Sunday, November 23, 2025

അഗ്നിഹോത്രി മേഴത്തോളഗ്നിഹോത്രി എന്ന നാമം കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. പറയിപെറ്റ പന്തിരുകുലത്തിലെ മൂത്ത കാരണവര്‍. പാക്കനാരുടെയും പെരുന്തച്ചന്റെയും അകവൂര്‍ ചാത്തന്റെയും നാറാണത്തു ഭ്രാന്തന്റെയും കാരണവര്‍. മേഴത്തോളഗ്നിഹോത്രി രജകനുളിയനൂര്‍ തച്ചനും പിന്നെ വള്ളോന്‍ വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും നായര്‍ കാരക്കല്‍ മാതാ ചെമ്മേ കേളുപ്പുകൊറ്റന്‍ പെരിയതിരുവര- ങ്ങത്തെഴും പാണനാരും നേരേ നാരായണഭ്രാന്തനുമുടനകവൂര്‍ ചാത്തനും പാക്കനാരും എന്ന പ്രസിദ്ധമായ വരികള്‍ കേള്‍ക്കാത്തവരും ചുരുങ്ങും. നെടുങ്ങനാടന്‍ കേരളോല്‍പത്തി എന്ന പ്രാചീനകൃതിയില്‍ ഇക്കഥയുണ്ട്. വരരുചിയെന്ന ബ്രാഹ്മണന് പഞ്ചമിയെന്ന പറയ കന്യകയില്‍ പിറന്ന പന്തിരുകുലത്തിന്റെ കഥ. ഇക്കഥ തൃത്താലക്കാര്‍ക്കും ചെറുകുടങ്ങാട്ടുകാര്‍ക്കും മിത്തല്ല. സത്യമാണ്. പാക്കനാരും ബ്രഹ്മദത്തനെന്ന അടിശ്ശീരിപ്പാടും അവരുടെ ഇടയില്‍ ഇന്നും ജീവിക്കുന്നു. തൃത്താലക്കടുത്തു മേഴത്തൂര്‍ ഗ്രാമത്തിലെ വേമഞ്ചേരി മനക്കലാണ് ബ്രഹ്മദത്തന്‍ എന്ന പേരിലറിയപ്പെട്ട അഗ്നിഹോത്രി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരില്‍ ചിലര്‍ കടമ്പഴിപ്പുറത്താണ് താമസം. ഇപ്പോഴത്തെ അഗ്നിഹോത്രികള്‍ കടമ്പൂര്‍ മനക്കല്‍ ആണ്. ആദ്യകാലത്ത് കൊടിക്കുന്നു ക്ഷേത്രം നെടുണേതിരിപ്പാടിനു കീഴില്‍ പന്ത്രണ്ടുവീട്ടുകാരായ മഞ്ഞാളന്മാര്‍ ഭരിക്കുന്നതായിരുന്നു. പതിനാലാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇത് സാമൂതിരിക്ക് അധീനമായി. ഏറാടിവംശജരായ സാമൂതിരിമാര്‍ നെടുങ്ങാടിമാരെന്ന ആദ്യകാലത്തെ നെടുങ്ങനാട്ട് ഭരണവര്‍ഗത്തെ സംരക്ഷിച്ചു വന്നു. ഇവര്‍ക്ക് 'നെടുണേതിരിപ്പാട്' എന്ന സ്ഥാനം നിലനിര്‍ത്തി അടുത്തൂണ്‍ കൊടുത്തിരുന്നു. ഇത് പില്‍ക്കാലത്ത് തിരുമുല്‍പ്പാടെന്ന് അറിയപ്പെട്ട ഒരു വിഭാഗത്തിലെ നെടുണേതിരിപ്പാടിനായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവരുടെ തലമുറ ഇന്ന് ചുണ്ടമ്പറ്റ വസിക്കുന്നു. അവിടെ ഒരു കൊടിക്കുന്ന് ക്ഷേത്രവും ഇന്ന് കാണാം. ചെറുകുടങ്ങാട്ട് അംശം ദേശത്താണ് തൃക്കൊടിക്കുന്നത്തു ക്ഷേത്രം. ചെമ്പലങ്ങാട്ടു കോവിലകം എന്ന ചരിത്രത്താളുകളിലും സാമൂതിരി രേഖകളില്‍ കാണുന്ന ഭരണസിരാകേന്ദ്രത്തിനു കീഴില്‍ കൊടിക്കുന്ന്, തൃത്താല, നെടുങ്ങനാട്ടുതളി, ചിറകര, മുടപ്പക്കാട് സുബ്രഹ്മണ്യക്ഷേത്രം എന്നിവ ഉണ്ടായിരുന്നു. സാമൂതിരി ഭരിച്ചിരുന്ന എറാള്‍പ്പാടിന്ന് പാലത്തറയില്‍ 'വള്ളൂര്‍ കോവിലകം' എന്നറിയപ്പെടുന്ന ഒരു സ്ഥാനമുണ്ട്. മാക്കോവിലകം എന്ന് പ്രാദേശിക നാമം.പുതുക്കുളങ്ങര വടക്കെക്കര മണാളര്‍, മേലേപ്പാട്ടു മണാളര്‍, മാക്കണത്തവര്‍, പുത്തന്‍ വീട്ടിലവര്‍ മുരിണോളിലവര്‍, പന്നിവീട്ടിലവര്‍, ചെങ്ങാഴിയവര്‍, വള്ളിക്കലവര്‍, കോല്‍പ്പറത്തവര്‍, മാക്കണത്തവര്‍, വലില്ലാത്തവര്‍, വിരിക്കുന്നത്തവര്‍ എന്നീ കുടുംബപേരുകളിലാണ് കൊട്ടിച്ചെഴുന്നള്ളത്തു രേഖകളില്‍ കാണുന്നത്. ഇവരില്‍ ആറുവീട്ടുകാര്‍ ഇപ്പോഴും കൊടിക്കുന്ന്, ചിറങ്കര, കുളമുക്കു ഭാഗങ്ങളിലായി താമസിക്കുന്നു. കുളമുക്ക് അങ്ങാടിയിലെ പ്രാചീന കച്ചവടക്കാരാണിവര്‍.വേമഞ്ചേരി മനക്കല്‍ മേഴത്തോളഗ്നിഹോത്രികളെ സ്വീകരിച്ച് ദക്ഷിണ സമര്‍പ്പിക്കുന്ന ഒരു ചടങ്ങ് ഇപ്പോള്‍ ചിറങ്കര ക്ഷേത്രത്തില്‍ വെച്ച് നടക്കുന്നു. മുമ്പ് ഇതു കുളമുക്ക് അങ്ങാടി നടയിലായിരുന്നു. തുലാമാസത്തിലെ പൂരം പടഹാരത്തിനാണ് അഗ്നിഹോത്രികള്‍ക്ക് വരവേല്‍പ്പ് ഒരുക്കുന്നത്. ഭട്ടോപഹാരം എന്ന വാക്കിന്റെ തദ്ഭവമാണ് 'പടഹാരം' എന്നത്. വേദപണ്ഡിതന്മാരെ വന്ദിച്ചാദരിച്ച് അവര്‍ക്ക് ഉപഹാരം അര്‍പ്പിക്കുന്ന ചടങ്ങാണിത്. കൊടിക്കുന്നത്ത് ക്ഷേത്രത്തിലെ കിഴക്കെ വാതില്‍ മാടത്തില്‍ തെക്കുഭാഗത്തായാണ് ഈ ചടങ്ങ് നടത്തുന്നത്. ആദരിക്കപ്പെടുന്ന ആഢ്യബ്രാഹ്മണരില്‍ തൈക്കാട് വൈദികന്‍, ചെറുമുക്ക വൈദികന്‍ ഭട്ടിപുത്തില്ലത്ത്, താഴത്ത്, മഞ്ഞപ്പറ്റ, എടവത്ത്, തടത്തില്‍ കാഞ്ഞൂര്, ചേക്കൂര്, നരിപ്പാറ, മരുതൂര്‍ക്കര, പത്തിയില്‍, അരപ്പനാട് എന്നിവര്‍ ഉള്‍പ്പെടുന്നു. മേഴത്തോളഗ്നിഹോത്രിക്കൊപ്പം യജ്ഞേശ്വരത്തുവെച്ച് നടത്തിയ 99 യാഗങ്ങളില്‍ പങ്കാളിത്തം വഹിച്ചവരാണ് ഈ ബ്രാഹ്മണഗൃഹങ്ങള്‍. 32 ഗ്രാമങ്ങളില്‍ കേവലം ഏഴ് ഗ്രാമങ്ങള്‍ മാത്രമാണ് അക്കാലത്ത് അഗ്നിഹോത്രിക്കൊപ്പം സഹവര്‍ത്തിച്ചത്. 'മാനിച്ചതന്ന് പെരുമാളുടവാള്‍ കൊടുത്തു മാനിച്ച താള്‍ക്കു മറുനാള്‍ മഹിയാണ്ടമാന്യന്‍ താനിച്ഛപോലെ കലികാലനിഷിദ്ധമട്ടില്‍ ദ്ധ്യാനിച്ചണഞ്ഞൊരു മഹാഗ്നി കൊളുത്തിനാട്ടില്‍' എന്നാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കേരളമെന്ന ചരിത്രകാവ്യത്തില്‍ പറയുന്നത്. താന്ത്രികവും പൈതൃകവിധികളും മാത്രം ചെയ്തുവന്ന മലയാള ബ്രാഹ്മണര്‍ക്കിടയില്‍ യജ്ഞസംസ്‌കാരം കൊണ്ടുവന്നത് മേഴത്തൂര്‍ അഗ്നിഹോത്രിയായിരുന്നു. ആധാനം ചെയ്ത നമ്പൂതിരിക്ക് അടിശ്ശേരി എന്നുപറയും. കൊടിക്കുന്നു ക്ഷേത്രത്തില്‍ വെളിച്ചപ്പെടുമ്പോള്‍ 'അച്ഛന്റെ കല്‍പ്പനക്കും ആടിശ്ശേരിപ്പാടിന്റെ കല്പനക്കും' എന്നു പറയുന്നത് മേഴത്തോളഗ്നിഹോത്രിയെ ഉദ്ദേശിച്ചും പ്രധാന ശ്രീകോവിലിന്റെ പരമശിവനെ ഉദ്ദേശിച്ചുമാണ്. (ശിവപുത്രിയാണ് ഭദ്രകാളി). മേഴത്തോളഗ്നിഹോത്രികളുടെ കുലം വേമഞ്ചേരിമന പ്രഥമ പത്‌നിയിലുണ്ടായതാണ്.രണ്ടാമതു കഴിച്ച വേളിയില്‍ ഉണ്ടായിരുന്ന കുലം അന്യം നില്‍ക്കുകയും കോടനാട് മനയില്‍ ലയിക്കുകയും ചെയ്തു. മൂന്നാമതു വേട്ട പരദേശി ബ്രാഹ്മണകന്യകയില്‍ ഉണ്ടായ സന്താനപരമ്പര ചേമഞ്ചേരി, കൂടല്ലൂര്‍, കുടലാറ്റു പുറത്തുമനകളിലുള്ളവരാണെന്നു പറയുന്നു. അതുപോലെ അടികളുടെ ഉത്ഭവത്തെക്കുറിച്ചും ഒരു കഥയാണ്. കാവേരി നദിയില്‍ കൊള്ളടം എന്ന ദിക്കില്‍ ചോളരാജാവ് ഒരണകെട്ടി എന്നും അത് ഉറയ്ക്കാതെ വന്ന് ദുഃഖിച്ചുവെന്നുമാണ് കഥ. അക്കാലത്ത് കേരളവുമായി വ്യാപാരം നടത്തുന്ന മണാളര്‍ എന്ന വൈശ്യവിഭാഗം തോണിയുമായി കാവേരി നദി കടക്കുകയായിരുന്നു. പ്രത്യേക ഒരു കാരണവും കൂടാതെ വഞ്ചി മറിയുകയും വ്യസനിച്ചിരിക്കുന്ന അവരുടെ മുമ്പിലേക്ക് 9 വയസ്സ് പ്രായമുള്ള ഒരു ബ്രാഹ്മണ കന്യക ഉറഞ്ഞുതുള്ളിയെത്തുകയും ചെയ്തു. ''മേഴത്തൂരില്‍ അഗ്നിഹോത്രി എന്ന വിശിഷ്ടനായ ഒരു ബ്രാഹ്മണന്‍ ഉണ്ടെന്നും അദ്ദേഹത്തെ വരുത്തുകയാണെങ്കില്‍ ഇവിടെനിന്നും ശക്തിചൈതന്യം പുനരുദ്ധരിക്കയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാവുകയും ചെയ്യും''. കന്യക വെളിപാടായി പറഞ്ഞു. ഇങ്ങനെ 12 കുലത്തില്‍പ്പെട്ട മണാളന്മാര്‍ കേരളത്തിലെത്തുകയും മേഴത്തൂരഗ്നിഹോത്രിയെ കണ്ട് വന്ദിച്ച് കാര്യം ഉണര്‍ത്തിക്കുകയും ചെയ്തു. അഗ്നിഹോത്രികള്‍ അവര്‍ക്കൊപ്പം കൊള്ളടത്തേക്ക് വന്നു. അല്‍പ്പനേരം ധ്യാനിച്ച് ഒരു മത്സ്യം പോകുന്നപോലെ നദിയിലേക്ക് ഊളിയിട്ടു. മുകളിലേക്ക് ഉയര്‍ന്നുവന്നത് മൂന്നു ത്രിശൂലങ്ങളുമായിട്ടാണ്. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നീ ലോഹത്തിലുള്ളവയായിരുന്നു ഈ ത്രിശൂലങ്ങള്‍. അദ്ദേഹം കച്ചവടക്കാരായ മണാളന്മാര്‍ക്കൊപ്പം മലയാളനാട്ടിലേക്ക് തിരിക്കുകയും പാലക്കാട് ചുരം കടന്നു പനമണ്ണ വഴി തൃത്താലയിലെത്തുകയും ചെയ്തു. പനമണ്ണയില്‍ ഇന്നും കൊടിക്കുന്നു ഭഗവതിയുടെ സാന്നിദ്ധ്യമുള്ളതായും അടികള്‍മാര്‍ അവിടെപ്പോയി പൂജ ചെയ്തുവരുന്നതായും അറിയുന്നു. സുവര്‍ണശൂലത്തെ വേമഞ്ചേരി മനക്കലെ മച്ചിലും വെള്ളി ശൂലം വെള്ളിയാങ്കല്ലിലും ചെമ്പുശൂലം കൊടിക്കുന്നത്തു മുമ്പുണ്ടായിരുന്ന ക്ഷേത്രത്തിലും പ്രതിഷ്ഠചെയ്തു എന്നാണ് ഐതിഹ്യം. പൂര്‍വകാലത്തുതന്നെ അവിടെ സപ്തമാതാക്കളോടു കൂടിയ ഒരു ഭൈരവീ ചൈതന്യം നിലനിന്നിരുന്നുവെന്നും പുതുതായി ഭദ്രകാളിയുടെ ചൈതന്യത്തെ (ത്രിശൂലത്തെ)ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് മുന്നിലായി പ്രതിഷ്ഠിച്ചുവെന്നു പറയുന്നു. ഇന്ന് കൊടിക്കുന്നത്ത് ഈ രണ്ടുസ്ഥാനങ്ങളും വ്യക്തമായി കാണാവുന്നതാണ്. മാതൃശാലയില്‍ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, കൗമാരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നിങ്ങനെ സപ്തമാതാക്കളെയും വീരഭദ്രന്‍, ഗണപതി എന്നിവരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രതിഷ്ഠ ഉറയ്ക്കാതെ വന്നപ്പോള്‍ ഇളനീരിന്റെ അടിഭാഗം വെട്ടി അഭിഷേകം ചെയ്യുകയും അതുനിമിത്തം അഗ്നിഹോത്രികളുടെ അനുജന്മാരായ മൂന്നുപേര്‍ ഭ്രഷ്ടരായിത്തീരുകയും ചെയ്തു. ഇവരാണ് നീലത്തടികള്‍, മഠത്തിലടികള്‍, കിഴേപ്പാട്ടടികള്‍ എന്നീ മൂന്നുകുടുംബക്കാരായി ഇരിക്കുന്നത്. പൂജാര്‍ഹനീയടിതിരിക്കൊരു തമ്പി ശക്തി പൂജാവിധിക്കു മധുമാംസ നിവേദനത്താല്‍ സാജാത്യമറ്റടികളൊന്നു തിരിഞ്ഞുവംശ- വൈജാത്യമറ്റടികളെന്നൊരു ജാതിതീര്‍ത്തു. (കേരളം-ചരിത്രകാവ്യം) കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ തന്റെ ചരിത്രകാവ്യത്തില്‍ പറഞ്ഞ കാര്യം ഇതുതന്നെയാണ്. കൊടിക്കുന്നു ഭഗവതിക്ക് തൃപ്പറ്റ (കണയം) പനമണ്ണ, തോട്ടക്കര, ചെറോട്ടൂര്‍, കുലുക്കിലിയാട്, പുലാശ്ശേരി, മുതുതല, തൃത്താല, ചിറങ്കര തുടങ്ങിയ സ്ഥലങ്ങളില്‍ പാട്ടു നടത്തുന്നു. തോറ്റത്തില്‍: ചോളമണ്ഡലം തോണ്ടമണ്ഡലം വലംചൈത് ചോളപ്പെരുമാളുടെ പൂണൂലിലും ഗ്രന്ഥകെട്ടിലും അധിവാസമായി ആനമലക്കോട്ടയില്‍നിന്നു പോന്ന് വെള്ളിയാങ്കല്ലില്‍ ആറാടിക്കുളിച്ച് പൂജിച്ച് കുളറുക്കുകായലും വലം ചെയ്തു അഞ്ചും ആറും മണാളരിന്‍ കൂടിയാടി കളിപ്പൂതും ചെയ്ത് യജ്ഞേശ്വരം ക്ഷേത്രം വലം ചെയ്ത് ചാലിയ വരമ്പത്തിരുന്ന് വടക്കോട്ടും നോക്കി പൂരവേല കാണ്മൂതും ചെയ്തു ചായില്യത്ത് മുല്ലത്തറ വലം ചെയ്ത് പുളിയക്കോട്ടു മണിക്കിണര്‍ വലയം ചെയ്തു കൊടിക്കുന്നത്ത് കരിമ്പനത്തറയില്‍ വന്ന് അട്ടഹാസം വിളി പറഞ്ഞ് ക്ഷേത്രപാലിനി കോട്ട വലം ചെയ്ത് നിന്തിരാവടിയുടെ ശ്രീ മൂലം.... എന്ന തോറ്റത്തില്‍ കേരളത്തിലെ ചോള അധിനിവേശത്തിന്റെ സൂചനകളും കാണുന്നു. ചിറങ്കര കളംപാട്ടിന് കുറുപ്പു പാടുന്ന പാട്ടും മേലുദ്ധരിച്ചതും തമ്മില്‍ സാമ്യമുണ്ട്. അടിശ്ശേരിപ്പാടിന്റെ കൂടെ ത്രിശൂലത്തില്‍ അധിവാസമായി വന്ന കൊടിക്കുന്നത്തമ്മയാണ് കൊടിക്കുന്നു തട്ടകത്തില്‍ വസിക്കുന്നവര്‍ക്ക് കൂടുതല്‍ പരിചിതം. വൈദിക സംസ്‌കാരത്തിന്റെയും താന്ത്രിക സംസ്‌കാരത്തിന്റെയും സമന്വയം ഈ കഥകളില്‍ നമുക്ക് ദര്‍ശിക്കാം.

Saturday, November 22, 2025

+++++++ആദികേശവഃക്ഷേത്രം തിരുവട്ടാർ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് കൊല്ലം 921-ൽ ആണല്ലോ കായങ്കുളം രാജ്യം പിടിച്ചടക്കി തിരുവിതാംകൂറിൽ ചേർത്തത്. അക്കാലത്തു കായങ്കുളം ലായത്തിൽ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരു കുട്ടിക്കൊമ്പനാനയുണ്ടായിരുന്നു. ആ അനയെക്കണ്ടിട്ടു തിരുമനസ്സിലേക്ക് അത്യന്തം കൗതുകം തോന്നുകയാൽ അതിനെ തിരുവനന്തപുരത്തു കൊണ്ടുപോയി അവിടെയുള്ള ലായത്തിൽ താമസിപ്പിച്ചു. അതിനെ വേണ്ടതുപോലെ സൂക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതിനായി 'അഴകപ്പാപിള്ള' എന്നു പ്രസിദ്ധനായിരുന്ന ഒരു നാഞ്ചിനാട്ടു(നാഞ്ഞിനാട്ടു)പിള്ളയെ പാപ്പാനായി കല്പിച്ചു നിശ്ചയിച്ചു നിയമിക്കുകയും ചെയ്തു. ആ ആനക്കാരനും ആനയും സമപ്രായക്കാരായിരുന്നു. രണ്ടുപേർക്കും അന്ന് ഇരുപത്തഞ്ചു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. ‌‌‌ മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭസ്വാമിക്കു തൃപ്പടിദാനമായി വെച്ചൊഴിയുന്നതിനുമുമ്പ് ഒരിക്കൽ സ്വാമി ദർശനാർത്ഥം തിരുവട്ടാറ്റേക്ക് എഴുന്നള്ളുകയുണ്ടായി. അന്ന് ഈ കുട്ടിയാനയേയും കൊണ്ടുപോയിരുന്നു. തിരുമനസ്സുകൊണ്ടു സ്വാമിദർശനാനന്തരം ഈ ആനയെ അവിടെ നടയ്ക്കിരുത്തുകയും "ആദികേശവാ" എന്നു വിളിക്കുകയും ചെയ്തു. ആ ആന അതു സമ്മതിച്ചതായി തല കുലുക്കുകയും ഒരനുസരണ ശബ്ദം പുറപ്പെടുവിക്കുകയുമുണ്ടായി. അതുകൊണ്ടു മഹാരാജാവു തിരുമനസ്സുകൊണ്ട് ആ പേരുതന്നെയാണ് ആ ആനയ്ക്ക് വിളിച്ചത്. ആ ആനയാണ് പിന്നീട് 'തിരുവട്ടാറ്റാദികേശവൻ' എന്നു പ്രസിദ്ധനായിത്തീർന്നതും. ‌‌‌ മഹാരാജാവു തിരുമനസ്സുകൊണ്ട് ആനയെ ഇരുത്തുകയും മറ്റും ചെയ്തതിന്റെ ശേഷം അഴകപ്പാപിള്ളയെ തിരുമുമ്പാകെ വരുത്തി "ആദികേശവനെ എല്ലാ മാസത്തിലും പതിനഞ്ചാം തീയതിതോറും തിരുവന്തപുരത്തു കൊണ്ടുവരണം. നമുക്ക് ഇവനെ മാസത്തിലൊരിക്കലെങ്കിലും കാണാതെയിരിക്കാൻ വയ്യ. ഇവിടെ ക്ഷേത്രത്തിൽ പതിഞ്ചാം തീയതി ഇവനെക്കൊണ്ടു വല്ല കാര്യവുമുണ്ടെങ്കിൽ അതു കഴിഞ്ഞാലുടനെ കൊണ്ടുവരണം. അങ്ങനെ ദിവസമാറ്റം വരുമ്പോൾ ആ വിവരം നമ്മെ മുൻകൂട്ടി അറിയിക്കുകയും വേണം" എന്നു കൽപിക്കുകയും അഴകപ്പാപിള്ള അതിനെ സാദരം സമ്മതിക്കുകയും അപ്രകാരം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ട് ദിവസന്തോറും വെളുപ്പാൻകാലത്തു മൂന്നു മണിക്കു മുമ്പേ പള്ളിക്കുറുപ്പുണരുകയും ഉടനെ കാലും മുഖവും മറ്റും ശുദ്ധമാക്കി ചില നാമങ്ങൾ ജപിച്ചുകൊണ്ടു കൊട്ടാരത്തിനകത്തുലാത്തിക്കൊണ്ടിരിക്കുകയും പതിവായിരുന്നു. അതിനാൽ ആദികേശവനെ തിരുവന്തപുരത്തു കൊണ്ടുചെല്ലുന്നതും പതിഞ്ചാം തീയതി തോരും വെളുപ്പാൻകാലത്തു മൂന്നുമണിക്കായിരിക്കണമെന്നും അവിടെ കൊണ്ടുചെന്നാൽ അവനെ കൊട്ടാരത്തിന്റെ മുറ്റത്ത് ഇന്ന സ്ഥലത്തു നിർത്തിക്കൊള്ളണമെന്നും പ്രത്യേകം കൽപിച്ചിരുന്നതിനാൽ അഴകപ്പാപിള്ള അങ്ങനെയൊക്കെയാണ് ചെയ്തിരുന്നത്. പതിനഞ്ചാം തീയതിതോറും പള്ളിക്കുറുപ്പുണർന്നാൽ ആദ്യം തൃക്കൺ പാർക്കുന്നത് ആദികേശവനെ വേണമെന്നു തിരുമനസ്സിലേക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പ്രത്യേകം കൽപിച്ചിരുന്നത്. ‌‌‌ ആദികേശവൻ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരാനയായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടായിരുന്നിരിക്കാം അവനെ മാസത്തിലൊരിക്കലെങ്കിലും കണികാണണമെന്നു തിരുമനസ്സിലേക്കു നിർബന്ധമുണ്ടായിരുന്നത്. കേശവന്റെ രണ്ടു കൊമ്പുകളും ഒരുപോലെ കൂർത്തു വളഞ്ഞവയും നല്ല ഭംഗിയുള്ളവയുമായിരുന്നു. അവയുടെ രണ്ടു വശങ്ങളിലും സൂക്ഷിച്ചു നോക്കിയാൽ കാണാവുന്ന വിധത്തിൽ ഓരോ രേഖകളുണ്ടായിരുന്നു. അവ കണ്ടാൽ അവന്റെ കൊമ്പുകളുടെ കീഴ്‌വശത്ത് അവയെപോലെതന്നെ രണ്ടു കൊമ്പുകൾ കൂടി ഉണ്ടാക്കിവെച്ചു ചേർത്തിണക്കിയിരിക്കയാണെന്നു തോന്നുമായിരിരുന്നു. അതിനാൽ ആദികേശവൻ ഒരു നാല്‌ക്കൊമ്പനാനയാണെന്നുകൂടി ജനങ്ങൾ പറഞ്ഞിരുന്നു. കേശവന്റെ പിൻവശത്തുനിന്നു നോക്കിയാൽ മൂന്നുകോലിൽ(ഒമ്പതടിയിൽ(അധികം))പൊക്കമില്ലെന്നു തോന്നുമായിരുന്നു. എങ്കിലും അവന്റെ മുമ്പിൽനിന്നു നോക്കിയാൽ അവന് അഞ്ചു കോലിൽ(പതിഞ്ചടിയിൽ)കുറയാതെ ഉയരമുണ്ടെന്നും ആർക്കും തോന്നുമായിരുന്നു. അവന്റെ തലയെടുപ്പും തലക്കട്ടിയും മസ്തകത്തിന്റെ വിരിവും തുമ്പിക്കൈയിന്റെ മുഴുപ്പും ചെവികളുടെ വലിപ്പവും ഉടലിന്റെ തഴപ്പും നീളവും കഴുത്തിന്റെ വണ്ണവും കഴുത്തിനു താഴെ തൂങ്ങിക്കിടക്കുന്ന താടയുടെ ഇറക്കവും മറ്റും കണ്ടാൽ ഇവനെപ്പോലെ ഭംഗിയുള്ള ഒരാന മറ്റെങ്ങുമില്ലെന്നും ഇനിയുണ്ടാവുന്നകാര്യം അസാധ്യമാണെന്നും ആർക്കും തോന്നുമായിരുന്നു. ആദികേശവന്റെ കാലുകളുടെ വണ്ണവും അസാമാന്യമായിരുന്നു. അവന്റെ കാലടികളുടെ ചുറ്റളവ് നാല്പത്തെട്ട് അംഗുലം ഉണ്ടായിരുന്നു. അതുകൊണ്ടു കാലുകളുടെ വണ്ണം ഏകദേശം ഊഹിക്കാമല്ലോ. എന്തിനു വളരെ പറയുന്നു? "ആകപ്പാടെ ഒരാനച്ചന്തം" എന്നുള്ളത് ആദികേശവനെ സംബന്ധിച്ചു നല്ല ശരിയായിരുന്നു. എന്നാൽ അവനെ അസാമാന്യമായ ദേഹപുഷ്ടി മാത്രമല്ല ഉണ്ടായിരുന്നത്. അതിനു തക്കവണ്ണമുള്ള കായബലവുമുണ്ടായിരുന്നു. ബുദ്ധിശക്തിയും അങ്ങനെതന്നെ. കേശവൻ പിടിച്ചുവെയ്ക്കുന്ന തടിയും മറ്റും വേറെ നാലാനകൾകൂടി പിടിച്ചാൽ ഇളക്കാൻപോലും കഴിയുമായിരുന്നില്ല. അപ്രകാരം ഏതെങ്കിലും ഒരു കാര്യം അഴകപ്പാപിള്ള മനസ്സിൽ വിചാരിക്കുമ്പോഴേക്കും കേശവൻ ചെയ്തുകഴിയും മറ്റുള്ള പാപ്പാന്മാരേപ്പോലെ വടിയെടുക്കുക എന്നുള്ള കാര്യം അഴകപ്പാപിള്ളയ്ക്ക് ഒരിക്കലും വേണ്ടിവന്നിട്ടില്ല. അഴകപ്പാപിള്ള കേശവന്റെ പാപ്പാനായിത്തീർന്നതിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അവർ തമ്മിൽ നിസ്തുലങ്ങളായ സ്നേഹവിശ്വാസങ്ങൾ ഉണ്ടായിത്തീർന്നു. അതിന് അവർക്ക് ആജീവനാന്തം സ്വൽപംപോലും വ്യത്യാസം വരികയും ചെയ്തിരുന്നില്ല. ‌‌‌ രണ്ടുമൂന്നു പ്രാവശ്യം തിരുവന്തപുരത്തു പോയി മുഖം കാണിച്ച് വന്നപ്പോഴേക്കും കേശവന് അങ്ങോട്ടു പോകേണ്ടുന്ന ദിവസവും പോകാനുള്ള വഴിയും അവിടേയെത്തേണ്ടുന്ന സമയവും അവിടെച്ചെന്നാൽ നിൽക്കേണ്ടുന്ന സ്ഥലവും മറ്റും നല്ല നിശ്ചയമായി. വെളുപ്പാൻകാലത്തു മൂന്നു മണിക്ക് അവിടെയെത്തിയാലുടനെ അഴകപ്പാപിള്ള കേശവനെ നിശ്ചിതസ്ഥലത്തു നിർത്തിയിട്ടു മാറി മറഞ്ഞു നില്ക്കും തിരുമനസ്സിലേക്ക് ആദ്യം കേശവനെത്തന്നെ തൃക്കൺപാർക്കണമെന്നു നിർബന്ധമുണ്ടായിരുന്നുവലോ. അതുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തിരുന്നത്. അഴകപ്പാപിള്ള മാറി നിന്നാലുടനെ കേശവൻ ഭക്തിദ്യോതകമായി ഒരു ശബ്ദം പുറപ്പെടുവിക്കും. ഉടനെ തിരുമനസ്സുകൊണ്ട് പുറത്തേക്കെഴുന്നള്ളും. അപ്പോൾ കേശവനു കൊടുക്കാനുള്ള പഴക്കുലകൾ, ശർക്കര, നാളികേരം, കരിമ്പ് മുതലായവയെല്ലാം അവിടെ തയ്യാറാക്കി വച്ചിരിക്കും. അവയിൽ ചിലതു തിരുമനസ്സുകൊണ്ടുതന്നെ തൃക്കൈകൊണ്ട് എടുത്ത് കേശവനു കൊടുക്കുകയും അവ കേശവൻ സാദരം വാങ്ങി തിന്നുകയും ചെയ്യും. അങ്ങനെ ഏതാനും ചിലതു തിന്നു കഴിയുമ്പോൾ എല്ലാമെടുത്തു കൊടുക്കുന്ന കാര്യം തിരുമനസ്സിലേക്കു ബുദ്ധിമുട്ടായിത്തീർന്നെങ്കിലോ എന്നു വിചാരിച്ചു കേശവൻ സ്വല്പം പിന്നോക്കം മാറി നിൽക്കും. അതു കാണുമ്പോൾ കുശാഗ്രബുദ്ധിയായിരുന്ന തിരുമനസ്സിലേക്ക് കേശവന്റെ അഭിപ്രായം മനസ്സിലാകും. ഉടനെ “എന്നാൽ എല്ലാമെടുത്തു തിന്നുകൊള്ളുക” എന്നു കല്പിക്കുകയും കേശവൻ എല്ലാമെടുത്ത് തിന്നുകയും ചെയ്യും. കേശവൻ എല്ലാം തിന്നുകഴിയുമ്പോൾ അഴകപ്പാപിള്ളയും കേശവന്റെ അടുക്കലെത്തും. ഉടനെ തിരുമനസ്സുകൊണ്ട് രണ്ടു മുണ്ടും അഞ്ചു രൂപയും അയാൾക്കും കല്പിച്ചു കൊടുക്കും. അതും കഴിഞ്ഞാൽ കേശവൻ മുൻ‌കാലുകൾ രണ്ടും മടക്കി മുട്ടുകൾ കുത്തി തിരുമനസ്സിലെ തൃപ്പാദസന്നിധിയിൽ കുമ്പിട്ടു യാത്രയറിയിക്കുന്നതായി ഒരു ശബ്ദം പുറപ്പെടുവിക്കും. ഉടനെ തിരുമനസ്സുകൊണ്ട് “എന്നാലാവട്ടെ, അടുത്ത മാസത്തിലും വരണം” എന്നു കല്പിക്കുകയും കേശവൻ അതും സമ്മതിച്ച ഭാവത്തിൽ തലകുലുക്കിക്കൊണ്ട് നാലഞ്ചടി പിന്നോക്കം നടന്നു മാറീട്ടു തിരിഞ്ഞു നടന്നുപോവുകയും ചെയ്യും. ഇപ്രകാരമൊക്കെയായിരുന്നു കേശവന്റെ പതിവുകൾ.‌‌‌അങ്ങനെ ഏതാനും കൊല്ലങ്ങൾ കഴിഞ്ഞതിന്റെ ശേഷം ഒരിക്കൽ തിരുവനന്തപുരത്തേക്കു പോകാനുള്ള ദിവസമടുത്തപ്പോൾ അഴകപ്പാപിള്ളയ്ക്കും ദേഹത്തിനു നല്ല സുഖമില്ലായിരുന്നു. അതിനാൽ അയാൾ കേശവന്റെയടുക്കൽ ചെന്ന്‌ അവന്റെ തുമ്പിക്കൈ പിടിച്ചു തലോടിക്കൊണ്ട് “കുട്ടാ! കേശവാ! നാളെയാണല്ലോ തിരുവനന്തപുരത്തേക്കു പോകേണ്ടത്. എനിക്കു ദേഹത്തിനു തീരെ സുഖമില്ലാതെയുമിരിക്കുന്നു. നിശ്ചിത ദിവസം അവിടെ ചെല്ലാഞ്ഞാൽ തിരുമനസ്സിലേക്ക് ഒട്ടും സുഖമാവുകയില്ല. അതിനാൽ ഇത്തവണ എന്റെ കുട്ടൻ തനിച്ചു പോയിവരണം. അങ്ങോട്ടു പോകാനുള്ള വഴിയും അവിടെ ചെന്നാലുള്ള പതിവുകളും മറ്റും നിനക്കു നിശ്ചയമുണ്ടല്ലോ” എന്നു പറഞ്ഞു. കേശവൻ അതു കേട്ടു സമ്മതിച്ചു തല കുലുക്കുകയും അടുത്ത ദിവസം അവൻ തനിച്ചു പോയി തിരുവനന്തപുരത്തെത്തി പതിവുപോലെ മുഖം കാണിക്കുകയും മറ്റും കഴിച്ചു മടങ്ങി വരികയും ചെയ്തു. ‌‌‌ ഇങ്ങനെയിരിക്കെ കൊല്ലം 933-ആമാണ്ടു മിഥുനമാസത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടു നീങ്ങി. ആ വർത്തമാനം ഉടനെ കേരളത്തിലെന്നല്ല വിദേശങ്ങളിൽപ്പോലും എല്ലാവരും അറിഞ്ഞു. എങ്കിലും അതറിഞ്ഞാൽ ആദികേശവനു ദുസ്സഹമായ ദുഃഖമുണ്ടാകുമെന്നു വിചാരിച്ച് അഴകപ്പാപിള്ള തൽക്കാലം അവനെ അതറിയിച്ചില്ല. എന്നാൽ അധികം താമസിയാതെ അവനത് അറിയേണ്ടതായി വരികയും ചെയ്തു.‌‌‌അടുത്ത മാസത്തിലും അഴകപ്പാപിള്ള പതിവുപോലെ പതിനഞ്ചാം തീയതി വെളുപ്പാൻ‌കാലത്തു മൂന്നു മണിക്കു കേശവനേയുംകൊണ്ട് തിരുവനന്തപുരത്തെത്തി. അവനെ പതിവു സ്ഥലത്തു നിർത്തുകയും കേശവൻ പതിവുപോലെ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് മൂന്നു മണിക്ക് പള്ളിക്കുറുപ്പുണരാറില്ല. നാലുമണിക്കാണ് അവിടുന്നു പള്ളിക്കുറുപ്പുണരുക പതിവ്. എന്നാൽ കേശവൻ ശബ്ദം പുറപ്പെടുവിച്ചപ്പോൾ നല്ല പള്ളിക്കുറുപ്പായിരിന്നു. ആ ശബ്ദം കേട്ടു തിരുമനസ്സുകൊണ്ടു വല്ലാതെ ഞെട്ടിയുണരുകയും അതെന്തു ശബ്ദമാണു കേട്ടത്? ഒരാനയുടെ ശബ്ദം പോലെയാണല്ലോ കേട്ടത്. ഈ അസമയത്ത് അനാവശ്യമായി ഇവിടെ ആനയെ കൊണ്ടുവന്നതാരാണ്? അതിനെ അവിടെനിന്നും ക്ഷണത്തിൽ കൊണ്ടുപോകട്ടെ” എന്നു കോപത്തോടുകൂടി ഉച്ചത്തിൽ കല്പിക്കുകയും ചെയ്തു. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ആ കല്പന കേട്ടു കേശവൻ വല്ലാതെ പരിഭ്രമിച്ച് അഴകപ്പാപിള്ളയെ താങ്ങിയെടുത്തു തലയിൽ വച്ചുകൊണ്ട് അവിടെനിന്ന് ഒരോട്ടം വച്ചുകൊടുത്തു. നെയ്യാറ്റിൻ‌കര ചെന്നിട്ടേ അവൻ നിൽക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്തുള്ളു. അവിടെയെത്തി അഴകപ്പാപിള്ളയെ താഴെയിറക്കി നിർത്തിയപ്പോൾ അയാൾ “എന്റെ കേശവാ! നിന്റെ പരിഭ്രമം സ്വല്പമധികമായപ്പോയി. നമ്മുടെ തമ്പുരാനല്ലാ ആ കല്പിച്ചത്. നമ്മുടെ തമ്പുരാൻ കഴിഞ്ഞ മാസത്തിൽ നാടുനീങ്ങിപ്പോയി. ആ കല്പിച്ചത് ഇപ്പോൾ നാടു വാഴുന്ന രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടാണ്. അവിടേക്കു നിന്റെ പതിവൊന്നും നിശ്ചയമില്ല” എന്നു പറഞ്ഞു. “നമ്മുടെ തമ്പുരാൻ നാടുനീങ്ങിപ്പോയി” എന്നു കേട്ടപ്പോൾ കേശവൻ അത്യന്തം സങ്കടത്തോടുകൂടി കണ്ണീരൊലിപ്പിച്ചുകൊണ്ട് ഉറക്കെ മൂന്നു നിലവിളിച്ചിട്ട് പിന്നെയും കണ്ണീരൊലിപ്പിച്ചുകൊണ്ടു നിന്നു. അപ്പോൾ അഴകപ്പാപിള്ള “ഇപ്പോൾ നാടുവാഴുന്ന തമ്പുരാനും നമ്മുടെ തമ്പുരാൻ‌തന്നെയാണ്. പരിചയം വരുമ്പോൾ ഈ തമ്പുരാനും മറ്റേ തമ്പുരാനെപ്പോലെ നിന്നെക്കുറിച്ചു വിചാരിച്ചു തുടങ്ങും. അതുകൊണ്ട് നമുക്ക് ഇന്നുതന്നെ തിരുവനന്തപുരത്തു ചെന്ന് മുഖം കാണിക്കണം” എന്നു പറഞ്ഞു. അഴകപ്പാപിള്ള ഈ പറഞ്ഞത് കേശവൻ കേട്ടതായി ഭാവിക്കപോലും ചെയ്തില്ല. അഴകപ്പാപിള്ളയുടെ വാക്കിനെ കേശവൻ അതിനുമുമ്പൊരിക്കലും ആദരിക്കാതെയിരുന്നിട്ടില്ല.കേശവൻ തിരുവനന്തപുരത്തുനിന്ന് ഓടിപ്പോയതിന്റെ ശേഷം നേരം വെളുത്തപ്പോൾ ചില സേവന്മാർ തിരുമനസ്സിലെ സന്നിധിയിൽ ചെന്ന്, “നാടു നീങ്ങിപ്പോയ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഒരാനയെ തിരുവാട്ടാറ്റു നടയ്ക്കിരുത്തുകയും ആ ആനയ്ക്ക് ആദികേശവൻ എന്നു കല്പിച്ചു പേരു വിളിക്കുകയും ചെയ്തിട്ടുണ്ട്. ആ ആനയെ കല്പനപ്രകാരം എല്ലാ മാസങ്ങളിലും പതിനഞ്ചാം തീയതി തോറും വെളുപ്പാൻ‌കാലത്തു മൂന്നു മണിക്ക് ഇവിടെ കൊണ്ടു വരികയും ഇവിടെയെത്തിയാലുടനെ കേശവൻ താൻ വന്നിരിക്കുന്നു എന്നറിയിക്കുന്നതിനായി ഒരു ശബ്ദം പുറപ്പെടുവിക്കുകയും അതു കേട്ടാലുടനെ തിരുമനസ്സുകൊണ്ടു പുറത്തെഴുന്നള്ളി കേശവൻ പഴക്കുലകളും ശർക്കരയും നാളികേരവും കരിമ്പും മറ്റും തൃക്കൈകൊണ്ടുതന്നെ എടുത്തു കൊടുക്കുകയും കേശവൻ അവയെ വാങ്ങിത്തിന്നുകയും പതിവായിരുന്നു. ആ പതിവനുസരിച്ച് ഇവിടെ കൊണ്ടുവരപ്പെട്ട കേശവന്റെ ശബ്ദമാണ് ഇന്നു വെളുപ്പാൻ‌കാലത്ത് ഇവിടെ കേൾക്കപ്പെട്ടത്. പതിവുപോലെയല്ലാതെ കോപത്തോടുകൂടി ഉറക്കെ അരുളിച്ചെയ്തതു കേട്ട് കേശവൻ ഭയപ്പെട്ട് അപ്പോൾത്തന്നെ ഇവിടെനിന്ന് ഓടിപ്പോയി. മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് നാടുനീങ്ങിപ്പോയി എന്നുള്ള കഥ കേശവൻ അറിഞ്ഞിരിക്കയില്ല” എന്നറിയിച്ചു. അതു കേട്ടിട്ടു തിരുമനസ്സുകൊണ്ട് “എന്നാൽ കേശവനെ ക്ഷണത്തിൽ വരുത്തണം” എന്നു കല്പിക്കുകയും ചില ഉദ്യോഗസ്ഥന്മാർ ഉടനേ ഓടിപ്പോയി നെയ്യാറ്റിൻ‌കരച്ചെന്നു കല്പനയുടെ വിവരം അഴകപ്പാപിള്ളയെ ഗ്രഹിപ്പിക്കുകയും ചെയ്തു. അഴകപ്പാപിള്ള വിവരമൊക്കെ പറഞ്ഞുനോക്കീട്ടും കേശവന് ഒരിളക്കമുണ്ടായില്ല. അതിനാൽ ആ ഉദ്യോഗസ്ഥന്മാർ മടങ്ങിച്ചെന്ന് ആ വിവരം തിരുമനസ്സിലെ അടുക്കൽ അറിയിച്ചു. തിരുമനസ്സുകൊണ്ട് അടുത്ത ദിവസം കല്പിച്ച് ആളുകളെ അയച്ചു. അന്നും ഫലമുണ്ടായില്ല. അങ്ങനെ ആറും ദിവസം കഴിഞ്ഞു. ഏഴാം ദിവസം തിരുമനസ്സുകൊണ്ട് “കേശവൻ ഇങ്ങോട്ടു വരികയില്ലെങ്കിൽ ഞാനങ്ങോട്ടു വരാം. അങ്ങനെയായാലും എനിക്കു കേശവനെ കാണണം” എന്നു കല്പിച്ചയച്ചു. തിരുമനസ്സിലെ ആളുകൾ നെയ്യാറ്റിൻ‌കരയെത്തി ആ കല്പിച്ച വിവരം പറഞ്ഞപ്പോൾ അഴകപ്പാപിള്ള കേശവനോട് “കല്പിച്ചയച്ചതു കേട്ടില്ലേ? നീയങ്ങോട്ടു ചെല്ലാതെ തിരുമനസ്സുകൊണ്ട് ഇങ്ങോട്ടെഴുന്നള്ളാനിടയാകുന്നതു കഷ്ടമാണ്. നമുക്ക് ഇന്നുതന്നെ തിരുവനന്തപുരത്തെത്തി മുഖം കാണിക്കണം” എന്നു പറഞ്ഞു. കേശവൻ അതു കേട്ടിട്ടു സമ്മതിച്ചു തല കുലുക്കുകയും ഒരു അനുസരണ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. ഉടനെ അഴകപ്പാപിള്ള “എന്നാൽ പോകാം” എന്നു പറഞ്ഞു നടന്നു തുടങ്ങി. പിന്നാലെ കേശവനും പോയി. കേശവനു ക്ഷീണംകൊണ്ടു നടക്കാൻ വളരെ പ്രയാസമുണ്ടായിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടുനീങ്ങിയെന്നു കേട്ട ദിവസം മുതൽ അന്നുവരെ ആറു ദിവസം കേശവൻ കുറേശ്ശെ വെള്ളം കുടിച്ചതല്ലാതെ യാതൊന്നും തിന്നിരുന്നില്ല. ആ ആറു ദിവസവും നെയ്യാറ്റിൻകരക്കാരിൽ പലരും കേശവനു പഴക്കുലകളും മറ്റും ധാരാളം കൊണ്ടുചെന്നു കൊടുത്തിരുന്നു. എങ്കിലും അവൻ അവയിലൊന്നും തൊടുകപോലും ചെയ്തിരുന്നില്ല. പിന്നെ അവനു ക്ഷീണം വന്നത് ഒരത്ഭുതമല്ലല്ലോ. കേശവൻ ഒന്നും തിന്നാതെയിരുന്നതുകൊണ്ട് അഴകപ്പാ പിള്ളയും സാമാന്യം പോലെ ഭക്ഷണം കഴിച്ചിരുന്നില്ല. എങ്കിലും അവർ രണ്ടുപേരും ഒരുവിധം നടന്ന് അന്നുതന്നെ തിരുവനന്തപുരത്തു തിരുമനസ്സിലെ തിരുമുമ്പാകെ എത്തി. അവിടെ തിരുമനസ്സുകൊണ്ടു മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സിലെപ്പോലെതന്നെ കേശവനു കൊടുക്കുന്നതിനായി പഴക്കുലകളും മറ്റും ധാരാളം ശേഖരിച്ചു വച്ചിരുന്നു. തിരുമനസ്സുകൊണ്ടു തൃക്കൈകൊണ്ട് അവയിൽ ചിലതെടുത്തു കേശവന്റെ നേരെ നീട്ടി. കേശവൻ അവയിലൊന്നും വാങ്ങാതെ സ്വല്പം പിന്നോക്കം മാറി നിന്നു. അപ്പോൾ അഴകപ്പാപിള്ള “കേശവൻ നനഞ്ഞിട്ട് ഇന്ന് ഏഴു ദിവസമായി. നനയാതെ തിരുമേനിയെ തൊടുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ചാണ് അവൻ പിന്മാറിയത്” എന്നറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് “എന്നാൽ കേശവനെ ക്ഷണത്തിൽ കൊണ്ടുപോയി നനച്ചു കൊണ്ടുവരണം” എന്നു കല്പിക്കുകയും അഴകപ്പാപിള്ള കേശവനെ ഉടനെ കരമനയാറ്റിൽ കൊണ്ടുപോയി നനച്ചുകൊണ്ടുവരികയും ചെയ്തു. പിന്നെ തിരുമനസ്സുകൊണ്ടു കല്പിച്ചു കൊടുത്ത പഴക്കുലകൾ മുതലായവയെല്ലാം കേശവൻ സാദരം മേടിച്ചു തിന്നു. എങ്കിലും അതും കണ്ണീരൊലിപ്പിച്ചുകൊണ്ടും ദുഃഖഭാവത്തോടുകൂടിയുമായിരുന്നു. കേശവൻ അവയെല്ലാം തിന്നു കഴിഞ്ഞതിന്റെ ശേഷം തിരുമനസ്സുകൊണ്ട് അഴകപ്പാപിള്ളയ്ക്ക് പതിവുള്ള മുണ്ടും പണവും അയാൾക്കും കല്പിച്ചു കൊടുത്തു. ഉടനെ കേശവൻ മുൻ‌കാലുകൾ രണ്ടും മടക്കി മുട്ടുകുത്തി തിരുമനസ്സിലെ തിരുമുമ്പിൽ കുമ്പിടുകയും എഴുന്നേറ്റു നിന്നുകൊണ്ട് ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. അപ്പോഴും അഴകപ്പാപിള്ള “കേശവൻ യാത്ര അറിയിക്കുകയാണ് ചെയ്തത്. ഇങ്ങനെയാണ് അവന്റെ പതിവ്” എന്നു തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് “കേശവൻ മുൻപതിവുപോലെ മാസംതോറും ഇവിടെ വരണം. എന്നാലതു വെളുപ്പാൻ കാലത്തു മൂന്നുമണിക്കു വേണമെന്നില്ല. നാലുമണിക്കായാൽ മതി” എന്നു കല്പിക്കുകയും അതു സമ്മതിച്ചതായി കേശവൻ തലകുലുക്കുകയും ഒരു ശബ്ദം പുറപ്പെടുവിക്കുകയും അഴകപ്പാപിള്ളയോടുകൂടി അപ്പോൾത്തന്നെ അവിടുന്നു പോവുകയും അന്നു രാത്രിയിൽത്തന്നെ തിരുവട്ടാറ്റ് എത്തുകയും ചെയ്തു. ‌‌‌ ആദികേശവനെ അമ്പാരിക്കോ എഴുന്നള്ളത്തിനോ ഉപയോഗിക്കുമ്പോൾ അവന്റെ കഴുത്തിൽക്കെട്ടുന്നതു മൂന്നിഴകൾ (വരികൾ) ഉള്ള ഒരു മണിമാലയാണ് പതിവ്. ആ ഓരോ വരികളിലും മുപ്പത്താറു മണികൾ വീതവും ആ മുപ്പത്താറു മണികൾക്കും കൂടി രണ്ടര തുലാം കനവുമുണ്ടായിരുന്നു. അപ്പോൾ മൂന്നു വരികൾക്കുംകൂടി ഏഴരത്തുലാം വരുമല്ലോ. ആ മണിമാല കേശവന്റെ കഴുത്തിൽ വരുമ്പോൾ അവന്റെ തല ഒന്നുകൂടി ഉയരും. അപ്പോൾ അവന്റെ ഭംഗിയും കാന്തിയും ഇരട്ടിക്കുകയും ചെയ്യും.മറ്റുള്ള ആനകൾക്കു പിടിച്ചിളക്കാൻപോലും വയ്യാതെകണ്ടുള്ള വലിയ തടികൾ കേശവനെക്കൊണ്ടു പിടിപ്പിച്ച് ഉദ്ദിഷ്ടസ്ഥലത്ത് ആക്കിച്ചു കൊടുക്കണമെന്നു പലരും അഴകപ്പാപിള്ളയോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ തടിയുടെ വലിപ്പവും പിടിച്ചുകൊണ്ടുപോകാനുള്ള ദൂരവും അറിഞ്ഞാൽ അഴകപ്പാപിള്ള അവനോട് ഇതിന് ഇത്ര പണം ആദികേശവസ്വാമിക്ക് നട്യ്ക്കു വെയ്ക്കുകയും ഇത്ര പണം തനിക്കു തരികയും കേശവനു തിന്നാൻ ഇന്നിന്ന സാധനങ്ങൾ ഇത്രയിത്ര വീതം കൊടുക്കുകയും ചെയ്യണമെന്നു പറയും. തടിയുടെ ഉടമസ്ഥൻ അവയെല്ലാം സമ്മതിച്ചാൽ അഴകപ്പാപിള്ള കേശവനോട് “കേശവാ! ഈ മനുഷ്യൻ ഒരു തടി പിടിച്ചു വെച്ചു കൊടുക്കണമെന്നു പറയുന്നു. ആ തടിക്ക് ഇത്ര വണ്ണവും ഇത്ര നീളവുമുണ്ട്. അതു പിടിച്ച് ഇത്ര നാഴിക ദൂരം കൊണ്ടുപോകണം. അതിന് ആദികേശവസ്വാമിക്ക് ഇത്ര പണം നടയ്ക്കു വെയ്ക്കുകയും എനിക്ക് ഇത്ര പണവും നിനക്ക് തിന്നാൻ ഇന്നിന്ന സാധനങ്ങൾ ഇത്രയിത്ര വീതവും തരികയും ചെയ്യാമെന്ന് ഈ മനുഷ്യൻ സമ്മതിച്ചിട്ടുണ്ട്. അതിനാൽ എന്റെ കുട്ടൻ ചെന്ന് ആ തടിപിടിച്ചുവെച്ചു കൊടുക്കണം” എന്നു പറയും. അഴകപ്പാപിള്ള കൂടെ ചെല്ലണമെന്നും മറ്റുമില്ല. വഴികാണിച്ചുകൊടുക്കാൻ ആരെങ്കിലും ഒരാൾ ചെന്നാൽ മതി. കേശവൻ അറിയുന്ന സ്ഥലമാണെങ്കിൽ അതും വേണമെന്നില്ല. ഇന്ന സ്ഥലത്തു കിടക്കുന്ന തടി പിടിച്ച് ഇന്ന സ്ഥലത്തു കൊണ്ടുചെന്നു വെച്ചുകൊടുക്കണമെന്ന് അഴകപ്പാപിള്ള പറയുകമാത്രം ചെയ്താൽ മതി. എന്നാൽ തടിയുടെ ഉടമസ്ഥൻ നെറികേടു പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ കേശവന്റെ വിധം മാറും. സ്ഥലത്തു ചെന്നു നോക്കുമ്പോൾ തടിയുടെ വണ്ണമോ നീളമോ പറഞ്ഞിരുന്നതിലധികമുണ്ടെന്നു കണ്ടാൽ കേശവൻ അതു തൊടുകപോലും ചെയ്യാതെ മടങ്ങിപ്പോരും. അപ്രകാരംതന്നെ തടി പിടിച്ചുകൊണ്ടു പോയാൽ വഴിയുടെ ദൂരം പറഞ്ഞിരുന്നതിലധികമായാൽ കേശവൻ ആ തടി തിരികെ പിടിച്ച് അതു മുമ്പു കിടന്നിരുന്ന സ്ഥലത്തുനിന്നു രണ്ടോ നാലോ നാഴികകൂടി ദൂരത്തു കൊണ്ടുചെന്നു വേറെ ഒരാനയ്ക്കും പിടിച്ചെടുക്കാൻ സാധിക്കാത്ത വിധം ദുർഘടമായ ഒരു സ്ഥലത്താക്കും. അങ്ങനെയൊക്കെയായിരുന്നു കേശവന്റെ പതിവ്. അങ്ങനെ കൊണ്ടുചെന്നിടുന്ന തടി പിന്നെ അഴകപ്പാപിള്ള പറഞ്ഞാലും കേശവൻ തൊടുകപോലും ചെയ്യുകയില്ല. അഥവാ ആ തടി കേശവൻ പിന്നെ പിടിക്കണമെങ്കിൽ തടിയുടെ ഉടമസ്ഥൻ വ്യാജം പറഞ്ഞതിന്റെ പ്രായശ്ചിത്തമായി ധാരാളം ശർക്കരയും നെയ്യും നാളികേരവും കദളിപ്പഴവും ചേർത്ത് ഒരു പന്തിരുന്നാഴി പായസം വെയ്പിച്ച് ആദികേശവസ്വാമിക്കു നിവേദിപ്പിച്ചിട്ട് അതും മുമ്പു സമ്മതിച്ചിരുന്ന സാധനങ്ങളും കേശവനും പണം അഴകപ്പാപിള്ളയ്ക്കും കൊടുക്കുകയും ആദികേശവസ്വാമിക്കുള്ള പണം നട്യ്ക്കുവെയ്ക്കുകയും ചെയ്താൽ കേശവൻ ചെന്ന് ആ തടി പിടിച്ച് ഉദ്ദിഷ്ടസ്ഥലത്തു കൊണ്ടുചെന്നു വെച്ചു കൊടുക്കും. അങ്ങനെയല്ലാതെ കൌശലമൊന്നും കേശവനോട് പറ്റിയിരുന്നില്ല. ‌‌‌കേശവനും അഴകപ്പാപിള്ളയ്ക്കും എൺപത്തഞ്ചു വയസ്സു തികയുന്നതുവരെ ഇപ്രകാരമെല്ലാം നടന്നിരുന്നു. അതിനുശേഷം അഴക്പ്പാപിള്ളയ്ക്കു ക്ഷീണംകൊണ്ട് എഴുന്നേറ്റു നടക്കാൻ പോലും വയ്യാതെയായി. എങ്കിലും കേശവന് അത്രയും ക്ഷീണം ബാധിച്ചില്ല. അതിനാൽ കേശവനെക്കൊണ്ടു ക്ഷേത്രത്തിൽ ആവശ്യമുള്ള ദിവസങ്ങളിൽ പാപ്പാനോടുകൂടാതെതന്നെ കേശവൻ തനിച്ചു പോയി അടിയന്തിരങ്ങൾ യഥാക്രമം നടത്തിപ്പോന്നിരുന്നു. കേശവനെ നടയ്ക്കിരുത്തിയതിന്റെ ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോഴേയ്ക്കും ആ ക്ഷേത്രത്തിലെ ചട്ടവട്ടങ്ങളെല്ലാം അവനു നല്ല നിശ്ചയമായി. അതിനാൽ പാപ്പാൻ കൂടെയില്ലെങ്കിലും കാര്യങ്ങൾക്കു കുഴപ്പമില്ലായിരുന്നു. ‌‌‌ അഴകപ്പാപിള്ള ക്ഷീണാധിക്യം നിമിത്തം കിടപ്പിലായതിന്റെ ശേഷം അധിക ദിവസം കഷ്ടപ്പെട്ടില്ല. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം വെളുപ്പാൻ കാലത്ത് ആ ഭാഗ്യവാൻ അനായാസേന ചരമഗതിയെ പ്രാപിച്ചു. അപ്പോൾ ആ വീട്ടിൽ അയാളുടെ ഭാര്യയുടെയും മക്കളുടെയും കരച്ചിലും പിഴിച്ചിലുമൊക്കെയുണ്ടായി. അതു കേട്ടു കേശവൻ കാര്യം മനസ്സിലാക്കിക്കൊണ്ടു മുറ്റത്തുനിന്നു പതുക്കെ നടന്നു പറമ്പിൽ ചെന്നു കിടന്നു. മാത്രനേരം കഴിഞ്ഞപ്പോൾ അവന്റെ കഥയും കഴിഞ്ഞു. അതുകൊണ്ടു കേശവനും ഭാഗ്യവാനായിരുന്നു എന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. നേരം വെളുത്തപ്പോൾ കേശവൻ ചരിഞ്ഞു എന്നും അഴകപ്പാപിള്ള മരിച്ചു എന്നും ഉള്ള വർത്തമാനം ആ ദിക്കിലൊക്കെ പ്രസിദ്ധമായി. ഉടനെ സർക്കാറുദ്യോഗസ്ഥന്മാരും മറ്റനേകം ജനങ്ങളും അവിടെ വന്നു കൂടുകയും അഴകപ്പാപിള്ളയുടെ സംസ്കാരകർമ്മം യഥാവിധി നടത്തിക്കുകയും ചെയ്തതിന്റെ ശേഷം ആ പറമ്പിൽത്തന്നെ ഒരു വലിയ കുഴി കുഴിച്ച് കേശവന്റെ മൃതശരീരം അതിലിട്ടു മൂടിക്കുകയും ചെയ്തു. അഴകപ്പാപിള്ളയുടേ പരിചയം സിദ്ധിച്ചതിന്റെ ശേഷം തനിക്ക് ഇനി മറ്റൊരു പാപ്പാനുണ്ടാകാനിടയാകരുതെന്നുള്ള വിചാരം കേശവനു സാമാന്യത്തിലധികമുണ്ടായിരുന്നു. അപ്രകാരം തന്നെ കേശവന്റെ കാലം കഴിഞ്ഞിട്ടു മറ്റൊരാനയുടെ പാപ്പാനാകാനിടയാകരുതെന്നുള്ള വിചാരം അഴകപ്പാപിള്ളയ്ക്കുമുണ്ടായിരുന്നു. ആ ഭാഗ്യവാന്മാർ വിചാരിച്ചിരുന്നതുപോലെതന്നെ അവരുടെ കാലം കഴിഞ്ഞുകൂടി. വളരെക്കാലം ആദികേശവസ്വാമിയെ സേവിച്ചുകൊണ്ടു തൽ‌സന്നിധിയിൽത്തന്നെ താമസിച്ചിരുന്ന അവർക്ക് അങ്ങനെയല്ലാതെ വരാനിടയില്ലല്ലോ. ഐതിഹ്യമാല രചന : കൊട്ടാരത്തിൽ ശങ്കുണ്ണി++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
വെട്ടിമുറിച്ച കോട്ട . +തലക്കുളത്തൂർ ഭട്ടതിരി തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിയോട് "ഞാൻനാളെ പത്മനഭസ്വാമിക്ഷേത്രത്തിൽ തൊഴാൻ പോകുമ്പോൾ മതിൽക്കകത്തേക്കു കടക്കുന്നത് എതിലേകൂടിയായിരിക്കും?" എന്നു കല്പിച്ചു ചോദിച്ചു. അതിനു മറുപടി യായി ഭട്ടതിരി, "അതെനിക്കറിയാം. എങ്കിലും ഇപ്പോൾ തിരുമനസ്സറിയിക്കുന്നില്ല. നാളെ എഴുന്നള്ളുന്ന സമയം എനിക്കറിയാമെന്നു ഞാനിപ്പോൾ അറിയിച്ചതു വാസ്തവമാണെന്ന് അവിടേക്കു ബോധപ്പെടും" എന്നു തിരുമനസ്സറിയിച്ചു. തിരുമനസ്സുകൊണ്ടു പതിവായി മതില്ക്കകത്തെഴുന്നള്ളുക കിഴക്കേ ഗോപുരത്തിൽക്കൂടിയായിരുന്നു. മേല്പറഞ്ഞ പ്രകാരം സംഭാഷണം നടന്നതിന്റെ പിറ്റേ ദിവസം കൊട്ടാരത്തിൽ നിന്നെഴുന്നള്ളി, കിഴക്കേഗോപുരത്തിന്റെ തെക്കുവശത്തായി എഴുന്നള്ളി നിന്നുകൊണ്ട് "ഇന്നു ഞാൻ ഇതിലേയാണ് മതില്ക്കകത്തേക്ക് പോകാൻ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ മതിൽ വെട്ടിപ്പൊളിക്കട്ടെ" എന്നു കല്പിച്ചു. ഉടനെ മഴുവും തൂമ്പയുമെല്ലാം കൊണ്ടു വേലക്കാരെത്തി മതിൽ വെട്ടിപ്പൊളിച്ചുതുടങ്ങി. മതിലിന്റെ കല്ലുകൾ കുറെ പൊളിച്ചപ്പോൾ ഒരു കല്ലിന്റെ ഇടയിൽ ഒരോലത്തുണ്ട് ഇരിക്കുന്നതു കണ്ടു. ഉടനെ "അതെന്താണ്? കാണട്ടെ" എന്നു കല്പിച്ചു. കൂടെയുണ്ടായിരുന്ന ഹരിക്കാരൻ ഓലക്കഷ്ണമെടുത്തു തൃക്കൈയിൽ കൊടുത്തു. തിരുമനസ്സുകൊണ്ടു വാങ്ങിനോക്കിയപ്പോൾ അതിൽ ഭട്ടതിരി സ്വന്തം കൈയക്ഷരത്തിൽ "ഇതിലേ എഴുന്നള്ളും" എന്ന് എഴുതിയിരിക്കുന്നതായി കണ്ടു. തിരുമനസ്സുകൊണ്ട് വളരെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഭട്ടതിരി അപ്പോൾ അടുക്കൽതന്നെ ഉണ്ടായിരുന്നതിനാൽ തിരുമനസ്സുകൊണ്ട് അവിടെ നിന്നുകൊണ്ടു തന്നെ വീരശൃംഖല വരുത്തി ഭട്ടതിരിയുടെ രണ്ടു കൈയിന്മേലും ഇടുവിച്ചു. അതിന്റെ ശേഷം അതിലെതന്നെ മതില്ക്കകത്തേക്ക് എഴുന്നള്ളുകയും ഇനി ഇവിടം കെട്ടിയടയ്ക്കണ്ടാ ഭട്ടതിരിയുടെ സ്മാരകമായിട്ട് ഇവിടെ ഒരു വാതിൽ വെപ്പിക്കണം. എന്നു കല്പിക്കുകയും അപ്രകാരം അവിടെ ഒരു വാതിൽ വെപ്പിക്കുകയും ചെയ്തു. ഇപ്പോൾ "ചെമ്പകത്തിൻമൂട്ടിൽ നട" എന്നു പറഞ്ഞുവരുന്ന വാതിൽ ഇപ്രകാരമുണ്ടായിട്ടുള്ളതാണ്. മഹാരജാക്കൻമാർ മതില്ക്കകത്തേക്ക് ഇപ്പോഴും അതിലേയാണ് എഴുന്നള്ളുക പതിവ്. ഇങ്ങനെ പല കാരണവശാൽ തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിക്ക് പല സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്. അപ്രകാരം തന്നെ കോഴിക്കോട്, ചിറയ്ക്കൽ മുതലായ രാജസന്നിധികളിൽനിന്നും അദ്ദേഹത്തിനു കിട്ടീട്ടുള്ള സമ്മാനങ്ങൾക്കു സംഖ്യയില്ല. കിം ബഹുനാ, കാലക്രമേണ ഭട്ടതിരി ജാതകമെഴുത്തു കൊണ്ടും പ്രശ്നംകൊണ്ടും വിശ്വവിശ്രുതനായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. ഐതിഹ്യമാല +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും പ്രസിദ്ധനായ തലക്കുളത്തൂർ ഭട്ടതിരി നല്ല വ്യുത്പന്നനും ജ്യോതിശ്ശാസ്ത്ര പാരംഗതനും ആയിരുന്നു എന്ന് പ്രസിദ്ധമാണല്ലോ. ഭട്ടതിരിക്ക് പ്രശ്നം പറയുന്നതിന് ഒരു വിശേഷവാസന ബാല്യത്തിൽത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ബ്രഹ്മചാരിയായി വേദാദ്ധ്യായം ചെയ്തു താമസിക്കുന്ന കാലത്ത് അനധ്യായ ദിവസങ്ങളിൽ തന്റെ സഹപാഠികളുമൊരുമിച്ച് കളിക്കുമ്പോൾ ഓരോരുത്തർ ഓരോ നേരമ്പോക്കുകൾ കാണിക്കുന്ന ശേഖരത്തിൽ ഇദ്ദേഹം പ്രശ്നംവച്ചു ഫലം പറയുകയാണ് പതിവ്. ആ പതിവിൻപ്രകാരം ഒരു ദിവസം ഓതിക്കോൻ പുറത്തെവിടെയോ ഇറങ്ങിപ്പോയിരുന്ന സമയം ബ്രാഹ്മണക്കുട്ടികൾ എല്ലാവരുംകൂടി ഓരോ കളികൾ തുടങ്ങി. ഭട്ടതിരി കവിടിക്കു പകരം കുറെ ചെറിയ പാറക്കല്ലുകൾ പെറുക്കിയെടുത്തു പ്രശ്നം വയ്ക്കാനും തുടങ്ങി. അപ്പോഴേക്കും ശേഷമെല്ലാവരും പ്രശ്നം കേൾക്കാനായി ചുറ്റും ചെന്നുകൂടി. അപ്പോൾ ഒരു ഉണ്ണിനമ്പൂരി "ആട്ടെ, നമ്മുടെ ഓതിക്കോന് ഉണ്ണിയുണ്ടാകാതെ ഇരിക്കുന്നതിന്റെ കാരണമെന്താണെന്ന് ഒന്നു വാരിവെച്ചുനോക്കിയാൽ കൊള്ളാം" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി പ്രശ്നംവയ്ക്കുന്ന ഭാവങ്ങളൊക്കെ കാണിച്ചിട്ട് "ബാലശാപംകൊണ്ടാണ്" എന്നു പറഞ്ഞു. അപ്പോൾ മറ്റൊരാൾ "അതിനു പ്രതിവിധികൂടി അറിഞ്ഞാൽ കൊള്ളാം" എന്നു പറഞ്ഞു.ഭട്ടതിരി ഒന്നുകൂടി വാരിവച്ചു വിചാരിച്ചിട്ട് "പഞ്ചസാരപ്പായസമുണ്ടാക്കി ഒരു സംവത്സരം മുടങ്ങാതെ ദിവസംതോറും ബ്രാഹ്മണകുട്ടികൾക്കു ധാരാളമായി കൊടുക്കുകയും മേലാൽ കുട്ടികളെ അടിക്കാതിരിക്കയും ചെയ്താൽ ഉണ്ണിയുണ്ടാകും" എന്നു പറഞ്ഞു. ഭട്ടതിരിയുടെ പ്രശ്നമാരംഭിച്ചപ്പോഴേക്കും ഓതിക്കോൻനമ്പൂരി തിരിച്ചുവന്നു. ഇവരുടെ കളി എന്തെല്ലാമാണെന്നറിയുന്നതിനായി ഒളിച്ചിരുന്നതിനാൽ പ്രശ്നവും പ്രതിവിധിയും എല്ലാം കേട്ടു മനസ്സിലാക്കി. പിന്നെയും അവിടെ നിന്ന് ആരും കാണാതെ ഇറങ്ങിപ്പോയി ഒന്നും അറിയാത്ത ഭാവത്തിൽ വീണ്ടും എല്ലാവരും കാണത്തക്കവിധത്തിൽ തിരിച്ചുവന്നു. ഓതിക്കോൻനമ്പൂരി വരുന്നതുകണ്ട് എല്ലാവരും കളി നിർത്തി അവരവർക്കു നിശ്ചയിച്ചിട്ടുണ്ടായിരുന്ന പ്രവൃത്തികൾ ചെയ്തുകൊണ്ടിരിപ്പായി. ഓതിക്കോൻനമ്പൂരി പതിവുപോലെ അല്ലാതെ ഒന്നും ഭാവിക്കയും പറകയും ചെയ്തുമില്ല. എങ്കിലും അദ്ദേഹം കുട്ടികളെ കഠിനമായി അടിക്കാറുള്ളതിനാൽ ഭട്ടതിരിയുടെ പ്രശ്നം വാസ്തവമായിരിക്കുമോ എന്നു സംശയം തോന്നുകയാൽ പിറ്റേദിവസം മുതൽ പഞ്ചസാരപ്പായസമുണ്ടാക്കി, തന്റെ ശിഷ്യൻമാരായ ബ്രാഹ്മണ കുട്ടികൾക്കു ധാരാളമായി കൊടുത്തു തുടങ്ങി. കുട്ടികളെ അടിക്കാതെയുമായി. അങ്ങനെ ഒരു സംവത്സരം കഴിഞ്ഞപ്പോഴേക്കും ഓതിക്കോൻ നമ്പൂരിക്ക് ഉണ്ണിയുണ്ടാവുകയും ചെയ്തു. അപ്പോഴേക്കും അദ്ദേഹത്തിനു വളരെ സന്തോഷം തോന്നുകയാൽ ഭട്ടതിരിയെ വിളിച്ച് "ഉണ്ണീ നീ ജ്യോതിശ്ശാസ്ത്രം പഠിക്കണം. നീ നല്ല പ്രശ്നക്കാരനായിത്തീരും" എന്നു തലയിൽതൊട്ട് അനുഗ്രഹിച്ചു. ഗുരുനാഥന്റെ ഈ അനുഗ്രഹത്തെ സഫലീകരിക്കണമെന്നു വിചാരിച്ച് ഭട്ടതിരി വേദാധ്യയനം കഴിഞ്ഞയുടനെതന്നെ ജ്യോതിശ്ശാസ്ത്രം പഠിക്കാനാരംഭിച്ചു. അതോടുകൂടി കാവ്യനാടകാലങ്കാരങ്ങളും ശബ്ദശാസ്ത്രങ്ങളും അഭ്യസിച്ചുതുടങ്ങി. സമാവർത്തനം കഴിഞ്ഞ് ഏകദേശം യൌവനമായപ്പോഴേക്കും ഭട്ടതിരി അതിവിദ്വാനും ഒരു നല്ല ജ്യോത്സ്യനുമായിത്തീർന്നു. തദനന്തരം ഭട്ടതിരി വിവാഹം ചെയ്തു ഗൃഹസ്ഥനായി താമസിക്കുന്ന കാലത്ത് ഒരു പുത്രനുണ്ടായി. പുത്രന്റെ ജാതകം അദ്ദേഹം വളരെ സൂക്ഷ്മമായി ഗണിച്ചെഴുതുകയും ആയൂർബലം വളരെയുള്ളതായി കാണപ്പെടുകയും ചെയ്തു. എങ്കിലും ആണ്ടുതികയുന്നതിനുമുമ്പുതന്നെ ആ ശിശു മരിച്ചുപോയി. അപ്പോൾ ഭട്ടതിരിക്കു വ്യസനമുണ്ടായി എന്നു മാത്രമല്ല, ജ്യോതിശ്ശാസ്ത്രം വിശ്വാസയോഗ്യമല്ലായിരിക്കുമോ എന്നൊരു ശങ്കയും ജനിച്ചു. ഉടനെ ഈ സംശയം തീർക്കുന്നതിനായി മൃതജാതകവുംകൊണ്ട് പരദേശത്തു തഞ്ചന്നൂരിൽ ആൾവാർ എന്നു പ്രസിദ്ധനായ മഹാന്റെ അടുക്കലേക്കു പുറപ്പെട്ടു. ഭട്ടതിരി അവിടെ എത്താറായപ്പോൾ ചില ലക്ഷണങ്ങൾകൊണ്ട് ഇദ്ദേഹത്തിന്റെ ആഗമനം ആൾവാർക്കു മനസ്സിലാവുകയാൽ തന്റെ ശിഷ്യരോട് "ഒരു മൃതജാതകവുംകൊണ്ട് ഒരു മലയാളബ്രാഹ്മണൻ ഇവിടെ വരും. അദ്ദേഹം വന്നാൽ ആ മൃതജാതകം പുറത്തുവെച്ചുംവെച്ച് ഇവിടെ കയറി ഇരിക്കാൻ പറയണം" എന്നു പറഞ്ഞിട്ട് നിത്യകർമ്മാനുഷ്ഠാനാദികൾക്കായിപ്പോയി. ഭട്ടതിരി അവിടെ എത്തിയ ഉടനെ ഗുരുനാഥന്റെ കല്പനയെ ശിഷ്യർ ഭട്ടതിരിയെ അറിയിക്കുകയും ആൾവാരുടെ യോഗ്യതയിൽ വിസ്മയാകുലനായി ഭട്ടതിരി മൃതജാതകം ദൂരെക്കളഞ്ഞു ഗൃഹത്തിനുള്ളിൽ പ്രവേശിച്ചിരിക്കയും ചെയ്തു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആൾവാർ വന്നു. തമ്മിൽ സംസാരിച്ചു ഭട്ടതിരിക്കുണ്ടായ സംശയം തീർത്തു. ജ്യോതിശ്ശാസ്ത്രം ഒരിക്കലും അബദ്ധമായി വരുന്നതല്ലെന്നും ജ്യോത്സ്യൻമാർക്ക് ഇഷ്ടദേവതയെ ഉപാസനയും മന്ത്രസിദ്ധിയും ഇല്ലാതെയിരുന്നാൽ അതിന്റെ ഫലം ശരിയായി കണ്ടില്ലെന്നു വന്നുപോകാമെന്നേ ഉള്ളൂ എന്നും ആൾവാർ പറകയാൽ താൻ എഴുതിയ ജാതകം തെറ്റിപ്പോയത് തനിക്കു ദേവതോപാസനയും മന്ത്രസിദ്ധിയും ഇല്ലാഞ്ഞിട്ടാണെന്നു മനസ്സിലാക്കി ഭട്ടതിരി തിരിച്ചുപൊരികയും ചെയ്തു. ഭട്ടതിരി തിരിച്ചുവരുംവഴിതന്നെ തൃശ്ശിപേരൂർ വടക്കുംനാഥനെ ഭജിച്ചുംകൊണ്ട് ഒരു വിശിഷ്ടമന്ത്രം അക്ഷരസംഖ്യ കഴിച്ചു താമസിച്ചു. അക്കാലത്ത് അവിടെ ദേവനു ചാർത്തിയിരുന്ന ഒരു തൃക്കണ്ണു മോഷണം പോവുകയും അനേകം പ്രശ്നക്കാരെ വരുത്തി പ്രശ്നംവെപ്പിച്ചു നോക്കിക്കുകയും ചെയ്തു. പ്രശ്നക്കാർ മോഷ്ടാവിന്റെ നിറം കറുത്താണെന്നും നാമാക്ഷരങ്ങൾ രണ്ടുമാത്രമേ ഉള്ളൂ എന്നും അവയിൽ ആദ്യത്തേതു ക എന്നും രണ്ടാമത്തെതു ക്ക എന്നും ആണെന്നും വിധിച്ചു. അതിനാൽ ക്ഷേത്രസംബന്ധികളിൽ ഒരുവനും കറമ്പനുമായ കാക്കു എന്നൊരുവനെ പിടികൂടി ബന്ധനത്തിലാക്കി ദിവസംതോറും ഓരോ വിധത്തിൽ ഹേമദണ്ഡങ്ങൾ ചെയ്തു തുടങ്ങി. എങ്കിലും യാതൊരു തെളിവും ഉണ്ടായില്ല. ഭട്ടതിരി ഭജനം കഴിഞ്ഞല്ലാതെ പ്രശ്നം വെയ്ക്കുകയില്ലെന്നു പ്രതിജ്ഞ ചെയ്തിരുന്നതിനാലും അക്കാലത്തു മൗനവ്രതമായിരുന്നതുകൊണ്ടും അദ്ദേഹത്തെക്കൊണ്ടു പ്രശ്നംവയ്പ്പിക്കുന്നതിനു തരമില്ലായിരുന്നു. ഭജനം കാലംകൂടിയതിന്റെ ശേഷം ഭട്ടതിരിയെക്കൊണ്ടു പ്രശ്നം വെപ്പിക്കയും തൃക്കണ്ണു കൊണ്ടുപോയത് ഒരു കാക്കയാണെന്നും വടക്കുമാറി ഒരു തെങ്ങിന്റെ മുകളിൽ കൊണ്ടുപോയി വെച്ചിട്ടുണ്ടെന്നും വിധിക്കുകയും അപ്രകാരം മോഷണദ്രവ്യം കിട്ടുകയും ചെയ്തു. അതിനാൽ കൊച്ചിമഹാരാജാവു സന്തോഷിച്ചു ഭട്ടതിരിക്ക് അനേകം ബിരുദങ്ങൾ കല്പിച്ചുകൊടുത്തു. അതിന്റെ ശേഷം ഭട്ടതിരി തിരുവിതാംകൂർ മഹാരാജാവുതിരുമനസ്സിലെ സന്നിധിയിലും പല പ്രശ്നങ്ങൾ പറകയും ജാതകങ്ങൾ എഴുതിക്കൊടുക്കുകയും എല്ലാം ശരിയായി ഒത്തുവരികയാൽ അനേക സമ്മാനങ്ങൾ വാങ്ങുകയും ഉണ്ടായിട്ടുണ്ട്. ഭട്ടതിരി തിരുവനന്തപുരത്തു ചെന്ന് താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിയോട് "ഞാൻനാളെ പത്മനഭസ്വാമിക്ഷേത്രത്തിൽ തൊഴാൻ പോകുമ്പോൾ മതിൽക്കകത്തേക്കു കടക്കുന്നത് എതിലേകൂടിയായിരിക്കും?" എന്നു കല്പിച്ചു ചോദിച്ചു. അതിനു മറുപടി യായി ഭട്ടതിരി, "അതെനിക്കറിയാം. എങ്കിലും ഇപ്പോൾ തിരുമനസ്സറിയിക്കുന്നില്ല. നാളെ എഴുന്നള്ളുന്ന സമയം എനിക്കറിയാമെന്നു ഞാനിപ്പോൾ അറിയിച്ചതു വാസ്തവമാണെന്ന് അവിടേക്കു ബോധപ്പെടും" എന്നു തിരുമനസ്സറിയിച്ചു. തിരുമനസ്സുകൊണ്ടു പതിവായി മതില്ക്കകത്തെഴുന്നള്ളുക കിഴക്കേ ഗോപുരത്തിൽക്കൂടിയായിരുന്നു. മേല്പറഞ്ഞ പ്രകാരം സംഭാഷണം നടന്നതിന്റെ പിറ്റേ ദിവസം കൊട്ടാരത്തിൽ നിന്നെഴുന്നള്ളി, കിഴക്കേഗോപുരത്തിന്റെ തെക്കുവശത്തായി എഴുന്നള്ളി നിന്നുകൊണ്ട് "ഇന്നു ഞാൻ ഇതിലേയാണ് മതില്ക്കകത്തേക്ക് പോകാൻ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ മതിൽ വെട്ടിപ്പൊളിക്കട്ടെ" എന്നു കല്പിച്ചു. ഉടനെ മഴുവും തൂമ്പയുമെല്ലാം കൊണ്ടു വേലക്കാരെത്തി മതിൽ വെട്ടിപ്പൊളിച്ചുതുടങ്ങി. മതിലിന്റെ കല്ലുകൾ കുറെ പൊളിച്ചപ്പോൾ ഒരു കല്ലിന്റെ ഇടയിൽ ഒരോലത്തുണ്ട് ഇരിക്കുന്നതു കണ്ടു. ഉടനെ "അതെന്താണ്? കാണട്ടെ" എന്നു കല്പിച്ചു. കൂടെയുണ്ടായിരുന്ന ഹരിക്കാരൻ ഓലക്കഷ്ണമെടുത്തു തൃക്കൈയിൽ കൊടുത്തു. തിരുമനസ്സുകൊണ്ടു വാങ്ങിനോക്കിയപ്പോൾ അതിൽ ഭട്ടതിരി സ്വന്തം കൈയക്ഷരത്തിൽ "ഇതിലേ എഴുന്നള്ളും" എന്ന് എഴുതിയിരിക്കുന്നതായി കണ്ടു. തിരുമനസ്സുകൊണ്ട് വളരെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഭട്ടതിരി അപ്പോൾ അടുക്കൽതന്നെ ഉണ്ടായിരുന്നതിനാൽ തിരുമനസ്സുകൊണ്ട് അവിടെ നിന്നുകൊണ്ടു തന്നെ വീരശൃംഖല വരുത്തി ഭട്ടതിരിയുടെ രണ്ടു കൈയിന്മേലും ഇടുവിച്ചു. അതിന്റെ ശേഷം അതിലെതന്നെ മതില്ക്കകത്തേക്ക് എഴുന്നള്ളുകയും ഇനി ഇവിടം കെട്ടിയടയ്ക്കണ്ടാ ഭട്ടതിരിയുടെ സ്മാരകമായിട്ട് ഇവിടെ ഒരു വാതിൽ വെപ്പിക്കണം. എന്നു കല്പിക്കുകയും അപ്രകാരം അവിടെ ഒരു വാതിൽ വെപ്പിക്കുകയും ചെയ്തു. ഇപ്പോൾ "ചെമ്പകത്തിൻമൂട്ടിൽ നട" എന്നു പറഞ്ഞുവരുന്ന വാതിൽ ഇപ്രകാരമുണ്ടായിട്ടുള്ളതാണ്. മഹാരജാക്കൻമാർ മതില്ക്കകത്തേക്ക് ഇപ്പോഴും അതിലേയാണ് എഴുന്നള്ളുക പതിവ്. ഇങ്ങനെ പല കാരണവശാൽ തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിക്ക് പല സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്. അപ്രകാരം തന്നെ കോഴിക്കോട്, ചിറയ്ക്കൽ മുതലായ രാജസന്നിധികളിൽനിന്നും അദ്ദേഹത്തിനു കിട്ടീട്ടുള്ള സമ്മാനങ്ങൾക്കു സംഖ്യയില്ല. കിം ബഹുനാ, കാലക്രമേണ ഭട്ടതിരി ജാതകമെഴുത്തു കൊണ്ടും പ്രശ്നംകൊണ്ടും വിശ്വവിശ്രുതനായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. ഭട്ടതിരിയുടെയും പ്രസിദ്ധനായ വില്വമംഗലത്തു സ്വാമിയാരുടെയും ജീവിതകാലം ഒന്നായിരുന്നു എന്നാണ് സൂക്ഷ്മാന്വേഷികളായിട്ടുള്ളവർ തീർച്ചപ്പെടുത്തിയിരിക്കുന്നത്. സ്വാമികളുടെ ജീവിതകാലം കൊല്ലവർഷം മുന്നൂറ്റിയമ്പതിനും നാന്നൂറ്റിയമ്പതിനും മധ്യേ ആയിരുന്നു എന്നു പല ലക്ഷ്യങ്ങൾ ഉള്ളതും ഭട്ടതിരി പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുള്ള "രക്ഷേൽ ഗോവിന്ദമർക്ക" എന്നുള്ള കലിസംഖ്യ ഈ കാലത്തോട് അടുത്തിരിക്കുന്നതുകൊണ്ടും മേല്പറഞ്ഞതുപോലെ ഇവർ രണ്ടുപേരും ഒരു കാലത്തു ഊഹിക്കാം. ഈ സംഗതിയെ ജീവിച്ചിരുന്നവരാണെന്നുതന്നെ ബലപ്പെടുത്തുന്നതായി ഒരു കഥ കേട്ടിട്ടുള്ളതുകൂടി ഇവിടെ പറഞ്ഞു കൊള്ളുന്നു. വില്വമംഗലത്തുസ്വാമിയാർക്ക് അതികഠിനാമായി ഒരു വയറ്റുവേദന ഉണ്ടായിരുന്നു. അദ്ദേഹം അതിന്റെ ദുസ്സഹത്വം നിമിത്തം ഇതിനെന്തു വേണ്ടൂ എന്നു ശ്രീകൃഷ്ണസ്വാമിയുടെ അടുക്കൽ പല പ്രാവശ്യം ചോദിച്ചിട്ടും ഒന്നും മറുപടി അരുളിച്ചെയ്തില്ല (സ്വാമിയാർക്കു ശ്രീകൃഷ്ണൻ പ്രത്യക്ഷനാണെന്നു പ്രസിദ്ധമാണല്ലോ). അതിനാൽ സ്വാമിയാർ തന്റെ പ്രിയ വയസ്യനും ദക്ഷിണാമൂർത്തി ഭക്തമണിയുമായ "ശിവാങ്ങൾ" എന്ന യോഗീശ്വരനോട് ഈ വിവരം പറഞ്ഞു. ആ യോഗീശ്വരൻ ഒരു സിന്ദൂരം കൊടുക്കുകയും സ്വാമിയാർ അതു വാങ്ങി സേവിക്കുകയും ഉദരവ്യാധി ശമിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം സ്വാമിയാർ തന്റെ ദീനം ഭേദമായ വിവരം ശ്രീകൃഷ്ണസ്വാമി പ്രത്യക്ഷമായപ്പോൾ അറിയിച്ചു. "ഈ ജന്മംകൊണ്ട് തീർന്നോട്ടെ എന്നാണ് ഞാൻ വിചാരിച്ചത്. അത് മൂന്ന് ജന്മം കൂടെ ആക്കിത്തീർത്തു" എന്ന് ഭഗവാൻ അരുളിച്ചെയ്ത് ഉടനെ മറയുകയും ചെയ്തു. ഇതു കേട്ടപ്പോൾ സ്വാമിയാർക്ക് വ്യസനമായി. ഇനിയത്തെ ജന്മങ്ങളിൽ താൻ ആരായിരിക്കുമെന്ന് അറിയുന്നതിനായി ഉടനെ തലക്കുളത്തൂർ ഭട്ടതിരിയെ വരുത്തി വിചാരിപ്പിച്ചുനോക്കി. അപ്പോൾ ഭട്ടതിരി "ഇനി അവിടേക്കു ചേരപ്പാമ്പ്, കാള, തുളസി ഇങ്ങനെയാണ് മൂന്നു ജന്മങ്ങൾ ഉള്ളത്. ആ മൂന്നു ജന്മങ്ങളിലും മനുഷ്യനായിട്ടു ഞാനും ജനിക്കും. അവിടേക്ക് അന്ന് ഓരോ ആപത്തുകൾ സംഭവിക്കുകയും അപ്പോൾ രക്ഷിക്കുന്നതിനു ഞാൻ അടുക്കൽ ഉണ്ടായിരിക്കുകയും ചെയ്യും. തുളസിയായിട്ടുള്ള മൂന്നാമത്തെ ജന്മത്തിൽ അവിടേക്കു സായൂജ്യം കിട്ടുകയും ചെയും. പിന്നെ സംസാരദുഃഖം അനുഭവിക്കേണ്ടല്ലോ" എന്നു പറഞ്ഞു. (ഭട്ടതിരി പറഞ്ഞതുപോലെതന്നെ സ്വാമിയാർക്കു പിന്നെ മൂന്നു ജന്മങ്ങൾകൂടി ഉണ്ടായി എന്നും, അപ്പോൾ മനുഷ്യജന്മത്തോടുകൂടി ഭട്ടതിരിയും ഉണ്ടായിരുന്നു എന്നും കേട്ടിരിക്കുന്നു. സ്വാമിയാർ മൂന്നാമത്തെ ജന്മത്തിൽ തുളസിയായി ജനിച്ചത് ഒരു വിഷ്ണുക്ഷേത്രത്തിൽ ശ്രീകോവിലിൽനിന്നു തീർഥമൊലിച്ചുവീഴുന്ന ഓവിങ്കലായിരുന്നു. ഒരു ദിവസം ശാന്തിക്കാരൻ കുളിച്ചുവന്ന് അഭിഷേകം കഴിഞ്ഞ് ചന്ദനവും പൂവും ചാർത്താനായി ഭാവിച്ചപ്പോൾ തുളസി കാണായ്കയാൽ തിരുമുറ്റത്തെങ്ങാനുമുണ്ടോ എന്നു നോക്കി. അപ്പോൾ ഓവിങ്കൽ ഏറ്റവും ചെറുതായി ഒരു തുളസി നിൽക്കുന്നതുകണ്ട് അതിന്റെ ഒരില എടുക്കാനായി ചെന്നു പറിച്ചപ്പോൾ അത് വേരോടുകൂടി പറഞ്ഞുപോന്നു. അതു കണ്ട് മണ്ഡപത്തിൽ ജപിചുകൊണ്ടിരുന്ന ഒരു ബ്രാഹ്മണൻ "അതു മുഴുവനും ബിംബത്തിൽ ചാർത്തിയേക്കണം" എന്നു പറയുകയും ശാന്തിക്കാരൻ അപ്രകാരം ചെയ്യുകയും ആ തുളസി ബിംബത്തോടുകൂടി ചേർന്നുപോവുകയും ചെയ്തു. ആ തുളസി സ്വാമിയാരായിരുന്നു എന്നും ജപിച്ചുകൊണ്ടിരുന്ന ബ്രാഹ്മണൻ ഭട്ടതിരി ആയിരുന്നു എന്നും പറയേണ്ടതില്ലല്ലോ). ജന്മാന്തരങ്ങളെക്കുറിച്ച് ഭട്ടതിരി പറഞ്ഞതുകേട്ടപ്പോൾ സ്വാമിയാരുടെ മനസ്സിലെ വ്യസനം അല്പം ശാന്തമായി. ഭട്ടതിരിയെ യഥാക്രമം ബഹുമാനിച്ചു സ്വഗൃഹത്തിലേക്ക് അയയ്ക്കുകയും ചെയ്തു. അങ്ങനെയിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ജാതകംതന്നെ സ്വയമേവ ഒന്നു ഗണിച്ചുനോക്കണമെന്നു നിശ്ചയിച്ചു. ഗണിച്ചുനോക്കിയപ്പോൾ ഇന്നപ്പോൾ തനിക്ക് ജാതിഭ്രംശം സംഭവിക്കുമെന്നായിക്കണ്ടു. ജാതകമെല്ലാം എഴുതി കുറ്റം തീർത്തു സൂക്ഷിച്ചു എങ്കിലും തനിക്കു വരാനിരിക്കുന്ന അധഃപതനത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. അതിന്റെശേഷം കുറഞ്ഞോരുകാലം കഴിഞ്ഞപ്പോൾ ഏറ്റവും ദരിദ്രനും സമീപസ്ഥനുമായ ഒരു ബ്രാഹ്മണൻ ദാരിദ്യദുഃഖം സഹിക്കവഹിയാതെയായിട്ടു. ഭട്ടതിരിയുടെ അടുക്കൽ വന്നു ചോദിച്ചു: "ഹേ! അവിടുന്നു പലരോടും പല സംഗതിക്കും പ്രശ്നം പറയുന്നുണ്ടല്ലോ; ഒന്നും തെറ്റുന്നുമില്ല. എന്നാൽ എനിക്ക് ഈ ദാരിദ്ര്യദുഃഖം തീർന്ന് ഒരു ദിവസമെങ്കിലും ജീവിച്ചിരിക്കാൻ സംഗതി വരുമോ? ഇതിനെക്കുറിച്ച് ഒന്നു ചിന്തിച്ചു പറഞ്ഞാൽ കൊള്ളാം. ഞാൻ ഇതിലധികം വലയേണ്ടതില്ല" ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കു കേട്ട് ആർദ്രമാനസനായി ഭവിച്ച ഭട്ടതിരി കുറഞ്ഞോരു നേരം കണ്ണടച്ചു വിചാരിച്ചതിന്റെ ശേഷം പറഞ്ഞു, "അങ്ങ് ഒട്ടും വ്യസനിക്കേണ്ട. അങ്ങയുടെ ദാരിദ്ര്യം അശേഷം തീരുന്നതിനുള്ള കാലം അടുത്തിരിക്കുന്നു. ഞാൻ ഒരു ഉപായം പറഞ്ഞുതരാം. അതുപോലെ പ്രവർത്തിച്ചാൽ മതി. എന്തെന്നാൽ, ഈ വരുന്ന ദ്വാദശിനാൾ അർധരാത്രി ആകുമ്പോൾ തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിങ്കൽ പോയി നിൽക്കണം. അപ്പോൾ അതിലെ രണ്ടു ബ്രാഹ്മണർ വരും. അവരുടെ പിന്നാലെ കൂടിക്കൊള്ളണം. എന്തു പറഞ്ഞാലും ഒഴിച്ചുപോകരുത്. അവർ അങ്ങേ കബളിപ്പിച്ചു പോകാൻ കഴിയുന്നതും ശ്രമിക്കും. എങ്കിലും വിട്ടു പിരിയരുത്. അവർ പോകുന്നിടത്തേക്ക് അങ്ങെയും കൊണ്ടു പോകണമെന്നു പറഞ്ഞുകൊള്ളണം. ഈ കൗശലം പറഞ്ഞുതന്നത് ആരാണെന്നു ചോദിചാൽ പറകയുമരുത്. ഇപ്രകാരം ചെയ്താൽ അങ്ങയുടെ ദാരിദ്ര്യം അശേഷം തീർന്നു സുഖമായിട്ടിരിക്കാൻ സംഗതി വരും". ഇങ്ങനെ ഭട്ടതിരി പറഞ്ഞപ്പോൾ ബ്രാഹ്മണന്ന് വളരെ സന്തോഷമുണ്ടായി എന്നു പറയേണ്ടതില്ലല്ലോ. ഭട്ടതിരിയുടെ പ്രശ്നം ഒരിക്കൽപ്പോലും ആർക്കും തെറ്റാറില്ലാത്തതിനാൽ കാര്യം സഫലമാകുമെന്നു ബ്രാഹ്മണൻ നല്ലപോലെ വിശ്വസിച്ചു. "എന്നാൽ ഇനി പോയിവന്നിട്ടു കണ്ടുകൊള്ളാം" എന്നു പറഞ്ഞു പോവുകയും ചെയ്തു. ഭട്ടതിരി പറഞ്ഞതുപോലെ ദ്വാദശിനാൾ അർധരാത്രിക്കു മുമ്പേ ബ്രാഹ്മണൻ തൃശ്ശൂർ വടക്കെ ഗോപുരത്തിലെത്തി. കുറച്ചുസമയം കഴിഞ്ഞപ്പോൾ അതിതേജോമയന്മാരായ രണ്ടു ബ്രാഹ്മണർ അതിലേ കടന്നുപോകുന്നതായി കണ്ട് അവരുടെ പിന്നാലെ ചെന്നു. അവർ ഇദ്ദേഹത്തെ വിട്ടുപിരിയുന്നതിനായി പലവിധത്തിലും ഉപായങ്ങൾ നോക്കി. ഒന്നും ഫലിക്കയില്ലെന്നു തീർച്ചയായപ്പോൾ അവർ ചോദിച്ചു, "ഹേ! അങ്ങ് എവിടേക്കാണ് പുറപ്പെട്ടിരിക്കുന്നത്? ഞങ്ങളുടെ പിന്നാലെ കൂടിയിരിക്കുന്നതിന്റെ ഉദ്ദേശമെന്താണ്? ബ്രാഹ്മണൻ: നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ബ്രാഹ്മണർ: ഞങ്ങൾ ബദര്യാശ്രമത്തിങ്കലേക്കാണ്. ബ്രാഹ്മണൻ: എന്നാൽ ഞാനും അങ്ങോട്ടുതന്നെയാണ്. ബ്രാഹ്മണർ: എന്നാൽ അതു ഞങ്ങളുടെ കൂടെ വരണമെന്നുണ്ടോ? ബ്രാഹ്മണൻ: ഉണ്ട്. ഞാനങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.നിങ്ങൾ കൃപയുണ്ടായി എന്നെക്കൂടെ കൊണ്ടുപോകണം. ബ്രാഹ്മണർ: ഞങ്ങളെ ഇപ്പോൾ ഇവിടെ കാണുമെന്ന് അങ്ങോടു പറഞ്ഞുതന്നതാരാണ്? ബ്രാഹ്മണൻ: അതു ഞാൻ പറയുകയില്ല. നിങ്ങൾ എന്നോടു നിർബന്ധിക്കയുമരുത്. ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കുകൾ കേട്ടപ്പോൾ മറ്റേ ബ്രാഹ്മണർ കുറച്ചുനേരം വിചാരിച്ചിട്ടു പറഞ്ഞു, "ആട്ടെ, കാര്യമൊക്കെ മനസ്സിലായി. അങ്ങേക്ക് ഈ കശൗലം ഉപദേശിച്ചുതന്നെയാൾക്ക് അധഃപതനം വന്നുപോട്ടെ. നേരിട്ടു കണ്ടുപോയതുകൊണ്ട് ഇനി അങ്ങേ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾക്കു നിവൃത്തിയില്ല. അതിനാൽ കൊണ്ടുപോകാം. കണ്ണടച്ചുകൊണ്ടു ഞങ്ങളെ തൊട്ടോളണം." ഇങ്ങനെ ബ്രാഹ്മണരുടെ വാക്കു കേട്ടയുടനെ ആ ബ്രാഹ്മണൻ അപ്രകാരം ചെയ്തു. മാത്രനേരം കഴിഞ്ഞപ്പോൾ കണ്ണു തുറന്നോളാൻ പറഞ്ഞു. കണ്ണു തുറന്നു നോക്കിയപ്പോൾ മൂന്നുപേരും ബദര്യാശ്രമത്ത് ഒരു ഗൃഹത്തിൽ എത്തിയിരിക്കുന്നു. ഉടനെ ആ ദിവ്യന്മാരായ ബ്രാഹ്മണർ പറഞ്ഞു, "ഇതാ ഈ ഗൃഹത്തിനകത്ത് ഒരാൾ മരിക്കാറായി ശ്വാസം വലിച്ചുകൊണ്ട് കിടക്കുന്നുണ്ട്. അദ്ദേഹം അങ്ങയുടെ അപ്ഫനാണ്. അങ്ങയുടെ ഒരപ്ഫൻ കാശിക്കുപോയിട്ടുള്ളതായി ഓർക്കുന്നുണ്ടല്ലോ. അദ്ദേഹം തന്നെയാണിത്. അദ്ദേഹം ഗംഗാസ്നാനം കഴിഞ്ഞ് ഓരോരോ സ്ഥലങ്ങളിൽ സഞ്ചരിച്ച്, ക്രമേണ ഇവിടെ വന്നുചേർന്നു. പിന്നെ വളരെക്കാലമായി ഇവിടെ ശാന്തി കഴിച്ച് താമസിക്കയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിനു മരണസമയം അടുത്തിരിക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ കൊണ്ടുപോകാനായി വന്ന വിഷ്ണുദൂതന്മാരാണ്. അരനാഴികയ്ക്കകം ഞങ്ങൾ കൊണ്ടുപോകും. അതിനുമുമ്പേ കാണണമെങ്കിൽ കണ്ടോളണം." ഇങ്ങനെ ആ ബ്രാഹ്മണവേഷം ധരിച്ചിരുന്ന വിഷ്ണുദൂതന്മാരുടെ വാക്കു കേട്ടു ബ്രാഹ്മണൻ അകത്തു കടന്നു നോക്കിയപ്പോൾ അവർ പറഞ്ഞതുപോലെ തന്റെ അപ്ഫൻ ശ്വാസം വലിച്ചുകൊണ്ട് കിടക്കുന്നതുകണ്ടു. മരിക്കാറായി കിടക്കുന്ന ബ്രാഹ്മണനു ബോധം കെട്ടിട്ടില്ലായിരുന്നതിനാൽ തന്റെ പുത്രനെ കണ്ടപ്പോൾ ആളറിയുകയും ചെയ്തു. ഏകാകിയായി പരദേശത്തു താമസിക്കുന്ന ഒരാൾ അത്യന്തം അവശതയിൽ കിടക്കുന്ന സമയം തന്റെ അടുത്ത അവകാശിയായ ഒരാളെ വിചാരിച്ചിരിക്കാതെ പെട്ടെന്നു കാൺമാൻ സംഗതിയായാൽ ഉണ്ടാകുന്ന സന്തോഷം അളവില്ലാത്തതായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ആ വൃദ്ധബ്രാഹ്മണൻ തന്റെ ഭ്രാതൃപുത്രനെ കണ്ടയുടനെ താൻ വളരെ കാലമായി സംഖ്യയില്ലാതെ സമ്പാദിച്ചു ജാളികകളിലാക്കിക്കെട്ടിവെച്ചു പൂട്ടിയിരിക്കുന്ന പെട്ടിയുടെ താക്കോൽ തലയിണയുടെ താഴെ വെച്ചിരുന്നതെടുത്തു കൈയിൽ കൊടുത്തു. ഉടനെ പ്രാണനും പോയി. ബ്രാഹ്മണൻ അപ്ഫന്റെ സംസ്കാരം മുതലായത് യഥാക്രമം കഴിചതിന്റെ ശേഷം തനിക്കു കിട്ടിയ അപരിമിതമായ ദ്രവ്യവുംകൊണ്ട് തന്റെ ഗൃഹത്തിൽ വന്നുചേർന്നു. ഉടനെ ഭട്ടതിരിയെ ചെന്നു കണ്ടു വിവരങ്ങൾ എല്ലാം പറഞ്ഞുകേൾപ്പിച്ചു. വിഷ്ണുദൂതന്മാർ അധഃപതനം വന്നുപോകട്ടെ എന്നു തന്നെ ശപിച്ചു എന്നു കേട്ടപ്പോൾ ഭട്ടതിരി "അത്ര ഉള്ളോ? അതു ഞാൻ മുമ്പേതന്നെ നിശ്ചയിച്ചിട്ടുള്ളതാണല്ലോ" എന്നു പറഞ്ഞു താൻ എഴുതിവെച്ചിരുന്ന ജാതകമെടുത്തു ബ്രാഹ്മണനെ കാണിച്ചു. ബ്രാഹ്മണൻ എല്ലാം കൊണ്ടും ഭട്ടതിരിയെക്കുറിച്ച് വിസ്മയിച്ചു തന്റെ ഗൃഹത്തിൽ വന്നു സുഖമായി വസിച്ചു. തന്റെ അധഃപതനദിവസത്തെ പ്രതീക്ഷിച്ചുംകൊണ്ടു ഭട്ടതിരിയും ഇരുന്നു. ജാതകഫലം അനുഭവിക്കാതെ കഴികയില്ലെന്നു നല്ല നിശ്ചയമുണ്ടായിരുന്നു എങ്കിലും കഴിയുന്നതും പരീക്ഷിക്കണമെന്ന് വിചാരിച്ച് ഭട്ടതിരി ഒരുപായം നിശ്ചയിച്ചുകൊണ്ട് സ്വദേശം വിട്ടു പാഴൂർ വന്നു താമസിച്ചു. തനിക്ക് അധഃപതനം സംഭവിക്കുന്നതിനു യോഗമുള്ളതായ ആ ദിവസം രാവിലെ കുളിച്ചു നിത്യകർമ്മാനുഷ്ഠാനാദികളും ഭക്ഷണവും കഴിഞ്ഞതിന്റെ ശേഷം ചില സ്നേഹിതന്മാരോടുകൂടി തോണി കളിക്കാനായി പോയി. അന്ന് അഹോരാത്രം തോണിയിൽത്തന്നെ കഴിച്ചുകൂട്ടണമെന്നായിരുന്നു ഭട്ടതിരിയുടെ ഉദ്ദേശം. പാഴൂർ പുഴയിലായിരുന്നു വഞ്ചികളി. പകൽ മുഴുവനും അങ്ങനെ പുഴയിൽത്തന്നെ കഴിച്ചുകൂട്ടി. സന്ധ്യാസമയമായപ്പോൾ കരയ്ക്കടുത്തു കുളിച്ചു സന്ധ്യാവന്ദനാദി കഴിച്ചു വീണ്ടും എല്ലാവരുംകൂടി വഞ്ചിയിൽ കയറി കളിതുടങ്ങി. നല്ല നിലാവുള്ള കാലമായിരുന്നതിനാൽ തത്കാലം ഒരു വിഷമതയും ഉണ്ടായിരുന്നില്ല. നേരം പാതിരാ കഴിഞ്ഞപ്പോൾ ആ വിധമൊക്കെ ഒന്നു മാറി. അകസ്മാൽ അതികഠിനമായി മഴക്കാറും കാറ്റും തുടങ്ങി. കാർമേഘങ്ങളാൽ ചന്ദ്രമണ്ഡലം അശേഷം മൂടപ്പെടുകയാൽ ചന്ദ്രികയില്ലാതെയായി. എന്നു മാത്രമല്ല, അതിഘോരമായ അന്ധകാരം ലോകമാസകലം നിറയുകയും ചെയ്തു. വഞ്ചിയിൽ ഇരിക്കുന്നവർക്കുതന്നെ പരസ്പരം കാൺമാൻ വഹിയാതെയായിത്തീർന്നു. ഉടനെ അതികേമമായി മഴയും തുടങ്ങി. പുഴയിൽ ഒഴുക്കും ഓളവും കലശലായി. വഞ്ചിയിൽ വെള്ളം നിറഞ്ഞു മുങ്ങുമെന്നുള്ള ദിക്കായി. മരണഭയം നിമിത്തം എല്ലാവർക്കും വല്ലപ്രകാരവും കരയ്ക്കടുക്കണമെന്നു തോന്നിത്തുടങ്ങി. ഇരുട്ടുകൊണ്ട് കരയും കടവും കാണാനും പാടില്ല. ഒഴുക്കും ഓളവും കൊണ്ട് ഊന്നിയാലും തുഴഞ്ഞാലും വഞ്ചി നേരെ പോകുന്നുമില്ല. ആകപ്പാടെ വലിയ കുഴപ്പത്തിലായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. എന്തിനു വളരെപ്പറയുന്നു? കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാവരും നനഞ്ഞൊലിച്ചു കിടുകിടാ വിറച്ചുകൊണ്ട് അടുക്കലുള്ള ഓരോ ഗൃഹങ്ങളിലേക്ക് കയറിപ്പോയി. കൂട്ടുകാരെല്ലാം പിരിഞ്ഞു. ഭട്ടതിരി തനിച്ചായി. കാറ്റും മഴയും കൊണ്ട് തണുപ്പു സഹിക്കവയ്യാതെ വിറച്ചുകൊണ്ട് അദ്ദേഹം ഇരുട്ടത്തു തപ്പിത്തപ്പി പുറപ്പെട്ടു. തൽക്കാലമുണ്ടായ ഇടിമിന്നലിന്റെ പ്രകാശംകൊണ്ടു കാണപ്പെട്ടതായ ഒരു വീടിന്റെ തിണ്ണയിൽ അങ്ങനെ ചെന്നു കയറി. മുണ്ടും മറ്റും പിഴിഞ്ഞ് തുവർത്തി കുറച്ചുസമയം അവിടെ ഇരുന്നു. അപ്പോൾ ഒരിടിമിന്നലുണ്ടായതിനാൽ ആ ഇറയത്ത് ഒരു കയറ്റുകട്ടിലും പായും തലയിണയും ഇരിക്കുന്നതായി കണ്ടു. ഇതാരുടെയെങ്കിലുമാകട്ടെ, എടുത്തു കിടക്കുകതന്നെ എന്നു നിശ്ചയിച്ച് ആ കട്ടിലിൽ കയറിക്കിടപ്പുമായി. അത്താഴമുണ്ണായ്കകൊണ്ടും വഞ്ചികളിയാലുണ്ടായ അധ്വാനം നിമിത്തവും ഭട്ടതിരി വളരെ ക്ഷീണിച്ചിരുന്നതിനാൽ കിടന്നെ ഉടനെ ഉറക്കവുമായി. ഭട്ടതിരി കിടന്നതായ ആ കട്ടിലും പായയും വീട്ടുടമസ്ഥന്റേതായിരുന്നു. അവൻ ഒരു മദ്യപൻ ആയിരുന്നതിനാൽ ഭാര്യയോടു കലഹിച്ച് അന്ന് എവിടെയോ പോയിരുന്നതിനാലാണ് അതൊഴിവായിരുന്നത്. ഭട്ടതിരി ഉറക്കമായി കുറച്ചുസമയം കഴിഞ്ഞപ്പോൾ മഴ മാറി. മുമ്പിലത്തെപ്പോലെ നിലാവും തെളിഞ്ഞു. ആ സമയം ഒരു സ്ത്രീ പുരയുടെ വാതിൽ തുറന്നു മൂത്രശങ്കയ്ക്കോ മറ്റോ ആയി പുറത്തിറങ്ങി. അപ്പോൾ കട്ടിലിൽ ഒരാൾ കിടക്കുന്നതു കണ്ടു. അതു തന്റെ ഭർത്താവാണെന്നും തിരികെ വന്നപ്പോൾ രാത്രി അധികമായതിനാൽ വിളിക്കേണ്ടെന്നു വിചാരിച്ചു കയറിക്കിടന്നതാണെന്നും വിചാരിച്ച് ആ സ്ത്രീയും ഇദ്ദേഹത്തിന്റെ കൂടെ പോയി കിടന്നു. സ്ത്രീ വീട്ടുടമസ്ഥന്റെ ഭാര്യയായിരുന്നു എന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നനഞ്ഞു ബുദ്ധിമുട്ടി ഈറനോടുകൂടി പുതയ്ക്കാനൊന്നുമില്ലാതെ വിറച്ചുകൊണ്ടു കിടന്നിരുന്ന ഭട്ടതിരിക്ക് ഇവളുടെ സഹശയനം ഏറ്റവും സുഖകരമായി ഭവിച്ചു. തത്ക്കാലം തന്റെ നിശ്ചയങ്ങളെക്കുറിച്ചൊന്നും ഓർമ്മയുണ്ടായതുമില്ല. കിം ബഹുനാ, ഭട്ടതിരി തത്ക്കാലത്തേക്ക് ആ സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. "പ്രായസ്സമാപന്ന വിപത്തികാലേ ധിയോപി പുംസാം മലിനാ ഭവന്തി" എന്നുണ്ടല്ലോ. സുഖാനുഭവങ്ങൾ എല്ലാം കഴിഞ്ഞതിന്റെ ശേഷം ഭട്ടതിരി നക്ഷത്രം നോക്കി സമയം അറിഞ്ഞിട്ട് ആ സ്ത്രീയോട് "നീ ആരാണ്? നിന്റെ ജാതിയെന്താണ്?" എന്നൊക്കെ ചോദിച്ചു. ശബ്ദം കേട്ടപ്പോഴേ ആൾ മാറിയാണെന്ന് അവൾക്ക് മനസ്സിലായുള്ളൂ. ഉടനെ പരിഭ്രമിച്ച് എണീറ്റ് വന്ദിച്ച് അടുക്കൽ നിന്നുംകൊണ്ട് ലജ്ജാവനമ്രമുഖിയായി മന്ദമാകുംവണ്ണം അവൾ "അടിയൻ കണിയാട്ടിയാണ്. ആളറിയാതെ ചെയ്തുപോയ അപരാധത്തെ തിരുമേനി ക്ഷമിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോഴേ ഭട്ടതിരിക്ക് തന്റെ സ്ഥിതിയെക്കുറിച്ച് ഓർമ്മ വന്നുള്ളൂ. "ലിഖിതമപി ലലാടേ പ്രാജ്ഝിതും കസ്സമർഥഃ" എന്നു വിചാരിച്ച് ധൈര്യത്തോടുകൂടി അദ്ദേഹം പറഞ്ഞു" ആട്ടെ, നീ ഇതുകൊണ്ടു ഒട്ടും പരിഭ്രമിക്കുകയും വ്യസനിക്കയും വേണ്ട. ഇത് ഒരു ഈശ്വരവിധിയാണ്. നീ ഇപ്പോൾ എങ്കൽനിന്നും ഗർഭം ധരിച്ചിരിക്കുന്നു. അതിയോഗ്യനായ ഒരു പുത്രൻ നിനക്ക് ജനിക്കും. അവൻ നിമിത്തം നിനക്കും നിന്റെ കുടുംബത്തിനും ഏറ്റവും അഭ്യുദയവും സിദ്ധിക്കും. ഇതാ അരുണോദയമായിരിക്കുന്നു. ഞാൻ ഇനി ഇവിടെ താമസിക്കുന്നില്ല. ഈശ്വരേച്ഛയുണ്ടെങ്കിൽ ഇനിയൊരുകാലത്തു ഞാൻ ഇവിടെ വന്നുകണ്ടുകൊള്ളാം" എന്നും താൻ ആരാണെന്നുള്ള വിവരവും പറഞ്ഞതിന്റെ ശേഷം വെളുപ്പാൻകാലത്തുതന്നെ ഭട്ടതിരി അവിടെനിന്നു പോവുകയും ചെയ്തു. അതിന്റെശേഷം അദ്ദേഹം ശ്രീകാശി മുതലായ പുണ്യസ്ഥലങ്ങളിൽ സഞ്ചരിച്ച് ഒടുക്കം പാണ്ഡ്യരാജ്യത്തു ചെന്നുചേർന്നു. പിന്നെ കുറഞ്ഞോരുകാലം അവിടെ താമസിക്കുകയും അവിടെയും ഒരു ശൂദ്രസ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിലും ഒരു പുത്രൻ ജനിക്കുകയും ചെയ്തു. ആ പുത്രനെ അദ്ദേഹം തന്നെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കയും വിശേഷിച്ചും ജ്യോതിശ്ശാസ്ത്രം ഉപദേശിക്കയും ചെയ്തു. ആ പുത്രനാണ് പ്രസിദ്ധനായ "ഉള്ളമടയാൻ" എന്നും ചിലർ പറയുന്നു. ഉള്ളമടയാൻ ഭട്ടതിരിയുടെ പുത്രനല്ല്ല, ശിഷ്യനാണ് എന്നും ചിലർ പറയുന്നു. ഏതെങ്കിലും, ഭട്ടതിരി വളരെക്കാലം പരദേശങ്ങളിൽ താമസിച്ചതിന്റെ ശേഷം കാശിവാസിയുടെ വേഷമായിട്ടുതന്നെ സ്വദേശത്തേക്കു പുറപ്പെട്ടു. ഭട്ടതിരിയിൽനിന്നു ഗർഭം ധരിച്ച കണിയാട്ടി, പത്തുമാസം കഴിഞ്ഞപ്പോൾ ഗർഭം പൂർണ്ണമായി, ഏറ്റവും തേജോമയനും കോമളനുമായ ഒരു പുത്രനെ പ്രസവിച്ചു. യഥാകാലം ആ ബാലനെ വിദ്യഭ്യാസം ചെയ്യിക്കയും അവന്റെ ബുദ്ധിസാമർത്ഥ്യത്താൽ അവൻ ഒരു നല്ല വിദ്വാനും ജ്യോത്സ്യനുമായിത്തീരുകയും ചെയ്തു. ജാതകമെഴുത്ത്, പ്രശ്നം പറക മുതലായവയിൽ അവൻ ഏകദേശം ഭട്ടതിരിയോടു തുല്യനായിത്തീർന്നു. അങ്ങനെയിരിക്കുന്ന കാലത്ത് ഒരു നമ്പൂരി, താൻ വിവാഹം ചെയ്തിരിക്കുന്ന അന്തർജനത്തിനു ഗർഭമുണ്ടായിരിക്കുമ്പോൾ യദൃച്ഛയാ കണിയാരെ കാണുന്നതിനു സംഗതിയായി. അപ്പോൾ "അന്തർജനം പ്രസവിക്കുന്നത് ഉണ്ണിയോ പെണ്ണോ" എന്നു ചോദിച്ചു. ഉടനെ കണിയാർ "സ്ത്രീപ്രജയാണെന്നും താമസിയാതെ ജാതകമെഴുതി തരാമെന്നും" പറഞ്ഞു. അപ്രകാരം ഒരു സ്ത്രീജാതകം എഴുതിക്കൊടുക്കുകയും ആ ജാതകത്തിൽ പറഞ്ഞിരിക്കുന്ന സമയത്ത് അന്തർജനം പ്രസവിക്കയും പെൺകുട്ടി ആയിരിക്കയും ചെയ്തതിനാൽ നമ്പൂരിക്ക് നല്ല വിശ്വാസമായി. പിന്നെയും അന്തർജനത്തിനു ഗർഭമുണ്ടാകുന്ന സമയമൊക്കെ കണിയാരെ കണ്ടുപറകയും പ്രസവിക്കുന്നതിനുമുമ്പുതന്നെ ജാതകമെഴുക്കൊടുക്കയും എല്ലാം ഒത്തുവരികയും ചെയ്തു. അങ്ങനെ നമ്പൂരിക്ക് ഒൻപത് പെൺകിടാങ്ങളുണ്ടായി. അത്യന്തം ദരിദ്രനായ നമ്പൂരിക്ക് ഒൻപത് പെൺകിടാങ്ങൾ അടുപ്പിച്ചുണ്ടാവുകയും ഒരു പുത്രൻപോലും ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോൾ ഉണ്ടായ വ്യസനം ഇത്രമാത്രമെന്ന് എങ്ങനെ പറയുന്നു? പത്താമതും അന്തർജനത്തിന് ഗർഭമുണ്ടായപ്പോൾ കണിയാരെ പോയി കണ്ടു വിവരം പറഞ്ഞു. അതും സ്ത്രീപ്രജ തന്നെയാണെന്നു പറഞ്ഞ് കണിയാരു പതിവുപോലെ ജാതകം എഴുതിക്കൊടുത്തു. കണിയാർ പറഞ്ഞാൽപ്പിന്നെ കടുകിടയ്ക്കു വ്യത്യാസം വരികയില്ലെന്നു നിശ്ചയമുള്ളതിനാൽ നമ്പൂരിക്ക് വ്യസനം സഹിക്കവയ്യാതെ ആയിത്തീർന്നു.ഇപ്രകാരം ഇരിക്കുന്നകാലത്ത് യദൃച്ഛയാ ഒരു വഴിപോക്കൻ നമ്പൂരിയുടെ ഇല്ലത്തു വന്നു. ആ വഴിപോക്കൻ തൈക്കാട്ടുശ്ശേരിയിൽ തൈക്കാട്ടു നമ്പൂരിയായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. അദ്ദേഹം എവിടെയോ പോയി വരുംവഴി ഊണു കഴിച്ചുപോകാനായി അവിടെ കേറിയതാണ്. വഴിപോക്കൻനമ്പൂരിയെ കണ്ടയുടനെ ഗൃഹസ്ഥൻനമ്പൂരി യഥായോഗ്യം ആദരിച്ച്, "വേഗത്തിൽ കുളികഴിച്ചുവരാം, ഊണിന് അധികം താമസമില്ല" എന്നു പറഞ്ഞു. ദാരിദ്ര്യം അതികലശലായിട്ടുണ്ടെങ്കിലും ആ ഗൃഹസ്ഥൻനമ്പൂരി ഏറ്റവും ഔദാര്യം ഉള്ള ആളായിരുന്നു. വഴിപോക്കൻനമ്പൂരി കുളിയും തേവാരവും കഴിഞ്ഞ് വന്നപ്പോഴേക്കും ഭക്ഷണം തയ്യാറായിരുന്നു. രണ്ടുപേരും ഊണുകഴിഞ്ഞ് പുറത്തളത്തിൽ പോയി മുറുക്കി വർത്തമാനവും പറഞ്ഞിരിക്കുമ്പോൾ ഗൃഹസ്ഥൻനമ്പൂരി തന്റെ കഷ്ടാവസ്ഥകളെലാം വഴിപോക്കൻനമ്പൂരിയെ പറഞ്ഞുകേൾപ്പിചു. ഉടനെ വഴിപോക്കൻനമ്പൂരി "ആട്ടെ ഇപ്പോൾ അകായിലേക്കു ഗർഭമെത്ര മാസമായി" എന്നു ചോദിച്ചു. "നാളു പോയിട്ട് ഒരു മാസം കഴിഞ്ഞു" എന്നു ഗൃഹസ്ഥൻ പറഞ്ഞു. "അത്ര ഉള്ളോ? എന്നാൽ ഇപ്രാവശ്യത്തേത് ഒരുണ്ണിയാകരുതെന്നൊന്നുമില്ല. എനിക്ക് ഒരു നാൽപ്പത് ദിവസം ചെലവിനു തന്ന് ഇവിടെ താമസിപ്പിച്ചാക്കാമെങ്കിൽ ഈ പ്രാവശ്യം പുരുഷപ്രജയെ പ്രസവിപ്പിചേക്കാം" എന്ന് വഴിപോക്കൻ പറഞ്ഞു. അപ്പോൾ ഗൃഹസ്ഥൻ "സ്ത്രീപ്രജയെന്ന് കണിയാൻ ജാതകമെഴുതിത്തന്നിരിക്കുന്ന സ്ഥിതിക്ക് അത് മറിച്ചുവരാൻ പ്രയാസമാണ്. കണിയാൻ സാമാന്യക്കാരനല്ല" എന്നു പറഞ്ഞു. "ആട്ടെ, അതൊക്കെ ശരിതന്നെ, എനിക്കു നാൽപ്പതു ദിവസം ഭക്ഷണം തന്ന് ഇവിടെ താമസിപ്പിക്കാമോ? എന്നാൽ കണിയാനെന്നല്ല ബ്രഹ്മാവു തന്നെ പറഞ്ഞാലും ഞാൻ നിവൃത്തിയുണ്ടാക്കിക്കൊള്ളാം" എന്നു വഴിപോക്കൻ ഉറപ്പായി വീണ്ടും പറഞ്ഞപ്പോൾ അങ്ങനെ ആവാമെന്നു ഗൃഹസ്ഥൻ സമ്മതിച്ചു. അതിന്റെ ശേഷം വഴിപോക്കൻ നമ്പൂരി നാൽപ്പതു ദിവസം അവിടെ താമസിച്ച് അന്തർജനത്തിന് നെയ്യ് ജപിച്ചു കൊടുത്തു. "പ്രസവദിവസം ഞാനും വരാം, കണിയാനെയും വരുത്തണം, ആരു പറഞ്ഞതാണ് ഒക്കുന്നതെന്നറിയണമല്ലോ" എന്നു പറഞ്ഞു വഴിപോക്കൻനമ്പൂരി പോവുകയും ചെയ്തു.അന്തർജനത്തിന്റെ പ്രസവദിവസം നേരത്തെ ആ നമ്പൂരി വീണ്ടും വന്നു ചേർന്നു. അദ്ദേഹം ഇവിടെ വന്നിരിക്കുന്ന വിവരവും അദ്ദേഹം പറഞ്ഞിട്ടുള്ളതും ഒന്നും കണിയാനോടു പറഞ്ഞുപോകരുതെന്നും പറഞ്ഞ് അദ്ദേഹം പുറത്തിറങ്ങാതെ പുറത്തളത്തിൽ ഇരുന്നു. കണിയാൻ വിവരമൊന്നും അറിയാതെ പടിക്കലും വന്നിരുന്നു. അപ്പോൾ യദൃച്ഛയാ ഒരു കാശിവാസിയും അവിടെ വന്നു മുറ്റത്തിരുന്നു. ഉടനെ അന്തർജനത്തിനു പ്രസവവേദനയും ആരംഭിച്ചു. അപ്പോൾ ഗൃഹസ്ഥൻനമ്പൂരി കണിയാനോട് "എന്താ കണിയാരേ! പെണ്ണുതന്നെയാണ്, അല്ലേ?" എന്നു ചോദിച്ചു. "അടിയൻ എഴുതിത്തന്നിട്ടുള്ള ജാതകമൊന്നും ഇതുവരെ തെറ്റീട്ടില്ലല്ലോ. പിന്നെ എന്തിനു സംശയിക്കുന്നു? അങ്ങനെ തന്നെയാണ് ഇതും" എന്നു കണിയാൻ പറഞ്ഞപ്പോൾ കാശിവാസി "ഇതുവരെ തെറ്റീട്ടില്ലെങ്കിലും ഈ പ്രാവശ്യം കുറച്ചു തെറ്റിപ്പോയി. അന്തർജനം പ്രസവിക്കുന്നത് ഒരു ആൺകുട്ടിയെ ആണ്, സംശയമില്ല" എന്നു പറഞ്ഞു. ഒരുനാളും അങ്ങനെ വരുന്നതല്ലെന്നു കണിയാനും വാദിച്ചു. ഇങ്ങനെ അവർ വാദിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ ഒരു പശുവിനു പ്രസവവേദന തുടങ്ങി. പ്രസവിക്കാനുള്ള ഭാവമായി. അപ്പോൾ ഗൃഹസ്ഥൻ നമ്പൂരി "ആട്ടെ കണിയാരേ! എന്നാൽ ഈ പശു പ്രസവിക്കുന്ന കിടാവ് എന്തായിരിക്കും" എന്നു ചോദിച്ചു. ഉടനെ കണിയാർ "കാളക്കിടാവാണ്, നെറ്റിയിൽ ചാർത്തും ഉണ്ടായിരിക്കും" എന്നു പറഞ്ഞു. അപ്പോൾ കാശിവാസി "നെറ്റിയിൽ ചാർത്തല്ല. വാലിൽ കൊടിയാണ്" എന്നു പറഞ്ഞു. "ആട്ടെ നമുക്കിപ്പോൾ അറിയാമല്ലോ" എന്നായി കണിയാൻ. കുറച്ചുസമയം കഴിഞ്ഞപ്പോൾ പശു പ്രസവിച്ചു. കിടാവ് കാള തന്നെയായിരുന്നു. എങ്കിലും കാശിവാസി പറഞ്ഞതുപോലെ വാലിൽ കോടിയായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ കണിയാരുടെ മനസ്സിൽ കുറച്ച് ലജ്ജയും വിസ്മയവും കാശിവാസിയെക്കുറിച്ച് ബഹുമാനവും അന്തർജനം പ്രസവിക്കുന്നത് ഉണ്ണിയായിത്തീർന്നേക്കുമോ എന്നുള്ള വിചാരവും എല്ലാംകൂടി വലിയ പരിഭ്രമമായിത്തീർന്നു. ഉടനെ അന്തർജനം പ്രസവിച്ചു. ഉണ്ണിയായിരുന്നതിനാൽ കണിയാരുടെ മനോവികാരങ്ങൾ ദ്വിഗുണീഭവിച്ചു. താൻ ശാസ്ത്രപ്രകാരം പറഞ്ഞത് എങ്ങനെ തെറ്റി എന്നു വിചാരിച്ചു കാശിവാസിയോടു ചോദിച്ചു: ഹേ മഹാത്മാവേ! ഇതെന്താണിങ്ങനെ വന്നത്? ഞാൻ ശാസ്ത്രപ്രകാരമാണല്ലോ രണ്ടു സംഗതികളും പറഞ്ഞത്. അതു രണ്ടും തെറ്റിപ്പോയല്ലോ. ആ കിടാവിനു നെറ്റിയിൽ ചാർത്തില്ലാതെയും വന്നു, ഇവിടെ പുരുഷപ്രജ ജനിക്കയും ചെയ്തു. ശാസ്ത്രം അബദ്ധമാണെന്നു വരുമോ?" ഇതു കേട്ടപ്പോൾ കാശിവാസി, " ശാസ്ത്രം അബദ്ധമെന്ന് ഒരിക്കലും വരുന്നതല്ല ശാസ്ത്രം ഗ്രഹിച്ചിരുന്നാലും സയുക്തികമായി ആലോചിക്കാതെയും മറ്റും പറഞ്ഞാൽ ഇങ്ങനെ തെറ്റിപ്പോകുമെന്നേ ഉള്ളൂ. ഇതു രണ്ടും നിന്റെ വിചാരക്കുറവു നിമിത്തം തെറ്റിയതാണ്" എന്നു പറഞ്ഞു. ഉടനെ കണിയാൻ ഇതിന്റെ കാരണം വ്യക്തമായി പറഞ്ഞുകേട്ടാൽ കൊള്ളാമെന്ന് അപേക്ഷിക്കയാൽ കാശിവാസി വീണ്ടും പറഞ്ഞു, "ഗർഭമുണ്ടായി മൂന്നു മാസം കഴിയുന്നതിനുമുമ്പു വിചാരിച്ചാൽ പ്രജയെ സ്ത്രീയോ പുരുഷനോ ഏതെങ്കിലും ഇഷ്ടംപോലെ ആക്കിത്തീർക്കുന്നതിനു ബ്രാഹ്മണർക്കു ശക്തിയുണ്ട്. അത് അവരുടെ വേദത്തിന്റെ മാഹാത്മ്യമാണ്. അതിനാൽ ഗർഭം മൂന്നു മാസം ആകാതെ ജാതകം എഴുതിക്കൊടുക്കരുതാത്തതാണ്. ഇവിടെ ഇപ്രകാരം ആക്കിത്തീർത്തയാൾ ഇപ്പോൾ അകത്തിരിക്കുന്നുണ്ട്. നീ ഇതിനെക്കുറിച്ചൊന്നും വിചാരിക്കാതെ ആദ്യം ജാതകം ഗണിച്ചപ്പോൾ കണ്ട ലക്ഷണം വിചാരിച്ചുതന്നെയാണ് ഇപ്പോഴും പറഞ്ഞത്. തത്ക്കാലസ്ഥിതിയെക്കുറിച്ച് വിചാരിക്കാത്തതിനാൽ ഇങ്ങനെ തെറ്റിപ്പോയതാണ്. പിന്നെ ആ കിടാവ് ഗർഭത്തിൽ കിടന്നിരുന്നപ്പോൾ അതിന്റെ വാലു വളഞ്ഞു നെറ്റിയിലേക്കിരുന്നതിനാലാണ് നെറ്റിയിൽ ചാർത്തുണ്ടെന്നു നിനക്കു തോന്നിയത്. ഇതും ആലോചനക്കുറവുതന്നെ. കുറച്ചുകൂടി മനസ്സിരുത്തി ആലോചിച്ചിരുന്നെങ്കിൽ നിനക്കും ഇതൊക്കെ അറിയാവുന്നതായിരുന്നു." ഇപ്രകാരം കാശിവാസിയുടെ വാക്കു കേട്ടപ്പോൾ ഇദ്ദേഹം തന്റെ അച്ഛനായ തലക്കുളത്തൂർ ഭട്ടതിരിതന്നെയായിരിക്കുമോ എന്നു സംശയം തോന്നുകയാൽ കണിയാൻ വിവരം ചോദിക്കുകയും അദ്ദേഹം അതിനെ സമ്മതിച്ചു തന്റെ വാസ്തവം പറയുകയും ചെയ്തു. ഭട്ടതിരിയെക്കുറിച്ചു പലരും, വിശേഷിച്ചു തന്റെ അമ്മയും, പറഞ്ഞു കണിയാൻ നല്ലപോലെ കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹംതന്നെയാണ് ഈ കാശിവാസിയെന്നറിഞ്ഞപ്പോൾ കണിയാൻ പാദത്തിങ്കൽ വീണു നമസ്കരിച്ചു. അവരുടെ പിതൃപുത്രസംബന്ധത്തെ പരസ്പരം അറിഞ്ഞതിന്റെ ശേഷം രണ്ടുപേരും കൂടി കണിയാന്റെ ഗൃഹത്തിലേക്കു പോയി. ഈ സംഗതിയുണ്ടായതു മൂവാറ്റുപുഴ താലൂക്കിൽ പിറവത്തു പുളിമറ്റത്തു നമ്പൂരിയുടെ ഇല്ലത്തുവച്ചാണെന്നാണ് കേട്ടിരിക്കുന്നത്. പിന്നെ അവർ രണ്ടുപേരുംകൂടി പോകുമ്പോൾ വഴിയിൽവച്ചു കണിയാൻ "ഇന്നു നമുക്കു പാൽപ്പായസം കിട്ടും" എന്നു പറഞ്ഞു. ഉടനെ കാശിവാസി "പാൽപ്പായസമാണെങ്കിലും കരിഞ്ഞതായിരിക്കുമല്ലോ" എന്നു പറഞ്ഞു. അപ്രകാരംതന്നെ അവർക്ക് ഒരു നമ്പൂരി കുറെ പാൽപ്പായസം കൊടുക്കുകയും അത് കരിഞ്ഞതായിരിക്കയും ചെയ്തു. അപ്പോൾ കണിയാൻ "ഇതെന്താണ് ഇന്നു ഞാൻ പറയുന്നതൊന്നും ശരിയാകാത്തത്? ഞാനെല്ലാം ശാസ്ത്രപ്രകാരം ലക്ഷണം നോക്കിയാണല്ലോ പറയുന്നത്" എന്നു പറഞ്ഞു. ഉടനെ കാശിവാസി "ലക്ഷണം പറയുന്നതിനു ശാസ്ത്രം ഗ്രഹിച്ചാൽ മാത്രം മതിയാവുകയില്ല. ഓരോന്നിനെക്കുറിച്ചും സൂക്ഷ്മമായും പൂർണ്ണമായും ആലോചിച്ചും ഗ്രഹിച്ചും യുക്തിയോടുകൂടി പറഞ്ഞെങ്കിൽ മാത്രമേ ശരിയായിരിക്കയുള്ളൂ" എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ഓരോ സംഗതിയെക്കുറിച്ചും വിവരിച്ചു കണിയാർക്കു മനസ്സിലാക്കിക്കൊടുത്തു. "നമ്പൂരി ആദ്യം വന്ന് അന്തർജനത്തിനു ഗർഭമുണ്ടെന്നു പറഞ്ഞ ലക്ഷണംകൊണ്ട് അതൊരു സ്ത്രീപ്രജയാണെന്നു വിചാരിക്കാനല്ലാതെ മാർഗ്ഗമില്ലായിരുന്നു. പിന്നീട് ഒരു ബ്രാഹ്മണൻ ആ അന്തർജനത്തിന് എന്തോ ജപിച്ചുകൊടുത്ത് ആ പ്രജയെ പുരുഷനാക്കിയതാണ്. നീ ആദ്യത്തെ ലക്ഷണത്തെ മാത്രം അടിസ്ഥാനമാക്കിയും പിന്നീട് നടന്ന സംഗതികളെക്കുറിച്ച് വിചാരിക്കാതെയും പറഞ്ഞതിനാലാണ് അത് തെറ്റിപ്പോയത്. ആ കാളക്കിടാവ് പശുവിന്റെ വയറ്റിൽ കിടന്നപ്പോൾ അതിന്റെ വാൽ വളഞ്ഞു നെറ്റിയിലേക്കിരുന്നതിനാലാണ് നെറ്റിയിൽ ചാർത്താണെന്ന് നിനക്കു തോന്നിയത്. ആലോചനയും യുക്തിയും പോരാതെ പോയതിനാലാണ് നിനക്ക് അത് തെറ്റിയത്." ഇത്രയും കാശിവാസി പറഞ്ഞപ്പോൾ "പാൽപ്പായസം കരിഞ്ഞിരിക്കും എന്നെങ്ങനെയറിഞ്ഞു" എന്നു ചോദിച്ചു. അപ്പോൾ കാശിവാസി "പാൽപ്പായസം കിട്ടുമെന്നു നീ എങ്ങനെ നിശ്ചയിച്ചു" എന്നു ചോദിച്ചു. ഉടനെ കണിയാർ, "നമ്മൾ ഇങ്ങോട്ടു പോന്നപ്പോൾ നമ്മുടെ വലതുവശത്തായി ഒരു ചക്രവാകമിഥുനം വന്ന് ഒരു പാലുള്ള വൃക്ഷത്തിന്മേൽ ഇരുന്നതുകൊണ്ടാണ് ഞാനിതു നിശ്ചയിച്ചത്" എന്നു പറഞ്ഞു. അപ്പോൾ കാശിവാസി "ആ ചക്രവാകമിഥുനം ഒരു ഉണങ്ങിയ കൊമ്പിന്മേലാണ് വന്നിരുന്നത്, അതിനാലാണ് പാൽപ്പായസം കരിഞ്ഞതായിരിക്കുമെന്ന് ഞാൻനിശ്ചയിച്ചത്. ഇങ്ങനെ ഓരോരോ സംഗതിയുടെയും സൂക്ഷ്മം നോക്കി അറിഞ്ഞിട്ടുവേണം ഒരു ലക്ഷണം പറയാൻ" എന്നു പറഞ്ഞു. കാശിവാസി, അല്ലെങ്കിൽ ഭട്ടതിരി പറഞ്ഞതിനെ എല്ലാം കണിയാർ സമ്മതിക്കുകയും പിന്നീടു കണിയാരും ഓരോന്നും സൂക്ഷ്മംവരെ നോക്കിയും ആലോചിച്ചും പറഞ്ഞുതുടങ്ങുകയും എല്ലാം ശരിയായി ഒത്തുവന്നുതുടങ്ങുകയും ചെയ്തു. പിന്നെ ജീവാവസാനംവരെ ഭട്ടതിരി ആ കണിയാന്റെ പടിപ്പുരയിൽത്തന്നെ താമസിക്കുകയും ജ്യോതിശ്ശാസ്ത്രസംബന്ധമായി അനേകം സംഗതികൾ തന്റെ പുത്രന് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. താൻ മരിച്ചാൽ ശവം ആ പടിപ്പുരയിൽത്തന്നെ സ്ഥാപിച്ചു കൊള്ളണമെന്നും, ആ സ്ഥലത്തിരുന്നു പ്രശ്നംവച്ചു പറയുന്നതെല്ലാം സൂക്ഷ്മമായിരിക്കുമെന്നും ഭട്ടതിരി ജീവിച്ചിരുന്നപ്പോൾത്തന്നെ പറഞ്ഞിരുന്നതുപോലെതന്നെ അദ്ദേഹം മരിച്ചതിന്റെ ശേഷം ശവം ആ പടിപ്പുരയിൽത്തന്നെ സ്ഥാപിച്ചു. അതിന്റെ ശേഷം അവിടെയിരുന്നല്ലാതെ പ്രശ്നം വെയ്ക്കുകയില്ലെന്ന് ഏർപ്പാടുംവച്ചു. ഇതിനാലാണ് പാഴൂർപടിപ്പുരപ്രശ്നത്തിനു വിശേഷവും പ്രസിദ്ധിയുമുണ്ടായത്. ഈ പടിപ്പുരകൂടാതെ അവിടെ വേറെയും പടിപ്പുരയുണ്ട്. അതിനു മാഹാത്മ്യമുണ്ടാകുന്നതിനു വേറെ കാരണവുമുണ്ട്. അതും താഴെ പറഞ്ഞുകൊള്ളുന്നു. പാഴൂർ കണിയാരുടെ അവിടെ പടിപ്പുര മൂന്നുണ്ട്. അവയിൽ ഒന്ന് കണീയാരുടെ വാസഗൃഹത്തിന്റെ തെക്കുവശത്തു നദീതീരത്താണ്. അവിടെവച്ചാണ് ഭട്ടതിരിയും കണിയാട്ടിയുംകൂടി സഹശയനമുണ്ടായിട്ടുള്ളത്. ആ അത്ഭുതസംഗതിയുടെ സ്മാരകമായിട്ട് ആ സ്ഥലം ഇപ്പോഴും കെട്ടിസൂക്ഷിച്ച് ഇട്ടിരിക്കുന്നു എന്നല്ലാതെ ആ സ്ഥലത്തെ യാതൊരു കാര്യത്തിനും ഉപയോഗപ്പെടുത്താറില്ല പിന്നെ രണ്ടു പടിപ്പുരകളുള്ളത് ഗൃഹത്തിന്റെ കിഴക്കുവശത്തു കിഴക്കും പടിഞ്ഞാറുമായി പടിപ്പുര സ്ഥാനത്തു തന്നെയാണ്. അവയിൽ പടിഞ്ഞാറുള്ള പടിപ്പുരയിലാണ് ഭട്ടതിരിയുടെ മൃതശരീരം സ്ഥാപിച്ചിട്ടുള്ളത്. കണിയാർ അവിടെയിരുന്നാണ് ഇന്നും രാശിവയ്ക്കുകയും ഒഴിവു കാണുകയും ചെയ്യുന്നത്. പ്രസിദ്ധമായ പടിപ്പുരയും അതുതന്നെയാണ്. പ്രശ്നത്തിന്റെ ഫലം പറയുന്നതിന് ആ പടിപ്പുരയിലും അതിന്റെ കിഴക്കുവശത്തുള്ള പടിപ്പുരയിലുമിരിക്കാറുണ്ട്. സാക്ഷാൽ പടിപ്പുരയുടെ കിഴക്കുവശത്തുള്ള പടിപ്പുരയ്ക്കും മാഹാത്മ്യം ഒട്ടും കുറവില്ല. ആ പടിപ്പുരയ്ക്കു മാഹാത്മ്യം ഉണ്ടായതിന്റെ കാരണമാണ് ഇവിടെ പറയാൻപോകുന്നത്. ഭട്ടതിരിയുടെ അനുഗ്രഹവും മാഹാത്മ്യവുംകൊണ്ടും ശാസ്ത്രജ്ഞതകൊണ്ടും പാഴൂർകണിയാർ ഏറ്റവും പ്രസിദ്ധനായിത്തീർന്ന തിന്റെ ശേഷം അവനെ ഒന്നു പറ്റിക്കണമെന്നു നിശ്ചയിച്ചു ബുധശുക്രന്മാർ ബ്രാഹ്മണവേഷം ധരിച്ചു കണിയാരുടെ അടുക്കൽ ചെന്നു. അവർ ചെന്നിരുന്നത് ആ കിഴക്കേ അറ്റത്തുള്ള പടിപ്പുരയിലാണ്. രണ്ടു ബ്രാഹ്മണർ തന്നെ കാണാനായി വന്നിരിക്കുന്നു എന്നു കേട്ടയുടനെ കണിയാർ പടിപ്പുരയ്ക്കൽ ചെന്ന് ആദരപൂർവം വന്ദിച്ച് ആഗമന കാരണത്തെ ചോദിച്ചു. അപ്പോൾ ബ്രാഹ്മണർ "ഇപ്പോൾ ബുധശുക്രന്മാർ ഏതു രാശിയിലാണെന്നറിഞ്ഞാൽ കൊള്ളാമെന്നു വിചാരിച്ചാണ് ഞങ്ങൾ വന്നത്" എന്നു പറഞ്ഞു. ഉടനെ കണിയാർ പഞ്ചാംഗമെടുത്തു നോക്കി. ഇന്നിന്ന രാശികളിലാണെന്നു പറഞ്ഞു. ബ്രാഹ്മണർ: അതുകൊണ്ടു മതിയായില്ല. ഗ്രഹങ്ങളെ ഗണിക്കാനും മറ്റും ഞങ്ങളും കുറേശ്ശെ വശമാക്കീട്ടുണ്ട്. ഞങ്ങൾ ഗണിച്ചിട്ട് അങ്ങനെയല്ല കണ്ടത്. അതിനാൽ കണിയാർ ഒന്നു ഗണിച്ചു നോക്കിത്തന്നെ പറയണം." കണിയാർ: ഗണിച്ചുനോക്കാനൊന്നുമില്ല. ഈ പഞ്ചാംഗം അടിയൻ സൂക്ഷ്മമായി ഗണിച്ചിട്ടുള്ളതാണ്. ബ്രാഹ്മണർ: ഈ പഞ്ചാംഗം അത്ര സൂക്ഷ്മമാണെന്നു ഞങ്ങൾക്കു തോന്നുന്നില്ല. കണിയാർ ഒന്നു ഗണിച്ചുനോക്കിത്തന്നെ പറയണം. ഇങ്ങനെ ബ്രാഹ്മണർ നിർബന്ധിച്ചതിനാൽ കണിയാർ ബുധശുക്രന്മാരെ ഗണിച്ചുനോക്കി. അപ്പോൾ പഞ്ചാംഗത്തിലുള്ളതു പോലെയല്ല കണ്ടത്. ഉടനെ ബ്രാഹ്മണർ, "പഞ്ചംഗം ശരിയല്ലെന്നു ഞങ്ങൾ പറഞ്ഞത് ഇപ്പോൾ സമ്മതമായില്ലേ? എന്നാൽ ഇപ്പോൾ ഗണിച്ചതും നല്ല ശരിയായെന്നു തോന്നിന്നില്ല. കണിയാർ നല്ലപോലെ മനസ്സിരുത്തി ഒന്നുകൂടി ഗണിക്കണം" എന്നു പറഞ്ഞു. കണിയാർ വീണ്ടും ഗണിക്കാൻ തുടങ്ങി. അപ്പോൾ ബ്രാഹ്മണർ മുമ്പിരുന്നിരുന്ന സ്ഥലത്തുനിന്ന് ഒന്നു മാറി ഇരുന്നു. കണിയാർ രണ്ടാമത് ഗണിച്ചപ്പോൾ പഞ്ചാംഗത്തിലുള്ളതുപോലെയും ആദ്യം ഗണിച്ചതുപോലെയുമല്ല കണ്ടത്. അപ്പോൾ ബ്രാഹ്മണർ "ഇതും ശരിയായില്ല. ഒന്നുകൂടി ഗണിക്കണം" എന്നു പറഞ്ഞു. ഇങ്ങനെ കണിയാർ പല പ്രാവശ്യം ഗണിക്കയും ഗണിക്കാൻ തുടങ്ങുമ്പോൾ ബ്രാഹ്മണർ മാറിമാറി ഇരിക്കയാൽ ബുധശുക്രന്മാരുടെ സ്ഥിതി മാറിമാറി കാണുകയും ചെയ്തു. ഇപ്രകാരം അനേക തവണയായപ്പോൾ ഈ വന്നിരിക്കുന്നവർ കേവലം ബ്രാഹ്മണരല്ലെന്നും ബുധശുക്രന്മാർ തന്നെ പരീക്ഷിക്കാനായി വേഷം മാറി വന്നിരിക്കുകയാണെന്നും മനസ്സിലാക്കിയിട്ട് കണിയാൻ "അടിയൻ ഒരു ഗ്രന്ഥം ഒന്നു നോക്കാനുണ്ട്. അതു നോക്കി ഗണിച്ചാൽ ഒരിക്കലും തെറ്റുകയില്ല. അതു വിശേഷപ്പെട്ട ഗണിതശാസ്ത്രഗ്രന്ഥമാണ്, അകത്തു ചെന്ന് അതുകൂടി എടുത്തുകൊണ്ടുവന്നിട് ഇനി ഗണിക്കാം. അതുവരെ തമ്പുരാക്കന്മാർ ഇവിടെ ഇരിക്കണം" എന്നു പറഞ്ഞു. അങ്ങനെയാവാമെന്നു ബ്രാഹ്മണർ സമ്മതിച്ചപ്പോൾ വീണ്ടും കണിയാർ "അങ്ങനെ കല്പിച്ചതുകൊണ്ടു മതിയായില്ല. ഇതിനെ തീർച്ചയാക്കാതെ എഴുന്നള്ളിക്കളഞ്ഞെങ്കിൽ അടിയനു വലിയ കുറച്ചിലായിട്ടു തീരും. അതിനാൽ തിരിച്ചുവന്നല്ലാതെ എഴുന്നള്ളുകയില്ലെന്നു സത്യം ചെയണം" എന്നു പറഞ്ഞു. അപ്രകാരം ബ്രാഹ്മണർ സത്യം ചെയ്യുകയും കണിയാൻ അകത്തുചെന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു. കണിയാൻ തിരിച്ചുവരാതെ പോകാൻ പാടില്ലാത്തതിനാൽ ബുധശുക്രന്മാർ ആ പടിപ്പുരയിൽത്തന്നെ ലയിക്കുകയും ചെയ്തു. അതിനാൽ ആ പടിപ്പുരയിൽ ബുധശുക്രന്മാരുടെ സാന്നിദ്ധ്യം ഇന്നും ഉണ്ടെന്നാണ് വിശ്വാസം. ഇപ്രകാരമാകുന്നു ആ പടിപ്പുരയ്ക്കും മാഹാത്മ്യം സിദ്ധിച്ചത്.
മയാ തതമിദം സർവം,ജഗദവ്യക്തമൂർത്തിനാ, മത് സ്ഥാനി, സർവ ഭൂതാനി, ന ചാഹം, തേഷ്വവസ്ഥിതംശ്രീമത്"ഭഗവത് ഗീത അദ്ധ്യായം 9 "രാജാവിദ്യ രാജഗുഹ്യയോഗം..ശ്ലോകം..4 ഇന്ദ്രിയങ്ങൾക് ആഗോചരമായ, രൂപത്തോട് കൂടിയ എന്നാൽ, ഈ ജഗത് ആസകലവും, എന്നിൽ സ്‌ഥിതിചെയ്യുന്നു .എന്നാൽ "ഞാൻ ആകട്ടെ അവയിൽ ഒതുങ്ങുന്നതുമില്ല...ഈ പ്രപഞ്ചം മുഴുവൻ എന്റെ അസ്തിത്വം ആണ്...ഉറ കൂടിയ പാലിനെ തൈര് എന്നു വിളിക്കുന്നു.. ഉരുക്കിയ സ്വർണം ആഭരണം ആയി തീരുന്നു..വിത്തിൽ നിന്നു മുളച്ച ചെടി, മരമായി വളരുന്നു.... എന്നാൽ അതിൽ എല്ലാം അടങ്ങിയ ...ഉണ്മ ഒന്നു തന്നെയാണ്... അതേ വിശ്വമായി വ്യാപിച്ചു കിടക്കുന്നത് എന്റെ പര ബ്രഹ്മ സ്വരൂപം തമ്പ ആണ്.. എന്നാൽ "പത ജലം അല്ലാത്ത പോലെ, ഇവയിൽ ഒന്നും ഞാൻ ഇല്ല...ഇവ എന്നിൽ ആണ് സ്ഥിതി ചെയ്യുന്നത്...എന്നു അറിഞ്ഞാലും... "ന ച മൽസ്ഥാനി ഭൂതാനി, പശ്യമേ, യോഗമൈശ്വര്യം, ഭൂതഭ്യന്ന,ച ഭൂതസ്ഥോ മമാത് ഭൂത ഭാവന.. ശ്ലോകം 5.. പക്ഷെ ഭൂതങ്ങളിൽ ഞാൻ ഇരിക്കുന്നില്ല...എന്നാൽ അവ എന്നിൽ ആണ് ഇരിക്കുന്നത്..അവയെ ധരിച്ചു പരിപാലിക്കുന്നത് ഞാൻ ആണ്...അവ എന്നിൽ സ്ഥിതി ചെയ്യുന്നു....ഞാൻ ആണ് മൂല കാരണം.. ഈ കാണുന്ന എല്ലാം..കാര്യം മാത്രം... ഒരു പഞ്ഞി കെട്ടിൽ വസ്ത്രം ഇരിക്കുന്നില്ല.എന്ന പോലെ..ഒരു മണ് കുടം, സ്വഴ്യമേവ മണ്ണിൽ നിന്നും ഉണ്ടാക്കുന്ന ഒന്നല്ല...ഒരു കുശവന്റെ കരവിരുതും... മനസ്സും ഉണ്ടതിൽ... അത് പോലെ...എന്റെ മനസു കാരണം ആണ് ഇവയെല്ലാം... ആഴി അലയെ ഉണ്ടാക്കുന്നില്ല... കാറ്റിന്റെ ചലനം, ആണ്, അലക്ക് കാരണം.... ഒരു ആഭരണം അത് സ്വർണം ആണ് എങ്കിലും... അണിയുന്ന ആൾക്ക് അത് ആഭരണം മാത്രം ആണ്... ആത്യന്തികമായി ഞാൻ മാത്രമേ ഉള്ളൂ ..ഇവിടെ.. അധ്യാരോപം മായായിൽ നിന്നു ഉടലെടുക്കുന്ന, വെറും തെറ്റിധാരണ മാത്രമാണ്.. ആ അബദ്ധ ധാരണ മാറുമ്പോൾ, ആദ്ധ്യാരോപം മാറുകയും, നിരാകാരം ആയ എന്റെ സ്വ രൂപം മാത്രം അവശേഷിക്കയും ചെയ്യും നിന്നിൽ....ഞാൻ ഈ കാണുന്ന സൃഷ്ടിയിൽ നിന്ന് ഭിന്നമല്ല
വേദകാല സമുഹം സമ്പന്നവും സമൃദ്ധവുമായിരുന്നു. വേദകാല സ്ത്രീകൾ സ്വർണവും വെള്ളിയും ധരിച്ചിരുന്നു. രത്നകല്ലുകളെക്കുറിച്ചുള്ള പരാമര്ശങ്ങളും നാം വായിച്ചിട്ടുണ്ട്. അവരുടെ നൃത്തത്തെയും സംഗീതത്തെയും കുറിച്ച് നാം വായിച്ചിട്ടുണ്ട്. സ്വാഭാവികമായും, സ്ത്രീകൾ ആ സന്ദർഭങ്ങൾക്കുവേണ്ടി അണിഞ്ഞൊരുങ്ങിയിട്ടുണ്ടാവാം. വേദങ്ങൾ മതഗ്രന്ഥങ്ങളാണെങ്കിലും, അവയിൽ ധാരാളം മതേതരവിഷയങ്ങൾ നമുക്കു കാണാം. ബി.സി.ഇ. മൂന്നാം നുറ്റാണ്ടു മുതൽ ലഭ്യമായ ഇന്ത്യൻ ശില്പകലയിൽ ധാരാളം വ്യത്യസ്ത തരത്തിലുള്ള ആഭരണങ്ങൾ കാണാം. ശില്പത്തിന്റെ ഓരോ ഭാഗത്തും ആഭരണങ്ങളുണ്ട്. ഗ്രീക്ക് ശില്പങ്ങളിൽ നാം കാണുന്നത് ശൂന്യമായ ശരീരങ്ങളെയാണ്. സുമേറിയൻ, ബാബിലോണിയൻ ശില്പങ്ങളിൽ നാം കാണുന്നത് തീരെ കുറവ് ആഭരങ്ങളാണ്. ഹിന്ദുക്കളെ പോലെ ഈജിപ്തിലെ സ്ത്രീകൾ മാത്രമാണ് അല്പം ആഭരണങ്ങൾ ധരിച്ചു കാണുന്നത്. അവർ ഒരുപക്ഷേ ആഭരണങ്ങളോ അതിന്റെ ആശയമോ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തിരിക്കാം. ഋഗ്വേദത്തിലും (RV 2-2-4, 3-31-5, TS 1-2-7-1; KS 2-6; VS 4-26; SB 3-3-3-4) മറ്റു വേദഗ്രന്ഥങ്ങളിലും കന്ദ്ര എന്ന പദം സ്വർണത്തെ സൂചിപ്പിക്കുന്നു ജാതരൂപ എന്നും സ്വർണത്തെ വിശേഷിപ്പിക്കുന്നു. ഋഗ്വേദത്തിലും പിന്നീടു വന്ന ഗ്രന്ഥങ്ങളിലും സ്വർണം എന്ന അർത്ഥത്തിൽ ഹിരണ്യ എന്ന പദം ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്നുണ്ട്. ഭൂമിയിൽ നിന്ന് സ്വർണം കുഴിച്ചെടുക്കുന്നത് (RV 1-117-5; AV 12-1-6; 12-1-26; 12-1-44) വേദകാലത്തെ ജനങ്ങൾക്ക് അറിയാമായിരുന്നു. തൈത്തിരീയ സംഹിതയിലും (TS 6-1-71-) ശതപാദ ബ്രാഹ്മണത്തിലും (SB 2-1-1-5) സ്വർണത്തിനായുള്ള കഴുകൽ പരാമർശിക്കുന്നുണ്ട്. സ്വർണം നദീതടങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, അതുകൊണ്ടാണ് ഋഗ്വേദത്തിൽ (10-75-8) സിന്ധുനദിയെ ഹിരണ്മയ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. സരസ്വതിനദിയെയും ഹിരണ്യവർദ്ധനി (AV 6-61-7) എന്ന് വർണ്ണിച്ചിരിക്കുന്നു. ഋഗ്വേദത്തിൽ ഹിരണ്യ എന്നതിനർത്ഥം സ്വർണാഭരണങ്ങൾ എന്നാണ് (1-122-2; VS 15-50) സ്വർണത്തിന്റെ ഒരു നാണയവ്യവസ്ഥ, സ്വർണത്തൂക്കങ്ങൾ, ‘അഷ്ടാപൃത്’, കഥക സംഹിതയിലും (11-1) തൈത്തിരീയ സംഹിതയിലും പരാമർശിച്ചിട്ടുണ്ട്. ശതപാദ ബ്രാഹ്മണത്തിൽ (5-5-3-16) ഒരു സ്വർണ ശതമാന എന്നതിനർത്ഥം 100 കൃഷ്ണലകൾ (തമിഴിൽ കുന്ദുമണി) എന്നാണ്. അയിര് ഉരുക്കിയാണ് സ്വർണം ലഭിച്ചിരുന്നത് (SB 6-1-3-5; 12-4-3-1) ഋഗ്വേദത്തിൽ (6-47-23) സ്വർണത്തെ ഒരു സമ്മാനമായും രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ ഒരു പുരോഹിതന് ദിവോദാസ രാജാവ് പത്ത് കൂമ്പാരം സ്വർണം (ദശ ഹിരണ്യ പിണ്ഡം) നൽകിയതായി പറയുന്നു. ഏറ്റവും വലിയ പണ്ഡിതനുള്ള സമ്മാനമായി 1000 സ്വർണനാണയങ്ങൾ പശുക്കളുടെ കൊമ്പുകളിൽ കെട്ടിയതായി ബൃഹദാരണ്യകോപനിഷത്തിലും പറയുന്നു. യാജ്ഞവൽക്ക്യന് അത് ലഭിച്ചിട്ടുണ്ട്. ആയിരം സ്വർണനാണയങ്ങൾ കൊടുക്കുന്ന സമ്പ്രദായം തമിഴ്നാട്ടിലെ സംഘകാലഘട്ടത്തോളം തുടർന്നതായും കാണുന്നു. എന്റെ വിലയിരുത്തലുകൾ: അയിര് ഉരുക്കി സ്വർണമാക്കുന്നത് ലോഹസംസ്കരണശാസ്ത്ര പുരോഗതിയെ കാണിക്കുന്നു. സ്വർണ നാണയവ്യവസ്ഥ രാജ്യത്തിന്റെ സമ്പത്തിനെ സൂചിപ്പിക്കുന്നു. ദൗർഭാഗ്യവശാൽ, ബി.സി.ഇ. ഒന്നാം നൂറ്റാണ്ടു മുതലുള്ള സ്വർണനാണയങ്ങളെ നമുക്കിപ്പോൾ ലഭ്യമായുള്ളൂ. ഹിന്ദുക്കൾ കൂടെക്കൂടെ സ്വർണം പുതുക്കി ഉപയോഗിക്കുന്നവരാണ്. ദിവോദാസ രാജാവ് ഒരു പുരോഹിതന് പത്ത് സ്വർണക്കട്ടികൾ നൽകുന്നു എന്നത് ആ രാജ്യത്തിന്റെ അളവറ്റ സമ്പത്തിനെയാണ് കാണിക്കുന്നത്. ഏതെങ്കിലും പുരാവസ്തുഗവേഷണത്തിലൂടെ സ്വർണ നാണയവ്യവസ്ഥ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, ഇന്ത്യയായിരിക്കും സ്വർണ നാണയവ്യവസ്ഥ ആദ്യമായി ഉപയോഗിച്ച രാജ്യം. സ്വർണസംബന്ധമായ വിശ്വാസങ്ങൾ ജനങ്ങളുടെ ഒരു വിശ്വാസത്തെപ്പറ്റി അഥർവ്വവേദം പരാമർശിക്കുന്നുണ്ട്: പ്രായം ചെന്ന് മരിക്കുന്നയാൾ, ആരെയാണോ അയാൾ ധരിക്കുന്നത്, അതായി തീരുന്നു (സ്വർണം... ജീവിതകാലം മുഴുവനും ഗാംഭീര്യത്തോടെയും ശക്തിയോടെയും ബലത്തോടെയും, സ്വർണത്തിന്റെ തിളക്കവുമായി നീ മറ്റ് ആളുകൾക്ക് ഇടയിൽ വിരാജിക്കും. ഋഗ്വേദത്തിൽ (1-64-4) അഞ്ച അല്ലെങ്കിൽ അഞ്ചി എന്ന പദം ആഭരണങ്ങൾ എന്ന അർത്ഥത്തിൽ കാണുന്നുണ്ട്. എന്നാൽ അലങ്കാര എന്ന പദം ശതപാദ ബ്രാഹ്മണത്തിലും (3-4-1-36; 13-8-4-7) ചന്ദോഗ്യ ഉപനിഷത്തിലുമാണ് (8-8-5) ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. വിവാഹസമയത്ത് പിതാവ് മകൾക്ക് സ്വർണാഭരണങ്ങൾ സമ്മാനമായി നൽകിയിരുന്നു. ഉദാഹരണത്തിന്, ഋഗ്വേദത്തിൽ നിസ്ക (2-33-10), കുരീര (10-85-8) എന്നീ പദങ്ങൾ ശിരസ്സിലെ ആഭരണത്തെയും, കർണ്ണശോഭന കമ്മലുകളെയും (RV 8-78-3) സൂചിപ്പിക്കുന്നു. അഥർവ്വവേദത്തിൽ തിരിഥ (8-6-7) പരാമർശിക്കപ്പെടുന്നു, കൗശിക സൂത്രത്തിൽ (35—11) പരിഹസ്ത (ഹാൻഡ് ക്ലാപ്), (ഏലസ്സ്) എന്നിവയും അഥർവ്വ വേദത്തിൽ പ്രവർത്തയെ (കർണ്ണാഭരണം) കുറിച്ചും (15-2-1) സ്വർണ രക്ഷാകവചങ്ങളെ കുറിച്ചും (1-35) നിസ്കാരിവയെ കുറിച്ചും (നിസ്ക നാണയങ്ങൾ കൊണ്ട് നിർമ്മിച്ച നെക്ലേസ്; തമിഴിൽ കാശുമാല - 5-14-3 കുരീരയെ (ശിരസ്സിൽ അണിയുന്നതിനുള്ള ആഭരണം) കുറിച്ചും (6-138-2) പരാമർശമുണ്ട്. വജസനേയി സംഹിത സ്വർണപ്പണിക്കാരനെയും (30-17) സ്വർണവില്പനക്കാരനെയും (30-7) (മണികര) പരാമർശിക്കുന്നു. ശതപാദ ബ്രാഹ്മണം സ്വർണമാലയെ രുക്മ പാശ (6-7-1-7) എന്ന് വിളിക്കുന്നു. ഋഗ്വേദത്തിൽ സ്ത്രീകൾ മാറിൽ സ്വർണാഭരണങ്ങൾ ധരിക്കുന്നതാ പറയുന്നു (RV 1-166-10), വക്ഷസു രുക്മ ഇന്ദ്രൻ കൈകളിൽ സ്വർണവളകൾ ധരിച്ചിരുന്നതായി പറയപ്പെടുന്നു. മാരുതന്മാരും യുവകമിതാക്കളെയും സമ്പന്നപുത്രന്മാരെയും പോലെ സ്വർണാഭരണങ്ങൾ ധരിച്ചിരുന്നതായി പറയുന്നു (RV 5-60-4; 8-5-28; 8-68-3). സ്വർണ ഇരിപ്പിടങ്ങളുള്ള ഒരു രഥത്തിൽ കയറാൻ അശ്വനികൾ ക്ഷണിക്കപ്പെടുന്നുണ്ട്. ‘സീമന്തോനയന’ത്തിൽ ഭാര്യ അനേകം സ്വർണാഭരണങ്ങൾ ധരിച്ച് ആനന്ദകരമായി പാടണം എന്ന് സംഖ്യയാന ഗൃഹ്യസൂത്രത്തിൽ പറയുന്നു (1-122-16). സ്വർണം, വെള്ളി ആഭരണങ്ങളെക്കുറിച്ചും രത്നങ്ങളെക്കുറിച്ചും (മണി) ഇനിയുമേറെ പരാമർശങ്ങൾ വേദഗ്രന്ഥങ്ങളിലുണ്ട് എന്റെ കമന്റുകൾ: ബി.സി.ഇ. 1700-നടുത്ത് (ഋഗ്വേദകാലം) ഇന്ഡോ യൂറോപ്യൻ ഭാഷകളിൽ സജാതീയപദങ്ങളുടെ (സ്വർണത്തിനും ആഭരണങ്ങൾക്കും) അഭാവവും യുറോപ്പിൽ അത്തരം ആചാരങ്ങളില്ലാത്തതും വേദകാല സംസ്കൃതി ഇന്ത്യയിലാണ് ഉരുവം കൊണ്ടതെന്ന് കാണിക്കുന്നു. സ്വർണനാണയങ്ങൾ കാഴ്ചവയ്ക്കുന്നതും സമ്മാനിക്കുന്നതും ഇന്ത്യയിൽ മാത്രമേ കാണുന്നുള്ളൂ. വേദകാല ഹിന്ദുക്കൾ കുടിയേറ്റക്കാരായിരുന്നില്ല. മുൻപു പറഞ്ഞതുപോലെ യൂറോപ്പിൽ ആഭരണങ്ങൾ വിരളമായോ ഒട്ടും തന്നെ ഇല്ലാതയോ നാം കാണുന്നു. എന്തെങ്കിലും സ്വർണ സമ്മാനങ്ങൾ നിർമ്മിക്കാൻ അവർക്കാകുമായിരുന്നില്ല. വേദകാലത്തെ രത്നക്കല്ലുകൾ മണി എന്ന പദം ഋഗ്വേദത്തിലും (1-33-8) അഥർവ്വവേദത്തിലും (1-29-1;2-4-1;8-5-1) കാണുന്നു, അത് രത്നങ്ങളും ആഭരണങ്ങളുമായിരിക്കാം. രത്നങ്ങളെ സൂചിപ്പിക്കാൻ മണി എന്ന പദം തമിഴ് സംഘസാഹിത്യത്തിൽ 400-ലേറെ തവണ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനാൽ നമുക്കതിനെ രത്നങ്ങളായി കരുതാം. തൈത്തിരീയ സംഹിതയിലും (7-3-14-1) കഥക സംഹിതയിലും (35-15), AB (4-6) മണി എല്ലാതരം ദോഷങ്ങൾക്കുള്ള ഏലസ്സുകളായി പ്രസ്താവിച്ചിട്ടുണ്ട്. മണി ഒരു നൂലിൽ (സൂത്ര) കോർത്ത നിലയിലാവാം എന്ന് വ്യക്തമാണ്, അത് പഞ്ചവിംസ ബ്രാഹ്മണത്തിലും (PB 20-16-6) മറ്റിടങ്ങളിലും (JUB 1-18-8, 3-4-13, JB 2-248, SB 12-3-4-2) പരാമർശിച്ചിട്ടുണ്ട്. സുത്ര മണി ഗണ എവ എന്ന ഉപമ ഭഗവത്ഗീതയിലും സംഘസാഹിത്യത്തിലും പ്രത്യക്ഷപ്പെടുന്നു. മണി കഴുത്തിൽ അണിയുന്നതാണ്: മണിഗൃവ (RV 1-122-14) സ്വർണ അളവുകൾ നുറു മണിത്തൂക്കം സ്വർണം (SB 12-7-2-13), നുറു മണിത്തൂക്കം ഭാരമുള്ള നാല് സ്വർണത്തളികകൾ (SB 13-4-1-6) എന്നിവ ശതപാദ ബ്രാഹ്മണത്തിൽ കാണുന്നുണ്ട്. ശതപാദ ബ്രാഹ്മണത്തിൽ 300 സ്വർണനാണയങ്ങളുടെ ഒരു സമ്മാനത്തെപ്പറ്റി പറയുന്നുണ്ട് (SB 5-5-5-16). ശതമാന അഥവാ നുറിന്റെ അളവുകൾ അർത്ഥമാക്കുന്നത് നുറ് കൃഷ്ണലകളുടെ (ആബ്രസ് പ്രിക്കാറ്റോറിയസിന്റെ കുരുക്കൾ) തൂക്കമാണ്. ഇന്നും ‘ശതമാന’ എന്ന വാക്ക് സമ്മാനങ്ങൾ ഉൾപ്പെടുന്ന എല്ലാ മന്ത്രങ്ങളിലും ഉപയോഗിച്ചു വരുന്നു തമിഴരും മറ്റു സമുദായക്കാരും കഴിഞ്ഞ നൂറ്റാണ്ടുവരെ സ്വർണം തൂക്കുന്നതിന് ഗഞ്ചയുടെ കുരുക്കൾ (കൃഷ്ണല) ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഋഗ്വേദത്തിൽ മണി എന്ന പദം വൈരക്കല്ലിനെയോ പവിഴത്തെയോ സൂചിപ്പിക്കുന്നതാണെന്നാണ് പണ്ഡിതന്മാരുടെ മതം. നിരുക്തയെ കുറിച്ചുള്ള ദുർഗയുടെ വിവരണത്തിൽ അത് സൂര്യകാന്തക്കല്ലിനെയാണ് സൂചിപ്പിക്കുന്നതെന്നു പറയുന്നു. (കത്തിയ്ക്കുന്ന ചില്ലിനായി ഉപയോഗിക്കുന്ന സ്ഫടികം) ഋഗ്വേദത്തിൽ ഹിരണ്യമണി എന്ന് പ്രതിപാദിക്കുന്നത് രത്നം പതിച്ച സ്വർണാഭരണങ്ങളെയായിരിക്കാം. തമിഴ്, സംസ്കൃത സാഹിത്യങ്ങൾ പിന്നീടു വന്ന ഗ്രന്ഥങ്ങളിൽ ഇത് പ്രസ്താവിക്കുന്നുണ്ട്.
ശ്രീനാരായണ ഗുരുദേവന്‍ എങ്ങനെ സനാതനധര്‍മ്മത്തിന്റെ വക്താവാകും എന്ന നിരന്തരമായ കമ്മ്യൂണിസ്റ്റ് ചോദ്യം യഥാര്‍ത്ഥത്തില്‍ ഗുരുദേവനെ സമ്പൂര്‍ണ്ണമായും അപമാനിക്കുന്ന ഒന്നാണ്. കാരണം ഗുരുദേവനോളം വൈദിക ധര്‍മ്മത്തെ സമ്പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട മറ്റൊരു സന്യാസി ശ്രേഷ്ഠനും കേരളത്തില്‍ ഇല്ല തന്നെ. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനം തന്നെ വേദമാണല്ലോ. ആ വേദം നിലനില്‍ക്കുന്നത് പാരമ്പര്യ ഉപദേശക്രമങ്ങളിലൂടെയും യജ്ഞങ്ങളിലൂടെയും ആണല്ലോ. എന്താണ് ഗുരുദേവന്‍ ചെയ്തുവന്നിരുന്നത്? അരുവിപ്പുറത്തും ശിവഗിരിയിലും അടക്കം ഗുരുദേവന്റെ പരമ്പരയില്‍ പെട്ടവരോട് എന്ത് ചെയ്യാനാണ് അദ്ദേഹം ഉപദേശിച്ചത്. ശ്രീനാരായണഗുരു കേവലം ഒരു സന്യാസി മാത്രമല്ല, വൈദികനും താന്ത്രികനും കൂടി ആയിരുന്നു. അദ്ദേഹം ഒരു അഗ്‌നിഹോത്രിയും കൂടി ആയിരുന്നു എന്നത് പലര്‍ക്കും അറിവുള്ള കാര്യമല്ല. ബ്രഹ്മത്തെ അഗ്‌നി എന്ന ഉപാധിയില്‍ മൂര്‍ത്തിവത്ക്കരിച്ച അപൂര്‍വ്വം സന്യാസിമാരില്‍ ഒരാളാണ് ശ്രീനാരായണ ഗുരു. സാധാരണഗതിയില്‍ സന്യാസിമാര്‍ സര്‍വ്വ പ്രപഞ്ചത്തിലും സ്വഹൃദയത്തിലും പരമാത്മാവിനെ കാണുന്ന സമ്പ്രദായക്കാരാണ് എങ്കില്‍, ശ്രീനാരായണഗുരു അവിടെ വൈദികത്തെയും താന്ത്രികത്തെയും ഉള്‍ക്കൊണ്ടു. ഉള്‍ക്കൊണ്ടു എന്ന് മാത്രമല്ല അത് പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരികയും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. അരുവിപ്പുറത്തും ശിവഗിരിയിലും അടക്കം ഗുരുദേവ പരമ്പരയില്‍ പെട്ട സ്ഥാനങ്ങളിലൊക്കെ നിത്യാഗ്‌നിഹോത്രം ചെയ്യാനുള്ള ഏര്‍പ്പാട് അദ്ദേഹം ഉണ്ടാക്കിവെച്ചു. അഗ്‌നിയുടെ ഉപാസന സമ്പൂര്‍ണ്ണമായും വൈദികമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കേവലം ആഗ്‌നേയാരാധന അനുഷ്ഠിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. വിശേഷപ്പെട്ട ഒരു ഹോമ മന്ത്രം അദ്ദേഹം ഉപദേശിക്കുക കൂടി ചെയ്തു. ആ മന്ത്രത്തിന്റെ ദ്രഷ്ടാവ് സ്വയം ഗുരു തന്നെയാണ്. ഈ മന്ത്രം 1925-26 ല്‍ അദ്ദേഹം ആദ്യം എഴുതിക്കൊടുത്തത് ആര്യസമാജ പ്രവര്‍ത്തകര്‍ക്കാണ്. അഗ്‌നേ തവ യത്തേജസ്തദ് ബ്രാഹ്മം അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി ത്വദീയാ ഇന്ദ്രിയാണി മനോ ബുദ്ധിരിതി സപ്തജിഹ്വാഃ ത്വയി വിഷയാ ഇതി സമിധോ ജുഹോമി അഹമിത്യാജ്യം ജുഹോമി ത്വം ന പ്രസീദ പ്രസീദ ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ സ്വാഹാ മേല്‍ മന്ത്രത്തിന്റെ അര്‍ത്ഥം പരിശോധിച്ചാല്‍, അഗ്‌നിയെ പ്രത്യക്ഷ ബ്രഹ്മമായി പറഞ്ഞുകൊണ്ട്, തന്നെത്തന്നെ, തന്റെ അഹം ബോധത്തെ തന്നെ അതിലേക്ക് ആജ്യമായി (നെയ്യായി) സമര്‍പ്പിച്ചു കൊണ്ട് അഗ്‌നിയുടെ പ്രസാദത്തിനായി പ്രാര്‍ത്ഥിക്കുന്ന ഒരു വൈദിക ശ്രേഷ്ഠനെയാണ് നമുക്ക് ഗുരുവില്‍ കാണാന്‍ സാധിക്കുക. ആ ഗുരുവിനെയാണ് സനാതനധര്‍മ്മത്തിന്റെ ഭാഗമല്ല എന്ന് ഇവര്‍ പറഞ്ഞു പരത്തുന്നത്. വര്‍ണ്ണാശ്രമങ്ങളും ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയും ഒക്കെ വേദത്തിന്റെ ഭാഗമാണ് എന്നത് ഓര്‍മ്മിക്കുക. അതേ വൈദികചര്യയാണ് ഗുരുദേവന്‍ പിന്തുടര്‍ന്നതും. അതൊക്കെ അനാചാരങ്ങളാണ് എങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യില്ല. പില്‍ക്കാലത്ത് വന്ന പലരും അദ്ദേഹം വിവിധ സാഹചര്യങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതിനെയൊക്കെ സാഹചര്യം മാറ്റി സ്വന്തം ഇഷ്ടപ്രകാരം വികല വ്യാഖ്യാനങ്ങള്‍ കൊടുത്ത് നശിപ്പിക്കുന്ന, സത്തയെ തന്നെ കളയുന്ന ദൗര്‍ഭാഗ്യകരമായ ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ഗണേശ അഥര്‍വ്വ ശീര്‍ഷം അടക്കം 12 വൈദിക മന്ത്രങ്ങള്‍ ചേര്‍ത്ത ശാന്തി പാഠം ഗുരുദേവന്‍ സ്വന്തം പരമ്പരയ്ക്ക് ഉപദേശിച്ചിട്ടുണ്ട് (അരുവിപ്പുറത്ത് ഇത് ചൊല്ലുന്നത് ലേഖകന്‍ കേട്ടിട്ടുമുണ്ട്). ഒരാള്‍ സനാതനധര്‍മ്മി അല്ലാതാകണമെങ്കില്‍, അയാള്‍ ആദ്യം തള്ളിപ്പറയേണ്ടത് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ വേദത്തെയാണ്. കേരളത്തിലെ വിവിധ സന്യാസിമാരെയും ആചാര്യന്മാരെയും എടുത്തു പരിശോധിക്കുമ്പോള്‍, വൈദികത്തെ ഏറ്റവുമധികം ഹൃദയത്തിലേക്ക് ആവാഹിച്ചത് ശ്രീനാരായണഗുരു ആണെന്ന് നിസ്തര്‍ക്കം പറയാനും തെളിയിക്കാനും സാധിക്കും. പിന്നീട് അദ്ദേഹത്തിന്റെ പരമ്പരയില്‍ പെട്ട പലരും, ഗുരുദേവന്‍ വൈദിക സമ്പ്രദായത്തെ ആചരിച്ചിരുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതും നമ്മള്‍ കണ്ടതാണ്. ശ്രുതി, സ്മൃതി, പുരാണങ്ങളെ അടിസ്ഥാനമാക്കി, അദ്ദേഹം മാനവരാശിക്ക് ഉപദേശിച്ച ജീവിതപദ്ധതിയാണ് ‘ശ്രീനാരായണ സ്മൃതി അഥവാ ശ്രീനാരായണ ധര്‍മം’ എന്ന ഗ്രന്ഥം. വേദത്തിന്റെ സനാതന തത്വത്തെ പ്രമാണമാക്കി, കാലത്തിനനുസരിച്ച് നമുക്കുവേണ്ടി അദ്ദേഹം തയ്യാറാക്കിയതാണ് ഈ ധര്‍മശാസ്ത്ര ഗ്രന്ഥം. തന്റെ അവസാനകാലത്ത് തയ്യാറാക്കിയ ഈ ‘സ്മൃതി’ അദ്ദേഹം ഉപദേശിക്കുന്നത് സര്‍വ ധര്‍മ്മങ്ങളിലും പെട്ട മനുഷ്യര്‍ക്ക് വേണ്ടിയാണ്
പല രോഗങ്ങൾ യഥാർത്ഥത്തിൽ രോഗങ്ങൾ അല്ല, മറിച്ച് സ്വാഭാവികമായ ശരീരമാറ്റങ്ങളാണ്. ബെയ്ജിംഗ് ആശുപത്രിയിലെ ഡയറക്ടർ മുതിർന്നവർക്ക് നൽകിയ അഞ്ച് വിലയേറിയ ഉപദേശങ്ങൾ: “നിങ്ങൾ രോഗിയല്ല, പ്രായം കൂടി വരികയാണ്.” നിങ്ങൾ രോഗമാണെന്ന് കരുതുന്ന പല ലക്ഷണങ്ങളും ശരീരം വയസാകുന്നതിന്റേതാണ്, രോഗത്തിന്റെയല്ല. --- 1. ഓർമ്മശക്തി കുറയുന്നത് അൽസൈമർ രോഗമല്ല, പക്ഷേ പ്രായമായ മസ്തിഷ്‌കത്തിന്റെ സ്വയംരക്ഷാ സംവിധാനമാണ്. ഭയപ്പെടേണ്ടതില്ല. താക്കോൽ എവിടെ വെച്ചുവെന്ന് മറന്നാലും, പിന്നെ നിങ്ങൾക്ക് തന്നെ കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ അത് മാനസിക ക്ഷയമല്ല. 2. നടക്കുന്നത് മന്ദഗതിയിലായിരിക്കുക അല്ലെങ്കിൽ കാൽ കുലുങ്ങൽ പാരാലിസിസ് അല്ല, പേശികൾക്ക് സംഭവിക്കുന്ന സ്വാഭാവിക ക്ഷയമാണ്. ഇതിന് മരുന്നല്ല, ചലനമാണ് പരിഹാരം. 3. ഉറക്കമില്ലായ്മ (ഇൻസോമ്നിയ) ഒരു രോഗമല്ല; മസ്തിഷ്‌കം അതിന്റെ റിതം ക്രമീകരിക്കുകയാണ്. ഉറക്കത്തിന്റെ ഘടന മാറുകയാണ്. ഉറക്ക ഗുളികകൾക്ക് അടിമയാകരുത് — അതിന്റെ ദീർഘകാല ഉപയോഗം വീഴ്ചയുടെ, ഓർമ്മക്കുറവിന്റെ അപകടം കൂട്ടും. മുതിർന്നവർക്കുള്ള ഏറ്റവും നല്ല ഉറക്ക ഗുളിക സൂര്യപ്രകാശമാണ്. പകൽ നേരം കൂടുതൽ സൂര്യപ്രകാശം ലഭിക്കുക, ഒരു സ്ഥിരമായ ദിനക്രമം പാലിക്കുക. 4. ശരീര വേദനകൾ രൂമാറ്റിസം അല്ല, നാഡീപ്രവർത്തനത്തിലെ പ്രായാധിക്യ പ്രതികരണം മാത്രമാണ്. 5. “കൈകാലുകൾ മുഴുവൻ വേദനിക്കുന്നു” എന്ന് പറയുന്നവരിൽ 99% പേർക്ക് അത് രൂമാറ്റിസമോ അസ്ഥിവ്യാപനമോ അല്ല. പ്രായം കൂടുമ്പോൾ നാഡികളിലൂടെ സിഗ്നൽ പോകുന്നത് മന്ദഗതിയിലാകുന്നു — അതിനാൽ വേദന കൂടുതൽ അനുഭവപ്പെടുന്നു. ഇതിനെ സെൻട്രൽ സെൻസിറ്റൈസേഷൻ എന്ന് വിളിക്കുന്നു. വേദനാശമക മരുന്നല്ല പരിഹാരം; വ്യായാമവും ഫിസിക്കൽ തെറാപ്പിയും അതിനാണ് ഉചിതം. കാൽ കുളി, ചൂട് കമ്പ്രസ്, സാവധാന മസാജ് — മരുന്നിനേക്കാൾ ഫലപ്രദം. 6. ഫിസിക്കൽ എക്സാമിനേഷനിൽ “അസാധാരണ” ഫലങ്ങൾ വന്നാലും അത് രോഗം എന്നർത്ഥമല്ല; പലപ്പോഴും സ്റ്റാൻഡേർഡ് മാനദണ്ഡങ്ങൾ പ്രായമുള്ളവർക്കായി പുതുക്കിയിട്ടില്ല. 7. ലോകാരോഗ്യ സംഘടനയുടെ ശുപാർശ: മുതിർന്നവർക്കുള്ള പരിശോധനാ മാനദണ്ഡങ്ങൾ കുറച്ച് ഇളവുള്ളതായിരിക്കണം. കൊളസ്‌ട്രോൾ കുറച്ച് കൂടുതലായാലും അത് നല്ലതാണ്, കാരണം കൊളസ്‌ട്രോൾ ഹോർമോണുകൾക്കും സെൽ മെംബ്രേനുകൾക്കും ആവശ്യമുള്ള ഘടകം. അതീവ കുറവായാൽ പ്രതിരോധശേഷി കുറയും. ചൈനീസ് ഹൈപ്പർടെൻഷൻ ഗൈഡ്ലൈനുകൾ വ്യക്തമാക്കുന്നത് — മുതിർന്നവർക്കുള്ള ലക്ഷ്യ രക്തസമ്മർദ്ദം <150/90 mmHg ആണെന്ന്, യുവാക്കളിലെ <140/90 അല്ല. അതായത് പ്രായം രോഗമല്ല, മാറ്റം രോഗമല്ല. 8. വയസ്സാകുക ഒരു രോഗമല്ല; അത് ജീവന്റെ അനിവാര്യ പാതയാണ്. --- മുതിർന്നവർക്കും അവരുടെ മക്കൾക്കും മൂന്ന് കാര്യങ്ങൾ ഓർക്കുക: 1. എല്ലാ അസൗകര്യങ്ങളും രോഗമല്ല. 2. മുതിർന്നവർ “ഭയപ്പെടുന്നത്” തന്നെ വലിയ ശത്രുവാണ്. പരിശോധനാ റിപ്പോർട്ടുകളോ പരസ്യങ്ങളോ കൊണ്ട് പേടിക്കരുത്. 3. മക്കൾക്കുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം അവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകൽ മാത്രമല്ല, പകരം അവരോടൊപ്പം നടക്കൽ, സൂര്യസ്നാനം, ഭക്ഷണം, സംഭാഷണം, ബന്ധം — അതാണ് പ്രധാനത്. “വയസ്സാകുക ശത്രു അല്ല; ജീവിച്ചിരിക്കുന്നതിന്റെ മറ്റൊരു പദമാണ്.” എന്നാൽ സ്ഥിരതയില്ലായ്മയും അലംഭാവവുമാണ് ശത്രു! ആരോഗ്യത്തോടെ ഇരിക്കുക ☘️ — മനശാസ്ത്രപരമായ ആരോഗ്യമെന്ന ദൃക്കോണത്തിൽ വായിക്കാനും ആലോചിക്കാനും വിലപ്പെട്ടത്. --- ബ്രസീലിയൻ ഓങ്കോളജിസ്റ്റിന്റെ ചില ചിന്തകൾ: 1. വൃദ്ധാവസ്ഥ ഔദ്യോഗികമായി 60-ൽ ആരംഭിച്ച് 80-ൽ അവസാനിക്കുന്നു. 2. നാലാമത്തെ പ്രായം 80-ൽ ആരംഭിച്ച് 90-ൽ അവസാനിക്കുന്നു. 3. ദീർഘായുസ് 90-ൽ ആരംഭിച്ച് മരണംവരെ നീളുന്നു. 4. മുതിർന്നവർക്കുള്ള ഏറ്റവും വലിയ പ്രശ്നം ഏകാന്തത ആണ്. ഭർത്താവോ ഭാര്യയോ ആദ്യം പോകും; പിന്നെ ഒരാൾ കുടുംബത്തിന് ഭാരമായി തോന്നാം. അതിനാൽ സുഹൃത്തുക്കളുമായി ബന്ധം നഷ്ടപ്പെടുത്തരുത്. ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തുക, സംവദിക്കുക — അതുകൊണ്ട് നിങ്ങൾ മക്കൾക്കും കൊച്ചുമക്കൾക്കും ഭാരമാവാതെ ജീവിക്കാം. എന്റെ വ്യക്തിപരമായ ശുപാർശ — സ്വജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തരുത്. എപ്പോൾ, ആരോടൊപ്പം, എവിടെ പോകണം; എന്ത് കഴിക്കണം; എന്ത് വായിക്കണം; എപ്പോൾ ഉറങ്ങണം; എങ്ങനെ ആസ്വദിക്കണം — എല്ലാം നിങ്ങൾ തന്നെ തീരുമാനിക്കണം. ഇതെല്ലാം ചെയ്യാൻ കഴിയാതായാൽ, നിങ്ങളെക്കാൾ ചുറ്റുമുള്ളവർക്ക് നിങ്ങൾ ഭാരമാകും. വില്യം ഷേക്‌സ്പിയർ പറഞ്ഞത്: > “ഞാൻ എപ്പോഴും സന്തോഷവാനാണ്!” കാരണം, “ഞാൻ ആരിൽ നിന്നുമൊന്നും പ്രതീക്ഷിക്കുന്നില്ല.” പ്രതീക്ഷയില്ലാത്തവനാണ് സന്തോഷവാൻ. പ്രശ്നങ്ങൾ നിത്യമായവയല്ല; എല്ലായ്പ്പോഴും ഒരു പരിഹാരം ഉണ്ടാകും. ചികിത്സയില്ലാത്തത് മരണം മാത്രം. പ്രതികരിക്കുന്നതിന് മുമ്പ് — ആഴത്തിൽ ശ്വാസമെടുക്കുക. സംസാരിക്കുന്നതിന് മുമ്പ് — ശ്രദ്ധിക്കുക. വിമർശിക്കുന്നതിന് മുമ്പ് — സ്വയം നോക്കുക. എഴുതുന്നതിന് മുമ്പ് — ചിന്തിക്കുക. ആക്രമിക്കുന്നതിന് മുമ്പ് — വഴങ്ങുക. മരിക്കുന്നതിന് മുമ്പ് — സുന്ദരമായ ജീവിതം നയിക്കുക. മികച്ച ബന്ധം പൂർണ്ണതയുള്ള ആളുമായല്ല, ജീവിതത്തെ മനോഹരമായി ജീവിക്കാൻ പഠിക്കുന്നവനോടാണ്. മറ്റുള്ളവരുടെ ദോഷങ്ങൾ കാണുക, പക്ഷേ അവരുടെ ഗുണങ്ങൾ പ്രശംസിക്കുകയും ആദരിക്കുകയും ചെയ്യുക. നിങ്ങൾ സന്തോഷിക്കണമെങ്കിൽ, മറ്റൊരാളെ സന്തോഷിപ്പിക്കുക. നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ, ആദ്യം നിങ്ങൾ തന്നേ അതിൽ നിന്ന് കൊടുക്കുക. നല്ല, സൗഹൃദപരമായ, ആകർഷകമായ ആളുകളാൽ ചുറ്റപ്പെട്ടിരിക്കുക — നിങ്ങളും അത്തരമൊരു വ്യക്തിയായിരിക്കുക. പ്രയാസ സമയങ്ങളിൽ, കണ്ണുനീർ നിറഞ്ഞാലും — നിൽക്കുക, ഒരു പുഞ്ചിരിയോടെ പറയുക: “എല്ലാം ശരിയാകും, കാരണം നാം പരിണാമത്തിന്റെ ഫലമാണ്.” 🌿 --- ദ്രുത പരിശോധന: നിങ്ങൾ ഈ സന്ദേശം ആരെയും ഫോർവേഡ് ചെയ്തില്ലെങ്കിൽ, നിങ്ങൾക്ക് സുഹൃത്തുക്കൾ ഇല്ലാത്ത, ഏകാകിയായ വ്യക്തിയാണ് 😄 നിങ്ങൾ വിലമതിക്കുന്നവർക്കയച്ചാൽ, അവർ നിങ്ങളെ ഒരിക്കലും മറക്കില്ല! 💚
🔥അഗ്നിയുടെ സ്വരൂപങ്ങളും പേരുകളും🔥 🔥അഗ്നിയെന്നാല്‍ എല്ലാറ്റിനും അഗ്രമായി അഥവാ ആദ്യമായി ജനിച്ചത് എന്നാണ്. പ്രപഞ്ചോല്‍പത്തി സമയത്ത് അതീവതോതിലുള്ള ഊര്‍ജ്ജം ഉണ്ടായി എന്നാണ് ഋഷിമാരും ആധുനിക ശാസ്ത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. അഗ്നിയുടെ സ്വഭാവവും രൂപവുമനുസരിച്ച് ഓരോന്നിന്റെയും പേരും സവിശേഷതയും മനസ്സിലാക്കാം. 🔥വഹ്നി: ഹവിസ്സിനെ വഹിച്ചു കൊടുക്കുന്നവന്‍. യാഗഹോമാദിവേളകളില്‍ അഗ്നിയില്‍ ഹോമിക്കപ്പെടുന്നത് ഹവിസ്സ്. ഹവിസ്സിനെ ദേവങ്കല്‍ എത്തിക്കുന്നത് അഗ്നിയാണ്. അതുകൊണ്ട് വഹ്നിയെന്നു പറയപ്പെടുന്നു. 🔥വൈശ്വാനരന്‍: വിശ്വാനരമുനിയുടെ പുത്രനായതുകൊണ്ട് ഈ പേരുവന്നു. വിശ്വത്തിലെ എല്ലാ നരന്മാര്‍ക്കും ഒന്നുപോലെ യോജിച്ചവന്‍ വൈശ്വാനരന്‍ എന്നും പറയപ്പെടുന്നു. എല്ലാ ജന്തുക്കളുടെയും ഉള്ളില്‍ നിന്നുകൊണ്ട് അന്നത്തെ ദഹിപ്പിക്കുന്ന ജഠരാഗ്നിയായതും ഇവന്‍തന്നെ. (ജഠരം=ഉദരം) 🔥വീതിഹോത്രന്‍: വീതി എന്നാല്‍ ഭക്ഷണം. ഹോമദ്രവ്യത്തെ ഭക്ഷിക്കുന്നവനായതുകൊണ്ട് വീതിഹോത്രന്‍ എന്നു വന്നു. 🔥ധനഞ്ജയന്‍: ധനത്തെ വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതുകൊണ്ട് ഈ പേരുവന്നു. 🔥ദ്രവിണോദസ്സ്: ധനഞ്ജയന്‍ തന്നെയാണ് ദ്രവിണോദസ്സ്. ദ്രവിണം എന്നാല്‍ ധനമെന്നും ശക്തിയെന്നും പറയാം. ഉദസനം എന്നാല്‍ വിക്ഷേപണം, വര്‍ദ്ധിപ്പിക്കല്‍ എന്നൊക്കെ സാരം. 🔥കൃപീഡയോനി: കൃപീഡം എന്നാല്‍ ഉദരം. കൃപീഡയോനി എന്നാല്‍ ഉദരത്തില്‍ പിറന്നവന്‍, ജഠരാഗ്നിയെന്നു സാരം. 🔥ജ്വലനന്‍: കത്തുന്നവന്‍ എന്നര്‍ത്ഥം. 🔥ജാതവേദസ്സ്: ജനിച്ചതിനെയെല്ലാം അറിയുന്നവന്‍ എന്നു സാരം. 🔥തനൂനപാത്: തനൂനപം എന്നാല്‍ വെണ്ണ. ജഠരാഗ്നിരൂപത്തില്‍ ജീവികളുടെ ഉള്ളിലിരുന്ന് ദേഹത്തെ നശിക്കാതെ സൂക്ഷിച്ച് രക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം. 🔥ബര്‍ഹി: വര്‍ദ്ധിക്കുന്നവന്‍. ഒരു തീപ്പൊരിയില്‍ നിന്ന് ഖാണ്ഡവവനംവരെ ദഹിപ്പിച്ചുതീര്‍ക്കാന്‍ സാധിക്കുന്നവന്‍. 🔥ശുഷ്മാവ്: ശോഷിപ്പിക്കുന്നവന്‍. ബര്‍ഹിയുടെ നേര്‍ വിപരീതാവസ്ഥ. ഭക്ഷിക്കാന്‍ ഇന്ധനം കിട്ടിയില്ലെങ്കില്‍ ശോഷിച്ചുപോകുന്നവന്‍ എന്നു സാരം. വസ്തുക്കളെ ഉണക്കുന്നവനെന്നും പറയാം. 🔥കൃഷ്ണവര്‍ത്മാവ്: കറുത്തപുകയുള്ള വഴിയുള്ളവന്‍. കത്തുമ്പോളുണ്ടാകുന്ന കറുത്ത പുകയുടെ പിന്നാലെ പോകുന്നവന്‍ എന്നര്‍ത്ഥം. 🔥ശോചിഷ്‌കേശന്‍: ജ്വലിക്കുന്ന കേശമുള്ളവന്‍ എന്നു സാരം. 🔥ഉഷര്‍ബുധന്‍: ഉഷസ്സില്‍ ഉണരുന്നവന്‍ എന്നര്‍ത്ഥം. 🔥ആശ്രയാശനന്‍: അഗ്നിയെ ആശ്രയിക്കുന്നവരെ അഥവാ സമീപിക്കുന്നവരെ ഭക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം. 🔥ബൃഹദ്ഭാനു: വലിയ ജ്വാലയുള്ളവന്‍ എന്നു സാരം. 🔥കൃശാനു: കത്തുന്ന വസ്തുവിനെ ചെറുതാക്കുന്നവന്‍. 🔥പാവകന്‍: കത്തുന്നതിനെ ശുദ്ധീകരിക്കുന്നവന്‍. 🔥അനലന്‍: എത്രമാത്രം ഭക്ഷിച്ചാലും മതിവരാത്തവന്‍. 🔥രോഹിതാശ്വന്‍: മുരിക്കിന്‍ പൂവിന്റെ നിറത്തിലുള്ള ചുവന്ന കതിരുകളുള്ളവന്‍. 🔥വായുസഖന്‍: വായുവിന്റെ കൂട്ടുകാരന്‍. അഗ്നിയുടെ ഉല്‍പത്തി വായുവില്‍നിന്നാണെന്ന് ഋഗ്വേദം പറയുന്നു. 🔥ശിഖാവാന്‍: ജ്വാലകളുള്ളവന്‍. 🔥ആശുശുക്ഷിണി: പെട്ടെന്നു ശോഷിപ്പിക്കുന്നവന്‍ അഥവാ ഉണക്കുന്നവന്‍. 🔥ഹിരണ്യരേതസ്സ്: അഗ്നിയുടെ സപ്തജിഹ്വകളിലൊന്ന് ഹിരണ്യം. അതിന് ബീജമായുള്ളത് എന്നു സാരം. 🔥ഹുതഭുക്: അഗ്നിയില്‍ ഹോമിക്കപ്പെടുന്ന ഹവിസ്സുകളെ ഭക്ഷിക്കുന്നവന്‍. 🔥ദഹനന്‍: തന്നോടടുക്കുന്നത് എന്തിനെയും ദഹിപ്പിക്കുന്നവന്‍. 🔥ഹുതവഹന്‍: ഹവിസ്സിനെ ദേവകള്‍ക്കായി വഹിക്കുന്നവന്‍. 🔥ഹവ്യവാഹനന്‍: ഹുതവഹന്‍ തന്നെ. ഹവിസ്സിനെ ദേവകള്‍ക്കായി വഹിക്കുന്നവന്‍. 🔥സപ്താര്‍ച്ചിസ്സ്: ഏഴു ജ്വാലകളോടുകൂടിയവന്‍. 🔥സപ്തജിഹ്വന്‍: ഏഴു ജ്വാലകളാകുന്ന നാക്കോടുകൂടിയവന്‍. 🔥ദമുനസ്സ്: ഉപശമിപ്പിക്കുന്നവന്‍. 🔥ശുക്രന്‍: ദുഃഖിപ്പിക്കുന്നവന്‍. 🔥ചിത്രഭാനു: പലനിറങ്ങളുള്ള കിരണങ്ങളോടുകൂടിയവന്‍. 🔥അപാന്നപാത്: ജലത്തിനുള്ളിലെ അഗ്നി. ദാവാഗ്നിയായി കാട്ടിലും അഥവാ വൃക്ഷാദി സ്ഥാവരങ്ങളുടെ ഉള്ളിലും ചരങ്ങളായ ജീവികളില്‍ ജഠരാഗ്നി രൂപത്തിലും ഈ അഗ്നി വര്‍ത്തിക്കുന്നു. 🔥അന്നപുത്രന്‍: ഭക്ഷിച്ച അന്നം ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കുന്നതു കൊണ്ട് അന്നപുത്രനെന്ന് പറയപ്പെടുന്നു. ഇവിടെ പ്രതിപാദിക്കപ്പെട്ട പേരുകളില്‍ ഏറിയപങ്കും ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവയാണ്.🔥

Friday, November 21, 2025

നിത്യ സന്ധൃനമസ്ക്കാരം ********************************* രചന: വിശ്വാമിത്ര മഹര്ഷി ശരീര ശുദ്ധി അപവിത്രഃ പവിത്രോ വാ സര്വാവസ്ഥാം’ ഗതോ‌உപിവാ | യഃ സ്മരേത് പുംഡരീകാക്ഷം സ ബാഹ്യാഭ്യംതര ശ്ശുചിഃ || പുംഡരീകാക്ഷ ! പുംഡരീകാക്ഷ ! പുംഡരീകാക്ഷായ നമഃ | ആചമനഃ ഓം ആചമ്യ ഓം കേശവായ സ്വാഹാ ഓം നാരായണായ സ്വാഹാ ഓം മാധവായ സ്വാഹാ (ഇതി ത്രിരാചമ്യ) ഓം ഗോവിംദായ നമഃ (പാണീ മാര്ജയിത്വാ) ഓം വിഷ്ണവേ നമഃ ഓം മധുസൂദനായ നമഃ (ഓഷ്ഠൗ മാര്ജയിത്വാ) ഓം ത്രിവിക്രമായ നമഃ ഓം വാമനായ നമഃ (ശിരസി ജലം പ്രോക്ഷ്യ) ഓം ശ്രീധരായ നമഃ ഓം ഹൃഷീകേശായ നമഃ (വാമഹസ്തെ ജലം പ്രോക്ഷ്യ) ഓം പദ്മനാഭായ നമഃ (പാദയോഃ ജലം പ്രോക്ഷ്യ) ഓം ദാമോദരായ നമഃ (ശിരസി ജലം പ്രോക്ഷ്യ) ഓം സംകര്ഷണായ നമഃ (അംഗുളിഭിശ്ചിബുകം ജലം പ്രോക്ഷ്യ) ഓം വാസുദേവായ നമഃ ഓം പ്രദ്യുമ്നായ നമഃ (നാസികാം സ്പൃഷ്ട്വാ) ഓം അനിരുദ്ധായ നമഃ ഓം പുരുഷോത്തമായ നമഃ ഓം അധോക്ഷജായ നമഃ ഓം നാരസിംഹായ നമഃ (നേത്രേ ശ്രോത്രേ ച സ്പൃഷ്ട്വാ) ഓം അച്യുതായ നമഃ (നാഭിം സ്പൃഷ്ട്വാ) ഓം ജനാര്ധനായ നമഃ (ഹൃദയം സ്പൃഷ്ട്വാ) ഓം ഉപേംദ്രായ നമഃ (ഹസ്തം ശിരസി നിക്ഷിപ്യ) ഓം ഹരയേ നമഃ ഓം ശ്രീകൃഷ്ണായ നമഃ (അംസൗ സ്പൃഷ്ട്വാ) ഓം ശ്രീകൃഷ്ണ പരബ്രഹ്മണേ നമോ നമഃ (ഏതാന്യുച്ചാര്യ ഉപ്യക്ത പ്രകാരം കൃതേ അംഗാനി ശുദ്ധാനി ഭവേയുഃ) ഭൂതോച്ചാടന ഉത്തിഷ്ഠംതു | ഭൂത പിശാചാഃ | യേ തേ ഭൂമിഭാരകാഃ | യേ തേഷാമവിരോധേന | ബ്രഹ്മകര്മ സമാരഭേ | ഓം ഭൂര്ഭുവസ്സുവഃ | ദൈവീ ഗായത്രീ ചംദഃ പ്രാണായാമേ വിനിയോഗഃ (പ്രാണായാമം കൃത്വാ കുംഭകേ ഇമം ഗായത്രീ മംത്രമുച്ഛരേത്) പ്രാണായാമഃ ഓം ഭൂഃ | ഓം ഭുവഃ | ഓഗ്‍മ് സുവഃ | ഓം മഹഃ | ഓം ജനഃ | ഓം തപഃ | ഓഗ്‍മ് സത്യമ് | ഓം തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || ഓമാപോ ജ്യോതീ രസോ‌உമൃതം ബ്രഹ്മ ഭൂ-ര്ഭുവ-സ്സുവരോമ് || (തൈ. അര. 10-27) സംകല്പഃ മമോപാത്ത, ദുരിത ക്ഷയദ്വാരാ, ശ്രീ പരമേശ്വര മുദ്ദിസ്യ, ശ്രീ പരമേശ്വര പ്രീത്യര്ഥം, ശുഭേ, ശോഭനേ, അഭ്യുദയ മുഹൂര്തേ, ശ്രീ മഹാവിഷ്ണോ രാജ്ഞയാ, പ്രവര്ത മാനസ്യ, അദ്യ ബ്രഹ്മണഃ, ദ്വിതീയ പരാര്ഥേ, ശ്വേതവരാഹ കല്പേ, വൈവശ്വത മന്വംതരേ, കലിയുഗേ, പ്രഥമ പാദേ, (ഭാരത ദേശഃ – ജംബൂ ദ്വീപേ, ഭരത വര്ഷേ, ഭരത ഖംഡേ, മേരോഃ ദക്ഷിണ/ഉത്തര ദിഗ്ഭാഗേ; അമേരികാ – ക്രൗംച ദ്വീപേ, രമണക വര്ഷേ, ഐംദ്രിക ഖംഡേ, സപ്ത സമുദ്രാംതരേ, കപിലാരണ്യേ), ശോഭന ഗൃഹേ, സമസ്ത ദേവതാ ബ്രാഹ്മണ, ഹരിഹര ഗുരുചരണ സന്നിഥൗ, അസ്മിന്, വര്തമാന, വ്യാവഹാരിക, ചാംദ്രമാന, … സംവത്സരേ, … അയനേ, … ഋതേ, … മാസേ, … പക്ഷേ, … തിഥൗ, … വാസരേ, … ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ, … നാമധേയോഹംഃ പ്രാതഃ/മധ്യാഹ്നിക/സായം സംധ്യാമ് ഉപാസിഷ്യേ || മാര്ജനഃ ഓം ആപോഹിഷ്ഠാ മ’യോഭുവഃ’ | താ ന’ ഊര്ജേ ദ’ധാതന | മഹേരണാ’യ ചക്ഷ’സേ | യോ വഃ’ ശിവത’മോ രസഃ’ | തസ്യ’ ഭാജയതേ ഹ നഃ | ഉശതീരി’വ മാതരഃ’ | തസ്മാ അര’ങ്ഗ മാമ വഃ | യസ്യ ക്ഷയാ’യ ജിന്വ’ഥ | ആപോ’ ജനയ’ഥാ ച നഃ | (തൈ. അര. 4-42) (ഇതി ശിരസി മാര്ജയേത്) (ഹസ്തേന ജലം ഗൃഹീത്വാ) പ്രാതഃ കാല മംത്രാചമനഃ സൂര്യ ശ്ച, മാമന്യു ശ്ച, മന്യുപതയ ശ്ച, മന്യു’കൃതേഭ്യഃ | പാപേഭ്യോ’ രക്ഷന്താമ് | യദ്രാത്ര്യാ പാപ’ മകാര്ഷമ് | മനസാ വാചാ’ ഹസ്താഭ്യാമ് | പദ്ഭ്യാ മുദരേ’ണ ശിശ്ഞ്ചാ | രാത്രി സ്തദ’വലുമ്പതു | യത്കിഞ്ച’ ദുരിതം മയി’ | ഇദമഹം മാ മമൃ’ത യോ നൗ | സൂര്യേ ജ്യോതിഷി ജുഹോ’മി സ്വാഹാ’ || (തൈ. അര. 10. 24) മധ്യാഹ്ന കാല മംത്രാചമനഃ ആപഃ’ പുനന്തു പൃഥിവീം പൃ’ഥിവീ പൂതാ പു’നാതു മാമ് | പുനന്തു ബ്രഹ്മ’ണസ്പതി ര്ബ്രഹ്മാ’ പൂതാ പു’നാതു മാമ് | യദുച്ഛി’ഷ്ട മഭോ’ജ്യം യദ്വാ’ ദുശ്ചരി’തം മമ’ | സര്വം’ പുനന്തു മാ മാപോ’‌உസതാ ഞ്ച’ പ്രതിഗ്രഹഗ്ഗ് സ്വാഹാ’ || (തൈ. അര. പരിശിഷ്ടഃ 10. 30) സായംകാല മംത്രാചമനഃ അഗ്നി ശ്ച മാ മന്യു ശ്ച മന്യുപതയ ശ്ച മന്യു’കൃതേഭ്യഃ | പാപേഭ്യോ’ രക്ഷന്താമ് | യദഹ്നാ പാപ’ മകാര്ഷമ് | മനസാ വാചാ’ ഹസ്താഭ്യാമ് | പദ്ഭ്യാ മുദരേ’ണ ശിശ്ഞ്ചാ | അഹ സ്തദ’വലുമ്പതു | യ ത്കിഞ്ച’ ദുരിതം മയി’ | ഇദ മഹം മാ മമൃ’ത യോനൗ | സത്യേ ജ്യോതിഷി ജുഹോമി സ്വാഹാ || (തൈ. അര. 10. 24) (ഇതി മംത്രേണ ജലം പിബേത്) ആചമ്യ (ഓം കേശവായ സ്വാഹാ, … ശ്രീ കൃഷ്ണ പരബ്രഹ്മണേ നമോ നമഃ) ദ്വിതീയ മാര്ജനഃ ദധി ക്രാവണ്ണോ’ അകാരിഷമ് | ജിഷ്ണോ രശ്വ’സ്യ വാജി’നഃ | സുരഭിനോ മുഖാ’കരത്പ്രണ ആയൂഗ്ം’ഷി താരിഷത് || (സൂര്യപക്ഷേ ലോകയാത്രാ നിര്വാഹക ഇത്യര്ഥഃ) ഓം ആപോ ഹിഷ്ഠാ മ’യോഭുവഃ’ | താ ന’ ഊര്ജേ ദ’ധാതന | മഹേരണാ’യ ചക്ഷ’സേ | യോ വഃ’ ശിവത’മോ രസഃ’ | തസ്യ’ ഭാജയതേ ഹ നഃ | ഉശതീരി’വ മാതരഃ’ | തസ്മാ അര’ങ്ഗ മാമ വഃ | യസ്യ ക്ഷയാ’യ ജിന്വ’ഥ | ആപോ’ ജനയ’ഥാ ച നഃ || (തൈ. അര. 4. 42) പുനഃ മാര്ജനഃ ഹിര’ണ്യവര്ണാ ശ്ശുച’യഃ പാവകാഃ യാ സു’ജാതഃ കശ്യപോ യാ സ്വിന്ദ്രഃ’ | അഗ്നിം യാ ഗര്ഭ’ന്-ദധിരേ വിരൂ’പാ സ്താന ആപശ്ശഗ്ഗ് സ്യോനാ ഭ’വന്തു | യാ സാഗ്ം രാജാ വരു’ണോ യാതി മധ്യേ’ സത്യാനൃതേ അ’വപശ്യം ജനാ’നാമ് | മധു ശ്ചുതശ്ശുച’യോ യാഃ പാ’വകാ സ്താന ആപശ്ശഗ്ഗ് സ്യോനാ ഭ’വന്തു | യാസാം’ ദേവാ ദിവി കൃണ്വന്തി’ ഭക്ഷം യാ അന്തരി’ക്ഷേ ബഹുഥാ ഭവ’ന്തി | യാഃ പൃ’ഥിവീം പയ’സോന്ദന്തി’ ശ്ശുക്രാസ്താന ആപശഗ്ഗ് സ്യോനാ ഭ’വന്തു | യാഃ ശിവേന’ മാ ചക്ഷു’ഷാ പശ്യതാപശ്ശിവയാ’ തനു വോപ’സ്പൃശത ത്വച’ മ്മേ | സര്വാഗ്’മ് അഗ്നീഗ്‍മ് ര’പ്സുഷദോ’ ഹുവേ വോ മയി വര്ചോ ബല മോജോ നിധ’ത്ത || (തൈ. സം. 5. 6. 1) (മാര്ജനം കുര്യാത്) അഘമര്ഷണ മംത്രഃ പാപവിമോചനം (ഹസ്തേന ജലമാദായ നിശ്ശ്വസ്യ വാമതോ നിക്ഷിതപേത്) ദ്രുപദാ ദി’വ മുഞ്ചതു | ദ്രുപദാ ദിവേ ന്മു’മുചാനഃ | സ്വിന്ന സ്സ്നാത്വീ മലാ’ ദിവഃ | പൂതം പവിത്രേ’ണേ വാജ്യ’മ് ആപ’ ശ്ശുന്ദന്തു മൈന’സഃ || (തൈ. ബ്രാ. 266) ആചമ്യ (ഓം കേശവായ സ്വാഹാ, … ശ്രീ കൃഷ്ണ പരബ്രഹ്മണേ നമോ നമഃ) പ്രാണായാമമ്യ ലഘുസംകല്പഃ പൂര്വോക്ത ഏവംഗുണ വിശേഷണ വിശിഷ്ഠായാം ശുഭതിഥൗ മമോപാത്ത ദുരിത ക്ഷയദ്വാരാ ശ്രീ പരമേശ്വര മുദ്ദിസ്യ ശ്രീ പരമേശ്വര പ്രീത്യര്ഥം പ്രാതസ്സംധ്യാംഗ യഥാ കാലോചിത അര്ഘ്യപ്രദാനം കരിഷ്യേ || പ്രാതഃ കാലാര്ഘ്യ മംത്രം ഓം ഭൂര്ഭുവസ്സുവഃ’ || തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || 3 || മധ്യാഹ്നാര്ഘ്യ മംത്രം ഓം ഹഗ്ം സശ്ശു’ചിഷ ദ്വസു’രംതരിക്ഷസ ദ്ദോതാ’ വേദിഷദതി’ഥി ര്ദുരോണസത് | നൃഷ ദ്വ’രസ ദൃ’തസ ദ്വ്യോ’മ സദബ്ജാ ഗോജാ ഋ’തജാ അ’ദ്രിജാ ഋതമ്-ബൃഹത് || (തൈ. അര. 10. 4) സായം കാലാര്ഘ്യ മംത്രം ഓം ഭൂര്ഭുവസ്സുവഃ’ || തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || ഓം ഭൂഃ | ഓം ഭുവഃ | ഓഗ്‍മ് സുവഃ | ഓം മഹഃ | ഓം ജനഃ | ഓം തപഃ | ഓഗ്‍മ് സത്യമ് | ഓം തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || ഓമാപോ ജ്യോതീ രസോ‌உമൃതം ബ്രഹ്മ ഭൂ-ര്ഭുവ-സ്സുവരോമ് || (ഇത്യംജലിത്രയം വിസൃജേത്) കാലാതിക്രമണ പ്രായശ്ചിത്തം ആചമ്യ… പൂര്വോക്ത ഏവംഗുണ വിശേഷണ വിശിഷ്ഠായാം ശുഭതിഥൗ മമോപാത്ത ദുരിത ക്ഷയദ്വാരാ ശ്രീ പരമേശ്വര മുദ്ദിസ്യ ശ്രീ പരമേശ്വര പ്രീത്യര്ഥം കാലാതിക്രമ ദോഷപരിഹാരാര്ഥം ചതുര്ഥാ അര്ഘ്യപ്രദാനം കരിഷ്യേ || ഓം ഭൂര്ഭുവസ്സുവഃ’ || തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || ഓം ഭൂഃ | ഓം ഭുവഃ | ഓഗ്‍മ് സുവഃ | ഓം മഹഃ | ഓം ജനഃ | ഓം തപഃ | ഓഗ്‍മ് സത്യമ് | ഓം തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || ഓമാപോ ജ്യോതീ രസോ‌உമൃതം ബ്രഹ്മ ഭൂ-ര്ഭുവ-സ്സുവരോമ് || (ഇതി ജലം വിസൃജേത്) സജല പ്രദക്ഷിണം ഓം ഉദ്യന്ത’മസ്തം യന്ത’ മാദിത്യ മ’ഭിഥ്യായ ന്കുര്വന്-ബ്രാ’ഹ്മണോ വിദ്വാന് ത്സകല’മ്-ഭദ്രമ’ശ്നുതേ അസാവാ’ദിത്യോ ബ്രഹ്മേതി || ബ്രഹ്മൈവ സന്-ബ്രഹ്മാപ്യേതി യ ഏവം വേദ || അസാവാദിത്യോ ബ്രഹ്മ || (തൈ. അര. 2. 2) (ഏവമ് അര്ഘ്യത്രയം ദദ്യാത് കാലാതിക്രമണേ പൂര്വവത്) (പശ്ചാത് ഹസ്തേന ജലമാദായ പ്രദക്ഷിണം കുര്യാത്) (ദ്വിരാചമ്യ പ്രാണായാമ ത്രയം കൃത്വാ) ആചമ്യ (ഓം കേശവായ സ്വാഹാ, … ശ്രീ കൃഷ്ണ പരബ്രഹ്മണേ നമോ നമഃ) സംധ്യാംഗ തര്പണം പ്രാതഃകാല തര്പണം സംധ്യാം തര്പയാമി, ഗായത്രീം തര്പയാമി, ബ്രാഹ്മീം തര്പയാമി, നിമൃജീം തര്പയാമി || മധ്യാഹ്ന തര്പണം സംധ്യാം തര്പയാമി, സാവിത്രീം തര്പയാമി, രൗദ്രീം തര്പയാമി, നിമൃജീം തര്പയാമി || സായംകാല തര്പണം സംധ്യാം തര്പയാമി, സരസ്വതീം തര്പയാമി, വൈഷ്ണവീം തര്പയാമി, നിമൃജീം തര്പയാമി || (പുനരാചമനം കുര്യാത്) ഗായത്രീ അവാഹന ഓമിത്യേകാക്ഷ’രം ബ്രഹ്മ | അഗ്നിര്ദേവതാ ബ്രഹ്മ’ ഇത്യാര്ഷമ് | ഗായത്രം ഛന്ദം പരമാത്മം’ സരൂപമ് | സായുജ്യം വി’നിയോഗമ് || (തൈ. അര. 10. 33) ആയാ’തു വര’ദാ ദേവീ അക്ഷരം’ ബ്രഹ്മസംമിതമ് | ഗായത്രീം’ ഛന്ദ’സാം മാതേദം ബ്ര’ഹ്മ ജുഷസ്വ’ മേ | യദഹ്നാ’ത്-കുരു’തേ പാപം തദഹ്നാ’ത്-പ്രതിമുച്യ’തേ | യദ്രാത്രിയാ’ത്-കുരു’തേ പാപം തദ്രാത്രിയാ’ത്-പ്രതിമുച്യ’തേ | സര്വ’ വര്ണേ മ’ഹാദേവി സംധ്യാവി’ദ്യേ സരസ്വ’തി || ഓജോ’‌உസി സഹോ’‌உസി ബല’മസി ഭ്രാജോ’‌உസി ദേവാനാം ധാമനാമാ’സി വിശ്വ’മസി വിശ്വായു-സ്സര്വ’മസി സര്വായു-രഭിഭൂരോമ് | ഗായത്രീ-മാവാ’ഹയാമി സാവിത്രീ-മാവാ’ഹയാമി സരസ്വതീ-മാവാ’ഹയാമി ഛന്ദര്ഷീ-നാവാ’ഹയാമി ശ്രിയ-മാവാഹ’യാമി ഗായത്രിയാ ഗായത്രീ ച്ഛന്ദോ വിശ്വാമിത്രഋഷി സ്സവിതാ ദേവതാ‌உഗ്നിര്-മുഖം ബ്രഹ്മാ ശിരോ വിഷ്ണുര്-ഹൃദയഗ്‍മ് രുദ്ര-ശ്ശിഖാ പൃഥിവീ യോനിഃ പ്രാണാപാന വ്യാനോദാന സമാനാ സപ്രാണാ ശ്വേതവര്ണാ സാംഖ്യായന സഗോത്രാ ഗായത്രീ ചതുര്വിഗ്‍മ് ശത്യക്ഷരാ ത്രിപദാ’ ഷട്-കുക്ഷിഃ പംച-ശീര്ഷോപനയനേ വി’നിയോഗഃ | ഓം ഭൂഃ | ഓം ഭുവഃ | ഓഗ്‍മ് സുവഃ | ഓം മഹഃ | ഓം ജനഃ | ഓം തപഃ | ഓഗ്‍മ് സത്യമ് | ഓം തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || ഓമാപോ ജ്യോതീ രസോ‌உമൃതം ബ്രഹ്മ ഭൂ-ര്ഭുവ-സ്സുവരോമ് || (മഹാനാരായണ ഉപനിഷത്) ആചമ്യ (ഓം കേശവായ സ്വാഹാ, … ശ്രീ കൃഷ്ണ പരബ്രഹ്മണേ നമോ നമഃ) ജപസംകല്പഃ പൂര്വോക്ത ഏവംഗുണ വിശേഷണ വിശിഷ്ഠായാം ശുഭതിഥൗ മമോപാത്ത ദുരിത ക്ഷയദ്വാരാ ശ്രീ പരമേശ്വര മുദ്ദിസ്യ ശ്രീ പരമേശ്വര പ്രീത്യര്ഥം സംധ്യാംഗ യഥാശക്തി ഗായത്രീ മഹാമംത്ര ജപം കരിഷ്യേ || കരന്യാസഃ ഓം തഥ്സ’വിതുഃ ബ്രഹ്മാത്മനേ അംഗുഷ്ടാഭ്യാം നമഃ | വരേ’ണ്യം വിഷ്ണവാത്മനേ തര്ജനീഭ്യാം നമഃ | ഭര്ഗോ’ ദേവസ്യ’ രുദ്രാത്മനേ മധ്യമാഭ്യാം നമഃ | ധീമഹി സത്യാത്മനേ അനാമികാഭ്യാം നമഃ | ധിയോ യോ നഃ’ ജ്ഞാനാത്മനേ കനിഷ്ടികാഭ്യാം നമഃ | പ്രചോദയാ’ത് സര്വാത്മനേ കരതല കരപൃഷ്ടാഭ്യാം നമഃ | അംഗന്യാസഃ ഓം തഥ്സ’വിതുഃ ബ്രഹ്മാത്മനേ ഹൃദയായ നമഃ | വരേ’ണ്യം വിഷ്ണവാത്മനേ ശിരസേ സ്വാഹാ | ഭര്ഗോ’ ദേവസ്യ’ രുദ്രാത്മനേ ശിഖായൈ വഷട് | ധീമഹി സത്യാത്മനേ കവചായ ഹുമ് | ധിയോ യോ നഃ’ ജ്ഞാനാത്മനേ നേത്രത്രയായ വൗഷട് | പ്രചോദയാ’ത് സര്വാത്മനേ അസ്ത്രായഫട് | ഓം ഭൂര്ഭുവസ്സുവരോമിതി ദിഗ്ഭന്ധഃ | ധ്യാനമ് മുക്താവിദ്രുമ ഹേമനീല ധവളച്ചായൈര്-മുഖൈ സ്ത്രീക്ഷണൈഃ | യുക്താമിംദുനി ബദ്ധ രത്ന മകുടാം തത്വാര്ഥ വര്ണാത്മികാമ് | ഗായത്രീം വരദാഭയാങ്കുശ കശാശ്ശുഭ്രങ്കപാലങ്ഗദാമ് | ശങ്ഖഞ്ചക്ര മധാരവിന്ദ യുഗളം ഹസ്തൈര്വഹന്തീം ഭജേ || ചതുര്വിംശതി മുദ്രാ പ്രദര്ശനം സുമുഖം സംപുടിംചൈവ വിതതം വിസ്തൃതം തഥാ | ദ്വിമുഖം ത്രിമുഖംചൈവ ചതുഃ പഞ്ച മുഖം തഥാ | ഷണ്മുഖോ‌உഥോ മുഖം ചൈവ വ്യാപകാഞ്ജലികം തഥാ | ശകടം യമപാശം ച ഗ്രഥിതം സമ്മുഖോന്മുഖമ് | പ്രലംബം മുഷ്ടികം ചൈവ മത്സ്യഃ കൂര്മോ വരാഹകമ് | സിംഹാക്രാംതം മഹാക്രാംതം മുദ്ഗരം പല്ലവം തഥാ | ചതുര്വിംശതി മുദ്രാ വൈ ഗായത്ര്യാം സുപ്രതിഷ്ഠിതാഃ | ഇതിമുദ്രാ ന ജാനാതി ഗായത്രീ നിഷ്ഫലാ ഭവേത് || യോ ദേവ സ്സവിതാ‌உസ്മാകം ധിയോ ധര്മാദിഗോചരാഃ | പ്രേരയേത്തസ്യ യദ്ഭര്ഗസ്ത ദ്വരേണ്യ മുപാസ്മഹേ || ഗായത്രീ മംത്രം ഓം ഭൂര്ഭുവസ്സുവഃ’ || തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || അഷ്ടമുദ്രാ പ്രദര്ശനം സുരഭിര്-ജ്ഞാന ചക്രേ ച യോനിഃ കൂര്മോ‌உഥ പങ്കജമ് | ലിങ്ഗം നിര്യാണ മുദ്രാ ചേത്യഷ്ട മുദ്രാഃ പ്രകീര്തിതാഃ || ഓം തത്സദ്-ബ്രഹ്മാര്പണമസ്തു | ആചമ്യ (ഓം കേശവായ സ്വാഹാ, … ശ്രീ കൃഷ്ണ പരബ്രഹ്മണേ നമോ നമഃ) ദ്വിഃ പരിമുജ്യ | സകൃദുപ സ്പൃശ്യ | യത്സവ്യം പാണിമ് | പാദമ് | പ്രോക്ഷതി ശിരഃ | ചക്ഷുഷീ | നാസികേ | ശ്രോത്രേ | ഹൃദയമാലഭ്യ | പ്രാതഃകാല സൂര്യോപസ്ഥാനം ഓം മിത്രസ്യ’ ചര്ഷണീ ധൃത ശ്രവോ’ ദേവസ്യ’ സാന സിമ് | സത്യം ചിത്രശ്ര’ വസ്തമമ് | മിത്രോ ജനാന്’ യാതയതി പ്രജാനന്-മിത്രോ ദാ’ധാര പൃഥിവീ മുതദ്യാമ് | മിത്രഃ കൃഷ്ടീ രനി’മിഷാ‌உഭി ച’ഷ്ടേ സത്യായ’ ഹവ്യം ഘൃതവ’ദ്വിധേമ | പ്രസമി’ത്ത്ര മര്ത്യോ’ അസ്തു പ്രയ’സ്വാ ന്യസ്ത’ ആദിത്യ ശിക്ഷ’തി വ്രതേന’ | ന ഹ’ന്യതേ ന ജീ’യതേ ത്വോതോനൈന മഗ്ംഹോ’ അശ്നോ ത്യന്തി’തോ ന ദൂരാത് || (തൈ. സം. 3.4.11) മധ്യാഹ്ന സൂര്യോപസ്ഥാനം ഓം ആ സത്യേന രജ’സാ വര്ത’മാനോ നിവേശ’യ ന്നമൃതം മര്ത്യ’ഞ്ച | ഹിരണ്യയേ’ന സവിതാ രഥേനാ‌உദേവോ യാ’തി ഭുവ’നാ നിപശ്യന്’ || ഉദ്വയ ന്തമ’സ സ്പരി പശ്യ’ന്തോ ജ്യോതി രുത്ത’രമ് | ദേവന്-ദേ’വത്രാ സൂര്യ മഗ’ന്മ ജ്യോതി’ രുത്തമമ് || ഉദുത്യം ജാതവേ’ദസം ദേവം വ’ഹന്തി കേതവഃ’ | ദൃശേ വിശ്വാ’ യ സൂര്യ’മ് || ചിത്രം ദേവാനാ മുദ’ഗാ ദനീ’കം ചക്ഷു’ര്-മിത്രസ്യ വരു’ണ സ്യാഗ്നേഃ | അപ്രാ ദ്യാവാ’ പൃഥിവീ അന്തരി’ക്ഷഗ്‍മ് സൂര്യ’ ആത്മാ ജഗ’ത സ്തസ്ഥുഷ’ശ്ച || തച്ചക്ഷു’ര്-ദേവഹി’തം പുരസ്താ’ച്ചുക്ര മുച്ചര’ത് | പശ്യേ’മ ശരദ’ശ്ശതം ജീവേ’മ ശരദ’ശ്ശതം നന്ദാ’മ ശരദ’ശ്ശതം മോദാ’മ ശരദ’ശ്ശതം ഭവാ’മ ശരദ’ശ്ശതഗ്‍മ് ശൃണവാ’മ ശരദ’ശ്ശതം പബ്ര’വാമ ശരദ’ശ്ശതമജീ’താസ്യാമ ശരദ’ശ്ശതം ജോക്ച സൂര്യം’ ദൃഷേ || യ ഉദ’ഗാന്മഹതോ‌உര്ണവാ’ ദ്വിഭ്രാജ’മാന സ്സരിരസ്യ മധ്യാഥ്സമാ’ വൃഷഭോ ലോ’ഹിതാക്ഷസൂര്യോ’ വിപശ്ചിന്മന’സാ പുനാതു || സായംകാല സൂര്യോപസ്ഥാനം ഓം ഇമമ്മേ’ വരുണ ശൃധീ ഹവ’ മദ്യാ ച’ മൃഡയ | ത്വാ മ’വസ്യു രാച’കേ || തത്വാ’ യാമി ബ്രഹ്മ’ണാ വന്ദ’മാന സ്ത ദാശാ’സ്തേ യജ’മാനോ ഹവിര്ഭിഃ’ | അഹേ’ഡമാനോ വരുണേഹ ബോധ്യുരു’ശഗ്ം സമാ’ന ആയുഃ പ്രമോ’ഷീഃ || യച്ചിദ്ധിതേ വിശോയഥാ പ്രദേവ വരുണവ്രതമ് | മിനീമസിദ്യ വിദ്യവി | യത്കിഞ്ചേദം വരുണദൈവ്യേ ജനേ‌உഭിദ്രോഹ മ്മനുഷ്യാശ്ചരാമസി | അചിത്തേ യത്തവ ധര്മായുയോപി മമാന സ്തസ്മാ ദേനസോ ദേവരീരിഷഃ | കിതവാസോ യദ്രിരിപുര്നദീവി യദ്വാഘാ സത്യമുതയന്ന വിദ്മ | സര്വാതാവിഷ്യ ശിധിരേവദേവാ ഥാതേസ്യാമ വരുണ പ്രിയാസഃ || (തൈ. സം. 1.1.1) ദിഗ്ദേവതാ നമസ്കാരഃ (ഏതൈര്നമസ്കാരം കുര്യാത്) ഓം നമഃ പ്രാച്യൈ’ ദിശേ യാശ്ച’ ദേവതാ’ ഏതസ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ | ഓം നമഃ ദക്ഷിണായൈ ദിശേ യാശ്ച’ ദേവതാ’ ഏതസ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ | ഓം നമഃ പ്രതീ’ച്യൈ ദിശേ യാശ്ച’ ദേവതാ’ ഏതസ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ | ഓം നമഃ ഉദീ’ച്യൈ ദിശേ യാശ്ച’ ദേവതാ’ ഏതസ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ | ഓം നമഃ ഊര്ധ്വായൈ’ ദിശേ യാശ്ച’ ദേവതാ’ ഏതസ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ | ഓം നമോ‌உധ’രായൈ ദിശേ യാശ്ച’ ദേവതാ’ ഏതസ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ | ഓം നമോ‌உവാന്തരായൈ’ ദിശേ യാശ്ച’ ദേവതാ’ ഏതസ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ | മുനി നമസ്കാരഃ നമോ ഗങ്ഗാ യമുനയോര്-മധ്യേ യേ’ വസന്തി തേ മേ പ്രസന്നാത്മാന ശ്ചിരംജീവിതം വ’ര്ധയന്തി നമോ ഗങ്ഗാ യമുനയോര്-മുനി’ഭ്യശ്ച നമോ നമോ ഗങ്ഗാ യമുനയോര്-മുനി’ഭ്യശ്ച ന’മഃ || സംധ്യാദേവതാ നമസ്കാരഃ സന്ധ്യാ’യൈ നമഃ’ | സാവി’ത്ര്യൈ നമഃ’ | ഗായ’ത്ര്യൈ നമഃ’ | സര’സ്വത്യൈ നമഃ’ | സര്വാ’ഭ്യോ ദേവതാ’ഭ്യോ നമഃ’ | ദേവേഭ്യോ നമഃ’ | ഋഷി’ഭ്യോ നമഃ’ | മുനി’ഭ്യോ നമഃ’ | ഗുരു’ഭ്യോ നമഃ’ | പിതൃ’ഭ്യോ നമഃ’ | കാമോ‌உകാര്ഷീ’ ര്നമോ നമഃ | മന്യു രകാര്ഷീ’ ര്നമോ നമഃ | പൃഥിവ്യാപസ്തേജോ വായു’രാകാശാത് നമഃ || (തൈ. അര. 2.18.52) ഓം നമോ ഭഗവതേ വാസു’ദേവായ | യാഗ്‍മ് സദാ’ സര്വഭൂതാനി ചരാണി’ സ്ഥാവരാണി’ ച | സായം പ്രാത ര്ന’മസ്യന്തി സാ മാ സന്ധ്യാ’‌உഭിരക്ഷതു || ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണവേ | ശിവസ്യ ഹൃദയം വിഷ്ണുര്വിഷ്ണോശ്ച ഹൃദയം ശിവഃ || യഥാ ശിവമയോ വിഷ്ണുരേവം വിഷ്ണുമയഃ ശിവഃ | യഥാ‌உംതരം ന പശ്യാമി തഥാ മേ സ്വസ്തിരായുഷി || നമോ ബ്രഹ്മണ്യ ദേവായ ഗോ ബ്രാഹ്മണ ഹിതായ ച | ജഗദ്ധിതായ കൃഷ്ണായ ഗോവിന്ദായ നമോ നമഃ || ഗായത്രീ ഉദ്വാസന (പ്രസ്ഥാനം) ഉത്തമേ’ ശിഖ’രേ ജാതേ ഭൂമ്യാം പ’ര്വതമൂര്ഥ’നി | ബ്രാഹ്മണേ’ഭ്യോ‌உഭ്യ’നു ജ്ഞാതാ ഗച്ചദേ’വി യഥാസു’ഖമ് | സ്തുതോ മയാ വരദാ വേ’ദമാതാ പ്രചോദയന്തീ പവനേ’ ദ്വിജാതാ | ആയുഃ പൃഥിവ്യാം ദ്രവിണം ബ്ര’ഹ്മവര്ചസം മഹ്യം ദത്വാ പ്രജാതും ബ്ര’ഹ്മലോകമ് || (മഹാനാരായണ ഉപനിഷത്) ഭഗവന്നമസ്കാരഃ നമോ‌உസ്ത്വനംതായ സഹസ്രമൂര്തയേ സഹസ്ര പാദാക്ഷി ശിരോരു ബാഹവേ | സഹസ്ര നാമ്നേ പുരുഷായ ശാശ്വതേ സഹസ്രകോടീ യുഗ ധാരിണേ നമഃ || ഭൂമ്യാകാശാഭി വംദനം ഇദം ദ്യാ’വാ പൃഥിവീ സത്യമ’സ്തു | പിതര്-മാതര്യദി ഹോപ’ ബൃവേവാ’മ് | ഭൂതം ദേവാനാ’ മവമേ അവോ’ഭിഃ | വിദ്യാ മേഷം വൃജിനം’ ജീരദാ’നുമ് || ആകാശാത്-പതിതം തോയം യഥാ ഗച്ഛതി സാഗരമ് | സര്വദേവ നമസ്കാരഃ കേശവം പ്രതിഗച്ഛതി || ശ്രീ കേശവം പ്രതിഗച്ഛത്യോന്നമ ഇതി | സര്വവേദേഷു യത്പുണ്യമ് | സര്വതീര്ഥേഷു യത്ഫലമ് | തത്ഫലം പുരുഷ ആപ്നോതി സ്തുത്വാദേവം ജനാര്ധനമ് || സ്തുത്വാദേവം ജനാര്ധന ഓം നമ ഇതി || വാസനാദ്-വാസുദേവസ്യ വാസിതം തേ ജയത്രയമ് | സര്വഭൂത നിവാസോ‌உസി ശ്രീവാസുദേവ നമോ‌உസ്തുതേ || ശ്രീ വാസുദേവ നമോ‌உസ്തുതേ ഓം നമ ഇതി | അഭിവാദഃ (പ്രവര) ചതുസ്സാഗര പര്യംതം ഗോ ബ്രാഹ്മണേഭ്യഃ ശുഭം ഭവതു | … പ്രവരാന്വിത … ഗോത്രഃ … സൂത്രഃ … ശാഖാധ്യായീ … അഹം ഭോ അഭിവാദയേ || ഈശ്വരാര്പണം കായേന വാചാ മനസേംദ്രിയൈര്വാ | ബുദ്ധ്യാ‌உ‌உത്മനാ വാ പ്രകൃതേ സ്സ്വഭാവാത് | കരോമി യദ്യത്-സകലം പരസ്മൈ ശ്രീമന്നാരായണായേതി സമര്പയാമി || ഹരിഃ ഓം തത്സത് | തത്സര്വം ശ്രീ പരമേശ്വരാര്പണമസ്തു |
സന്ധ്യാ വന്ദന മന്ത്രങ്ങളില്‍ വൈകുന്നേരം വരുണനെ പ്രാര്‍ഥിച്ചു ചൊല്ലുന്ന മന്ത്രങ്ങളുടെ ഒരു സാമാന്യ അര്‍ഥം: മണ്ഡലം 1, സൂക്തം 25 –ഋക്ക് 19: ഇമം മേ വരുണ! ശ്രുദ്ധി ഹവം അദ്യാച മൃളയ ത്വാം അവസ്യുരാചകേ ഹേ വരുണ!-( അല്ലയോ വരുണ) മേ –മദീയം (എന്‍റെ) ഇമം ഹവം –ഈ ആഹ്വാനം ( പ്രാത്ഥന-വിളി) ശ്രുധി- ശ്രുണു ( കേട്ടാലും) അദ്യ-അസ്മിന്‍ ദിനേ ( ഈ ദിവസം) ഋളയ –സുഖയ എനിയ്ക്ക് ഇന്നു സുഖം തരണമേ!അവസ്യു: ( അവിടുത്തെ) രക്ഷണേഛു: രക്ഷണം മോഹിയ്ക്കുന്ന ( അഹം-ഞാന്‍ ) ത്വാം- അവിടുത്തെ- അഭിമുഖ്യേന-നേരിട്ട് ആചകേ-ശബ്ദയാമി- സൌമി-സ്തുതിയ്ക്കുന്നു. ഹേ വരുണ! എന്‍റെ ഈ അഭ്യര്‍ത്ഥന കേട്ട് എനിയ്ക്ക് എക്കാലത്തെയ്ക്കും സുഖം തരണമേ! മണ്ഡലം 1, സൂക്തം 24 –ഋക്ക് 11 തത്വായാമി ബ്രഹ്മണാ വന്ദമാന:തദാശാസ്തേ യജമാനോ ഹവിര്ഭി: ആഹേളമാനോ വരുണേഹ ബോധി ഉരുശംസ മാ ന ആയു:പ്രമോഷീ: ഹേ വരുണ! മുമൂര്‍ഷു: അഹം (ആസന്നമരണനായ ഞാന്‍) ബ്രഹ്മണാ- പ്റൌഢേണ സ്തോത്രേണ –പ്രൌഢസ്തോത്രങ്ങളാല്‍ വന്ദമാന: സ്തുതിച്ചുകൊണ്ട് ത്വാ- തം പ്രതി- അങ്ങയെ തല്‍- ആയു: ആയുസ്സ്‌- ആശാസ്തേ- പ്രാര്‍ഥയതെ- പ്രാര്‍ഥിയ്ക്കുന്നു.ത്വം ച –അങ്ങ് ഇഹ-ഇവിടെ കര്‍മ്മണി-കര്‍മ്മങ്ങളില്‍- ആഹെളമാന: അനാദരവ് കരുതാതെ-ആദരപൂര്‍വ്വം സന്നിഹിതന്‍ ആയി ബോധി- അനുപെക്ഷനീയം -ഉപേക്ഷ കൂടാതെ ബുധ്യസ്വ- എന്റെ പ്രാര്‍ഥനയെ സ്വീകരിച്ചലുമ്.ഹേ ഉരുശംസ!-ബഹുഭി: സ്തുത്യ: എല്ലാവരാലും സ്തുതിയ്ക്കപ്പെടുന്നവനായ അങ്ങ് ന: -അസ്മദീയമ്-ഞങ്ങളുടെ ആയു: ആയുസ്സ്- മാ പ്രമൊഷീ: -പ്രമോഷിതം മാ കുരു- നശിപ്പിയ്ക്കരുതേ ഈ മന്ത്രം യജ്ഞത്തില്‍ യജമാനന്റെ അഭ്യര്‍ത്ഥന യാണെന്നും ഒക്കെ വായിച്ചിട്ടുണ്ട്. (ബഹുമാന്യരായ O.M.C.Narayanan നമ്ബൂതിരിപ്പാട്, കൊടനാട്ട് നാരായണന്‍ നമ്പൂതിരി മുതലായവരോടു കടപ്പാട്)

Saturday, November 08, 2025

ഉദ്യമഃ സാഹസം ധൈര്യം ബുദ്ധിഃ ശക്തിഃ പരാക്രമഃ ഷഡേതേ യത്ര വർത്തന്തേ തത്ര ദേവാഃ സഹായ്യകൃത് (ബുദ്ധി, ശക്തി , പരാക്രമം, സാഹസം, ഉദ്യമം (Initiative), ധൈര്യം എന്ന് ആറെണ്ണം കൂടിയിടത്തെ ദേവന്മാർ പ്രസാദിക്കുകയുള്ളു)
ആസ്താം താവദിയം പ്രസൂതിസമയേ ദുര്‍വ്വാരശൂലവ്യഥാ നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യാഃ ക്ഷമോ ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ ശങ്കരാചാര്യർ നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചി കുറയും കാല, മേറും ചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും, നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍! കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
അർത്ഥാതുരാണാം ന സുഹൃന്ന ബന്ധുഃ കാമാതുരാണാം ന ഭയം ന ലജ്ജാ ചിന്താതുരാണാം ന സുഖം ന നിദ്രാ ക്ഷുധാതുരാണാം ന ബലം ന തേജഃ ധനരോഗികൾക്കു് സുഹൃത്തും ഇല്ല, ബന്ധുവുമില്ല; കാമരോഗികൾക്കു് പേടിയുമില്ല, നാണവുമില്ല; ചിന്താരോഗികൾക്കു് സുഖവുമില്ല, ഉറക്കവുമില്ല; വിശപ്പു രോഗമായവർക്കു് ബലവുമില്ല, തേജസ്സുമില്ല
രാജവത് പഞ്ചവര്‍ഷാണി ദശവര്‍ഷാണി ദാസവത് പ്രാപ്തേ ഷോഡശവര്‍ഷേ തു പുത്രം മിത്രവദാചരേത് പുത്രനെ അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും പതിനാറു വയസ്സായാല്‍ കൂട്ടുകാരനെപ്പോലെയും കരുതണം
സര്‍വ്വ : സര്‍വ്വം ന ജാനാതി സര്‍വ്വജ്ഞോ നാസ്തി കശ്ചന നൈകത്ര പരീതിഷ്ഠാസ്തി ജ്ഞാതസ്യ പുരുഷേത്വചില്‍ എല്ലാമറിയുന്നവരായി ലോകത്തിലാരുമില്ല , ഒരാളില്‍ മാത്രം സര്‍വ്വജ്ഞാനവും നിക്ഷിപ്തമായിരിക്കുന്നുമില്ല്ല്ല , ചിലര്‍ക്കു ചിലതിനെകുറിച്ചും മറ്റു ചിലര്‍ക്ക് വേറെ ചിലതിനെക്കുറിച്ചും ജ്ഞാനമുണ്ടാകും.
മാതരം പിതരം പുത്രാന്‍‌‌‌- ബന്ധവാനപി ചാതുര : അപ്യേതാനഭി ശങ്കേത വൈദ്യേ വിശ്വാസമേതിച വിസൃജത്യാത്മനാത്മാനം നം ചൈനം പരിശങ്കുതേ തസ്മാദ് പുത്രവദേ വൈനം പാലയേദാര്യരംഭിഷക് . മാതാപിതാക്കള്‍, സഹോദരന്മാര്‍, മറ്റുബന്ധുക്കള്‍ തുടങ്ങിയവരെയെല്ലാം രോഗി സംശയദൃഷ്ടിയോടെയാകും നോക്കുക , എന്നാല്‍ ഡോക്ടറില്‍ മാത്രം പരിപൂര്‍ണ്ണവിശ്വാസം അവനര്‍പ്പിക്കുന്നു .ഡോക്ടറുടെ കയ്യില്‍ താന്‍സുരക്ഷിതനാണെന്നബോധം അയാള്‍ക്കുണ്ടാകുന്നു . ഈ പറഞ്ഞത് വാസ്തവമാണ് അതിനാല്‍ രോഗിയെ പുത്രനെപ്പോലെ നോക്കി പരിരക്ഷിക്കേണ്ടത് ഡോക്ടറുടെ ചുമതലയാണ് .
പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൌവനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു-സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല (മനുസ്മൃതി) യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ യത്രൈതാസ്തു ന പൂജ്യന്തേ സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല (മനുസ്മൃതി)
യദചിന്ത്യം തു തത്‌ ദൈവം ഭൂതേഷ്വപി ന ഹന്യതേ വ്യക്തം മയി ച തസ്യാം ച പതിതോ ഹി വിപര്യയഃ 20 കശ്ച ദൈവേന സൗമിത്രേ യോദ്ധുമുത്സഹതേ പുമാന്‍ യസ്യ നു ഗ്രഹണം കിഞ്ചിത്‌ കര്‍മ്മണോന്യത്ര ദൃശ്യതേ 21 സുഖദുഃഖേ ഭയക്രോധൗ ലാഭാലാഭൗ ഭവാഭവൗ യസ്യ കിഞ്ചിത്‌ തഥാഭൂതം നനു ദൈവസ്യ കര്‍മ്മ തത്‌ 22 അയോദ്ധ്യാകാണ്ഡം 22 ആം സര്‍ഗ്ഗം. 20,21. ചിന്തിച്ചെത്തിപ്പെടാന്‍ സാധിക്കുന്നതല്ല ദൈവനിശ്ചയം. അതു അനുഭവം വരുമ്പോള്‍ മാത്രം വ്യക്തമാകുന്നതാണ്‌. അതുകൊണ്ടു തന്നെ ആരും അതിനോടു മല്ലടിയ്ക്കാന്‍ സമര്‍ഥനാകുന്നുമില്ല. 22. സുഖം, ദുഃഖം, ഭയം ക്രോധം, ലാഭം നഷ്ടം, ഉല്‍പത്തി നാശം എന്നിപ്രകാരം എല്ലാറ്റിനും കാരണം ദൈവനിശ്ചയം ഒന്നു മാത്രമാണ്‌.
അശ്വത്ഥമേകം പിചുമന്ദമേകം ന്യഗ്രോധമേകം ദശതിന്ത്രിണിശ്ച കപിത്ഥവില്വാമലകത്രയശ്ച പണ്‍ാമ്രനാളീ നരകം ന യാതി ഒരു ആലും ഒരു വേപ്പും ഒരു പേരാലും പത്തുപുളിയും മൂന്നു വിളാര്‍മരവും മൂന്നു കൂവളവും മൂന്നു നെല്ലിയും അഞ്ചുമാവും, അഞ്ചുതെങ്ങും നട്ടുണ്ടാക്കിയാല്‍ അവനു നരകമില്ലെന്നറിക-നീതിസാരം
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗൂരുർ ദേവോ മഹേശ്വരാ ഗൂരുർ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമ: അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരുവേ നമഃ
മനോബുധ്യഹങ്കാര ചിത്താനി നഹം ന ച സ്രോത്രജ്വെ ന ച ഘ്രാണനേത്രെ ന ച വ്യോമഭുമിർ ന തേജോ ന വായു ചിദാനന്ദരൂപ: ശിവോഹം ശിവോഹം പരിഭാഷ : ഞാൻ മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്നിവയല്ല; ഞാൻ പഞ്ചേന്ദ്രിയങ്ങളല്ല; ഞാൻ പഞ്ചഭൂതങ്ങളുമല്ല; ഞാനാണ് ചിദാനന്ദരൂപ: ശിവോഹം ശിവോഹം ന ച: പ്രാണസംജ്ഞോ ന വൈ പഞ്ചവായു: ന വാ സപ്തധാതു ന വ സപ്തകോശ: ന വക്പാണിപാദ്ം ന ചോപസ്ഥപായു ചിദാനന്ദരൂപ: ശിവോഹം ശിവോഹം പരിഭാഷ : ഞാൻ പ്രാണശക്തിയല്ല; ഞാൻ പ്രാണനുമല്ല; ഞാൻ സപ്തധാതുക്കളല്ല; ഞാൻ സപ്തകോശങ്ങളല്ല; ഞാൻ പഞ്ചക്രിയകളല്ല; ഞാനാണ് ചിദാനന്ദരൂപ: ശിവോഹം ശിവോഹം... ശ്രീ ശങ്കരാചാര്യര്‍ രചിച്ച നിർവാണശതകം !! ശിവോഹം ! എ.ഡി ഏഴാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ രചിച്ച ആറു ഖണ്ഡികയുള്ള ഒരു ശ്ലോകമാണ് ആത്മശതകം. ഇതിൽ ശങ്കരാചാര്യർ അദ്വൈത സിദ്ധാന്തത്തിന്റെ ഒരു സംക്ഷിപ്ത രൂപത്തെ അവതരിപ്പിക്കുന്നു. നിർവാണശതകം എന്നുമറിയപ്പെടുന്ന ഈ കൃതിക്ക് സ്വാമി വിവേകാനന്ദൻ വ്യാഖ്യാനമെഴുതിയിട്ടുണ്ട്.
ആത്മാനാം രഥിനാം വിദ്ധി ശരീരം രഥമേവ തു ബുദ്ധി തു സാരഥീം വിദ്ധി മനപ്രഗ്രഹമേവ ച ഇന്ദ്രിയാണി ഹയന്യാഹുര്‍ വിഷായാംസ്‌തേഷു ഗോചരാന്‍ ആത്മേന്ദ്രിയ മനോയുക്തം ഭോക്തേത്യാഹുര്‍ മനീഷണ കഠോപനിഷത്ത് 1.3.3–4 ശരീരം രഥവും ആത്മാവ് രഥിയും ബുദ്ധി സാരഥിയും കുതിരകള്‍ ഇന്ദ്രിയങ്ങളുമാകുന്നു.
ഏകാത്മതാമന്ത്രം യം വൈദികാഃ മന്ത്രദൃശഃ പുരാണാഃ ഇന്ദ്രം യമം മാതരിശ്വാനമാഹുഃ വേദാന്തിനോ നിര്‍വചനീയമേകം യം ബ്രഹ്മശബ്ദേന വിനിര്‍ദിശന്തി ശൈവായമീശം ശിവ ഇത്യവോചന്‍ യം വൈഷ്ണവാ വിഷ്ണുരിതി സ്തുവന്തി ബുദ്ധസ്തഥാര്‍ഹന്നിതി ബൌദ്ധജൈനാഃ സത്ശ്രീ അകാലേതി ച സിക്ഖ സന്തഃ ശാസ്തേതി കേചിത് പ്രകൃതി കുമാരഃ സ്വാമീതി മാതേതി പിതേതി ഭക്ത്യാ യം പ്രാര്‍ത്ഥയന്തേ ജഗദീശിതാരം സ ഏക ഏവ പ്രഭുരദ്വിതീയഃ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ (മന്ത്രദ്രിഷ്ടാക്കളായ പണ്ടത്തെ വൈദികന്മാര്‍ , ഇന്ദ്രന്‍ , യമന്‍ , മാതരിശ്വാന്‍ എന്നും ,വേദാന്തികള്‍ അനിര്‍വചനീയമായ ബ്രഹ്മമെന്നും വിളിക്കുന്നത്‌ ആരെയാണോ ; ശൈവന്മാര്‍ ശിവനെയും വൈഷ്ണവര്‍ വിഷ്ണുവെന്നും ബൌദ്ധന്മാര്‍ ബുദ്ധനെന്നും ജൈനന്മാര്‍ അര്‍ഹന്‍ എന്നും സിക്കുകാര്‍ സത്ശ്രീഅകാല്‍ എന്നും സ്തുതിക്കുന്നത് ആരെയാണോ ; ചിലര്‍ ശാസ്താവെന്നും മറ്റുചിലര്‍ കുമാരനെന്നും ഇനിയുംചിലര്‍ ഭക്തിയോടെ സ്വമിയെന്നും പിതാവെന്നും മാതാവെന്നും പ്രാര്‍ത്ഥിക്കുന്നത് ആരെയാണോ ; ആ ജഗദീശ്വരന്‍ ഒന്നുതന്നെയാണ് ; രണ്ടാമതോന്നില്ലാത്ത പരമാത്മാവ് തന്നെയാണ് .)
ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥസ്തത്‌ കവയോ വദന്തി കഠോപനിഷത്‌ മൂന്നാം വല്ലി ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ, അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവു നേടൂ. ആ വഴി കത്തിയുടെ വായ്ത്തല പോലെ മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു.