Saturday, October 22, 2016

ശ്രീമദ് ഭാഗവതം-പ്രഥമസ്കന്ധം-അദ്ധ്യായം-അഞ്ച്; ശ്ലോകം-2 മുതൽ 32 
നാരദർ പറഞ്ഞു
ഹേ മഹാഭാഗ്യശാലിയായ വ്യാസമുനേ! അങ്ങയുടെ ദേഹാഭിമാനിയും ചിത്താഭിമാനിയുമായ ആത്മാവ്-ജീവാത്മാവ്-ദേഹത്തോടും മനസ്സോടും കൂടെ വേണ്ടതുപോലെ സന്തോഷിച്ചിരിക്കുന്നുവോ?

അറിയേണ്ടതായ സകലവും അങ്ങ് നന്നായി അറിഞ്ഞിരിക്കുന്നു. അതിന്റെ ലക്ഷണമായിട്ട് ധർമ്മാദി സകലപുരുഷാർത്ഥങ്ങളുടെ തത്ത്വങ്ങൾകൊണ്ട് നിറഞ്ഞതും ഏറ്റവും മഹത്തും ആശ്ചര്യകരവുമായ ഭാരതത്തെ അങ്ങ് നിർമ്മിച്ചില്ലയോ; എതു കാലത്തും നശിക്കാത്ത നിത്യമായിരിക്കുന്ന പരബ്രഹ്മം യാതൊന്നോ അതും അങ്ങയാൽ വിചാരിക്കപ്പെടുകയും പ്രാപിക്കപ്പെടുകയും ചെയ്തു. ഹേ പ്രഭോ! ഇത്രയെല്ലാം സാധിച്ചിട്ടും ചെയ്യേണ്ടതിനെ ചെയ്തുതീർക്കാത്തവനെന്ന മട്ടിൽ ആത്മാവിനെക്കുറിച്ച് ക്ളേശിക്കുന്നുവല്ലോ, ഇതിനെന്തു കാരണം?
വ്യാസർ പറഞ്ഞു 
ഹേ നാരദമുനേ! അങ്ങ് പറഞ്ഞതെല്ലാം എനിക്കുണ്ട്. എങ്കിലും മനസ്സിനേയും ശരീരത്തേയും അഭിമാനിച്ചിരിക്കുന്ന എന്റെ ആത്മാവു സന്തോഷിക്കുന്നില്ല. ഹേ മുനേ! ബ്രഹ്മാവിന്റെ പുത്രനും അതിഗംഭീരമായ അറിവുള്ളവനുമായ അങ്ങയോട് എന്റെ അസന്തോഷത്തിന് അസ്പഷ്ടമായിരിക്കുന്ന കാരണം എന്താണെന്ന് ഞാൻ ചോദിച്ചുകൊള്ളുന്നു. എനിക്കുള്ള ന്യൂനതയുടെ കാരണമെന്താണെന്നു ആലോചിച്ചു പറയണമേ.
നാരദമുനിയുടെ വിമർശനവും പരിഹാരമാർഗവും
പ്രദമസ്കന്ധം അദ്ധ്യായം 5 ശ്ലോകം 8 മുതൽ 22 വരെ.
ശ്രീമദ് ഭാഗവതം-പ്രഥമസ്കന്ധം-അദ്ധ്യായം-ഏഴ്; ശ്ലോകം-3 മുതൽ 6 വരെ. 
ശ്രീ നാരദമഹർഷി പോയതിൽപിന്നെ വ്യാസർ ശരീരശുദ്ധി ചെയ്തശേഷം മനസ്സിനെ അടക്കി ധ്യാനത്തിലിരുന്നു.
ഭക്തിയോഗത്താൽ കാമരാഗാദിദോഷങ്ങൾ നീങ്ങി പരിശുദ്ധമായി ഇളക്കമില്ലാത്ത ചിത്തം നിലച്ചപ്പോൾ ആദ്യം അതിൽ പ്രകാശിച്ചുകൊണ്ടിരുന്ന പുരുഷനേയും പിന്നെ അവനെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന മായയേയും കണ്ടു.
സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളേയും അതിക്രമിച്ചിരിക്കുന്ന ജീവൻ പരമാത്മാവുതന്നെയാകുന്നുവെങ്കിലും ഈശ്വരനെ ആശ്രയിച്ചിരിക്കുന്ന മായയുടെ ആവരണശക്തിയാൽ മറയ്ക്കപ്പെട്ടവനായപ്പോൾ സ്വരൂപത്തെ അറിയാത്തവനായിട്ട് ത്രിഗുണങ്ങളുടെ സ്വരൂപത്തോടുകൂടിയവനാണ് താൻ എന്നു തെറ്റായിട്ടു ധരിക്കുന്നു. ഇതിനു മോഹമെന്നു പേർ. ഇതു നിമിത്തം (വാസ്തവത്തിൽ കർത്താവ്, ഭോക്താവ് എന്ന സ്ഥിതിയില്ലാതിരിക്കെ) ഞാൻ കർത്താവ്, ഗുണദോഷങ്ങളെ അനുഭവിക്കുന്നവൻ എന്നീവിധം ഭാവനകൾ നിമിത്തമുണ്ടാകുന്ന അനർത്ഥത്തെ പ്രാപിക്കുന്നതിനേയും വ്യാസർ സാക്ഷാത്തായി കണ്ടറിഞ്ഞു. 
അനർത്ഥങ്ങളെ നശിപ്പിക്കുന്ന ഭക്തിയോഗത്തെയും കണ്ടു. ഇവയെല്ലാം ഹൃദയകമലത്തിൽ കണ്ടറിഞ്ഞ വ്യാസർ ഈവിധം അറിയാതെ സംസാരത്തിൽ കിടന്ന് വലയുന്ന ജനങ്ങൾക്ക്‌ വേണ്ടി ഭാഗവതത്തെ നിർമ്മിച്ചു.