Wednesday, June 24, 2026

സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി: മഹാഭാരത കഥാശ്രവണ ജ്ഞാനയജ്ഞം (രണ്ടാം മണ്ഡലം) ഇരുപത്തി മൂന്നാം ദിവസം. (2026 ജൂൺ 23) സങ്കടനിവർത്തിക്ക് തീർത്ഥാടനം ഉത്തമമാണ് എന്ന സന്ദേശം നാരദർഷി യുധിഷ്ഠിരന് നൽകുന്നു. കൈലാസം, ചതുർധാമങ്ങൾ, പഞ്ചകേദാരങ്ങൾ തുടങ്ങി ഒട്ടനവധി പുണ്യസ്ഥലങ്ങൾ നമുക്കുണ്ട്. ചിന്ത, ആശങ്ക, ഭയം, പരിഭ്രമം എന്നിവയിൽ ഉഴലാതെ ഒരു യാത്രപോകൂ. ആഗ്രഹമുണ്ട്, പക്ഷെ സാധിക്കുന്നില്ല എന്നാവും പലരുടേയും മറുപടി. എന്താണ് തടസ്സം? പൈസയാണോ? ധനം ഏറ്റവും ഉപകാരപ്രദമായി ചിലവഴിക്കാവുന്ന മാർഗ്ഗമാണ് യാത്രകൾ. സമയക്കുറവ്, തിരക്ക്? എന്തിനാണ് തിരക്ക് എന്നാലോചിക്കണം. ജീവിതത്തിൽ ആരും ആരുടേയും അനിവാര്യതയല്ല എന്നറിയണം. നിങ്ങൾ ഒന്നു വിട്ടു നിന്നാലും എല്ലാ കാര്യങ്ങളും മുറപോലെ നടക്കും എന്നുറപ്പിക്കൂ. മറ്റൊന്ന് ധൈര്യക്കുറവാണ്. സുരക്ഷിത ചുറ്റുപാടിനെ (comfort zone) അതിക്രമിച്ചു പോകാനുള്ള ബുദ്ധിമുട്ട്, സങ്കുചിതമായ ചുരുങ്ങിപ്പോകൽ. പലപ്പോഴും ഓരോ സ്ഥലങ്ങളിൽ തങ്ങേണ്ടിവരുമ്പോൾ ലഭിക്കുന്ന താമസ സൗകര്യത്തെക്കുറിച്ചൊക്കെയാണ് (Accommodation) വ്യഥ. യാത്രചെയ്യൂ, നിങ്ങൾ accommodative ആവും. അത് ഒരു പൊരുത്തപ്പെടൽ ( a harmonious adaptation) ആണ്, വളർച്ചയും. സ്വാസ്ഥ്യം സന്തോഷം നിർഭയത എന്നിവയെ സംബന്ധിച്ച് നമുക്ക് ജീവിതത്തിൽ കൃത്യമായ ആസൂത്രണമില്ല. അപ്പപ്പോൾ വരുന്ന തിരക്കുകൾ നമ്മെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു. സാധാരണമായ ഉത്തരവാദിത്ത നിർവ്വഹണത്തിനപ്പുറം മക്കൾക്കു വേണ്ടി ചെയ്യുന്നതൊക്കെ അവരെ വിശ്വാസത്തിലെടുക്കാതെയാണ്. യാത്രകൾക്കു വേണ്ട സമയം, ധനം, ധൈര്യം കണ്ടെത്തണം എന്ന് സ്വാമിജി ഓർമ്മിപ്പിക്കുന്നു. യാത്ര നമ്മെ ക്ഷമിക്കാൻ പഠിപ്പിക്കും. കാത്തു നിൽപ്പിൻ്റെ അനേകം അവസരങ്ങളിലൂടെ; അക്ഷമനാകുന്നതിൽ പ്രയോജനമില്ല എന്ന ബോദ്ധ്യം വരും. യാത്ര നൽകുന്ന മറ്റൊരു ആനുകൂല്യം നമ്മുടെ രാഗദ്വേഷങ്ങളെ നിരീക്ഷിക്കാനും, നിയന്ത്രിക്കാനുമാവും എന്നതാണ്, വിശേഷിച്ചും ക്രോധത്തെ. പലതരത്തിലുളള നമ്മുടെ നിസ്സാരത ബോദ്ധ്യപ്പെടും. യാത്രയെ സംബന്ധിക്കുന്ന മറ്റൊരു കാര്യം, കാമനകളെ പ്രോത്സാഹിപ്പിക്കുന്ന മനസ്സിൻ്റെ ഭോഗപ്രലോഭനത്തിന് വഴങ്ങാതിരിക്കണം എന്നതാണ്. ഇവിടെയുള്ളതു തന്നെ എവിടെയുമുള്ളത്. വിവേകമുണർത്താൻ ഗോവിന്ദനെ വിളിക്കണം. സത്സംഗത്തിന് പ്രാധാന്യം കൊടുക്കണം. മാനസപൂജപോലെ, മനസ്സുകൊണ്ടെങ്കിലും യാത്ര ചെയ്യൂ എന്നാണ് സ്വാമിജി നിർദ്ദേശിക്കുന്നത്. വിസ്‌തരിച്ചാൽ തീരാത്ത ഭഗവാൻ്റെ വിഭൂതികൾ ഓർത്താൽ, ആ ഒന്നാണ് എല്ലാമായത് എന്നോർത്താൽ ഈ ഭൂമിയിൽ എല്ലായിടവും തീർത്ഥസ്ഥാനമാണ്, ഭഗവാനെ ആരാധിക്കാനുള്ള സ്ഥാനമാണ്. പുലസ്ത്യമഹർഷി ഭീഷ്മർക്ക് ഉപദേശിച്ച തീർത്ഥയാത്രാമാഹാത്മ്യം നാരദർഷി യുധിഷ്ഠിരന് ഉപദേശിക്കുന്നു. ശാസ്ത്രാനുസാരിയായ വ്രതാനുഷ്ഠാനങ്ങൾ ചെയ്ത് ധർമ്മനിഷ്ഠയോടെ ഭീഷ്മർ നടത്തിയ യാത്ര പ്രയാഗയിൽ അവസാനിച്ചു. അർജ്ജുനൻ തിരിച്ചു വരും വരെ തീർത്ഥയാത്ര നടത്താൻ ധർമ്മപുത്രരെ പ്രേരിപ്പിക്കുന്ന ദൗത്യവുമായി ലോമശമഹർഷി ഉടനെയെത്തും. പ്രപിതാമഹൻ നേടിയതിൻ്റെ എട്ടിരട്ടി വിശ്രുതനാവും അങ്ങ്, ഋഷിസംഘത്തോടൊപ്പം പോയാൽ, എന്നനുഗ്രഹിച്ച് നാരദർ തിരോധാനം ചെയ്തു. ഭവാൻ്റെ യാത്രയിൽ പങ്കുകൊള്ളാൻ ഋഷീശ്വരന്മാർ കാത്തിരിക്കുന്നു എന്നും അറിയിച്ചു. മഹനീയമായ അനവധി തീർത്ഥസ്ഥാനങ്ങളുണ്ട്, മഹാത്മാക്കളുടെ പേരിൽ. പല സവിശേഷ സിദ്ധികളും അവിടെ നിന്ന് നേടാം. പാപപരിഹാരവും പുണ്യപ്രാപ്തിയുമായി തീർത്ഥാടനം സാർത്ഥകമാക്കാം. തുടരും പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ SF പാലക്കാട് 23.06.2026

No comments: