Wednesday, March 09, 2016

ഗുരുമഹിമ

പരമമൂഢനായ ഒരാള്‍കൂടി യാതൊരഭ്യാസവുമില്ലാതെ തന്നെ മഹാത്മാവായ ഒരാചാര്യന്റെ അനുഗ്രഹം ഒന്നുമാത്രംകൊണ്ടു പരമപദവിവരെ എത്തുന്നു. അങ്ങനെതന്നെ അത്യന്ത്യജ്ഞാനിയായ ഒരാള്‍കൂടിയും ഗുരുവിന്റെ ശാപത്തിന് അഥവാ, അനിഷ്ടത്തിനു വിധേയനാവുന്നപക്ഷം അതുകൊണ്ടു തന്നെ നശിക്കുന്നു. വ്യാസശിഷ്യനും, യജൂര്‍വ്വേദാചാര്യനുമായ യാജ്ഞവല്‍ക്യന്‍ ഗുരുഭ്രുഷ്ടനായപ്പോള്‍ പഠിച്ച എല്ലാ വൈദികജ്ഞാനവും നഷ്ടപ്പെട്ടതും, രക്ഷിക്കാനാരുമില്ലാതെ ഉഴലേണ്ടിവരുന്നതുമായ കഥ പ്രസിദ്ധമാണല്ലോ. ഇതുപോലെ ഗുരുശാപത്തിനു പാത്രമാവേണ്ടിവന്ന പലരുടേയും കഥ വൈദിക സാഹിത്യത്തില്‍ കാണാവുന്നതാണ്. വര്‍ത്തമാനകാലത്തും ഗുരുവിന്റെ അപ്രീതി ഹേതുവായി വിഷമിക്കുന്നവരെ കണ്ടേയ്ക്കാം. അദ്ധ്യാത്മജ്ഞാനത്തിന്റെ മുഖ്യബിന്ദു ഗുരുവാണെന്നാണ് ഈ കഥകളില്‍നിന്നും, അനുഭവങ്ങളില്‍ നിന്നുമൊക്കെ നമുക്കു മനസ്സിലാക്കാനുള്ളത്. ഈശ്വരന്റെ ശിക്ഷയില്‍ നിന്നുപോലും ഗുരു രക്ഷിക്കുമെന്നും. എന്നാല്‍ ഗുരുവിന്റെ ശിക്ഷയില്‍നിന്ന് ആര്‍ക്കും രക്ഷിക്കാന്‍ കഴികയില്ലെന്നുമാണ് നിയമം. ഒരു പ്രാവശ്യത്തെ മരണത്തില്‍നിന്നു രക്ഷിക്കാവുന്നവര്‍ തന്നെ ആരാണീ ലോകത്തിലുള്ളത്? എന്നാല്‍ ആയിരക്കണക്കിനുള്ള മരണങ്ങളില്‍ നിന്ന് ഒന്നിച്ച് ഒരു ജീവനെ രക്ഷിക്കുന്നു എന്ന അവസ്ഥ എത്ര ഗൌരവമുള്ളതാണ്? അതാണല്ലോ ഒരു അദ്ധ്യാത്മ ഗുരു തന്റെ ശിഷ്യനില്‍ അലിയിപ്പിക്കുന്ന അനുഗ്രഹത്തിന്റെ സ്വരൂപം. കരുണാമയന്മാരായ തത്താദൃശഗുരുഭൂതന്മാരുടെ മുമ്പില്‍ ഒരു നിമിഷനേരം എത്തിപ്പെട്ടാല്‍ മതി, ഏതു പാപിയും രക്ഷപ്പെട്ടു. ഒരു നിമിഷനേരമെങ്കിലും തന്റെ മുമ്പില്‍ കിട്ടിയ ഒരാളെയും ഒരു മഹാത്മാവ് വെറുതെ വിടുന്നില്ല. അനവധി ജന്മങ്ങളായി ഈട്ടംകൂടി വളര്‍ന്നുകൊണ്ടിരിക്കുന്ന ശരീരാഭിമാനത്തെ ഒരു നിമിഷംകൊണ്ട് അടിച്ചുടച്ച് ആത്മഭാവം പ്രകാശിപ്പിക്കാന്‍ കെല്പുള്ളവരാണ് മഹാത്മാക്കള്‍. അവരുടെ സംഭാഷണശൈലിതന്നെ വേറെയാണ്. ഉദാഹരണത്തിന് ഒന്നാമതായികാണുന്ന മാത്രയില്‍ തന്നെ ഒരു പരമമൂഢന്റെ ശരീരാഭിമാനത്തെ ഏതാനും വാക്കുകളെക്കൊണ്ട് തല്ലിയുടയ്ക്കുന്ന ഒരു സമ്പ്രദായം കാണിക്കാം.

Read more: http://vetakorumakan.webnode.com/blog/