Friday, January 06, 2023

ഈശാവാസ്യോപനിഷത്തിലെ ആദ്യത്തെ ഈ മന്ത്രമെങ്കിലും കേട്ടിട്ടില്ലാത്ത ഭാരതീയര്‍ ചുരുക്കമായിരിക്കും. ഉപനിഷത്തുകള്‍ സാധാരണഗതിയില്‍ വേദസംഹിതയുടെ അന്ത്യത്തില്‍, ആരണ്യകത്തിന്‍റെ ഒടുവിലത്തെ ഖണ്ഡമായിട്ടാണ് പിറന്നുവീഴുന്നത്. ചിലത് വേദസംഹിതകള്‍ക്ക് അടുത്ത ഖണ്ഡമായ ബ്രാഹ്മണങ്ങളുടെ അന്ത്യത്തിലാണ് ഉടലെടുക്കുന്നത്. എന്നാല്‍ ഈശാവാസ്യം വേദസംഹിതയുടെ നേരിട്ടുള്ള അവസാനത്തെ ഖണ്ഡമാണ്. യാജ്ഞവല്‍ക്യന്‍റെ പേരോട് ബന്ധപ്പെട്ട ശുക്ലയജൂര്‍ വേദത്തിന്‍റെ വാജസനേയി ശാഖയിലെ കാണ്വപാഠത്തിന്‍റെ നാല്‍പ്പത് അദ്ധ്യായങ്ങളില്‍ അവസാനത്തെ അദ്ധ്യായമാണ് ഈശാവാസ്യോപനിഷത്ത്. കര്‍മ്മങ്ങളെയെല്ലാം പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി, ബ്രഹ്മവിദ്യ അഥവാ ആത്മവിദ്യ മാത്രം പ്രതിപാദിക്കുന്ന ഒരു ജ്ഞാനകാണ്ഡമായി പ്രത്യേക ശോഭയോടെ ഇതു പരിലസിക്കുന്നു. വേദാന്തചിന്തയുടെ ഉന്നത മണ്ഡലത്തിലെ ഉജ്ജ്വലമായ കെടാവിളക്കാണ് ഈ ഉപനിഷത്ത്. ഇത് വേദത്തില്‍ നിന്ന് നേരിട്ട് ഉത്ഭവിക്കുന്നതുകൊണ്ട് ഇതിനെ സംഹിതോപനിഷത്ത് എന്നും വാജസനേയി ഉപനിഷത്ത് എന്നും പറയാറുണ്ട്. ഈശാവാസ്യോപനിഷത്തും ബൃഹദാരണ്യകോപനിഷത്തും ആത്യന്തികമായി യജൂര്‍വേദത്തില്‍ നിന്ന് ഉത്ഭവിക്കുന്നതുകൊണ്ട് ഈശത്തിലെ പല മന്ത്രങ്ങളും ബൃഹദാരണ്യകോ പനിഷത്തിലും ആവര്‍ത്തിക്കപ്പെടുന്നു. ഈശാവാസ്യമിദം സര്‍വ്വം യത്കിഞ്ച ജഗത്യാം ജഗത് തേന ത്യക്തേന ഭുഞ്ജീഥാഃ മാ ഗൃധഃ കസ്യസ്വിദ്ധനം ഈ മന്ത്രത്തിന്‍റെ ഉള്ളടക്കത്തെപ്പറ്റി വളരെ ലളിതവും മനോഹരവുമായ രീതിയില്‍, അതുള്‍ക്കൊള്ളുന്ന ആശയഗാംഭീര്യത്തിന് ഒട്ടും കുറവു വരുത്താതെ, അര്‍ത്ഥം പറയാവുന്നതാണ്. ഉപനിഷദ് ഋഷി ഏത് അര്‍ത്ഥ മായിരിക്കും ഉദ്ദേശിച്ചതെന്ന് പറയുക ബുദ്ധിമുട്ടാണെങ്കിലും ശിഷ്യന്മാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കുവാന്‍ പറ്റിയ ലളിതരീതിയിലായിരിക്കാം പറഞ്ഞുകൊടുത്തത്. ഇദം സര്‍വ്വം ഈശാവാസ്യം = ഈ പ്രപഞ്ചം മുഴുവന്‍ ഈശന്‍റെ താമസ സ്ഥലമാണ്; ജഗത്യാം യത്കിഞ്ച ജ ഗത് = ചലനാത്മകമായ ഈ ജഗ ത്തില്‍ അതേ സ്വഭാവത്തോടുകൂടിയ വിവിധ വസ്തുസഞ്ചയങ്ങള്‍ എന്തൊ ക്കെ ഉണ്ടോ, അവയെല്ലാം ഈശന്‍റെ വാസസ്ഥലമാണ്; തേന ത്യക്തേന ഭുഞ്ജീഥാഃ = അതുകൊണ്ട് ത്യാഗ മ നോഭാവത്തോടെ നീ അനുഭവിക്കുക; കസ്യ സ്വിദ്ധനം മാ ഗൃധഃ = ആരുടേ യും ധനം ആഗ്രഹിക്കരുത്. ഈ രീതിയില്‍ ലളിതമായി അര്‍ത്ഥം പറയാവുന്ന ഈ മന്ത്രത്തിന് ആദിശങ്കരന്‍ തുടങ്ങി നിരവധി ഭാരതീയാചാര്യന്മാരും നിരവധി പാശ്ചാത്യപണ്ഡിതന്മാരും ഭാഷ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍, ഇതിലേക്കു ആദ്യമായി കടന്നു ചെല്ലുന്നവര്‍ക്ക് താത്ക്കാലികമായി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നു. ഈ പ്രപഞ്ചം മുഴുവന്‍ എന്നുവെച്ചാല്‍ എപ്പോഴും വികസിച്ച് ചലനാത്മക പ്രക്രിയയോട് കൂടി നിലനില്‍ക്കുന്ന ബ്രഹ്മാണ്ഡം അഥവാ യൂണിവേഴ്സ് എന്ന വ്യാപ്തിവരെ ഉള്‍ക്കൊള്ള ണമെന്നാണ് പണ്ഡിതമതം. ചലനാത്മകമായ ഈ ജഗത്തില്‍ അഥവാ നമ്മുടെ സൗരയൂഥത്തില്‍ അടങ്ങുന്ന ഭൂമിയും, ചലനാത്മക സ്വഭാവത്തോടുകൂടി അറിയപ്പെട്ട ഗ്രഹങ്ങളും, അവയെല്ലാം ഉള്‍ക്കൊള്ളുന്ന ദ്രവ്യോര്‍ജ്ജ സ്വരൂപങ്ങളിലുള്ള വിവിധ വസ്തുസഞ്ചയങ്ങള്‍ എന്തൊക്കെയുണ്ടോ അവയും ഈശന്‍റെ വാസസ്ഥലമായി എടുക്കണമെന്നും ഋഷി ഉറപ്പി ച്ചുല്‍ഘോഷിക്കുകയാണ്. യോ ദേവോ അഗ്നൌ യോ അപ്സു യോ വിശ്വം ഭൂവനം ആവിവേശ യ ഓഷധീഷു യോ വനസ്പതീഷു തസ്മൈ ദേവായ നമോ നമഃ ശ്വേതാശ്വേതരം 2.17 മുന്‍പറഞ്ഞ എല്ലാ വസ്തുതകളും ഈ ശ്വേതാശ്വേതരമന്ത്രത്തില്‍ ഉള്‍ക്കൊള്ളുന്നു. ഇതുവരെയുള്ള വസ്തുതകളില്‍ ഭാഷ്യകാരന്മാരില്‍ അഭിപ്രായവ്യത്യാസം വരുന്നില്ല. എന്നാല്‍ വാസ്യം എന്ന വാക്കിന്‍റെ പൊരുള്‍ എന്തെന്നുള്ള വ്യാഖ്യാനത്തിലാണ് ആ ദിശങ്കരന്‍ തന്‍റെ പാണ്ഡിത്യത്തിന്‍റെ ഭാണ്ഡം മുഴുവന്‍ തുറന്ന് കാണിക്കുന്നത്. വാസ്യം എന്നതിനു അര്‍ത്ഥം പറയുന്നതിനു മുമ്പ് ആചാര്യ സ്വാമി, വാസ്യം എന്ന വാക്കില്‍ അടങ്ങിയിരിക്കുന്നത് വസു ധാതുവാണെന്നും 'വ സ് ആച്ഛാദനെ' അതായത് മറക്കുക, 'വസ്നിവസനെ ' അതായത് താമസിക്കുക, 'വസ് ഗന്ധനെ' അതായത് ഗന്ധമുളവാക്കുക എന്നീ മൂന്ന് തര ത്തില്‍ അര്‍ത്ഥം പറയണമെന്ന് വിശദമാക്കുന്നു. എങ്കിലും വസ് ആച്ഛാദനെ എന്നുള്ളതിലാണ് തന്‍റെ ചാതുരി മുഴുവന്‍ ആചാര്യപാദര്‍ കാണിച്ചിരിക്കുന്നത്. സര്‍വ്വം ചരാചരം ആഛാദ നീ യം സ്വേന പരമാത്മനാ (എല്ലാ ച രാചരങ്ങളും പരമാത്മാവിനാല്‍ അഥ വാ ഈശനാല്‍ ആഛാദനം ചെയ്യപ്പെ ട്ടിരിക്കുന്നു അഥവാ മറയ്ക്കപ്പെട്ടിരി ക്കുന്നു) എന്ന് അദ്ദേഹം വ്യാഖ്യാനി ച്ചിരിക്കുന്നു. ബ്രഹ്മത്തെ അപേക്ഷിച്ച് ജഗത്ത് മിഥ്യയാണെന്ന് സ്ഥാപിക്കുവാനാണ് ഈ അര്‍ത്ഥം ആചാര്യന്‍ കൊ ണ്ടു വന്നിട്ടുള്ളത്. അദ്വൈതയുക്തിയനുസരിച്ച് ആ ച്ഛാദനം ചെയ്യുന്നത്, അഥവാ മറയ്ക്കുന്നത്, മിഥ്യയും ആഛാദനം ചെയ്യപ്പെടുന്നത് സത്യവുമായിരിക്കേണ്ടതാണ്. ആചാര്യസ്വാമികളുടെ അനര്‍ഗളമായ സംബന്ധഭാഷ്യത്തില്‍ ഈശന്‍ ജഗത്തിനെ ആഛാദനം ചെയ്യുന്നുവെന്ന് സംശയലേശമെന്യേ പ്രഖ്യാപിക്കു മ്പോള്‍ ഈശന്‍ മിഥ്യയും ജഗത്ത് സ ത്യവുമെന്ന യുക്തിയ്ക്കു നിരക്കാത്ത ഒരര്‍ത്ഥമല്ലേ കിട്ടുക എന്ന് നാം സം ശയിച്ചു പോകുന്നു. മറ്റൊരുദാഹരണം കൂടി -വസു ഗന്ധനെ എന്ന അര്‍ത്ഥത്തില്‍ ആചാര്യന്‍ വ്യാഖ്യാനം കൊണ്ടു വരുന്നു. ചന്ദനത്തിന്‍റെ പുറഭാഗത്തും ചന്ദനം അരയ്ക്കുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളത്തിലും ദുര്‍ഗന്ധം ഉണ്ടായാലും സ്വന്തം സുഗന്ധം കൊണ്ട് ആ ദുര്‍ഗന്ധത്തെ ആവരണം ചെയ്ത് അന്തരീക്ഷത്തെ ചന്ദനം സുഗന്ധപൂരിതമാക്കുന്നതുപോലെ പരമമായ സത്യം ചലനാത്മസ്വഭാവ ത്തോടുകൂടിയ ജഗത്തിനെ ആവരണം ചെയ്ത് മറച്ചിരിക്കുന്നു. ജഗത്തിനെ ആച്ഛാദനം ചെയ്യുന്നു എന്നു പറഞ്ഞാലും ജഗത്തില്‍ നിവസിക്കുന്നു എന്നുപറഞ്ഞാലും ഈ ജഗത്ത് മുഴുവന്‍ ബ്രഹ്മമയം ആണ് . അല്ലെങ്കില്‍ ഈ ജഗത്തില്‍ ഈശ്വരന്‍ നിറഞ്ഞു നില്‍ക്കുന്നു എന്നര്‍ത്ഥമെടുത്താല്‍ തര്‍ക്കത്തിന് വഴിയുണ്ടാവുകയില്ലല്ലോ. ഈ പശ്ചാത്തലം മുഴുവന്‍ മനസ്സിലാക്കിയാണ് ശ്രീനാരായണ ഗു രുദേവന്‍ ഈശാവാസ്യോപനിഷത്തിനു ഭാഷ്യമൊരുക്കിയിട്ടുള്ളത്. പദാനുപദം തര്‍ജ്ജമ ചെയ്യുകവഴി ആ മന്ത്രങ്ങളുടെ അഗാധതയിലേക്കു അദ്ദേഹം ഇറങ്ങി ചെല്ലുകയും ചെയ്തിരിക്കുന്നു. ആദ്യ മന്ത്രത്തിലെ ആവാസ്യം എന്നതിനെക്കുറിച്ചുള്ള വിവിധ തലങ്ങളിലുള്ള അര്‍ത്ഥബാഹുല്യങ്ങ ളെ എല്ലാം ഒതുക്കി ഈശന്‍ ജഗത്തില്‍ ആവസിക്കുന്നു എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ. 'ഈശന്‍ ജഗത്തിലെല്ലാം ആവസിക്കുന്നതുകൊണ്ട്' ജഗത്ത് മുഴുവന്‍ ഈശ്വരമയം തന്നെ എന്ന അര്‍ത്ഥ മാണ് ഗുരുദേവന്‍ നല്കുന്നത്. മുണ്ഡകോപനിഷത്തിലെ പ്രസി ദ്ധമന്ത്രത്തിന്‍റെ പൊരുളും ഗുരുദേവ ന്‍റെ ഈ വരിയില്‍ അടങ്ങിയിരിക്കുന്നതായി തോന്നും. ബ്രഹ്മൈ വേദമമൃതം പുരസ്താദ് ബ്രഹ്മ പശ്ചാത് ബ്രഹ്മദക്ഷിണശ്ചോത്ത- രേണ അധശ്ചോര്‍ധ്വം ച പ്രസൃതം ബ്രഹ്മൈ വേദം വിശ്വമിദം വരിഷ്ടം (മുണ്ഡകം 2-2-12) മുമ്പില്‍ നാശമില്ലാത്ത ഈശന്‍ തന്നെ. പിന്നിലും ഈശന്‍. തെക്കും വടക്കും താഴെയും മുകളിലും ഈശന്‍. ഈ വിശ്വമെല്ലാം ഈശമയമാകുന്നു. ബൈബിളിലും ഈ തത്ത്വത്തിന്‍റെ പ്രതിധ്വനികള്‍ അലതല്ലുന്നത് കാണാം. 'IF I ASCENDED TO HEAVEN, YOU ARE THERE, O GOD IF I DESCENDED TO THE NETHER WORLD THERE TOO YOU ARE PRESENT, IF I FLEW OF BEYONd THE EAST OR WEST STILL YOU ARE THERE, O GOD' (PSALM - 139- THE EARTH IS LORD'S. PSALM -24. ത്യാഗമനോഭാവത്തോടുകൂടി അനുഭവിക്കുക. ശ്രീനാരായണഗുരുദേവന്‍ കൊടുത്തിരിക്കുന്ന തര്‍ജ്ജമ ഇപ്രകാരമാണ്- 'നീ ചരിക്കമുക്തനായ്' എന്നുവെച്ചാല്‍, കര്‍മ്മലേപം ഇല്ലാതെ കര്‍മ്മം ചെയ്തുകൊണ്ട് മുക്തനായി ഈ ജഗത്തില്‍ ചരിക്കുക. വളരെ അര്‍ത്ഥവത്തായ രീതിയിലാണ് ഇതിനെ ഗുരു വ്യാഖ്യാനിച്ചിരിക്കുന്നത്. ദര്‍ശനമാലയില്‍ ഗുരു അവതരിപ്പിക്കുന്ന ഒരു പൊരുള്‍ ഇവിടെ തികച്ചും യോജിച്ചു നില്‍ക്കുന്നു. ദഗ്ധ്വാ ജ്ഞാനാഗ്നിനാ സര്‍വ- മുദ്ദിശ്യ ജഗതാം ഹിതം കരോതി വിധിവത് കര്‍മ ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ ബ്രഹ്മത്തില്‍ നില ഉറപ്പിച്ച് ജ്ഞാനമാകുന്ന അഗ്നി കൊണ്ട് ലൗകിക ബന്ധങ്ങളെ മുഴുവന്‍ നശിപ്പിച്ച് വിധിയനുസരിച്ചുള്ള കര്‍മ്മങ്ങളനുഷ്ഠിക്കുകയെന്ന് സാരം. ഇതേ ആശയം തന്നെയാണ് മുക്തന്‍ എന്ന പദത്തിന് ഗുരുദേവന്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥത്തിലുള്ളതെന്ന് ഇവിടെ സ്പഷ്ടമാ ണല്ലോ. ലോകഹിതം ലക്ഷ്യമാക്കി വിധിപ്രകാരം കര്‍മ്മം അനുഷ്ഠിക്കുന്നു എന്ന ഈ ശ്ലോകത്തിലെ അര്‍ത്ഥമാണ് 'ചരിക്ക മുക്തനായ്' എന്ന ഭാഷ്യത്തിലും പ്രതിഫലിക്കുന്നത്. ആചാര്യസ്വാമികളുടെ പരിശ്രമം മിഥ്യയായ ജഗത്തിനെ പൂര്‍ണ്ണമായി ഉപേക്ഷിച്ച് സത്യത്തെ രക്ഷിക്കുക എന്നുള്ളതാണ്. എന്നാല്‍ ഈ ഉപനിഷത്തിന്‍റെ ലക്ഷ്യം ബ്രഹ്മത്തെയും ജഗത്തിനെയും സംയോജിപ്പിക്കുക എന്നതാണ്. തേന ത്യക്തേന എന്ന തിന് തസ്മാത് ത്യക്തേന എന്നന്വയിച്ച ആചാര്യസ്വാമികള്‍ സന്താന സമ്പത്തു സ്വര്‍ഗാദിലോകങ്ങള്‍ ഏഷണാത്രയ സന്ന്യാസം വഴി ഉപേക്ഷിച്ച്, പ്രപഞ്ചം സത്യമാണെന്ന ബോധം നശിപ്പിച്ച്, ആ ത്മസ്വരൂപത്തെ അഥവാ ബ്രഹ്മത്തെ സംരക്ഷിക്കുക എന്നാണ് വ്യാഖ്യാനി ക്കുന്നത്. ഒരു തരത്തിലുള്ള കര്‍മ്മാനു ഷ്ഠാനങ്ങളും പാടില്ല എന്നും ആദിശ ങ്കരന്‍ നിഷ്കര്‍ഷിക്കുന്നു. ഇത്തരത്തി ലുള്ള സര്‍വ്വധര്‍മ്മ സംന്യാസത്തിലൂടെ മാത്രമേ ജ്ഞാനതൃഷ്ണ തൃപ്തിപ്പെടു കയുള്ളൂ എന്ന നിഷ്കര്‍ഷയാണ് ഈ വാദത്തില്‍ തെളിയുന്നത്. മാധ്വാചാര്യന്‍ തേന ത്യക്തേ ന ഭുഞ്ജീഥാഃ എന്നത് അവനാല്‍ അനുഗ്രഹപൂര്‍ണ്ണം തന്നത് മാത്രം അ നുഭവിക്കുക എന്നാണ് വ്യാഖ്യാനി ക്കുന്നത്. 'തേന' എന്നതിന് ആചാര്യ സ്വാമികള്‍ തസ്മാത് ത്യക്തേന എന്ന രീതിയിലാണ് അര്‍ത്ഥം പറയുന്നത്. ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍, അദ്വൈത സംരക്ഷണത്തിന് വേണ്ടി ഇത്രയധികം ദൂരം സഞ്ചരിക്കേണ്ട കാര്യം ആചാര്യസ്വാമികള്‍ക്കു വേണോ എന്ന സംശയം പ്രകടിപ്പിക്കുന്നു. എല്ലാം ഈശ്വരന്‍റെ കാല്‍ക്കല്‍ സമര്‍പ്പിക്കുക. ഗീതയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആസക്തി പരിത്യജിച്ച്, അഥവാ എല്ലാം ഈശ്വരന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ച്, കര്‍മ്മവീഥിയില്‍ മുഴുകി ജീവിതം താണ്ടുക. പിന്നീടും അര്‍ത്ഥം മുഴുവന്‍ തന്‍റെ ശി ഷ്യന്മാര്‍ക്കു നല്‍കിയോ എന്നു സം ശയിച്ചുകൊണ്ട് ഋഷി ഒന്നുകൂടി പ റഞ്ഞു നിര്‍ത്തുകയാണ്. മാ ഗൃധഃ കസ്യ സ്വിദ്ധനം ഇതോടു കൂടി അര്‍ത്ഥം പൂര്‍ ണ്ണമായിരിക്കുന്നു എന്നുകരുതി ഋഷി ആദ്യ മന്ത്രം അവസാനിപ്പിക്കുന്നു. വളരെ ലളിതമായി ഈ മന്ത്ര ത്തിന്‍റെ സന്ദേശം ശ്രീനാരാ യണഗുരുദേവന്‍ ഇങ്ങനെ പര്യ വസാനിപ്പിക്കുന്നു- ആശിക്കരു താരുടേയും ധനം. ഈ പരിഭാഷയിലെ ലാളിത്യം ആഴമേറിയ ഗഹനതയില്‍ നിന്നാണ് രൂ പം കൊണ്ടിട്ടുള്ളത്. ഉപനിഷദ് വിദ്യ യാകെ സ്വാംശീകരിച്ച ഒരു ഗുരുവിന ല്ലാതെ ഇത്രയേറെ ഹൃദ്യമായ ലാളി ത്യത്തോടെ ശുദ്ധ മലയാളത്തില്‍ ഇതാവിഷ്കരിക്കുക സാധ്യവുമല്ല. ആ സ്വാംശീകരണത്തിന്‍റെ മുദ്രകള്‍ ബ്രഹ്മ വിദ്യാപഞ്ചകം എന്ന കൃതിയിലുടനീളം കലര്‍ന്നിരിക്കുന്നു. അതിലെ ജ്ഞാനവും അനുഭൂതി ജന്യമായ വിവേകവും ശ്രീനാരായണഗുരുവില്‍ ആനന്ദകരമായി സമ്മേളിച്ചിരുന്നു. അതുകൊണ്ടാണ് അനന്തതയുടെ വിഹായസ്സില്‍ മറ്റു ലോകഗുരുക്കന്മാരെപ്പോലെ ഗുരുദേവന്‍ നിത്യകാന്തി ചൊരിയുന്ന ഭാസുരനക്ഷത്രമായി പ്രശോഭിക്കുന്നത്. sivagirimutt@gmail.com കടപ്പാട്

No comments: