Wednesday, November 24, 2021

 *മകരവിളക്കിന്‍റെ സന്ദേശം* 

ശബരിമലയുടെ തത്വം തന്നെ സമത്വമാണ്...പ്രപഞ്ചത്തില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഊര്‍ജ്ജം സഞ്ചയിക്കപ്പെട്ടു കുടികൊള്ളുന്ന സ്ഥാനമാണ് ശബരിമല.....നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിന വ്രതത്തോടെ ഇരുമുടിക്കെട്ടുമേന്തി തത്വസോപാനങ്ങളായ പതിനെട്ടുപടികളും ചവിട്ടി സന്നിധാനത്തിലെത്തുന്ന ഭക്തന്‍ ഇവിടെ ഭഗവാനാകുന്നു..ലോകത്തൊരിടത്തും ഇത്തരമൊരു ദേവതാ സങ്കല്പം നിലനില്‍ക്കുന്നുണ്ടോയെന്നറിയില്ല... ഭക്തനും ദേവനും ഒന്നായിത്തീരുന്ന സമത്വസുന്ദരമായ ആരാധനാപുണ്യം ശബരിമലയിലല്ലാതെ എവിടെയാണ് കാണാന്‍ കഴിയുക.. ഇവിടെയിരുന്നു നോക്കുമ്പോള്‍ സമുദ്രത്തിലെ തിരമാലകള്‍ പോലെ ഇടതടവില്ലാതെ ആര്‍ത്തലച്ചുവരുന്ന ഭക്തജനസഞ്ചയത്തെയാണ് കാണാന്‍ കഴിയുക...ഏവരുടെയുമുള്ളില്‍ ഒരേ ചിന്തയും ഒരേ വികാരവും മാത്രം...സ്വാമി അയ്യപ്പ ദര്‍ശനം എന്ന ഒറ്റ ലക്‌ഷ്യം മാത്രം. ഈ ഭക്തപ്രവാഹം അതിന്‍റെ പാരമ്യത്തിലെത്തുന്നത് മകര സംക്രമനാളിലാണ്...ശബരിമല ക്ഷേത്രത്തിന്‍റെ ചരിത്രം കേള്‍ക്കായ കാലം മുതല്‍ നിലനിന്നുപോരുന്ന ആചാരമാണ്...മകര സംക്രമ പൂജ പരശുരാമന്‍ ശബരിമലയില്‍ ശാസ്തൃവിഗ്രഹം പ്രതിഷ്ഠിച്ചത് ഈ ദിനത്തിലാണെന്ന് വിശ്വസിച്ചു പോരുന്നു ..,ഒരു കാലത്ത് കാട്ടു കള്ളന്മാര്‍ നശിപിച്ച ക്ഷേത്രം പുനരുദ്ധീകരിച്ച സ്വാമി അയ്യപ്പന്‍... ഇവിടെ തപസ്സിനിരുന്നെന്നും ഒരു മകര സംക്രമ നാളില്‍ അദ്ദേഹം ശാസ്താവില്‍ വിലയം പ്രാപിച്ചുവെന്നും മറ്റൊറു വിശ്വാസമുണ്ട്..ശബരിമല ക്ഷേത്രം കുടികൊള്ളുന്ന മലനിരകള്‍ മറ്റു പതിനെട്ടു മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് ...അതില്‍പെട്ട ഒരു മലയാണ് പൊന്നമ്പലമല പൊന്നമ്പലമേട് എന്നും അറിയപ്പെടുന്ന ഈ മലയിലാണ് ശബരിമലയുടെ മൂലസ്ഥാനം കുടികൊള്ളുന്നതെന്നാണ് വിശ്വാസം..


പ്രാചീനകാലം മുതല്‍ യോഗീശ്വരന്മാരായ മുനിവര്യന്മാര്‍ എകാഗ്രചിത്തരായ് പൊന്നമ്പലമേട്ടില്‍ തപസ്സനുഷ്ടിക്കുകയും വര്‍ഷത്തിലൊരു തവണ മകരസംക്രമനാളില്‍ ശാസ്ത്ര്യപാദങ്ങളില്‍ ദീപാരാദന നടത്തുകയും ചെയ്തുപോന്നിരുന്നു ...ഇതിന്‍റെ പിന്തുടര്‍ച്ചയത്രേ ഇന്നും നിലനില്‍ക്കുന്ന മകരസംക്രമപൂജ. ദക്ഷിണായനത്തില്‍നിന്ന് സൂര്യന്‍ ഉത്തരായനത്തിലേക്ക് കടക്കുന്ന ഈ പുണ്യദിനത്തില്‍ കാലപുരുഷന്‍റെ നേത്രംപോലെ കിഴക്ക് ചക്രവാളത്തില്‍ ഉദിച്ച് പൊങ്ങുന്ന നക്ഷത്രവും മകരജ്യോതിസ്സായി കരുതി ആരാധിക്കപ്പെടുന്നു. പ്രപഞ്ചത്തില്‍ കാണുന്ന സകലതിനെയും ചരാചരങ്ങളായാലും മനുഷ്യ മനസ്സിന് ഉള്‍കൊള്ളാവുന്നതിനുമപ്പുരമുള്ള ശക്തിയായാലും ആരാധിച്ചുപോന്ന രീതിയാണ് ഭാരതസംസ്കാരം ...അപ്രകാരമുള്ള ഒരു സങ്കല്‍പ്പ ആരാധന രീതിയായിരിക്കനം മകരജ്യോതിസ്സിനു പിന്നിലുള്ളത്. ശബരിമല സന്നിധാനത്തും പരിസരത്തും ഒത്തുചേരുന്ന ലക്ഷകണക്കിന് ഭക്തരുടെ അകമഴിഞ്ഞ വിശ്വാസം കേന്ദ്രീകരിക്കുന്ന ബിന്ദുവാണ് മകരജ്യോതിസ്സ്..സ്വാഭാവികമായും അവിടെ ചൈതന്യശക്തി വര്‍ദ്ധിക്കുന്നു . മകരസംക്രമ പൂജയ്ക്ക് ശേഷം മാളികപ്പുറത്തുനിന്ന് ആഘോഷപൂര്‍വ്വം നടത്തുന്ന വിളക്കെഴുന്നെള്ളിപ്പിനാണ് മകരവിളക്ക് എന്ന് പറയുന്നത്...


മകരമാസത്തിലെ ആദ്യ ദിനങ്ങളില്‍ നടക്കുന്ന ഈ എഴുന്നെള്ളത്താണ് യഥാര്‍ഥത്തില്‍ മകരവിളക്ക് എന്നപേരില്‍ അറിയപ്പെട്ടു തുടങ്ങിയത്...വിളക്കുപൂജ ,വിളക്കെഴുന്നള്ളിപ്പ് ,വിളക്കിനെഴുന്നള്ളിപ്പ് ഇവയെല്ലാം ദേവീപൂജയുമായി അഭ്യേദ്യമായ ബന്ധമുള്ള വാക്കുകളാണ് . ശബരിമല ധര്‍മ്മശാസ്താവ് സര്‍വ്വലോക ശാസ്താവാണ് ...ധര്‍മ്മത്തെ നിരന്തം പരിപാലിച് അധര്‍മ്മികളെ ശരിയായ് പാതയില്‍ എത്തിച്ച് നയിക്കുന്നവനാണ് ശാസ്താവ്...പലരും കരുതുന്നപോലെ അദ്ദേഹം ആരെയും ശിക്ഷിക്കാറില്ല...പകരം അധര്‍മ്മചാരികളെ പരിവര്‍ത്തനം വരുത്തി ധര്‍മ്മ മാര്‍ഗ്ഗത്തില്‍ എത്തിക്കുകയാണ് ചെയ്യാറുള്ളത്...


"സുഹൃദം സര്‍വ്വഭൂതാനാം സര്‍വ്വലോക മഹേശ്വരം " എന്നാണു


സര്‍വ്വ ഭൂതങ്ങളുടെയും ചരാചരങ്ങളുടെയും സുഹൃത്താണ് ശാസ്താവ്...അതേസമയം സര്‍വ്വലോകത്തിന്‍റെയും മഹേശ്വരനുമാണ്...ഇപ്രകാരം വാണരുളുന്ന ശാസ്താവിന്‍റെ സന്നിധാനത്തുനിന്ന് അദ്ദേഹത്തിന്‍റെ മുന്നില്‍ ദുഖഭാരം ഇറക്കിവയ്ക്കുവാന്‍ എത്തുന്ന ലക്ഷങ്ങള്‍ക്കൊപ്പം ശാസ്ത്ര്യപാദപൂജയിലേര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന ശാന്തത ലോക നന്മയ്ക്കായി ഭാവിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു . എന്തിനും ഏതിനും ലാഭം കൊയ്യാനുള്ള വ്യഗ്രതയില്‍ ജീവിതം തന്നെ മറന്നുപോകുന്ന ആധുനിക മനുഷ്യന്‍റെ മനസ്സില്‍ സഹജീവികളോട് ഒരല്‍പം പരിഗണന ഉണ്ടാകുവാന്‍ അയ്യപ്പസ്വാമി തന്നെ അനുഗ്രഹിക്കട്ടെ...മകരവിളക്കിന്‍റെ മഹത്തായ സന്ദേശവും ഇത് തന്നെയാണ്...


*( ലേഖനം : ..ബ്രഹ്മശ്രീ കണ്oരര് രാജീവര്‌ ..താഴമണ്‍ മഠം ..ശബരിമല തന്ത്രി )🙏*



No comments: