Sunday, July 22, 2018

ശബ്ദവീചികള്‍ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുക. അതിനായി “നവസ്വരങ്ങള്‍ “കൊണ്ടുള്ള പാസ് വേര്‍ഡ്. അതാണ് നാഗബന്ധനം പതിനാറാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു ഒരു സിദ്ധപുരുഷന്‍ ഉണ്ടാക്കിയ പാസ് വേര്‍ഡ്. അതാര്‍ക്കും അറിയില്ല. ഇനി ആവര്‍ത്തിക്കാനുള്ള സംവിധാനവും ഇല്ല. ഒരുപക്ഷെ Sonic Interference എന്ന ഇന്നത്തെ ടെക്‌നോളജി ആവാം. ശബ്ദം കൊണ്ട് ലോഹങ്ങള്‍ മുറിക്കുന്ന വിദ്യ ആയ Sonic Cutting.

നാഗബന്ധനത്തെ കുറിച്ചു പറയുന്നതിങ്ങനെ. ഒരു പ്രത്യേക വ്യക്തിയുടെ പ്രത്യേക രീതിയില്‍ ഉള്ള ശബ്ദം പൂട്ടിന് ഉള്ളിലേക്ക് ചെല്ലുമ്പോള്‍ അതിലെ ഒരു നേര്‍ത്ത ലോഹത്തകിട് പ്രത്യേക രീതിയില്‍ ചലിക്കും. ഈ ചലനം തൊട്ടടുത്ത ലോഹസംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടയുകയും തുറക്കുകയും ചെയ്യും. മറ്റൊരാളുടെ ശബ്ദം ചെന്നാല്‍ അത് മറു വശത്തുകൂടെ പുറത്തു പോവും. പൂട്ടിന് അനക്കവും ഉണ്ടാവില്ല. കൂടാതെ പാമ്പുകള്‍ ആക്രമിക്കും എന്ന് വിവരണം.

എന്തായാലും നാഗബന്ധനം നടത്തിയ സിദ്ധനോ അത് കണ്ട മറ്റുള്ളവരോ ഇന്നില്ല .രേഖകളും ഇല്ല .ആകെക്കൂടി ഉള്ളത് 1908 ലും 1931 ലും നിലവറ തുറക്കാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് 1931 ല്‍ തിരുവിതാംകൂറിന്റെ ചരിത്രം പഠിക്കാന്‍ വന്ന ബ്രിട്ടീഷ് ഗവേഷക എഴുതി പ്രസിദ്ധീകരിച്ച ബുക്കിലെ വരികള്‍ ആണ്. Travancore: A Guide Book for the Visitor എന്ന തന്റെ പുസ്തകത്തില്‍ ഒമരേവ ഇങ്ങിനെ എഴുതി, ബി നിലവറ തുറക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് . “They tried to open the cobra gates of the temple but failed so,but were faced by millions of cobras and snakes of shrimp varitey.They were chased for life”.

ആ വരികള്‍ വിവരിക്കാന്‍ ഇന്നാരുമില്ല. അതുകൊണ്ട് അതൊരു Mystery ആയി നില്‍ക്കുന്നു .ഏതെങ്കിലും രീതിയില്‍ നിലവറ തുറക്കുമ്പോള്‍ മാത്രം മറ നീക്കുന്ന അത്ഭുതം .
താക്കോല്‍ ഉണ്ടെങ്കിലും ആ പൂട്ട് എങ്ങിനെ തുറക്കും. നവസ്വരബന്ധനം ആര് ആവര്‍ത്തിക്കും. ഒക്കെ അത്ഭുതമായി നിലകൊള്ളുന്നു. അവിടത്തെ നിധി അങ്ങിനെ തന്നെയുണ്ട്. തിരുവിതാംകൂറുകാര്‍ എന്തെങ്കിലും കാരണം കൊണ്ട് പട്ടിണിയില്‍ ആയാല്‍ അന്നം കൊടുക്കാന്‍ സൂക്ഷിച്ച നിധി.ആ പൂട്ടിന്റെ രഹസ്യം അറിയുന്ന ആരും ഇന്നത്തെ തലമുറയില്‍ ഇല്ല .അന്ന് അത് സ്ഥാപിച്ച ആളിന് മാത്രം അറിയാവുന്ന രഹസ്യം. ആരും തുറക്കാതിരിക്കാന്‍ ആവും അതുമായി ബന്ധപ്പെട്ട കഥകള്‍. അത് തുറക്കുന്നത് നേരില്‍ കാണും വരെ വിശദീകരണം സാദ്ധ്യമല്ല. എന്തായാലും ഇങ്ങിനെ ചില വിദ്യകള്‍ പണ്ടുണ്ടായിരുന്നു. ഇന്നത്തെ അത്യന്താധുനിക ശാസ്ത്രത്തിന് ചിന്തിക്കാവുന്നതിനും അപ്പുറമുള്ള, ആധുനികശാസ്ത്രത്തേയും തോല്‍പ്പിക്കുന്ന അറിവുകളുടെ കേദാരമായിരുന്നു ഒരു കാലത്ത് ഭാരതം.

അതുപോലെ തന്നെയാണ് അവിടത്തെ “ഒറ്റക്കല്‍ മണ്ഡപം’ നിര്‍മ്മിച്ചതും. ഇന്നത്തെ ക്രയിനിനു പോലും നടക്കാത്ത കാര്യം. വള്ളി പുള്ളി ഇടം തെറ്റാതെ മീറ്റര്‍ കണക്കിന് വീതിയും നീളത്തിലും ഒരു പലക പോലെ പാറ ചെത്തിയെടുക്കുക. അത് ഉയര്‍ത്തി തൂണുകള്‍ക്ക് മുകളില്‍ സ്ഥാപിക്കുക ഒക്കെ മനുഷ്യര്‍ മാത്രം ചെയ്തിരുന്ന വിദ്യകള്‍. കേട്ടറിവ് ഇങ്ങിനെ. മണ്ഡപത്തിന്റെ ഉയരത്തില്‍ മണല്‍ നിറച്ചുവെന്നും പിന്നെ ആനകളെ കൊണ്ട് കല്ല് ഉയര്‍ത്തി തൂണുകളില്‍ ഉറപ്പിച്ച ശേഷം മെല്ലെ മണല്‍ മാറ്റിയെന്നും ആണ്. തിരുമലയിലെ പാറക്കെട്ടില്‍ നിന്നും ഒറ്റക്കല്‍ നിര്‍മ്മിച്ചുവെന്നും അത് കൊണ്ടുവരാന്‍ കരമന പാലവും കിള്ളിപ്പാലവും നിര്‍മ്മിച്ചു വെന്നും ചരിത്രം. വഴിയില്ലാതെ വിഷമിച്ചപ്പോള്‍ ബുദ്ധിമാനായ മന്ത്രി 6 എന്ന് എഴുതി കാണിച്ചുവെന്നും അത് ബുദ്ധിമാനായ രാജാവ് ആറ് എന്ന് ഡീകോഡ് ചെയ്തു ആറിന് കുറുകെ പാലം നിര്‍മ്മിച്ചുവെന്നും അനുബന്ധ ചരിത്രം. പവിത്രമായ ആ മല പിന്നെ തിരുമല എന്നറിയപ്പെട്ടു .

ഇനിയും ഉണ്ട് അത്ഭുതങ്ങള്‍. ഗോപുരത്തില്‍ കുറെ ചെറിയ വാതിലുകള്‍ കാണാം. Equinox
ദിവസം പകലും രാത്രിയും തുല്യ സമയം ആയിരിക്കുമല്ലോ. മാര്‍ച്ച്21 ന്. അന്ന് സൂര്യന്‍ അസ്തമിക്കുമ്പോള്‍ കൃത്യം മദ്ധ്യത്തെ വാതിലില്‍ കൂടെ സൂര്യനെ കാണാം. സൂര്യന്റെ ദിശയില്‍ ചേരുംവിധം നിര്‍മ്മിച്ച ഗോപുരം. തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഭിമാനം ആണ് ശ്രീപത്മനാഭന്‍. പഴമക്കാരുടെ സുഹൃത്തും സംരക്ഷകനും. എന്തെങ്കിലും പ്രശ്!നം വന്നാല്‍ പഴമക്കാര്‍ പറയും “പത്മനാഭന്‍ അവിടുണ്ടല്ലോ”. ചിലര്‍ തിരുവനന്തപുരം ഭാഷയിലും പറയും.അടുത്ത സുഹൃത്തെന്ന പോലെ.”പപ്പനാവന്‍ നോക്കിക്കോളും “.

2004 ല്‍ സുനാമി തിരകള്‍ കുളച്ചലും കന്യാകുമാരിയുടെ തീരവും തകര്‍ത്തു വിഴിഞ്ഞവും ശംഖുംമുഖവും തൊടാതെ തിരുവനന്തപുരം കറങ്ങി അങ്ങ് കരുനാഗ പള്ളിയിലും ആലപ്പുഴയിലും നാശം വിതച്ചപ്പോള്‍ ഒരു 80 കാരന്‍ പറഞ്ഞ വാക്കുകളാണ് മുകളില്‍ കൊടുത്തത്. ആത്മ വിശ്വാസത്തിന്റെ ശബ്ദം.ഭാവിയില്‍ ഇതൊരു കഥയാവാം. പക്ഷേ സുനാമി കേരളത്തില്‍ വന്നെങ്കിലും തിരുവനന്തപുരത്തെ തൊട്ടില്ല എന്ന് നമുക്കറിയാം. കടലിന്റെ കിടപ്പ് ആ രീതിയില്‍ ആവാം എന്ന് വിശദീകരിക്കുമ്പോഴും ഒരു കടല്‍ ക്ഷോഭം പോലും അന്ന് കണ്ടില്ലായെന്നതാണ് വാസ്തവം. എന്തായാലും നാഗബന്ധനം ഉള്ളതാണോ അതോ കെട്ടുകഥയാണോ എന്ന് ഉറപ്പിക്കാന്‍ വയ്യാത്ത അവസ്ഥയാണിപ്പോള്‍.

No comments: