Sunday, July 05, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) മുപ്പത്തിമൂന്നാം ദിവസം. (2026 ജൂലായ് 03) ധർമ്മചിന്ത അനുശാസിക്കുന്നത് ഉപരിപ്ലവമായ ശരീരതല്പര്യങ്ങളെ അതിക്രമിക്കാനാണ്. വൈവിദ്ധ്യമാർന്ന സകല പ്രപഞ്ചത്തിനും സാരമായി പരിലസിക്കുന്ന തത്ത്വം ശരീര മനോ ബുദ്ധി ഇന്ദ്രിയങ്ങൾക്കതീതമാണെന്ന തിരിച്ചറിവിൽ ഈ തിർത്ഥയാത്ര ഏറെ സഞ്ചരിക്കാനുണ്ട്. ഇത് ഭാരതീയൻ്റെ ശാശ്വതമൂല്യമാണ്, സാർവ്വലൗകികവുമാണ്. അഭയം തേടിയ പ്രാവിനോട് ശിബി ചക്രവർത്തി കാണിച്ച ത്യാഗം ഈയൊരു ശാശ്വതമൂല്യത്തിൽ അടിയുറച്ചതാണ്. ശ്രീരാമചന്ദ്രപ്രഭു വിഭീഷണന് അഭയം നല്കിയതും ആ നിഷ്ഠയാലാണ്. "അഭയം സർവ്വഭൂതേഭ്യോ ദദാമ്യേതദ് വ്രതംമമ " യശസ്സ് ഈ മൂല്യങ്ങളിലാണ്, അത് ശാശ്വതമായ സ്വാസ്ഥ്യവും ആനന്ദവും നൽകട്ടെ എന്നാശംസിച്ചു കൊണ്ട് സ്വാമിജി കഥയിലേക്കു പ്രവേശിക്കുന്നു. ജനകസഭയിൽ ശ്വേതകേതുവിനോടൊപ്പമെത്തിയ അഷ്ടാവക്രൻ, ബന്ദി (വന്ദി) യുമായി ഗൗരവാവഹമായ ചർച്ച നടത്തി. വസ്തുതകൾ, ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ ഉൾക്കൊള്ളിച്ചുള്ള ശ്ലോകങ്ങളാണ് പരസ്പരം ഉന്നയിക്കുക. പതിമൂന്നാമത്തെ ഘട്ടത്തിൽ ശ്ലോകം പാതിയിൽ മുറിഞ്ഞ ബന്ദി പരാജിതനായി. അഷ്ടാവക്രൻ അത് പൂർത്തിയാക്കിക്കൊണ്ട് വിജയിയായി. മുൻപ് വാദത്തിൽ തോറ്റവരെ നദിയിൽ മുക്കിക്കൊന്നതിൻ്റെ രഹസ്യം ബന്ദി വെളിപ്പെടുത്തുന്നു. തൻ്റെ പിതാവ് വരുണൻ നടത്തുന്ന സത്രത്തിൽ പങ്കാളികളാവാനാണ്, താൻ അവരെ അയച്ചിരുന്നത്. അഷ്ടാവക്രൻ നിർദ്ദേശിച്ച വിധിപ്രകാരം പരാജിതനായ ബന്ദിയെ ജലത്തിൽ തള്ളിയിട്ടു; വരുണപുത്രന് അതിൽ അപായമില്ല. കഹോഡൻ ഉൾപ്പടെ എല്ലാവരും തിരിച്ചെത്തി. മകനെ പ്രതി തനിക്കുള്ള അഭിമാനം കഹോഡൻ പ്രകാശിപ്പിച്ചു. സന്തുഷ്ടനായ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് അഷ്ടാവക്രൻ മധുവില തീർത്ഥത്തിൽ മുങ്ങി, തൻ്റെ വൈരൂപ്യമകറ്റി. തുടർന്ന് അനേകം പുണ്യ തീർത്ഥങ്ങളിൽ സ്‌നാനം ചെയ്ത് അവർ സ്ഥൂലശിരസ്സിൻ്റെ ആശ്രമത്തിലെത്തി. മാനവും ക്രോധവും അവിടെ ഉപേക്ഷിക്കണമെന്നാണ് നിർദ്ദേശം. തുടർന്ന് രൈഭ്യൻ്റെ ആശ്രമത്തിലെത്തുന്നു. ഗുരുവിൻ്റെ കീഴിൽ സാമ്പ്രദായികമായി നേടേണ്ട വേദജ്ഞാനം, തപസ്സു കൊണ്ടു നേടാൻ ശ്രമിക്കുകയാണ് ഭരദ്വാജ മഹർഷിയുടെ പുത്രനായ യവക്രീതൻ. ഗത്യന്തരമില്ലാതെ ഇന്ദ്രൻ അതിനുള്ള വരം നല്കുന്നുണ്ടെങ്കിലും ഇതല്ല ശ്രേയസ്സിൻ്റെ മാർഗ്ഗമെന്ന് ഉപദേശിക്കുന്നു. അഹങ്കാരിയായ യവക്രീതൻ രൈഭ്യമുനിയുടെ മരുമകളെ അപമാനിക്കാൻ ശ്രമിക്കുന്നു. രൈഭ്യമുനിയാൽ ഹനിക്കപ്പെടുന്നു. ശാപഗ്രസ്തനായ രൈഭ്യനും മകൻ്റെ കൈകളാൽ ഹനിക്കപ്പെടുന്നു. പിന്നീട് കൊല്ലപ്പെട്ടവരെല്ലാം പുനർജനിക്കുകയും, ശ്രേയസ്സിൻ്റെ മാർഗ്ഗം തെളിഞ്ഞു കിട്ടുകയും ചെയ്യുന്നുണ്ട്. അദ്ധ്യാത്മിക വിഷയങ്ങളിൽ പ്രത്യേകിച്ചും വിനയാന്വിതനായി സ്വാംശീകരിക്കുന്നതിനു പകരം മറ്റു സംവിധാനങ്ങളെ ആശ്രയിക്കുന്നതിൻ്റെ അപകടം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്തരദിക്കിലേക്കു തുടർന്ന യാത്രയിൽ യക്ഷ രാജാവ് കുബേരൻ്റെ ആസ്ഥാനം കാണുന്നു. പെട്ടെന്ന് ഏറെ പ്രതികൂലമായ ഒരു കാലാവസ്ഥാ പ്രതിസന്ധി നേരിടേണ്ടി വന്നു. അതും മറികടന്ന് തുടർന്ന യാത്രയിൽ, കൃതയുഗത്തിൽ ഭാരം വർദ്ധിച്ച് താണുപോയ ഭൂമിയെ വിഷ്ണു വരാഹമായി അവതരിച്ച് ഒറ്റ തേറ്റ കൊണ്ട് പൊക്കി പുനസ്ഥാപിക്കുന്ന രൂപത്തെ സുവർണ്ണ ചിറകുള്ള ഗരുഡനോടൊപ്പം നന്ദനത്തിൽ നിന്നു കാണുന്നു. മോഹാലസ്യപ്പെട്ടു വീണ പാഞ്ചാലിയെ ബാധിച്ച രക്ഷസ്സുകളെ ധൗമ്യമുനി അകറ്റുന്നു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 03.07.2026

No comments: