Tuesday, July 24, 2018

സത്യാനന്ദ സുധ-9/ ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
Wednesday 25 July 2018 1:06 am IST
ശ്രീരാഘവ ആത്മാരാമ എന്നീ സംബോധനകളിലൂടെ ആര്‍ക്കും കാണാനാവുന്ന സഗുണസാകാരമൂര്‍ത്തിയായ അയോദ്ധ്യാരാമനും കണ്ണ്, കാത് തുടങ്ങിയ ഇന്ദ്രിയങ്ങള്‍ക്കു വിധേയമാകാത്ത  നിര്‍ഗുണ നിരാകാരനായ ആത്മാരാമനും ഒന്നാണെന്ന്  കിളിമകള്‍ വ്യക്തമാക്കിയിരിക്കുന്നു. ഉത്തരകോസലത്തിലെ അയോദ്ധ്യാനഗരിയിലിരുന്നുകൊണ്ടു സമുദ്രംവരെയുള്ള ഭൂമി സംരക്ഷിച്ച രാജര്‍ഷിമാരുടെ പരമ്പരയാണു സൂര്യവംശം. ഇക്ഷ്വാകുവംശമെന്നും രഘുവംശമെന്നുമെല്ലാം അതിനു പേരുണ്ട്. രാഘവശബ്ദത്തിനു രഘുകുലത്തില്‍ പിറന്നവനെന്നര്‍ത്ഥം. വാല്മീകി രാമായണം ബാലകാണ്ഡത്തിലെ എഴുപതാം സര്‍ഗ്ഗത്തില്‍ സീതാവിവാഹത്തിനു മുന്നോടിയായി വസിഷ്ഠന്‍ സൂര്യവംശ രാജാക്കന്മാരുടെ പരമ്പര വര്‍ണ്ണിക്കുന്നതു കേള്‍ക്കാം. അവ്യക്തത്തില്‍ നിന്നു സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും അദ്ദേഹത്തില്‍ നിന്നു മരീചി ഋഷിയും മരീചിയില്‍ നിന്നു കശ്യപനും അദ്ദേഹത്തില്‍ നിന്നു വിവസ്വാന്‍ അഥവാ സൂര്യനും ജനിച്ചു. വിവസ്വാന്റെ പുത്രനാണു പ്രജാപതിയായ മനു. ആദ്യമായി അയോദ്ധ്യയിലിരുന്നു നാടുവാണ ചക്രവര്‍ത്തി മനുവിന്റെ മകനായ ഇക്ഷ്വാകുവായിരുന്നു. തുടര്‍ന്നു ശ്രീരാമന്‍വരെയുള്ള പേരുകള്‍ വസിഷ്ഠമഹര്‍ഷി യഥാക്രമം നല്‍കുന്നുണ്ട്. അവരെല്ലാം പ്രശസ്തരാണെങ്കിലും ത്രിശങ്കു, യുവനാശ്വന്‍, മാന്ധാതാവ്, സഗരന്‍, അംശുമാന്‍, ദിലീപന്‍, ഭഗീരഥന്‍, കകുത്സഥന്‍, രഘു, അംബരീഷന്‍, നാഭാഗന്‍, അജന്‍, ദശരഥന്‍ എന്നിവര്‍ വളരെ പ്രസിദ്ധരാണ്.
ജനിച്ച നാള്‍ മുതല്‍ തന്നെ പരിശുദ്ധന്മാരും ലക്ഷ്യത്തിലെത്തിച്ചേരും വരെ ധീരതയോടെ പ്രയത്‌നിക്കുന്നവരും ദേവ ലോകത്തിലെ പടക്കളങ്ങളെപ്പോലും ഇളക്കിമറിച്ചവരുമാണ്. പരോപകാരാര്‍ത്ഥമുപയോഗിക്കാന്‍ വേണ്ടിമാത്രം ധനം സമ്പാദിക്കുന്നവരും സത്യം മാത്രം പറയുന്നവരും യശസ്സിനായി മാത്രം യുദ്ധം ജയിക്കാനാഗ്രഹിക്കുന്നവരും ശൈശവത്തിലേ വേദാദികളെല്ലാം പഠിച്ചവരും യൗവനത്തില്‍ ലോകരക്ഷ ചെയ്യുന്നവരും വാര്‍ദ്ധക്യത്തില്‍ തപസ്സിലേര്‍പ്പെടുന്നവരുമത്രെ. യോഗശക്തിയാല്‍ അവസാനം ശരീരം ത്യജിക്കുന്നവരുമൊക്കെയായ സൂര്യവംശ രാജാക്കന്മാരുടെ മഹത്വം രഘുവംശത്തില്‍ കാളിദാസന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഹിതമായ ആ വംശത്തില്‍ സര്‍വഗുണങ്ങളും തികഞ്ഞ് വിഷ്ണുസദൃശനായി ജന്മകൊണ്ട മഹാപു
രുഷനാണ് ശ്രീരാമചന്ദ്രന്‍. രാമായണമെന്നു പേര്‍കൊണ്ട ആദികാവ്യത്തിന്റെ പ്രമേയമാകാന്‍ തക്കവിധം ശ്രേഷ്ഠമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതുലോകത്തിനു മുഴുവന്‍ ഉദാത്തമായ മാതൃകയാണ്. മനുഷ്യജീവിതത്തിലെ വിവിധങ്ങളായ സന്ദര്‍ഭങ്ങളില്‍ എങ്ങനെ ചിന്തിക്കണം എങ്ങനെ പ്രവര്‍ത്തിക്കണം പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നെല്ലാം അതു പഠിപ്പിക്കുന്നു. ധര്‍മത്തിന്റെ വ്യാഖ്യാനമാണ് രാമചരിതം. ഇന്നു ലോകത്ത് ജീവിച്ചിരിപ്പുള്ള സര്‍വഗുണ സമ്പന്നനായ മനുഷ്യനാരാണെന്ന് വാല്മീകി ചോദിക്കുമ്പോള്‍ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യം നാരദനുണ്ടായില്ല. അദ്ദേഹത്തിന് അത്രമാത്രം ഉറപ്പുണ്ടായിരുന്നു. ഇക്ഷ്വാകുവംശത്തില്‍ പിറന്ന രാമനാണു സര്‍വഗുണ സമ്പന്നന്‍ എന്നായിരുന്നു നാരദന്റെ മറുപടി.
ത്രേതായുഗത്തില്‍ ദശരഥനു മകനായി പിറന്ന ഈ അയോദ്ധ്യാരാമന്‍ തന്നെയാണു സര്‍വചരാചരങ്ങള്‍ക്കുമുള്ളില്‍  വസിക്കുന്ന ആത്മാരാമന്‍. കാണുവാനുള്ള ശക്തിയായും കേള്‍ക്കുവാനുള്ള ശക്തിയായും മണക്കുവാനുള്ള ശേഷിയായും  രുചിക്കുവാനുള്ള വൈഭവമായും തൊട്ടറിവാനുള്ള ശക്തിയായും പറയാനുള്ള കഴിവായും ചിന്തിക്കുവാനുള്ള ശക്തിയായും യാതൊരു ചൈതന്യമാണോ നമുക്കുള്ളില്‍ കുടികൊള്ളുന്നത് അതാണ് ആത്മാവ് അതാണ് രാമന്‍ അഥവാ ആത്മാരാമന്‍.
 ദുഃഖദൗര്‍ബല്യാദികളോ ജനനമരണാദികളോ , രോഗവാര്‍ധക്യാദികളോ അതിനില്ല. അതെല്ലാം ജഡമയമായ ശരീരത്തിന്റെ ധര്‍മ്മങ്ങളാണ്. അല്ലാതെ ആത്മാരാമന്റേതല്ല. കാലദേശ പരിമിതികള്‍ യാതൊന്നും അതിനെ തീണ്ടുന്നില്ല. അനശ്വരവും അലൗകികവുമായ ആനന്ദമാണ് അതിന്റെ സ്വരൂപം. അതു ബോധസ്വരൂപം അഥവാ ചിത്‌സ്വരൂപവും മാറ്റങ്ങളില്ലാത്തത് അഥവാ സത്‌സ്വരൂപവുമാകുന്നു. അതിനാലാണ് ആത്മാരാമനെ ശ്രീരാമനെന്നും ശ്രീരാമചന്ദ്രനെന്നും ശ്രീരാമഭദ്രനെന്നും സീതാഭിരാമനെന്നും ലോകാഭിരാമനെന്നും രാവാണാന്തകനെന്നുമെല്ലാം എഴുത്തച്ഛന്‍ ആദ്യമേ വിശേഷിപ്പിച്ചത്.
സച്ചിദാനന്ദ സ്വരൂപമായ ആത്മാരാമന്‍ അണുവിനെക്കാല്‍ അണുവും മഹത്തിനെക്കാള്‍ മഹത്തുമാണ്. അതിലാണ് ഈ ലോകം ഉണ്ടാകുന്നത്, നിലനി
ല്‍ക്കുന്നത്, പ്രവര്‍ത്തിക്കുന്നത്, ലയിക്കുന്നത്. അതിനാ
ല്‍ ഈ ലോകത്തില്‍ കാണപ്പെടുന്ന സമസ്ത പദാര്‍ത്ഥങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന തത്ത്വം ആത്മാരാമനാകുന്നു. തിരമാലയിലും ചുഴിയിലും നുരയിലും പതയിലുമെല്ലാം ജലമാണല്ലോ ഉള്ളത്. യഥാര്‍ത്ഥത്തില്‍ ആത്മാരാമന്‍ മാത്രമേ ഉള്ളൂ. അതാണ് നാമോരോരുത്തരും. നമ്മുടെ ഉള്ളില്‍ ഞാന്‍ ഞാന്‍ എന്ന അറിവിനെ അനുഭവപ്പെടുത്തുന്നത് അഥവാ ഞാനെന്ന അറിവായി അനുഭവപ്പെടുന്നത് ആത്മാരാമനാകുന്നു. തത്ത്വമസി എന്ന മഹാവാക്യത്തിന്റെ പൊരുള്‍ ഇതാകുന്നു. അത്-ആത്മാരാമന്‍-നീ ആകുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. ആത്മാരാമനില്‍ അദ്ദേഹത്തിന്റെ തന്നെ ശക്തിപ്രവര്‍ത്തിച്ച് താല്‍ക്കാലികമായി ഉണ്ടാക്കിക്കാണിക്കുന്ന ജഡദൃശ്യങ്ങളാണ് ഈ പ്രപഞ്ചം. (ശ്രീരാമശബ്ദം  വിശദീകരിച്ച ഭാഗം നോക്കുക.) ഈ ലോകത്തു കാണപ്പെടുന്ന പദാര്‍ത്ഥങ്ങളെല്ലാം ആത്മാരാമന്റെ ഭിന്നരൂപങ്ങളാണെന്നിരിക്കെ ദശരഥപുത്രനായ അയോദ്ധ്യാ രാമന്‍ ആത്മാരാമനാണെന്നു പറഞ്ഞിരിക്കുന്നതില്‍ സംശയത്തിനെന്തിരിക്കുന്നു? രാമന്‍ എന്ന പേരില്‍ത്തന്നെ ഈ സത്യം അന്തര്‍ഭവിച്ചിരിക്കുന്നു. അയോദ്ധ്യാരാമന്റെ രൂപത്തില്‍നിന്നു വ്യക്തമാകുന്ന പൊരുളും വേറൊന്നല്ല.

No comments: