Friday, July 10, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) നാൽപ്പതാം ദിവസം. (2026 ജൂലായ് 10) തനിക്കർഹമായ ശാന്തിയും, സ്വാതന്ത്ര്യവും, നിർഭയതയും നേടിയെടുക്കാൻ ഓരോരുത്തരും ഉത്സാഹിക്കേണ്ടതുണ്ട്. തങ്ങളുടെ അന്തർപ്രചോദനങ്ങളോട് ഉചിതമായ രീതിയിൽ പ്രതികരിച്ചു വേണം ജീവിതം അനാവൃതമാവാൻ. ഇക്കാര്യത്തിൽ മാർഗ്ഗദർശനമേകുന്നതാണ് ഭാഗവതത്തിലെ ഈ ശ്ലോകം; "കാമസ്യ നേന്ദ്രിയപ്രീതിർലാഭോ ജീവേത യാവതാ ജീവസ്യ തത്ത്വജിജ്ഞാസാ നാർഥോ യശ്ചേഹ കർമഭി: " കാമത്തിൻ്റെ ലാഭം ഉപരിപ്ലവമായ ഇന്ദ്രിയ പ്രീതിയാവരുത്. എത്ര കാലം ജീവിക്കുന്നുവോ അത്രകാലത്തേക്കു വേണ്ട സൗകര്യങ്ങൾ സമാഹരിക്കാൻ കാമത്തെ ഉപയോഗിക്കാം. അല്ലാതെ അതിൽ അഭിരമിച്ചു പോയാൽ ജീവിത ലക്ഷ്യം അപ്രാപ്യമായി പോകും. ജീവൻ്റെ ലക്ഷ്യമായ തത്ത്വജിജ്ഞാസയാണ് നിറവേറ്റേണ്ടത്. മറ്റൊരു കർമ്മം കൊണ്ടും പരമപുരുഷാർത്ഥലാഭം ഉണ്ടാവില്ല. ആഗ്രഹങ്ങൾ ഉടൻ നിവർത്തിച്ചില്ലെങ്കിൽ പ്രകോപിതരാവുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്, പ്രത്യേകിച്ചും കുട്ടികളിൽ. ക്ഷമിക്കാനോ കാത്തിരിക്കാനോ ആരും തയ്യാറല്ല. ആവേശങ്ങളെ നിയന്ത്രിക്കാൻ ശിക്ഷണം നൽകണം. ഇന്ദ്രൻ തൻ്റെ സുഹൃത്തായ ബകൻ എന്ന ഋഷിവര്യനോട് ചിരഞ്ജീവിത്വത്തിൻ്റെ സുഖം എന്താണ് എന്നു ചോദിക്കുന്നു. സ്വയം പര്യാപ്തത, മതി എന്നുള്ള അവസ്ഥ സാക്ഷാത്കരിക്കലാണ് സുഖം. ആവതും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കൽ, പ്രത്യേകിച്ചും ആഹാരകാര്യത്തിൽ. ദുഷ്‌ടമിത്ര സഹായം തേടാതിരിക്കൽ. ബകമുനി തുടരുന്നു, അതിഥികൾക്കും ഭൂതങ്ങൾക്കും പിതൃക്കൾക്കും നിവേദിച്ച ശേഷം യജ്ഞശിഷ്ടം ഭുജിക്കുന്നതിനേക്കാൾ സുഖമെന്ത്? തുടർന്ന് ക്ഷത്രിയ മാഹാത്മ്യം ചർച്ച ചെയ്യുന്നു. മുഖാമുഖം വന്നാൽ ദിവ്യ ഗുണങ്ങളുള്ള ആൾക്കു വേണം വഴി മാറിക്കൊടുക്കാൻ. കീർത്തിക്കോ നേട്ടത്തിനോ ഭോഗതൃഷ്ണ കൊണ്ടോ അല്ലാതെ, കർത്തവ്യമായി ത്യാഗം ചെയ്ത ശിബിയാണ് ദൃഷ്ടാന്തം. നാലു തരം ജന്മങ്ങൾ വ്യർത്ഥമെന്ന് മാർക്കണ്ഡേയ മുനി യുധിഷ്‌ഠിരനെ ഓർമ്മിപ്പിക്കുന്നു. പുത്രനോ ധർമ്മ പ്രചരണത്തിനുള്ള ശിഷ്യന്മാരോ ഇല്ലാത്തവർ, കുത്സിത കർമ്മത്താൽ ധർമ്മഭ്രഷ്ടരായവർ, അധികാരമില്ലാതെ യാചിക്കുന്നവർ, അവരവർക്കു വേണ്ടി മാത്രം പാചകം ചെയ്യുന്നവർ. ഏറ്റവും ശ്രേഷ്ഠമായ ദാനമാണ് അന്നദാനം എന്നാൽ സ്നേഹം ദയ എല്ലാം ശ്രേഷ്ഠം തന്നെ. അന്നത്തെ നിന്ദിക്കരുത്, കണക്കു പറയരുത്. തത്ത്വബോധവും തപസ്സും ജ്ഞാനവുമെല്ലാം പരലോകത്ത് സഹായിക്കുമെങ്കിലും, ആ യാത്രയിൽ ഏറെ ഗുണം ചെയ്യുക ദാനം തന്നെയാണ്. കുവലാശ്വൻ ധുന്ധുമാരനായ കഥയാണ് തുടർന്നു വരുന്നത്. ഉത്തങ്കനെ അനുഗ്രഹിച്ച മഹാവിഷ്ണു, ലോകനാശത്തിനായി മണ്ണിനടിയിൽ തപസ്സു ചെയ്യുന്ന ധുന്ധുവിനെ കൊല്ലാൻ ബൃഹദശ്വരാജാവിൻ്റെ പുത്രൻ കുവലാശ്വനെ പ്രേരിപ്പിക്കാൻ നിർദ്ദേശിക്കുന്നു. അപ്രകാരം കുവലാശ്വൻ ധുന്ധുവിനേ വധിക്കുന്നു. ബ്രഹ്മാവിൽ നിന്ന് വരം നേടി ബലവാന്മാരായ മധുകൈടഭന്മാരെ വിഷ്ണു വധിക്കുന്നു. സ്ത്രീകളുടെ കഷ്ടങ്ങളെക്കുറിച്ചുള്ള യുധിഷ്‌ഠിരൻ്റെ വ്യാകുലതയ്ക്ക്, പാതിവ്രത്യവും അച്ഛനമ്മമാരെ ശുശ്രൂഷിക്കുന്നതും അവരെ സ്വർഗ്ഗാർഹരാക്കുന്നു എന്നായിരുന്നു മറുപടി. ഒരു പക്ഷി മരത്തിൻ്റെ മുകളിൽ നിന്നു കാഷ്‌ഠിച്ചത് തൻ്റെ മേൽ പതിച്ചതിൽ കുപിതനായ കൗശികൻ എന്ന ബ്രാഹ്മണൻ തൻ്റെ നോട്ടത്താൽ അതിനെ ഹനിച്ചു. പിന്നീട് ഭിക്ഷ തേടിയെത്തിയ വീട്ടിൽ, ഗൃഹനായിക ഭർതൃപരിചരണത്തിൽ വ്യാപൃതയായതിനാൽ കുറച്ചു നേരം കാത്തു നിൽക്കേണ്ടി വന്നു. ഇതിൽ കോപിഷ്ഠനായ കൗശികനോട് ആ അമ്മ പറഞ്ഞു.... അതെന്താണെന്ന് നാളെ നോക്കാം.... പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 10.07.2026

No comments: