Sunday, June 14, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പതിമൂന്നാം ദിവസം (2026 ജൂൺ 13) വരാനിരിക്കുന്ന പോരിൽ, പാണ്ഡവരുടെ പ്രത്യാശയായ അർജ്ജുനൻ സുസജ്ജനാവാൻ, ദിവ്യായുധങ്ങൾ തേടി, തപ:പ്രഭാവം കൊണ്ട് ദിവ്യലോകങ്ങളിൽ യാത്ര തുടരുന്നു. കിരാതമൂർത്തിയോട് ഏറ്റുമുട്ടിയാണ് പാശുപതാസ്ത്രം സ്വന്തമാക്കുന്നത്. നേട്ടങ്ങൾക്ക് അവശ്യം വേണ്ട തപസ്സ്, നേരിടേണ്ടിവരുന്ന പരീക്ഷകൾ, സ്വന്തം കാട്ടാളത്തത്തോട്, പ്രാകൃതപ്രകൃതിയോട്, അഹങ്കാരത്തോട് പോരാടി ജയിക്കേണ്ടത് ഒക്കെയാണ് സൂചനകൾ. ഇന്ദ്രൻ്റെ വാത്സല്യപാത്രമായി സ്വർഗ്ഗത്തിൽ, നൃത്യഗീതാദികളിൽ നൈപുണി നേടി വസിക്കവേ, നൃത്തവേളയിൽ ഉർവ്വശിയെ ഉറ്റുനോക്കിയതിൻ്റെ താല്പര്യത്തെ ഇന്ദ്രൻ തെറ്റായി മാനിച്ചു. നിർദ്ദേശപ്രകാരം അർജ്ജുനനെ പരിചരിക്കാൻ ഉദ്യുക്തയായെത്തിയ ഉർവ്വശിയോട് തൻ്റെ നോട്ടം മാതൃഭാവത്തിൽ കണ്ടാണ് എന്നു വ്യക്തമാക്കുന്നു. കുന്തീമാതാവിനും ശചീദേവിക്കും തുല്യമാണ് അമ്മയെ കാണുന്നത്. പുരൂരവസ്സിൻ്റെ പത്നിയെന്ന നിലയിൽ കുരുവംശജനനിയായി കണ്ട് ആരാധനയോടെ ശ്രദ്ധിച്ചതിനെ മറ്റൊരു വിധത്തിൽ കാണരുത്, വാത്സല്യത്തോടെ അനുഗ്രഹിക്കണം, അർജ്ജുനൻ വന്ദിച്ചു. സ്വേച്ഛാചാരികളായതിനാൽ അത്തരം പരിഗണനകളില്ലെന്ന് ഉർവ്വശി വാദിച്ചെങ്കിലും, പാർത്ഥൻ തൻ്റെ നിലപാടിൽ ഉറച്ചു നിന്നു. തടയപ്പെട്ട കാമം ഉർവ്വശിയിൽ ക്രോധമായി ജ്വലിച്ചു; പൗരുഷം നഷ്ടപ്പെട്ടവനായി വിഹരിക്കാൻ ഇടയാവട്ടെ എന്ന് അർജ്ജുനനെ ശപിച്ചു. ഈ ശാപം അജ്ഞാതവാസക്കാലത്തെ ഒരു സംവത്സരം, പ്രയോജനപ്പെടുമെന്ന് ഇന്ദ്രൻ പാർത്ഥനെ സമാശ്വസിപ്പിക്കുന്നു. അതിനു ശേഷം ശാപമുക്തി ഉണ്ടാവും. ഉർവ്വശീ ശാപം ഉപകാരമായത്, എല്ലാ പ്രതിസന്ധികളിലും അന്തർലീനമായ ഒരു സാദ്ധ്യതയുണ്ട് എന്ന തിരിച്ചറിവിലാണ്. എവിടെ എത്തിപ്പെട്ടോ അവിടെ വിധാതാവിന് ഒരു ശുഭസങ്കല്പമുണ്ട് അത് മഹത്തായ ഒരു പദ്ധതിയുടെ ഭാഗമാണ്. അതു കണ്ടെത്താനുള്ള ഉത്സാഹം ഉണരണം. പ്രശ്‌നം, പ്രതിസന്ധി എന്നു വിലയിരുത്തി, നമ്മെ തളർത്താനും ശിക്ഷിക്കാനും വേട്ടയാടാനും വേദനിപ്പിക്കാനും ഉള്ള കരുത്ത് അതിനു നാം തന്നെ നല്കരുത്. പകരം ഇതിൽ നിന്ന് എന്തു പഠിക്കാം, എങ്ങനെ എൻ്റെ യാത്രയിൽ പ്രയോജനപ്പെടുത്താം എന്നു ചിന്തിക്കുക. ഈ രണ്ടു പ്രകാരത്തിലും ശാപങ്ങളെ ഉപകാരമാക്കി മാറ്റാനാവും. സ്വർഗ്ഗത്തിലെ അർജ്ജുനൻ്റെ പദവി ലോമശമഹർഷിയെ വിസ്മയിപ്പിക്കുന്നു. ഈ ക്ഷത്രിയൻ ഇതിന് എന്തു സുകൃതം ചെയ്തു? പുരാണ ഋഷിസത്തമന്മാരായ നര-നാരായണന്മാരിൽ, ഭൂഭാരം കുറയ്ക്കാനും വരബലദർപ്പിതന്മാരെ ഹനിക്കാനുമായി ക്ഷത്രിയനായി അവതരിച്ച നരനായ അർജ്ജുനൻ ഇന്ദ്രന് സ്വപുത്രൻ തന്നെയാണ്. കാമൃകവനത്തിൽ, യുധിഷ്ഠിരനോട്, ഫൽഗുണനെക്കുറിച്ച് വ്യാകുലത വേണ്ട; ശുദ്ധിയാർജ്ജിച്ച് ശക്തിനേടി തിരിച്ചെത്തുമെന്ന് മാമുനി അറിയിക്കുന്നു. ധൃതരാഷ്ട്രർ യഥാസമയം ഇതൊക്കെ അറിയുന്നുണ്ടോ? ജനമേജയൻ സംശയം പ്രകടിപ്പിക്കുന്നു. വൈശമ്പായനൻ പറഞ്ഞു: വേദവ്യാസൻ്റെ സന്ദർശനത്തിലൂടെ എല്ലാം അറിയുന്നുണ്ട്. ചൂതുകളിയിലെ അന്യായമോർത്ത് ധൃതരാഷ്ട്രർക്ക് സ്വസ്ഥത കിട്ടുന്നില്ല. വിലാപം തുടരുന്നു. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 13.06.2026

No comments: