Thursday, June 18, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) പതിനേഴാം ദിവസം (2026 ജൂൺ 17) രൂപലാവണ്യംകൊണ്ടും സദ്ഗുണ ശീലത്താലും ജ്ഞാനനിഷ്ഠകൊണ്ടും സമ്പന്നനായ നളനിൽ സർവ്വഥാ അനുരൂപയായ ദമയന്തി അനുരക്തയായി. ദേവന്മാരുടെ അനുഗ്രഹത്തോടെ നളനെ ഭർത്താവായി വരിച്ചു. ഭൈമീകാമുകനായ കലിയ്ക്ക് ദമയന്തി ഒരു മനുഷ്യനെ വരിച്ചതിലുള്ള വിരോധത്താൽ, നളനെ ദമയന്തിയിൽ നിന്ന് അകറ്റാനും രാജ്യഭ്രഷ്ടനാക്കാനും ഉദ്യമം തുടങ്ങി. ധർമ്മാചാരാനുഷ്ഠാനങ്ങളിൽ ശ്രദ്ധയുള്ള നളനിൽ ദീർഘമായ പന്ത്രണ്ടു വർഷങ്ങൾ കാത്തിരുന്ന ശേഷം, സന്ധ്യാവന്ദനത്തിന് കാൽ കഴുകുമ്പോൾ വന്ന ചെറിയൊരു പിഴവിലൂടെയാണ് കലി അകത്തു പ്രവേശിക്കുന്നത്. നളനോട് അസൂയയുള്ള സഹോദരൻ പുഷ്കരനെ പ്രചോദിപ്പിച്ച് നളനെ ചൂതു കളിക്കാൻ തുടരെത്തുടരെ ക്ഷണിച്ചു. കലി ബാധിതനായതിനാൽ, പുഷ്‌കരൻ വിജയിക്കും തോറും നളൻ്റെ ലഹരി വർദ്ധിച്ചു കൊണ്ടിരുന്നു. അക്ഷങ്ങൾ പുഷ്കരൻ ആഗ്രഹിക്കും വിധം മാറി മറിഞ്ഞു. സർവ്വതും പണയപ്പെടുത്തിയുള്ള കളി തടയാൻ ദമയന്തിയും അമാത്യന്മാരും പല പാടും ശ്രമിച്ചു. ആതുരനായ നളൻ പ്രതികരിച്ചതേയില്ല. കളി തുടർന്നു, നഷ്ടങ്ങളും. മോഹബാധിതനാണ് നളൻ. ദമയന്തി നളനെ കുറ്റപ്പെടുത്തിയില്ല. പ്രശ്നങ്ങളെ പ്രശ്‌നങ്ങളായി വേറിട്ടു കാണാനും വ്യക്തികളെ വകതിരിച്ചറിയാനും കഴിയണം. അപ്പോഴേ ഓരോ ക്ലേശങ്ങളിലും ഫോക്കസ് ചെയ്യാൻ പറ്റൂ. ഈശ്വരാംശർ എന്ന കാഴ്ച്ചപ്പാടു കൈവിടാതെ, വ്യക്തിയെ ആദരിച്ച് വേണം ബന്ധങ്ങൾ പ്രബലമാക്കാൻ. വർഷ്‍ണേയൻ എന്ന സമർത്ഥനായ തേരാളിയുടെ സഹായത്താൽ മക്കളെ രണ്ടു പേരെയും ദമയന്തി വിദർഭയിലെത്തിച്ച് സുരക്ഷിതരാക്കി. രാജ്യഭ്രഷ്ടനാക്കപ്പെട്ട് ധരിച്ച വസ്ത്രം മാത്രമായി നളനും ദമയന്തിയും നാടുവിട്ട് കാനനത്തിലെത്തി. അക്ഷങ്ങൾ പക്ഷികളായി വന്ന് നളൻ്റെ ചേലയും കവർന്നു. ഘോരവിപിനത്തിൽ മനസ്സും ശരീരവും തളർന്ന് ഇരുവരും അലഞ്ഞു. വിദർഭയിലേക്കുള്ള വഴി ആവർത്തിച്ചു കാണിച്ചപ്പോൾ, ആശ്വാസമാകേണ്ട ഞാൻ അങ്ങയെ ഉപേക്ഷിച്ച് പോകില്ല എന്ന് ദമയന്തി വ്യക്തമാക്കി. താൻ കാരണം ദമയന്തി ഇനിയും ദു:ഖിക്കാനിടവരരുത്. പതിവ്രതയും ധർമ്മിഷ്ഠയുമായ ദമയന്തിയെ ആരും ദ്രോഹിക്കില്ല, സുരക്ഷിതയായി വിദർഭയിലെത്തും. ഇങ്ങനെ ചിന്തിച്ച നളൻ, വഴിയമ്പലത്തിലെ ഗാഢനിദ്രയിൽ ദമയന്തിയെ തനിച്ചാക്കി അവിടം വിട്ടുപോയി. കലിയാൽ പൂർണ്ണമായി സ്വാധീനിക്കപ്പെട്ടിരുന്നു നളൻ ഈ സമയത്ത്. ദു:ഖിതയും നിസ്സഹായയുമായി വിലപിച്ച് അലഞ്ഞ ദമയന്തിയെ വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിൽ നിന്ന് ഒരു വേടനാണ് രക്ഷപ്പെടുത്തുന്നത്. ദമയന്തി തൻ്റെ ദുരന്ത കഥ വേടനോട് വിശദമാക്കി. വേടൻ ദമയന്തിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് ഉപദ്രവിക്കാൻ ഒരുമ്പെട്ടു. " ഹൃദയം നളനിൽ നിന്ന് ലവലേശം വ്യതിചലിച്ചിട്ടില്ലെങ്കിൽ, വേടൻ മരിക്കട്ടെ." പാതിവ്രത്യത്തിൻ്റെ ശക്തി വേടനെ ഭസ്മമാക്കി. ആ വനത്തിൻ്റെ വൈവിദ്ധ്യമാർന്ന സ്വഭാവം, ഭൂപ്രകൃതി, പർവ്വതങ്ങൾ, നദികൾ, വന്യമൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ ഇവയൊക്കെ വർണ്ണിച്ചുകൊണ്ട്..... തുടരും. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 17.06.2026

No comments: