Sunday, September 15, 2019

*ഇന്ന് എം എസ്‌ സുബ്ബലക്ഷ്മി - ജന്മദിനം 🌹🌹*

🌹♾🌹♾🌹♾🌹♾🌹♾🌹♾🌹♾🌹♾

നിരന്തരമായ സാധനകൊണ്ട്‌ കര്‍ണ്ണാടക സംഗീതത്തിന്റെ ഉയരങ്ങള്‍ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ്‌ സുബ്ബുലക്ഷ്മി (സെപ്റ്റംബര്‍ 16, 1916 - ഡിസംബര്‍ 11, 2004) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മി. വെങ്കടേശ്വര സുപ്രഭാതം എന്ന കീര്‍ത്തനത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബ്ബുലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റി. ചലച്ചിത്ര പിന്നണിഗാന മേഖലയില്‍ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകള്‍ ഇന്ത്യയില്‍ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഈ വാനമ്ബാടിയെ വിശേഷിപ്പിച്ചത്‌. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു മഹാത്മജിയുടെ സംബോധന.

വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയില്‍നിന്ന്‌ സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ്‌ സുബ്ബുലക്ഷ്മിയുടേത്‌. പുരുഷന്മാര്‍ ആധിപത്യം സ്ഥാപിച്ചിരുന്ന കര്‍ണ്ണാടക സംഗീത രംഗത്തേക്ക്‌ സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച ഇവര്‍ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണ്‌.

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ മധുരയിലെ പരമ്ബരാഗത സംഗീതകുടുംബത്തില്‍ 1916 സെപ്റ്റംബര്‍ 16-നാണ്‌ സുബ്ബലക്ഷ്മി ജനിച്ചത്‌. അമ്മ ഷണ്‍മുഖവടിവുവില്‍നിന്നാണ്‌ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌. പിന്നീട്‌ മധുരൈ ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ കീഴിലായി ശിക്ഷണം. പതിമൂന്നാം വയസ്സില്‍ ആദ്യ കച്ചേരി അവതരിപ്പിച്ച സുബ്ബലക്ഷ്മി ഗുരുക്കന്മാരെ വിസ്മയിപ്പിച്ച്‌ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടി. പണ്ഡിറ്റ്‌ നാരായണ റാവു വ്യാസിന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും ഇതിനിടയില്‍ വശമാക്കിയിരുന്നു. പതിനേഴാം വയസ്സില്‍ മദ്രാസ്‌ സംഗീത അക്കാദമിയിലെ കച്ചേരിയോടെ സുബ്ബലക്ഷ്മി പൊതുരംഗത്ത്‌ അറിയപ്പെടാന്‍ തുടങ്ങി. ഇവിടന്നങ്ങോട്ട്‌ ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്‌, മലയാളം, തെലുങ്ക്, സംസ്കൃതം, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും അവര്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു.

സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയും രാജാജിയുടെ അനുയായിയുമായിരുന്ന സദാശിവത്തെ കണ്ടുമുട്ടിയത്‌ സുബ്ബലക്ഷ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. 1936-ലായിരുന്നു ഇത്‌. എം എസില്‍ മറഞ്ഞുകിടന്ന മാധുര്യമേറിയ സ്വരരാഗങ്ങളെ പുറത്തെടുക്കാന്‍ ഈ ബന്ധം നിമിത്തമായി. 1940-ല്‍ ഇവര്‍ വിവാഹിതരായി. ഭര്‍ത്താവു മാത്രമല്ല ഗുരുവും വഴികാട്ടിയുമൊക്കെയായിരുന്നു സദാശിവം.

സദാശിവവുമായുള്ള ബന്ധം ഗാന്ധിജി, നെഹ്‌റു തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കല്‍ ഹരി തും ഹരോ ജാന്‍ കി ഭീര്‍ എന്ന കീര്‍ത്തനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാല്‍ മഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാന്‍ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. 'സുബലക്ഷ്മി ആ കീര്‍ത്തനം പറയുന്നതാണ്‌, മറ്റുള്ളവര്‍ പാടികേള്‍ക്കുന്നതിലുമിഷ്ടം' എന്നു പറഞ്ഞാണ്‌ ഗാന്ധിജി ആശ്വസിപ്പിച്ചത്‌. 1952 നവംബര്‍ 29ന് ഡല്‍ഹിയിലെ രാമകൃഷ്ണാശ്രമത്തില്‍ സുബലക്ഷ്മി പാടുമ്ബോള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും കേള്‍വിക്കാരനായുണ്ടായിരുന്നു. ആ സ്വരമാധുരിയില്‍ ലയിച്ചുപോയ നെഹ്‌റു എം എസിനെ വണങ്ങി നല്‍കിയ അഭിനന്ദനവാക്കുകള്‍ പ്രശസ്തമാണ്‌. "ഈ സ്വര രാജ്ഞിക്കുമുമ്ബില്‍ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി".

രാജ്യാന്തര വേദികളില്‍
ഒട്ടേറെ രാജ്യാന്തര വേദികളിലും സുബ്ബലക്ഷ്മി പാടി. 1966ലെ ഐക്യ രാഷ്ട്ര സഭാദിനത്തില്‍ ഐക്യരാഷ്ട്ര പൊതുസഭയ്ക്കു മുന്നില്‍ പാടാനും അവര്‍ക്ക്‌ നിയോഗമുണ്ടായി. 1977-ല്‍ ന്യൂയോര്‍ക്കിലെ കര്‍ണീഗ്‌ ഹാളിലെ കച്ചേരിയും 1987-ല്‍ ഇന്ത്യയുടെയും സോവ്യറ്റ്‌ യൂണിയന്റെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ ക്രെംലിന്‍ പാലസില്‍ അവതരിപ്പിച്ച കച്ചേരിയും ഏറെ പ്രധാനമാണ്‌. കാനഡ, ലണ്ടന്‍ എന്നിവിടങ്ങളിലും എം എസ്‌ പാടിയിട്ടുണ്ട്‌. രാജ്യാന്തരവേദികളില്‍ സുബ്ബലക്ഷ്മി ഇന്ത്യയുടെ സാംസ്കാരിക അംബാസഡറായി അറിയപ്പെട്ടു.

എം എസ്‌ വളരെക്കുറച്ച്‌ സിനിമകളിലേ പാടിയിട്ടുള്ളു. സേവാസദനം എന്ന ചിത്രത്തിലായിരുന്നു എം.എസ് ആദ്യമായി അഭിനയിച്ചത്. ഏതാനും ചിത്രങ്ങളില്‍ പാടി അഭിനയിച്ചിട്ടുമുണ്ട്‌. സാവിത്രി, ശകുന്തള, മീര എന്നിവയാണവ. 1945-ല്‍ പുറത്തിറങ്ങിയ മീരയിലെ ഭക്തമീരയെ എം എസ്‌ അനശ്വരയാക്കി. ഈ സിനിമയിലെ മീരാഭജനകള്‍ എം എസിന്‌ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. ഈ വന്‍വിജയത്തിനുശേഷം അവര്‍ സിനിമകളില്‍ അഭിനയിച്ചിട്ടില്ല. അഭിനേത്രി എന്നതിനേക്കാള്‍ സംഗീതക്കച്ചേരികളുമായി ഉലകം ചുറ്റുന്നതിലാണ്‌ എം എസ്‌ ആനന്ദം കണ്ടെത്തിയത്‌.

സമകാലികരായ ഒട്ടേറെ സംഗീത പ്രതിഭകളുടെ സ്നേഹാദരം പിടിച്ചുപറ്റാന്‍ സുബ്ബലക്ഷ്മിക്കു ഭാഗ്യമുണ്ടായി. 'വാനമ്ബാടിയെന്ന എന്റെ ബഹുമതി ഞാന്‍ ഇവക്ക് നല്‍കുന്നു' എന്നാണു എം.എസ്സിനെപ്പറ്റി സരോജിനി നായിഡു പറഞ്ഞത്. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ്

‌ ഗുലാം അലി ഖാന്‍ 'സ്വരലക്ഷ്മി' എന്നാണ്‌ എം എസിനെ വിശേഷിപ്പിച്ചിരുന്നത്‌. കിഷോര്‍ അമോന്‍കര്‍ ഒരു പടികൂടിക്കടന്ന് 'എട്ടാമത്തെ സ്വരം' എന്ന് അവരെ വിശേഷിപ്പിച്ചു. ലതാ മങ്കേഷ്കര്‍ക്ക്‌ എം എസ്‌ 'തപസ്വനി'യായിരുന്നു. ഹിന്ദുസ്ഥാനി, കര്‍ണ്ണാടക സംഗീതവേദികളില്‍ എം എസ്‌ എന്നാല്‍ ഏവരും ബഹുമാനിച്ചിരുന്ന നാമമായിരുന്നു.

ഒട്ടേറെ പുരസ്കാരങ്ങളും സുബ്ബലക്ഷ്മിയെ തേടിയെത്തി. 1998ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കി രാഷ്ട്രം അവരെ ആദരിച്ചു. 1975-ല്‍ പത്മവിഭൂഷണ്‍, 1974-ല്‍ മാഗ്സസെ അവാര്‍ഡ്,1985-ല്‍ സ്പിരിറ്റ്‌ ഓഫ് ഫ്രീഡം അവാര്‍ഡ്‌ 1988-ല്‍ കാളിദാസ സമ്മാന്‍, 1990-ല്‍ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം എന്നിവ സുബ്ബലക്ഷ്മിയുടെ സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട ബഹുമതികളാണ്‌.

1997-ല്‍ ഭര്‍ത്താവ്‌ സദാശിവത്തിന്റെ മരണത്തോടെ സുബ്ബലക്ഷ്മി പൊതുവേദികളില്‍ പാടുന്നത്‌ അവസാനിപ്പിച്ചു. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവര്‍ത്തനവും ന്യുമോണിയയും മൂലം 2004 ഡിസംബര്‍ 11-ന്‌ ആ സ്വരരാഗ ഗംഗാപ്രവാഹം നിലച്ചു.

🌹♾🌹♾🌹♾🌹♾🌹♾🌹♾🌹🌹♾🌹

No comments: