Thursday, May 28, 2026

മുക്തി ഭവൻ- മരണത്തെ സന്തോഷത്തോടെ സൗഹർദ്ദത്തോടെ സ്വീകരിക്കാൻ ഒരു വീട്.- അങ്ങനെ ഒന്നിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒന്നുണ്ട് - ഒന്നല്ല രണ്ടെണ്ണം.. 1.മുക്തി ഭവൻ 2.ബിർള ഭവൻ ഉടൻ മരിക്കും എന്നുള്ളവർക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ശാന്തമായി മരിക്കാനുള്ള സ്ഥലമാണ് മുക്തി ഭവൻ. സാധാരണ ലോഡ്ജോ ആശ്രമമോ അല്ല ഇത്. ഉത്തർപ്രദേശിലെ വാരണാസി (കാശി) യിൽ സ്ഥിതിചെയ്യുന്ന ഒരു ധർമ്മശാല മാതൃകയിലുള്ള താമസസ്ഥാപനം. പൂർണ്ണമായും ഹിന്ദു ആചാരപരമായ അന്ത്യം താൽപ്പര്യപ്പെടുന്നവർക്കായി അവരുടെ അവസാന ദിനങ്ങൾ ചിലവഴിക്കാനുള്ള ഒരു സംവിധാനമാണിത്. ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് മാത്രം. അതുണ്ടെങ്കിൽ 15 ദിവസം വരെ കുടുംബാ ഗംങ്ങളോടൊപ്പം ഇവിടെ താമസിക്കാം. കുടുംബാംഗങ്ങൾക്ക്‌ ചെറിയ വാടക കൊടുക്കേണ്ടി വരും. 1960-കളിൽ ദുനിയാലാൽ ജാലൻ എന്ന വ്യവസായിയാണ് ഇത് സ്ഥാപിച്ചത്. ഇവിടെ ഒരു നിയമം ഉണ്ട് അടുത്ത 15 ദിവസത്തിനുള്ളിൽ അന്ത്യം സംഭവിക്കുമെന്ന് ഡോക്ടർ സൂചന നൽകിയവർക്കു മാത്രമേ താമസത്തിന് അനുവാദമുള്ളു. വളരെ ലളിതമായ 12 മുറികൾ മാത്രമാണ് ഇവിടുള്ളത്.ഭവനത്തിൽ സ്ഥിരമായി പുരോഹിതൻ, ഭജന- കീർത്തന സംഘം,നഴ്സിംഗ് സ്റ്റാഫ് എന്നിവരുണ്ട്. 24 മണിക്കൂറും രാമനാമ ജപം മാത്രമാണ് എവിടെയും കേൾക്കാനാകുക . കാശിയിൽ മരിച്ചാൽ മോക്ഷം ലഭിക്കുമെന്ന ഹിന്ദു വിശ്വാസത്തിൽ ആധാരപ്പെട്ടതാണിത്. ഗംഗ ജലം ചുണ്ടുകളിൽ ഇറ്റുക, മന്ത്രോച്ചാരണങ്ങൾ എന്നിവയുടെ സാന്നിധ്യത്തിൽ ഇവിടെ ശാന്തമായി അന്ത്യം സ്വീകരിക്കാൻ വേണ്ട ആത്മീയാന്തരീക്ഷം ഒരുക്കിയിരിക്കുന്നു. വർഷം തോറും 700–900 പേരോളം ഇവിടെ അന്ത്യം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. 15 ദിവസങ്ങൾ മാത്രമേ പരമാവധി ഇവിടെ താമസിക്കാനാകൂ. 15 ദിവസങ്ങൾ കഴിഞ്ഞിട്ടും അന്ത്യം സംഭവിക്കാത്തവർക്ക് ബിർള ഭവൻ പോലുള്ള മറ്റു സമാന സ്ഥാപനങ്ങളിലേക്ക് മാറേണ്ടി വരും. ഗംഗാ നദിക്ക് അടുത്തായുള്ള കാശിയിലെ ബിർള ഭവൻ മുക്തിഭവനോടു സമാനമാണെങ്കിലും കൂടുതൽ സൗകര്യങ്ങളിൽ ശാന്തമായ അന്ത്യം നൽകാൻ രൂപകൽപ്പന ചെയ്ത സ്ഥലമാണ്. ഇവിടെയും മരണാസന്നരായവർക്ക് ആത്മീയമായി തയ്യാറെടുക്കാനും, കുടുംബാംഗങ്ങൾക്കൊപ്പം ശാന്തമായി അവസാന ദിവസങ്ങൾ ചെലവഴിക്കാനും സഹായിക്കുന്നു. ഇവിടേയും മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്. മുക്തിഭവനേക്കാൾ കുറച്ചുകൂടി സൗകര്യങ്ങൾ ഇവിടെയുണ്ട്. വൃത്തിയുള്ള എസി/ നോൺ-എസി മുറികൾ ആണുള്ളത്. കിടക്ക, വീൽചെയർ സൗകര്യം, നഴ്‌സിംഗ് അസിസ്റ്റ് സംവിധാനങ്ങളും വേണ്ടി വന്നാൽ മെഡിക്കൽ സഹായങ്ങളും ഇവിടെ കിട്ടും. മുക്തി ഭവൻ പോലെ തന്നെ ഇവിടേയും 24 മണിക്കൂറും രാമനാമ ജപവും ഭജനമാലയുമൊക്കെ ഉണ്ട്. മരണ സമയത്ത് പുരോഹിതരുടെ അന്ത്യകർമ്മ സഹായം, ഗംഗാപൂജ,മന്ത്രോച്ചാരണ സൗകര്യം ഇവയൊക്കെ ലഭ്യമാകും. അതുപോലെ കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാനുള്ള സൗകര്യവും ലഭിക്കും. ഭക്ഷണം ലഭ്യമാണ്. അത് ചില സമയങ്ങളിൽ സൗജന്യവും ചിലപ്പോൾ ചെറിയ നിരക്കിലും ആകും കിട്ടുക. ഇവിടെ 15 ദിവസത്തേക്കാൾ കൂടുതൽ താമസിക്കാൻ സാധാരണ അനുവദിക്കാറുണ്ട്. പേർസണൽ അറ്റെൻഷൻ ഇവിടെ കൂടുതലായി കിട്ടും. എസി മുറിയുണ്ട് എന്ന് കരുതി വലിയ റേറ്റ് ഒന്നും ഇവിടെ ഈടാക്കുന്നില്ല. സാധാരണ വളരെ കുറഞ്ഞ സംഭാവനയോ ചെറിയ നിരക്കോ ഒക്കെ ആകും കൊടുക്കേണ്ടി വരിക. ചില മുറികൾ സമ്പൂർണ സൗജന്യവും ആണ്. അന്യദേശങ്ങളിലെ ആളുകൾ വരെ അവസാന ശ്വാസം കാശിയിൽ എടുക്കാൻ ഇവിടെ എത്തുന്നു. ഏകദേശം ഓരോ വർഷവും 500–700 പേർ വരെ ശാന്തമായി മരിക്കാനായി ഇവിടെയും എത്തുന്നുണ്ട്. മുക്തി ഭവനിലെ കെയർടേക്കർമാർക്ക് ധാരാളം മറക്കാനാവാത്ത അനുഭവങ്ങൾ ഉണ്ടാകാം. ഒരിക്കൽ 95 ഓളം വയസ്സുള്ള ഒരു വൃദ്ധൻ മരണാസന്നനായി ബന്ധുക്കളോടൊപ്പം ഇവിടെയെത്തി. എന്നാൽ അവർ പ്രതീക്ഷിച്ച സമയത്തൊന്നും ആൾ മരിച്ചില്ല. 15 ആം ദിവസം അടുത്തു. ആ സമയത്ത് പൂജാരി അദ്ദേഹത്തോട് ചോദിച്ചു ജീവിതത്തിൽ എന്തെങ്കിലും കടങ്ങൾ ബാക്കി വച്ചിട്ടുണ്ടോ എന്ന്. സ്വന്തം അനുജനോട് സംസാരിച്ചിട്ട് വർഷങ്ങൾ ആയി എന്നും അതുമാത്രമാണ് അവശേഷിച്ചിട്ടുള്ള തെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം അനുജനെ അറിയിക്കുകയും അദ്ദേഹം അവിടെ എത്തുകയും ചെയ്തു. അദ്ദേഹവും 85 കഴിഞ്ഞ ഒരു വയോധികനാണ്. അവർ രണ്ടുപേരും കുറേ നേരം സംസാരിച്ചു. സംസാരമദ്ധ്യേ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. ജീവിതത്തിൽ നിന്നാണ് നമുക്ക് മോക്ഷം കിട്ടേണ്ടത്. അല്ലാതെ മരണത്തിലൂടെ അല്ല എന്ന് ഈ അനുഭവം തെളിയിക്കുന്നു. വാൽക്കഷണം: നമ്മൾ പലപ്പോഴും അന്ത്യത്തോട് അടുത്തവരെ ശാന്തമായി മരിക്കാൻ അനുവദിക്കാതെ ഐ സി യു വിലും വെന്റിലേറ്ററിലും ആക്കി അവരുടെ അന്ത്യ നിമിഷങ്ങൾ കൂട്ടി അവരെ കൂടുതൽ ദുരിതത്തിലും ബന്ധുക്കളെ സാമ്പത്തിക ദുരിതത്തിലും ആക്കുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എപ്പോഴായാലും നമ്മൾ മരിച്ചേ പറ്റൂ. അപ്പോൾ ഇങ്ങനെ മൊത്തം ട്യൂബുകളിൽ ആക്കി കഷ്ടപ്പെടുത്തുന്ന തിനേക്കാൾ നല്ലത് സമാധാനത്തോടെ അവരെ മരിക്കാൻ വിടുന്നതല്ലേ . എന്നാൽ വളരെ ചെറിയ വിഭാഗം ഡോക്ടർമാർ മാത്രമേ ഇതിന് അനുവദിക്കൂ എന്നുള്ളതാണ് വാസ്തവം. കാരണം ആശുപത്രിയ്ക്ക് കിട്ടുന്ന കാശിന്റെ ഒരു പങ്ക് അവരുടേയും പോക്കറ്റിലേക്ക് എത്തുന്നുണ്ടാകുമല്ലോ.

No comments: