Monday, January 05, 2026

കുഞ്ഞായിരുന്ന സ്വാതി തിരുനാളിനെ പാടിയുറക്കുന്നതിനായി ഇരയിമ്മൻ തമ്പി രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന, "ഓമനത്തിങ്കൾക്കിടാവോ" എന്നു തുടങ്ങുന്ന, മലയാള ഭാഷയിലെ ഏറ്റവും പ്രസിദ്ധമായ താരാട്ട് പാട്ട്, ഒരിക്കൽ കൂടി വായിക്കാൻ ആഗ്രഹിക്കുന്നവർക്കായി. "ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണേന്ദു തൻറെ നിലാവോ പുത്തൻ പവിഴക്കൊടിയോ- ചെറു തത്തകൾ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ തുള്ളുമിളമാൻകിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ ഈശ്വരൻ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ പാരിജാതത്തിൻ തളിരോ - എൻറെ ഭാഗ്യദ്രുമത്തിൻ ഫലമോ വാത്സല്യരത്നത്തെ വയ്പ്പാൻ - മമ വാച്ചൊരു കാഞ്ചനച്ചെപ്പോ ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ ആർത്തിതിമിരം കളവാൻ - ഉള്ള മാർത്താണ്ഡദേവപ്രഭയോ സുക്തിയിൽ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ വമ്പിച്ച സന്തോഷവല്ലി - തൻറെ കൊമ്പത്തു പൂത്ത പൂവല്ലി പിച്ചകത്തിൻ മലർച്ചെണ്ടോ - നാവിനിച്ഛ നൽകുന്ന കൽക്കണ്ടോ കസ്തൂരി തൻറെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ നന്മ വിളയും നിലമോ - ബഹുധർമങ്ങൾ വാഴും ഗൃഹമോ ദാഹം കളയും ജലമോ - മാർഗഖേദം കളയും തണലോ വാടാത്ത മല്ലികപ്പൂവോ- ഞാനും തേടിവച്ചുള്ള ധനമോ കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാർവർണ്ണൻ തൻറെ കളിയോ ലക്ഷ്മീഭഗവതി തൻറെ - തിരുനെറ്റിയിലിട്ട കുറിയോ എന്നുണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ പദ്മനാഭൻ തൻ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ."

No comments: