Wednesday, February 24, 2016

ഗുരു ദേവ പ്രാർത്ഥന.

കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവിൽ നിന്നുമുണ്ടായി അതിൽത്തന്നെ ലയിക്കുന്നുതുമാകുന്നു. അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നശിപ്പിക്കുന്ന - വറുത്തുകളയുന്ന - പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിയിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാൻ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നിൽ ഉണ്ടാകേണമേ! അല്ലയോ ദൈവമേ! കണ്ണുകൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീർക്കുമിളപോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുൻപിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടു തന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാൻ ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പ്പോഴും ചിന്തിക്കുമാറാകേണമേ! നീ എന്റെ സകല പാപങ്ങളെയും കവർന്നെടുത്തുകൊണ്ടു് എനിക്ക് നിന്റെ പരമാനന്ദം നല്കേണമേ! എന്റെ ലോകവാസം കഷ്ടപ്പാടു കൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവിൽ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നിൽ ഉണ്ടാകണമേ! രചന:ശ്രീനാരായണഗുരു 

അദ്വൈതദീപിക

പേരായിരം പ്രതിഭയായിരമിങ്ങിവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം;
ഓരായ്കിൽ നേരിതു കിനാവുണരും വരെയ്ക്കും
നേരാ, മുണർന്നളവുണർന്നവനാമശേഷം.       1

നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കിൽ
വേറല്ല വിശ്വമറിവാം മരുവിൽ പ്രവാഹം;
കാര്യത്തിൽ നില്പതിഹ കാരണസത്തയെന്യേ
വേറല്ല വീചിയിലിരിപ്പതു വാരിയത്രേ.       2

വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല-
ഭൂതപ്രഘാതമിതുമോർക്കുകിലിപ്രകാരം
ബോധത്തിൽ നിന്നു വിലസുന്നു മരുസ്ഥലത്തു
പാഥസ്സു പോലെ; പരമാവധി ബോധമത്രേ.       3

വൃത്തിസ്ഥമാമറിവിൽ വിശ്വവുമില്ലതിന്റെ
വിത്താമവിദ്യയതുമില്ല വിളക്കു വന്നാൽ
അദ്ദിക്കിലെങ്ങുമിരുളില്ലുടനങ്ങു വർത്തി-
വിട്ടാൽ വിളക്കു പൊലിയുന്നിരുളും വരുന്നു.       4

ആരായ്കിലീയുലകമില്ലിതവിദ്യ, തത്ത്വ-
മോരാതവർക്കിതുലകായ് വിലസും ഭ്രമത്താൽ;
ആരാൽ വിളക്കെരികിലില്ല പിശാചിതന്ധ-
കാരം ഭയന്നവനിരുട്ടു പിശാചുപോലാം.       5

ഉണ്ടില്ലയെന്നു മുറ മാറിയസത്തു സത്തു
രണ്ടും പ്രതീത,മിതനാദിതമഃസ്വഭാവം
രണ്ടും തിരഞ്ഞിടുകിലില്ലയസത്തു, രജ്ജു-
ഖണ്ഡത്തിലില്ലുരഗ,മുള്ളതു രജ്ജു മാത്രം.       6

അസ്ത്യസ്തിയെന്നു സകലോപരി നില്പതൊന്നേ
സത്യം സമസ്തവുമനിത്യമസത്യമാകും
മൃത്തിൻ വികാരമതസത്യമിതിങ്കലൊക്കെ
വർത്തിപ്പതോർക്കിലൊരു മൃത്തിതു സത്യമത്രേ.       7

അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു-
മജ്ഞാതമല്ല, സുഖവും, വിലസുന്നു മൂന്നും;
രജ്ജുസ്വരൂപമഹിയോടുമിദന്തയാർന്നു
നില്ക്കുന്നതിന്നിഹ നിദർശനമാമിതോർത്താൽ.       8

വിശ്വം വിവേകദശയിങ്കലഴിഞ്ഞു സർവ-
മസ്വസ്ഥമാകിലുമതിന്ദ്രിയദൃശ്യമാകും
ദിക്കിൻഭ്രമം വിടുകിലും ചിരമിങ്ങിവന്റെ
ദൃക്കിന്നു ദിക്കു പുനരങ്ങനെ തന്നെ കാണാം.       9

സത്യത്തിലില്ലയുലകം സകലം വിവേക-
വിദ്ധ്വസ്തമായ പിറകും വിലസുന്നു മുൻപോൽ
നിസ്തർക്കമായ് മരുവിലില്ലിഹ നീരമെന്നു
സിദ്ധിക്കിലും വിലസിടുന്നിതു മുൻപ്രകാരം.       10

ജ്ഞാനിക്കു സത്തുലകു ചിത്തു സുഖസ്വരൂപ-
മാനന്ദമല്ലനൃതമജ്ഞനിതപ്രകാശം
കാണുന്നവന്നു സുഖമസ്തിതയാർന്ന ഭാനു-
മാനർക്കനന്ധനിരുളാർന്നൊരു ശൂന്യവസ്തു.       11

വിത്തൊന്നുതാൻ വിവിധമായ് വിലസുന്നിതിങ്ക-
ലർത്ഥാന്തരം ചെറുതുമില്ല വിശേഷമായി
രജ്ജുസ്വരൂപമറിയാതിരുളാൽ വിവർത്ത-
സർപ്പം നിനയ്ക്കിലിതു രജ്ജുവിൽ നിന്നു വേറോ?       12

ഓരോന്നതായവയവം മുഴുവൻ പിരിച്ചു
വേറാക്കിയാലുലകമില്ല, വിചിത്രമത്രേ!
വേറാകുമീയവയവങ്ങളുമേവമങ്ങോ-
ട്ടാരായ്കിലി,ല്ലഖിലവും നിജബോധമാത്രം.       13

നൂലാടതന്നി,ലുദകം നുരതന്നി,ലേവം
ഹാ! ലോകമാകെ മറയുന്നൊരവിദ്യയാലേ;
ആലോചനാവിഷയമായിതു തന്റെ കാര്യ-
ജാലത്തൊടും മറകി,ലുണ്ടറിവൊന്നു മാത്രം.       14

ആനന്ദമസ്തിയതു ഭാതിയതൊന്നുതന്നെ
താനന്യമോർക്കിലതു നാസ്തി ന ഭാതി സർവം;
കാനൽജലം ഗഗനനീലമസത്യമഭ്ര-
സൂനം, തുടർന്നു വിലസും ഗഗനാദി സത്യം.       15
{സൂനം, നിനയ്ക്കിൽ ഗഗനം പരമാർത്ഥമാകും}

ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ
താൻ മായയാൽ വിവിധമായ് വിഹരിച്ചിടുന്നു;
യോഗസ്ഥനായ് നിലയിൽ നിന്നിളകാതെ കായ-
വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി.       16

അജ്ഞാനസംശയവിപര്യയമാത്മതത്ത്വ-
ജിജ്ഞാസുവിന്നു, ദൃഢബോധനിതില്ല തെല്ലും;
സർപ്പപ്രതീതി ഫണിയോ കയറോയിതെന്ന
തർക്കം ഭ്രമം, കയറു കാൺകിലിതില്ല തെല്ലും.       17

മുന്നേ കടന്നു വിഷയംപ്രതി വൃത്തി മുന്നിൽ
നിന്നീടുമാവരണമാം തിര നീക്കിടുന്നു;
പിന്നീടു കാണുമറിവും, പ്രഭതന്റെ പിൻപോയ്
കണ്ണെന്ന പോലറിവു കാണുകയില്ല താനേ.       18

കാണുന്നു കണ്ണിഹ തുറക്കി,ലടയ്ക്കിലന്ധൻ-
താനുള്ളിൽ മേവുമറിവിങ്ങു വരായ്കയാലേ;
ജ്ഞാനം പുറത്തു തനിയേ വരികില്ല കണ്ണു-
വേണം, വരുന്നതിനു, കണ്ണിനു കാന്തിപോലെ.   (രചന:ശ്രീനാരായണഗുരു (1894))

ജനനീനവരത്നമഞ്ജരി

ഒന്നായമാമതിയിൽ നിന്നായിരം ത്രിപുടി
വന്നാശു തന്മതി മറ-
ന്നന്നാദിയിൽ പ്രിയമുയർന്നാടലാം കടലി-
ലൊന്നായി വീണുവലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മർന്നാവിരാഭ പടരും
ചിന്നാഭിയിൽ ത്രിപുടിയെന്നാണറുംപടി
കലർന്നാറിടുന്നു ജനനീ!       1

ഇല്ലാതമായയിടുമുല്ലാസമൊന്നുമറി-
വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
മെല്ലാമൊരാദിയറിവാം,
തല്ലാഘവം പറകിലില്ലാരണം ക്രിയകൾ
മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നു മതിയെല്ലാവരും തിരയു-
മുല്ലാഘബോധജനനീ.       2

ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു
കണ്ടാടുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
രുണ്ടാ മഹസ്സിൽ മറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ.       3

ആരായുകിൽ തിരകൾ നീരായിടുന്നു, ഫണി
നാരായിടുന്നു, കുടവും
പാരായിടുന്നതിനു നേരായിടുന്നുലക,-
മോരായ്കിലുണ്ടഖിലവും,
വേരായ നിൻ കഴലിലാരാധനം തരണ-
മാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി
ഹേ, രാജയോഗജനനീ.       4

മേലായ മൂലമതിയാലാവൃതം ജനനി
നീ, ലാസ്യമാടിവിടുമീ-
കീലാലവായ്വനലകോലാഹലം ഭുവന-
മാലാപമാത്രമഖിലം,
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതി മെയ്-
മേലാകെ മൂടുമതിനാ, ലാരുമുള്ളതറി-
വീലാഗമാന്തനിലയേ.       5

മീനായതും ഭവതി മാനായതും ജനനി,
നീ നാഗവും നഗഖഗം-
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും,
നീ നാമരൂപമതിൽ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ-
ഞാനായതും ഭവതി, ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും.       6

എൻ പാപമെയ്‌വതിനൊരമ്പായിടുന്നറിവു
നിൻ പാദതാരിലെഴുമെ-
ന്നൻപാണു മൗർവിയൊരിരുമ്പാം മനം ധനുര-
ഹംഭാവിയാണു വിജയീ
അംബാ തരുന്നു വിജയം പാപപങ്കിലമ-
ഹം ഭാനമാകുമതിനാൽ
വൻ ഭാരമാർന്ന തനുവും ഭാനമാമുലക-
വും ഭാനമാകുമഖിലം.       7

സത്തായിനിന്നുപരി ചിത്തായി രണ്ടു-
മൊരു മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയ വിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
ഹത്തായിടും ജനനി നീ.       8

ഭൂവാദി ഭൂതമതിനാവാസമില്ല വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാൽ
നാവാദി തൻ വിഷയിതാവാസമറ്റ ഭവ-
ദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
നീ വാഴ്ത്തുവാനുമരുതേ!      (രചന:ശ്രീനാരായണഗുരു (1904))



Tuesday, February 23, 2016

ഭാരതത്തിലെ പുണ്യനദി-ഗംഗാമാഹാത്മ്യം

ഭാരതപുണ്യഭൂമിയില്‍ ഒഴുകി കിഴക്കേക്കടവില്‍ ചെന്നുപതിക്കുന്ന പുഴകളെ നദികളെന്നും മറ്റു ദിക്കുകളിലേക്കൊഴുകന്നവയെ നദങ്ങളെന്നും വിശേഷിപ്പിച്ചിരിക്കുന്നു. കൂടാതെ ഭാരതത്തിലുടനീളം തീര്‍ത്ഥസ്‌നാനങ്ങളായ തടാകങ്ങളും കുണ്ഡങ്ങളും ഉണ്ട്. സര്‍വ്വപ്രധാനതീര്‍ത്ഥം ഗംഗയാണെന്നത് ശ്രുതി യുക്ത്യാനുഭവ സിദ്ധമാകുന്നു. ഗംഗയോളം പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു പുണ്യനദി വിശ്വത്തില്‍ മറ്റെവിടെയും ദര്‍ശിക്കാനാവില്ല.
പ്രത്യക്ഷത്തില്‍, സമുദ്രനിരപ്പില്‍നിന്ന് പന്തീരായിരം അടി ഉയരത്തില്‍ ഹിമശിഖരങ്ങളില്‍ നിന്നുല്‍ഭവിച്ച് 2500കിലോമീറ്റര്‍ ഒഴുകി ഗംഗാസാഗരത്തില്‍ പതിക്കുന്ന ഗംഗാനദിയുടെ ഇരുകരകളിലും അനേകം അനേകം തീര്‍ത്ഥഘട്ടങ്ങളും ക്ഷേത്രങ്ങളും ഉണ്ട്. ഭൗതിക ദൃഷ്ട്യാ ഗംഗാ ജല സമ്പര്‍ക്കത്താല്‍ ചുറ്റുപ്രദേശങ്ങളെല്ലാം സസ്യശ്യാമളവും ഫലഭൂയിഷ്ടവുമാണ്. വീതരാഗയോഗികളായ ഈശ്വരോന്മുഖരായി ജീവിത സാധന നയിക്കുന്ന പുണ്യാത്മക്കള്‍ക്കെല്ലാം മുഖ്യാശ്രയമാണ് ഗംഗ. ചുരുക്കിപ്പറഞ്ഞാല്‍ ഗംഗ, ഗായത്രി, ഗീത, ഗോവ്, ഗുരു ഈ പഞ്ചരാഗങ്ങളും ഗംഗയെ ആശ്രയിച്ച് സ്ഥിതിചെയ്യുന്നു. ആദി ഭൗതിക ആദ്ധ്യാത്മിക ആവശ്യങ്ങളുടെ ഉറവിടമാണ് ഗംഗയെന്ന് താല്‍പര്യം. വീതരാഗയോഗികളെയും ഋഷിമുനിമാരെയും സംബന്ധിച്ചിടത്തോളം ആദി ദൈവിക പ്രചോദന സ്രോതവുമാണ്. ഹരിദ്വാരം മുതല്‍ വടക്കോട്ട് ഹിമാലയത്തില്‍ പോഷകനദികള്‍ സന്ധിക്കുന്ന സ്ഥാനങ്ങള്‍ ഉള്‍പ്പടെ ഗംഗോത്രി, ഗോമുഖംവരെ ഗംഗോല്‍ഭവ സംങ്കല്‍പങ്ങള്‍ ദൃശ്യമാണ്. ഗോമുഖത്തിനപ്പുറം എവിടെനിന്നു ഗംഗ ഉല്‍ഭവിക്കുന്നു എന്ന് തീര്‍ത്തുപറയുവാന്‍ ഇതേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഗംഗയുടെ യഥാര്‍ത്ഥ ഉല്‍ഭവോസ്ഥാനം ഇന്നും അദൃശ്യംതന്നെ.
അതിനാല്‍ ഗംഗ സമുദ്രത്തില്‍ ചേരുന്ന ഗംഗാസാഗരംതൊട്ട് ഗംഗാദ്വാരമെന്നറിയപ്പെടുന്ന ഋഷികേശംവരെ ഗംഗയുടെ ആദിഭൗതിക സ്വരൂപവും, അവിടെനിന്നു ഗോമുഖംവരെ ആദ്ധ്യാത്മികസ്വരൂപവും, ഗോമുഖത്തിനപ്പുറം ആദി ദൈവികസ്വരൂപവും ദര്‍ശിക്കാം. ഗംഗയെ ദേവിയായി ആവാഹിച്ച് ഉപാസിക്കുമ്പോള്‍ അഭയവും അമരത്വവും നല്‍കുന്ന തൃക്കൈകളില്‍ അമൃതകുംഭവവും താമരപുഷ്പവും ധരിച്ചുകൊണ്ട് മകരമത്സ്യവാഹനാരൂഢയായി വിരാജിക്കുന്നു. ഭക്തജനങ്ങള്‍ക്ക് അഭീഷ്ടപ്രദയായ ദേവി ശ്വേതവര്‍ണ്ണ സ്വരൂപിണിയാണ്. സ്വര്‍ഗംഗ, ആകാശഗംഗ, ഹൈമവതി, ജാഹ്നവി, ഭാഗീരഥി, പാതാളഗംഗ ഇത്യാദി നാമശതങ്ങളാല്‍ പ്രതീകീര്‍ത്തിക്കപ്പെടുന്ന ഗംഗ ശൈവ – വൈഷ്ണവ സ്വരൂപിണിയാണ്. ആദി ദൈവികസത്തയുടെ സ്വരൂപമാണല്ലോ ആദിഭൗതിക ജഗത്. ശ്രീ വിഷ്ണുഭഗവാന്റെ പാദകമലങ്ങളില്‍ നിന്നുത്ഭവിച്ച് ശ്രീശിവ ഭഗവാന്റെ ജടാമകുടത്തില്‍വന്നു തങ്ങുന്ന ഗംഗയെ ഭഗീരഥന്റെ കഠിനതപസ്സുകൊണ്ട് ഭൂമണ്ഡലത്തിലേക്ക് പ്രവഹിക്കുന്നതായിട്ടാണ് പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്.
ഹിമവാന്റെ ഉച്ചി ഹിമാവൃതമായിരിക്കുന്ന ശ്രീനാരായണ പര്‍വ്വതത്തിന്റെ അന്തര്‍ഭാഗത്ത് ചരണഭാഗത്ത് നിന്നുത്ഭവിക്കുന്ന അളകനന്ദ ബദരീനാഥംവഴിക്ക് ഒഴുകുന്നതുപോലെ ദൃശ്യമല്ലെങ്കില്‍ നാരായണപര്‍വ്വതത്തിന്റെ ചരണഭാഗത്തുകൂടി അന്തര്‍ധാരയായി പ്രവഹിക്കുന്ന ഗംഗ മാനവസുമേരു എന്നറിയപ്പെടുന്ന സ്വര്‍ണപര്‍വ്വതത്തിലൂടെ ശിവലിംഗീ കൊടുമുടിയില്‍ വന്നുചേരുന്നു. ഈ പര്‍വ്വതശിഖിരം ഗോമുഖത്തിന്റെ തെക്കുഭാഗത്താണ്. അവിടെനിന്നും തെക്കോട്ട് ഗോമുഖത്തിലൂടെ ശക്തിയായി പ്രവഹിക്കുന്ന രൂപത്തിലാണ് നമുക്ക് ആദ്യം ദൃഷ്ടിഗോചരമാകുന്ന ഗംഗോത്ഭവം. ഗംഗോത്തരിയില്‍നിന്ന് ഇരുപത്തിയഞ്ചുകിലോമീറ്റര്‍ ദൂരമുള്ളയാത്ര അതികഠിനമാണ്. ഏതുസമയവും പാറപോലെയുള്ള മഞ്ഞിന്‍കട്ടകള്‍ അടര്‍ന്നുവീണുകൊണ്ടിരിക്കും. എന്നാല്‍ അനുഭവപ്പെടുന്ന പ്രകൃതിദൃശ്യങ്ങള്‍ അതീവ മനോഹരവും നിര്‍വൃതിദായകവുമാണ്. ഭൂമുഖത്തില്‍നിന്നു തിരിയുന്ന ഗംഗയില്‍ പത്തുകിലോമീറ്റര്‍ ദൂരംവരുമ്പോള്‍ ദേവനദി വന്നുലയിക്കുന്നു. വീണ്ടും പത്തുകിലോമീറ്റര്‍വരണം ഗംഗോത്തരിയിലേക്ക്. സാധാരണ നിലയില്‍ സാഹസികരായ യാത്രക്കാര്‍പോലും ഈ ഗംഗോത്തരിവരെപോയി ഗംഗോത്സവം ദര്‍ശിച്ച് കൃതാര്‍ത്ഥരാകുന്നു. ദേവതാരു വൃക്ഷങ്ങളാലാവൃതമായ ഗംഗോത്തരിയില്‍ ശ്രീശങ്കരപാദരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശ്രീഗംഗാക്ഷേത്രമുണ്ട്. കൂടാതെ യമുന, സരസ്വതി, ഭഗീരഥന്‍, ശ്രീശങ്കരഭഗവത്പാദര്‍ എന്നീ മൂര്‍ത്തികളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
യജ്ഞപുരുഷനും ത്രിവിക്രമസ്വരൂപനും ആയ സാക്ഷാല്‍ യഞ്ജപുരുഷനും ത്രിവിക്രമ സ്വരൂപനുമായ സാക്ഷാല്‍ വിഷ്ണുഭഗവാന്റെ ത്രിലോകത്തെയും അതിക്രമിച്ച വാമപാദാംഗുഷ്ഠത്തില്‍ നിന്നുല്‍ഭവിച്ച് ഭഗവത് പാദപങ്കജത്തെ പ്രക്ഷാളനം ചെയ്തുകൊണ്ട് ഗംഗാഭഗവതി ജഗത്പാപ നിവാരണാര്‍ത്ഥം സ്വര്‍ഗ്ഗത്തില്‍നിന്നും ഹിമാലയബ്രഹ്മസദനത്തില്‍ അപഹരിച്ചു. അവിടെനിന്നും ദേവി, സീതാ, അളകനന്ദ, ചക്ഷു, ഭദ്ര ഇത്യാദിനാമങ്ങളില്‍ നാനാദിക്കുകളിലേക്കും പ്രവഹിച്ചു. എന്ന് മഹാഭാരതത്തില്‍ പറയുന്നു. ഗംഗ എന്നപേരോടുകൂടി ദ്രവരൂപത്തില്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത് സാക്ഷാല്‍ പരബ്രഹ്മംതന്നെ. മഹാപാതകികളെപ്പോലും സമുദ്ധരിക്കാന്‍വേണ്ടി കൃപാനിധിയായ പരമാത്മാവ് തന്നെ പുണ്യതമമായ പാഥോരൂപത്തില്‍ പൃഥ്യിയില്‍ അവതരിച്ചിരിക്കുന്നു. ഗംഗ എന്നത് സമുദ്രജലംപോലെയോ തടാകജലംപോലെയോ ഉള്ള വെറും ജലമല്ല. അവള്‍ സര്‍വാന്തര്യാമിയായി സര്‍വ്വാധിഷ്ഠാനമായ സാക്ഷാല്‍ പരബ്രഹ്മവസ്തുതന്നെ. എന്നാല്‍ ഭാഗീരഥി വെറുംവെള്ളമല്ലെന്നും സര്‍വ്വത്ര പരിപൂര്‍ണ്ണമായ പരമാത്മാവസ്തുതന്നെ എന്നുള്ളതിന് എന്തൊരു പ്രമാണമാണുള്ളതെന്ന് വല്ലവരും പ്രശ്‌നംചെയ്യുന്നപക്ഷം ശ്രദ്ധ എന്നുമാത്രമാണ് ഒരു ഭാഗീരഥിവ്യക്തന്‍ അതിനുത്തരംപറയുക. ആദ്ധ്യാത്മിക കാര്യങ്ങളില്‍ ബുദ്ധിശക്തിയിലധികം ശ്രദ്ധയാകുന്നു പ്രാധാന്യമെന്നുള്ളത് സര്‍വ്വമതങ്ങളും സര്‍വാചാര്യന്മാരും സമുദ്‌ഘോഷിക്കുന്ന ഒരു തത്വമാകുന്നു.mygodglobal hindu