Thursday, December 04, 2025

ശ്രീമദ് ഭാഗവതം 🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯 വൃത്രന് ഇത്തരത്തിലുള്ള ജ്ഞാനം എവിടെ നിന്ന് കിട്ടി എന്നാണ് അടുത്ത സംശയം. അതിന് ശുകബ്രഹ്മ മഹർഷി പറഞ്ഞു കൊടുക്കുന്നു. പൂർവ്വ ജന്മത്തിൽ ചിത്രകേതു എന്നൊരു രാജാവ് ണ്ടായിരുന്നു. ചിത്രകേതുവിന് അനേകം രാജ്ഞിമാർ പക്ഷേ മക്കളുണ്ടായില്ല. ചിത്രകേതു പരമഭക്തനാണ്. അങ്ങനെ ഇരിക്കുമ്പോ അംഗിരസ്സ് മഹർഷി ചിത്രകേതുവിന്റെ കൊട്ടാരത്തിലേയ്ക്ക് ഒരു ദിവസം വന്നു. രാജാവിന് തത്വോപദേശം ചെയ്യണമെന്ന് വിചാരിച്ചാണ് അംഗിരസ്സ് വന്നത്. പക്ഷേ രാജാവിന് കുറച്ച് ആഗ്രഹം. നമുക്ക് എന്തെങ്കിലുമൊക്കെ പ്രബലമായ വാസനകളും ആഗ്രഹങ്ങളും ഉള്ളപ്പോ ആത്മവിദ്യ ഉപദേശിച്ചാൽ ഫലിക്കില്ല്യ. ആഗ്രഹം ഉള്ളിൽ പൊന്തി ക്കൊണ്ടേ ഇരിക്കും. അപ്പോ ചിത്രകേതുവിന് ബ്രഹ്മ വിദ്യ കൊടുക്കണമെന്ന് വിചാരിച്ചാണ് അംഗിരസ്സ് വന്നതെങ്കിലും ചിത്രകേതു എനിക്ക് മക്കളില്ല്യ മക്കളില്ല്യ ഇങ്ങനേ വിഷമം പറഞ്ഞു . അപ്പോ ഒരു യാഗം ചെയ്ത് ആ യജ്ഞോച്ഛിഷ്ടം കൃതദ്യുതി എന്ന രാജ്ഞിക്ക് കൊടുത്തു. അങ്ങനെ കൃതദ്യുതിക്ക് ഒരു കുഞ്ഞ് ണ്ടായി. ബാക്കി രാജ്ഞിമാർക്ക് കോപം വന്നു. എന്താണെന്നോ അസൂയ. രാജാവ് എപ്പഴും കൃതദ്യുതി യുടെ കൂടെ ആണേ അന്തപുരത്തില്. അവരെയൊന്നും മൈന്ഡില്ല്യ. അതിനൊക്കെ കാരണം ഈ കുഞ്ഞാണ്. ഒരു ദിവസം അവര് ഈ കുഞ്ഞിന് വിഷം കൊടുത്തു. കുഞ്ഞ് ജനിച്ചപ്പോ അത്രയധികം സന്തോഷം. ഇരുമ്പ് ആദ്യം തീയിലിട്ട് ചൂടാക്കും. നല്ലവണ്ണം ചൂടായാൽ വെള്ളത്തിൽ മുക്കും. വെള്ളത്തിൽ മുക്കിയിട്ട് കൂടം കൊണ്ട് അടിക്കും. അതുപോലെയാണ് ഈ പ്രകൃതിയും നമ്മെ പരിപാകപ്പെടുത്തുന്നത്. ഒന്ന് ചൂടാക്കുക. പിന്നെ തണുപ്പിക്കാ അതിനുശേഷം അടിക്കാ. എന്നിട്ട് ഷേപ്പ് വരുത്തുക. ഇപ്പൊ കുട്ടി ജനിച്ചപ്പോ സന്തോഷമായിരുന്നു. കുട്ടി മരിച്ചപ്പോ സഹിക്കവയ്യാത്ത ദുഖം ആയി. കരഞ്ഞു നിലവിളിക്കാൻ തുടങ്ങി. അപ്പോ അംഗിരസ്സനും നാരദനും കൂടെ അവിടെ വന്നു. ദിവ്യതേജസ്വികളായ ഇവരെ കണ്ടതും ചിത്രകേതു ചോദിച്ചു എന്നെ അനുഗ്രഹിക്കാനായിട്ട് നിങ്ങൾ ആരാണ്? കണ്ടിട്ട് വളരെ തേജസ്വികളായിട്ടുണ്ടല്ലോ. അംഗിരസ്സ് പറഞ്ഞു ഹേ രാജൻ, അഹം തേ പുത്രകാമസ്യ പുത്രദോസ്മി അംഗിരാ നൃപ പുത്രനില്ലാ എന്ന് വിഷമിച്ചപ്പോൾ പുത്രനുണ്ടാകാനായി അനുഗ്രഹിച്ച അംഗിരസ്സ് ആണ് ഞാൻ. കൂടെ വന്നിരിക്കുന്നത് ഭഗവാൻ നാരദൻ. ഹേ രാജൻ, ഒരു കാര്യം അറിഞ്ഞുകൊള്ളുക. ഇതിന് മുന്‍പ് ഞാൻ തന്നെ കാണാൻ വന്നപ്പോ തദൈവ തേ പരം ജ്ഞാനം ദദാമി ഗൃഹമാഗത: ജ്ഞാത്വാ അന്യാഭിനിവേശം തേ പുത്രമേവ ദദാവഹം. അന്ന് ഞാൻ വന്നത് തനിക്ക് ജ്ഞാനം ഉപദേശിക്കാനായിട്ടാണ്. പക്ഷേ ഒരു പുത്രനുണ്ടാവണമെന്നുള്ള തന്റെ അതിയായ അഭിനിവേശത്തെ, ആ പ്രബലമായ ആഗ്രഹത്തെ കണ്ടതു കൊണ്ട് പുത്രനുണ്ടാകാനായി അനുഗ്രഹിച്ചു. പക്ഷേ പുത്രനെ വെച്ച് കൊണ്ടിരിക്കാനുള്ള പ്രാരബ്ധം തനിക്കില്ല്യാ. അധുനാ പുത്രിണാം താപ: ഭവതൈവാനുഭൂയതേ പുത്രനുണ്ടായി, ബന്ധുക്കളുണ്ടായി, പേരക്കുട്ടികളുണ്ടായി ഒക്കെ സുഖാണ്. പക്ഷേ നമ്മൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന വസ്തു നമ്മളെ വിട്ടു പോകുമ്പോൾ നമുക്ക് എത്രയധികം ദു:ഖണ്ടാവും. എവിടെ രാഗം ണ്ടോ അവിടെ ദുഃഖവും ഒളിഞ്ഞു കിടക്കുന്നു. അതാണ് വീതരാഗഭയക്രോധം. ഭഗവാൻ ഒറ്റ വാക്കിൽ പറഞ്ഞു. രാഗം ണ്ടോ ഭയം ണ്ട്. ദുഖം വരോ എന്നുള്ള പേടി ണ്ട്. കുട്ടി മരിച്ചു പോയപ്പോൾ ഇത് അനുഭവിച്ചല്ലോ. ലോകത്ത് എങ്ങനെ എന്ന് വെച്ചാൽ ഒരു പോടിൽ കൈയ്യിട്ട് ഒരു തേള് കൊത്തിയാൽ അറിവില്ലാതെ മറ്റൊരു പോടിലും കൈയ്യിടും. പക്ഷേ അറിവുള്ളവൻ ഒരിടത്ത് ഒരു വേദന ണ്ടായാൽ മറ്റുള്ളയിടത്തും ഇതേ പോലെ ആണെന്ന് അറിഞ്ഞു കൊള്ളണം. ഏവം ദാരാ ഗൃഹാ രായോ വിവിധൈശ്വര്യസമ്പദ: ശബ്ദാദയശ്ച വിഷയാശ്ചലാ രാജ്യവിഭൂതയ: മഹീ രാജ്യം ബലം കോശോ ഭൃത്യാമാത്യാ: സുഹൃജ്ജനാ: സർവ്വേഽപി ശൂരസേനേമേ ശോകമോഹഭയാർത്തിദാ: ഗന്ധർവ്വനഗരപ്രഖ്യാ: സ്വപ്നമായാമനോരഥാ: ഗന്ധർവ്വന്മാർ ഇന്ദ്രജാലപ്രകടനം ചെയ്ത്. ഇങ്ങനെ വഴി കാണിച്ചാൽ ഇവിടെ ഒക്കെ സ്വർഗ്ഗം ണ്ടാവും. ദേവന്മാരുണ്ടാവും. അസുരന്മാരുണ്ടാവും. ഒരു കഥ കേട്ടണ്ട്. തിരുവനന്തപുരത്ത് ഒരാള് ഇന്ദ്രജാലം കാണിച്ചു അത്രേ. ആകാശത്ത് ദേവാസുരയുദ്ധം എന്ന് . മുകളില് പടക്ക ധ്വനി. വാളും പരിചയും ഒക്കെ കൂട്ടി മുട്ടുന്ന ശബ്ദം. കുറേ കഴിഞ്ഞാൽ തലയില്ലാത്ത കബന്ധങ്ങൾ ഒക്കെ ചോട്ടിലേക്ക് വീഴും. ആളുകൾ ഇടവും വലവും ഓടി കുഴിയിലൊക്കെ വീണ് കൈയ്യും കാലും ഒക്കെ പൊട്ടിച്ചു അത്രേ. ഉണ്ടായിരുന്നത് ഇന്ദ്രജാലപ്രകടനം. അനുഭവം വേദന. ഈ ഇന്ദ്രജാലം പോലെ ഗന്ധർവ്വജാലം അംഗിരസ്സ് ചിത്രകേതുവിനോട് പറഞ്ഞു ഹേ രാജൻ ഇത് വെറും ഗന്ധർവ്വ മായാജാലം ആണ്. ഈ ദ്വൈതപ്രപഞ്ചത്തെ ഉണ്മയായി കരുതരുത്. തസ്മാദ് സ്വസ്ഥേന മനസാ വിമൃശ്യ ഗതിമാത്മന: അതുകൊണ്ട് സ്വസ്ഥമായി ഇരുന്ന് ആത്മാവിനെ വിചാരം ചെയ്യൂ. ഏകാന്തത്തിൽ ഇരുന്ന് താൻ ആരാണ് എന്ന് വിചാരം ചെയ്യൂ.തന്റെ യഥാർത്ഥ സ്വരൂപം എന്താണെന്ന് വിചാരം ചെയ്യൂ. തന്റെ ഈ ശരീരം സത്യമാണോ, കാണുന്നവരുടെ ശരീരം സത്യം ആണോ, പ്രപഞ്ചം സത്യമാണോ എന്നൊക്കെ വിചാരം ചെയ്ത് ദ്വൈതേ ധ്രുവാർത്ഥവിശ്രംഭം ത്യജ ഉപശമം ആവിശ ദ്വൈതത്തിൽ നിത്യമാണെന്നുള്ള ഈ വിശ്വാസത്തിനെ വിട്ട് ഉപശാന്തനായിട്ട് തീരൂ എന്ന് ഉപദേശിച്ചു. ഇങ്ങനെ ചിത്രകേതുവിന് അംഗിരസ്സ് തത്വോപദേശം ചെയ്തു. നാരദമഹർഷി മന്ത്രോപദേശവും ചെയ്തു. ചിത്രകേതുവിന് കുറച്ചധികായി വൈരാഗ്യം ണ്ടാവണം. ചിലപ്പോ പറഞ്ഞു കൊടുത്താലും ശരിയാവില്ല്യ. കണ്ടാലേ പഠിക്കൂ. അതുകൊണ്ട് മരിച്ചു പോയ കുട്ടിയുടെ ജീവാത്മാവിനെ നാരദർ തിരിച്ചു വിളിച്ചു. "ദാ കുട്ടീ അച്ഛനും അമ്മയും ഒക്കെ കരയണു. അവരെ ഒന്ന് സുഖിപ്പിക്കൂ". ആ ജീവൻ വന്നു പറഞ്ഞു "ഏത് അച്ഛൻ ഏത് അമ്മ? എത്രയോ ജന്മങ്ങളിൽ എനിക്ക് എത്ര അച്ഛന്മാര് എത്ര അമ്മമാര് ഞാൻ തന്നെ ആർക്കൊക്കെ അച്ഛനും അമ്മയും ആയിരുന്നു. എത്രയോ ജന്മങ്ങൾ കഴിഞ്ഞിരിക്കണു. വീണ്ടും എന്നെ ഈ ശരീരത്തിലേയ്ക്ക് വിളിക്കരുതേ." ഇങ്ങനെ പറഞ്ഞിട്ട് ആ ജീവൻ പോയി. അപ്പൊ ചിത്രകേതുവിന് വൈരാഗ്യം നല്ല വണ്ണം ബലമായി. ശ്രീനൊച്ചൂർജി 🙏🌹 *തുടരും. .*

No comments: