Friday, May 05, 2017

ഋഷിതുല്യരായ മഹാഗുരുക്കന്മാരുടെ ദിവ്യജനനം കൊണ്ട് പുണ്യപൂരിതമായ നാടാണ് കേരളം. ആ മഹാചാര്യ പരമ്പരയില്‍ ചട്ടമ്പി സ്വാമി തിരുവടികള്‍, ശ്രീനാരായണ ഗുരുദേവന്‍, ശ്രീശുഭാനന്ദ ഗുരുദേവന്‍ എന്നീ ആചാര്യത്രയം പരമ പ്രാധാന്യം അര്‍ഹിക്കുന്നു. ഇവരില്‍ പ്രഥമ ഗണനീയനാണ് ആത്മബോധോദയ സംഘ സ്ഥാപകനും ആത്മജ്ഞാനത്തിന്റെ ആദിത്യതേജസ്സുമായിരുന്ന ശുഭാനന്ദ ഗുരുദേവ തിരുവടികള്‍.
ഇട്ട്യാതി- കൊച്ചുനീലി ദമ്പതികളുടെ കഠിന തപസ്സിന്റെ ഫലമായി അവര്‍ക്ക് ജനിച്ച കുഞ്ഞാണ്, ബുദ്ധനെപ്പോലെ നാട്ടിലിറങ്ങി തന്റെ ആദര്‍ശം സ്ഥാപിച്ചത്. അതിനാല്‍ അവശരേയും ആര്‍ത്തരേയും ആലംബഹീനരേയും നരകദുരിതത്തില്‍ നിന്ന് വീണ്ടെടുത്ത് ആത്മജ്ഞാനത്തിനവ കാശികളാക്കിത്തീര്‍ത്തു അദ്ദേഹം. ജനനം 1057-ാ മാണ്ട് മേടമാസം 17-ാം തീയതി പൂരം ജന്മനക്ഷത്രത്തിലായിരുന്നു. മാതാപിതാ ക്കള്‍ കുഞ്ഞിന് നാരായണന്‍ എന്ന് നാമകരണം ചെയ്തു.
ദര്‍ശനത്തില്‍ത്തന്നെ നാരായണന്‍ ഒരു അത്ഭുത ശിശുവായിരുന്നു. ബാല്യത്തില്‍ത്തന്നെ ശാന്തനും സൗമ്യനുമായിരുന്നു ഈ കുഞ്ഞ്. ഏകാന്തത വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ബാലന് ഏഴാമത്തെ വയസ്സില്‍ ദിവ്യദര്‍ശനമുണ്ടായി. അതിന്റെ യാഥാര്‍ത്ഥ്യം എന്തെന്നറിയുവാനുള്ള ആകാംക്ഷ അനുദിനം വളര്‍ന്നു. തന്റെ ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ സാധാരണക്കാരുടെയും അക്കാലത്ത് അയിത്ത ജാതിയില്‍പ്പെട്ടിരുന്ന അവശരുടെയും ദയനീയ ജീവിതം ദര്‍ശിച്ചു മനംനൊന്ത് ഇവരുടെ അടിമത്തം ഒഴിവാക്കാനുള്ള ചിന്തയും നാരായണന്റെ മനസ്സിനെ മഥിച്ചു.
ജാതി സ്പര്‍ദ്ധയും മതവിദ്വേഷവും സാധുക്കളുടെ അടിമത്തവും കണ്ട് മനത്തകര്‍ച്ചയോടും കണ്ണുനീരോടുംകൂടി നാടും വീടും ഉറ്റവരേയും ഉടയവരേയും വെടിഞ്ഞ് ഏകാന്ത തപസ്സിനായി പുറപ്പെട്ടു. കൊടും കാനന മദ്ധ്യത്തില്‍ കാട്ടു മൃഗങ്ങള്‍ നിറഞ്ഞ ചീന്തലാര്‍ പ്രദേശത്താണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഇന്നത്തെ ഇടുക്കി ജില്ലയില്‍ പീരുമേട്-ചീന്തലാര്‍ തോട്ടത്തിനു കിഴക്കുള്ള പര്‍വ്വതനിരകളില്‍ ഒരു മലമ്പുന്ന വൃക്ഷത്തിന്റെ ചുവട്ടില്‍ 2 വര്‍ഷം 11 മാസം 22 ദിവസം ആഹാര നീഹാരാദികള്‍ വെടിഞ്ഞ് കൊടുംതപം ചെയ്തു.
തപസ്സിന്റെ അന്ത്യത്തില്‍ ഈശ്വരദര്‍ശനമുണ്ടാവുകയും ഹൃദയത്തെ ഞെരുക്കിക്കൊണ്ടിരുന്ന സകല സംശയങ്ങള്‍ക്കും മറുപടി ലഭിക്കുകയും ചെയ്തു. അതോടുകൂടി നാരായണന്‍ ശുഭാനന്ദ ഗുരുദേവനായി. തനിക്കു ലഭിച്ച ദിവ്യവെളിച്ചത്തെപ്പറ്റിയും എപ്രകാരം തന്റെ ആശയഗതികള്‍ ലോകര്‍ക്ക് വിതരണം ചെയ്യാമെന്ന് ചിന്തിച്ചും ദക്ഷിണേന്ത്യ മുഴുവന്‍ കാല്‍ നടയായി സഞ്ചരിച്ചു.
പല മഹാത്മാക്കളേയും ദര്‍ശിച്ചു. അവസാനം തന്റെ ആദര്‍ശമായ ആത്മബോധം ആത്മലോകത്തിനു പ്രദാനം ചെയ്യുവാന്‍ വേണ്ടി മറ്റാരുടേയും തുണയില്ലാതെ അക്ഷീണപരിശ്രമം ആരംഭിച്ചു. നാട്ടിലിറങ്ങി പാവപ്പെട്ടവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചും അവരെ ശുചിത്വം പാലിക്കുവാന്‍ പഠിപ്പിച്ചും ഈശ്വരചിന്ത അവരില്‍ ഉളവാക്കുവാന്‍ തക്കവിധത്തിലുള്ള കീര്‍ത്തനങ്ങള്‍ പാടിക്കേള്‍പ്പിച്ചും അവരി ലൊരാളെപ്പോലെ മാടങ്ങളില്‍ കഴിഞ്ഞു.
അദ്ദേഹത്തിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ കണ്ട് രോഗികളും മാനസീകാസ്വാസ്ഥ്യമുള്ളവരും ജാതിമതഭേദമെന്യേ സമീപിച്ചു. അവര്‍ക്കെല്ലാം സമ്പൂര്‍ണ്ണ ശാന്തിയും ലഭിച്ചു.
മനുഷ്യരേവരുമൊന്നാണെന്നും ഏകപിതാവിന്റെ സന്താനങ്ങളാണെന്നും ജാതിമതഭേദങ്ങള്‍ മനുഷ്യര്‍ തമ്മിലുണ്ടാകാന്‍ പാടില്ലെന്നും ശുഭാനന്ദ ഗുരുദേവന്‍ ഉപദേശിച്ചു.
അനന്തവും ആഴമേറിയതുമായ സാഗരത്തിനുതുല്യമാണ് ശുഭാനന്ദ ദര്‍ശനം. ലളിതമായ മലയാള ഭാഷയില്‍ അപ്പപ്പോള്‍ ഉദയമായ കീര്‍ത്തന തല്ലജങ്ങളില്‍ ശുഭാനന്ദ ഗുരുദേവന്റെ തത്ത്വസംഹിതകള്‍ അടങ്ങിയിട്ടുണ്ട്. അത് ഈ ആദര്‍ശത്തിന്റെ ഗാനവശമാണ്. ഇതു കൂടാതെ ധ്യാനമാര്‍ഗ്ഗവും ശുഭാനന്ദ ഗുരുദേവന്‍ ഉപദേശിക്കുന്നു.
മദ്യപാനം, വ്യഭിചാരം, പരദ്രോഹം, ഹിംസ, ശരീര പൂജയെന്ന വിഗ്രഹാരാധന ഇവയെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തു. ഈ പഞ്ചമഹാപാപങ്ങളില്‍ നിന്നൊഴിഞ്ഞ സത്തുക്കളുടെയും ഉത്തമന്മാരുടെയും സംഘടനയാണ് ആത്മബോ ധോദയസംഘം. ആത്മീയത്തില്‍ക്കൂടി സാമൂഹ്യവിപ്ലവത്തിന് തിരിയിട്ട സമൂഹ പരിഷ്‌കര്‍ത്താവു കൂടിയായിരുന്നു ശുഭാനന്ദ ഗുരുദേവന്‍. ആത്മബോധോദയ സംഘം സ്ഥാപിച്ച് നിലനിര്‍ത്തി ശിഷ്യ ന്മാരെ സമ്പാദിച്ചിട്ട് 1125 കര്‍ക്കടകം 13-ാം തീയതി ഭഗവാന്‍ സമാധിയായി. എല്ലാ അര്‍ത്ഥത്തിലും ഭഗവാനെന്ന പദത്തിന് ശുഭാനന്ദ ഗുരുദേവന്‍ അര്‍ഹനാണ്. “മാഹാത്മസ്യ സമഗ്രസ്യ……’’ എന്നാരംഭി ക്കുന്ന ശ്ലോകത്തിലെ ലക്ഷണങ്ങള്‍ ശുഭാനന്ദ ഗുരുദേവനില്‍ പരിപൂര്‍ണ്ണ മാകുന്നു.
ശുഭാനന്ദ ഗുരുദേവന്റെ 135-ാമത് തിരുവവതാര ദിനം ചെറുകോല്‍ പൂരമായി ഇന്ന് വിവിധ പരിപാടികളോടെ കൊണ്ടാടുന്നു.


ജന്മഭൂ

No comments: