Saturday, December 23, 2023

ആത്മതീര്‍ത്ഥം : ശങ്കര ദേശിക മേ ശരണം ശ്രീ ശങ്കരാചാര്യരുടെ ജീവിതവും, ഉപദേശങ്ങളും ഉള്‍ക്കൊള്ളിച്ച, ആനന്ദയോഗി രചിച്ച ഗ്രന്ഥത്തിനെ ഒരു സ്വതന്ത്ര വേദാന്തകൃതിയായി രമണ ചരണതീര്‍ത്ഥരായ ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍ 61 സോപാനങ്ങളായി 'ആത്മതീർത്ഥ'ത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നു. ഒന്നാമത്തെ'സോപാനം --- ആത്മജ്ഞാനമാകുന്ന അമൃത്, വേദമാകുന്ന പാലാഴി കടഞ്ഞു എടുക്കേണ്ടതാണ് എന്നു പറഞ്ഞു തുടങ്ങുന്നു. അതിനായി ആദ്യം ആത്മാവിനെ അറിയണം. മനുഷ്യര്‍ മിക്കവരും താന്‍ ആരാണെന്ന് അറിയാന്‍ ശ്രമിയ്ക്കാത്തവരാണ്. മനുഷ്യജന്മത്തിന്റെ ലക്‌ഷ്യം തന്നെ ആത്മജ്ഞാനം സമ്പാദിക്കലാണ്. ബാഹ്യമായ അറിവുകള്‍ കൊണ്ട് ഒരു ഗുണവും ലഭിക്കുകയില്ല. ആത്മാവിനെ അറിയണമെങ്കില്‍ അന്തര്‍മുഖനാകണം. ആത്മവിദ്യയെ ഉപദേശിച്ച്, അജ്ഞാനികളായവരെ രക്ഷപ്പെടുത്താനായി വടവൃക്ഷച്ചുവട്ടില്‍ മൌനത്തില്‍ വര്‍ത്തിച്ചിരുന്ന ഭഗവാന്‍ ദക്ഷിണാമൂര്‍ത്തി, ശങ്കരാചാര്യരൂപത്തില്‍ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു. ശം കരോതി ഇതി ശങ്കര: ശം = ജ്ഞാനം. ജ്ഞാനം നല്‍കുന്ന ആചാര്യന്‍ ശങ്കരന്‍ തന്നെ. 'ശം' എന്നാല്‍ സുഖം, ശാന്തി, ആനന്ദം--ഇവ 'ജ്ഞാനം' കൊണ്ട് മാത്രം കിട്ടുകയുള്ളൂ. ഇന്ദ്രിയവിഷയങ്ങളില്‍ വൈരാഗ്യം വരണമെങ്കില്‍ ഭക്തിയുണ്ടാകണം. ഭാഗവല്‍ക്കഥ, ഭാഗവതകഥ, മഹാപുരുഷന്മാരുടെ സാധനാചരിത്രശ്രവണം എന്നിവയൊക്കെ ഭക്തിയുണ്ടാക്കാന്‍ സഹായിക്കുന്നു. ആചാര്യന്‍ മഹാജ്ഞാനിയും, ഭാഗവതനും, മഹാപുരുഷനും, ഭഗവാനും എല്ലാമെല്ലാമാണ്. ശാന്തിയുടെ ശീതള തീര്‍ത്ഥത്തില്‍, ശങ്കരസരിത് ആയ ഈ ഗംഗയില്‍, നമുക്ക് സ്നാനം ചെയ്യാം. അത് നമ്മുടെചിത്തം ശുദ്ധിയുള്ളതാക്കിത്തീര്‍ക്കട്ടെ! 'ശങ്കര ദേശിക മേ ശരണം' ആത്മതീര്‍ത്ഥം-ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍-2 രണ്ടാമത്തെ സോപാനത്തില്‍, വേദദര്‍ശനം, ഭാരതം,വൈദികമതം, അവൈദിക മതങ്ങള്‍ എന്നീവിഷയങ്ങളാണ് അവതരിപ്പിയ്ക്കുന്നത്. സനാതനമായ ജീവിതശൈലിയാണ്, ഹിന്ദുമതം അഥവാ വൈദികമതം തുടര്‍ന്നുപോന്നിരുന്നത്. ഹിന്ദുമതം എന്നത് ആരാലും നാമകരണം ചെയ്യപ്പെടാത്ത ജീവിതശൈലിയാണ്. ലോകാ:സമസ്താ: സുഖിനോ: ഭവന്തു: എന്നതാണ് സ്‍നാതന ധര്‍മ്മത്തിന്റെ അടിത്തറയായിട്ടുള്ള ഹൃദയം. വേദം പ്രചരിപ്പിയ്ക്കുന്ന പ്രകാശഭൂമിയാണ് ,'ആര്യാവര്‍ത്തം' അഥവാ 'അജനാഭവര്‍ഷം' എന്നറിയപ്പെട്ടിരുന്ന ഭാരതഭൂമി. 'ഭാ:' എന്നാല്‍ പ്രകാശം, വേദം എന്നൊക്കെ അര്‍ത്ഥം ഉണ്ട്. പ്രശാന്തമായ തപോഭൂമിയാണ് നമുക്കുള്ളത്. ആര്യന്മാരായ അഥവാ ശ്രേഷ്ഠന്‍മാരായ ഋഷി പരമ്പരയില്‍പ്പെടുന്നവരാണ് ഇവിടെ ജന്മമെടുത്തവര്‍. ഈ പുണ്യഭൂമിയില്‍ പഞ്ചഭൂതങ്ങളെയും,ഔഷധി വനസ്പതികളെയും ആരാധിച്ചുപോന്നു. വേദം എന്നാല്‍ അറിവ്. അത് ഈശ്വരന്റെ പ്രാണഗതിയാണ്. ശരീരത്തിന് കര്‍മ്മാനുഷ്ടാനവും, മനസ്സിന് ഉപാസനയും,ആത്മാവിനെ അറിയാനുള്ള ജ്ഞാനവും ചേര്‍ന്ന സമഗ്രമായ അറിവാണ് വേദം. (ജ്ഞാനാദേവ തു കൈവല്യം-ജ്ഞാനം കൊണ്ടു മാത്രമേ കൈവല്യമുള്ളു) ഇതെല്ലാം തള്ളിക്കളഞ്ഞ ഒരുകൂട്ടര്‍, ജനങ്ങളെ ഭരിക്കാന്‍ തുടങ്ങിയ കാലത്താണ് വേദബാഹ്യ ധര്‍മ്മങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ശാന്തിയുടെയും, നിര്‍വാണത്തിന്റെയും പ്രചാരകരായ ബുദ്ധനും, തുടര്‍ന്നു മഹാവീരനും ജനങ്ങളെ സ്വാധീനിച്ചതു. ബുദ്ധമതം സ്വീകരിച്ചു ഭിക്ഷുക്കളായി നിരവധിപേര്‍ വീടുവിട്ടിറങ്ങി. കാലക്രമേണ ബുദ്ധന്റെയും, മഹാവീരന്റെയും അതി വിശിഷ്ടമായ ധര്‍മ്മോപദേശങ്ങള്‍ മറന്നവര്‍,സന്മാര്‍ഗ്ഗനിഷ്ഠ മറന്നവര്‍ അവൈദികസമ്പ്രദായം പോഷിപ്പിയ്ക്കുകയും, സനാതന ധര്‍മ്മത്തെ തള്ളിപ്പറയുകയും ചെയ്തു. അന്ധവിശ്വാസങ്ങളും, ഭീഭത്സമായ ഉപാസനകളും അവര്‍ ചെയ്തുപോന്നു. ധര്മ്മച്യുതി വന്ന ഈ സന്ദര്‍ഭത്തിലാണ് ദക്ഷിണ ഭാരതത്തില്‍ ശങ്കരഭഗവതാവിര്‍ഭാവം. ശങ്കര ദേശിക മേ ശരണം!-3 തലക്കാവേരിയില്‍നിന്നും ഉത്ഭവിയ്ക്കുന്ന കാവേരി, പയസ്വിനി, താമ്രപര്‍ണ്ണി, പ്രതീചീ നദികളായ നിള,പമ്പ,പൂര്‍ണ്ണാ എന്നിവയിലെ ജലത്തിന് ജനങ്ങളില്‍ ആദ്ധ്യാത്മസ്ഫൂര്‍ത്തി ഉദ്ദീപനം ചെയ്യാനുള്ള ശക്തിയുണ്ടെന്നു പുരാണങ്ങളില്‍പറയുന്നു. വേദം, തന്ത്രം,ആയുര്‍വേദം എന്നിവയിലെല്ലാം വളരെ പുഷ്ടിപ്പെട്ടു കിടന്നിരുന്ന ഈ പ്രദേശത്തെ ആചാരങ്ങളും മറ്റും മറ്റുദേശങ്ങളിലെതിനേക്കാള്‍ വ്യത്യസ്തമാണെന്ന് ചരിത്രത്തില്‍ കാണാം. ഭഗവത്സാന്നിദ്ധ്യത്താല്‍ പെരിയാര്‍, 'പൂര്‍ണ്ണ' യായത്‌ ഇവിടെയാണ്, ശിവന്റെസ്ഥാനമായ ആലുവായ്ക്കടുത്തുള്ള (ആലവായന്‍=വിഷം ഭക്ഷിച്ചവന്‍) ഒരുചെറിയഗ്രാമം. ക്ഷേത്രത്തില്‍ ഭഗവാന്റെ പാദസ്പര്‍ശം ഏറ്റതിനാല്‍ 'കാലടി'യായിത്തീര്‍ന്ന വേദാദ്ധ്യയനരതരായ അഗ്നിഹോത്രികളും, ഈശ്വരാരാധനാതല്പരരുമായ ബ്രാഹ്മണര്‍ വസിച്ചിരുന്ന ഗ്രാമം. ഇവരുടെ ഇടയില്‍, 'കുലപതി' എന്നും, 'മഹാശാലന്‍' എന്നും വിശേഷിക്കപ്പെട്ടിരുന്ന (വേദ പാഠശാലകളുടെ ആചാര്യന്‍) യാജ്ഞികബ്രാഹ്മണനായിരുന്നു, വിദ്യാധിരാജന്‍. അദ്ദേഹത്തിന്‍റെ ഏകപുത്രനായിരുന്നു, ശിവഗുരു. വിദ്യാനിഷ്ഠ്നും,തപോനിഷ്ഠനുമായ ശിവഗുരു ഗാര്‍ഹസ്ഥ്യത്തില്‍ താല്‍പര്യമില്ലാതെ ഏറെക്കാലം ഗുരുകുലത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. അച്ഛനുമമ്മയും മകനെ തിരിച്ചു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ശിവഗുരു ആരുമറിയാതെ പാഠശാല വിട്ടുപോയി. പക്ഷേ, സ്വപ്നത്തില്‍ അഗസ്ത്യമുനിയെ കാണുകയും, ഉടനെ മടങ്ങിപ്പോയി സമാവര്‍ത്തനം ചെയ്തു മനസ്സിനിണങ്ങിയ സ്ത്രീയെ വിവാഹം ചെയ്യാന്‍ ഉപദേശിക്കുകയും ചെയ്തു. സാക്ഷാല്‍ പരമശിവന്‍ അങ്ങയുടെ ഗൃഹത്തില്‍ ആവിര്‍ഭവിയ്ക്കും എന്നും അരുളി. സ്വപ്നമല്ല, ആ ദര്‍ശനം എന്നറിഞ്ഞ ശിവഗുരു ഉടനെത്തന്നെ പാഠശാലയിലേയ്ക്കു തിരിച്ചു പോയി. ശങ്കര ദേശിക മേ ശരണം.

No comments: