Tuesday, May 16, 2017

സംഗീതം

മന്ദസ്മിതമായൊഴുകുന്ന സംഗീതം


കലയെ ഉപാസിക്കുന്നവര്‍ക്ക് നവരാത്രിയെന്നത് പുണ്യം നിറയുന്ന കാലമാണ്. സംഗീത, നൃത്ത, വാദ്യമേളങ്ങളാല്‍ ഭക്തിയും കലയും സമ്മേളിക്കുന്ന ഒമ്പത് ദിനങ്ങള്‍. കല കേവലം വിനോദത്തിന് മാത്രമല്ലെന്നും ജീവിതത്തില്‍ത്തന്നെ പരിവര്‍ത്തനം വരുത്താന്‍ ശക്തിയുണ്ടെന്നും ഇന്ന് തിരിച്ചറിയപ്പെട്ടു കൊണ്ടിരിക്കുന്നു...
ശരീരത്തിന്റെ ഇളകിയാട്ടത്തിനപ്പുറം മനസിന്റെ ലയനമാണ് സംഗീതത്തിലൂടെ സാധ്യമാകുന്നത്. ഒരു ഗാനം മനസ്സിനെ പിടിച്ചിരുത്തുന്നുവെങ്കില്‍ അവിടെ സംഭവിക്കുന്നത് മനസും സംഗീതവും തമ്മിലുള്ള താദാത്മ്യം പ്രാപിക്കലാണ്. ആ അവസ്ഥ അറിയാതെയെങ്കിലും നമ്മുടെ ശരീരത്തേയും ശാരീരികാവസ്ഥയേയും സ്വാധീനിക്കുന്നുമുണ്ട്. അതെ, നിങ്ങള്‍ അറിയാതെതന്നെ സംഗീത ചികിത്സയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.
സംഗീത ചികിത്സയെന്തെന്നും അതിന്റെ പ്രാധാന്യമെന്തെന്നും ശാസ്ത്രീയമായി അറിയേണ്ടിയിരിക്കുന്നു. എന്നാല്‍ ഇത് നവീനമായ ഒന്നല്ല. അതിപുരാതനകാലം മുതല്‍ക്കേ ഭാരതത്തില്‍ നിലനിന്നിരുന്ന ഒന്നായിരുന്നു ഇത്. കാലം കടന്നുപോയപ്പോള്‍ നമുക്കിത് കൈമോശം വന്നുവെന്ന് മാത്രം. ആധുനിക വൈദ്യശാസ്ത്രം പോലും ഇന്ന് അംഗീകരിച്ചിരിക്കുന്ന സംഗീതത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച്, സംഗീത ചികിത്സയില്‍ കൂടുതല്‍ ഗവേഷണം നടത്തുകയാണ് സംഗീതജ്ഞ സ്മിത പിഷാരടി. സംഗീതം ജീവിതത്തില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ച്, സംഗീത ചികിത്സയുടെ ആദികാലത്തെക്കുറിച്ച് സ്മിത പറയുന്നു…
പ്രപഞ്ചത്തില്‍ ആദ്യം മുഴങ്ങിക്കേട്ടത് ഓങ്കാര നാദമാണ്. ആ പ്രണവ മന്ത്രത്തില്‍ തുടങ്ങിയ ശബ്ദപ്രവാഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ തീര്‍ക്കുന്ന അത്ഭുതലോകം ഭാരതീയനു മുന്നില്‍ എന്നേ തുറന്നിരുന്നു. അവര്‍ അതിന്റെ സാധ്യതകളിലൂടെ വേദകാലം മുതല്‍ കടന്നുപോവുകയും ചെയ്തിരുന്നു. ഭാരതത്തില്‍ ആദ്യ ശസ്ത്രക്രിയ നടത്തിയ സുശ്രുതന്‍, വേദമന്ത്രങ്ങള്‍ കേട്ടുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പറയപ്പെടുന്നു. സംഗീത ചികിത്സ സംഗീതം അറിയുന്നവര്‍ക്ക് മാത്രം എന്നാണ് പൊതുവെയുള്ള ധാരണ. ഇത് വൈദ്യം പഠിച്ചവരില്‍ മാത്രമേ മരുന്ന് ഫലപ്രദമാവുകയുള്ളോ എന്ന് ചോദിക്കുംപോലെയാണെന്ന് സ്മിത. ആസ്വദിക്കാന്‍ മനസ്സുള്ള ആരിലും മറ്റേതൊരു ചികിത്സയേയും പോലെ മ്യൂസിക് തെറാപ്പിയും ഫലം നല്‍കും.
സംഗീതവും ശാസ്ത്രവും
കേവലം കര്‍ണപുടത്തിലെത്തി ആനന്ദത്തിന്റെ പരകോടിയില്‍ എത്തിക്കുന്ന ഒന്നുമാത്രമല്ല സംഗീതം. അറിയും തോറും ആഴവും പരപ്പുമുള്ളതാണത്. സ്വരങ്ങള്‍ക്ക് രാഗസ്വഭാവം നല്‍കി ഏറ്റക്കുറച്ചിലുകളോടെ ആലപിക്കുമ്പോള്‍ മനസ്സുകളെ അതെങ്ങനെയാണ് സ്വാധീനിക്കുന്നത്. ആരോ ഒരാള്‍ പാടുന്നതുകേട്ട് അതില്‍ ലയിക്കാന്‍ മാത്രം എന്തു ശക്തിയാണ് സംഗീതത്തിനുള്ളത്. ആ അന്വേഷണമാണ് സംഗീതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. അതു തുടങ്ങിയതാവട്ടെ ഇന്നോ ഇന്നലെയോ അല്ല. പുതുതലമുറ പൗരാണികമായ ആ ചിന്താധാരയെ പൊടിതട്ടിയെടുക്കാന്‍ തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. സ്മിതയുടെ വാക്കുകളിലേക്ക്…
ശബ്ദം എന്നത് ഊര്‍ജമാണ്. ഈ ശബ്ദവീചികള്‍ വായുവിലൂടെ സഞ്ചരിച്ച് കാതുകളിലെത്തി തലച്ചോറ് അതിനെ തിരിച്ചറിയുന്നു. ശബ്ദം വായുവിലേതിനേക്കാള്‍ വേഗതയില്‍ ജലത്തിലൂടെ സഞ്ചരിക്കുമെന്ന് ശാസ്ത്രം തന്നെ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ 70 ശതമാനത്തോളം ജലമാണെന്നിരിക്കെ ഈ ശബ്ദവീചികളെ വേഗത്തില്‍ സ്വാംശീകരിക്കുവാന്‍ ശരീരത്തിന് സാധിക്കുന്നു. അങ്ങനെയെങ്കില്‍ രോഗത്തേയോ രോഗാവസ്ഥയേയോ അതിജീവിക്കാന്‍ സംഗീതത്തിലൂടെ സാധിക്കും.
ചരിത്രം
സംഗീതത്തിന്റെ ചരിത്രത്തെക്കുറിച്ചും വ്യക്തമായ ധാരണയോടുകൂടിയാണ് സ്മിത തന്റെ കര്‍മ മണ്ഡലത്തില്‍ സജീവമാകുന്നത്. ആയുര്‍വേദ ഗ്രന്ഥങ്ങളായ ചരകസംഹിത, സുശ്രുത സംഹിത എന്നിവയിലൊക്കെ പരാമര്‍ശിക്കുന്ന ഒരു ചികിത്സാരീതിയാണ് ദൈവ വ്യപാശ്രയ ചികിത്സ. ഇതൊരു എനര്‍ജി ഹീലിങാണ്. കര്‍ണാടക സംഗീതത്തില്‍ ത്രിമൂര്‍ത്തികളായി അറിയപ്പെടുന്ന ത്യാഗരാജ സ്വാമികള്‍, ശ്യാമശാസ്ത്രികള്‍, മുത്തുസ്വാമി ദീക്ഷിതര്‍ എന്നിവര്‍ സംഗീത ചികിത്സ ഫലപ്രദമായി പരീക്ഷിച്ചിട്ടുള്ളവരുമാണ്. സംഗീതത്തില്‍ ഓരോ രാഗത്തിനും ഓരോ പ്രത്യേകതകളാണ് പറയുന്നത്. മേഘമല്‍ഹാര്‍ രാഗം പാടി മഴപെയ്യിക്കുന്നതും നീലാംബരി കേട്ടാല്‍ കുഞ്ഞുറങ്ങുന്നതുമെല്ലാം ആ സവിശേഷതകൊണ്ടാണ്. അങ്ങനെ ബിലഹരി രാഗത്തിലുള്ള നാ ജീവ ധര എന്ന കീര്‍ത്തനാലാപനത്തിലൂടെ ത്യാഗരാജസ്വാമികള്‍, മരിച്ചുപോയൊരാളെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നതിനും കാലം സാക്ഷിയാണ്. നവഗ്രഹദോഷം മാറുന്നതിനായി മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച നവഗ്രഹ കൃതികളില്‍ ഓരോ ഗ്രഹത്തിന്റേയും ദോഷം മാറുന്നതിള്ള കീര്‍ത്തനങ്ങളാണുള്ളത്.
സംഗീതരത്‌നാകരം, നാരദീയ ശിക്ഷ, സംഗീതപാരിജാതം തുടങ്ങിയ ഗ്രന്ഥങ്ങളിലൊക്കെ രാഗങ്ങളും ഇവ പാടേണ്ട സമയം സംബന്ധിച്ചും രാഗദേവതാ ധ്യാനത്തെക്കുറിച്ചുമെല്ലാം വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സകന്‍ കൂടിയായിരുന്ന സാരംഗദേവന്റെ സംഗീത രത്‌നാകരത്തിലാണ് സപ്തസ്വരങ്ങളും ശരീര ഭാഗങ്ങളും തമ്മിലുള്ള സ്വരബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
സംഗീതത്തിന്റെ പ്രാധാന്യം
സംഗീതം ആചാരാനുഷ്ഠാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രങ്ങളുടെ കാര്യം എടുത്താല്‍ അവിടെ എപ്പോഴും നാദമയമാണ്. മണിനാദമായും ശംഖനാദമായും വാദ്യോപകരണങ്ങളുടെ നാദമായുമെല്ലാമൊരു പോസിറ്റീവ് എനര്‍ജിയാണ് ക്ഷേത്രത്തിനുചുറ്റും പ്രസരിക്കുക. കൂടാതെ താളവാദ്യങ്ങള്‍ക്ക് നാഡീവ്യൂഹ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാന്‍ സാധിക്കും. ശിശൂര്‍ വേത്തി, പശൂര്‍വേത്തി സംഗീതം ഫണീ: പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികള്‍ക്കും അനുഭവവേദ്യമാകുന്നതാണ് സംഗീതം. ശിശുക്കള്‍ മുതല്‍ മൃഗങ്ങള്‍ മുതല്‍ ഉരഗങ്ങള്‍ വരെ സംഗീതത്തില്‍ ലയിക്കുന്നുവെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സംഗീതചികിത്സ എന്നത് സംഗീതം അറിയാവുന്ന ആര്‍ക്കും ചെയ്യാവുന്ന ഒന്നല്ല. ഒരു സാധാരണ ഡോക്ടര്‍ അറിഞ്ഞിരിക്കേണ്ട എല്ലാകാര്യങ്ങളും ഇവരും അറിഞ്ഞിരിക്കണം. കാരണം ഇടപെടേണ്ടത് അസുഖങ്ങളുമായിട്ടാണ്. അനാട്ടമിയും ഫിസിയോളജിയും സൈക്കോളജിയും എല്ലാം അറിഞ്ഞിരിക്കണം. സംഗീതം എങ്ങനെയാണ് അസുഖം മാറ്റുന്നതെന്ന് ആദ്യം മുന്നിലെത്തുന്ന രോഗിയെ ധരിപ്പിക്കണം. അസുഖം കണ്ടെത്തി അതിന് പ്രത്യേകം മരുന്ന് നിര്‍ദ്ദേശിക്കുന്നതുപോലെതന്നെയാണ് സംഗീതചികിത്സയും. ഇവിടെ രാഗങ്ങളാണ് ആ ഔഷധം. സന്തോഷവും ദുഃഖവും ആഹ്ലാദവുമെല്ലാം നല്‍കാന്‍ ഓരോ രാഗങ്ങള്‍ക്കും ശക്തിയുണ്ട്. സന്തോഷവും സമാധാനവും ദുഖവുമെല്ലാം മനഷ്യശരീരത്തിലെ ഹോര്‍മോണുമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ് സ്വസ്ഥമായിരുന്നാല്‍ത്തന്നെ സ്വാഭാവികമായ പ്രവര്‍ത്തനം നടത്താന്‍ ശരീരത്തിന് സാധിക്കും. അല്ലാതെ വരുമ്പോഴാണ് രോഗങ്ങള്‍ പലതും ശരീരത്തെ കടന്നാക്രമിക്കുക. മനസിന് സ്വാസ്ഥ്യം നല്‍കി സന്തോഷാവസ്ഥ പ്രദാനം ചെയ്യുന്നതിനാണ് സംഗീത ചികിത്സ.
ഇത്തരത്തില്‍ വ്യത്യസ്ത രോഗങ്ങള്‍ക്ക് തന്റെ സംഗീതത്തിലൂടെ സൗഖ്യം നല്‍കിയ അനുഭവം ഏറെ പറയാനുണ്ട് സ്മിതയ്ക്ക്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൂര്യകാലടിമനയില്‍ കാന്‍സര്‍ രോഗികള്‍ക്കായി നടത്തിയ ഹീലിങ് തെറാപ്പിയുടെ കൂടെ മ്യൂസിക് തെറാപ്പിയും ഉള്‍പ്പെടുത്തിയിരുന്നു. കാന്‍സര്‍ രോഗികളുടെ സ്‌ട്രെസ് കുറയ്ക്കുകയായിരുന്നു സംഗീത ചികിത്സയുടെ ലക്ഷ്യം. രോഗം ശരീരത്തിലുണ്ട് എന്നറിയുന്നതുവരെ ആരോഗ്യവാനായി നടന്ന ഒരാള്‍, രോഗവിവരം അറിയുന്നതോടെ അയാളുടെ ശരീരത്തില്‍ ആകെ മാറ്റം സംഭവിക്കുന്നു. താനൊരു രോഗിയാണെന്ന ചിന്ത മനസ്സിനേയും പിന്നെ ശരീരത്തേയും തളര്‍ത്തുന്നു. ആ അവസ്ഥയില്‍ ഏതൊക്കെ മരുന്ന് ചെയ്താലും ഫലം കണ്ടേക്കില്ല. മനസിന് സ്വസ്ഥത നല്‍കി, രോഗത്തോട് പോരാടാന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസം രോഗികള്‍ക്ക് നല്‍കുകയെന്നതായിരുന്നു അന്ന് സ്മിതയുടെ കര്‍ത്തവ്യം.
സെറിബ്രല്‍ പാള്‍സി ബാധിച്ച ഒരു കുട്ടിയ്ക്കും സംഗീത ചികിത്സയിലൂടെ കാര്യമായ പുരോഗതി നല്‍കാന്‍ തനിക്ക് കഴിഞ്ഞതായും സ്മിത ഓര്‍ക്കുന്നു. അല്‍ഷിമേഴ്‌സ് രോഗികള്‍ക്കും ഇത് ഏറെ പ്രയോജനകരമാണെന്നാണ് സ്മിത തന്റെ സംഗീത ചികിത്സയുടെ അനുഭവത്തില്‍ നിന്നും പറയുന്നത്. നമ്മുടെ മ്യൂസിക്കല്‍ മെമ്മറിയെന്നത് തലച്ചോറിലെ പെര്‍മനന്റ് മെമ്മറിയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. കുട്ടിക്കാലത്തെ ഓര്‍മകളും അന്ന് ആസ്വദിച്ച പാട്ടുകളും ഓര്‍മയില്‍ നിലനില്‍ക്കുന്നതും ഇതുകൊണ്ടാണ്. സംഗീതചികിത്സയില്‍ വ്യക്തികളുടെ ഇഷ്ടങ്ങള്‍ക്കുമുണ്ട് പ്രാധാന്യമെന്ന് സ്മിത.
ആശുപത്രിയിലെ നാലുചുവരുകള്‍ക്കിടയില്‍ കിടന്ന് വീര്‍പ്പുമുട്ടി വിരസത അനുഭവിക്കുന്നവര്‍ക്ക് അതില്‍ നിന്നൊരു മോചനവും ആശ്വാസവുമാണ് സംഗീതം നല്‍കുന്നത്. ചിരിക്കുന്ന മുഖങ്ങളാണ് സംഗീതചികിത്സാ സെഷനുകളില്‍ കാണാന്‍ സാധിക്കുന്നതെന്ന് സ്മിത പറയുന്നു. ചുരുങ്ങിയത് 40 മിനിട്ടാണ് സംഗീത ചികിത്സാ സെഷനുകള്‍ നടത്തുക. ഏത് സമയത്ത് ഗാനം കേള്‍ക്കണം, എത്ര ദിവസം കേള്‍ക്കണം എന്നതെല്ലാം നിശ്ചയിക്കുന്നത് രോഗത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കും. ഉപബോധമനസ്സിനെ പോലും സ്വാധീനിക്കാനുള്ള കഴിവുണ്ട് സംഗീതത്തിന്. പാശ്ചാത്യ നാടുകളില്‍ ഓപ്പറേഷനുകള്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന ആശുപത്രികളുണ്ട്. എന്നാല്‍ ഭാരതത്തില്‍ ഇതിന് സ്വീകാര്യത കിട്ടിയിട്ടില്ല.
സംഗീത ചികിത്സയുടെ പ്രാധാന്യം വിദേശിയര്‍ വര്‍ഷങ്ങള്‍ക്കുമുന്നേ മനസിലാക്കിയിരുന്നു 1952 ല്‍ അമേരിക്കയില്‍ അമേരിക്കന്‍ മ്യൂസിക് തെറാപ്പി അസോസിയേഷന്‍ രൂപീകൃതമായത് ഇതിന്റെ പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തില്‍ ഓരോ ആശുപത്രികള്‍ കേന്ദ്രീകരിച്ചും സംഗീത ചികിത്സക്ക് സൗകര്യം ഒരുക്കിക്കൊടുക്കേണ്ടതുണ്ടെന്നും സ്മിത അഭിപ്രായപ്പെടുന്നു.
പാശ്ചാത്യ സംഗീതത്തേക്കാള്‍ വിശാലമാണ് ഭാരതീയ സംഗീത ശാഖ.
72 മേളകര്‍ത്താരാഗങ്ങളാലും നിരവധി ജന്യരാഗങ്ങളാലും സമ്പന്നമാണ് ഇവിടുത്തെ സംഗീത പദ്ധതി. ഈ രാഗങ്ങള്‍ സ്വരശുദ്ധിയോടെ രാഗലക്ഷണത്തോടെ പാടുമ്പോള്‍ ഗുണപ്രദാമയ ഒട്ടനവധി മാറ്റങ്ങളാണ് ശരീരത്തില്‍ നടക്കുക. ഹോര്‍മോണ്‍ രൂപാന്തരങ്ങളും ഇതിലൂടെ സംഭവിക്കുന്നു.
രോഗശാന്തിക്ക് രാഗങ്ങള്‍
രോഗത്തിന്റെ സ്വഭാവമനുസരിച്ചാണ് സംഗീതചികിത്സയില്‍ രാഗങ്ങള്‍ നിശ്ചയിക്കുന്നത്. വീണയും പുല്ലാങ്കുഴലുമാണ് സംഗീത ചികിത്സയില്‍ താന്‍ കൂടുതലായി ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളെന്ന് സ്മിതപറയുന്നു. മോഹനം, ഹംസധ്വനി, ഹിന്ദോള രാഗം കേട്ടാല്‍ ദുഖവും ടെന്‍ഷനും എല്ലാം അകന്ന് സന്തോഷം ലഭിക്കും. ഗര്‍ഭസ്ഥ ശിശുക്കളെ വീണാ നാദം കേള്‍പ്പിക്കുന്നതും ഏറെ നല്ലതാണ്. മനസിനെ ധ്യാനാവസ്ഥയിലെത്തിക്കാന്‍ പുല്ലാങ്കുഴല്‍ നാദത്തിന് സാധിക്കും. ഓരോരോ രോഗങ്ങള്‍ക്ക് ഏത് രാഗമാണ് ഫലപ്രദമെന്ന് ഇന്ന് ഗവേഷണങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നുവെന്നത് ശുഭസൂചകമാണെന്നാണ് സ്മിതയുടെ അഭിപ്രായം.
നാദം 2015 ല്‍ ബെസ്റ്റ് ഡെലിഗേറ്റ് പുരസ്‌കാരം കോട്ടയം നഗരസഭാ ചെയര്‍മാന്‍
കെ.ആര്‍.ജി. വാര്യര്‍ സ്മിത പിഷാരടിയ്ക്ക് സമ്മാനിക്കുന്നു
സംഗീതവഴിയിലെ ഗുരുക്കന്മാര്‍…
ചമ്പക്കര ഗോവിന്ദന്‍കുട്ടി മാഷായിരുന്നു ആദ്യ ഗുരു. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ശിഷ്യയാകുന്നത്. 8 ല്‍ പഠിക്കുമ്പോള്‍ അരങ്ങേറ്റം. തുടര്‍ന്ന് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ബിഎ മ്യൂസിക്കിന് ചേര്‍ന്നു. സംഗീതത്തില്‍ മാത്രമല്ല വീണ വാദനത്തിലും പ്രാവീണ്യമുണ്ട് സ്മിതക്ക്. തൃശൂര്‍ അനന്തപത്മനാഭനാണ് വീണയില്‍ ഗുരു. ഡോ.കെ. ഓമനക്കുട്ടി ടീച്ചര്‍, കുമാരകേരള വര്‍മ, ജി.സീതാലക്ഷ്മി, പാല്‍ക്കുളങ്ങര അംബികാദേവി തുടങ്ങി പ്രഗല്‍ഭ സംഗീതജ്ഞരുടെ കീഴിലായിരുന്നു എംഎ പഠനം. കോട്ടയം വീരമണി, തിരുവിഴ ജയശങ്കര്‍ എന്നിവരുടെ കീഴില്‍ ഇപ്പോഴും സംഗീതത്തെ കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. ഓമനക്കുട്ടി ടീച്ചറുടെ മകള്‍ കമല ലക്ഷ്മില്‍ നിന്നാണ് വീണയില്‍ ആദ്യ പാഠങ്ങള്‍ പഠിച്ചത്.
കുടുംബവഴിയിലെ പാരമ്പര്യം
സംഗീതത്തില്‍ മാത്രമല്ല സാഹിത്യത്തിലും കമ്പമുണ്ട് സ്മിതക്ക്. കുഞ്ഞുനാളില്‍ തുടങ്ങി രാമായണ പാരായണം ചെയ്യാന്‍ പ്രേരിപ്പിച്ചത് പുരാണപാരായണ വിദഗ്ധന്‍ കൂടിയായ മുത്തച്ഛന്‍ രാമകൃഷ്ണപിള്ളയാണ്. വല്യമ്മ സംഗീതാധ്യാപികയായിരുന്നു. കവിതാരചനയില്‍ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട് സ്മിത. കൂടാതെ സാന്‍വിച്ച് എന്ന ചിത്രത്തിന് വേണ്ടി ഒരു ഗാനവും രചിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഫാന്‍സ് അസോസിയേഷനുവേണ്ടി ബര്‍ത്ത്‌ഡേ ഗാനം എഴുതി. ഭക്തിഗാന ആല്‍ബങ്ങള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. സംഗീത ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഴമിറവമൃ്മൃമഴമ.രീാ എന്ന പേരിലൊരു വെബ്‌സൈറ്റ് വിജയദശമി നാളില്‍ ഉദ്ഘാടനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സ്മിത.
കുടുംബം
ബിഎസ്എന്‍എല്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പിഷാരത്ത് പുത്തന്‍പുരയ്ക്കല്‍ ആര്‍.മുരളീധരന്റേയും രാധാമണിയുടേയും മകളാണ് സ്മിത. സംഗീത സംവിധായകന്‍ ജയന്‍ പിഷാരടിയാണ് ഭര്‍ത്താവ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹര്‍ഷിതയാണ് മകള്‍. സ്മിത രചിച്ച ഗാനങ്ങള്‍ ചിട്ടപ്പെടുത്തി സ്മിതയുടെ സംഗീതവഴിയില്‍ സദാകൂടെയുണ്ട് ജയന്‍ പിഷാരടി. മകളും നല്ലൊരു ഗായികയാണ്. സഹോദരി സരിതയും ഭര്‍ത്താവ് സുജിത്തും നല്ല പ്രോത്സാഹനമാണ് നല്‍കുന്നത്.
രാഗത്തിനൊരു നിര്‍വചനം
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക് നടത്തിയ അന്താരാഷ്ട്ര സംഗീത സമ്മേളനം നാദം 2015 ല്‍ എറ്റവും മികച്ച പ്രബന്ധം അവതരണത്തിനുള്ള അവാര്‍ഡ് സ്മിത അവതരിപ്പിച്ച സയന്‍സ് ഓഫ് രാഗാസിനായിരുന്നു. രാഗത്തിന് വ്യക്തമായൊരു നിര്‍വചനമാണ് സ്മിത നല്‍കിയത്. പ്രത്യേക നാമത്തോടും സ്വഭാവസവിശേഷതയോടും സ്വരപ്രമാണത്തോടും കൂടിയതും ചുരുങ്ങിയത് അഞ്ച് സ്വരങ്ങളോടും കൂടിയതും മുമ്പേ നിശ്ചയിക്കപ്പെട്ടിട്ടുള്ളതുമായ സ്വരങ്ങളുടേയും അവയുടെ ഉപയോഗക്രമങ്ങളുടേയും ആരോഹണാവരോണത്തിലുള്ള വിസ്തരിച്ചുള്ള പ്രവാഹമാണ് രാഗം. വെങ്കിടമഖിയുടെ സംഗീത ലക്ഷണഗ്രന്ഥം ചതുര്‍ദണ്ഡീപ്രകാശികയെ ആധാരാമാക്കിയായിരുന്നു രാഗ നിര്‍വചനം. ശബ്ദത്തിന് ഊര്‍ജം എന്ന നിലയില്‍ ശരീരത്തിനും മനസ്സിനും ആത്മാവിനും മാറ്റം കൊണ്ടുവരാന്‍ സാധിക്കുന്നു എന്നതാണ് രാഗത്തിന്റെ സവിശേഷത.
ഛത്തീസ്ഗഡില്‍ ഇന്ദിര കലാ സംഗീത വിശ്വവിദ്യാലത്തില്‍ സംഗീത ചികിത്സയില്‍ ഗവേഷണം നടത്തുകയാണ് സ്മിത. പഞ്ചമഹാഭൂതങ്ങളും രാഗങ്ങളും തമ്മിലുള്ള ബന്ധവും അവയുടെ ചികിത്സാപരമായ സ്വാധീനം എന്നതാണ് വിഷയം. ടി. ഉണ്ണികൃഷ്ണന്റെ കീഴിലാണ് ഗവേഷണം. പഞ്ചഭൂതങ്ങളില്‍ ഓരോന്നിനും 10 രാഗം എന്ന നിലയില്‍ 50 രാഗങ്ങളിലാണ് പഠനം.
ഭാവിപരിപാടി
സംഗീതത്തോടൊപ്പം തന്നെ കിസാന്‍ഭാരതി പബ്ലിക്കേഷന്‍സിന്റേയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ജനങ്ങളിലേക്കെത്തിക്കുന്ന ക്ഷേത്രദര്‍ശനം ഡോട്ട് കോമിന്റെയും എഡിറ്ററായി പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് സ്മിത.വിനീത വേണാട്ട്‌



No comments: