തിനായിട്ടു് മാത്രം ചേർത്തിട്ടുള്ളവയുമാണു് . ശേഷമുള്ള പദങ്ങൾകൊണ്ടു് മാത്രമേ കാര്യമുള്ളു. ആവശ്യമില്ലാത്ത
പദങ്ങളോടു് ചേർത്തുതന്നെ ‘പദദ്വയം നാത്ര’ എന്നും ‘നിരന്വയം’ എന്നും പ്രയോഗിച്ചു് അവ അനാവശ്യകങ്ങളാണെന്നു സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതും ഒരു സാമർത്ഥ്യമാണല്ലോ. ഇനി ഇതുപോലെത്തന്നെ വേറൊരു ശ്ലോകം:
‘ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വ ടഃ
ഏഷഖ ആഹ്വയതേ കുക്കു
ച വൈ തു ഹി ച വൈ തു ഹി’
ഇവിടെ ‘കുക്കു’ എന്നുള്ളതിനോടു് ‘ടഃ’ എന്നുകൂടിച്ചേർത്തു് അന്വയിക്കണം. പദങ്ങളെ അങ്ങുമിങ്ങുമായി പ്രയോഗിക്കാമെങ്കിൽ അക്ഷരങ്ങളെയും അങ്ങനെ പ്രയോഗിക്കാം എന്നാണു് തോലകവിയുടെ അഭിപ്രായം. അപ്രകാരം തന്നെ ‘ച, വൈ, തു, ഹി ഇത്യാദി അനാവശ്യകങ്ങളായിട്ടുള്ള അവ്യയപദങ്ങൾ അങ്ങുമിങ്ങുമായി ഇടയ്ക്കിടയ്ക്കു് ചേർത്തു് പ്രയോഗിക്കുന്നതെന്തിനു്? എല്ലാംകൂടി ഒരുമിച്ചിരിക്കട്ടെ. ആവശ്യം പോലെ ഓരോ പദങ്ങൾ എടുത്തു് അന്വയിക്കാമല്ലോ’ എന്നു വിചാരിച്ചാണു് തോലകവി ആ വക പദങ്ങൾ കൊണ്ടുതന്നെ നാലാം പാദം തീർത്തതു്. അനാവശ്യങ്ങളും അനർത്ഥങ്ങളുമായ പദങ്ങളെ ഔചിത്യം കൂടാതെ പ്രയോഗിക്കുന്ന കവികൾക്കു് ഈ ആക്ഷേപങ്ങൾ മർമഭേദകങ്ങളായിരിക്കുമല്ലോ.
അന്യരുടെ കൃതികൾക്കു് കുറ്റവും കുറവും പറയുന്നവർ ധാരാളവും നിരാക്ഷേപമായി കവനം നിർമിക്കുവാൻ കഴിയുന്നവർ ലോകത്തിൽ ചുരുക്കവുമാണല്ലോ. എന്നാൽ തോലകവി അന്യന്മാരുടെ കൃതികളെ ആക്ഷേപിക്കുന്നതിനും അന്യന്മാർ ആക്ഷേപിക്കാത്തവിധത്തിൽ കാവ്യങ്ങൾ നിർമിക്കുന്നതിനും കഴിയുന്ന ആളായിരുന്നു. അദ്ദേഹം അന്വയ ക്രമത്തിനു പദങ്ങൾ ചേർത്തും അനാവശ്യപദങ്ങൾ കൂടാതെയും കാവ്യം നിർമിച്ചിട്ടുണ്ടു്. അതിലുള്ള ശ്ലോകങ്ങളിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഒന്നു താഴെ ചേർക്കുന്നു.
‘സ്വർജാലികാനിർജരനിർഝരിണ്യാം
തദീയസൗധാഗ്രജുഷാം വധൂനാം
ആലോലനേത്രപ്രകരം നിരീക്ഷ്യ
ഝഷഭ്രമാർജാലശതം ക്ഷിപന്തി.’
ഈ കാവ്യം കൂടി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും തോലകവി വിശ്വവിശ്രുതനായിത്തീർന്നു. അദ്ദേഹത്തെ ‘തോലൻ’ എന്നു പറഞ്ഞിരുന്ന അസൂയാലുക്കളായ വിരോധികൾ പോലും ‘തോലകവി’ എന്നുതന്നെ പറഞ്ഞുതുടങ്ങുകയും ചെയ്തു. ഇങ്ങനെയിരുന്ന കാലത്താണു് കുലശേഖരവർമ്മാവെന്നു് പ്രസിദ്ധനായിരുന്ന ചേരമാൻ പെരുമാൾ സംസ്കൃതനാടകങ്ങൾ ചാക്യാന്മാരെക്കൊണ്ടു് അരങ്ങേറ്റം കഴിപ്പിക്കുവാൻ ഉത്സാഹിച്ചു് തുടങ്ങിയതു്. അദ്ദേഹം ആദ്യംതന്നെ ചാക്യാന്മാരെക്കൊണ്ടു് അരങ്ങേറ്റം കഴിപ്പിക്കാനുത്സാഹിച്ചതു് ശാകുന്തളം നാടകമാണു്. അരങ്ങേറ്റത്തിനു സൂതന്റെ വേഷം ധരിച്ച ചാക്യാർ ‘രാജാനം മൃഗഞ്ചാവലോക്യ’ (മൃഗമതിനെയുമാത്തചാപനാകും ജഗദഭിവന്ദ്യ ഭവാനെയും വിലോക്യ) എന്നുള്ള ഭാഗം യഥാക്രമം അഭിനയിച്ചപ്പോൾ ആ ചാക്യാരുടെ കണ്ണു പൊട്ടിപ്പോവുകയാൽ അരങ്ങേറ്റം നടന്നില്ല. പിന്നെ പെരുമാൾ അഭിഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം ഇങ്ങനെ മൂന്നു നാടകങ്ങൾ സ്വയമേ നിർമിക്കുകയും അവ ഉടനെ ചാക്യാന്മാരെക്കൊണ്ടു് അരങ്ങേറ്റം കഴിപ്പിക്കണമെന്നു് നിശ്ചയിക്കുകയും ചെയ്തു. ആ മൂന്നു നാടകങ്ങളിൽ ഒടുവിലുണ്ടാക്കിയ സുഭദ്രാധനഞ്ജയമാണു് പെരുമാൾക്കു് അധികം ബോധിച്ചതു്. അതിനാൽ അതു തന്നെ ആദ്യം അരങ്ങേറ്റം കഴിപ്പിക്കണമെന്നു് അദ്ദേഹം നിശ്ചയിച്ചു. എങ്കിലും അതു വിദ്വാന്മാരെ ഒന്നു കേൾപ്പിച്ചിട്ടു വേണം ചാക്യാന്മാരെ ഏൽപിക്കാനെന്നു് അദ്ദേഹത്തിനു തോന്നി. ‘ആപരിതോഷാദ്വി ദുഷാം ന സാധു മന്യേ പ്രയോഗവിജ്ഞാനം’ എന്നുണ്ടല്ലോ. അതിനാൽ ചേരമാൻ പെരുമാൾ ഒരു ദിവസം തന്റെ സദസ്യന്മാരും സമീപസ്ഥന്മാരുമായ വിദ്വാന്മാരെയെല്ലാം വിളിച്ചുകൂട്ടി. ആ സദസ്സിൽ തോലകവിയും ചെന്നു ചേർന്നിരുന്നു. ആ സഭാവാസികളെ ചേരമാൻ പെരുമാൾ സുഭദ്രാധനഞ്ജയം സ്വയമേവ വായിച്ചു കേൾപ്പിക്കാനാരംഭിച്ചു. ഒന്നാമങ്കം കഴിഞ്ഞു രണ്ടാമങ്കം വയിച്ചുതുടങ്ങിയപ്പോൾ തന്നെ തോലകവി കുറേശ്ശെ വിറച്ചു തുടങ്ങി. രണ്ടാമങ്കം ഏകദേശം പകുതിയായപ്പോൾ തോലകവി അത്യുച്ചത്തിൽ അട്ടഹസിച്ചുകൊണ്ടും ‘അയ്യോ, എനിക്കു സഹിക്കാൻ വയ്യേ’ എന്നു പറഞ്ഞുകൊണ്ടു് ചാടിയെണീറ്റുനിന്നു വെളിച്ചപ്പാടിനെപ്പോലെ തുള്ളിത്തുടങ്ങി. സദസ്യരെല്ലാം പരിഭ്രമിച്ചു് എണീക്കുകയും ‘ആരാണു്? കാര്യമെന്താണു്?’ എന്നും മറ്റും ചോദിക്കുകയും ചെയ്തു. അപ്പോൾ തോലകവി ‘ഞാൻശാകുന്തളം നാടകമാണു്. എനിക്കുള്ള അർത്ഥകൽപ്പനകളും ഛായയുമെല്ലാമപഹരിച്ചു് സുഭദ്രാധനഞ്ജയത്തിനു് കൊടുത്തിരിക്കുന്നു. ഇതെനിക്കു് സഹിക്കാവുന്നതല്ല’ എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഇതു തോലകവി ചേരമാൻ പെരുമാളെ പരിഹസിക്കാനായിട്ടെടുത്ത വിദ്യയാണെന്നു് സദസ്യർക്കു മനസ്സിലാവുകയും ചിലർ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോവുകയും ഏതാനും പേർ തങ്ങൾക്കു വന്ന ചിരി പെരുമാളെ ഭയപ്പെട്ടു് ഉള്ളിൽ ഒതുക്കുകയും ചെയ്തു. പെരുമാൾ ഏറ്റവും വിഷണ്ണനായിത്തീർന്നു് എന്നുള്ളതു് പറയണമെന്നില്ലല്ലോ. അദ്ദേഹം ശേഷം വായിക്കാൻ ശക്തനാകാതെ ലജ്ജാവനതമുഖനായി അവിടെനിന്നു് എണീറ്റുപോയി. ഉടനെ തോലകവിയുടെ തുള്ളൽ നിൽക്കുകയും സഭാവാസികളെല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു.
അന്നു രാത്രിയിൽ കിടന്നിട്ടു ചേരമാൻ പെരുമാൾക്കു് ഉറക്കം വന്നില്ല. തന്റെ നാടകങ്ങൾ വിദ്വജ്ജനങ്ങൾക്കു രുചിക്കയും അവയ്ക്കു പ്രസിദ്ധിയും പ്രചാരവും സിദ്ധിക്കുകയും ചെയ്യുന്നതിനു് എന്താണു് വേണ്ടതെന്നു് അദ്ദേഹം വളരെ നേരം വിചാരിച്ചു നോക്കീട്ടും ശരിയായ മാർഗ്ഗമൊന്നും കണ്ടില്ല. ഒടുക്കം തോലകവിയെ തന്നെ വരുത്തി ആലോചിക്കാമെന്നു നിശ്ചയിച്ചു. ചേരമാൻ പെരുമാൾ ആ രാത്രിയിൽത്തന്നെ ആളയച്ചു തോലകവിയെ ഗൂഢമാമായി തന്റെ അടുക്കൽ വരുത്തി അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം നാടകാഭിനയത്തിനുവേണ്ടുന്ന മുറകളെല്ലാം വ്യവസ്ഥപ്പെടുത്തി. വിദൂഷകനുള്ള നാടകങ്ങൾ അഭിനയിക്കുന്നതിനു് ആദ്യം തന്നെ വിദൂഷകവേഷധാരിയായ ഒരു നടൻ പ്രവേശിച്ചു വിവാദു തീർത്തു എന്നും വിനോദം, വഞ്ചനം, അശനം, രാജസേവ എന്നീ പുരുഷാർത്ഥങ്ങൾ സാധിച്ചു എന്നും പറയണമെന്നും അവയ്ക്കും നാടക ങ്ങളിലെ വിദൂഷകന്റെ വാക്യങ്ങൾക്കു പകരമായിട്ടും മണിപ്രവാളമായും മറ്റു ചിലശ്ലോകങ്ങൾ കൂടി വേണമെന്നും മറ്റുമാണു് അവർ വ്യവസ്ഥപ്പെടുത്തിയതു്. ആ വക ശ്ലോകങ്ങളെല്ലാമുണ്ടാക്കുന്നതിനു് ചേരമാൻ പെരുമാൾ തോലകവിയെത്തന്നെ ഏൽപിക്കുകയും അദ്ദേഹം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
Chap74pge601.png
വിവാദുതീർക്കുക എന്നുവെച്ചാൽ അനധീതമംഗലം ഗ്രാമക്കാരും പെരുംതൃക്കോവിലെന്ന ക്ഷേത്രത്തിലെ ഊരാളന്മാരുമായ മേയ്ക്കാന്തല, കിഴക്കാന്തല എന്നു രണ്ടുകൂട്ടർ തമ്മിലുള്ള അധികാരത്തർക്കം തീർക്കുകയാണു് . ഇതിൽ ഊരാളന്മാർ, സമുദായം, ശാന്തിക്കാർ, വാരിയർ, മാരാരു് മുതലായ ക്ഷേത്രാധികാരികളുടെയും ക്ഷേത്രസംബന്ധികളുടെയും ചാക്യാർ, നമ്പ്യാർ മുതലായവരുടെയും സ്വഭാവങ്ങളെ വർണ്ണിച്ചു് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിനോദം എന്നതു് ഈ ഊരാളന്മാർ മുതലായവരെല്ലാംകൂടി ‘ഭ്രമരികുലകോലാഹലത്തുണ്ണിമഞ്ജരി’ എന്നൊരു വേശ്യാസ്ത്രീയുടെ അടുക്കൽച്ചെന്നു് തൃതീയപുരുഷാർത്ഥം സാധിക്കുകയാണു്. ഇതിനു് സ്ത്രീകളുടെ സ്വഭാവങ്ങളെ വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ തോലകവി നിർമ്മിച്ചു. വഞ്ചനം എന്നതു് വിനോദം സാധിക്കാൻ പോയവരിൽ ഒരാൾ ഉണ്ണിമഞ്ജരിയുടെ വെള്ളിക്കരണ്ടകം മോഷ്ടിച്ചു് ആരുമറിയാതെ വായിലാക്കി കൊണ്ടുപോന്നു എന്നുള്ളതാണു്. അതിനു് അധികം വിസ്താരവും വർണ്ണനയുമൊന്നുമില്ല. പിന്നെ അശനം എന്നതു് ണ്ഠീം ണ്ഠീം നായ്ക്കരുടെ പന്ത്രണ്ടാം മാസസദ്യ ഇവർ പോയി ഉണ്ടു് എന്നുള്ളതാണു്. ഇതു വളരെ കേമമാക്കി. സദ്യയുടെ ഓരോ വിഭവങ്ങളെയും പ്രത്യേകം പ്രത്യേകം വിവരിച്ചും വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ കവി ഉണ്ടാക്കി. ഇങ്ങനെ മൂന്നു പുരുഷാർത്ഥങ്ങൾ സാധിച്ചുകഴിഞ്ഞാൽ പിന്നെ രാജസേവയായി. അതിനു് ഈ ഊരാളന്മാർ മുതലായവരിൽ സമർത്ഥനായ ഒരാളെ തിരഞ്ഞെടുത്തു് അയയ്ക്കുകയാണു്. അയാൾ, പിന്നീടഭിനയിക്കാൻ നിശ്ചയിച്ചിരിക്കുന്ന നാടകമേതോ അതിലെ കഥാനായകനായ രാജാവിനെ സേവിച്ചു താമസിച്ചു എന്നു പറഞ്ഞു് നാടകവുമായി സംബന്ധം വരുത്തണം. നാടകത്തിലെ വിദൂഷകനായിത്തീരുന്നതും അയാൾ തന്നെയാണു്. ഈ നാലാമത്തെ പുരുഷാർത്ഥം പറയുന്നതിനും രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ചു് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിവാദു തീർത്തതായും പുർഷാർത്ഥങ്ങൾ സാധിച്ചതായും പറയുന്നതിലേക്കായി തോലകവി ഉണ്ടാക്കിയ ശ്ലോകങ്ങളെല്ലാം സരസങ്ങളും ഫലിതഭരിതങ്ങളുമാണു് . അവയിൽ മിക്കവയും മണിപ്രവാളങ്ങളും ചിലതു സംസ്കൃതങ്ങളുമാണു്. ഭർത്തൃഹരി മുതലായവയിൽനിന്നും ചില ശ്ലോകങ്ങൾ ഈ ആവശ്യത്തിലേക്കായി അദ്ദേഹം യഥോചിതം എടുത്തു് ചേർത്തിട്ടുമുണ്ടു്. തോലകവി ഉണ്ടാക്കീട്ടുള്ള ശ്ലോകങ്ങൾ കേട്ടാൽ പ്രത്യേകമറിയാം. അവയുടെ രസികത്വം ഒന്നു വേറെ തന്നെയാണു്.
മേൽപറഞ്ഞ ചടങ്ങുകളോടും തോലകവിയുടെ സഹായത്തോടും കൂടി ചേരമാൻ പെരുമാൾ തന്റെ നാടകങ്ങളെലാം അരങ്ങേറ്റം കഴിപ്പിക്കുകയും എല്ലാവരും വളരെ രസിക്കുകയും സന്തോഷിക്കുകയും ചെയ്തു. അപ്പോൾ മാത്രമേ ചേരമാൻ പെരുമാൾക്കു് മുമ്പുണ്ടായ കുണ്ഠിതം നിശ്ശേഷം തീർന്നുള്ളു. പിന്നെ അദ്ദേഹം തോലകവിക്കു് വളരെ സമ്മാനങ്ങളും മറ്റും കൊടുത്തു് സന്തോഷിപ്പിച്ചു് അദ്ദേഹത്തിനെ തന്റെ കൂടെത്തന്നെ താമസിപ്പിച്ചു.
അനന്തരം ചേരമാൻ പെരുമാൾ നാഗാനന്ദം മുതലായ ചില നാടകങ്ങൾക്കു് കൂടി തോലകവിയെക്കൊണ്ടു് വിദൂഷകശ്ലോകങ്ങളുണ്ടാക്കിക്കുകയും അവയും ആശ്ചര്യചൂഡാമണി, കല്യാണസഗൗന്ധികം മുതലായി മറ്റു ചില നാടകങ്ങളും കൂടി അരങ്ങേറ്റം കഴിപ്പിക്കുകയും ചെയ്തു. ചാക്യാന്മാർ നാടകങ്ങളിലഭിനയിക്കുന്നതിനു് ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ള പേരു് ‘കൂടിയാട്ടം’ എന്നാണു് അങ്ങനെതന്നെ ഇപ്പോഴും പറഞ്ഞുവരുന്നു. അതിനു‘ ആകപ്പാടെയുള്ള പേരു് കൂത്തു് എന്നുമാണു്. രസവാസനയും നാട്യസാമർത്ഥ്യവും വേഷഭംഗിയുമുള്ള ചാക്യാന്മാർ നായകന്റെ ഭാഗവും, മനോധർമ്മവും യുക്തിയും വാഗ്മിത്വവും വാഗ്മാധുര്യവുമുള്ള ചാക്യാന്മാർ വിദൂഷകന്റെ ഭാഗവും നിർവ്വഹിക്കുന്നതായാൽ കൂടിയാട്ടം കാണാനും കേൾക്കാനും വളരെ നല്ലതാണു് . പക്ഷേ അങ്ങനെയുള്ള ചാക്യാന്മാർ ഇപ്പോൾ ചുരുക്കമാണെന്നേയുള്ളു. വിദൂഷകനില്ലാത്ത നാടകങ്ങൾ അഭിനയിക്കുന്നതിനു് പുർഷാർത്ഥങ്ങളും മറ്റും പറയുക പതിവില്ലാത്തതിനാൽ നല്ല ആട്ടക്കാരായിട്ടുള്ള ചാക്യന്മാരുണ്ടായാലും മതി. അതിനും യോഗ്യന്മാരായിട്ടുള്ളവർ വളരെ ചുരുക്കമാണു്. കൂത്തു് ക്ഷേത്രങ്ങളിൽ മാത്രമേ പാടുള്ളൂ എന്നാണു് ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ളതു്. കൂത്തിനുള്ള വിളക്കിനു വെളിച്ചെണ്ണയും വേഷം കെട്ടുന്നതിനു് വെളുത്തേടന്റെ മാറ്റും മാലയ്ക്കു ചെത്തിപ്പൂവും വേണമെന്നാണു് നിശ്ചയം. ‘കലിയുഗം മൂക്കുമ്പോൾ ഇല്ലത്തു് കൂത്തും കൊമ്പത്തെണ്ണ(പുന്നക്കായെണ്ണ, പൂവത്തെണ്ണ, മരോട്ടിയെണ്ണ മുതലായവ)യും മണ്ണാത്തി മാറ്റും അശകിൻ പൂവും വേണമെന്നു ജനങ്ങൾ പറഞ്ഞുതുടങ്ങും. അപ്പോൾ നിങ്ങളുടെ അണയലങ്ങൾ (വേഷം കെട്ടാനുള്ള കോപ്പുകൾ) തിരുവഞ്ചിക്കുളത്തു് ക്ഷേത്രത്തിൽ കൊണ്ടു ചെന്നു മണ്ഡപത്തിൽ കെട്ടിത്തൂക്കീട്ടു നിങ്ങൾ തീർത്ഥാടനം ചെയ്തുകൊള്ളണം’ എന്നു ചേരമാൻ പെരുമാൾ ചാക്യാരോടും പറഞ്ഞിട്ടുണ്ടെന്നു് ഒരു കേൾവിയുണ്ടു്. ഇതുകൊണ്ടും മുമ്പു വിവരിച്ചിട്ടുള്ള ചില സംഗതികൾ കൊണ്ടും കുലശേഖരവർമ്മാവു് താമസിച്ചിരുന്നതു് തിരുവഞ്ചിക്കുളത്തുതന്നെയായിരുന്നുവെന്നും തോലകവിയുടെ വാസസ്ഥലവും അവിടെ സമീപത്തെവിടെയോ ആയിരുന്നുവെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.
തോലകവി ഉണ്ടാക്കീട്ടുള്ള പുർഷാർത്ഥശ്ലോകങ്ങളുടെയും നാടകശ്ലോകങ്ങളുടെയും രസികത്വം വിചാരിക്കുമ്പോൾ അവയിൽ ചിലതുകൂടി ഇവിടെ പകർത്തിയാൽ കൊള്ളാമെന്നു് തോന്നുന്നുണ്ടു്. ലേഖനദൈർഘ്യം വിചാരിക്കുമ്പോൾ അതിനു മനസ്സു വരുന്നുമില്ല. എങ്കിലും ചിലതു താഴെ ചേർക്കുന്നു:
‘ശാന്തിദ്വിജഃ പ്രകുരുതേ ബഹുദീപശാന്തിം
തത്രത്യവാരവനിതാമദനാഗ്നിശാന്തിം
പക്വാജ്യപായസഗുളൈർജഠരാഗ്നിശാന്തിം
കാലക്രമേണ പരമേശ്വരശക്തിശാന്തിം.’
‘കുളിച്ചു കുറ്റിത്തലയും കുടഞ്ഞ-
ങ്ങമന്തു്രകുംഭം ചൊരിയുന്ന നേരം
ഭ്രമിച്ചു ദേവൻ ചുമരോടലച്ചു
നീരോകിലൂടെ ഗമനം കരോതി.’
ഈ ശ്ലോകങ്ങൾ വിവാദു തീർക്കുന്നതിലുള്ളവയാണു് . ഇനി വിനോദത്തിലെ ചില ശ്ലോകങ്ങൾ താഴെ കുറിക്കുന്നു:
‘പത്തചങ്ങു പടിപ്പുരയ്ക്കു പുറമേ
നിൽപ്പാ, നകം പൂകുവാൻ
പത്താനക്കളഭാ, നകത്തൊരു പദം
വെയ്പാൻ സുവർണ്ണാചലം
മറ്റേകാൽക്കു സുരദ്രുമം, പുണരുവാൻ
വിശ്വം തരേണം നമു-
ക്കിത്ഥം ചൊൽവൊരു നാരിമാരൊടണയു-
ന്നോർക്കേഷ ബദ്ധാഞ്ജലിഃ’
അശനത്തിലെ പ്രധാനവും പ്രഥമവുമായ ശ്ലോകം കൂടി അടിയിൽ ചേർക്കുന്നു:
വെണ്ണസ്മേരമുഖീം വറത്തു വരളും
വാർത്താകദന്തച്ഛദാം
ചെറ്റോമന്മധുരക്കറിസ്തനഭരാ
മമ്ലാപദം ശോദരീം
ചേണാർന്നോരെരുമത്തയിർക്കുടിതടാം
ചിങ്ങമ്പഴോരുദ്വയീ
മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ
ലോകഃ കഥം ജീവതി?’
രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ചു രാജസേവയിലും വളരെ ശ്ലോകങ്ങളുണ്ടു്. വിസ്തരഭയത്താൽ അവയൊന്നും ഇവിടെ പകർത്തുന്നില്ല.
കേരളത്തിൽ ബ്രാഹ്മണർക്കു ശാസ്ത്ര(സംഘ)ക്കളിയും നായന്മാർ മുതലായവർക്കു് ഏഴാമത്തു കളിയുമുള്ളതുപോലെ അമ്പലവാസിവർഗ്ഗക്കാർക്കു കൂറപ്പാറകൻ എന്നൊരു കളിയുണ്ടല്ലു്ലോ. അതിൽ ഉപയോഗിക്കുന്നതിനായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കി ആ വകക്കാർക്കു കൊടുത്തു. ആ കളിയിലും അനേകം വേഷങ്ങളുണ്ടു്. അവർ ചൊല്ലുന്ന ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം. പാത്രം തേയ്ക്കാൻ പോകുന്ന ഭാവത്തിൽ പ്രവേശിക്കുന്ന വാരസ്യാരെക്കുറിച്ചുള്ള ശ്ലോകമാണു് താഴെ പകർത്തുന്നതു്:
‘വെണ്ണീറ്റുകട്ട വലിയോന്നു വലത്തുകൈയിൽ,
മറ്റേതിൽ വറ്റുരുളി, ചട്ടക, മൊട്ടു വയ്ക്കോൽ
ഓമൽക്കഴുത്തിലൊരു മദ്ദളവും ധരിച്ചു
കൈലാസനാരി വരവുണ്ടതു കാണ്മനീ ഞാൻ.’
ഒരു വൃദ്ധയും മകളും പ്രവേശിച്ചിട്ടു വൃദ്ധ മകളോടു പറയുന്നതായി ചൊല്ലുന്ന ശ്ലോകം കൂടി താഴെ ചേർക്കുന്നു:
‘പത്തു പത്തനമൊത്തോണം
ശുദ്ധശൂന്യം വരുത്തി ഞാൻ
പത്താലൊന്നു മുടിച്ചീടാൻ
മുഗ്ധേ! നീ മതിയാകുമോ?’
കൂട്ടപ്പാഠകത്തിൽ ഉപയോഗിച്ചുവരുന്ന ശ്ലോകങ്ങളെല്ലാം തോലകവി ഉണ്ടാക്കീട്ടുള്ളവയാണെന്നാണു് പറയുന്നതു്. എന്നാൽ അവയിൽ ചില ശ്ലോകങ്ങൾ കേട്ടൽ രീതിഭേദം കൊണ്ടു് അവ മറ്റാരോ ഉണ്ടാക്കിയതാണെന്നു് തോന്നിപ്പോകും. അങ്ങനെയുള്ള ചില ശ്ലോകങ്ങൾ കൂടിയാട്ടങ്ങളിൽ ചാക്യാന്മാരുപയോഗിക്കുന്ന വിദൂഷകശ്ലോകങ്ങളിലും കാണുന്നുണ്ടു്. അവയുടെ വ്യത്യാസം കവിതാമർമ്മജ്ഞന്മാരായ സഹൃദയന്മാർക്കറിയാവുന്നതാണു് . അതൊക്കെ എങ്ങിനയായാലും കൂട്ടപ്പാഠകം എന്നൊന്നു് ഉണ്ടാക്കിത്തീർത്തതു് തോലകവിതന്നെയാണെന്നു് വിശ്വസിക്കേണ്ടിയിരിക്കുന്നു.
‘പോരുന്ന ലോകരു പരമ്പരയാ പറഞ്ഞു
പോരുന്ന വാക്കിലയഥാർത്ഥവിചാരമാകാ’
എന്നുണ്ടല്ലോ. ഇനി നാടകങ്ങളിൽ വിദൂഷകനു ചൊല്ലാനായി തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം.
സുഭദ്രാധനഞ്ജയത്തിൽ സുഭദ്രയെക്കുറിച്ചുള്ള ‘സൌന്ദര്യം, സുകുമാരതാ’ ഇത്യാദി ശ്ലോകത്തിനു പകരം,
‘വാനാറ്റം കവർനാറ്റമീറപൊടിയും
ഭാവം കൊടുംക്രൂരമാം
നോക്കും വാക്കുമിതാദിസർഗ്ഗവിഭവാൻ
നിശ്ശേഷചക്കീഗുണാൻ
ഇച്ചക്കു്യാമുപയുജ്യ പത്മജനഹോ!
ശക്യാണ, ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ-
വന്നെല്ലാമിരന്നീടണം.’
‘നാഴിഭിരുരിഭിരുഴഗ്ഭിഃ
പാതി മണൽഭിസ്തഥൈവ ചവലരിഭിഃ
യത്ര മനോരഥമുടനേ
സിധ്യയി തസ്യൈ നമോ നമശ്ചക്കു്യൈ’
തനിക്കു വിവേവകമില്ലാതെയിരുന്ന ചെറുപ്പകാലത്തു തന്നെ മയക്കി ഭ്രഷ്ടനാക്കിത്തീർത്ത ചക്കിയെക്കുറിച്ചു തോലകവിക്കു പിന്നീടു വൈരസ്യമുണ്ടായതായി മേലെഴുതിയിരിക്കുന്ന ഈ ശ്ലോകങ്ങൾകൊണ്ടു വിചാരിക്കാം. അഥവാ അദ്ദേഹത്തിനു പ്രകൃത്യാ ഉള്ള പരിഹാസശീലം കൊണ്ടു് ഇങ്ങനെയുണ്ടാക്കിയതാണെന്നും വരാം. ഏതായാലും അദ്ദേഹം ചക്കിയെ ഒരുകാലത്തും മറന്നിരുന്നില്ലെന്നു് സ്പഷ്ടമാകുന്നുണ്ടു്.
മലയാളപദങ്ങൾക്കു (നാമമായാലും ക്രിയയായാലും) സംസ്കൃത പ്രത്യയങ്ങൾ ചേർത്തു് പ്രയോഗിക്കുകയെന്നുള്ള വിദ്യ ആദ്യം തുടങ്ങിയതു് തോലകവി തന്നെയാണെന്നാണു് തോന്നുന്നതു് . അദ്ദേഹത്തിന്റെ മിക്ക പദ്യങ്ങളിലും അങ്ങനെയുള്ള പ്രയോഗങ്ങൾ കാണാം. അങ്ങനെയുള്ളതും പ്രസിദ്ധവുമായ ഒരു സന്ധ്യാവർണ്ണനശ്ലോകം കൂടി താഴെ ചേർക്കുന്നു:
‘താഴ്പൂട്ടിയന്തി തകരാഃ കറികൊയ്തശേഷാഃ
കാകാഃ കരഞ്ഞു മരമേറിയുറങ്ങിയന്തി
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ
മിന്നാമിനുങ്ങനിവഹാശ്ചഃ മിനുങ്ങയന്തി.’
തോലകവി ചേരമാൻ പെരുമാളുടെ സേവകനായിത്താമസിച്ചിരുന്ന കാലത്തുണ്ടായ ചില നേരമ്പോക്കുകൾ കൂടി പറഞ്ഞിട്ടു് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.
ഒരിക്കൽ ചേരമാൻ പെരുമാൾ എണ്ണതേച്ച സമയം തന്റെ കൈ വിരലിൽ കിടന്നിരുന്ന തിരുവാഴി (മോതിരം) ഊരി താഴെ വച്ചിട്ടു് എണ്ണ തേച്ചു. കുളി കഴിഞ്ഞു പോന്ന സമയം ആ മോതിരമെടുക്കാൻ അദ്ദേഹം മറന്നുപോയി. കൂടെയുണ്ടായിരുന്ന പരിചാരകന്മാരും മോതിരത്തിന്റെ കാര്യം ഓർത്തില്ല. ചേരമാൻ പെരുമാൾ കുളികഴിഞ്ഞു് പോയ ഉടനെ തോലകവി കടവിൽച്ചെന്നപ്പോൾ തിരുവാഴി അവിടെയിരിക്കുന്നതു് കണ്ടു. അദ്ദേഹം ആരും കാണാതെയും ആരോടും പറയാതെയും നേരമ്പോക്കിനായി അതെടുത്തുകൊണ്ടുപോയി വാളിന്റെ ഉറയിലിട്ടു് ഒളിച്ചുവച്ചു. പിന്നെ അദ്ദേഹം ആ കടവിൽ പോകാതെ മറ്റൊരു സ്ഥലത്തു് പോയി കുളിച്ചു പോരികയും ചെയ്തു. ചേരമാൻ പെരുമാൾ ഊണു കഴിഞ്ഞു് കൈ കഴുകിയപ്പോഴാണു് മോതിരത്തെക്കുറിച്ചു് ഓർത്തതു് . ഉടനെ ആളയച്ചു കടവിൽ നോക്കിച്ചു. മോതിരം അവിടെ കാണായ്കയാൽ മുറയ്ക്കു് അന്വേഷണം തുടങ്ങി. പലവിധത്തിൽ അന്വേഷിച്ചിട്ടും ഒരു തുമ്പുമുണ്ടായില്ല. തോലകവി സേവകന്മാരിൽ പ്രധാനിയായിത്തീരുകകൊണ്ടും അദ്ദേഹം എല്ലാവരെയും പരിഹസിച്ചിരുന്നതിനാലും പലർക്കും അദ്ദേഹത്തോടു വിരോധവും അസൂയയുമുണ്ടായിരുന്നു. അവരെല്ലാവരും കൂടി തിരുവാഴി മോഷ്ടിച്ചതു തോലകവിയാണെന്നു പെരുമാളുടെ അടുക്കൽ പറഞ്ഞു വിശ്വസിപ്പിച്ചു. പെരുമാൾ ചോദിച്ചിട്ടും തോലവവി കുറ്റം സമ്മതിച്ചില്ല. ഒടുക്കം തോലകവി കൈ മുക്കണമെന്നു് പെരുമാൾ വിധിച്ചു. കൈ മുക്കുകയെന്നാൽ ഇരുനാഴിയുരി നെയ്യ് ഒരു പാത്രത്തിലൊഴിച്ചു് അടുപ്പത്തുവെച്ചു് തിളപ്പിച്ചു് ചൂടോടുകൂടി വങ്ങിവെച്ചു് അതിൽ കൈ മുക്കുകയാണു്. കൈ പൊള്ളിയെങ്കിൽ മോഷ്ടിച്ചു എന്നും പൊള്ളിയില്ലെങ്കിൽ മോഷ്ടിച്ചില്ലെന്നും തീർച്ചപ്പെടുത്തും. ഒരിക്കൽ എന്തെങ്കിലും കുറ്റം ചെയ്തതായി സംശയം ജനിക്കുകയും സംശയിക്കപ്പെടുന്നയാൾ കുറ്റം സമ്മതിക്കാതിരിക്കുകയും ചെയ്താൽ സംശയം തീർക്കുന്നതിനു് അക്കാലത്തു് ഇങ്ങനെ ഒരു വിദ്യയാണു് ചെയ്തിരുന്നതു്. (മുൻകാലങ്ങളിൽ സ്മാർത്തവിചാരത്തിൽ സംശയഗ്രസ്തന്മാരായിത്തീരുന്നവർ ശുചീന്ദ്രത്തു നടയിൽവെച്ചു് കൈ മുക്കുക പതിവായിരുന്നുവല്ലോ.) അങ്ങനെ ചെയ്യാമെന്നു തോലകവി സമ്മതിക്കുകയും ചെയ്തു. ഉടനെ ചിലർകൂടി ചേരമാൻ പെരുമാളുടെ മുമ്പിൽത്തന്നെ ഒരടുപ്പുണ്ടാക്കി തീ കത്തിച്ചു, പാത്രത്തിൽ നെയ്യൊഴിച്ചു്, അടുപ്പത്തു് വച്ചു് തിളപ്പിച്ചു. നെയ്യ് നല്ലപോലെ തിളച്ച സമയം ഒരാൾ കൈക്കല കൂട്ടിപ്പിടിച്ചു് അതു് വാങ്ങിത്താഴെവെച്ചു. ഉടനെ തോലകവി ‘ഇനി ഞാൻകൈ മുക്കണമെന്നുണ്ടോ? കളവിവിടെ തെളിഞ്ഞുവല്ലോ. ഈ നെയ്യു് വാങ്ങിവെച്ച ആളാണു് തിരുവാഴി മോഷ്ടിച്ചതു് . അല്ലെങ്കിൽ അയാൾ കൈക്കല കൂട്ടിപ്പിടിച്ചതെന്തിനാണു്? അയാൾ മോഷ്ടിച്ചില്ലെങ്കിൽ അയാളുടെ കൈ പൊള്ളുകയില്ലല്ലോ’ എന്നു പറഞ്ഞു. ഇതിനു ശരിയായ സമാധാനം പറയാൻ ആർക്കും തോന്നിയില്ല. പെരുമാളും മൗനത്തെത്തനെ അവലംബിച്ചു്. അപ്പോൾ തോലകവി ‘ഇതൊക്കെ വിഡ്ഢികളെപ്പറ്റിക്കാനുള്ള വിദ്യകളാണു്. ഇതൊന്നും എന്നോടു പറ്റുകയില്ല. ബുദ്ധിയുള്ളവർ ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ തിരുവാഴി കിട്ടുമായിരുന്നു. തമ്പുരാന്റെ ചോറു തിന്നുന്നവരിൽ അങ്ങനെയുള്ളവരാരും ഇവിടെയില്ല. എല്ലാവരുടെയും ഉത്സാഹമൊക്കെക്കഴിഞ്ഞുവല്ലോ. ഇനി തിരുവാഴി ഞാൻകണ്ടെടുത്തുതരാം’ എന്നു പറഞ്ഞു തിരുവാഴി വാളുറയിൽ നിന്നെടുത്തു് തിരുമുമ്പിൽ വെച്ചുകൊടുത്തു.
ഇപ്രകാരം തന്നെ പിന്നെയുമൊരിക്കൽ ചിലർ കൂടി തോലകവിയുടെ മേൽ ഒരു കുറ്റം സ്ഥാപിച്ചുകൊണ്ടു് തിരുമനസ്സറിയിച്ചു. തോലകവി ആ കുറ്റം സമ്മതിച്ചില്ല. അതിനു ചേരമാൻ പെരുമാൾ വിധിച്ചതു് തോലകവി ഒരു കയത്തിൽ ചാടണമെന്നായിരുന്നു. മനുഷ്യരോ മറ്റു ജീവജന്തുക്കളോ വീണാൽ ഉടനെ പിടിച്ചുതിന്നുന്നവയായ വലിയ മുതലകൾ ആ കയത്തിൽ വളരെയുണ്ടായിരുന്നു. തോലകവി അതിൽ ചാടീട്ടു് മുതല പിടിച്ചില്ലെങ്കിൽ നിർദ്ദോഷനാണെന്നു വിശ്വസിക്കാമെന്നായിരുന്നു കൽപ്പന. തോലകവി അതും സമ്മതിച്ചു. കയത്തിൽ ചാടാനുള്ള ദിവസവും സമയവും നിശ്ചയിച്ചു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുകയും ആ സമയത്തു പെരുമാളും അസംഖ്യം ജനങ്ങളും കയത്തിന്റെ കരയിലെത്തുകയും ചെയ്തു. ആ സമയം, ജനിച്ചിട്ടു കണ്ണുതുറക്കുകപോലും ചെയ്യാത്ത രണ്ടു പട്ടിക്കുട്ടികളെ തോലകവി കയത്തിലേയ്ക്കു് എറിയുകയും തൽക്ഷണം മുതലകൾ വന്നു് അവയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. അപ്പോൾ തോലകവി ചേരമാൻ പെരുമാളുടെ അടുക്കൽച്ചെന്നു് ‘ആ പട്ടിക്കുട്ടികൾ ജനിച്ചിട്ടു് കണ്ണു് തുറക്കുക പോലും ചെയ്തിട്ടില്ല. അവ യാതൊരപരാധവും ചെയ്തിരിക്കയില്ലല്ലോ. അവയെയും ഈ മുതലകൾ പിടിച്ചു. അതിനാൽ ഈ മുതലകൾ അപരാധികളെയും നിരപരാധ ന്മാരെയും തിരിച്ചറിയുന്നവയാണെന്നു് തോന്നുന്നില്ല. അവ ആരെയും പിടിച്ചു് തിന്നും. ഈ സ്ഥിതിക്കു ഞാൻ ചാടിയാൽ എന്നെയും പിടിക്കയില്ലയോ എന്നു ഞാൻ സംശയിക്കുന്നു’ എന്നു പറഞ്ഞു. ഇതിനും ശരിയായ മറുപടിയൊന്നും പറയാൻ തോന്നായ്കയാൽ ചേരമാൻ പെരുമാൾ ഒന്നും മിണ്ടാതെ തിരിച്ചെഴുന്നള്ളി. പുരുഷാരങ്ങളും പിരിഞ്ഞു. തോലകവിയും മടങ്ങിപ്പോയി. അതിൽപ്പിന്നെ ആരും അദ്ദേഹത്തെക്കുറിച്ചു പെരുമാളുടെ അടുക്കൽ ഏഷണി പറയുകയും പെരുമാൾ കുറ്റം വിധിക്കുകയുമുണ്ടായില്ല.
Saturday, May 16, 2026
എന്താണ് പരബ്രഹ്മം, മോക്ഷം?
പ്രപഞ്ചം നിർമിക്കപെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതുവസ്തുവാലാണോ അതാണു പരബ്രഹ്മം. അതായത് ദ്രവ്യവും ഊർജ്ജവും സ്തലകാലങ്ങളും ഒന്നിന്റെ തന്നെ വിവിധ രൂപങ്ങലളാണു. അതാണു പരബ്രഹ്മം. അതിൽ നിന്നും വിഭിന്നമായി ഒന്നും തന്നെയില്ല! എല്ലം അതിൽ അധിഷ്ടിതമാണു! എല്ലാം അതിൽ ഉണ്ടായി അതിൽ ലയിക്കുന്നു. എല്ലാത്തിനും കാരണമായ പരബ്രഹ്മമാണു ഭാരതീയ ദശനമനുസരിച്ച് ഈശ്വരൻ. അതു അന്തര്യാമിയാണു.
ബ്രഹ്മം കേവലം ചിന്മയമാണ്. ഏകനാണ്. കലകളില്ല, ശരീരമില്ല എങ്കിലും ഉപാസകന്റെ ആഗ്രഹപ്രകാരം അതാത് രൂപങ്ങള്‍ കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ അതാത് രൂപങ്ങള്‍ ഉപാസകന്റെ മനസില്‍ മാത്രമെ ഉള്ളു. യാഥാര്‍ഥ്യത്തില്‍ അങ്ങനെ ഒന്നില്ല. പരബ്രഹ്മം തന്നെയാണ് വിവിധ ദേവതകളായി അവതാരം ധരിക്കുന്നത്. എന്നാല്‍ ഈശ്വരന്‍ അത് ഒന്ന് മാതം. '' സര്‍വ്വ ദേവ നമസ്ക്കാരം കേശവം പ്രതി ഗഛതി'' എന്നാണ് പറയുക. അതായത് ഏത് ദേവനെ/ ദേവതയെ സ്മരിച്ചാലും ആത്യന്തികമായി പരബ്രഹ്മത്തിലേക്ക് എത്തിച്ചേരും എന്നതാണ് ഈ വാചകത്തിന്റെ അര്‍ഥം.
എല്ലാ സൃഷ്ടിയും ബ്രഹ്മമയമാണ്. എന്തെന്നാല്‍ ബ്രഹ്മം ഈ വസ്തുക്കളിലുമുണ്ട് പുറത്തുമുണ്ട് എന്നാല്‍ ഈ വസ്തുക്കള്‍ ബ്രഹ്മത്തിന് പുറത്തു വരില്ല. അതിനാല്‍ ലോകത്തിലെ സമസ്ത വസ്തുക്കളും ബ്രഹ്മമയമാണ്. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. ഒരു പാത്രം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു തുണ്ട് തുണി പോലെ നാമെല്ലാം ബ്രഹ്മത്തിനുള്ളിലാണ്. പാത്രത്തിലെ തുണിക്കഷണ ത്തിന്റെ ഉള്ളിലും പുറത്തും വെള്ളമാണ്. വെള്ളമില്ലാത്ത ഒരു ഭാഗവും ഈ തുണിക്കഷണത്തിലില്ല എന്നത് പോലെ ഇതിനു പുറത്തും ജലമാണ്.
ബ്രഹ്മം ഒരുവന്റെയും പാപം ഏറ്റെടുക്കുന്നില്ല. ഒരുവന്റെയും പുണ്യവും ഏറ്റെടുക്കുന്നില്ല. ഭഗവനാണ് ഇതൊക്കെ തന്നത് എന്നത് നമ്മുടെ തെറ്റിദ്ധാരണയാണ്. ഭഗവാന്‍ ഒന്നിന്റെയും കര്‍തൃത്വം ഏറ്റെടുക്കുന്നില്ല. കര്‍തൃത്വം തികച്ചും മാനുഷികമാണ്. കര്‍മ്മം ചെയ്തത് ഞാനാണ് എന്നു പറയുന്നത് അഹങ്കാരമാണ്. ലോകത്തിന്റെ കര്‍തൃത്വഭാവം ഭഗവാന്‍ ഏറ്റെടുക്കാത്തതിന് കാരണം എല്ലാവരും ഭഗവനായിത്തീരണം എന്ന ആഗ്രഹമാണ്. പ്രവൃത്തിയെ പ്രദര്‍ശനവസ്തുവാക്കുന്നവര്‍ ഈശ്വരനില്‍ നിന്ന് അകലും
അതിനാല്‍ സർവ്വചരാചരങ്ങളിലും ഈശ്വരചൈതന്യം ദർശിച്ചതിനാൽ ഏതൊന്നിനെയും ആദരവോടെയും ആരാധനയോടെയും വീക്ഷിക്കുന്ന ഒരു സംസ്‌കാരം ഭാരതത്തില്‍ വളർന്നുവന്നു. പക്ഷിമൃഗാദികളെപ്പോലും നിന്ദ്യമായോ നികൃഷ്ടമായോ കാണാതെ ഈശ്വരന്റെ പ്രത്യക്ഷമൂർത്തികളായി ഇവിടുത്തെ ഋഷീശ്വരന്മാർ ദർശിച്ചു. അങ്ങനെ ഇവിടെ പാമ്പുകൾക്കും പക്ഷികൾക്കും ക്ഷേത്രങ്ങളുണ്ടായി. ചിലന്തിക്കും ഗൗളിക്കുംപോലും ക്ഷേത്രാരാധനയിൽ സ്ഥാനം നല്കപ്പെട്ടു. മനുഷ്യനു പൂർണ്ണത നേടുവാൻ ഒരു ഉറുമ്പിന്റെപോലും അനുഗ്രഹം വേണമെന്നു സനാതനധർമ്മം പഠിപ്പിക്കുന്നു. പക്ഷിമൃഗാദികൾ ഉൾപ്പെടെ ഇരുപത്തിനാലു ഗുരുക്കന്മാരെ സ്വീകരിച്ച അവധൂതന്റെ കഥ ഭാഗവതത്തിൽക്കാണാം. അതിനാൽ നമ്മൾ ഒരു തുടക്കക്കാരനായിരിക്കാൻ പഠിക്കണം. കാരണം, ഏതിൽനിന്നും നമുക്കു പാഠങ്ങൾ.
എന്താണ് മോക്ഷം?
എപ്പോഴാണോ എന്റെ, എന്റെ എന്നിങ്ങനെ വിവിധ വിഷയങ്ങളോട് ബന്ധപ്പെട്ടുകൊണ്ടുള്ള മമത്വബന്ധങ്ങളാകുന്ന ഹൃദയഗ്രന്ഥികള്‍, കെട്ടുപാടുകള്‍ ആത്മജ്ഞാനത്താല്‍ ഭേദിക്കപ്പെടുന്നത് അപ്പോള്‍ മര്‍ത്ത്യന്‍ അമൃതനാകുന്നു. ഇതാണ് വേദത്തിന്റെ പരമമായ ഉപദേശം. ഇതറിഞ്ഞ് തന്റെ സ്വരൂപത്തെ ശരീരാദ്യുപാധികളില്‍നിന്നും വേര്‍തിരിച്ച് അറിയേണ്ടതാണ്. ഈ അറിവില്‍ ഉണ്ടായി നശിക്കുന്ന ശരീരത്തോടുള്ള താദാത്മ്യഭാവത്തിനായി താന്‍ അമൃതസ്വരൂപനാകുന്നതുതന്നെയാണ് മോക്ഷം
തെറ്റിദ്ധാരണകളും സംശയവും നീങ്ങിയവര്‍, ആത്മനിയന്ത്രണം നേടിയവര്‍, കാമക്രോധം നീങ്ങിയവര്‍, സകല പ്രാണികളുടെയും ഇഷ്ടത്തെ ചെയ്യുന്നവര്‍, തന്നില്‍ തന്നെ ആനന്ദം കണ്ടെത്തിയവര്‍ ഇങ്ങനെയുള്ള ബ്രഹ്മജ്ഞാനികള്‍ മോക്ഷം നേടുന്നു എന്ന് ഗീത പറയുന്നു. മരണത്തിനു മുമ്പ് ഇവിടെ കാമക്രോധങ്ങളില്‍ നിന്നുത്ഭവിക്കുന്ന മനഃക്ഷോഭത്തെ അടക്കാന്‍ കഴിവുള്ളവരാകണം.
*_സത്സംഗം എന്തിന്? എങ്ങനെ?_*
*വേദസാരം*
സത്സംഗം എന്ന് നാം കേള്‍ക്കാറുണ്ട്. സത്സംഗം ചെയ്യണമെന്നും ദുസ്സംഗം ഒഴിവാക്കണമെന്നും പലരും നമ്മെ ഉപദേശിക്കാറുമുണ്ട്.
എന്താണ് യഥാര്‍ഥത്തില്‍ സത്സംഗം?
അതുകൊണ്ടെന്താണ് പ്രയോജനം?
സത്സംഗത്തെക്കുറിച്ച് വേദം എന്ത് പറയുന്നു നമുക്ക് നോക്കാം. ഒരു യജുര്‍വേദം കാണൂ:
ഓം പുനന്തു മാ ദേവജനാഃ പുനന്തു മനസാ ധിയഃ.
പുനന്തു വിശ്വാ ഭൂതാനി ജാതവേദഃ പുനീഹി മാ. (യജുര്‍വേദം 19.39)
അര്‍ഥം: (ദേവജനാഃ=) ദിവ്യവൃത്തികളോടുകൂടിയ ആളുകള്‍ (മാ=) എന്നെ (പുനന്തു=) പവിത്രനാക്കട്ടെ. (മനസാ=) വിചാരപൂര്‍വം ചെയ്യുന്ന (ധിയഃ=) കര്‍മം (പുനന്തു=) ജീവിതത്തെ പവിത്രമാക്കട്ടെ. (വിശ്വാ ഭൂതാനി=) പൃഥ്വി, ജലം, അഗ്നി, വായു, ആകാശം തുടങ്ങിയ സര്‍വഭൂതങ്ങളും (പുനന്തു=) പവിത്രമാക്കട്ടെ. (ജാതവേദഃ=)
അറിവിന്റെയും സത്യസങ്കല്പത്തിന്റെയും അധിപതിയായ ഹേ ഈശ്വരാ, (മാ പുനീഹി=) അവിടുന്ന് എന്റെ ജീവിതത്തെ പവിത്രമാക്കിയാലും.
സാമാന്യേന പറഞ്ഞാല്‍ നല്ലത് ചിന്തിക്കുകയും നല്ലതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് സത്സംഗം.
എന്തിനാണ് സത്സംഗം? നോക്കൂ.
നാം നല്ലത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ ആ നല്ല ചിന്തകളും പ്രവൃത്തികളും സ്ഥായിയായി നിലനില്‍ക്കുന്നതായിരിക്കുമോ? എന്നും ഇതേ വിചാരത്തോട നില്‍ക്കാന്‍ നമുക്ക് കഴിയുമോ? നമ്മുടെ ജീവിതയത്രയില്‍ ആരും ചീത്ത ചെയ്യണമെന്നോ, ചിന്തിക്കണമെന്നോ കരുതുന്നില്ല. എന്നാല്‍ ഓരോരുത്തരും ആര്‍ജിച്ച അറിവും കേട്ടുകള്‍വികളും താന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ ചെയ്യുന്നതിനെ അനുകരിച്ചുമാെക്കയാണ് തന്റെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നത്.
താന്‍ ബഹുമാനിക്കുന്ന വ്യക്തി സത്യ സന്ധനാണെങ്കില്‍ തന്റെ സംസ്‌കാരത്തിലും സത്യത്താടുള്ള പ്രതിപത്തി രൂപപ്പെട്ടുവരും. എന്നാല്‍ തന്റെ ഉള്ളില്‍ കാലങ്ങളായി ആര്‍ജിച്ച സംസ്‌കാരം സത്യത്തിന് എതിരാണെങ്കിലോ? അപ്പോള്‍ നമ്മുടെ ചിന്താധാരകളും കളവിനോടുള്ള പ്രേമം ഉദിച്ചുയരുന്നു. അപ്പോള്‍ നമ്മുടെ സംസ്‌കാരത്തിന് അനുയോജ്യരായ വ്യക്തികളെ നാം കൊത്തുന്നു. ചിത്രം വരയില്‍ താല്പര്യമുള്ളവരെല്ലാം ഒരുമിച്ച് ഒത്തുകൂടാറില്ല? ചിലരാകട്ടെ മദ്യപാനത്തില്‍ ഒത്തുചേരുന്നു. വേറെ ചിലര്‍ നൃത്ത-സംഗീതമേഖലകളിൽ ഒത്തുചേരുന്നു. അങ്ങനെ മുഖ്യമായ നമ്മുടെ വാസനയ്ക്ക് അനുഗുണമായ കൂട്ടുകെട്ടാണ് നാം സമ്പാദിച്ചെടുക്കുക.
ഇവിടെയുമുണ്ട് ചതിക്കുഴികള്‍. ഒരേ വാസനകള്‍ ഉള്ളവരുടെ കൂട്ടായ്മയ്ക്കകത്തും കുടിലസംസ്‌കാരങ്ങള്‍ പെരുകുന്നതിന് ഇടയുണ്ട്. ചില നല്ല കവികളും നടന്മാരുമെല്ലാം സംഗീതമെന്ന പൊതുവാസനയുടെ അടിസ്ഥാനത്തില്‍ ഒത്തുചേരും. എങ്കിലും ഒത്തുചേരുന്നതില്‍ ചിലരുടെയെങ്കിലും വാസന പ്രബലമാകുന്നത് മദ്യത്തിലോ, മയക്കുമരുന്നിലോ, വ്യഭിചാരത്തിലോ ആണെങ്കില്‍ അവരുടെ മുഖ്യവാസനയായ കലകള്‍ മാറിനില്‍ക്കുകയും ആത്യന്തികമായി ചീത്ത സംസ്‌കാരത്തിേലക്ക് വഴുതിവീഴുകയും ചെയ്യും. ഒടുവില്‍ മുഖ്യവാസനെകാണ്ട് ജീവിതത്തിന്റ ഹിമാലയസദൃശമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു പകരം തികച്ചും പരാജയങ്ങളുടെ പടുകുഴിയിലേക്ക് മൂക്കുകുത്തി നിലംപതിക്കുന്നതും നാം നേരിട്ടു കണ്ടിട്ടുണ്ടാകുമല്ലോ!
ഇങ്ങെന നോക്കുമ്പാള്‍ തെന്റ ജീവിതെത്ത വിജയപൂര്‍ണമായ സോപാനത്തിേലക്ക് നാം എത്തിക്കണെമന്നാഗ്രഹിക്കുന്നുവെങ്കില്‍ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒന്ന്, തന്നില്‍ പ്രബലമായ വാസന എന്താണ്? തന്നില്‍ ഉറങ്ങിക്കിടക്കുന്നതും ഉണര്‍ന്നാല്‍ വിനാശത്തിേലക്ക് നയിക്കുന്നതുമായ വാസന എന്താണ്? വിജയശക്തി പകര്‍ന്നു തരുന്ന തന്നിലെ പ്രബലവാസനെയ പോഷിപ്പിക്കുകയും വിനാശാത്മകമായ പ്രബലവാസനെയ പാേടെ ഉന്മൂലനം ചെയ്യുകയും വേണം. ഈശ്വരീയമായ ഗുണങ്ങളെ യാണ് നാം നമ്മോട് ചേര്‍ക്കുന്നത്. അതിനായി അത്തരം ഗുണങ്ങളുള്ള ധാര്‍മികരായ വ്യക്തികളോടൊത്ത് നാം കൂട്ടുകൂടേണം. അത് നമ്മുടെ ജീവിതത്തെ പവിത്രമാക്കും.
മന്ത്രത്തില്‍ സത്സംഗത്തിന് മറ്റ് ചില മാനങ്ങള്‍കൂടി നല്‍കിയിരിക്കുന്നു. നമ്മുടെ കര്‍മങ്ങള്‍ക്ക് സുവിചാരത്തോട്, സത്സങ്കല്പത്തോട് സംഗം വേണം. ചിന്തിക്കാതെ കര്‍മങ്ങള്‍ ചെയ്യരുത്. ചിന്തിക്കാതെ ചെയ്യുന്ന കര്‍മങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അപ്പോള്‍ വിചാരശീലവും സത്സംഗത്തിന്റെ ഭാഗമാണ്.
നമ്മുടെ ശരീരം പഞ്ചഭൂതാത്മകമാണ്. പഞ്ചഭൂതങ്ങള്‍ അസന്തുലിതമാകുമ്പോള്‍ രോഗങ്ങള്‍ വന്നുചേരുന്നു. അതിനാല്‍ ആരോഗ്യമുള്ള ശരീരത്തിനായി സാത്ത്വികമായ ഭക്ഷണത്തെ നാം ശരീരത്തോടു ചേര്‍ക്കണം. വൈദികമായ കാഴ്ചപ്പാടനുസരിച്ച് മനസ്സ് അന്നമയമാണ്. ഭക്ഷണത്തിന്റെ സൂക്ഷ്മാംശം മനസ്സായി പരിണമിക്കുന്നു. അതുകൊണ്ട് നല്ല മനസ്സും ശരീരവും വേണമെങ്കില്‍ ഭക്ഷണത്തോടും നമുക്ക് സത്സംഗമാകണം.
ഏറ്റവും പ്രധാനമായി സര്‍വജ്ഞനും സത്യസങ്കല്പത്തിന്റെ ഉടയോനുമായ ഈശ്വരനെ ഉപാസിക്കണം. ഉപാസനയും സത്സംഗം തന്നെയാണ്. ഉപാസനയില്‍ വിട്ടുവീഴ്ച അരുത്. ഈശ്വരനെ മന്ത്രത്തില്‍ ജാതവേദന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
സൃഷ്ടിയെക്കുറിച്ച് സമ്പൂര്‍ണമായും അറിയുന്നവനാണ് ജാതവേദന്‍. അതായത്, അറിവിനായിരിക്കണം ജീവിതത്തില്‍ മുന്‍ഗണന കൊടുക്കേണ്ടത് എന്ന സന്ദേശവും ഈ മന്ത്രം നല്‍കുന്നു. ഈശ്വരോപാസനയോടൊപ്പം പ്രതിദിനം സ്വാധ്യായം ചെയ്യണം.
എന്നാല്‍ കേവലം പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന അറിവ് മാത്രം പോരാ. അറിവുള്ളവരെ സേവിച്ചും അറിവ് നേടാന്‍ ശ്രമിക്കണം. കേവലം നേരംപോക്കിനും തമാശകള്‍പറഞ്ഞു ചിരിക്കുന്നതിനും, അതേപോലെ സമാനമായ ദുര്‍ബലതകളെ മറച്ചുവെക്കുന്നതിനും, ദുര്‍വിചാരങ്ങളെ പങ്കുവെക്കുന്നതിനും കുസംസ്‌കാരങ്ങളെ പോഷിപ്പിക്കുന്നതിനും വേദിയാകരുത് കൂട്ടുകൂടല്‍.
അറിവ് നേടുന്നതിനും ദിവ്യഗുണങ്ങള്‍ വളര്‍ത്തുന്നതിനും സാമൂഹ്യസേവ ചെയ്യുന്നതിനും വേദിയാകണം. ഒറ്റയ്ക്ക് ചെയ്യാനാകാത്തത് പലതും കൂട്ടായ്മകള്‍ കൊണ്ട് ചെയ്യാനും നേടാനും കഴിയും. അതിനുവേണ്ടി നമുക്ക് സത്സംഗം ചെയ്യാം.
Tuesday, May 12, 2026
നവകാഭിഷേകം
ഒൻപത് കുടങ്ങളിൽ ജലം നിറച്ച് പൂജിച്ച് വിഗ്രഹത്തിൽ നടത്തുന്ന വിശേഷാൽ അഭിഷേകമാണ് നവകാഭിഷേകം. ഹൈന്ദവ ക്ഷേത്രങ്ങളിൽ വിശേഷ ദിവസങ്ങളിലും ശുദ്ധിക്രിയകളുടെ ഭാഗമായും ഇത് നടത്താറുണ്ട്.
നവകാഭിഷേകത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
പൂജാ ക്രമം: ഒൻപത് കുടങ്ങളിൽ (കലശങ്ങളിൽ) വെള്ളം നിറച്ച് നമസ്കാര മണ്ഡപത്തിൽ പത്മമിട്ട് അതിൽ വച്ച് പൂജിച്ച ശേഷമാണ് അഭിഷേകം നടത്തുന്നത്.
ഗുരുവായൂർ ക്ഷേത്രം: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവകാഭിഷേകം വളരെ പ്രസിദ്ധമാണ്. ഉഷപൂജയ്ക്കും പന്തീരടി പൂജയ്ക്കും ഇടയിലായാണ് സാധാരണയായി ഇത് നടക്കുന്നത്.
ഫലങ്ങൾ: നവകാഭിഷേകം ദർശിക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വർധിക്കുമെന്നും പ്രത്യേകിച്ച് കണ്ണ് സംബന്ധമായ അസുഖങ്ങൾക്ക് ശമനമുണ്ടാകുമെന്നും ഭക്തർ വിശ്വസിക്കുന്നു.
മഹാദേവ ക്ഷേത്രങ്ങളിൽ: ശിവക്ഷേത്രങ്ങളിൽ മാസത്തിൽ തിരുവാതിര നക്ഷത്ര ദിവസം (ഭഗവാന്റെ തിരുനാൾ) നവകാഭിഷേകം നടത്താറുണ്ട്.
മറ്റു പ്രത്യേകതകൾ: നവകാഭിഷേകത്തോടൊപ്പം പലപ്പോഴും പഞ്ചഗവ്യാഭിഷേകവും നടത്താറുണ്ട്.
Thursday, May 07, 2026
ബ്രഹ്മം.
ഭൃഗു മഹർഷിയും പിതാവായ വരുണനും തമ്മിലുള്ള ആത്മീയ സംവാദം തൈത്തിരീയ ഉപനിഷത്തിലെ ഭൃഗുവല്ലി എന്ന ഭാഗത്താണ് വിവരിക്കുന്നത്. പരമമായ സത്യമായ "ബ്രഹ്മത്തെ" കുറിച്ചുള്ള ഭൃഗുവിന്റെ അന്വേഷണവും വരുണൻ നൽകുന്ന ഉത്തരങ്ങളുമാണ് ഈ സംവാദത്തിന്റെ സാരം.
ഈ സംവാദത്തിലെ പ്രധാന ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:
ബ്രഹ്മജിജ്ഞാസ: തനിക്ക് ബ്രഹ്മത്തെ ഉപദേശിച്ചു തരണമെന്ന് ഭൃഗു പിതാവായ വരുണനോട് അപേക്ഷിക്കുന്നു. അന്നം, പ്രാണൻ, ചക്ഷുസ്സ് (കാഴ്ച), ശ്രോത്രം (കേൾവി), മനസ്സ്, വാക്ക് എന്നിവ ബ്രഹ്മത്തെ അറിയാനുള്ള വഴികളാണെന്ന് വരുണൻ മറുപടി നൽകുന്നു.
അന്വേഷണ രീതി: സകല ഭൂതങ്ങളും എന്തിൽ നിന്ന് ജനിക്കുന്നുവോ, ജനിച്ചവ എന്തിൽ ജീവിക്കുന്നുവോ, അവസാനം എന്തിലേക്ക് മടങ്ങുന്നുവോ അതാണ് ബ്രഹ്മം എന്ന് വരുണൻ ഒരു സൂചന നൽകുന്നു. ഇത് സ്വയം തപസ്സിലൂടെ കണ്ടെത്താൻ അദ്ദേഹം മകനോട് ആവശ്യപ്പെടുന്നു.
ഭൃഗുവിന്റെ അഞ്ചു ഘട്ടങ്ങളിലുള്ള തിരിച്ചറിവ്:
അന്നം ബ്രഹ്മം: ആദ്യം അന്നമാണ് ബ്രഹ്മമെന്ന് ഭൃഗു കരുതുന്നു, കാരണം സകലതും അന്നത്തിൽ നിന്ന് ജനിക്കുന്നു.
പ്രാണൻ ബ്രഹ്മം: കൂടുതൽ ചിന്തിച്ചപ്പോൾ പ്രാണനാണ് ബ്രഹ്മമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.
മനസ്സ് ബ്രഹ്മം: അടുത്ത ഘട്ടത്തിൽ മനസ്സിനെ ബ്രഹ്മമായി തിരിച്ചറിയുന്നു.
വിജ്ഞാനം ബ്രഹ്മം: പിന്നീട് വിജ്ഞാനമാണ് (ബുദ്ധി) ബ്രഹ്മമെന്ന് അദ്ദേഹം കണ്ടെത്തുന്നു.
ആനന്ദം ബ്രഹ്മം: ഒടുവിൽ, പരമമായ സത്യം ആനന്ദമാണെന്ന് ഭൃഗു തിരിച്ചറിയുന്നു. സകല ചരാചരങ്ങളും ആനന്ദത്തിൽ നിന്ന് ഉണ്ടാവുകയും ആനന്ദത്തിൽ ജീവിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പൊരുൾ.
ഈ സംവാദം ആത്മജ്ഞാനത്തിലേക്കുള്ള വഴി ലളിതമായ കാര്യങ്ങളിൽ തുടങ്ങി പരമമായ ആനന്ദത്തിൽ എത്തിച്ചേരുന്ന ഒന്നാണെന്ന് കാണിച്ചുതരുന്നു.
Wednesday, May 06, 2026
ഭാരതീയ തത്ത്വചിന്തയിലും വേദോപനിഷത്തുകളിലും 'ഹൃദയഗുഹ' എന്നത് വളരെ അർത്ഥവത്തായ ഒരു സങ്കൽപ്പമാണ്. ഇത് ശാരീരികമായ ഹൃദയത്തെയല്ല, മറിച്ച് നമ്മുടെ ഉള്ളിലെ പരമമായ ചൈതന്യം കുടികൊള്ളുന്ന അതീന്ദ്രിയമായ കേന്ദ്രത്തെയാണ് സൂചിപ്പിക്കുന്നത്.
വേദഗ്രന്ഥങ്ങൾ പ്രകാരം ഇതിന്റെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:
ആത്മാവിന്റെ ഇരിപ്പിടം: ജീവാത്മാവും പരമാത്മാവും കുടികൊള്ളുന്ന രഹസ്യമായ ഇടമായാണ് ഉപനിഷത്തുകൾ ഹൃദയഗുഹയെ വിശേഷിപ്പിക്കുന്നത്.
ദൈവിക ചൈതന്യം: ദൈവികമായ അറിവും പ്രകാശവും ഉദിക്കുന്നത് ഇവിടെ നിന്നാണ്. ധ്യാനത്തിലൂടെയും ആത്മവിചാരത്തിലൂടെയും ഒരാൾക്ക് ഈ ഹൃദയഗുഹയിലേക്ക് ഇറങ്ങിച്ചെന്ന് പരമ സത്യത്തെ കണ്ടെത്താൻ കഴിയുമെന്ന് ശ്രീ അരബിന്ദോയുടെ കൃതികൾ സൂചിപ്പിക്കുന്നു.
ദഹരാകാശം: ഉപനിഷത്തുകളിൽ ഇതിനെ 'ദഹരാകാശം' എന്നും വിളിക്കുന്നു. അതായത് ഹൃദയത്തിനുള്ളിലെ സൂക്ഷ്മമായ ആകാശം എന്നർത്ഥം. പ്രപഞ്ചം മുഴുവൻ ഈ സൂക്ഷ്മ രൂപത്തിൽ നമ്മുടെ ഉള്ളിൽ അടങ്ങിയിരിക്കുന്നു എന്നാണ് സങ്കല്പം.
ധ്യാന കേന്ദ്രം: യോഗാഭ്യാസത്തിലും ഭക്തിമാർഗ്ഗത്തിലും ഈ ഹൃദയഗുഹയിലെ പ്രകാശത്തെ ധ്യാനിക്കുന്നത് പരമമായ ശാന്തിയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ചുരുക്കത്തിൽ, പുറംലോകത്തല്ല, മറിച്ച് നമ്മുടെ സ്വന്തം ഹൃദയത്തിനുള്ളിലെ ഗുഹയിലാണ് യഥാർത്ഥ ഈശ്വരചൈതന്യം ഇരിക്കുന്നതെന്നാണ് വേദങ്ങൾ നൽകുന്ന സന്ദേശം.
ഉപനിഷത്തുകളിൽ 'ഹൃദയഗുഹ'യെക്കുറിച്ചുള്ള പരാമർശങ്ങൾ വളരെ ആഴമേറിയതാണ്. ഈ സങ്കൽപ്പത്തെ വ്യക്തമാക്കുന്ന പ്രധാന മന്ത്രങ്ങളും അവയുടെ അർത്ഥങ്ങളും താഴെ നൽകുന്നു:
1. മുണ്ഡകോപനിഷത്ത് (Mundaka Upanishad)
ആത്മാവ് എവിടെയാണ് ഇരിക്കുന്നത് എന്ന് ഈ ഉപനിഷത്ത് വ്യക്തമായി പറയുന്നു:
മന്ത്രം: ദൂരാത് സുദൂരേ തദിഹാന്തികേ ച പശ്യന്ത്വിഹൈവ നിഹിതം ഗുഹായാമ് (3.1.7)
അർത്ഥം: സത്യം ഏറ്റവും ദൂരെയുള്ളതിനേക്കാൾ ദൂരെയും, എന്നാൽ ഏറ്റവും അടുത്തുള്ളതിനേക്കാൾ അടുത്തും ഇരിക്കുന്നു. അത് നമ്മുടെ ഉള്ളിലെ 'ഗുഹയിൽ' (ഹൃദയഗുഹയിൽ) നിഗൂഢമായി ഇരിക്കുന്നത് കാണാൻ സാധിക്കും.
ദ്വാ സുപർണാ മന്ത്രം: രണ്ട് പക്ഷികൾ (ജീവനും ദൈവവും) ഒരു മരത്തിൽ (ശരീരം) ഇരിക്കുന്നു എന്ന പ്രസിദ്ധമായ മന്ത്രവും ഹൃദയഗുഹയിലെ ആത്മചൈതന്യത്തെയാണ് സൂചിപ്പിക്കുന്നത്.
2. കഠോപനിഷത്ത് (Kathopanishad)
നചികേതസ്സിന് യമധർമ്മൻ നൽകുന്ന ഉപദേശങ്ങളിൽ ഹൃദയഗുഹയെ ഒരു സുരക്ഷിതമായ രഹസ്യ അറയായിട്ടാണ് വിശേഷിപ്പിക്കുന്നത്:
ഗുഹാം പ്രവിഷ്ടൗ: പരമാത്മാവും ജീവാത്മാവും ഹൃദയമാകുന്ന ഗുഹയിൽ ഒരേപോലെ വസിക്കുന്നു. ബുദ്ധിമാന്മാരായ ആളുകൾ ഈ ഹൃദയഗുഹയിലെ സത്യത്തെ തിരിച്ചറിയുന്നു.
അംഗുഷ്ഠമാത്ര പുരുഷൻ: തള്ളവിരലിനോളം വലിപ്പമുള്ള ചൈതന്യമായി ആത്മാവ് ഹൃദയത്തിന്റെ മധ്യത്തിൽ (ഹൃദയഗുഹയിൽ) സ്ഥിരമായി വസിക്കുന്നു.
3. ഛാന്ദോഗ്യോപനിഷത്ത് (Chandogya Upanishad)
ഇവിടെ ഹൃദയഗുഹയെ 'ദഹരാകാശം' എന്ന് വിളിക്കുന്നു:
വിവരണം: നമ്മുടെ ഹൃദയത്തിനുള്ളിലെ ചെറിയ ആകാശം (Space) പുറത്തുകാണുന്ന ഈ വലിയ ആകാശത്തേക്കാൾ വിശാലമാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം ആ ഹൃദയഗുഹയ്ക്കുള്ളിൽ സൂക്ഷ്മമായി അടങ്ങിയിരിക്കുന്നു.
പ്രധാന വ്യാഖ്യാനങ്ങൾ:
ഭഗവാൻ രമണമഹർഷി: രമണമഹർഷിയുടെ അഭിപ്രായത്തിൽ ഹൃദയഗുഹ എന്നത് നെഞ്ചിന്റെ വലതുഭാഗത്താണ്. നമ്മുടെ 'ഞാൻ' എന്ന ബോധം ഉദിക്കുന്നതും അടങ്ങുന്നതും ഈ കേന്ദ്രത്തിലാണ്. ഇതിനെ അദ്ദേഹം 'ഹൃത്-ഗുഹ' എന്ന് വിളിച്ചു.
യോഗ ശാസ്ത്രം: യോഗികൾ ഹൃദയഗുഹയെ അനാഹത ചക്രവുമായി ബന്ധിപ്പിച്ചു കാണുന്നു. ഭൗതികമായ ആഗ്രഹങ്ങൾ മാറി ആത്മീയമായ ഉണർവ് ഉണ്ടാകുന്ന ഇടമാണിത്.
വേദങ്ങളിൽ അഗ്നി കേവലം ഒരു ഭൗതിക മൂലകമല്ല, മറിച്ച് ദൈവത്തെയും പ്രപഞ്ചത്തിലെ ചൈതന്യത്തെയും പ്രതിനിധീകരിക്കുന്ന ഉന്നതമായ തത്വമാണ്. ഋഗ്വേദത്തിലെ ഒന്നാം സൂക്തം തന്നെ ആരംഭിക്കുന്നത് അഗ്നിയെ സ്തുതിച്ചുകൊണ്ടാണ് ("അഗ്നിമീളേ പുരോഹിതം").
വേദങ്ങൾ അനുസരിച്ചുള്ള അഗ്നി തത്വത്തിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്:
1. പ്രപഞ്ചത്തിന്റെ ചൈതന്യം
സൃഷ്ടിയുടെ ഉറവിടം: പരമപുരുഷന്റെ മുഖത്തുനിന്നാണ് അഗ്നി ഉണ്ടായതെന്ന് ഋഗ്വേദം പറയുന്നു. എന്നാൽ വേദാന്ത സൂത്രങ്ങൾ പ്രകാരം വായുവിൽ നിന്നുമാണ് അഗ്നി ഉത്ഭവിച്ചത്.
പഞ്ചഭൂതങ്ങൾ: പ്രപഞ്ചം നിർമ്മിക്കപ്പെട്ടിരിക്കുന്ന അഞ്ച് മൂലകങ്ങളിൽ (പഞ്ചഭൂതങ്ങൾ) ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അഗ്നി തത്വം.
2. അഗ്നിയുടെ പ്രധാന രൂപങ്ങൾ
വേദങ്ങളിൽ അഗ്നിയെ പ്രധാനമായും രണ്ട് രൂപങ്ങളിൽ കാണുന്നു:
ജാതവേദസ്: യജ്ഞങ്ങളിൽ ദേവന്മാർക്ക് ഹവിസ്സ് എത്തിച്ചുകൊടുക്കുന്ന പവിത്രമായ അഗ്നി. ഇത് അറിവിന്റെയും ബ്രഹ്മത്തിന്റെയും പ്രതീകമാണ്.
ക്രവ്യാദ: ശവസംസ്കാര ചിതയിലെ അഗ്നി. ഇത് ഭൗതിക ശരീരത്തെ ദഹിപ്പിച്ച് ആത്മാവിനെ സ്വതന്ത്രമാക്കുന്നു.
3. അഗ്നിയുടെ ധർമ്മങ്ങൾ
ദൂതൻ: മനുഷ്യർ നൽകുന്ന അർപ്പണങ്ങൾ ദേവന്മാർക്ക് എത്തിക്കുന്ന സന്ദേശവാഹകനായി അഗ്നിയെ കണക്കാക്കുന്നു.
പുരോഹിതൻ: യജ്ഞങ്ങൾ നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവനും (പുരോഹിതൻ) ദൈവങ്ങളെ യാഗശാലയിലേക്ക് ക്ഷണിച്ചു വരുത്തുന്നവനും അഗ്നിയാണ്.
ശുദ്ധീകരണം: ശാരീരികവും മാനസികവുമായ അശുദ്ധികളെ നീക്കം ചെയ്യുന്ന പ്രതീകമായും അഗ്നിയെ ആരാധിക്കുന്നു.
4. ആന്തരിക അഗ്നി (ആത്മീയ തത്വം)
വേദാനന്തര ഗ്രന്ഥങ്ങളിലും ഉപനിഷത്തുകളിലും അഗ്നി തത്വത്തിന് ആത്മീയമായ വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്:
ജ്ഞാനാഗ്നി: അറിവ് എന്ന അഗ്നി അജ്ഞാനത്തെ നശിപ്പിക്കുന്നു.
ജഠരാഗ്നി: ശരീരത്തിനകത്ത് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന ഊർജ്ജമായി അഗ്നിയെ കാണുന്നു.
ഭക്തിയുടെ അഗ്നി: ഹൃദയത്തെ ശുദ്ധീകരിക്കുന്ന ആന്തരികമായ ഭക്തിയെ അഗ്നിയോട് ഉപമിക്കുന്നു.
ഋഗ്വേദത്തിൽ ഇന്ദ്രനും സോമനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്തുതിക്കപ്പെടുന്ന ദേവൻ അഗ്നിയാണ്. ലോകത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന അറിവായും ശക്തിയായും അഗ്നി തത്വം വേദങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
Sunday, May 03, 2026
ഗായത്രി ദേവിയെയാണ് 'വേദ മാതാ' (വേദങ്ങളുടെ മാതാവ്) എന്ന് വിശേഷിപ്പിക്കുന്നത്. സനാതന ധർമ്മത്തിലെ നാല് വേദങ്ങളായ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിവയുടെ ഉത്ഭവം ഗായത്രിയിൽ നിന്നാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
വേദ മാതാവിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
ഗായത്രി മന്ത്രം: ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ മന്ത്രങ്ങളിലൊന്നായ ഗായത്രി മന്ത്രം വേദ മാതാവായ ഗായത്രി ദേവിക്കായി സമർപ്പിക്കപ്പെട്ടതാണ്. ഇത് ബുദ്ധിയെ പ്രകാശിപ്പിക്കാനും അറിവ് നൽകാനുമാണ് ജപിക്കുന്നത്.
രൂപം: പലപ്പോഴും അഞ്ച് മുഖങ്ങളോടും പത്ത് കൈകളോടും കൂടി ഹംസവാഹിനിയായാണ് ദേവിയെ ചിത്രീകരിക്കുന്നത്. ഇത് അഞ്ച് പ്രാണങ്ങളെയും അഞ്ച് ഇന്ദ്രിയങ്ങളെയും സൂചിപ്പിക്കുന്നു.
ആരാധന: ഗായത്രി ദേവി അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമാണ്. ഗായത്രി ജയന്തി പോലുള്ള വിശേഷ ദിവസങ്ങളിൽ വേദ മാതാവിനായി പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കാറുണ്ട്.
മറ്റ് സങ്കല്പങ്ങൾ: ചിലയിടങ്ങളിൽ ഗോമാതാവിനെയും (പശു) വേദങ്ങളുമായി ബന്ധപ്പെടുത്തി വേദ മാതാ എന്ന് വിളിക്കാറുണ്ട്.
വേദ മാതാവായ ഗായത്രി ദേവി.
Friday, May 01, 2026
Subscribe to:
Posts (Atom)