BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, January 04, 2026
ഗജേന്ദ്രമോക്ഷം. ഭാഗവതം...8.2,3,4
ത്രികൂടപര്‍വ്വതത്തില്‍ അനേകം ജീവജാലങ്ങള്‍, അനേകം ജന്തുക്കള്‍, സുഖമായി വസിക്കുന്നു. അവിടെ ഒരു ആനക്കൂട്ടം. ആ ആനക്കൂട്ടത്തിന് ഒരു നേതാവ്‍, ഒരു ലീഡര്‍ ഉണ്ട്‍, പേര് ഗജേന്ദ്രന്‍. സാധാരണ സിംഹത്തിനാണ് വനരാജന്‍, മ്ര്‌ഗരാജന്‍ എന്നൊക്കെ പറയാറ്‍. ഇവിടെ ആനക്കൂട്ടത്തിന്റെ നേതാവിനാണ് ആ കാട്ടിലെ ലീഡര്‍ എന്ന അര്‍ത്ഥത്തില്‍ ഗജേന്ദ്രന്‍ എന്ന പേര് കിട്ടിയിട്ടുള്ളത്‍.
അത്രൈകദാ തദ്‍ഗിരി കാനനാശ്രയ:
കരേണുഭിര്‍ വാരണയൂഥപത്‍ ചരന്‍
സകണ്ടകാന്‍ കീചകവേണുവേത്രവദ്‍
വിശാല ഗുല്‍മം പ്രരുജന്‍ വനസ്പതീന്‍
വാരണയൂഥപത്‍ - വാരണം എന്നാല്‍ ആന. വാരണം എന്നാല്‍ വിഘ്നം, തടസ്സം എന്നും അര്‍ഥമുണ്ട്‍. ഇവിടെ ഗജം എന്നര്‍ഥം. വാരണയൂഥമെന്നാല്‍ ആനക്കൂട്ടം. അതിന്റെ പതി, നായകന്‍ എന്ന്‍ വാരണയൂഥപത്‍ എന്ന വാക്കിനര്‍ഥം.
എന്താ തനിക്ക്‍ അവിടേയ്ക്കൊക്കെ ഒന്ന്‍ വന്നുകൂടേ എന്ന്‍ തിരുമനസ്സ്‍ ഒരിക്കല്‍ നമ്പ്യാരോട്‍ ചോദിച്ചപ്പൊ, നമ്പ്യാര് കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.
വാരണമുണ്ടങ്ങയ്ക്കകത്ത്‍ കേറാന്‍
വാരണമുണ്ടടിയനകത്ത്‍ കേറാന്‍
അതുമാത്രമല്ല -
അരിയുണ്ടശിക്കാനങ്ങയ്ക്കനവധി
അരിയുണ്ടടിയനവിടേക്കുഗമിക്കാന്‍
അങ്ങയ്ക്ക്‍ അകത്തുകേറാന്‍ വാരണമുണ്ട്‍, ആനയുണ്ട്‍. എന്നാല്‍ അതുപോലെയല്ല എന്റെ കാര്യം. എനിക്ക്‍ അകത്തു കയറാന്‍ വാരണമുണ്ട്‍, വിഘ്നമുണ്ട്‍, വിലക്കുണ്ട്‍.
അങ്ങക്ക്‍ അശിക്കാന്‍, ഭക്ഷിക്കാന്‍ ധാരാളം അരിയുണ്ട്‍, അങ്ങയെ കാണാന്‍ വരാന്‍ എനിക്ക്‍ കുറെ അരിയുണ്ട്‍, അരി-ശത്രു- ശത്രുക്കളുമുണ്ട്‍, എന്ന്‍ കവിയുടെ മറുപടിയും വന്നു. വാരണങ്ങളൊക്കെ നീക്കി പ്രതിമാസം ഒരു അലവന്‍സ്‍ തിരുമനസ്സ്‍ തീര്‍പ്പാക്കി എന്നൊക്കെ കഥകളുണ്ട്‍. വാരണശബ്ദം വന്നപ്പൊ സൂചിപ്പിച്ചതാണ് ഇത്. അല്ലാതെ സാംഗത്യമൊന്നുമില്ല.
ആ ഗജേന്ദ്രന്‍ ആനക്കൂട്ടത്തെയും കൂട്ടി, പിടിയാനകളുടെയും മറ്റ്‍ കൊമ്പനാനകളുടെയും കൂടേ കാട്ടിലൂടെ, അവിടെയുള്ള വമ്പന്‍ മരങ്ങളെയും വള്ളിപ്പടര്‍പ്പുകളെയും കൂര്‍ത്തുമൂര്‍ത്ത മുള്ളുകളുള്ള മരങ്ങളെയും എല്ലാം കുത്തിമറിച്ചിട്ട്‍ കാട്‍ മുഴുവനും ഇളക്കിമറിച്ച്‍ കാടിനെ മുഴുവനും നാടാക്കി മാറ്റി നശിപ്പിച്ചുകൊണ്ട്‍, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍, അടിച്ച്‍പൊളിച്ച്‍, അങ്ങനെ ജീവിച്ചുവന്നു.
മറ്റ്‍ ജീവികളൊക്കെ അവിടുന്ന്‍ പലായനം ചെയ്ത്‍ മറ്റൊരു സ്ഥലത്തേയ്ക്ക്‍ അഭയാര്‍ത്ഥികളായി പോയി.
വ്ര്‌കാ വരാഹാ മഹിഷര്‍ക്ഷശല്യാ, ഗോപുച്ഛ സാലാവുക കര്‍ക്കടാശ്ച
അന്യത്ര ക്ഷുദ്രാ ഹരിണാ: ശശാദയശ്ചരന്ത്യഭീതാ യദനുഗ്രഹേണ
ചേന്നായ്‍ക്കള്‍ കാട്ടുപന്നികള്‍ കാട്ടുപോത്തുകള്‍ മൂരികള്‍ മുള്ളമ്പന്നികള്‍ മാനുകള്‍ മുയലുകള്‍ കുരങ്ങുകള്‍ തുടങ്ങി എല്ലാ ജീവികളും, അയ്യയ്യോ, ഈ ഗജേന്ദ്രനെക്കൊണ്ടും ആനക്കൂട്ടത്തെക്കൊണ്ടും ഈ കാട്ടില്‍ ജീവിയ്ക്കാന്‍ പറ്റാതായല്ലോ എന്ന്‍ ദു:ഖിച്ച്‍ അവരൊക്കെ ആനക്കൂട്ടത്തിന്റെ ദ്ര്‌ഷ്ടിപതിയ്ക്കാത്ത ദൂരത്തേയ്ക്ക്‍ പോയി.
കൊമ്പുകള്‍കൊണ്ടു ശിലാതലമെല്ലാമമ്പൊടു കുത്തിയടര്‍ത്തു പൊടിച്ചും
തുമ്പിക്കൈകൊണ്ടഖിലമരങ്ങടെ കൊമ്പുകളാശുപിടിച്ചുമൊടിച്ചും
ആ കാട്ടിലുള്ള പാമ്പുകളും പക്ഷികളുംകൂടി വാരണയൂഥത്തെ പേടിച്ച്‍ നാടുവിട്ടു എന്ന്‍ ഭാഗവതകാരന്‍ പറയുന്നു.
മഹോരഗാശ്ചാപി ഭയാദ്‍ ദ്രവന്തി, സഗൗര ക്ര്‌ഷ്ണാ: ശരഭാശ്ചമര്യ.
നല്ല ഗൗരവമുള്ള ക്ര്‌ഷ്ണസര്‍പ്പങ്ങള്‍ - മൂര്‍ഖന്‍പാമ്പുകള്‍പോലും ഭയാദ്‍ ദ്രവന്തി - ഭയത്താല്‍ ആര്‍ദ്രഭാവരായി, അവിടുന്ന്‍ സ്ഥലം വിട്ടു.
ധരണി ധരിപ്പാനെളുതല്ലാഞ്ഞിട്ടുരഗാധിപതി വലഞ്ഞീടുന്നു എന്ന കവിവാക്യം ശ്രദ്ധേയം.
സര്‍പ്പാണാമസ്മി വാസുകിം - സര്‍പ്പങ്ങളില്‍ ഞാന്‍ വാസുകിതന്നെയാണെന്ന്‍ വിഭൂതിയോഗത്തില്‍ ഭഗവാന്‍ പറയുന്ന അത്തരം -മഹോരഗാശ്ച അപി - മഹാ ഉരഗങ്ങള്‍ പോലും അവിടുന്ന്‍ പോയി എന്ന്‍ സാരം.
ഇവിടെ ഞാനും എന്റെ കുടുംബവും എന്റെ അണികളും മാത്രമേ ജീവിയ്ക്കാന്‍ പാടൂ. എന്റെ കൂടെ കൂടാത്ത ആരെയും ഇവിടെ ജീവിയ്ക്കാന്‍ അനുവദിയ്ക്കില്ലാ. എനിയ്ക്ക്‍ എതിര് പറയുന്ന ഒരാളും ഇവിടെ ഉണ്ടാവരുത്‍. ഒരു ഓലപാമ്പുംകൂടി എന്റെ പ്രദേശത്ത്‍ തലപൊക്കരുത്‍. ഒരു കയ്യുപോലും എനിക്കെതിരെ ഉയര്‍ന്നാല്‍ ആ കൈവെട്ടും. അത്‍ ആരുതന്നെയായാലും വേണ്ടില്ല. എനിയ്ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അവനെ ഒറ്റ വെട്ടിന് പണി കഴിയ്ക്കും. വേണ്ടിവന്നാല്‍ പതിനൊന്നോ ഇരുപത്തൊന്നോ അമ്പത്തൊന്നോ വരെ വെട്ടാനും ഞാന്‍ മടിയ്ക്കില്ല. എന്റെ ശക്തി, എന്റെ ബലം, എന്റെ കൂടെയുള്ള കൊമ്പന്മാര്‍, വമ്പന്മാര്‍, അവരൊക്കെ എന്നെപ്പോലെത്തന്നെ ബലവാന്മാരാണ്. എന്റെ കൂടെയുള്ള പിടിയാനകള്‍ അത്ഭുതകരമായ ശക്തിയുള്ളവരാണ്. ഈ കാട്ടില്‍, ഈ നാട്ടില്‍, ഗജേന്ദ്രനെന്ന്‍ ഒരു പുതിയ പട്ടം ചാര്‍ത്തിയ ഞാനും എന്റെ കൂട്ടക്കാരും മാത്രമേ പാടുള്ളു എന്ന്‍ ഉദ്‍ഘോഷിച്ചും ആക്രോശിച്ചുംകൊണ്ട്‍ ആ ഗജേന്ദ്രന്‍ മദോന്മത്തനായി ജീവിച്ചു.
മലകളുമാശു കുലുങ്ങീടുന്നു, ജലധികളാശു കലങ്ങീടുന്നു
വിടപികളൊക്കെയുലഞ്ഞീടുന്നു, തടിനികളൊക്കെയലഞ്ഞീടുന്നു
അങ്ങനെ അഹങ്കരിച്ച്‍, തന്റെ ശരീരബലവും ബുദ്ധിബലവും സംഘബലവും എല്ലാംകൊണ്ട്‍ അഹങ്കാരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച്‍ നാട്ടിലുടനീളം വീമ്പ്‍ കാണിച്ച്‍ നടക്കുകയാണ് ആ ഗജേന്ദ്രന്‍. അങ്ങനെ നടക്കുമ്പോള്‍ ഒരു ദിവസം വെയിലിന്റെ ചൂട് സഹിയ്ക്കാതെ ഗജേന്ദ്രന് വല്ലാത്ത ക്ഷീണംതോന്നി.
സ ഘര്‍മ്മ തപ്‍ത: കരിഭി: കരേണുഭിര്‍-
വ്ര്‌തോ മദച്യുത്‍ കളഭൈരനുദ്രുത:
വല്ലാത്ത ക്ഷീണം തോന്നി. ശരീരത്തില്‍നിന്ന്‍ -മദച്യുത്‍- മദജലം ഒരുപാട് പൊട്ടി ഒഴുകി. ഗജേന്ദ്രനെ സ്വൈരംകെടുത്താനെന്നപോലെ ആ മദജലത്തിന്റെ ഗന്ധംകാരണം കുറെ വണ്ടുകളും ഒപ്പം കൂടി.
ആഹന്ത നമ്മുടെ കാലദോഷത്തിനാ-
ലാഹവേ തോറ്റു തളര്‍ന്നു ശരീരവും
നേതാവിന് വല്ലാത്ത ക്ഷീണം. കയ്യിലുള്ള സമ്പാദ്യമൊക്കെ കുറഞ്ഞു കുറഞ്ഞുവന്നു. കൂടെയുള്ളവരെയൊക്കെ തീറ്റിപ്പോറ്റണ്ടേ.. അവര്‍ക്കൊക്കെ എന്നും പണം വേണം. പണത്തിന്റെ ആര്‍ത്തി അവര്‍ക്കും മൂത്ത്‍മൂത്ത്‍ വന്നു. പലതും പറഞ്ഞ്‍ വേണ്ടിയും വെറുതെയുമൊക്കെ പണം പിടുങ്ങാന്‍ തുടങ്ങി. വീട്ടുകാരും ബന്ധുക്കളുമൊക്കെ പലവശത്തുനിന്നും നല്ല വലി വലിക്കാന്‍ തുടങ്ങി. എന്നാലും അവരെയൊക്കെ സഹായിച്ചുകൊണ്ടിരുന്നു. ലീഡര് ഒന്നും പുറത്തേക്ക്‍ കാണിച്ചില്ല, ഒന്നും പറഞ്ഞതുമില്ല. പറഞ്ഞാല്‍ അതിന്റെ ഫലം വിപരീതമായാലോ എന്ന ഒരു ഭയം. മറ്റുള്ള ജീവികളൊക്കെ ഓടിപ്പോയതുപോലെ ഇവരും എങ്ങോട്ടെങ്കിലും പോയാലോ, വേറെ ആരെയെങ്കിലും നേതാവാക്കിയാലോ എന്ന ഭയം. മറ്റുള്ളവരെയൊക്കെ ഒന്നിപ്പിച്ച്‍ തന്നെ ഒറ്റപ്പെടുത്തിയാലോ എന്ന ഭയം. അഭിമാനക്ഷതം വരുമോ എന്ന ഭയം. ഭോഗേ രോഗഭയം കുലേ ച്യുതിഭയം വിത്തേ ന്ര്‌പാലാത്‍ ഭയം - അങ്ങനെ പലവിധം ഭയം.
മറ്റുള്ള എല്ലാ ജന്തുക്കളെയും ഭയപ്പെടുത്തി, തന്റെ നാടിനെ മുഴുവനും നശിപ്പിച്ച്‍, എല്ലാത്തിനെയും ഭയപ്പെടുത്തി, ആനക്കൂട്ടത്തോടുകൂടി ആ ഗജേന്ദ്രന്‍ ഉന്മത്തനായി രസിച്ച്‍ ഉല്ലസിച്ച്‍ നടക്കുമ്പൊ സൂര്യന്റെ സഹിയ്ക്കവയ്യാത്ത ചൂടുകൊണ്ട്‍ വല്ലാതെ ക്ഷീണിച്ച്‍ അടുത്തുകണ്ട ഒരു തടാകത്തില്‍, അത്‍ എത്ര ആഴമുണ്ട്‍, അതില്‍ എന്തെങ്കിലും അപായം പതിയിരിക്കുന്നുണ്ടോ, എന്നൊന്നും നോക്കാതെ, കൂട്ടത്തോടെ, അതിലേക്ക്‍ ഇറങ്ങി.
തടാകത്തില്‍ ഇറങ്ങി. ഹായ് !! എന്ത്‍ നല്ല ജലം ! എന്തൊരു ശീതളിമ. നല്ല തണുത്ത വെള്ളം. ഹായ്‍ !! എത്ര താമരകളാണ് വിരിഞ്ഞ്‍ നില്‍ക്കണത്, എന്ത്‍ ഭംഗിയാണ് കാണാന്‍, എന്നൊക്കെ തോന്നി. കുറെ വെള്ളം കുടിച്ചു. ക്ഷീണമൊക്കെ പോയി. തുമ്പിയില്‍ വെള്ളം നിറച്ച്‍ പിടിയാനകളുടെ ദേഹത്ത്‍ ഒഴിച്ചു. അവരുമായി ഏറെനേരം ക്രീഡകളില്‍ ഏര്‍പ്പെട്ടു.
അങ്ങനെയാണ് ജീവിതം. ആദ്യമാദ്യം നല്ല സുഖമാണെന്നൊക്കെ തോന്നും. ശരീരത്തിന്, -കുളിര്‍മ തോന്നും. സ്പര്‍ശനസുഖത്താല്‍ ശീതളിമ തോന്നും. വിരിഞ്ഞു നില്‍ക്കുന്ന താമരപ്പൂക്കളെ കണ്ട കണ്ണുപോലെ, സൗന്ദര്യം കാണുമ്പൊ ദര്‍ശനേന്ദ്രിയത്തിന് നല്ല സുഖമൊക്കെ തോന്നും. തടാകത്തിലെ താമരപ്പൂക്കളെ വിരിയിച്ച അതേ സൂര്യന്റെ ചൂടുകൊണ്ടുതന്നെയാണ് താനും ക്ഷീണിച്ചത്‍ എന്ന്‍ അറിഞ്ഞില്ല. കാണാനുള്ള കഴിവ് കണ്ണിന്റെയല്ല, ഹ്ര്‌ദയാകാശത്തിലെ സൂര്യന്റെ കഴിവാണെന്ന്‍ അറിഞ്ഞില്ല. പിടിയാനകളില്‍ നിന്ന്‍ കിട്ടുന്ന സ്പര്‍ശനസുഖം തന്റെതന്നെ ആത്മാവില്‍ നിന്നാണ് വരുന്നത്‍ എന്ന്‍ അറിഞ്ഞില്ല. തടാകത്തിന്റെ പകുതിയിലേറെ ചെളിയാണ്. വെള്ളം കുറച്ചേ ഉള്ളു. മറ്റുള്ള ജന്തുക്കളെ ആകര്‍ഷിയ്ക്കാനാണ് നല്ല തെളിഞ്ഞ വെള്ളവും നിറയെ താമരപ്പൂക്കളും വിരിയിച്ചിട്ടുള്ളത്‍ എന്ന്‍ അറിഞ്ഞില്ല. അതാണ് മായ.
ഒരു ഗ്രഹസ്ഥന്റെ അത്യന്തം ദു:ഖപൂരിതമായ ഒരു ചിത്രമാണ്, ഒരു വീഡിയോയാണ്, ഭാഗവതകാരന്‍ ഇവിടെ നമുക്ക്‍ കാണിച്ചുതരുന്നത്‍.
സ്വ പുഷ്‍കരേണോദ്ധ്യത ശീകരാംബുഭിര്‍-
ന്നിപായയന്‍ സംസ്നപയന്യഥാ ഗ്ര്‌ഹീ
തന്റെ വീട്ടുകാരിലൊക്കെ താന്‍ കരുണ കാണിയ്ക്കുകയാണ്, അവരെയൊക്കെ സ്നേഹിക്കുകയാണ് താന്‍ ചെയ്യുന്നത്‍, തന്റെ ധര്‍മ്മം നിറവേറ്റുകയാണ് ചെയ്യുന്നത്‍ എന്നൊക്കെ പറഞ്ഞ്‍ ജീവിക്കുന്ന ഗ്രഹസ്ഥന്‍ താനൊരു ഭയങ്കര ചളിക്കുണ്ടിലാണ് വീണിരിക്കുന്നത്‍ എന്നും അതിലുള്ള അപായങ്ങളെയൊന്നും അറിയാതെയും അതില്‍ രമിയ്ക്കുന്നു. ബാഹ്യമായി കുറച്ച്‍ സുഖാനുഭവങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക്‍ കിട്ടുന്നുണ്ട്‍, എന്നാല്‍ ആന്തരികമായി എന്നും ഭയത്തിലാണ്. ഭോഗേ രോഗഭയം കുലേ ച്യുതിഭയം...
തടാകത്തില്‍ കളിച്ച്‍ രസിച്ചുകൊണ്ടിരിക്കുമ്പളാണ് കാലില്‍ എന്തോ ഒന്ന്‍ കടിച്ചപോലെ തോന്നിയത്‍.
തം തത്ര കശ്ചിത് ന്ര്‌പ ദൈവചോദിതോ
ഗ്രാഹോ ബലീയാം ചരണേ രുഷാഗ്രഹീത്‍
അവിടെ ആ സമയത്ത്‍ കശ്ചിത്‍ - ന്ര്‌പാ !! ഹേ (പരീക്ഷിത്ത്‍) രാജാവേ, ഈശ്വരനിയോഗമെന്നപോലെയോ, വിധിയെന്ന പോലെയോ, പ്രാരബ്ധകര്‍മഫലാനുഭവ യോഗമെന്നപോലെയോ, എന്തോ ആയിരിയ്ക്കട്ടെ, ആ ഗ്രജേന്ദ്രന്റെ -ചരണേ- കാലില്‍, രുഷാ - ദേഷ്യത്തോടെ, ഒരു ഗ്രാഹോ -മുതല- പിടികൂടി. ഹേ രാജാവേ... കശ്ചിത്‍.. എവിടുന്നാണ് അത്‍ വന്നത്‍ എന്ന്‍ അറിയില്ല.
മുതല തടാകത്തില്‍ ജീവിക്കുന്നതാണ്. അതാണ് അതിന്റെ വാസസ്ഥാനം. എവിടുന്ന്‍ വന്നു, എന്താ വരാന്‍ കാരണം എന്നൊക്കെ ചിന്തിക്കുന്നതുതന്നെ പരമ വിഢിത്തമാണ് എന്ന്‍ ഭാഗവതകാരന്‍ പറയുന്നു. ഒരാള് മരിച്ചു എന്ന്‍ കേട്ടാല്‍, അല്ലാ, എന്താ മരിയ്ക്കാന്‍ കാരണം..? എന്ന്‍ അന്വേഷിയ്ക്കും. മരിയ്ക്കാന്‍ കാരണം വേണോ. കാരണമില്ലെങ്കില്‍ എന്താ മരിയ്ക്കില്ലേ.. കാരണമില്ലാതെ ആരും മരിയ്ക്കുന്നില്ലേ.. ജനിക്കുമ്പൊത്തന്നെ മരണവും കൂടെ ജനിക്കുന്നു. ജനിച്ചാല്‍ മരിക്കും. ഒരിയ്ക്കല്‍ ഒരാള്‍ ചോദിച്ചു, എന്തേ അദ്ദേഹം മരിയ്ക്കാന്‍ കാരണം. വളരെ സരളമായ ഭാഷയില്‍ ഉത്തരം പറഞ്ഞു, ജനിച്ചതുകൊണ്ട്‍, എന്ന്‍. അല്ലാതെ എന്താ പറയുക.
തന്റെ കാലില്‍ പിടികൂടിയത്‍ എന്താണെന്ന്‍ മറ്റേ കാലുകൊണ്ട്‍ തടവി നോക്കിയപ്പൊ ഓ ! അതൊരു മുതലയാണെന്ന്‍ മനസ്സിലായി. ഗജേന്ദ്രന്‍ ഒന്ന്‍ ഞെട്ടി, ഒന്ന്‍ നടുങ്ങി.
തഥ ആതുരം യൂഥപതിം കനേണവോ, വിക്ര്‌ഷ്യമാണം തരസാ ബലീയസാ -
ഒന്ന്‍ നടുങ്ങി എങ്കിലും പുറത്ത്‍ കാണിച്ചില്ല. തന്റെ അഭിമാനം പോവില്ലേ.. മാനേ ച്യുതിഭയം. പിന്നെ, ഇവരൊക്കെ തന്റെ കൂടെ ഉണ്ടല്ലോ എന്ന വിശ്വാസവും. ഗജേന്ദ്രന്റെ മുഖം വല്ലാതെ ചുളിഞ്ഞു. നല്ല വേദന അനുഭവപ്പെട്ടു. കാലൊന്ന്‍ കുടഞ്ഞ്‍ നോക്കി, പറ്റ്‍ണില്ല. ഒന്ന്‍ വലിച്ചുനോക്കി, പറ്റ്‍ണില്ല. സുഖമായി ഇരിക്കുമ്പോള്‍ പെട്ടെന്ന്‍ നെഞ്ചിലൊരു വേദന.. ഒന്ന്‍ നടുങ്ങിയോ !! ഒരു ഞെട്ടല്‍... ഉണ്ടായോ..
തഥ ആതുരം യൂഥപതിം - തങ്ങളുടെ യൂഥപതിം - നേതാവിന്റെ, ഗജേന്ദ്രന്റെ ആതുരം - ദു:ഖം- കണ്ടപ്പൊ, പിടിയാനകള്‍ ചോദിച്ചു, ഹായ്‍ നേതാവേ, എന്താ പ്രശ്നം, എന്ത് പറ്റി.. !! യൂഥപതി - ഒരു കൂട്ടത്തിന്റെ നേതാവ്‍... ഇത്‍ ഗജേന്ദ്രനാണോ, അതോ നാം ഓരോരുത്തരുമാണോ.. !!
ഗജേന്ദ്രന്‍ പറഞ്ഞു, ഏയ്‍ - അതൊന്നൂല്ല്യ, ഒരു ചെറിയൊരു മുതല, വളരെ നിസ്സാരം. ഞാന്‍ നോക്കിക്കോളാം. കുടഞ്ഞുനോക്കി, വലിച്ചുനോക്കി, പറ്റ്‍ണില്ല. ഭയങ്കര വേദന. മുതല കടി മുറുക്കി. തന്റെ കൂര്‍ത്ത അമ്പുപോലുള്ള പല്ലുകള്‍ ഗജേന്ദ്രന്റെ കാലിലേക്ക്‍ താഴ്‍ത്തി. വല്ലാത്ത വേദന, അനങ്ങാന്‍ പറ്റുന്നില്ല.
പിടിയാനകള്‍ ചോദിച്ചു, ഞങ്ങള്‍ സഹായിയ്ക്കണോ നേതാവേ..? ആ..ങ്‍ഹാ... അത്രയൊക്കൊന്നും തോന്ന്‍ണില്ല. ന്നാലും വലിയ്ക്കാന്‍ ചെറുതായിട്ടൊന്ന്‍ സഹായിച്ചാല്‍.....!! നന്നായിരുന്നു. അങ്ങനെ ഓരോ പിടിയാനകള്‍ ഒറ്റയ്ക്കൊറ്റയ്ക്കും എല്ലാവരും ഒന്നിച്ചും പിടിച്ചുവലിച്ചു. ഊഹും... ഒരു കാര്യോല്ല്യ, ഒരനക്കം വേണ്ടേ... ഫലം നാസ്തി. അപ്പോഴേയ്ക്കും ഗജേന്ദ്രന്റെ മറ്റേ കാലുകളും ചെളിയില്‍ താണുപോകാന്‍ തുടങ്ങി. ഇനി നിന്നുകൊണ്ട്‍ കാല് വലിയ്ക്കാനും പറ്റാത്ത നിലയായി. വലിച്ചാല്‍ വീണ്ടും ചെളിയില്‍ കൂടുതല്‍കൂടുതല്‍ ആണ്ടുപോകും. ഈ നക്രം അത്ര മോശക്കാരനല്ലാ എന്ന്‍ ഗജേന്ദ്രന് തോന്നി. കൊമ്പനാനകള്‍ എല്ലാവരും സഹായത്തിനെത്തി. അവരും ഓരോന്നായി ഗജേന്ദ്രനെ വലിച്ചുനോക്കി. ഒറ്റക്കെട്ടായും വലിച്ചുനോക്കി. അനങ്ങുന്ന്‍പോലുമില്ല. അപ്പഴയ്ക്കും നേതാവിന്റെ വീര്യശൗര്യാദികളൊക്കെ ക്ഷയിയ്ക്കാന്‍ തുടങ്ങി.
വീട്ടില്‍, കുടുംബത്തില്‍, സമൂഹത്തില്‍, സുഹ്ര്‌ദ്‍വലയത്തില്‍ ഒക്കെ, സുഖമായി കഴിയുന്നു എന്നാണ് ധരിച്ചിരിക്കുന്നത്‍. ഒന്ന്‍ നടക്കാന്‍ പോയതാ ഒരു കുന്നിന്‍ മുകളിലേക്ക്‍ - ചെറിയ ഒരു കല്ല്‍ കാലില്‍ കൊണ്ട്‍, തട്ടിത്തടഞ്ഞ്‍ താഴേയ്ക്ക്‍ വീണു. അഗാധമായ കുണ്ട്‍. ഉരുണ്ട്‍ വീഴുമ്പൊ ഒരു വള്ളിയില്‍ പിടികിട്ടി, അതില്‍ പിടിച്ച്‍ തൂങ്ങി നിന്നു. ഹാവൂ.. ചെറിയൊരു ആശ്വാസം. തൂങ്ങി നിന്നുകൊണ്ട്‍ മുകളിലേയ്ക്കൊന്ന്‍ നോക്കി. അപ്പളാ കണ്ടത്‍ താന്‍ പിടിച്ച വള്ളി, മുകളില്‍ ഒരു എലി കരണ്ടുകൊണ്ടിരിക്കുന്നു. കുന്നിന്‍ മുകളില്‍ ഒരു സിഹം അയാളെ തുറിച്ചുനോക്കി നില്‍ക്കുന്നു. അപ്പോഴാണ് തൊട്ടടുത്ത മറ്റൊരു വള്ളിയിലൂടെ ഓരോ തുള്ളി തേന് ഇറ്റിറ്റ്‍ വീഴുന്നത്‍ കണ്ടത്‍. നാവ് നീട്ടി ആ തേന്‍ കുടിയ്ക്കാന്‍ നോക്കി. പാമ്പിന്റെ വായില്‍ ഇരിയ്ക്കുന്ന തവള മുന്നിലൂടെ പറന്നുപോകുന്ന ഈച്ചയെ പിടിയ്ക്കാന്‍ നോക്കുന്നു. പാമ്പ്‍ എപ്പഴാണ് തവളയെ മുഴുവനായും അകത്താക്കുക എന്ന്‍ അറിയില്ല. അപ്പോഴാണ് ഈച്ചയെ പിടിയ്ക്കാന്‍ നോക്കണത്‍.. പിടിച്ചിരിക്കുന്ന വള്ളി മുകളില്‍ എലി കരണ്ടുകൊണ്ടിരിക്കുന്നു, ഏത്‍ നിമിഷവും പൊട്ടിവീഴും, താഴെയാണെങ്കിലോ അഗാധമായ കുണ്ടാണ്..
ഞങ്ങള്‍ക്ക്‍ ഒട്ടും സമയമേ ഇല്ല. സത്‍സംഗത്തില്‍ പങ്കെടുക്കണമെന്നൊക്കെ ഉണ്ട്‍. പക്ഷെ ജോലിയ്ക്ക്‍ പോണ്ടേ, വീടുണ്ട്‍, ഭാര്യയുണ്ട്‍, കുട്ടികളുണ്ട്‍, കുട്ടികളുടെ പഠിപ്പ്‍, പണം സമ്പാദിയ്ക്കണം, കൊടുക്കാനും വാങ്ങാനും എന്തൊക്കെയാണ്, നൂറുകൂട്ടം പണികളുണ്ട്‍.. ഒരു മിനിറ്റ് ഒഴിവില്ല. പിന്നെ നാമം ജപിയ്ക്കാനും കീര്‍ത്തിയ്ക്കാനും സ്തുതിയ്ക്കാനും ഭാഗവതം വായിയ്ക്കാനും ഒക്കെ എവിടെ സമയം. ആ... അതോ? അവടെ സപ്താഹം നടക്കുന്നുണ്ട്‍ എന്നൊക്കെ കേട്ടു. വളരെ നന്നായി കഥകള്‍ പറയുന്നുണ്ടത്രെ !! നോക്കാം, സമയം കിട്ടുമ്പൊ ഒന്ന്‍ പോയിട്ട്‍ വരണം.. ഒരു ചൊറിച്ചില്‍ വന്നാല്‍ ഒന്ന്‍ മാന്തിയാല്‍ ഒരു സുഖം. അതേപോലെയാണ് ഇതിനെയൊക്കെ കാണുന്നത്‍ ജനങ്ങള്‍. ഒരു നേരമ്പോക്ക്‍ പോലെ - ജസ്റ്റ്‍ ഒരു എന്റര്‍ട്ടൈന്‍മെന്റ്‍ പോലെ. ആര്‍ക്കും സീരിയസ്സായി തോന്ന്‍ണില്ല. നമുക്കൊക്കെ എന്റര്‍ട്ടൈന്‍മെന്റിനും ഉച്ചയ്ക്ക്‍ ശാപ്പാട്‍ കഴിയ്ക്കാനും ഒക്കെ വേണ്ടിയിട്ടാണോ ഈ ഭാഗവതമൊക്കെ എഴുതിയിട്ടുള്ളത്‍, അതോ സപ്താഹക്കാര്‍ക്ക്‍ പിഴപ്പിന് വേണ്ടിയിട്ടാണോ.
വന്ന കാര്യം മറന്ന് മറ്റ്‍ പല കളികളും കളിയ്ക്കുന്നവനെയാണ് ക്ര്‌പണന്‍ എന്ന്‍ പറയുന്നത്‍. പല ന്യായീകരണങ്ങളും പറഞ്ഞ്‍ ഒഴിയുന്നു. ഇപ്പൊ സമയമില്ല. ഞങ്ങള്‍ക്ക്‍ സീരിയസ്‍ ആയിട്ടുതന്നെ, വേണമെന്നൊക്കെ ഉണ്ട്‍, കുടുംബമുണ്ട്‍, കുട്ടികളുണ്ട്‍, അവരുടെ പഠിപ്പിന്റെ കാര്യമൊക്കെ നോക്കണം, ശ്ശോ എന്തൊരു തലവേദനയാണെന്നോ അതൊക്കപ്പാതെ ചിന്തിയ്ക്കുമ്പോ... !! ഇതൊക്കെ വളരെ നല്ല ഒരു എക്സ്‍ക്യൂസ്‍ ആണെന്നാണ് കരുതുന്നത്‍. തന്റെ ധര്‍മ്മം നിറവേറ്റുകയാണ് എന്നാണ് പുറമേയ്ക്ക്‍ തോന്നിപ്പിയ്ക്കുന്നതും പറയുന്നതും. സ്വയം വിഢിവേഷം കെട്ടുകയാണെന്ന്‍ അറിയുന്നില്ല. ആ തൂങ്ങിനില്‍ക്കുന്ന വള്ളി എപ്പളാണ് പൊട്ടിവീഴുക എന്ന്‍ അറിയില്ല. താഴേയ്ക്ക്‍ എപ്പൊ വേണെങ്കിലും വിഴാം. ഇതിനെയാണ് മഠയന്റെ ധൈര്യം എന്ന്‍ മഹാത്മാക്കള്‍ പറയുന്നത്‍. അതുകൊണ്ട്‍ ഇപ്പൊത്തന്നെ, ഈ നിമിഷംതന്നെ ആ ജഗദീശ്വരനെ വിളിയ്ക്കുക, ശരണം പ്രാപിയ്ക്കുക.
പിടിയാനകളും കൊമ്പനാനകളും എല്ലാംകൂടി പിടിച്ചുവലിച്ചിട്ടും ഗജേന്ദ്രന്റെ കാല് അനങ്ങിയില്ല. മുതലയുമായി കുറെ പൊരുതിനോക്കി. കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക്‍ പോയി, വേദന കൂടിക്കൂടി വന്നു. അതിശക്തനായ ഒരു മുതലയുടെ രൂപത്തില്‍, ഒരു നക്രത്തിന്റെ രൂപത്തില്‍, സാക്ഷാത്‍ കാലന്‍തന്നെ, നക്രരൂപത്തില്‍ തന്റെതന്നെ കര്‍മ്മഫലങ്ങള്‍ വന്നതാണോ എന്ന്‍ ഗജേന്ദ്രന്‍ ഭയന്നു. എല്ലാവരും കൂടി ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. തന്റെ ആതുരത, വേദന പങ്കുവെയ്ക്കാന്‍, ആരും ഇല്ലെന്ന്‍ മനസ്സിലായി. ആരെയും ആശ്രയിക്കാന്‍ പറ്റില്ല എന്ന്‍ പരിപൂര്‍ണ്ണമായി ബോധ്യപ്പെട്ടു. എല്ലാവരെയും പിടികൂടുന്ന മുതലയാണ്, കാലമാകുന്ന മുതല. വീട്ടുകാരും കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ വളരെ ആത്മാര്‍ത്ഥമായിത്തന്നെ അവര്‍ക്കൊക്കെ സഹായിയ്ക്കണമെന്നുണ്ട്‍. പണം ധാരാളമുണ്ട്‍. പക്ഷെ അതൊന്നും തന്റെ വേദന മാറ്റുന്നില്ല. തന്റെ വേദന ആരെങ്കിലും ഏറ്റെടുക്കുമോ, അതിന് സാധ്യമാണോ, അതൊക്കെ താന്‍തന്നെ അനുഭവിയ്ക്കണ്ടേ.. വേറെ വഴിയൊന്നുമില്ലല്ലൊ.
കാട്ടിലും മലയിലുമൊക്കെ തോന്നിയത്‍പോലെ സഞ്ചരിച്ചും തോന്നിയതൊക്കെ തിന്നും കുടിച്ചും ജീവിച്ചതുകൊണ്ടാണ്, ഉത്തമമായ ആഹാരവിഹാരാദികള്‍ ഇല്ലാത്തതുകൊണ്ടാണ് ഗജേന്ദ്രന്‍ തളര്‍ന്നത്‍ എന്ന്‍ ശ്രീശുകബ്രഹ്മര്‍ഷി പറയുന്നു.
തതോ ഗജേന്ദ്രസ്യ മനോബലൗജസാം
കാലേന ദീര്‍ഘേണ മഹാനഭൂത്‍ വ്യയ
ആഹാരം ശരീരത്തിന് ശക്തിയും ബലവും ഉണ്ടാകാനാണെന്ന്‍ ധരിച്ച്‍ തോന്നിയതൊക്കെ തോന്നുമ്പോഴൊക്കെ തിന്നും. അത്‍ -മനോബലൗജസാം കാലേനവ്യയ - മനോബലവും ഓജസ്സുമൊക്കെ കാലാന്തരത്തില്‍ ക്ഷയിപ്പിയ്ക്കുന്നു എന്ന്‍ ഋഷി വചനം. ആഹാരത്തില്‍ നിന്നാണ് മനസ്സ്‍ ഉണ്ടാകുന്നത്‍. അന്നാത്‍ മന: എന്ന്‍ ശ്രുതി. മനോബലമാണ് ശരീരബലത്തേക്കാള്‍ ശ്രേഷ്ഠം. മനോബലം പ്രദാനം ചെയ്യുന്ന ആ ഓജസ്സിനെ വ്ര്‌ഥാ ക്ഷയിപ്പിയ്ക്കരുത്. വീര്യസംരക്ഷണത്തിന്റെ പ്രാധാന്യവും ഋഷി ഇവിടെ വ്യക്തമാക്കുന്നു. യുക്താഹാര വിഹാരസ്യ - എന്ന്‍ ഭഗവാന്‍ ഗീതയിലും പറയുന്നു.
വേദന വന്നാല്‍ ആര് അനുഭവിക്കണം. ശരീരത്തിന്റെ വേദന ഭാര്യയോ മക്കളോ ബന്ധുക്കളോ മറ്റാരെങ്കിലുമോ കുറെശ്ശെ കുറെശ്ശെ അനുഭവിയ്ക്കുമോ. മനസ്സിനൊരു വേദന വന്നാല്‍ അത്‍ മറ്റ്‍ ആരെങ്കിലും അനുഭവിയ്ക്കുമോ..
ആനക്കൂട്ടം ഒന്നിച്ച്‍ പിടിച്ച്‍ വലിച്ചിട്ടും മുതലയുടെ കടിയില്‍നിന്ന്‍ ഗജേന്ദ്രനെ രക്ഷിയ്ക്കാന്‍ പറ്റിയില്ല. കുറെ കഴിഞ്ഞപ്പൊ എല്ലാ ആനകളും കാട്ടിലേക്ക്‍ കയറിപ്പോയി. ഗജേന്ദ്രന്‍ ഒറ്റപ്പെട്ടു. അവന്റെ ബലമെല്ലാം ക്ഷയിച്ചു, ശക്തിയെല്ലാം ചോര്‍ന്നു. എന്റെ ശരീരബലത്തെയാണല്ലോ ഞാന്‍ ആശ്രയിച്ചത്‍, എന്റെ പണത്തിനെയാണല്ലൊ ഞാന്‍ ആശ്രയിച്ചത്‍, എന്റെ അണികളെയാണല്ലൊ ഞാന്‍ ആശ്രയിച്ചത്‍, ഈ കൊമ്പന്മാരെയും വമ്പന്മാരെയുമൊക്കെയാണല്ലോ ഞാന്‍ ആശ്രയിച്ചത്‍ എന്ന്‍ വിചാരിച്ചപ്പോള്‍ ഗജേന്ദ്രന് അവരോടൊക്കെ എന്തെന്നില്ലാത്തൊരു വെറുപ്പ്‍ തോന്നി, വിരാഗത കൈവന്നു.
എന്റേതാണെന്ന്‍ ഞാന്‍ കരുതിയിരുന്നവരെല്ലാം എന്നെ വിട്ടുപോയല്ലൊ, ഞാന്‍ ആശ്രയിച്ചവരൊക്കെ എന്നെ വിട്ടുപോയല്ലൊ. എന്റെ എക്കൗണ്ടില്‍ എത്ര കോടികളുണ്ട്‍, അതിനെയാണല്ലോ ഞാന്‍ ആശ്രയിച്ചത്‍. അതൊക്കെ ഒന്നിനും കൊള്ളിയ്ക്കാത്തതായി പോയല്ലൊ. തുച്ഛമായ ഒരു മുതലയുടെ പിടിയില്‍നിന്ന്‍, കാലമാകുന്ന മുതലയുടെ കടിയില്‍നിന്ന്‍, എന്നെ രക്ഷിയ്ക്കാന്‍ ഇതൊന്നും പര്യാപ്തമായില്ലല്ലോ. രാവും പകലും ഞാന്‍ ആര്‍ക്കുവേണ്ടിയാണോ കഷ്ടപ്പെട്ടത്‍, ആര്‍ക്കുവേണ്ടിയാണോ അധ്വാനിച്ചത്‍, അവരെല്ലാവരും എന്നെ വിട്ടുപോയി. ഭാര്യയും മക്കളും അടക്കം ഇപ്പൊ എന്നെ തള്ളിയിരിക്കുന്നു. എന്റെ എഞ്ചിനീയറിങ്ങ്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മറ്റ്‍ പലപല പ്രമാണപത്രങ്ങളും എല്ലാം ഒന്നിനും കൊള്ളാത്തതാണെന്ന്‍ ഇപ്പൊ മനസ്സിലായി. ഡോക്‌ടറോട്‍ പറഞ്ഞു, എത്ര പണം വേണമെങ്കിലും തരാം, എന്റെ വേദനയൊന്ന്‍ ഭേദമാക്കിത്തരണം. ഡോക്‍ടര്‍ പറഞ്ഞു ; കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിയ്ക്കുന്നുണ്ട്‍, പണമൊക്കെ ഞാന്‍ വാങ്ങിച്ചുകൊള്ളാം - ആ ഒരു ഉപകാരം ചെയ്തുതരാം, പക്ഷെ വേദനയുടെ കാര്യത്തില്‍, എന്താ രോഗം എന്നുതന്നെ പിടിയ്ക്കാന്‍ പറ്റ്‍ണില്ല, അതുകൊണ്ട്‍ ഒന്നും പറയാന്‍ പറ്റില്ല. ഡോക്‍ടര്‍ പറഞ്ഞു, എല്ലാ വൈദ്യന്മാരുടെയും വൈദ്യനായി, എല്ലാ ഡോക്‍ടര്‍മാരുടെയും ഡോക്‍ടറായി ഒരാളുണ്ട്‍, അദ്ദേഹത്തോട്‍ പറഞ്ഞാമതി. ആത്മാര്‍ത്ഥതയോടെ പറയണമെന്ന്‍ മാത്രം. ഹേ ഡോക്‍ടര്‍ !! അതാരാണ്, അദ്ദേഹത്തെ ഒന്ന്‍ വിളിയ്ക്കൂ, വേഗം വരാന്‍ പറയൂ, എത്ര പണമാണെങ്കിലും കൊടുക്കാം. ഡോക്‍ടര്‍ പറഞ്ഞു, അദ്ദേഹത്തെ നിങ്ങള്‍തന്നെ വിളിയ്ക്കണം, അദ്ദേഹത്തെ ഈശ്വരന്‍ എന്ന്‍ പറയും. എല്ലാ ആശ്രയങ്ങളും അറ്റുപോയപ്പളാണ് ഈശ്വരനെ ഓര്‍മ്മ വന്നത്‍..
ആന ആരെ ആശ്രയിയ്ക്കും. ആന ഏത്‍ ഈശ്വരനെ ആശ്രയിയ്ക്കും. ഏത്‍ ശക്തിയെ വിളിയ്ക്കും. ഏതിനെയെങ്കിലും വിളിയ്ക്കണമെങ്കില്‍ അതിന്റെ പേരോ നാളോ ഒക്കെ അറിയണ്ടേ. ആന വിചാരിച്ചു, ആന പ്രാര്‍ത്ഥിച്ചു, ഹേ ജഗദീശ്വരാ, അങ്ങ്‍ ആരാണെന്ന്‍ എനിയ്ക്കറിയില്ല, അങ്ങയുടെ ശക്തി എന്താണെന്ന്‍ എനിയ്ക്കറിയില്ല, അങ്ങയുടെ രൂപം എന്താണെന്ന്‍ എനിയ്ക്കറിയില്ല.
യാദ്ര്‌ശാസി മഹാദേവോ, താദ്ര്‌ശായി നമോ നമ:
ഈ പ്രപഞ്ചത്തില്‍ ഒന്നിനെയും, ആരെയും ആശ്രയിയ്ക്കാന്‍ കൊള്ളില്ലാ എന്ന്‍ ഇപ്പൊ എനിയ്ക്ക്‍ ബോധ്യമായിരിയ്ക്കുന്നു. അങ്ങ്‍ എവിടെയായാലും വേണ്ടില്ല, ഏത്‍ രൂപത്തിലായാലും വേണ്ടില്ല, ഏത്‍ ഭാവത്തിലായാലും വേണ്ടില്ല, ഞാന്‍ അങ്ങയെ ശരണം പ്രാപിയ്ക്കുന്നു, എന്റെ എല്ലാമെല്ലാം, എന്നെത്തന്നെയും ഞാന്‍ അങ്ങേയ്ക്കായി ഇതാ സമര്‍പ്പിയ്ക്കുന്നു.. അങ്ങ്‍ എവിടെയുണ്ടോ, അങ്ങ്‍ എങ്ങിനെയുണ്ടോ, അങ്ങനത്തെ അങ്ങയ്ക്കായിക്കൊണ്ട്‍ നമസ്കാരം.
ഹേ ജഗദീശ്വരാ !!
ഗ്രാഹേണ പാശേന വിധാതുരാവ്ര്‌തോ-
പ്യഹം ച തം യാമി പരം പരായണം
നക്രമാകുന്ന - മുതലയാകുന്ന പാശാത്താല്‍ ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഞാന്‍ സകല ചരാചരങ്ങള്‍ക്കും ആശ്രയമായിരിയ്ക്കുന്ന ആ പരമേശ്വരനെ ശരണം പ്രാപിയ്ക്കുന്നു.
പ്രചണ്ഡവേഗാദഭിധാവതോ ഭ്ര്‌ശം, ഭീതം പ്രപന്നം പരിപാതി യദ്‍ഭയാന്‍,
മ്ര്‌ത്യു: പ്രധാവതി അരണം തമീമഹി
ഈ ലോകംതന്നെ ആരെ ആശ്രയിച്ചും ഭയപ്പെട്ടും മരിയാദയെ അതിക്രമിയ്ക്കാതിരിയ്ക്കുന്നുവോ ആ ദേവനെത്തന്നെ ഞാന്‍ ശരണം പ്രാപിയ്ക്കുന്നു. ഗജേന്ദ്രന്‍ പരിപൂര്‍ണ്ണമായി പ്രപത്തി ചെയ്തപ്പോള്‍, തന്റെ പൂര്‍വ്വജന്മത്തിന്റെ സ്മരണകള്‍ ഉണര്‍ന്നു. തന്റെ വിചാരശക്തിയാല്‍ മനസ്സിനെ മറ്റ്‍ വിഷയങ്ങളില്‍നിന്ന്‍ പിന്‍വലിച്ചിട്ട്‍ ഹ്ര്‌ദയത്തില്‍ ഉറപ്പിച്ച്‍ മുന്‍ജന്മത്തില്‍ നിരന്തരം അഭ്യസിച്ചിരുന്ന പരമമന്ത്രസ്വരൂപമായ സ്തോത്രംകൊണ്ട് ഭഗവാനെ സ്തുതിയ്ക്കാന്‍ തുടങ്ങി.
എലി കരണ്ടുകൊണ്ടിരിയ്ക്കുന്ന ആ വള്ളി എപ്പൊ പൊട്ടി ഞാന്‍ താഴെ വിഴും എന്നറിയില്ല. ഏറ്റവും വിശാലമായ ഈ സംസാരസാഗരത്തിലെ കരാളകാലമായ ആ നക്രം,
സംസാര സാഗര വിശാല കരാളകാല
നക്രഗ്ര്‌ഹ ഗ്രസന നിഗ്രഹ വിഗ്രഹസ്യ
ഹേ ജഗദീശ്വരാ അതിനെ ഇല്ലായ്മ ചെയ്ത്‍ എന്റെ വിഗ്രഹത്തിനെ, എന്റെ ശരീരത്തിനെ, എന്നെ രക്ഷിയ്ക്കണേ -
അരണം തമീമഹീ......... ശരണം ത്വമേവ, ശരണം ത്വമേവ, ഭഗവന്‍ നമസ്തേ .
ഹേ ഭഗവന്‍ ഞാന്‍ ഇതാ എന്റെ സകല ധര്‍മ്മങ്ങളും നിന്റെ പാദങ്ങളില്‍ നിരുപാധികമായി - അണ്‍കണ്ടീഷണലി- സമര്‍പ്പിയ്ക്കുന്നു.
സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ - എന്ന ഗീതാവചനം പലര്‍ക്കും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാകുന്നേ ഇല്ല. എന്താ ഭഗവാന്‍ എല്ലാ ധര്‍മ്മവും ഉപേക്ഷിയ്ക്കാന്‍ പറയണത്‍.. ധര്‍മ്മമൊക്കെ പരിത്യജിച്ചാല്‍ പിന്നെ ഈ ജഗത്‍ തന്നെ ഉണ്ടോ, അത്‍ സര്‍വ്വവിനാശത്തിനാവില്ലേ... എന്ന പമ്പരവിഢിത്തം ചോദിക്കും. അതിന്റെ ശരിയായ അര്‍ത്ഥം ഗജേന്ദ്രസ്തുതിയില്‍ നിന്ന്‍ തെളിയും. ആരെ ഭയന്നിട്ടാണോ സൂര്യചന്ദ്രനക്ഷത്രവായു ആദികളൊക്കെ ക്ര്‌ത്യമായി അവരുടെ ധര്‍മ്മം നിര്‍വഹിയ്ക്കുന്നത്‍, ഈ പ്രപഞ്ചത്തിനുതന്നെ കാരണഭൂതമായിട്ടുള്ളത്‍, ഇതിനെത്തന്നെ നിര്‍മ്മിച്ചിട്ടുള്ളത്‍ ആരാണോ, ആ ജഗത്‍പിതാവിന്റെതാണ് ആ ധര്‍മ്മം. അതൊക്കെ അദ്ദേഹത്തിന് വിട്ടുകൊടുക്കുക. അദ്ദേഹത്തിന്റെ കാര്യം അദ്ദേഹം നോക്കിക്കോളും. ആ പരമേശ്വരന്റെ ആദേശത്തെ അംഗീകരിച്ച്‍കൊണ്ട്‍ ജീവിച്ചാമതി. ഈശ്വരനെ ആശ്രയിയ്ക്കുക. ലോകത്തെ വ്യവഹരിയ്ക്കുക. പ്രപഞ്ചദ്രവ്യങ്ങള്‍ വ്യവഹരിയ്ക്കാനും പ്രപഞ്ചകാരകന്‍ ആശ്രയിയ്ക്കാനും ഉള്ളതാണ്. ഈശ്വരനെ വ്യവഹരിച്ച്‍ പ്രപഞ്ചത്തെ ആശ്രയിയ്ക്കുന്നതാണ് അധര്‍മ്മം.
ആശ്രയം ഭദ്രം ഈക്ഷയത - ആശ്രയിയ്ക്കാന്‍ കൊള്ളാത്ത വസ്തുക്കളെ ത്യജിയ്ക്കുമ്പോള്‍ ആശ്രയഭദ്രമായതിനെ, ആശ്രയിയ്ക്കാന്‍ കൊള്ളുന്നതിനെ ദര്‍ശിയ്ക്കാന്‍ പറ്റും, ശാശ്വതമായതിനെ കാണും, എന്ന്‍ ഋഷിവചനം. ഭഗവാന്‍ മാത്രമേ ആശ്രയയോഗ്യമായിട്ടുള്ളു എന്ന്‍ അറിഞ്ഞ്‍, അല്ലാത്തതിനെയൊക്കെ വിട്ട്‍, ഭഗവാനെ ആശ്രയിയ്ക്കുക, അപ്പൊ - സര്‍വ്വ പാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച - പരിപൂര്‍ണ്ണ ആധാരം കിട്ടും, പരിപൂര്‍ണ്ണ ആശ്രയത്വം കിട്ടും. ഈശ്വരനെ ആശ്രയിയ്ക്കുക, ലോകത്തെ വ്യവഹരിയ്ക്കുക, പണത്തിനെ വ്യവഹരിയ്ക്കുക, ആശ്രയിയ്ക്കാതിരിയ്ക്കുക, അത്‍ അസത്ത്‍ആണ്. അസത്ത്‍ ആയിട്ടുള്ളതൊക്കെ ചതിയ്ക്കും. സ്വന്തം ശരീരവും മനസ്സും അഭിമാനവും പഠിപ്പും പത്രാസും സര്‍ട്ടിഫിക്കറ്റുകളും ഒക്കെ ചതിയ്ക്കും. അതെല്ലാം വിട്ടുപോകും. ആത്മാവല്ലാത്ത സകല ധര്‍മ്മങ്ങളെയും വിട്ട്‍ സ്വ-ആത്മാവിന് ശരണാഗതി ചെയ്യൂ - എന്നാണ് സര്‍വ്വധര്‍മ്മാന്‍ പരിത്യജ്ജ്യ മാമേകം ശരണം വ്രജ എന്നതിന്റെ അര്‍ഥം.
ഗജേന്ദ്രനില്‍ തന്റെ പൂര്‍വ്വജന്മ സ്മരണ ഉണര്‍ന്നതോടെ ശംഖ്‍ചക്രഗദാധാരിയായ ഗരുഡാരൂഢനായ ശ്രീഹരിയുടെ രൂപം മനസ്സില്‍ തെളിഞ്ഞു. ഔപനിഷദീയ ശബ്ദങ്ങളാല്‍ ഗജേന്ദ്രന്‍ ശ്രീഹരിയെ സ്തുതിച്ചു...
ഓം നമോ ഭഗവതേ തസ്മൈ യത ഏതത്‍ ചിദാത്മകം
പൂഷായ ആദിബീജായ പരേശായ അഭി ധീമഹി
തസ്മൈ നമ: പരേശായ ബ്രഹ്മണേ അനന്ത ശക്തയേ
അരൂപായോരുരൂപായ നമാശ്ചര്യ കര്‍മണേ
നമാത്മപ്രദീപായ സാക്ഷിണേ പരമാത്മനേ
നമോ ഗിരാം വിദൂരായ മനസദ്‍ച്ചേദസാമപി
നമ: ശാന്തായ ഘോരായ ഗൂഢായ ഗുണധര്‍മിണേ
നിര്‍വിശേഷായ സാമ്യായ നമോ ജ്ഞാനഘനായ ച
ക്ഷേത്രജ്ഞായ നമസ്തുഭ്യം സര്‍വ്വാധ്യക്ഷായ സാക്ഷിണേ
പുരുഷായ ആത്മമൂലായ മൂലപ്രക്ര്‌തയേ നമ:
നമോ നമസ്തേ അഖില കാരണായ,
നിഷ്‍കാരണായ അത്ഭുത കാരണായ
സര്‍വ്വാംഗമാമ്നായ മഹാര്‍ണ്ണവായ
നമോഽപവര്‍ഗ്ഗായ പരായണായ
തടാകത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരപ്പൂക്കള്‍ പറിച്ച്‍ ജഗത്തിന്റെ സ്രഷ്ടാവും സകലതിനും കാരണഭൂതനുമായ പരമേശ്വരന് അര്‍ച്ചിച്ചുകൊണ്ട്‍ ഗജേന്ദ്രന്‍ സുതിച്ചു -
യഥാര്‍ച്ചിഷോഽഗ്നേ: സവിതുര്‍ഗ്ഗഭസ്തയോ, നിത്യാന്തി സംയാന്ത്യസക്ര്‌ത്‍ സ്വരോചിഷ:
തഥാ യതോഽയം ഗുണസംപ്രവാഹോ, ബുദ്ധിര്‍മന: ഖാനി ശരീര സര്‍ഗ്ഗാ:
ആ ഭഗവാന്‍ ദേവനോ അസുരനോ മനുഷ്യനോ തിര്യക്കോ സ്ത്രീയോ പുരുഷനോ നപുംസകമോ ഏതെങ്കിലും വിധത്തിലുള്ള വല്ല പ്രാണിയോ ത്രിഗുണങ്ങള്‍ ഉള്ളതോ ഇല്ലാത്തതോ വല്ല കര്‍മ്മത്താലും ഉണ്ടാക്കപ്പെട്ടതോ സ്ഥൂലമോ സുക്ഷ്മമോ എന്ത്‍തന്നെ ആവട്ടെ....
സവൈ ന ദേവാസുരമര്‍ത്യ തിര്യങ്‍, ന സ്ത്രീ ന ഷണ്ഡോ ന പുമാന്‍ ന ജന്തു :
അല്ല, വേണ്ട -
നായം ഗുണ: കര്‍മ നസത്‍ ന അസത്‍ , നിഷേധശേഷോ ജയതാദശേഷ:
ഇതൊന്നുമല്ലെങ്കില്‍ വേണ്ട, ഇതിനെയൊക്കെ നിഷേധിച്ചതിനുശേഷവും എല്ലാമെല്ലാമായി, പരിപൂര്‍ണ്ണമായി ഏതൊന്ന്‍ ശേഷിയ്ക്കുന്നുവോ, അതിനായിക്കൊണ്ട്‍ എന്റെ നമസ്കാരം. ഓം പൂര്‍ണ്ണമദം പൂര്‍ണ്ണമിദം പൂര്‍ണ്ണാത്‍പൂര്‍ണ്ണമുദച്യതേ, പൂര്‍ണ്ണസ്യപൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ... എന്ന ഉപനിഷദ്‍വചനം ഗജേന്ദ്രന്‍ സ്മരിക്കുന്നു.
ആ പരമേശ്വരന്റെ അമിതപ്രഭാവത്തിനെ സ്തുതിപൂര്‍വ്വം നമസ്കരിയ്ക്കുന്നു...
നമോ നമസ്തുഭ്യമസഹ്യവേഗ, ശക്തിത്രയായാഖിലധീ ഗുണായ,
പ്രപന്നപാലായ ദുരന്ത ശക്തയേ, കദിന്ദ്രിയാണാമനവാപ്യ വര്‍ത്മനേ
അത്യന്തം ബലമുള ത്രിഗുണാത്മികയായ മായയാല്‍ പീഡിതരാകുന്ന ജീവാത്മാക്കളില്‍ കരുണ കാണിയ്ക്കുന്ന ആ ഭഗവാനെ നമസ്കരിച്ചു, തന്റെ സകലതും ആ ശക്തിയ്ക്കുമുന്നില്‍ സമര്‍പ്പിച്ചു. സര്‍വ്വധര്‍മ്മാന്‍ പരിത്യജ്ജ്യ....
ഈശ്വരന്റെ നിര്‍ഗ്ഗുണരൂപത്തെയും, സഗുണരൂപത്തെയും മറ്റ്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതിനെയും ഗജേന്ദ്രന്‍ സ്തുതിക്കുന്നു.
ഗജേന്ദ്രന്റെ ആര്‍ത്തനാദം കേട്ട ശ്രീഹരി അനന്തശയനത്തില്‍നിന്ന്‍ എണീറ്റു, ഗരുഡന്‍ സ്വയം വാഹനമായി വന്നു നിന്നു. ശംഖ് ചക്രം ഗദ തുടങ്ങിയ ഭൂഷണാദികളെല്ലാം സ്വയം ഓടിവന്ന്‍ ഭഗവാന്റെ കൈകളില്‍ ഇരുന്നു. വൈകുണ്ഠത്തില്‍നിന്ന്‍ ഭഗവാന്‍ ഓടിയത്രെ. കാലില്‍ മെതിയടി ധരിക്കാനുംകൂടി മറന്നുവത്രെ !! ആര്‍ത്തനായ തന്റെ ഭക്തന്റെ രോദനം ആര്‍ത്തത്രാണപരായണനായ ഭഗവാന് സഹിക്കാന്‍ പറ്റില്ലല്ലൊ.
പെട്ടെന്ന്‍ ഗരുഡവാഹനനായി ശംഖചക്രഗദാപത്മങ്ങളേന്തി പീതാംബരധാരിയായി -
തത്രാഖിലാമരമയോ ഹരിരാവിരാസീത്‍ - ശ്രീഹരി ഗജേന്ദ്രനുമുന്നില്‍ പ്രകടമായി.
ശ്രീഹരിയെ കണ്ടമാത്രയില്‍ത്തന്നെ തടാകത്തില്‍നിന്ന്‍ താമരപ്പൂക്കള്‍ പറിച്ച്‍ ഗജേന്ദ്രന്‍ ഭഗവാന് സമര്‍പ്പിച്ചുകൊണ്ട്‍ -
നാരായണാ അഖിലഗുരോ നമസ്തേ,
നാരായണാ അഖിലഗുരോ നമസ്തേ,
ഗഹനങ്ങളായ മാധുര്യമൂറുന്ന ശബ്ദങ്ങളാല്‍ വീണ്ടും വീണ്ടും ഗജേന്ദ്രന്‍ ശ്രീഹരിയെ സ്തുതിച്ചു . ഭാഗവതത്തില്‍ അത്യന്തം ഹ്ര്‌ദയസ്പര്‍ശിയായ ഒരു സ്തുതിയാണ് ഗജേന്ദ്രസ്തുതി.
ശ്രീഹരി തന്റെ വരദഹസ്തങ്ങളാല്‍ ഗജേന്ദ്രനെ വലിച്ചുകയറ്റി, കൂടെ മുതലയും വന്നു. തന്റെ സുദര്‍ശനചക്രത്താല്‍ മുതലയ്ക്ക്‍ ആദ്യം മോക്ഷം കൊടുത്തു. ഭഗവാനെ സ്തുതിച്ചത്‍ ഗജേന്ദ്രനാണ്, മോക്ഷം കിട്ടിയത്‍ മുതലയ്ക്കും. ഗജേന്ദ്രന്‍ ചോദിച്ചു, ഭഗവാനേ ഇതെവിടുത്തെ ന്യായമാണ്, എന്ന്‍. അപ്പൊ ഭഗവാന്‍ പറഞ്ഞു, എന്റെ ഭക്തനായ നിന്റെ കാല് പിടിച്ചത്‍ അവനാണ്. ഭക്തന്റെ പാദസേവ ചെയ്യുന്നവന്‍ ഭക്തനേക്കാള്‍ മുന്നിലാണ്, മുക്തിയുടെ കാര്യത്തില്‍ അവന്റെ നമ്പര്‍ ആദ്യം വരും.
തരുണാരുണസമ ചരണസരോരുഹ സ്മരണയുണ്ടാ
വാനായ്‍ തരിക വരം മമ കരുണാകരാ ഹരേ
എന്റെ ദാസന്റെ ദാസനാണ് എനിയ്ക്ക്‍ അത്യന്തം പ്രിയപ്പെട്ടവന്‍, എന്റെ ഭക്തന്റെ ദാസന്റെ മഹത്വം വര്‍ണ്ണിയ്ക്കാന്‍ എനിയ്ക്കുതന്നെ സാധ്യമല്ല എന്ന്‍ ഭഗവാന്‍ പറഞ്ഞു.
ഗജേന്ദ്രനെ വലിച്ചു കയറ്റിയപ്പോള്‍ ശ്രീഹരിയുടെ കരസ്പര്‍ശത്താല്‍തന്നെ ഗജേന്ദ്രന്റെ എല്ലാ പാപങ്ങളും അറ്റുപോയി എന്ന്‍ പറയുന്നു..
ഗജേന്ദ്രോ ഭഗവത്‍സ്പര്‍ശാദ്‍ വിമുക്തോ അജ്ഞാന ബന്ധനാത്‍ -
അജ്ഞാനമാകുന്ന സകല ബന്ധനങ്ങളില്‍നിന്നും ഗജേന്ദ്രന്‍ മുക്തനായി, എന്ന്‍ മാത്രമല്ല
പ്രാപ്തോ ഭഗവതോ രൂപം പീതവാസാശ്ചതുര്‍ഭുജ:
ഗജേന്ദ്രന്‍ പീതാംബരധാരിയും നാലു കൈകളോടുകൂടിയവനും ആയ ശ്രീഹരിയുടെ രൂപംപൂണ്ടു എന്ന്‍ ശ്രീശുകബ്രഹ്മര്‍ഷി പറയുന്നു. സാലോക്യം സാമീപ്യം സാരൂപ്യം എന്നിങ്ങനെ മൂന്നുവിധത്തില്‍ ആണ് മുക്തി എന്ന്‍ പറയുന്നു. ഗജേന്ദ്രനു ശ്രീഹരി സ്വന്തം രൂപംതന്നെ കൊടുത്തു, തന്നെത്തന്നെ കൊടുത്തു. ഇതാണ് സാരൂപ്യമുക്തി
അഗസ്ത്യമഹര്‍ഷിയുടെ ശാപത്താല്‍ ഹുഹു എന്ന ഗന്ധര്‍വ്വന്‍ ആനയായിത്തീര്‍ന്ന ആ ഗജേന്ദ്രന്‍ തന്റെ സര്‍വ്വപാപങ്ങളില്‍നിന്നും മോചിതനായി, സാരൂപ്യമുക്തി പ്രാപിച്ച്‍ ചതുര്‍ബാഹുവും പീതാംബരധാരിയുമായ ഒരു ഗന്ധര്‍വ്വനായി ശ്രീഹരിയെ വീണ്ടും വീണ്ടും പ്രണമിച്ചിട്ട്‍ ഗന്ധര്‍വ്വലോകത്തേയ്ക്ക്‍ പോയി.
അത്യന്തം ഹ്ര്‌ദയസ്പര്‍ശിയാണ് ഭാഗവതത്തിലെ ഓരോ കഥകളും. ഇതിന്റെയൊക്കെ ശ്രവണങ്ങളും പഠനങ്ങളും എല്ലാമെല്ലാം നമ്മുടെ മനസ്സിനെ പവിത്രീകരിക്കും, ഈശ്വരോന്മുഖമാക്കിത്തീര്‍ക്കുന്നു.
ശുഭം.
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 3:09 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
2015 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച
തത്‍ ത്വം അസി
ഞാന്‍ ഈശ്വരനാണ്/ബ്രഹ്മമാണ് (അഹം ബ്രഹ്മാസ്മി) എന്ന്‍ സങ്കല്‍പ്പിക്കുന്നത്‍ ശരിയായ പഠന-പാഠന രീതിയല്ല. ഒന്നാമത്‍ ബ്രഹ്മം എന്താണെന്ന്‍തന്നെ അറിയില്ല. അറിയാത്ത ബ്രഹ്മത്തിനെ സങ്കല്‍പ്പിക്കുമ്പോള്‍ അത്‍ എന്തോ ആകാശം മുട്ടുവോളം വലിപ്പമുള്ളതോ, എന്തൊക്കെയോ അപാരശക്തികളുള്ളതോ എന്റെ സകല കര്‍മ്മങ്ങള്‍ക്കും എവിടെയോ മറഞ്ഞിരുന്ന്‍, എന്തെല്ലാമോ ഫലം തരുന്നതോ, ഇത്യാദി, ഒക്കെയായ ജീവനുള്ള ഒരു മഹാ ജീവിയെയൊക്കെ സങ്കല്‍പ്പിക്കും. അതാണ് ഞാനെന്നും സങ്കല്‍പ്പിക്കും. അല്ലെങ്കിലേ അഹങ്കാരംകൊണ്ട്‍ കണ്ണുകാണാത്ത മനുഷ്യന്‍ അങ്ങിനെയൊക്കെ ചിന്തിക്കുമ്പോള്‍, അഹങ്കാരംകൊണ്ട്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങും എന്നല്ലാതെ വേറൊന്നും സംഭവിക്കില്ല. പ്രജ്ഞാനം ബ്രഹ്മ: അല്ലെങ്കില്‍ സര്‍വ്വം ഖല്വിതം ബ്രഹ്മ: എന്നാണ് ആദ്യം ആചാര്യന്‍ പഠിപ്പിക്കുന്നത്‍. ഇത്‍ ശിഷ്യനില്‍ ഇദംവ്ര്‌ത്തിയെ വളര്‍ത്തുന്നു. ഇതെന്ത്‍? എന്ന ചോദ്യം അവനവനില്‍ ഉത്ഭൂതമാകുന്നു. അപ്പോള്‍ ആചാര്യന്‍ പറയും, വത്സാ ബ്രഹ്മത്തിന്റെ സ്വരൂപം പ്രജ്ഞാനമാണ്, അതല്ലാതെ എങ്ങും ഏതിലും മറ്റൊന്നുമില്ല, അതുകൊണ്ടുതന്നെ അത്‍ സര്‍വ്വം ഖല്വിതം ബ്രഹ്മ: എന്നും അറിയണം. അപ്പോഴും ശിഷ്യന് തന്റെ മനോവ്ര്‌ത്തികള്‍ നിവര്‍ത്തിക്കുന്നില്ല. അടുത്ത സംശയം വരുന്നു, ആചാര്യാ അങ്ങിനെയാണെങ്കില്‍ അത്‍ എങ്ങിനെ ബോധ്യമാകും, ഞാന്‍ അതിനെ എവിടെയാണ് തിരയേണ്ടത്‍. അന്നേരം ആചാര്യന്‍ പറയുന്നതാണ്, ഹേ വത്സ അതുതന്നെയാണ് - തത്‍ ത്വം അസി - അത്‍ നീതന്നെയാണ്, എന്നുവെച്ചാല്‍ നിന്നില്‍ അഹം അഹം എന്ന്‍ സദാ സ്‍ഫുരിച്ചുകൊണ്ടിരിക്കുന്ന ആ ഒരു വസ്തുവുണ്ടല്ലോ, അതിനെ നീ കണ്ടില്ല, അതിനെ നീ ശ്രദ്ധിച്ചില്ല, നീ അറിഞ്ഞില്ല. ആ അഹമഹമെന്ന്‍ - ഞാന്‍ ഞാന്‍ - എന്ന്‍ - എവിടെനിന്നാണോ സ്‍ഫുരിക്കുന്നത്‍, അതിന്റെ മൂലം ഏതാണോ, അവിടേക്ക്‍ ശ്രദ്ധിക്കൂ. ഉത്തമശിഷ്യന് അധികമൊന്നും കൊടുക്കേണ്ടതില്ല. ശരീരത്തെയും നിഷേധിച്ച്‍ മനസ്സിനെയും നിഷേധിച്ച്‍ കഴിയുമ്പോള്‍ അവിടെ ഒരു ഇരുട്ട്‍ - ഒരു മൂടുപടം - ശിഷ്യന് ബോധ്യപ്പെടുന്നു. അപ്പൊ ശിഷ്യന്‍ വീണ്ടും ജാഗ്രത്തിലേക്ക്‍വന്ന്‍ ആചാര്യനോടായി പറയുന്നു, ആചാര്യാ! അവിടെ വെറും തമസ്സാണല്ലൊ അനുഭൂതമാകുന്നത്‍. ഹേ വത്സാ, അത്‍ നിന്റെ ചിത്ത്‍ ആണ്. ആ തമസ്സിനെ/ഇരുട്ടിനെ ശ്രദ്ധിക്കുക, അതിനെത്തന്നെ ധ്യാനിക്കുക. വീണ്ടും ആ ഇരുട്ടിനെ -ചിത്തിനെ- ധ്യാനിക്കുന്ന ശിഷ്യന്‍ അതിനുമപ്പുറത്തേക്ക്‍ കടക്കുമ്പോള്‍, അതിനെക്കൂടി നിഷേധിക്കുമ്പോള്‍, ആ ഇരുട്ടും നീങ്ങി ആ അഹമെന്ന വ്യക്തിസത്ത ദ്ര്‌ഷ്ടമാവുകയും, അതില്‍ത്തന്നെ നിന്റെ (സു)ദ്ര്‌ഷ്ടി കേന്ദ്രീകരിക്കുമ്പോള്‍, വ്യക്തിസത്തയാകുന്ന അഹം മറിഞ്ഞ്‍ വ്യഷ്ടിസത്തയാകുന്ന അഹത്തിന്റെ ബോധമുദിക്കുകയും ചെയ്യുന്നു. അപ്പോള്‍ ശിഷ്യന്‍തന്നെ പറയുന്നു, അഹം ബ്രഹ്മാസ്മി എന്ന്‍.
ഭാഗവതത്തിലെ സന്താനഗോപാലം പ്രകരണത്തില്‍ ഭഗവാന്‍ ക്ര്‌ഷണന്‍ അര്‍ജ്ജുനനെ പാലാഴിയിലേക്ക്‍ കൂട്ടിക്കൊണ്ടുപോകുന്ന രംഗം വര്‍ണ്ണിക്കുന്നുണ്ട്‍. കുറെ ദൂരം യാത്രചെയ്തപ്പോള്‍ അസഹ്യമായ ഇരുട്ടാണ് അനുഭവിക്കുന്നത്‍. അവിടെ ശ്രീക്ര്‌ഷ്ണന്‍ തന്റെ സുദര്‍ശനചക്രത്താല്‍ ആ ഇരുട്ടിനെയെല്ലാം പ്രഭാപൂരിതമായ വെളിച്ചമാക്കി. അതോടെ പാലാഴിയും നാരായണനും എല്ലാം ദ്ര്‌ശ്യമാകുന്നതാണ് കഥ. ഇത് സ്മരണീയം. ഇതിന്റെ തത്ത്വത്തെ മനനംചെയ്ത് ഗ്രഹിക്കാന്‍ ശ്രമിക്കുക.
ഈ ജഗത്തുമുഴുവനും ഈശ്വരമയമാണെന്ന്‍ സങ്കല്‍പ്പിക്കുമ്പോള്‍ സങ്കല്‍പ്പിക്കുന്നവന്റെ അകത്തും പുറത്തും ഈശ്വരന്‍ മാത്രമേ ഉള്ളു എന്ന ബോധം ഉണരും. ഇതാണ് ഉത്തമമെന്ന്‍ പലപല സങ്കേതങ്ങളിലും കാണുന്നു. അതുകൊണ്ട്‍ സൂചിപ്പിച്ചെന്ന്‍ മാത്രം. (ഈശ്വരനല്ലാതെ ഇവിടെ വേറെ ഒന്നുമില്ലെന്ന്‍ മനസ്സില്‍ തോന്നണമെങ്കില്‍ത്തന്നെ എത്രമുന്നോട്ട്‍ സഞ്ചരിക്കണം എന്ന്‍ ഊഹിക്കുക) ഓരോരുത്തര്‍ക്കും അവരവരുടെ പ്രിയവും വഴിയുമൊക്കെ ഉണ്ടാകുമെന്നത്‍ ശരിതന്നെ. പക്ഷെ അതൊന്നും ഫലപ്രാപ്തിക്ക്‍ ഉതകിക്കൊള്ളണമെന്നില്ല. തീര്‍ത്തും പ്രാഥമികതയിലുള്ളവര്‍ക്ക്‍ അവരവരുടെ പ്രിയവും വഴിയുമൊക്കെ അധ്യാത്മത്തിന്റെ പാതയിലേക്ക്‍ എത്തിപ്പെടാന്‍ സഹായിച്ചേക്കാം. ആചാര്യവചനങ്ങള്‍തന്നെയാണ് ആത്യന്തികമെന്ന്‍ ഉറച്ച്‍ നീങ്ങണം.
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 5:14 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
പരോക്ഷവാദോ വേദോഽയം
രോഗത്തിനാണ് ഔഷധവും ചികിത്സയും. ഔഷധം ആഹാരമല്ല. അത്‍ എന്നും കഴിക്കാനുള്ളതുമല്ല. രോഗം ശമിച്ചാല്‍ ഔഷധവും ഉപേക്ഷിക്കണം. അത്‍ കഴിച്ചുകൊണ്ടേയിരുന്നാല്‍ ഇല്ലാത്ത രോഗങ്ങളൊക്കെ ഊണ്ടാവും. നല്ലതും നല്ലതല്ലാത്തതും വേര്‍തിരിച്ചറിയാന്‍ കഴിവില്ലാത്ത അവസ്ഥയാണ് ബാല്യം. ഒരു ബാലന്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ അത്‍ അവന്റെ അറിവില്ലായ്മകൊണ്ടാണെന്ന്‍ മനസ്സിലാക്കി അവനെ തിരുത്തേണ്ട കടമ രക്ഷിതാക്കളുടേതാണ്. ലക്ഷോപലക്ഷം ക്ഷുദ്രയോനികളില്‍ ജനിച്ച്‍ മരിച്ചതിനുശേഷം കിട്ടുന്നതാണ് വിശിഷ്ഠമായ മനുഷ്യജന്മം. അതുകൊണ്ടുതന്നെ ആത്യന്തിക ദു:ഖ നിവ്ര്‌ത്തിയാണ് മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യവും. **വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്മൂലനം** താപത്രയങ്ങളുടെ ഉന്മൂലനം. മൂന്നുവിധത്തിലുള്ള ദു:ഖങ്ങളില്‍നിന്നുമുള്ള ആത്യന്തിക നിവ്ര്‌ത്തി. ബാഹ്യമായ കാരണങ്ങളാല്‍ ഉണ്ടാകുന്ന ദു:ഖം, ശരീരത്തിനുണ്ടാകുന്ന ദു:ഖം, മാനസിക ദു:ഖം എന്നിങ്ങനെ ദു:ഖം മൂന്നുവിധത്തില്‍. ഈ ദു:ഖങ്ങളില്‍ നിന്നെല്ലാം വിടുതല്‍ നേടാനായിക്കൊണ്ടാണ് വേദങ്ങളില്‍ കര്‍മ്മത്തെ പരാമര്‍ശിക്കുന്നത്‍. കുട്ടി ജനിച്ച്‍ ബാല്യത്തിലെത്തുമ്പോള്‍ വേദ നിര്‍ദ്ദിഷ്ടമായ കര്‍മ്മങ്ങള്‍ ചെയ്യിപ്പിക്കുന്നു. അതിലൂടെ മുന്നേറുമ്പോള്‍ വേദ ശബ്ദങ്ങളുടെ ലക്ഷ്യാര്‍ത്ഥം സ്‍ഫുരിക്കും. ലക്ഷ്യാര്‍ത്ഥത്തിലേക്ക്‍ നീങ്ങണമെങ്കില്‍ കര്‍മ്മങ്ങളെല്ലാം അസ്തമിക്കണമെന്ന്‍ ബോധ്യപ്പെടുകയും ചെയ്യും. ഇതെങ്ങനെ സിദ്ധമാകും എന്ന്‍ ചിന്തിക്കുകയും അതിനായിട്ടുള്ള അന്വേഷണം തുടരുകയും ചെയ്യുന്നു. കര്‍മ്മങ്ങളില്‍നിന്ന്‍ മുക്തിനേടാനായിക്കൊണ്ടാണ് കര്‍മ്മകാണ്ഡമെന്ന്‍ മനസ്സിലാകുന്നത്‍ വേദവാണികള്‍ പരോക്ഷവാദീയമാണെന്ന്‍ അറിയുമ്പോഴാണ്. ഇതറിയുന്നതുവരെ അറിവിന്റെ കാര്യത്തില്‍ അവന്‍ കുട്ടിതന്നെയാണ്, ബാലനാണ്. ബന്ധങ്ങളെന്ന ബന്ധനമാണ് രോഗം. ആ ബന്ധനങ്ങളാകുന്ന രോഗത്തില്‍നിന്ന്‍ മുക്തിനേടാനായിക്കൊണ്ട്‍ കര്‍മ്മങ്ങളെന്ന ഔഷധം കുറിച്ചിരിക്കുന്നു. സകല കര്‍മ്മങ്ങളില്‍നിന്നുമുള്ള മുക്തിയാണ് കര്‍മ്മമെന്ന ഔഷധംകൊണ്ട്‍ ധരിക്കേണ്ടത്‍.
പരോക്ഷവാദോ വേദോഽയം ബാലാനാമനുശാസനം
കര്‍മ്മ മോക്ഷായ കര്‍മ്മാണി വിധത്തേ ഹ്ര്‌ഗദം യഥാ
ഈ വേദം പരോക്ഷവാദമാകുന്നു. അറിവില്ലാത്തവരെ അനുശാസിക്കാനായിട്ടാണത്‍. കര്‍മ്മങ്ങളെ മോചിപ്പിക്കുവാനായി കര്‍മ്മങ്ങളെ വിധിച്ചിരിക്കുന്നു, (രോഗത്തിന്) ഔഷധമെന്നപോലെ.
രോഗമില്ലാത്ത അവസ്ഥ സുഖാവസ്ഥയാണ്. ഇന്ന്‍ സുഖത്തിന് രോഗം വന്നിരിക്കുന്നു. സുഖത്തിനുംകൂടി ചികിത്സിക്കുന്ന ഒരു കാലത്താണ് നാമൊക്കെ ജീവിക്കുന്നത്‍. സുഖചികിത്സ.. എത്ര വിരോധാഭാസമുള്ളൊരു പദപ്രയോഗമാണ്... സുഖത്തിനെ ആരെങ്കിലും ചികിത്സിക്കുമോ.. സുഖചികിത്സ.. ഹ ഹ, എന്തൊരു പ്രയോഗം!! മനസ്സമാധാനം എന്ന്‍ പറയുന്നപോലെ. മനസ്സുള്ളിടത്തോളം സമാധാനമുണ്ടാവില്ല. ചിന്തകളുടെ കൂമ്പാരത്തെയാണ് മനസ്സെന്ന്‍ പറയുന്നത്‍. മനസ്സ്‍ ഉള്ളിടത്ത്‍ സമാധാനാമുണ്ടാകുമോ.. ഒരിക്കലുമില്ല. സമാധാനമുള്ളിടത്ത്‍ മനസ്സില്ല. മനസ്സിന്റെ ലയനമാണ് സമാധാനം, ശാന്തി എല്ലാം. ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവുന്നില്ലല്ലോ ആര്‍ക്കും... പിന്നെയും പറയും ഒരു മനസ്സമാധാനോം ഇല്ലാ എന്ന്‍...
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 5:04 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
ആനന്ദം അനുഭവിക്കാന്‍
ജാഗ്രത്‍ സ്വപ്ന സുഷുപ്തി എന്നീ മൂന്ന്‍ അവസ്ഥകള്‍ക്കും പരിണാമമുണ്ട്‍. ഒരു അവസ്ഥയിലേക്ക് എത്തുന്നത്‍തന്നെ മറ്റൊരു അവസ്ഥയില്‍ പരിണാമം സംഭവിയ്ക്കുമ്പോഴാണ്.
ഒന്നില്‍നിന്ന്‍ മറ്റൊന്നിലേക്ക്‍ ആരോഹണത്തിലും അവരോഹണത്തിലും പരിണാമമുണ്ട്‍. പരിണാമമില്ലാത്തതാണ് തുരീയം. അതുകൊണ്ട്‍ അതിനെ അവസ്ഥ എന്ന്‍ പേരിട്ട്‍ പറയുന്നില്ല. എന്നാല്‍ നാലാമത്തെ അവസ്ഥ എന്നേ പറയാനോക്കൂ. അതുകൊണ്ടാണ് അതിനെകുറിച്ച്‍ പറയുമ്പോള്‍ അവസ്ഥ എന്ന്‍ പറയുന്നത്‍. ബ്രഹ്മവിദ്യാപ്രദായകമായതുകൊണ്ട്‍ നാലാമത്തേതിനെ അവസ്ഥ എന്ന്‍ പറയുന്നത്‍ അര്‍ത്ഥവാദപരമായിട്ടാണെന്ന്‍/ഗ്രഹിക്കാനായിട്ടാണെന്ന്‍ ആചാര്യന്‍ പറഞ്ഞുകൊടുക്കുന്നു. കാണുന്നവനെ സംബന്ധിച്ചിടത്തോളം തുരീയത്തിലെത്തിയവന് മറ്റേ മൂന്ന്‍ അവസ്ഥകളും ഉള്ളതായി തോന്നുന്നു. എന്നാല്‍ അയാള്‍ ഈ മൂന്നവസ്ഥയിലും അല്ല. മറ്റ്‍ ചില സിദ്ധാന്തങ്ങളില്‍ തുരീയാതീതമായ തലവും ഉണ്ടെന്ന്‍ പറയുന്നു. അതെന്തോ ആവട്ടെ, അവസ്ഥാത്രയത്തിനെത്തന്നെ ശരിക്കൂം ഉള്‍ക്കൊണ്ടാല്‍ത്തന്നെ ധന്യമായിത്തീരും. സുഷുപ്തിയില്‍ അനുഭവിച്ച ആനന്ദത്തിനെ ജാഗ്രത്തില്‍ എങ്ങിനെ നിലനിര്‍ത്താമെന്ന്‍ വിചിന്തനം ചെയ്ത്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, അത്‍ അവസ്ഥാത്രയങ്ങളെ മറികടന്ന്‍ തുരീയാവസ്ഥ കൈവരിക്കാന്‍ ആക്കംകൂട്ടും.
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:53 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
ആത്മാര്‍ത്ഥത
ആത്മാ ശബ്‍ദത്തിന് ആത്മാവ്‍ എന്ന്‍ മാത്രമല്ല അര്‍ഥമുള്ളത്‍. ആത്മാര്‍ത്ഥത എന്ന്‍ പറയുമ്പോള്‍ അതില്‍ ആത്മാവ്‍ ചേരുന്നില്ല. അതിനെ വ്യക്തിസത്തയിലെ "ഞാന്‍" എന്നും വ്യാവഹാരികമായി അര്‍ഥം പറയും. ആത്മകഥ, ആത്മസുഖം ഇത്യാദി ശബ്‍ദങ്ങള്‍ വ്യക്തിസത്തയെ (individuality)യാണ് ബാധിക്കുന്നത്‍. ആത്മാവിനെ അല്ല. ഈ തലത്തില്‍ വേണം ആത്മാര്‍ത്ഥത എന്ന ശബ്‍ദത്തിന്റെ അര്‍ത്ഥവും നിരൂപിക്കാന്‍. വ്യക്തിസത്തയിലെ ഞാനിന്, (എനിക്ക്‍) ഉണ്ടാകുന്ന അര്‍ത്ഥിക്കല്‍, ആഗ്രഹം. ആ ആഗ്രഹത്തിനോട്‍ ഏറ്റവും അടുത്ത്‍ചേര്‍ന്ന്‍ (ഉപസമീപേ), ഇനി അടുക്കാന്‍ പറ്റാത്തത്രയും അടുത്ത്‍, അത്രയും ഗൗരവത്തോടെ, എന്ന്‍ അര്‍ത്ഥം. ആത്മാര്‍ത്ഥത ശരീരത്തിനെയും ഇന്ദ്രിയങ്ങളെയും മനസ്സിനെയും പരിഗണിച്ചുള്ളതാണ്. ജാഗ്രത്ത്‍, മഹാജാഗ്രത്ത്‍, ബീജജാഗ്രത്ത്‍, ജാഗ്രത്‍-സ്വപ്‍നം തുടങ്ങിയ അവസ്ഥകളെ സമീചീനമായി സമന്വയിപ്പിച്ച്‍ ചെയ്യുന്ന ഏതൊരു കര്‍മ്മത്തിനും ആത്മാര്‍ത്ഥത എന്ന സിദ്ധാന്തം യോജിക്കും. എന്നാല്‍ അതൊന്നും ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാര്‍ത്ഥതക്ക്‍ സത്യമെന്നോ അസത്യമെന്നോ വഞ്ചനയെന്നോ ധര്‍മ്മമെന്നോ സ്വാര്‍ത്ഥതയെന്നോ ഒന്നും ഇല്ല. സ്വാര്‍ത്ഥതയോടുകൂടി ചെയ്യേണ്ടുന്ന കര്‍മ്മമാണെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്യാം. ശരിയോ ശരിയല്ലാത്തതോ ആയ ഏതൊരു കര്‍മ്മത്തിനും ആത്മാര്‍ത്ഥത ആവാം.
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:45 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
എപ്രകാരം ശ്രദ്ധ അപ്രകാരം ഫലം
നമുക്ക്‍ ആകെ കിട്ടിയിട്ടുള്ളത്‍ പരമേശ്വരതത്ത്വമൊന്നു മാത്രമാണ്. ശരീരം മനസ്സ്‍ ബുദ്ധി അഭിമാനം വ്യക്തിത്വം ഇത്യാദികളൊന്നും നമുക്ക്‍ ലഭ്യമായിട്ടുള്ളതല്ല. ഇതിനെയൊക്കെ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഇതൊക്കെ പ്രായോഗികമായി കിട്ടിയിട്ടുള്ളതാണ് എന്ന്‍ തോന്നുന്നത്‍. കിട്ടിയിട്ടില്ലാത്തതായതുകൊണ്ടുതന്നെ ഇതിനെയൊന്നും പരിപൂര്‍ണ്ണമായി ആര്‍ക്കും നിരൂപണം ചെയ്യാനും പറ്റില്ല. ശാസ്ത്രത്തിനും ഒരു പരിധിവരെ മാത്രമേ ഇതിനെയൊക്കെ നിരൂപിക്കാന്‍ പറ്റു. പരിണാമവിധേയമായതുകൊണ്ട്‍ ഇതിനെയൊന്നും ഒരു ക്ലിപ്‍ത സിദ്ധാന്തത്തില്‍ വിശദീകരിക്കാന്‍ സാധ്യമല്ല. കിട്ടിയിട്ടില്ലാത്തത്‍ ആയതുകൊണ്ട്‍ ഇതിനെയൊന്നും നമുക്ക്‍ പിടിച്ചുനിര്‍ത്താനും പറ്റില്ല. എല്ലാ നിരൂപണങ്ങളും അടങ്ങുമ്പോള്‍, നമുക്ക്‍ സിദ്ധിച്ചിട്ടുള്ള, നിരുപാധികമായ ഈശ്വരചൈതന്യം അനുഭവിക്കാം.
ഈശ്വര സാക്ഷാത്‍ക്കാരം കഴിഞ്ഞുപോയ കാര്യമാണ്. അത്‍ കിട്ടിയിട്ടുള്ളതാണ്. ഭൂതവസ്തുവിഷയം എന്നാണ് ഭഗവാന്‍ ശങ്കരാചാര്യര്‍ ഇതിനെ പറയുന്നത്‍. സിദ്ധമായ ഒന്നിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ മതി. മുകളിലേക്ക്‍ നോക്കുമ്പോള്‍ മേഘം ഉള്ളതുകൊണ്ട്‍ സൂര്യനെ കാണുന്നില്ല, മേഘം സൂര്യനെ മറച്ചിരിക്കുന്നു, എന്ന്‍ പറയും. മേഘത്തെ കാണുന്നതുപോലും സൂര്യന്‍ അവിടെ ഉള്ളതുകൊണ്ടാണ് എന്ന്‍ അറിയാതെ മേഘത്തെ പഴിക്കും. മേഘത്തിന് സൂര്യനെ മറക്കാന്‍ കഴിവില്ല. കുറച്ചുനേരം നോക്കിക്കൊണ്ടിരുന്നാല്‍ മേഘം അകലുകയും സൂര്യന്‍ ദ്ര്‌ഷ്‍ടമാവുകയും ചെയ്യും. ശ്രദ്ധിക്കേണ്ടത്‍ സൂര്യനെയാണ്, മേഘത്തെയല്ല. ശരീരം മനസ്സ്‍ ബുദ്ധി ഇവയെയൊക്കെ മേഘംപോലെയാണ്. അതിനെ ശ്രദ്ധിക്കുന്നതുകൊണ്ട്‍ ചൈതന്യത്തെ ശ്രദ്ധിക്കുന്നില്ല.
ശ്രദ്ധ എങ്ങിനെയുണ്ടോ അങ്ങിനെ അതിന്റെ ഫലവും കിട്ടുന്നു.
യാദ്ര്‌ശീ യാദ്ര്‌ശീ യത്‍ ശ്രദ്ധ, സിദ്ധിര്‍ ഭവതി താ ദ്ര്‌ശി.
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:43 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
ധര്‍മ്മമാണ് അടിസ്ഥാനം
വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ രാവിലെ എഴുന്നേല്‍ക്കുന്നതും, ശരീരശുദ്ധി വരുത്തുന്നതും, ഉണ്ണുന്നതും ഉറങ്ങുന്നതും, കൂട്ടുകെട്ടുകളുണ്ടാക്കുന്നതും, ഇതര കര്‍മ്മങ്ങള്‍ ചെയ്യുന്നതും. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ വിദ്യാഭ്യാസം ചെയ്തത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ വിവാഹം കഴിക്കുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ ജോലി ചെയ്യുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ ധനം സമ്പാദിക്കുന്നത്‍. വേദങ്ങളില്‍ പറഞ്ഞതുകൊണ്ടാണോ സന്താനോല്പാദനം നടത്തുന്നത്‍. പ്രസവശേഷം കുട്ടിക്ക്‍ അമ്മ പാലൂട്ടുന്നത്‍ വേദത്തില്‍ പറഞ്ഞതുകൊണ്ടാണോ.. വേദങ്ങളിലോ ഇതര ശാസ്ത്രങ്ങളിലോ ഒന്നും പറഞ്ഞിട്ടെല്ലെങ്കില്‍ ഇതൊന്നും ചെയ്യില്ലാ എന്നുണ്ടോ.. ജപിക്കാനും പ്രാര്‍ത്ഥിക്കാനും ഒക്കെ വേദത്തിലോ ശാസ്ത്രങ്ങളിലോ പറയണ്ട ആവശ്യമുണ്ടോ. അവിടെയൊന്നും പറഞ്ഞിട്ടില്ലെങ്കില്‍ ഇതൊന്നും ചെയ്യില്ലാ എന്നാണോ.. ഒന്നും വായിക്കാതെയും ഒരു ഉപദേശവും ഇല്ലാതെയുമൊക്കെ വ്യക്തികള്‍, വാചാമഗോചരങ്ങളും, അവാച്യവും അവര്‍ണ്ണനീയവുമായ ജഗദീശ്വരോല്‍സംഗത്തിലേക്ക്‍ എത്തിയിട്ടുണ്ട്‍. ബ്രഹ്മജ്ഞാനികള്‍ക്ക്‍ വേദാദികളും ശാസ്ത്രങ്ങളും എല്ലാം ഭാരമാണ്. അത്തരക്കാര്‍ പറയുന്നതുതന്നെ, ഇതൊന്നും ആവശ്യമില്ലെന്നാണ്. അത്‍ വേദംതന്നെ പറയുന്നുമുണ്ട്‍. വേദത്തില്‍ കാശ് ഉണ്ടാക്കരുത്‍ എന്ന്‍ പറഞ്ഞിട്ടില്ലെങ്കില്‍ ആരും പണമുണ്ടാക്കില്ലാ എന്ന്‍ ധരിക്കാന്‍ പറ്റ്വോ.. ധര്‍മ്മമാണ് എല്ലാത്തിനും അടിസ്ഥാനം. ധര്‍മ്മമെന്നത്‍ ധരിക്കാനുള്ളതാണ്, അത്‍ കൊടുക്കാനുള്ളതല്ല. ധര്‍മ്മം കൊടുക്കരുത്‍, അതിനെ ധരിച്ചുകൊള്ളുക. എന്തൊന്ന്‍ ധരിക്കുന്നുവോ അതുമാത്രമേ നമ്മെ രക്ഷിക്കൂ...
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:40 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
കര്‍മ്മം നിവര്‍ത്തിച്ചേ അടങ്ങു
ഒരു വ്ര്‌ത്ത പരിധി എങ്ങിനെയാണോ അതിന്റെ പ്രാരംഭബിന്ദുവില്‍ പൂര്‍ത്തിയാകുന്നത്‍, അതുപോലെ മനുഷ്യന്‍ ബുദ്ധിപൂര്‍വ്വമായോ ബുദ്ധിഹീനമായോ പ്രവര്‍ത്തിപ്പിക്കുന്ന ഓരോ പ്രാപഞ്ചിക ഊര്‍ജ്ജങ്ങളും - ഓരോ കര്‍മ്മത്തിന്റെ ഫലവും - അവയുടെ പ്രാരംഭബിന്ദു എന്ന നിലയില്‍ അവനിലേക്കുതന്നെ തിരിച്ചെത്തണം. കര്‍മ്മത്തിന്റെ, കര്‍മ്മഫലത്തിന്റെ ഗതി അത്യന്തം സൂക്ഷ്മമാണെന്ന്‍ - ഗഹനാ കര്‍മ്മണോ ഗതി - എന്ന്‍, ബ്രഹ്മത്തിന്റെ പൂര്‍ണ്ണാവതാരമായ ഭഗവാന്‍ ശ്രീക്ര്‌ഷ്ണന്‍തന്നെ നമുക്ക്‍ സുതരാം വ്യക്തമാക്കിത്തന്നിരിക്കുന്നു. വളരെ ഭംഗിയായി നാം ഒരു കര്‍മ്മം ചെയ്ത്‍ തീര്‍ത്തു എന്ന്‍ സ്വയം ബോധ്യപ്പെട്ടാലും, അത്‍ എത്രതന്നെ നിഷ്കാമമായിട്ടാണെങ്കിലും, ആ കര്‍മ്മത്തിന്റെ ഫലം എന്നിലേക്ക്‍തന്നെ തിരിച്ച്‍ വന്ന്‍ എന്നില്‍ത്തന്നെ നിവര്‍ത്തിക്കുമ്പോള്‍ മാത്രമേ അത്‍ അതിന്റെ പ്രാരംഭബിന്ദുവില്‍ എത്തി പൂര്‍ണ്ണമാകുന്നുള്ളു. എല്ലാ കര്‍മ്മത്തിനും അതിന്റെ ഫലമുണ്ട്‍ എന്ന ഒരു സാമാന്യ ബോധം മാത്രമേ മനുഷ്യന്‍ ധരിക്കുന്നുള്ളു. എന്നാല്‍ ഓരോ കര്‍മ്മത്തിന്റെ അന്തിമമായ വിലീനത്വം, അത്‍ അവനവനില്‍ത്തന്നെ തിരിച്ചുവന്ന്‍ അതിന്റെ ചാക്രികം പൂര്‍ത്തിയാക്കണം, പൂര്‍ത്തിയാവുകയും ചെയ്യുന്നു. ഈ ജന്മത്തിലല്ലെങ്കില്‍, അതിനുവേണ്ടി മാത്രമായി വേറൊരു ജന്മംതന്നെ വേണ്ടിവരുന്നു. കര്‍മ്മഫലത്തിന് പല ഗഹനഗതികളും ഉണ്ടായിരിക്കാമെങ്കിലും, ഈ ഒരു തലം അല്‍പ്പാല്‍പ്പമായെങ്കിലും ഉള്ളിലേക്ക്‍ കയറിയാല്‍, സാവധാനം മനനംചെയ്ത് സത്തിനെ ഉള്‍ക്കൊണ്ടാല്‍, അതുമാത്രംമതി മാനവനെ ജാഗ്രത്താക്കാന്‍... ഒരു ജീവിയെ ഉപദ്രവിക്കുവാനോ അതിനെ കൊല്ലാനോ തുടങ്ങുമ്പോള്‍, ഹേ ജഗദീശ്വരാ, ഈ ജീവി എന്റെ നാളെകളില്‍ എന്റെ ജീവിതത്തില്‍ വന്നെത്തുകയും എന്നെ ഈ വിധം ഉപദ്രവിക്കുകയോ കൊല്ലുകയോ ഒക്കെ ചെയ്യില്ലേ... എന്ന ചിന്ത ഉദിച്ചാല്‍, ചെയ്യാന്‍ മുതിര്‍ന്ന ആ പാപകര്‍മ്മത്തില്‍നിന്ന്‍ നാം പിന്‍തിരിയും..
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:38 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
ദേവീ ഭാഗവതത്തിന്റെ നാന്ദി
മാര്‍ക്കണ്ഡേയ പുരാണം തുറന്നാല്‍ അതിന്റെ ആരംഭം തന്നെ അത്യന്ത മനോഹരമാണ്. അതീവ നാടകീയതയോടും കാവ്യാത്മകതയോടും കൂടി അവതരിപ്പിക്കുന്ന ഈ പുരാണം അതിന്റെ ഉള്ളടക്കംകൊണ്ട്‍ ദേവീ ഭാഗവതം എന്ന് പ്രചുരപ്രചാരം നേടിയിരിക്കുന്നു. ദേവീഭാഗവതത്തിന്റെ നാന്ദി ഒന്ന്‍ പരിശോധിക്കുന്നത്‍ അത്യാഹ്ലാദകരമായൊരനുഭവമാണെന്ന്‍ ബോധ്യമാവും.
വ്യാസ ശിഷ്യനായ ജൈമിനി മഹര്‍ഷി രംഗപ്രവേശം ചെയ്യുന്നു. പൈലന്‍, ജൈമിനി, വൈശമ്പായനന്‍, ശുകന്‍, സുമന്തു എന്നിവരാണ് വ്യാസന്റെ പ്രധാന ശിഷ്യന്മാര്‍. ഇവരാണ് വേദങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തിയത്‍. സാമവേദമാണ് ജൈമിനിക്ക്‍ നല്‍കിയത്‍. വ്യാസന്‍ ഇല്ലാതായിക്കഴിഞ്ഞശേഷം ജൈമിനിക്ക്‍, മഹാഭാരതാന്തര്‍ഗതങ്ങളായ ചില സംശയങ്ങള്‍ തന്നില്‍ ഉടലെടുന്നു. എന്തുകൊണ്ടാണ് സുഭദ്രയ്ക്ക്,പാഞ്ചാലിയ്ക്ക്, അഞ്ച്‍ ഭര്‍ത്താക്കന്മാരുണ്ടായത്‍, ഭഗവാന്‍ വാസുദേവനു മനുഷ്യനായി അവതാരമെടുക്കേണ്ടി വന്നത്‍ എന്തുകൊണ്ടാണ്, ബലഭദ്രര്‍ക്ക്‍ ബ്രഹ്മഹത്യാപാപാ ശന്തിയ്ക്കായി തീര്‍ത്ഥയാത്ര നടത്തേണ്ടി വന്നത്‍ എന്തുകൊണ്ടാണ് എന്ന്‍ തുടങ്ങി പല സംശയങ്ങളും ഉണര്‍ന്നു.
സംശയം എത്ര വലിയ ശത്രുവാണ് എന്ന്‍ ചിന്തിച്ചുനോക്കുക. ലോകത്തിലെ എല്ലാ ബന്ധങ്ങളും ഉടലെടുക്കുന്നത്‍ സംശയത്തില്‍ നിന്നാണ്. ഓരോ ബന്ധങ്ങളെയും അഴിച്ചപഗ്രഥിച്ചുനോക്കിയാല്‍, ആ ബന്ധം ഒരു സംശയത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പടുത്തതെന്ന്‍ ബോധ്യപ്പെടും. മഹാനായ ജൈമിനി മഹര്‍ഷിയ്ക്കുപോലും സംശയത്തിന്റെ രോഗം ബാധിച്ചിരിക്കുന്നു. സാക്ഷാല്‍ ബാദരായണന്റെ ശിഷ്യനായ, വേദവേദാംഗവേദാന്ത പുരാണേതിഹാസങ്ങളുടെ മുഴുവനും കര്‍ത്താവായ വ്യാസപ്രതിഭയുടെ ശിഷ്യനാണ് ജൈമിനി. ഇതെല്ലാം വ്യാസന്‍ ജൈമിനിക്ക്‍ ഉപദേശിച്ചിട്ടുള്ളതും, ജൈമിനി മഹര്‍ഷി ഇതൊക്കെ കരതലാമലകം പോലെ ഋദിസ്ഥമാക്കിയിട്ടുള്ളതുകാണ്. എന്നിട്ടും ശാസ്ത്രങ്ങളില്‍, ഗുരുവചനങ്ങളില്‍ സംശയം ജനിച്ചതില്‍ അത്ഭുതം തോന്നാം. കുറച്ചെന്തെങ്കിലും അറിയുമ്പോഴാണല്ലൊ സംശയം ജനിക്കുന്നത്‍. അത്‍ അതിനെക്കുറിച്ച്‍ കൂടുതല്‍ അറിയാന്‍ വേണ്ടിയാണ്. എല്ലാം അറിയുന്നവനും ഒന്നും അറിയാത്തവനും യാതൊരു വിധ സംശയവും ഉണ്ടാവില്ലല്ലൊ. ജൈമിനിക്കുണ്ടായത്‍ തീര്‍ത്തും സംശയമാണെന്ന്‍ പറഞ്ഞുകൂടാ, ജിജ്ഞാസയാണെന്ന്‍ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ജൈമിനിക്ക്‍ ഇത്തരത്തിലൊരു സംശയം ജനിക്കും എന്ന്‍ ഗുരുവായ വ്യാസന്‍ മുമ്പെക്കൂട്ടി അറിഞ്ഞിരുന്നു എന്ന്‍ വേണം ധരിയ്ക്കാന്‍. ജൈമിനിയും ജ്ഞാനത്തിന്റെ കാര്യത്തില്‍ കുറവൊന്നുമല്ല എന്ന്‍ ജൈമിനിയെ പരിചയപ്പെടുത്തുന്ന വേളയില്‍ത്തന്നെ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്‍. തന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍, വ്യാസനില്ലാതായിക്കഴിഞ്ഞതുകൊണ്ട്‍, ആരെ സമീപിയ്ക്കുമെന്ന്‍ ചിന്തിച്ച ജൈമിനി, മാര്‍ക്കാണ്ഡേയ മഹര്‍ഷിയുടെ സവിധത്തില്‍ എത്തുന്നതാണ് ഈ വ്ര്‌ത്തത്തിന്റെ ഇതിവ്ര്‌ത്തം. വ്യാസ ശിഷ്യനാണ് ജൈമിനി. വ്യാസനില്ലാതായി കഴിഞ്ഞ്‍, ഗുരുവിന്റെ ദേഹത്യാഗത്തിനുശേഷം, ഒരു ശിഷ്യന് ഉണ്ടാകാവുന്ന ദു:ഖത്തെയും കൂടി ഇവിടെ ചിത്രീകരിക്കുന്നു എന്ന്‍ വേണം കരുതാന്‍. ആയിരക്കണക്കിന് ശിഷ്യപ്രശിഷ്യ പരമ്പരകളെ സ്ര്‌ഷ്ടിച്ച്‍ വിലാസജീവിതം നയിക്കുന്ന ആധുനിക ഗുരുക്കന്മാര്‍, അവരുടെ ദേഹത്യാഗത്തിനുശേഷം എത്രയെത്ര ജീവാത്മാക്കളെ ദു:ഖക്കയത്തിലേക്ക്‍ തള്ളിവിടുന്നു എന്ന് ചിന്തനീയം. അതുകൊണ്ട്‍ ആരുടെയും ശിഷ്യത്വം സ്വീകരിക്കുമ്പോള്‍, ഗുരുവിന്റെ സാന്നിധ്യം ഉള്ളപ്പോള്‍ത്തന്നെ മറ്റൊരു ഗുരുവായിത്തീരണമെന്ന്‍ ജൈമിനിയുടെ പ്രകരണത്തില്‍നിന്ന്‍ ചിന്തനീയം. ശിഷ്യത്വം ആര്‍ജ്ജിച്ചവന്‍ മാത്രമേ ആചാര്യന്മാരെ ഗുരുക്കന്മാരായി സ്വീകരിയ്ക്കാന്‍ തയ്യാറാകാവൂ എന്നുകൂടി അറിയുന്നത്‍ ഉചിതം. അനവധി ശിഷ്യ-പ്രശിഷ്യ പരമ്പരകളെ സ്ര്‌ഷ്ടിച്ച ഒരു ആചാര്യന്‍ നാളെ തന്റെ ദേഹം ഉപേക്ഷിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ശിഷ്യഗണത്തെ മുഴുവനും തീരാദു:ഖത്തിലേക്കും നിത്യരോഗത്തിലേക്കുമാണ് തള്ളിവിടുന്നത്‍. സുശക്തമായൊരു സമൂഹത്തെ സുസജ്ജരാക്കുക, വാര്‍ത്തെടുക്കുക എന്ന ബോധത്തോടെയായിരിക്കണം ഒരു ആചാര്യന്‍ ജീവിക്കുന്നത്.
മഹര്‍ഷി ജൈമിനി, ഭഗവാന്‍ വേദവ്യാസ ശിഷ്യനാണ്, ഒരു മഹര്‍ഷിയുമാണ്. എന്നിരുന്നാലും ശാസ്ത്രത്തില്‍ സംശയം ജനിച്ചു. വിവേകിയായതുകൊണ്ട്‍ തന്നിലുദിച്ച സംശയം അവിടെയുമിവിടെയുമൊന്നും ചര്‍ച്ചചെയ്തില്ല. മറ്റൊരു മാധ്യമങ്ങളിലൂടെയും കൊട്ടിഘോഷിച്ചില്ല. വിവേകിയായതുകൊണ്ട്‍ തന്നേക്കാള്‍ അറിവുള്ളവനെന്ന്‍ സ്വയം ബോധ്യപ്പെട്ട ഒരു ആചാര്യനെ കണ്ടെത്താനാണ് തീരുമാനിച്ചത്‍. സനാതന ധര്‍മ്മത്തിലെ "ദീക്ഷാന്ത പ്രവചനം" ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നത്‍ നന്ന്‍. ഗുരു പറയും, ഹേ വത്സാ!! ഞാന്‍ വ്ര്‌ദ്ധനായിരിക്കുന്നു. നാളെ ഉണ്ടാകുമെന്ന്‍ പറയാന്‍ പറ്റില്ല. നീ ഗ്രഹസ്ഥാശ്രമത്തിലേക്ക്‍, രാഷ്ട്രത്തിന്റെ ഭാവിയെ ഉത്തമോത്തമാക്കാനായി സംസാരത്തിലേക്ക്‍ പോവുകയാണ്. ഗംഗാനദിയുടെ ഒഴുക്കുപോലെയുള്ള നിന്റെ ജീവിതത്തില്‍ എത്രയോ സന്ദര്‍ഭങ്ങള്‍ സുഖദു:ഖാദികളുടേതായി വന്നുംപോയുമിരിക്കും. അതിലെല്ലാം നീ അചഞ്ചലനായിരിക്കണം. ധര്‍മ്മമായിരിക്കണം നിന്റെ ആത്യന്തിക ലക്ഷ്യം. ജീവിതത്തില്‍ എപ്പോഴെങ്കിലും ധര്‍മ്മസങ്കടമുളവാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉടലെടുക്കുമ്പോള്‍, എന്റെ ഈ ഭൗതികശരീരമില്ലാതായി കഴിഞ്ഞാല്‍, എന്നേക്കാള്‍ അറിവുള്ള ഒരു ഗുരുവിനെ വിധിയാംവണ്ണം സമീപിച്ച്‍ നിന്റെ സമസ്യകള്‍ക്കുള്ള സമാധാനം ആരായണം, എന്ന്‍ ഗുരുകുലത്തില്‍നിന്ന്‍ വിട്ടുപോകുന്ന ഒരു വടുവിന് ഗുരു കൊടുക്കുന്ന ഉപദേശങ്ങളില്‍ ഒന്നാണിത്‍. അതിന്റെ മര്‍മ്മം എത്ര ഔന്നത്യമുള്ളതാണ്. കിട്ടിയവനെയൊക്കെ ശിഷ്യനാക്കുകയോ കണ്ടവരെയൊക്കെ ഗുരുക്കന്മാരാക്കുകയോ ചെയ്യുന്ന പ്രക്രിയ സനാതന ധര്‍മ്മത്തിലില്ല. ശിഷ്യനെ ആത്മസാക്ഷാത്‍കാരത്തിലേക്കെത്തിക്കാന്‍ പറ്റാത്ത ഗുരുവിന് നരകത്തിലാണ് വാസം എന്ന്‍ ശാസ്ത്രങ്ങളില്‍ കാണാം. ഭാരതത്തിന്റെ ഗുരുശിഷ്യപാരസ്പര്യം അനുപമേയങ്ങളായ തലങ്ങളിലാണ് വിലസിക്കുന്നത്‍. വ്യാസന്‍ ഇല്ലാതായിക്കഴിഞ്ഞശേഷം വ്യാസോപദേശത്തെ പിന്‍പറ്റിയിട്ടായിരിക്കണം, മഹര്‍ഷി ജൈമിനി മാര്‍ക്കേണ്ഡേയ മഹര്‍ഷിയുടെ സവിധത്തിലെത്തി. ഉപചാരപൂര്‍വ്വം മഹര്‍ഷിയെ നമസ്കരിച്ച്‍ ജൈമിനി തന്റെ സംശയങ്ങള്‍ മാര്‍ക്കാണ്ഡേയനുമുന്നില്‍ അവതരിപ്പിക്കുന്നു. സംശയം ജനിക്കുന്നത്‍ അതിനെ കുറിച്ചുള്ള അറിവ്‍ എന്തെല്ലാമോ ഉണ്ടാകുമ്പോഴാണ്. ഒന്നും അറിയാത്തവനും എല്ലാം അറിയുന്നവനും സംശയം ഉണ്ടാവില്ലല്ലൊ. ജൈമിനിക്ക്‍ ഉണ്ടായ സംശയം കുറെക്കൂടി അറിയാനുള്ള ജിഞ്ജാസയാണ്. അപ്പൊ അതിനെ സംശയമെന്ന്‍ പറഞ്ഞുകൂടാ, അതൊരു ജിജ്ഞാസയാണ്.
തന്റെ സംശയങ്ങള്‍ മര്‍ക്കണ്ഡേയ മഹര്‍ഷിയുടെ മുന്നില്‍ അവതരിപ്പിക്കുന്നു. അല്ലയോ ഭഗവാനേ! മഹാത്മാവായ വ്യാസന്‍ നിര്‍മ്മലങ്ങളായ നാനാശാസ്ത്രസംഗ്രഹങ്ങളാല്‍ നിറയപ്പെട്ടതും ജാതിശുദ്ധികള്‍ ഇണങ്ങിയതും നല്ല ശബ്ദങ്ങള്‍കൊണ്ട്‍ പരിശോഭിച്ചതും പൂര്‍വ്വപക്ഷസിദ്ധാന്ത പരിനിഷ്ഠാസനിവിതവുമായ ഭാരതം എന്നൊരിതിഹാസം നിര്‍മ്മിച്ചിട്ടുണ്ടല്ലൊ. ആ മഹാഭാരതാന്തര്‍ഗ്ഗതങ്ങളായ ചില സംശയങ്ങള്‍ തീര്‍ക്കാനാണ് ഞാന്‍ അങ്ങയെ സമീപിച്ചത്‍. എന്തുകൊണ്ടാണ് സുഭദ്രയ്ക്ക്,പാഞ്ചാലിയ്ക്ക്, അഞ്ച്‍ ഭര്‍ത്താക്കന്മാരുണ്ടായത്‍, ഭഗവാന്‍ വാസുദേവനു മനുഷ്യനായി അവതാരമെടുക്കേണ്ടി വന്നത്‍ എന്തുകൊണ്ടാണ്, ബലഭദ്രര്‍ക്ക്‍ ബ്രഹ്മഹത്യാപാപാ ശന്തിയ്ക്കായി തീര്‍ത്ഥയാത്ര നടത്തേണ്ടി വന്നത്‍, എങ്ങനെയാണ് മഹാരഥന്മാരും മഹാത്മാക്കളും ആയ പാഞ്ചാലീപുത്രന്മാര്‍ വിവാഹംകൂടി കഴിയുന്നതിനുമുമ്പേ കൊല്ലപ്പെട്ടുപോയത്‍, എന്ന്‍ തുടങ്ങി പല സംശയങ്ങളും ഉണര്‍ത്തിച്ചു.
ജൈമിനിയുടെ സംശയങ്ങള്‍ കേട്ട മാര്‍ക്കണ്ഡേയ മഹര്‍ഷി പറഞ്ഞു, അല്ലയോ മുനിസത്തമാ, നമുക്ക്‍ അനുഷ്ഠാനങ്ങള്‍ക്കുള്ള സമയമായിരിക്കുന്നു,
മാധ്യാഹ്നത്തിനുള്ള സമയമായിരിക്കുന്നു, അതുകൊണ്ട്‍ വിസ്തരിച്ചു പറയാന്‍ ഇപ്പോള്‍ അസൗകര്യമുണ്ട്‍. പറയാന്‍ കഴിവുള്ളവരെ അങ്ങേക്ക്‍ പറഞ്ഞുതരാം. അല്ലയോ ജൈമിനേ! ശാസ്ത്രവിചാരശീലന്മാരും തത്ത്വജ്ഞന്മാരും വേദശാസ്ത്രങ്ങളുടെ അര്‍ത്ഥം നിഷ്‍പ്രയാസം അറിയാവുന്നവരും ദ്രോണപുത്രരുമായ പിംഗാക്ഷന്‍, വിബോധന്‍, സുപുത്രന്‍, സുമുഖന്‍ എന്ന നാല് പക്ഷികള്‍ അങ്ങയുടെ സംശയങ്ങള്‍ തീര്‍ത്തുതരും. അവര്‍ ഇപ്പോള്‍ വിന്ധ്യാചലത്തിന്റെ ഗുഹയില്‍ വസിക്കുന്നുണ്ട്‍, അവരെ സമീപിക്കുക. ഇത്രയും കേട്ടപ്പോള്‍ ജൈമിനിയുടെ സംശയങ്ങള്‍ കൂടുതലായി. പക്ഷികള്‍ക്കെങ്ങനെ അതിദുര്‍ലഭമായ അറിവുണ്ടായി. തിര്യക് യോനിയില്‍ ജനിച്ചവര്‍ക്ക്‍ ദ്രോണപുത്രര്‍ എന്ന്‍ എങ്ങിനെ പറയപ്പെടുന്നു. ധര്‍മ്മജ്ഞാനം സിദ്ധിച്ച ഈ നാലുപുത്രന്മാരെ ജനിപ്പിച്ച ഈ ദ്രോണര്‍ ആരാണ്, ഇത്യാദി സംശയങ്ങള്‍ വീണ്ടും ഉണ്ടായി.
ഒരിക്കല്‍ നന്ദനോദ്യാനത്തില്‍ ഇന്ദ്രന്‍ അപ്‍സരസ്ത്രീകളുടെ നടുവില്‍ അവരുടെ മുഖത്തേക്ക്‍നോക്കി ഇരിക്കുമ്പോള്‍ ദേവര്‍ഷി നാരദന്‍ അവിടെ വന്നുചേര്‍ന്നു. ഉടനെ ഇന്ദ്രന്‍ എഴുന്നേറ്റ്‍ മഹര്‍ഷിയെ വന്ദിച്ചു. ദേവസ്ത്രീകളും നാരദനെ വന്ദിച്ചു. രസകരമായ പല സംഭാഷണങ്ങളും ചെയ്യുന്നതിനിടയില്‍ ഈ ദേവസ്ത്രീകളില്‍ ആരുടെ ന്ര്‌ത്തം കാണാനാണ് അങ്ങയ്ക്ക്‍ ഇഷ്ടം എന്ന്‍ ഇന്ദ്രന്‍ നാരദനോട്‍ ചോദിച്ചു. ഹിമവാങ്കല്‍ തപസ്സുചെയ്യുന്ന ദുര്‍വാസസ്സ്‍ മഹര്‍ഷിയുടെ തപസ്സ്‍ ഇളക്കുവാന്‍ കഴിവുള്ളവള്‍ ന്ര്‌ത്തം ചെയ്യട്ടെ എന്ന്‍ നാരദന്‍ പറഞ്ഞു. അപ്പോള്‍ വപുസ എന്ന അപ്‍സരസ്ത്രീ ദുര്‍വസസ്സിന്റെ തപസ്സിളക്കാമെന്ന്‍ പറയുകയും അവള്‍ ഹിമവല്‍ പ്രാന്തത്തിലെത്തുകയും ചെയ്തു. മഹര്‍ഷി ഇരിക്കുന്നിടത്തുനിന്ന്‍ അല്പം ദൂരെയായി ഒരു ആണ്‍ കുയിലിന്റെ സ്വരമാധുര്യത്തോടെ അവള്‍ പാടാന്‍ തുടങ്ങി. സംഗീതസ്വരം കേട്ട്‍ ആശ്ചര്യപ്പെട്ട മഹര്‍ഷി ചെന്നുനോക്കിയപ്പോള്‍ വപുസയെയാണ് കണ്ടത്‍. തന്റെ തപസ്സിന് ഭംഗം വരുത്താന്‍ വന്നവളാണെന്ന്‍ ബോധ്യപ്പെട്ട ദുര്‍വാസസ്സ്‍ പതിനാറ്‍ വര്‍ഷത്തേക്ക്‍ സ്വന്തം രൂപം വിട്ട്‍, ഒരു പെണ്‍പക്ഷിയുടെ രൂപമെടുത്ത്‍ ഗരുഡവംശത്തില്‍ ജീ ജനിക്കാനിടവരട്ടെ എന്ന്‍ സങ്കല്‍പ്പിക്കുകയും എന്നാല്‍ ആ സമയത്ത്‍ നിനക്ക്‍ നാല് ആണ്‍മക്കളും ഉണ്ടായിവരും, അവരില്‍ പ്രീതിവരാതെ ആയുധമേറ്റ്‍ നീ മരിച്ച്‍ വീണ്ടും സ്വര്‍ഗ്ഗത്തിലെത്തും എന്ന്‍ അനുഗ്രഹിക്കുകയും ചെയ്തു.
അരിഷ്ടനേമിയുടെ പുത്രനായി ഗരുഡന്‍ ജനിച്ചു. ഗരുഡപുത്രന്‍ സമ്പാതി. സമ്പാതിയുടെ പുത്രന്‍ സൂപാര്‍ശ്വന്‍. സൂപാര്‍ശ്വന്റെ പുത്രി കുന്തി. കുന്തിയുടെ പുത്രനായി പ്രലോലുപന്‍ ജനിച്ചു. പ്രലോലുപന് കങ്കന്‍, കന്ധരന്‍ എന്ന രണ്ട്‍ പുത്രന്മാര്‍. കങ്കന്‍ കൈലാസത്തിലൂടെ സഞ്ചരിക്കുന്ന സമയം. വൈശ്രവണന്റെ കിങ്കരനായ വിദ്യുദ്രൂപനെന്ന രാക്ഷസന്‍ തന്റെ ഭാര്യയായ മദനികയുമായി കൈലാസത്തിന്റെ കൊടുമുടിയില്‍ വെളുത്ത പാറപ്പുറത്ത്‍ ഇരിക്കുന്ന സമയത്ത്‍ കങ്കന്‍ അവിടെ എത്തി. സ്ത്രീസമീപത്തിരിക്കുന്ന എന്റെ അടുക്കലേക്ക്‍ വരുന്നത്‍ അധര്‍മ്മമാണെന്ന്‍ വിദ്യുദ്രൂപന്‍ കങ്കനോട്‍ ക്രോധത്തോടെ പറഞ്ഞു. ഈ മല നിനക്കും എനിക്കും മറ്റ്‍ ജന്തുക്കള്‍ക്കും ഒരേപോലെയാണ്. നിനക്കെന്തിനാ നിന്റേത്‍ എന്ന ഭാവം ? എന്ന്‍ കങ്കന്‍ ചോദിച്ചു. ക്രോധംപൂണ്ട വിദ്യുദ്രൂപന്‍ കങ്കനെ വെട്ടിക്കൊന്നു.
തന്റെ സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ കന്ധരന്‍ പകരം വീട്ടാനായി തീരുമാനിച്ച് വിദ്യുദ്രൂപനുമായി ഘോരമായ യുദ്ധം ചെയ്യുകയും ആ യുദ്ധത്തില്‍ വിദ്യുദ്രൂപന്‍ കൊല്ലപ്പെടുകയും ചെയ്തു. വിദ്യുദ്രൂപന്‍ മരിച്ചപ്പോള്‍, ഭാര്യയായ മദനിക കന്ധരനെ ശരണം പ്രാപിക്കുകയും ഞാന്‍ അങ്ങയുടെ ഭാര്യയായി ജീവിച്ചുകൊള്ളാമെന്ന്‍ സ്വയം പറയുകയും ചെയ്തു. അവളെയും കൂട്ടി കന്ധരന്‍ സ്വഗ്രഹത്തിലെത്തി. മേനകയുടെ മകളായ മദനിക പക്ഷിരൂപം സ്വീകരിച്ച്‍ കന്ധരന്റെ ഭാര്യയായിത്തീര്‍ന്നു. കന്ധരന് മദനിക എന്ന പക്ഷിയില്‍, മുനിശാപദഗ്‍ദ്ധയായ വപുസ എന്ന അപ്സരസ്ത്രീരത്നം മകളായി ജനിച്ചു. അവളുടെ പേരാണ് താര്‍ക്ഷി.
മന്ദപാലന്റെ മക്കളായി നാല് പക്ഷിസത്തമന്മാരുണ്ടായിരുന്നു. അതില്‍ നാലാമത്തവന്‍ ദ്രോണന്‍. മഹാധര്‍മ്മശീലനും വേദവേദാംഗപാരംഗതനുമായിരുന്നു ദ്രോണന്‍. പക്ഷിസത്തമനായ ദ്രോണന്‍ കന്ധരന്റെ അനുവാദത്തോടും അനുഗ്രഹത്തോടുംകൂടി സുശീലയായ താര്‍ക്ഷിയെ വേളികഴിച്ചു. സമയം ചെന്നപ്പോള്‍ താര്‍ക്ഷി ഗര്‍ഭിണിയായി. കുരുപാണ്ഡവയുദ്ധം നടക്കുന്ന കാലമായിരുന്നു അത്‍. ഗര്‍ഭം മൂന്നരമാസമായപ്പോള്‍ താര്‍ക്ഷിക്ക്‍ യുദ്ധം കാണണമെന്ന ആഗ്രഹമുണ്ടായി, കുരുക്ഷേത്രത്തിലേക്ക്‍ പുറപ്പെട്ടു. അര്‍ജ്ജുനനും ഭഗദത്തനും തമ്മിലുള്ള ഗംഭീരയുദ്ധം നടക്കുകയായിരുന്നു. യുദ്ധം കാണാനായി താര്‍ക്ഷി തേരിനുമുകളില്‍ ഇരിപ്പുറപ്പിച്ചു. ആ സമയം അര്‍ജ്ജുനന്റെ വില്ലില്‍നിന്ന്‍ അതിശക്തമായി പുറപ്പെട്ട ക്ര്‌ഷ്ണസര്‍പ്പതുല്യമായ ഒരമ്പ് വന്ന്‍ കൊള്ളുകയാല്‍ താര്‍ക്ഷിയുടെ വയറ്റത്തെ തൊലി മുറിഞ്ഞുപോയി. ഗര്‍ഭിണിയായ താര്‍ക്ഷിയുടെ വയറ് പിളര്‍ന്ന് ചന്ദ്രവര്‍ണ്ണസമാനമായ നാല് മുട്ടകള്‍ താഴെവീണു. യുദ്ധഭൂമിയിലെ കോലാഹലങ്ങളില്‍, ഛിന്നഭിന്നമായ ശവശരീരങ്ങളിലെ മ്ര്‌ദുലമായ മാംസത്തിന്റെ വസയില്‍ ആ മുട്ടകള്‍ വീണു. ഘോരയുദ്ധത്തിനിടയില്‍ മുട്ടകള്‍ താഴെ വീണതോടുകൂടി, സുപ്രതീകം എന്ന കൊമ്പനാനയുടെ കഴുത്തിലെ മണി, അമ്പുകൊണ്ട്‍ കയറുപൊട്ടി താഴെവീണു. അത്‍ നാലുവശവും സമമാംവണ്ണം നിലം പിളര്‍ന്നിറങ്ങി മാംസത്തിനുമേലെ കിടക്കുന്ന മുട്ടകളെ പൊതിഞ്ഞു, മുട്ടകള്‍ക്ക്‍ സുരക്ഷിതമായ ഒരു അടപ്പ്‍ രൂപത്തിലാണ് ആ മണി വീണത്‍. കുരുക്ഷേത്രയുദ്ധം പോലത്തെ ഒരു യുദ്ധം നടക്കുന്ന സമയത്തും ആരെല്ലാം ജീവിക്കണം, ആരെല്ലാം മരിക്കണം എന്നൊക്കെ തീരുമാനിക്കുന്നതും ജഗദീശ്വരിതന്നെയാണെന്ന്‍ ചിന്തനീയം.
യുദ്ധമെല്ലാം കഴിഞ്ഞ്‍ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ ധര്‍മ്മപ്രവചനം കേള്‍ക്കാന്‍ യുധിഷ്ഠിരന്‍ പോയ സമയത്ത്‍ ശമീകന്‍ എന്ന ഋഷി തന്റെ ശിഷ്യന്മാരുമൊത്ത്‍ യുദ്ധഭൂമിയിലൂടെ നടന്നുപോകുമ്പോള്‍ പക്ഷിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നു. ആനമണിയുടെ ചുവട്ടില്‍നിന്നും അച്ഛനുമമ്മയുമില്ലാത്ത, ചിറകുമുളച്ചിട്ടില്ലാത്ത നാല് പക്ഷിക്കുഞ്ഞുങ്ങളെ കാണുന്നു. കോടിക്കണക്കിന് ഭടന്മാര്‍ ചവിട്ടിമെതിച്ചിട്ടും എത്രയോ രഥങ്ങളുടെ ചക്രങ്ങള്‍ നിരങ്ങിയിട്ടും എത്രയോ ആരകളുടെ ചവിട്ട്‍ കൊണ്ടിട്ടും കുതിരകളുടെ കുളമ്പടികള്‍ അമര്‍ന്നിട്ടും ഒന്നുംതന്നെ നശിക്കാതെ നാല് മുട്ടകള്‍ ഒരു യുദ്ധക്കളത്തില്‍ സുരക്ഷിതമായിരിക്കുകയും അവയുടെ സംരക്ഷണത്തിനെന്നപോലെ ആനയുടെ മണി പൊട്ടി അതിന് ഒരു കവചരൂപത്തില്‍ വന്ന്‍ വീഴുകയും മുട്ടകള്‍ അവിടെ കിടന്ന്‍ വിരിയുകയും അവ സുരക്ഷിതമായി ഇരിക്കുകയും ചെയ്യുക.. !! ശമീകന്‍ ആശ്ചര്യചകിതനായി ശിഷ്യരോട് ഭഗവാന്റെ ലീലകള്‍ പറയുന്നു. ആ പക്ഷിക്കുഞ്ഞുങ്ങള്‍ വെറും സാധാരണ പക്ഷികളല്ലെന്ന് മനസ്സിലാക്കിയ ശമീകന്‍ അവയെ ആശ്രമത്തിലേക്ക്‍ കൊണ്ടുപോയി ആഹാരവും വെള്ളവും കൊടുത്ത്‍ വളര്‍ത്തി വലുതാക്കുന്നു. വളര്‍ന്നുവലുതായ പക്ഷികള്‍ ശമീകന്റെ അനുഗ്രഹത്തോടും അനുവാദത്തോടുംകൂടി വിന്ധ്യാചലത്തിലേക്ക്‍ പോയി.
ഈ പക്ഷികളോടാണ് തന്റെ സംശയം ചോദിക്കാന്‍ മാര്‍ക്കാണ്ഡേയന്‍ ജൈമിനിയോട്‍ പറയുന്നത്‍. അങ്ങനെ ജൈമിനി വിന്ധ്യാചലത്തിലെത്തി പക്ഷികളോട്‍ തന്റെ സംശയങ്ങള്‍ ചോദിക്കുന്നു. ജൈമിനിയുടെ സംശയങ്ങള്‍ക്കുള്ള മറുപടിയായി അനേകം കഥകള്‍ പക്ഷികള്‍ പറയുന്നകൂട്ടത്തില്‍ മന്വന്തരാദി വര്‍ണ്ണനകളും അതില്‍ സാവര്‍ണ്ണി മന്വന്തരവര്‍ണ്ണനയും വരുന്നു. സാവര്‍ണ്ണിമന്വന്തര വര്‍ണ്ണനയില്‍, സുരഥ-സമാധിമാരുടെ കഥകളില്‍ നിന്നാണ് ദേവീമാഹാത്മ്യം തുടങ്ങുന്നത്‍. നാലാം അധ്യായം മുതല്‍ എഴുപത്തേഴ്‍ അധ്യായം വരെയുള്ള രസികങ്ങളായ പല കഥകളും ദേവീമാഹാത്മ്യത്തിന് ഒരു ഫ്ളാഷ്‍ബാക്ക്‍ ആയി അത്യന്തം നാടകീയമായി ഭാവനാസമ്പന്നമായി ഹ്ര്‌ദയസ്പര്‍ശിയായി കഥാകാരന്‍ അവതരിപ്പിക്കുന്നത്‍ വായിച്ചാല്‍ വായിക്കുന്നവനില്‍ അവാച്യമായ ഒരു ഈശ്വരീയ അനുഭൂതി ഉണ്ടാകുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാവില്ല. കഥയിലെ തത്ത്വങ്ങള്‍ക്ക്‍ പ്രാധാന്യം നല്‍കി ഓരോ ശബ്ദവും ശ്രദ്ധിച്ച്‍ വായിച്ചാല്‍ ഒരുപാട് സംശയങ്ങള്‍ ദൂരീകരിക്കും, ആനന്ദാനുഭൂതിയും ഉണ്ടാവും.
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 4:35 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
2015 ജൂൺ 18, വ്യാഴാഴ്‌ച
07. സഹസ്രാരചക്രം . ദേവത യാകിനി - ശുക്ലധാതു
സഹസ്രദളപത്മസ്ഥാ സര്‍വവര്‍ണോപശോഭിതാ
സര്‍വ്വായുധധരാ ശുക്ലസംസ്ഥിതാ സര്‍വതോമുഖി
സര്‍വൗദനപ്രീതചിത്താ യാകിന്യംബാ സ്വരൂപിണി
ശിരസ്സില്‍ മൂര്‍ധാവിലാണ് സഹസ്രദളപഥം. ആയിരം ഇദളുകളുള്ള പത്മം. ആ പത്മത്തില്‍ ഇരുന്നരുളുന്നവളും സകലവര്‍ണ്ണങ്ങളോടുംകൂടി ശോഭിക്കുന്നവളും എല്ലാത്തരം ആയുധങ്ങളും ധരിച്ചവളും ശുക്ലധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും എല്ലാദിക്കുകളിലേക്കും മുഖങ്ങളുള്ളതും സകലദേവതകളാല്‍ ചുറ്റപ്പെട്ടവളും എല്ലാവിധ അന്നങ്ങളും പ്രിയമുള്ളവളും പരമശിവതത്ത്വാത്മികയു്മായ യാകിനീശ്വരി അവിടെ ഇരിക്കുന്നു. ആദ്യത്തെ ആറ്‍ധാതു സംബന്ധമായ എത്രയെത്ര ദേവതകളുണ്ടോ എന്തെല്ലാം വര്‍ണ്ണങ്ങളുണ്ടോ എന്തെല്ലാം ആയുധങ്ങളുണ്ടോ, ഏതെല്ലാം അന്നങ്ങളുണ്ടോ അതെല്ലാം ഒന്നിച്ച്‍ ചേര്‍ന്നുനില്‍ക്കുന്നവളും പരമശിവരസികയുമായി വിലസുന്നവളുമാണ് യാകിനി എന്ന ശുക്രധാത്വധിഷ്ഠാതയായ ദേവത. എല്ലാ വിചാരങ്ങളുടെയും എല്ലാ അറിവുകളുടെയും സകലവിധ അന്നങ്ങളുടെയും അതിസൂക്ഷ്മമായ സത്ത്‍ ചേര്‍ന്നാണ് ശുക്ലധാതു/രേതസ്സ്‍ ശരീരത്തില്‍ ഉണ്ടാകുന്നത്‍. ശരീരം എല്ലായിപ്പോഴും രോഗമുക്തമായിരിക്കുന്നതിന് ശുക്ലധാതുവാണ് മുഖ്യകാരണം.
ശുക്ര/രേതോ ധാതുവിന്റെ മഹത്വം പറയാന്‍ പറ്റില്ല. സമസ്തായുധധര, സര്‍വശക്തി പരിവ്ര്‌ത, സര്‍വവര്‍ണ്ണ, ഇത്യാദിയുള്ള വിശേഷങ്ങളൊക്കെ അതിന്റെ പ്രാധാന്യം പറയാന്‍ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെ വര്‍ണ്ണിക്കുന്നത്‍. ശരീരത്തിനെ തേജസ്സുള്ളതാക്കുന്നതും നിത്യയൗവ്വനയുക്തമാക്കുന്നതും എല്ലാവിധ ബലവും ധൈര്യവും ശക്തിയും ബുദ്ധിയും മേധയും ധ്ര്‌തിയും സ്മ്ര്‌തിയും ഒക്കെ പ്രദാനം ചെയ്യുന്നതും എല്ലാം ഈ ധാതുതന്നെ. ഉത്സാഹം ഉന്മേഷം ആനന്ദം ശാന്തി സമാധാനം എന്നുതുടങ്ങി സത്തായിട്ടുള്ളതെന്തുംതന്നെ യാകിനീവരദമാണ്, ശുക്ല/രേതോ പ്രദായകമാണ്. ആ ദേവിയുടെ ധ്യാനശ്ലോകം -
മുണ്ഢവ്യോമസ്ഥപത്മൈ ദശ-ശതദളകേ കര്‍ണികാ ചന്ദ്രസംസ്ഥം
രേതോനിഷ്ഠം സമസ്തായുധകലിതകരം സര്‍വതോ വക്‍ത്രപത്മം
ആദിക്ഷാന്താര്‍ണശക്തിപ്രകരപരിവ്ര്‌താം സര്‍വവര്‍ണാം ഭവാനിം
സര്‍വ്വാന്നാസക്തചിത്തം പരശിവരസികം യാകിനിം ഭാവയാമി
സര്‍വ്വൗദനപ്രീത എന്നും സര്‍വ്വാന്നാസക്തചിത്ത എന്നുമുള്ള പ്രയോഗത്തില്‍, സര്‍വ്വൗദനമെന്ന ശബ്ദത്തിന് കുറുന്തോട്ടി എന്ന്‍ അര്‍ഥമുണ്ട്‍. കുറുന്തോട്ടി ഒരു മഹാ ഔഷധമാണെന്ന്‍ സുവിദിതമാണല്ലൊ. ശരീരത്തിന് ഏറ്റവും നല്ലൊരു ഔഷധംതന്നെയാണ് കുരുന്തോട്ടി. ഔഷധങ്ങളുടെ ഔഷധമെന്നൊക്കെ ഇതിനെ പറയാറുണ്ട്‍. ശരീരത്തിലെ പേശികള്‍ക്കും എല്ലിനും ഞെരമ്പിനും എന്നുമാത്രമല്ല മനസ്സിനെയും ബുദ്ധിയെയുമൊക്കെ കുറുന്തോട്ടികൊണ്ട്‍ ചികിത്സിക്കുന്നുണ്ട്‍, കുറുന്തോട്ടി പോഷിപ്പിക്കുന്നുണ്ട്‍. കുറുന്തോട്ടി പാലില്‍ വേവിച്ച്‍ കഴിക്കുന്നത്‍ അത്യന്തം മഹത്തായ അന്നമാണ്. അതിന്റെ ഔഷധഗുണം വിവരിക്കാന്‍ സാധ്യമല്ല. അതുകൊണ്ട്‍ ദേവി സര്‍വൗദനപ്രീതയെന്ന്‍ പറയുമ്പോള്‍ അതില്‍ ആദ്യം സൂചിപ്പിച്ച എല്ലാ അന്നവും പ്രിയമെന്നിരിക്കെ, കുറുന്തോട്ടിയോട്‍ കൂടുതല്‍ പ്രീയതയുള്ളവളാണെന്നുകൂടി ധരിക്കുന്നത്‍ ഉചിതമായിരിക്കും.
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:58 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
06. ആജ്ഞാചക്രം, ദേവത ഹാകിനി, മജ്ജ ധാതു
ആജ്ഞാചക്രാബ്‍ജ നിലയാ ശുക്ലവര്‍ണ്ണാ ഷഡാനനാ
മജ്ജാസംസ്ഥാ ഹംസവതീ മുഖ്യശക്തി സമന്വിത
ഹരിദ്രാന്നൈകരസികാ ഹാകിനീ രൂപധാരിണീ
രണ്ട്‍ പുരികങ്ങളുടെയും മധ്യത്തിലായിട്ടാണ് ആജ്ഞാചക്രം. രണ്ട്‍ ദളങ്ങളോടുകൂടിയ പത്മത്തില്‍ സ്ഥിതിചെയ്യുന്നവളും, ശുക്ലവര്‍ണ്ണത്തോടുകൂടിയവളും ഷഡാനനയും -ആറ്‍ മുഖങ്ങളുള്ളവളും- ത്രിനേത്രയും ഹംസവതി,മുഖ്യശക്തി എന്നീ രണ്ട്‍ ദേവതകളാല്‍ അനുപ്രയാതയായിട്ടുള്ളവളും മജ്ജയാകുന്ന ധാതുവിന് അധിഷ്ഠാനവുമായയും ഹരിദ്രാന്നൈകരസികയും, മഞ്ഞള്‍ചേര്‍ത്ത അന്നം പ്രിയമായിട്ടുള്ളവളുമായ ഹാകിനീശ്വരി ആ ഭ്രൂമധ്യത്തില്‍ നിലകൊള്ളുന്നു.
ശരീരത്തിലെ മജ്ജക്ക്‍ വരുന്ന വികാരങ്ങള്‍ക്ക്‍ മഞ്ഞളാണ് ഔഷധം. എല്ലാ ധാതുക്കളിലെ വികാരങ്ങള്‍ക്കും മജ്ജ പങ്കുവഹിക്കുന്നു. ഈഷദ്‍ ജ്ഞാനമുള്ളതുകൊണ്ടാണ് ആജ്ഞ എന്ന പേരുവന്നത്‍. ആജ്ഞാചക്രം ശുദ്ധമായിരിക്കുമ്പോഴാണ് മറ്റുള്ള എല്ലാറ്റിനേയും അംഗീകരിക്കാന്‍ പറ്റുന്നത്‍. ഏതൊന്ന്‍ കണ്ടാലും, കേട്ടാലും ആജ്ഞാചക്രത്തിലാണ് ഭാവസ്‍ഫുരണ ഉണ്ടാകുന്നത്‍. അത്‍ ശുദ്ധമാകുന്നതോടെ ശുക്ലവര്‍ണ്ണയായ ദേവി പ്രകടമാകുന്നു.
ഹരിദ്രാന്നൈകരസികയായ ദേവി സകലശുഭകാരിയാണ്. എന്തെല്ലാം ശുഭം വേണമെന്ന്‍ ആഗ്രഹിക്കുന്നുവോ, അവിടെയൊക്കെ ബാഹ്യമായും ആന്തരികമായും മഞ്ഞള്‍ വേണം. മഞ്ഞളില്ലാത്ത ഒരു പൂജയുമില്ല. മഞ്ഞള് ചേര്‍ത്ത ദ്രവ്യങ്ങളോ മഞ്ഞള്‍പൊടിയോ ആണ് പ്രസാദം. മഞ്ഞളിന്റെ ഗുണം ഏറ്റവും സൂക്ഷ്മമാണ്. ഓരോ ദ്രവ്യത്തോട്‍ ചേരുമ്പോഴും മഞ്ഞള്‍ പ്രതികരിക്കുന്നത്‍ വ്യത്യസ്ത രീതിയിലാണ്. നാളികേരം മഞ്ഞള്‍ചേര്‍ത്ത്‍ അരച്ച്‍ അന്നമുണ്ടാക്കുമ്പോള്‍ മഞ്ഞളിന്റെ ഗുണം ആയിരം ഇരട്ടിയായി വര്‍ദ്ധിക്കുന്നു. മഞ്ഞള്‍ ചുണ്ണാമ്പുമായി ചേരുമ്പോള്‍ ഗുരുതിയായി -രക്തവര്‍ണ്ണമുള്ളതായി- തീരുന്നു. ഇത്‍ പലരോഗങ്ങള്‍ക്കും ഔഷധമാണ്. ചെറുനാരങ്ങാനീര് മഞ്ഞളുമായി ചേര്‍ത്തിട്ടാണ് സിന്ദൂരം ഉണ്ടാക്കുന്നത്‍. സിന്ദൂരം നെറ്റിയില്‍ അണിയുന്നത്‍ മഞ്ഞളിന്റെ ഔഷധഗുണത്തെ കണക്കിലെടുത്തിട്ടാണ്. (കടകളില്‍നിന്ന്‍ കിട്ടുന്ന സിന്ദൂരം അതായിക്കൊള്ളണമെന്നില്ല).. ഏറ്റവും സൂക്ഷ്മമായതുകൊണ്ടാണ് മന്ത്രവര്‍ണാത്മികയായിരിക്കുന്ന ദേവിക്ക്‍ മഞ്ഞള്‍ ഏറ്റവും പ്രിയമായിരിക്കുന്നത്‍. ഹംസവതിയെന്നും ക്ഷമാവതി (മുഖ്യശക്തി) എന്നും രണ്ട്‍ ദേവതകളാല്‍ ചുറ്റപ്പെട്ടവളാണ് ഹാകിനീശ്വരി എന്ന മജ്ജയുടെ ദേവത. ശരീരത്തിലെ മുറിവുകളില്‍ മഞ്ഞള്‍ അരച്ച്‍തേച്ച്‍ കെട്ടിയാല്‍ രക്തസ്രാവം പെട്ടെന്ന്‍ നില്‍ക്കുകയും മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുകയും ചെയ്യും. ഏതൊരു അന്നമുണ്ടാക്കുമ്പോഴും മഞ്ഞള്‍ ചേര്‍ക്കുന്നത്‍ അത്‍ ഒരു ഉത്തമ അണുനാശിനികൂടി ആയതുകൊണ്ടാണ്.
ആജ്ഞാചക്രാബ്‍ജനിലയയായ ഹാകിനീശ്വരിയുടെ ധ്യാനശ്ലോകം -
ഭ്രൂമധ്യേ ബുന്ദുപത്മേ ദളയുഗകലിതേ ശുക്ലവര്‍ണ്ണാ കരാബ്‍ജൈഹി
ബിഭ്രാണാം ജ്ഞാനമുദ്രാം ഡമരുകമമലാമക്ഷമാലാം കപാലം
ഷഡ്‍ചക്രാധാരമധ്യം ത്രിനയനസലിതാം ഹംസവത്യാദിയുക്തം
ഹരിദ്രാന്നെഐകസക്തം സകലശുഭകരിം ഹാകിനിം ഭാവയാമി.
ആജ്ഞാചക്രത്തില്‍ ഉപാസന ചെയ്യുന്ന സാധകന്‍ ഭൂതഭാവിവര്‍ത്തമാനങ്ങളെ മുഴുവന്‍ അറിയുന്നു. കഴിഞ്ഞുപോയ എത്രയോ ജന്മങ്ങള്‍ അയാള്‍ അറിയുന്നു. അയാളുടെയും മറ്റുള്ളവരുടെയും അറിയാന്‍ കഴിയുന്നു. ആജ്ഞാചക്രത്തിലാണ് പരമാത്മാവ്‍ എന്ന്‍ പണ്ഡിതമതം. ഉപാസകന്റെ സ്വ-ആത്മാവും പരമാത്മാവും ഏകമായി ഉപാസകന്‍ പരമാനന്ദപദവിയെ നുകരുന്നു, ജീവന്‍മരണചക്രത്തില്‍നിന്ന്‍ നിവ്ര്‌ത്തനാകുന്നു.
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:57 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
സ്വാധിഷ്ഠാനചക്രം
04. സ്വാധിഷ്ഠാനചക്രം, ദേവത കാകിനി, ധാതു മേദസ്സ്‍
സ്വാധിഷ്ഠാനാംബുജഗതാ ചതുര്‍വക്‍ത്ര മനോഹരാ
ശൂലാദ്യായുധ സമ്പന്നാ പീതവര്‍ണ്ണാഽതിഗര്‍വിതാ 104
മേദോനിഷ്ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ
ദധ്യാന്നാസക്തഹ്ര്‌ദയാ കാകിനീ രൂപധാരിണീ 105
സ്വാധിഷ്ഠാനചക്രത്തിലെ ആറ്‍ ദളങ്ങളോടുകൂടിയ പത്മത്തില്‍ നിലകൊള്ളുന്നവളും മനോഹരങ്ങളായ നാല് മുഖങ്ങളോടുകൂടിയവളും ശൂലം മുതലായ ആയുധങ്ങളേന്തിയവളും ത്രിനയനങ്ങളുള്ളവളും മേദസ്സ്‍ എന്ന ധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും മധു അല്ലെങ്കില്‍ മദ്യം പ്രിയമായിട്ടുള്ളവളും ബന്ദിനി തുടങ്ങിയ ആറ് ദേവതകളാല്‍ പരിവ്രതയായവളും ദധി - തൈര് പ്രസാദമായിടുള്ള കാകിനീശ്വരി ഇരിക്കുന്നു.
പേശികള്‍ക്ക്‍ ബലം കുറയാന്‍ തുടങ്ങിയാല്‍ തൈര് കഴിച്ചാല്‍ ശമനമുണ്ടാകും. മദ്യം പേശികളുടെ ബലം കൂട്ടുന്നു. കഠിനമായ ജോലികള്‍ ചെയ്യണമെങ്കില്‍ അല്പം മദ്യം കഴിച്ചാല്‍ ക്ഷീണമേതുമില്ലാതെ പണിചെയ്ത്‍ തീര്‍ക്കാം. പകല്‍ മുഴുവനും ജോലിചെയ്ത് ഇനി ഇന്ന്‍ ഒന്നിനും വയ്യാ എന്ന്‍ കരുതിയിരിക്കുമ്പോള്‍ അല്പമൊന്ന്‍ വീശിയാല്‍ സമയമൊന്നും നോക്കാതെ മണിക്കൂറുകളോളം വീണ്ടും പണിയെടുക്കാനുള്ള കഴിവ്‍ ഉണ്ടാകുന്നത്‍ അനുഭവമുള്ളതാണല്ലൊ. അവിടെ പേശികള്‍ക്കാണ് ബലമുണ്ടാകുന്നത്‍. കാകിനീശ്വരി പ്രസാദിക്കുന്നതാണത്‍.
അതിഗര്‍വ്വിതാ എന്ന ശബ്ദം സൂചിപ്പിക്കുന്നതുതന്നെ ഗര്‍വ്വിനെയാണ്, അഹങ്കാരത്തെയാണ്. അഹങ്കാരമുക്തി ആഗ്രഹിക്കുന്നവര്‍ ബന്ദിനി തുടങ്ങിയ ആറ് ദേവതകളാല്‍ അനുപ്രയാതയായ മേദസ്സിന്റെ ദേവതയായ കാകിനീശ്വരിയെ ഉപാസിക്കണം. കാകിനിയുടെ ധ്യാനമന്ത്രം -
സ്വാധിഷ്ഠാനാഖ്യപത്മേ രസദളലസിതേ വേദപത്രം ത്രിനേത്രം, ഹസ്താഭ്യാം
ധാരയന്തിം ത്രിശിഖഗുണ കപാലാത്‍ഭയാന്യാപ്ത ഗര്‍വ്വാം, മേദോനിഷ്ഠാം
പ്രതിഷ്ഠാമളിമദമുദിതാം ബന്ദിനീമുഖ്യയുക്താം മൂലാധാരാംബുജാരൂഢാം
പീതാം ദധ്യോതനേഽഷ്ഠാമാത്മികാ ഫലതാം കാകിനിം ഭാവയാമി
സ്വാധിഷ്ഠാനപത്മത്തിലെ ആറ്‍ ദളങ്ങള്‍ കാമം ക്രോധം ലോഭം മോഹം മദം മത്സരം എന്നീ ആറ്‍ ബിന്ദുക്കളാണ്. അവയെ സംഹ്ര്‌ദീബിന്ദുക്കളെന്ന്‍ തന്ത്രശാസ്ത്രത്തില്‍ പറയുന്നു. സ്വാധിഷ്ഠാനേ സംഹാര:ശഡ്‍ബിന്ദുക്ര്‌ത: എന്ന്‍ യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി സൂചിപ്പിച്ചിരിക്കുന്നു. ഈശ്വരാനുഗ്രഹത്താല്‍ മാത്രമേ അഹങ്കാരം നശിക്കുകയുള്ളു. അതിന്റെ ദേവതയായ കാകിനിയുടെ മന്ത്രോച്‍ഛാരണം അഹങ്കാരനാശത്തിന് ഏവര്‍ക്കും സഹായമാകട്ടെ.
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:56 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
05. മൂലാധാരചക്രം - ദേവത സാകിനി - അസ്ഥി ധാതു
മൂലാധാരാംബുജാരൂഢാ പഞ്ചവക്‍ത്രാ അസ്ഥിസംസ്ഥിതാ
അങ്കുശാദിപ്രഹരണാ വരദാദി നിഷേവിതാ 105
മുദ്‍ഗൗദനാസക്തചിത്താ സാകിന്യംബാ സ്വരൂപിണി 106
മൂലാധാരത്തില്‍ നാല് ദളങ്ങളുള്ള താമരയില്‍ ഇരിക്കുന്നവളും അഞ്ച്‍ മുഖങ്ങളുള്ളവളും ത്രിനയനയും നാലുകൈകളോടുകൂടിയവളും വേദപുസ്തകധാരിണിയും ജ്ഞാനമുദ്രയോടുകൂടിയവളും അങ്കുശം ആയുധമാക്കിയവളും വരദ തുടങ്ങിയ നാല് ദേവതകളാല്‍ അനുപ്രയാതയായവളും മുദ്‍ഗം -ചെറുപയറ്‍- അന്നം പ്രിയമുള്ളവളും അസ്ഥിധാതുവിന്റെ അധിഷ്ഠാധ്ര് ദേവതയുമായ സാകിനി നിലകൊള്ളുന്നു.
മൂലാധാരത്തിലെ സാകിനി അമ്ര്‌ത തുടങ്ങിയ നാല് ദേവതകളാലാണ് ചുറ്റപ്പെട്ടിരിക്കുന്നത്‍. ഒരു കയ്യില്‍ വേദപുസ്തകവും ജ്ഞാനമുദ്രയോടുകൂടിയവളും അങ്കുശം ആയുധമാക്കിയവളുമായി സ്ഥിതിചെയ്യുന്നു. വേദശാസ്ത്രങ്ങളെല്ലാം മൂലാധാരത്തില്‍ അടുക്കടുക്കായി സംയമിച്ചിരിക്കുന്നു എന്ന്‍ ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്‍. ശരീരത്തിലെ അസ്ഥിധാതു ഈ ദേവിയുടെ കയ്യിലാണ്. അസ്ഥിക്ക്‍ ക്ഷയം വരുമ്പോള്‍ ഏറ്റവും ഉത്തമമാണ് ചെറുപയറ്‍ ചേര്‍ത്ത അന്നം. അരിയുടെകൂടെ വേവിച്ചോ അതുചേര്‍ത്ത് മറ്റ്‍ എന്തെങ്കിലും അന്നമോ കഴിക്കണം. ഏതുകാലത്തും ഏത്‍പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഒരു പദാര്‍ത്ഥമാണ് മുദ്‍ഗം. മുദ്‍ഗംചേര്‍ത്ത അന്നം സാകിനീദേവിക്ക്‍ ഏറ്റവും പ്രിയമുള്ളതാണ്. സാകിനീദേവി ശ്രുതിദളലസിതയാണ്. ശ്രുതി എന്നാല്‍ വേദം. അറിവുകൊണ്ടാണ് സദാ ആനന്ദത്തില്‍ രമിച്ചുകൊണ്ടിരിക്കുന്നത്. അറിവുണ്ടാകുമ്പോഴാണ് ആനന്ദമുണ്ടാകുന്നത്‍. അറിവ്‍ എന്നത്‍ അവനവനെ അറിയുക എന്നതാണ്. ലോകത്തിലെ ദ്ര്‌ശ്യങ്ങള്‍ പഠിച്ച്‍ ഉണ്ടാകുന്ന അറിവിനെ അറിവില്ലായ്‍മ എന്നാണ് ഭാരതീയദര്‍ശനങ്ങള്‍ പറയുന്നത്‍. എല്ലിന് ബലംവരാന്‍ ചെറുപയറ്‍ കഴിക്കുക.
സാകിനീശ്വരിയുടെ ധ്യാനമന്ത്രം -
മൂലാധാരസ്ഥപത്മേ ശ്രുതിദളലസിതേ പഞ്ചവക്‍ത്രം ത്രിനേത്രം
ധൂമാപാമസ്ഥിസംസ്ഥം ശ്രിണിമപികമലം പുസ്തകം ജ്ഞാനമുദ്രാം
ബിഭ്രാണാം ബാഹുദണ്ഡൈസുലളിതവരദാം പൂര്‍വ്വശക്ത്യാവ്ര്‌താന്തം
മുദ്‍ഗൗദനാസക്തചിത്തം മധുമദമുദിതം സാകിനിം ഭാവയാമി
മൂലാധാരത്തില്‍ സ്ഥിതയായ സാകിനിയെ ഉപാസനചെയ്താല്‍ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവുകളും കരഗതമാകുന്നു. പിന്നീട്‍ അറിയാനായി ഒന്നും അവശേഷിക്കുന്നില്ല എന്ന തലത്തിലെത്തിയാല്‍ അവന്‍ സര്‍വ്വശക്തനുമായിത്തീരുന്നു. അറിവാണ് ബലം, അറിവാണ് ധനം, അറിവാണ് ശക്തി, അറിവിലൂടെ മാത്രമേ മോക്ഷത്തിലെത്താനും പറ്റു. സ്വന്തം സ്വരൂപത്തെ അറിയുന്നവന് "ഓരോരോ വിദ്യകളോതിപ്പഠിക്കേണ്ട, താനെയുദിക്കും മനസ്സുതന്നില്‍," എന്ന്‍ ഗുരുദേവവചനം.
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:56 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
03. മണിപൂരകചക്രം, ദേവത ലാകിനി, മാംസധാതു
മണിപൂരാബ്‍ജനിലയാ വദനത്രയസംയുതാ
വജ്ജ്രാദികായുധോപേതാ ഡാമര്യാദിഭിരാവ്ര്‌താ 102
രക്തവര്‍ണ്ണാ മാംസനിഷ്ഠാ ഗുഡാന്നപ്രീതമാനസാ
സമസ്തഭക്തസുഖദാ ലാകിന്യംബാ സ്വരൂപിണീ 103
മണിപൂരചക്രനിലയും മൂന്ന്‍ മുഖങ്ങളോടുകൂടിയവളും വജ്ജ്രാദി ആയുധങ്ങളേന്തിയവളും രക്തവര്‍ണ്ണയും വജ്ജ്രസമാനമായ ദംഷ്‍ട്രങ്ങളോടുകൂടിയവളും മാംസധാതുവിന്റെ അധിഷ്ഠാധ്ര്‌ദേവതയും ശര്‍ക്കരയുക്തമായ അന്നം പ്രിയമുള്ളവളും സാധകന്റെ സകലസുഖങ്ങള്‍ക്കും ദാതാവായവളും മാത്ര്‌സ്വരൂപിണിയുമായ ലാകിനി നിലകൊള്ളുന്നു. പത്ത്‍ ദളങ്ങളോടുകൂടിയ പത്മം പണിപൂരത്തിലാണിരിക്കുന്നത്‍. പത്ത്‍ വര്‍ണ്ണങ്ങളായി ഇതിനെ പരാമര്‍ശിക്കുന്നു. മൂന്നു മുഖങ്ങളോടുകൂടിയതും ഡാമരി തുടങ്ങിയ അതിശക്തമായ പത്ത്‍ ദേവതകളാല്‍ അനുപ്രയാതയായുമാണ് ലാകിനി നിലകൊള്ളുന്നത്‍. മാംസധാതുവിന് പ്രശ്നമുണ്ടായാല്‍ ആ ധാതുവിന്റെ അധിഷ്ഠാനദേവതയായ ലാകിനീമന്ത്രം ഉരുവിട്ട്‍ ശര്‍ക്കരചേര്‍ത്ത അന്നം, ശര്‍ക്കരവെള്ളം, ഔഷധമായി ഉപയോഗിക്കണം. ആസവരസായനാദികളെല്ലാം ശര്‍ക്കര ചേര്‍ത്ത്‍ നിര്‍മ്മിക്കുന്നത്‍ മാംസധാതുവിനെ കണ്ടുകൊണ്ടാണ്. ശര്‍ക്കര ചേര്‍ത്ത അന്നം കഴിച്ചാല്‍ മാംസധാതു ഉന്മേഷമാവുകയും ക്ഷീണം മാറുകയും ഉത്സാഹം തോന്നുകയും ഒക്കെ ചെയ്യുന്നു. ദേവീക്ഷേത്രങ്ങളില്‍ ദേവിക്ക്‍ കഠിനപായസം നിവേദിക്കുന്നതും ഈ സങ്കല്‍പ്പത്തിലാണ്.
ലാകിനീശ്വരിയുടെ ധ്യാനം താഴെ കൊടുത്ത മന്ത്രത്താല്‍ സ്മരിക്കണം -
ദിക്‍പത്രേ നാഭിപത്മേ ത്രിവദനവിലസദ്‍ ദംഷ്‍ട്രിണിം രക്തവര്‍ണ്ണം
ശക്തിം ദംഭോളിദണ്ഡാ ഉഭയമപി ഭുജൈര്‍ധാരയന്തിം മഹോഗ്രം
ഡാമര്യാദ്യൈപരീതാം പശുജനഭയദാ മാംസധാത്വേക നിഷ്ഠാം
ഗൗഢാന്നാസക്തചിത്തം സകലസുഖകരിം ലാകിനിം ഭാവയാമി
പശുജനഭയദാ എന്ന ശബ്ദത്തിന്, ഒന്നും നോക്കാതെ കിട്ടിയതൊക്കെ ഭക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. അങ്ങിനെ ഭക്ഷിക്കാന്‍ തോന്നുന്നത്‍ ഇന്ദ്രിയങ്ങള്‍ തോന്നിയപോലെ പ്രതികരിക്കുന്നതുകൊണ്ടും അതുകൊണ്ടുതന്നെ അത്‍ പാപമാണെന്ന്‍ പറയുകയും ചെയ്യുന്നു. പാപം ചെയ്യുന്നവരില്‍ ഭയം ജനിപ്പിക്കുന്ന ദേവത എന്ന അര്‍ത്ഥത്തിലും പശുജനഭയദാ എന്ന ശബ്ദം സൂചിപ്പിക്കുന്നു. പശു ശബ്ദത്തിന് "അവിശേഷേണ സര്‍വ്വം പശ്യതി ഇതി പശു" എന്ന്‍ അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നു. വിശേഷബുദ്ധിയില്ലാതെ എല്ലാം പശിക്കുക എന്ന്‍ അര്‍ത്ഥം. പശു എന്നാല്‍ ബാഹ്യേന്ദ്രിയങ്ങള്‍കൊണ്ട്‍ പ്രപഞ്ചത്തെ ദര്‍ശിക്കുന്ന ജീവന്‍ എന്നും അര്‍ത്ഥം. "പാശ ബന്ധനേ" എന്ന ധാത്വര്‍ത്ഥ നിര്‍ദ്ദേശപ്രകാരം അവിദ്യാബന്ധനായ ജീവന്‍ എന്നും അര്‍ത്ഥം. അജ്ഞാനമാണ് സകല ബന്ധനങ്ങള്‍ക്കും കാരണം. അതുകൊണ്ട്‍ സാധകന്റെ അജ്ഞാനത്തെ നശിപ്പിക്കുന്നവള്‍ എന്നും ഇവിടെ അര്‍ത്ഥം പറയും.
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:55 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
02. അനാഹതം - ഋദയചക്രം- ദേവത രാകിണി - രക്തധാതു
അനാഹതാബ്‍ജ നിലയാ ശ്യാമാഭാ വദനദ്വയ
ദംഷ്‍ട്രോജ്ജ്വലാ അക്ഷമാലാദിധരാ രുധിരസംസ്ഥിതാ (100)
കാളരാത്ര്യാദിശക്ത്യൗഘവ്ര്‌താ സ്‍നിഗ്‍ദ്ധൗദനപ്രിയാ
മഹാവീരേന്ദ്രവരദാ രാകിണ്യംബാ സ്വരൂപിണീ (101)
അനാഹതചക്രനിലയയും ശ്യാമവര്‍ണ്ണത്താല്‍ ഭാസിക്കുന്നവളും രണ്ട്‍ മുഖങ്ങളുള്ളവളും അത്യുജ്ജ്വലമായ ദംഷ്‍ട്രങ്ങളുള്ളവളും അക്ഷമാലാദികള്‍ ധരിച്ചവളും രുധിര - രക്ത- സംസ്ഥിതയും കാളരാത്രി തുടങ്ങിയ ദേവതകളാല്‍ അനുപ്രയാതയായിട്ടുള്ളവളും -ചുറ്റപ്പെട്ടവളും- മഹാവീര്യത്തെ വരദാനം ചെയ്യുന്നവളും അംബാസ്വരൂപിണിയുമായ രാകിണി അവിടെ സ്ഥിതിചെയ്യുന്നു. അനാഹതചക്രനിലയായ രാകിണി രക്തത്തിന്റെ അധിഷ്ഠാധ്ര് ദേവതയാണ്. കാളരാത്രി തുടങ്ങിയ അതിശക്തിയുള്ള ദേവതകളാല്‍ അനുപ്രയാതയാണവള്‍. സ്‍നിഗ്‍ദ്ധൗദനമായിട്ടുള്ള അന്നമാണ് ആ ദേവിക്ക്‍ പ്രിയമായിട്ടുള്ളത്‍. സ്‍നിഗ്‍ദ്ധൗദനപ്രിയമെന്ന്‍ പറഞ്ഞാല്‍ നെയ്യ്‍ ചേര്‍ത്ത അന്നം. നെയ്യ്‍ സകലവീര്യങ്ങള്‍ക്കും അടിസ്ഥാനമാണ്. രസം കഴിഞ്ഞാല്‍ അടുത്ത ധാതു രക്തമാണ്. രക്തത്തിന് വികാരമുണ്ടാവുകയും രോഗമുണ്ടാവുകയുമൊക്കെ ചെയ്താല്‍ ഋദയസ്ഥയും രവിപ്രഖ്യയുമായ സൂര്യഖണ്ഡസ്ഥിതയായ രാകിണിയെ ഉപാസിച്ച്‍ സകലവീര്യപ്രദായകമായ ഘ്ര്‌തം -നെയ്യ്- സേവിച്ചാല്‍ രുധിരദോഷങ്ങളെല്ലാം മാറിക്കിട്ടും.
ഋദയപത്മത്തിന് പന്ത്രണ്ട്‍ ദളങ്ങളാണ്. ഇവിടെ ഇരിക്കുന്ന രാകിണീശ്വരി, ചക്രം ശൂലം കപാലം ഡമരു തുടങ്ങിയ ആയുധങ്ങള്‍ ധരിക്കുന്ന ചതുര്‍ബ്ബാഹുവും ത്രിനേത്രയും സൂര്യകിരണാഭയും എല്ലാ അഭിമതങ്ങളും പ്രദാനം ചെയ്യുന്നവളുമായി വിരാജിക്കുന്നു.
അനാഹതചക്രത്തില്‍ ഉപാസന ചെയ്യുന്നതിനെ ഉദരമുപാസന എന്നും വ്യവഹരിച്ചുപോരുന്നു. ഇങ്ങനെ ഉദരമുപാസിച്ച്‍ സത്യദര്‍ശനം നേടിയ ഒരു മഹാത്മാവാണ് കാഠക ഋഷി. ക മുതല്‍ ഠ വരെയുള്ള പന്ത്രണ്ട്‍ അക്ഷരങ്ങളായിട്ടാണ്, പന്ത്രണ്ട്‍ വര്‍ണ്ണങ്ങളായിട്ടാണ് ദേവിയെ ഉപാസിക്കുന്നത്‍. ഋദയോപാസനയാല്‍ ആത്മചൈതന്യം തെളിഞ്ഞ ഋഷി അദ്ദേഹത്തിന്റെ ദര്‍ശനസവിശേഷതയെ ശിഷ്യന് പ്രകാശിപ്പിച്ചുകൊടുത്തതാണ് കഠോപനിഷത്ത്‍ കഠസംഹിതയുടെ കാഠകബ്രാഹ്മണാന്തര്‍ഗ്ഗതമാണ് കഠോപനിഷത്ത്‍. വേദാന്തശാസ്ത്രത്തില്‍, ഉപനിഷത്‍ രംഗങ്ങളില്‍, കഠോപനിഷത്ത്‍ പരമപ്രാധാന്യമുള്ളതാണ്. മ്ര്‌ത്യുവിനെ മുഖാമുഖം കണ്ട്‍ അതിനെ ജയിച്ച്‍ വീണ്ടും ജീവിതരംഗത്തേക്ക്‍ എത്തുന്ന തരത്തിലാണ് അതിന്റെ ചിത്രീകരണം.
അനാഹതാബ്‍ജനിലയയായ രാകിണീദേവതയുടെ ധ്യാനശ്ലോകം -
ഋദ്‍പത്മേ ഭാനുപത്രേ ദ്വിവദനലസിതം ദംഷ്ട്രിണിം ശ്യാമവര്‍ണ്ണാം
ചക്രം ശൂലം കപാലം ഡമരുകമപിഭുജൈര്‍ധാരയന്തിം ത്രിനേത്രം
രക്തസ്ഥം കാളരാത്രിം പ്രഭ്ര്‌തപരിവ്ര്‌താം സ്നിഗ്ദ്ധപത്മൈകസക്താം
ശ്രീമദ്‍ വീരേന്ദ്രവന്ദ്യാമപിമതഫലദാം രാകിണിം ഭാവയാമി
ഋദ്‍രോഗമുള്ളവരും രക്തദോഷമുള്ളവരും, ബ്ലഡ്‍പ്രഷര്‍ ഉള്ളവരുമൊക്കെ ഈ മന്ത്രശ്ലോകം ഉദയസൂര്യന് അഭിമുഖമായിരുന്നുകൊണ്ട്‍ ഭയഭക്ത്യാദരവോടെ കഴിയാവുന്നത്ര തവണ രാവിലെയും അസ്തമയസൂര്യന് അഭിമുഖമായി വൈകുന്നേരവും അത്രയും തവണ ഉരുവിടുകയും നല്ല പശുവിന്‍നെയ്യ്‍ ഒരു ടേബ്‍ള്‍ സ്‍പൂണ്‍ പാകത്തില്‍ ഉച്ചക്ക്‍ ആഹാരത്തില്‍ചേര്‍ത്ത്‍ കഴിക്കുകയും നെയ്യ്‍ ചേര്‍ത്ത മറ്റ്‍ അന്നം കഴിക്കുകയും ചെയ്യുന്നത്‍ അത്തരം ദോഷങ്ങള്‍ ശമിക്കും.
--end of this--
പോസ്റ്റ് ചെയ്തത് VIJAYAN JI ല്‍ 12:53 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
പിന്ററസ്റ്റിൽ പങ്കിടുക
2015 ജൂൺ 10, ബുധനാഴ്‌ച
01. വിശുദ്ധിചക്രം - ദേവത ഡാകിനീശ്വരി- ത്വക് ധാതു
01. വിശുദ്ധിചക്രം - ദേവത ഡാകിനീശ്വരി- ത്വക് ധാതു (രസധാതു)
=================================
രസം രക്തം മാംസം മേദസ്സ്‍ അസ്ഥി മജ്ജ ശുക്രം/രേതസ്സ്‍ ഇവയാണ് സപ്തധാതുക്കള്‍. ധാതുക്കള്‍ക്ക്‍ സംഭവിക്കുന്ന വികാരമാണ് രോഗകാരണം. ധാതുവികാരത്താല്‍ വാതപിത്തകഫാദികള്‍ കോപിക്കുന്നു. എല്ലാ രോഗങ്ങളും ഇതുകൊണ്ടുണ്ടാകുന്നു എന്ന്‍ ആയുര്‍വേദസംഹിതകള്‍ പറയുന്നു. ഈ സപ്തധാതുക്കള്‍ക്കും പ്രമാണമായി എടുത്തിട്ടുള്ളത്‍ ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങളാണ്.
========================================================================
വിശുദ്ധിചക്രനിലയാഽഽരക്തവര്‍ണാ ത്രിലോചനാ
ഖട്വാംഗാദി പ്രഹരണാ വദനൈക സമാന്വിതാ (98)
പായസാന്നപ്രിയാ ത്വക്‍സ്ഥാ പശുലോകഭയങ്കരീ
അമ്ര്‌താദി മഹാശക്തിസംവ്ര്‌താ ഡാകിനീശ്വരീ (99)
വിശുദ്ധിചക്രനിലയയും അരക്തവര്‍ണ്ണയും ത്രിലോചനങ്ങളുള്ളവളും ഖട്വാംഗത്താല്‍ പ്രഹരിക്കുന്നവളും ഏകവദനൈകയും -ഒരു മുഖമുള്ളവളും, പായസമാകുന്ന അന്നം പ്രിയമായിട്ടുള്ളവളും ഇന്ദ്രിയലോകങ്ങള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും -പാപികള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും- അമ്ര്‌താഖ്യ തുടങ്ങിയ മഹാശക്തികളോടുകൂടിയ ദേവതകളാല്‍ ചുറ്റപ്പെട്ട ഡാകിനി എന്ന ദേവത നിലകൊള്ളുന്നു.
കണ്ഠസ്ഥിതയായ ഡാകിനി എന്ന ദേവത അമ്ര്‌താഖ്യ തുടങ്ങിയ പതിനാറ് ദേവതകളാല്‍ അനുപ്രയാതയായിട്ടാണ് നിലകൊള്ളുന്നത്‍. ആ ദേവതക്ക്‍ പ്രിയമായിട്ടുള്ള അന്നം പായസമാണ്. പയോവികാരമുള്ള [പാല്‌ചേര്‍ത്ത] അന്നമാണ് ഡാകിനിക്ക്‍ പ്രിയം. കണ്ഠസ്ഥിതയും ത്വക്കിന്റെ അധിഷ്ഠാധ്ര് ദേവതയുമായ ഡാകിനിക്ക്‍ അരി ഗോതമ്പ്‍ തുടങ്ങിയ ധാന്യങ്ങള്‍ പാല്‌ചേര്‍ത്ത്‍ അന്നമുണ്ടാക്കി കൊടുക്കുന്നത്‍ ഉത്തമം. കണ്ഠഗോളകത്തെയും ത്വക്കിനേയും (കണ്ഠവും ത്വക്കുതന്നെ) ബാധിക്കുന്ന സകല രോഗങ്ങള്‍ക്കും പയോവികാരമുള്ള അന്നംതന്നെ ഔഷധം. പശുവില്‍പാല് ആട്ടിന്‍പാല് തേങ്ങാപ്പാല് എള്ളിന്‍പാല് തുടങ്ങിയ എല്ലാപാലും ആവാം. അന്നത്താലാണ് സ്ര്‌ഷ്ടിചക്രം നിലനില്‍ക്കുന്നത്‍. സകല ഭൂതങ്ങളും, സകല ജീവജാലങ്ങളും എല്ലാ വ്ര്‌ക്ഷങ്ങളും സസ്യലതാദികളും ക്ര്‌മികീടാദികളും എല്ലാം അന്നത്തില്‍നിന്നാണ് ഉണ്ടാകുന്നത്‍. അന്നാദ്‍ഭവന്തി ഭൂതാനി, പര്‍ജ്ജന്ന്യാദന്നസംഭവ: എന്ന്‍ ശ്രുതി പറയും ആ അന്നമാണെങ്കിലോ, പര്‍ജ്ജന്ന്യനില്‍നിന്ന്‍ - മേഘത്തില്‍നിന്ന്‍, ജലത്തില്‍നിന്ന്‍ - ഉണ്ടാകുന്നു. അന്നമാണ് ജീവനെ സ്ര്‌ഷ്ടിക്കുന്നത്‍. ലോകത്ത്‍ കാണുന്നതൊക്കെ ഒരു ജീവിയുടെ അല്ലെങ്കില്‍ മറ്റൊരു ജീവിയുടെ/സസ്യത്തിന്റെ അന്നമാണ്. അന്നമല്ലാതെ യാതൊന്നും ഈ ലോകത്തില്ല.
കണ്ഠസ്ഥിതയായ ഡാകിനീശ്വരീ പയോവികാരാദി ഗുണങ്ങളുള്ള അന്നത്തെ ഉപയോഗിച്ച്‍ കണ്ഠത്തിനുവേണ്ടുന്ന തലങ്ങളെ രൂപപ്പെടുത്തുന്നത്‍ ത്വക്‍ധാതുവിനുള്ളതാണ്. ത്വക്കിന്റെ ദേവതയായതുകൊണ്ട്‍ ഡാകിനി മഹാശക്തിസംവ്ര്‌ത എന്ന്‍ വിശേഷിപ്പിക്കപെടുന്നു. അതിന്റെ അര്‍ത്ഥം സപ്തധാതുക്കളിലെ ഒരു ധാതുവായ ത്വക്ക്‍ മഹാധാതു എന്ന വിശേഷണത്തിന് പാത്രമാകുന്നു. ത്വക്കിനെ മഹാധാതുവായിട്ടാണ് ആരോഗ്യശാസ്ത്രം കണക്കാക്കുന്നത്‍.
തന്ത്രശാസ്ത്രത്തില്‍ വിശുദ്ധിചക്രനിലയമായ പത്മത്തിന് പതിനാറ്‍ ദളങ്ങളുണ്ടെന്ന്‍ പറയും. പതിനാറ്‍ കലകളെന്നും പതിനാറ്‍ തത്ത്വങ്ങളെന്നും പതിനാറ്‍ വര്‍ണ്ണങ്ങളെന്നും പതിനാറ്‍ ദളങ്ങളെന്നും പതിനാറ്‍ ദേവതകളെന്നും ഈ ചക്രത്തെപ്പറ്റി പറയും. വിശുദ്ധിചക്രത്തില്‍ ഉപാസനചെയ്യുന്ന യോഗി ഷോഡശാക്ഷരീവിദ്യയെയാണ് ഉപാസിക്കുന്നതും കൈവരിക്കുന്നതും. ഉപാസനചെയ്യുന്നവന്റെ താലുവില്‍നിന്ന്‍ അമ്ര്‌തദ്രവം സമുദ്‍ഭവമാവുകയും -അമ്ര്‌ത്‍ ഒഴുകുകയും - സാധകന്‍ അത്‍ പാനംചെയ്യുകയും ചെയ്യുമ്പോള്‍ അമ്ര്‌തത്ത്വത്തെ കൈവരിക്കുകയും ചെയ്യുന്നു. മ്ര്‌ത്യോര്‍മുക്ഷീയമാമ്ര്‌ത എന്ന ശ്രുതിവാക്യം സ്മരണീയം.
അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അഞ്ച്‍ കര്‍മ്മേന്ദ്രിയങ്ങള്‍ക്കും പഞ്ചപ്രാണനുകള്‍ക്കും മനസ്സാകുന്ന ഇന്ദ്രിയത്തിനും, അങ്ങിനെ പതിനാറ്‍ തത്ത്വങ്ങള്‍ക്കും ഭയത്തെ ജനിപ്പിക്കുന്നവളാണ് ഡാകിനീശ്വരി. ത്വക്കിന്റെ അധിഷ്ഠാധ്ര്‌ദേവതയായ ഡാകിനിയുടെ ധ്യാനശ്ലോകം ഭയഭക്തിയോടെ ജപിച്ച്‍, പയോവികാരാദി ഗുണങ്ങളുള്ള അന്നം കൊടുത്താല്‍, അന്നം കഴിച്ചാല്‍, ആ ദേവതാപ്രസാദത്താല്‍ കണ്ഠത്തിലെ രോഗങ്ങളും, ത്വക്കാകുന്ന ഇന്ദ്രിയത്തിന്റെ എല്ലാ രോഗങ്ങളും ഭേദമാവുകയും ചെയും. കണ്ഠഗോളത്തിന്റെ പതിനാറ്‍ ദേവതകളില്‍ ഒരു ദേവത പിണങ്ങിയാല്‍ പുറത്തേക്ക്‍വരുന്ന ശബ്ദാദികളില്‍ ഇടര്‍ച്ചയുണ്ടാവും, കഫത്തിന്റെ വികാരത്താല്‍ ശബ്ദങ്ങള്‍തമ്മില്‍ ചേര്‍ത്ത്‍ ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും, അനാവശ്യമായി ചുമ ഉണ്ടാവും, തുമ്മല്‍, ഇത്യാദിയൊക്കെ ഉണ്ടാവും. ആ ദേവതകളെ ത്ര്‌പ്തരാക്കിവെക്കാന്‍ ഹിതമല്ലാത്തതും സത്യമല്ലാത്തതുമായ വാക്കുകള്‍ പറയുമ്പോള്‍, ഓരോ ശബ്ദവും വൈഖരിയായി വരുമ്പോള്‍, അതിന്റെ പിന്നില്‍ മധ്യമയും പശ്യന്തിയും അതിനെല്ലാം കാരണമായ പരയും ഉണ്ടെന്നും പരാശ്രിതമായാണ് ഓരോ ശബ്ദവും വരുന്നത്‍ എന്നും അറിയണം. ഒരു ശബ്ദംപോലും അഹിതപരമോ അസത്യപരമോ ഒരു ജീവിയുടെപോലും നിലനില്‍പ്പിനെ ഖണ്ഡിക്കുന്നതോ ആവരുത്‍ എന്നുമൊക്കെ ഭാരതീയ ഋഷീശ്വരന്മാര്‍ നിര്‍ബ്ബന്ധിക്കുന്നു.
മറ്റ്‍ ദേവതകളാല്‍ ചുറ്റപ്പെട്ട ഡാകിനീശ്വരി നിലകൊള്ളുന്നത്‍ ഒറ്റക്കല്ല. ആ ദേവതകളെ ഉപാസിക്കാനും അതിനനുഗുണമായി ജീവിക്കാനും പഠിച്ചില്ലെങ്കില്‍ ആരോഗ്യം വാര്‍ദ്ധക്യംവരെ നിലനില്‍ക്കില്ല. ഡാകിനീശ്വരിയുടെ ധ്യാനമന്ത്രം/ധ്യാനശ്ലോകം -
ഗ്രീവാധൂപേതിശുദ്ധൗ ന്ര്‌പദളകമലേ ശ്വേതവക്‍ത്രം ത്രിനേത്രം, ഹസ്തൈ ഖട്വാംഗഖട്വാംഗൗ ത്രിശിഖമപി മഹാചര്‍മ്മസന്ധാരയന്തിം, വക്‍ത്രേണൈതേകയുക്തം പശുജനഭയദാം പായസാന്നൈകസക്താം, ത്വക്‍സ്ഥം വന്ദേഽമ്ര്‌താഖൈഹി പരിവ്ര്‌തവപുഷാം ഡാകിനിം വീരവന്ദ്യം
ത്വക്ക്‍ മഹാധാതുവാണെന്ന്‍ (മഹാചര്‍മ്മസന്ധാരയന്തിം) സൂചിപ്പിച്ചു. രക്തമാസാംദികളിലെ ജലാംശം കൂടുതലായാല്‍ രക്തത്തിന് വികാരമുണ്ടാവുകയും ചെയ്യുമ്പോള്‍ ആ അധികരിച്ച ജലാംശത്തെ വിയര്‍പ്പായി പുറത്തേക്ക്‍ കളയുന്നു. ബാഹ്യമായ താപനില കുറയുമ്പോള്‍ രക്തത്തിനെ കട്ടപിടിക്കാന്‍ അനുവദിക്കാതെയും അതിന് മറ്റ്‍ വികാരങ്ങളൊന്നും വരാതെ സംരക്ഷിക്കുകയും ചെയ്ത്‍ തണുപ്പിനെ തടഞ്ഞുനിര്‍ത്തുന്നു. കണ്ഠത്തിലൂടെ അന്നം കഴിക്കാന്‍ പറ്റാതെ രോഗി വിഷമിക്കുമ്പോള്‍ നല്ല നവരനെല്ലിന്റെ അരി പാലില്‍ വേവിച്ച്‍ നല്ലപോലെ അരച്ച്‍ ത്വക്കില്‍ തേച്ചുകൊടുത്താല്‍ ആ അന്നത്തിന്റെ സൂക്ഷ്മാംശങ്ങള്‍ മുഴുവനും ത്വക്ക്‍ ശരീരത്തിലേക്ക്‍ ആഗിരണം ചെയ്ത്‍ ജീവന്‍ നിലനിര്‍ത്തും. കണ്ഠത്തിലെ രോഗംകാരണം ശ്വാസോച്‍ഛ്വാസം അപകടത്തിലാവുമ്പോള്‍ നൂറ്റി എണ്‍പതില്‍ ഒരു ഭാഗം [1/180] പ്രാണവായുവിനെ -ഓക്‍സിജന്‍- അകത്തേക്ക്‍ കടത്തിവിടുകയും തൊണ്ണൂറില്‍ ഒരു ഭാഗം കാര്‍ബണ്‍ഡയോക്‍സൈഡിനെ പുറത്തേക്ക്‍ വിടുകയും ചെയ്ത്‍ ജീവനെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത്യാദികളെല്ലാം ത്വക്കിനെ മഹാധാതുവായി കാണാന്‍ കാരണമാകുന്നു.
ഓരോ നിമിഷം കഴിയുംതോറും ഈ ദേവതാരൂപങ്ങള്‍ പാരസ്പര്യത്തോടെ ഇരുന്നാല്‍ വാര്‍ദ്ധക്യം ആനന്ദപ്രദമാകും. കുട്ടിക്കാലവും മധ്യകാലവുമൊക്കെ മറ്റുള്ളവരുടെ സഹായം വേണ്ടതാണ്. അതൊക്കെ കഴിഞ്ഞാല്‍ പിന്നത്തെ യാത്ര ഒറ്റക്കാണ്. അതിന് ഉപാസനയുടെ അന്ത്രരിന്ദ്രിയദ്ര്‌ഷ്ടി ചെറുപ്പത്തില്‍ത്തന്നെ പഠിക്കുകയും ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും അനുഭവിക്കുകയും വേണം. വരാനിരിക്കുന്ന ജീവിതത്തില്‍ തനിച്ചേ ഉണ്ടാകൂ എന്ന്‍ മുമ്പില്‍കണ്ട്‍ ഉപാസിച്ചാല്‍ ആ ലോകത്തേക്ക്‍ പ്രവേശിക്കാനുള്ള സമയത്ത്‍ ഭയമേതുമില്ലാതെത്തന്നെ പ്രവേശിക്കാം.
copy
Subscribe to:
Post Comments (Atom)
No comments:
Post a Comment