Friday, March 08, 2019

ഒരു ദു:ഖം വന്ന്‍ പോയാല്‍ ഒരു ശാന്തി ഉണ്ടാവും. ഒരു സുഖം വന്നു പോയാലും ഒരു ശാന്തി ഉണ്ടാവും. ഓരോ ദു:ഖത്തിനു ശേഷവും, ഓരോ സുഖാത്തിനു ശേഷവും ഒരു ശാന്തി നമുക്കുണ്ടാകുന്നു. ആ ശാന്തിയാണ്‌ നമ്മുടെ ശാശ്വതമായ നില. യാതൊരു താപങ്ങളും ഇല്ലാത്ത മണ്ഡലമാണ്‌ ആ ശാന്തിതമായ നില. ഇതാണ്‌ വാസ്തവ വസ്തു അത്ര ശിവദം. 


എന്ത്‍ തന്നെ ചെയ്താലും ശരീരത്തിന്റെ ദു:ഖം മാറ്റാന്‍ പറ്റുമോ.. കര്‍മ്മം ചെയ്താല്‍ ദു:ഖം മാറുമോ, കര്‍മ്മം ചെയ്താല്‍ സുഖമാകുമോ. എന്തെങ്കിലും ചെയ്തിട്ട്‍ കിട്ടുന്നതാണോ സുഖവും ദു:ഖവും. എന്തെങ്കിലും ചെയ്തിട്ട്‍ കിട്ടുന്നതാണ്‌ എന്ന്‍ പറഞ്ഞാല്‍ അത്തരക്കാരെ ക്ര്‌പണന്മാര്‍ എന്ന്‍ പറയും.  ക്ര്‌ എന്നാല്‍ ചെയ്യുക. പ എന്നാല്‍ പ്രാപിയ്ക്കുക, കിട്ടുക.  ചെയ്യുക നേടുക ചെയ്യുക നേടുക ഇത്‌ ക്ര്‌പണത.  എന്തിനുവേണ്ടിയിട്ടാണോ ദേഹധാരിയായി  ഈ ഭൂമിയില്‍ ജനിച്ചിരിയ്ക്കുന്നത്‍ അതിനെ വിട്ട്‍, അതിനെ അറിയാതെ, മറ്റൊന്ന്‌ ചെയ്യുക, മറ്റൊന്നിനെ ആശ്രയിക്കുക, അതിനെയാണ്‌ ക്ര്‌പണത എന്ന്‍ പറയുക.  ക്ര്‌, പ...  ക്ര്‌, പ... ചെയ്യുക നേടുക, ചെയ്യുക നേടുക..   കാര്‍പ്പണ്യ ദോഷോ ഉപഹതസ്വഭാവ എന്ന്‍ ഗീതയിലും പറയും. ഏതൊന്നിനു വേണ്ടിയിട്ടാണോ ഇവിടെ വന്നത്‍ അത് അറിയാതെ മറ്റെന്തെല്ലാമോ ചെയ്ത്‍ ചെയ്ത്‍ അതുതന്നെ സ്വഭാവമാക്കിത്തീര്‍ക്കുക.   ഇതാണ്‌ നമ്മളൊക്കെ ചെയ്യുന്നത്‍.. ക്ര്‌ , പ; ക്ര്‌, പ..   ചെയ്യുന്നതുകൊണ്ട്‍ കിട്ടില്ല. എന്തെങ്കിലും ചെയ്തിട്ട്‍ നേടിയെടുക്കേണ്ടതല്ല ശാന്തി. ഒരു ദു:ഖം വന്ന്‍ അത്‍ പോയിക്കഴിഞ്ഞാല്‍ അനുഭവപ്പെടുന്ന ശാന്തി, എന്തെങ്കിലും ചെയ്തിട്ട്‍ കിട്ടിയതല്ലല്ലൊ. അതവിടെ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്‍, എപ്പോഴും ഉണ്ടാവും.  അത്‍ ആത്മാവിന്റെ സ്വരൂപമാണ്‌.  എന്തെങ്കിലും ചെയ്താല്‍ അശാന്തി, ചെയ്യാതിരുന്നാല്‍ ശാന്തി.  അപ്പൊ എങ്ങനെ ചെയ്യാതിരിയ്ക്കും, വെറുതെ ഇരിയ്ക്കണമെന്നാണോ പറയുന്നത്‍. അല്ല. ചെയ്യുന്നത്‍ ഞാന്‍ അല്ല ചെയ്യുന്നത്‍ എന്ന്‍ അറിഞ്ഞ്‍ ചെയ്താല്‍ കാര്യം വളരെ എളുപ്പം.  എല്ലാവരും ശ്വാസം വലിയ്ക്കുന്നുണ്ടല്ലോ..  അത്‍ ഞാനാണ്‌ ചെയ്യുന്നത്‍ എന്ന്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ,... ഇല്ല. എന്നാല്‍ ഞാന്‍ ശ്വാസം വലിയ്ക്കുന്നു എന്ന ചിലപ്പോഴെങ്കിലും പറയാറുണ്ട്‌. അതിന്റെ സന്ദര്‍ഭം വരുമ്പോള്‍ മാത്രം. അങ്ങിനെ പറയാന്‍ കാരണം, അതല്ലാതെ മറ്റൊന്നും പറയാന്‍ പറ്റില്ല. അതേപോലെ ഈ ശരീരം എന്തെങ്കിലുമൊക്കെ ചെയ്തോട്ടെ, അത്‍ ആരോ ഈ ശരീരത്തിനെക്കൊണ്ട്‍ ചെയ്യിയ്ക്കുന്നു, അതിന്റെ ഫലം ആരോ അനുഭവിയ്ക്കുന്നു. ഒന്നിനും ഞാന്‍ കര്‍ത്താവല്ല, അതിന്റെ ഫലം അനുഭവിയ്ക്കുന്നതും ഞാനല്ല. അകത്തിരുന്നുകൊണ്ട്‍ ആ ആത്മാവ്‍ എന്തൊക്കെയോ ചെയ്യിക്കുന്നു, ഈ ശരീരം അത്‍ ചെയ്യുന്നു. അവിടെ ഞാനില്ല. ഇതറിഞ്ഞു കഴിഞ്ഞാല്‍ ത്രിവിധ താപങ്ങളില്‍നിന്നും മുക്തമായി, താപത്രയോന്മൂലനം.. 


സ്വാമി രാമതീര്‍ത്ഥരോട്‍ ഒരു സായിപ്പ്‍ പറഞ്ഞു, സ്വാമീ, ഈശ്വരനെ സ്വന്തം ഉള്ളില്‍ ദര്‍ശിയ്ക്കുക എന്നത്‍ അത്യന്തം കഠിനമാണല്ലൊ, എന്ന്‍. അതിന്‌ രാമതീര്‍ത്ഥര്‍ പറഞ്ഞു, അതെ, ശരിയാണ്‌, പക്ഷെ വേറെ എവിടെയും നിങ്ങള്‍ക്ക്‍ അതിനെ ദര്‍ശിയ്ക്കാനും പറ്റില്ല. 


എത്രയെത്ര ശാസ്ത്ര ഗന്ഥങ്ങളാണ്‌ നമുക്ക്‍ കിട്ടിയിട്ടുള്ളത്‍. ഭിന്ന ഭിന്ന രുചിക്കാരായ ലോകത്തിലെ ഓരോരുത്തര്‍ക്കും ഉചിതമായ ശാസ്ത്രഗ്രന്ഥങ്ങള്‍ നമുക്കുണ്ട്‍. എത്രയോ മഹാത്മാക്കളുടെ ബോധമണ്ഡലത്തില്‍ സ്ഫുരിച്ച ആത്യന്തിക സത്യത്തെ വെളിപ്പെടുത്തുന്ന ശാസ്ത്രങ്ങള്‍ അതിന്റെ അന്ത:സ്സത്തയ്ക്ക്‍ യാതൊരു കോട്ടവും തട്ടാതെ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നു. എല്ലാ ശാസ്ത്രഗ്രന്ഥങ്ങളുടെയും സത്ത ത്രിവിധ ദു:ഖത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ്‌. ശ്രീമദ്‍ ഭാഗവതം അതീവ ശ്രൈഷ്ഠമുള്ള ഒരു ഗ്രന്ഥമാണ്‌. അതിലെ സരണികള്‍ ഒരു ഭാഗവതോത്തമനില്‍നിന്ന്‍ ശ്രദ്ധയോടെ ശ്രവിച്ചാല്‍, ശ്രവണമാത്രയില്‍ത്തന്നെ... താപത്രയ ഉന്മൂലനം സംഭവിച്ച്‍ ഭാവാതീതാവസ്ഥയെ പ്രാപിക്കുന്നു.  ശുകബ്രഹ്മര്‍ഷിയുടെ മുഖാരവിന്ദത്തില്‍നിന്ന്‍ ദ്രവരൂപത്തില്‍ ഒഴുകിയ ഈ കല്‍പ്പതരുവിന്റെ പഴത്തിന്റെ രസം ജ്യൂസ്‌ ശ്രോത്രങ്ങള്‍കൊണ്ട്‍ പാനം ചെയ്യണം... പിബത ഭാഗവതം രസമാലയം... പിബത എന്നാല്‍ കുടിയ്ക്കൂ എന്നര്‍ത്ഥം. 


താപത്രയങ്ങള്‍ അകലുമ്പോള്‍ ജീവിതം ഉന്മത്തമുള്ളതായി തീരുന്നു, ആനന്ദപ്രദമാകുന്നു. അപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം ആനന്ദത്തെ പ്രദാനം ചെയ്യുന്നു. ഭഗവത്‍ സ്വരൂപവും ഭഗവത്‍ നാമങ്ങളും ഭഗവത്‍ കഥകളും ഭഗവത്‍ ലീലകളും എല്ലാം വര്‍ണ്ണിക്കുന്നത്‍ കേള്‍ക്കാന്‍ തന്നെ പുണ്യം ചെയ്യണം. സുക്ര്‌തികള്‍ക്കേ അതിനുള്ള ഭാഗ്യം ഉണ്ടാവു.  അതാണ്‌ രസികാ ഭുവി ഭാവുകാഹ എന്ന്‍ പറഞ്ഞിട്ടുള്ളത്‍. അവര്‍ അത്‍ ശ്രവണം ചെയ്തുകൊണ്ട്‍ ഭൂമിയില്‍ ഉന്മത്തരായി സഞ്ചരിക്കുന്നു. 


പിബത, പിബത രസമാലയം, ഭാഗവത രസമാലയം, കുടിയ്ക്കൂ, കുടിയ്ക്കൂ, വീണ്ടും വീണ്ടും വീണ്ടും കുടിയ്ക്കൂ..  നേത്രൈ ശ്രോത്രൈശ്ച പീത്വാ പരമരസ സുധാംബോധി പൂരേ രമേരന്‍ - എന്ന്‍ ഭട്ടതിരിപ്പാട്‍ നാരായണീയത്തില്‍ പറയും. രസികാ ഭുവി ഭാവുകാഹ എന്നാണ്‌ പറഞ്ഞിട്ടുള്ളത്‍.   ചകോരപ്പക്ഷി ഒരേ ഇരുപ്പില്‍ ഇരുന്ന്‍ ചന്ദ്രനെത്തന്നെ നോക്കിക്കൊണ്ടിരിയ്ക്കുന്നു, ചന്ദ്രനില്‍നിന്ന്‌ ഒഴുകുന്ന ചന്ദ്രികയെ രാത്രി മുഴുവനും പാനം ചെയ്തുകൊണ്ടിരിക്കുന്നു. ചന്ദ്രന്‍ വിലീനമാകുമ്പോള്‍, പകല്‍ മുഴുവനും ചന്ദ്രനെത്തന്നെ സ്മരിച്ചുകൊണ്ടിരിയ്ക്കും. അപ്പോള്‍ വീണ്ടും ചന്ദ്രന്‍ പ്രത്യക്ഷപ്പെടും. ഇത്‍ അനവരതം തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുന്നു. ചകോരപ്പക്ഷി ഒരിക്കലും തന്റെ തപസ്സില്‍നിന്ന്‍ പുറകോട്ട്‍ പോകുന്നില്ല, ജീവിതം മുഴുവനും ചന്ദ്രനെ സ്മരിച്ചും ചന്ദ്രികയെ പാനം ചെയ്തും തന്റെ ജീവിതം ഉന്മത്തപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നു. അതേപോലെ എവിടെയാണ്‌ ഭാഗവത പാരായണം നടക്കുന്നത്‍, എവിടെയാണ്‌ ഭഗവാന്റെ കഥകള്‍ പറയുന്നത്‍, ആരാണ്‌ ഭഗവത്‍ ലീലകള്‍ വര്‍ണ്ണിയ്ക്കുന്നത്‍, എന്നൊക്കെ നോക്കി നടക്കുകയാണ്‌ ഭാവുകരായ ഭഗവത്‍ ഭക്തരെല്ലാം. അവര്‍ക്ക്‍ ജീവിതത്തില്‍ വേറെ എന്ത്‍ വേണം. ഒരേ ഇരുപ്പില്‍ ഏഴ്‍ ദിവസം ശ്രീശുകന്റെ മുഖാരവിന്ദത്തില്‍ നിന്ന്‍ -ഗളിതം ഫലം - ഒഴുകിയ ഭഗവത്‍ രസം പരീക്ഷിത്ത്‍ ശ്രദ്ധയോടെ പാനം ചെയ്തു, ത്രിവിധ താപത്തില്‍നിന്നും മുക്തമായി, ജന്മസായൂജ്യം കൈവരിച്ചു, ശുദ്ധോസി ബുദ്ധോസി നിരഞ്ജനോസി ആയിത്തീര്‍ന്നു. 


പരീക്ഷിത്ത്‍ അനുഭവിച്ച ആ നിര്‍വ്ര്‌തി നമുക്കും കൈവന്നിരിയ്ക്കുന്നു. ശ്രദ്ധയോടുകൂടി ഭാഗവതം പാരായണം ചെയ്യുക, ആരെങ്കിലും എവിടെയെങ്കിലും പാരായണം ചെയ്യുന്നുണ്ടെങ്കില്‍ അത്‍ ശ്രദ്ധയോടെ ശ്രവിക്കുക.  vijayankiliyil

No comments:

Post a Comment