Tuesday, June 05, 2018

ഹിന്ദുത്വമില്ലാതായാല്‍ ശിഥിലീകരണശക്തികള്‍ രാഷ്ടത്തിനുമേല്‍ പിടിമുറുക്കുമെന്ന് ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍. ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗിന്റെ സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വമാണ് ഭാരതത്തിന്റെ പ്രാണന്‍. ആര്‍എസ്എസ്സിനെ അടുത്തറിയുമ്പോള്‍ ഇപ്പോഴുള്ള തെറ്റിദ്ധാരണ മാറും. ആര്‍എസ്എസ് ദളിത് വിരുദ്ധ സംഘടനയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. 
ഹിന്ദുക്കളുടെ ഐക്യം ഇല്ലാതാക്കാനാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത്. മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം നയിച്ചവര്‍തന്നെ കീഴാറ്റൂരില്‍ വയല്‍ക്കിളികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് വിരോധാഭാസം. കശ്മീരിലെ കത്വയില്‍ ബാലിക പീഡിപ്പിക്കപ്പെട്ടത് വേദനാജനകമാണ്. എന്നാല്‍, ദേവസ്ഥാന്‍ എന്ന പേരിലുള്ള സ്ഥലത്ത് നടന്ന സംഭവത്തെ ദേവീസ്ഥാനമെന്നാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കുറ്റം ഹിന്ദുപുരോഹിതന്റെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു ശ്രമം. 
ഇത്തരം അസഹിഷ്ണുതകള്‍ പ്രതിരോധിക്കാനും മറികടക്കാനും ആര്‍എസ്എസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കല്ലേക്കാട് വ്യാസവിദ്യാപീഠം വിദ്യാലയാങ്കണത്തില്‍ നടന്ന സമാപന പൊതുപരിപാടിയില്‍ റിട്ട. റെയില്‍വെ ഡിവിഷണല്‍ മാനേജരും ഡല്‍ഹി മെട്രോ ഡയറക്ടറുമായ ആര്‍. ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വര്‍ഗ്ഗ് അധികാരി ഈശ്വര കൈമള്‍, അശോക് തമ്പാന്‍, കെ. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഏപ്രില്‍ 17ന് തുടങ്ങിയ സംഘ ശിക്ഷ വര്‍ഗ്ഗ് ഇന്ന് സമാപിക്കും.

No comments: