Tuesday, October 15, 2019

നാം എത്രമാത്രം അസഹിഷ്ണുതയും കോപവും ഉള്ളവരാണോ ലോകം അത്രമാത്രം നമുക്ക് ചുറ്റും അതിനുള്ള സാഹചര്യം ഒരുക്കിക്കൊണ്ടിരിക്കും. അതിനെ എതിര്‍ക്കാനുള്ള ശക്തിയല്ല എതിര്‍ക്കാതിരിക്കാനുള്ള ശക്തിയാണ് നമുക്ക്  ശാന്തി നല്‍കുന്നത്. ഉദാഹരണത്തിന് ശാന്തിതേടി ആരാധനാലയങ്ങളിൽ പോകുമ്പോൾ അവിടത്തെ പണിക്കാരോ മറ്റുജനങ്ങളോ നമ്മളോട് മോശമായി പെരുമാറിയെന്നിരിക്കും. അതുകൊണ്ട് അവരോട് കലഹിച്ച് ഇനി ഞാൻ വീട്ടിലിരുന്ന് പ്രാർത്ഥിച്ചോളാം എന്നൊരാൾ തീരുമാനിക്കുന്നു. അപ്പോഴാണ് ബന്ധുക്കളും വീട്ടുകാരും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അവിടെനിന്ന് ഓഫീസിലേയ്ക്ക് പോകും. അവിടെയും അതുതന്നെ സ്ഥിതി. ചുരുക്കത്തിൽ നാം എവിടെപ്പോയാലും നമ്മുടെ പ്രകൃതം എന്താണോ അതാണ് നമ്മുടെ ശത്രുവിനെ സൃഷ്ടിക്കുന്നത്. എന്നതിനാൽ മുന്നിൽ വന്ന് നമ്മെ എതിർക്കുന്ന കാമക്രോധങ്ങളെയെല്ലാം വിവേകത്തോടെ കാണേണ്ടതുണ്ട്. എത്രമാത്രം അവയോട് നാം കലഹിക്കാതിരിക്കുന്നുവോ അത്രമാത്രം നാം വളർന്നിരിക്കുന്നു എന്നാണർത്ഥം. ശാന്തനായൊരാളെ പ്രകോപിപ്പിക്കുവാന്‍ ആര്‍ക്കും ശക്തിയില്ല! അത്തരം ശാന്തി ഈശ്വരീയ പ്രസാദമാണ്.

അമ്പലത്തിൽ ദേവനെ ദർശിക്കുവാൻ പോകുമ്പോൾ മുന്നിലുള്ള പ്രകോപനങ്ങളെയല്ലല്ലോ മുന്നിലുള്ള ഈശ്വരനെയാണല്ലോ കാണേണ്ടത്. വഴിയിലുള്ള പ്രകോപനങ്ങളും പ്രലോഭനങ്ങളുമാണല്ലോ നമ്മുടെ  തുടര്‍ന്നുള്ള യാത്രയുടെ ഗതിയും കാലവും അവസ്ഥയും നിര്‍ണ്ണയിക്കുന്നത്. മുന്നോട്ടുള്ള യാത്രയില്‍ എന്തു കാണുന്നു എന്നതാണ് നമ്മുടെ പ്രശ്നം!  ശ്രദ്ധ എവിടെയാണോ അവിടെയാണ് നമ്മുടെ ചിന്തയും പ്രശ്നവും, സുഖവും ദുഃഖവും! ഈശ്വരപ്രസാദം ഈശ്വരചിന്തയില്‍ നിന്നുണ്ടാകുന്നു. അന്യചിന്തകളില്‍ നിന്ന് മറ്റു പ്രശ്നങ്ങളും!
ഓം
Krishnakumar kp 

No comments: