Saturday, September 06, 2025

ശ്രീമദ് ഭാഗവതം *സ്വജനോ ന സസ്യാത്* സ്വജനങ്ങളാണെങ്കിലും അവര് നമുക്ക് ഭഗവദ് അനുകൂലമായിട്ടിരിക്കാണെങ്കിൽ അവരുടെ കൂടെ ഇരിക്കാം. അല്ലാ പ്രതികൂലമായിട്ട് തീരാണെങ്കിലോ, സ്വജനങ്ങളാണെങ്കിലും ബന്ധുക്കളാണെങ്കിലും പാമ്പിനെ കണ്ടാൽ പോലെ പേടിക്കണത്രേ. എന്താച്ചാൽ വീണ്ടും അവരെന്നെ അങ്ങട് വലിക്കും. പലേ കാര്യങ്ങളും പറയും. അതുകൊണ്ട് അതിനെ കണ്ടാ പേടീ ന്നാണ്. അപ്പോ ബന്ധുക്കൾ നമുക്ക് അനുകൂലമാണെങ്കിലോ അവരും സത്സംഗമായി. ബന്ധുക്കൾ പ്രതികൂലമാണെങ്കിൽ ദൂരത്ത് നിന്ന് നമസ്ക്കരിച്ചോളുക. അവരും ഭഗവദ് സ്വരൂപികളാണ്. അതോണ്ട് ദൂരത്ത് നിന്ന് നമസ്ക്കരിച്ചോളാ. *പിതാ ന സസ്യാത്* ഹിരണ്യകശിപു. പ്രഹ്ലാദൻ ഹിരണ്യകശിപു പറഞ്ഞതൊക്കെ കേട്ടു. പക്ഷേ ഭഗവദ് ഭജനം ചെയ്യാൻ പാടില്ല്യ. ഭക്തി ചെയ്യാൻ പാടില്ല്യ. അച്ഛനെ നമസ്ക്കരിക്കും പോയിട്ട്. പക്ഷേ ഈ കാര്യം മാത്രം പറഞ്ഞാൽ കേൾക്കില്ല്യ. ഏത് പിതാവാണോ അദ്ധ്യാത്മ മാർഗ്ഗത്തിൽ പുത്രനെ നടക്കാൻ സമ്മതിക്കാതെ വിഘ്നം ചെയ്യണത് ധർമ്മത്തിൽ അയാൾ അച്ഛനല്ല. എത്രയോ അച്ഛൻ അമ്മ ഒക്കെ ണ്ടായി നമുക്ക് ഓരോ ജന്മത്തിലും. ഒരു ജീവൻ മാതാപിതാക്കൾക്ക് ജനിക്കുമ്പോ ആ ജീവൻ ദയനീയമായിട്ട് ഈ അച്ഛനമ്മമാരോട് ഒരു കാര്യം ചോദിക്കണ്ട്. ഞാൻ ഇതിന് മുമ്പ് എത്രയോ അച്ഛനമ്മമാർക്ക് ജനിച്ചണ്ട്. ഇപ്പൊ ദാ നിങ്ങൾക്ക് വന്നു ജനിച്ചിരിക്കണു. എനിക്ക് വിമുക്തി മാർഗ്ഗം കാണിച്ചു തരൂ എന്ന് ആ ജീവന്റെ ഹൃദയം ചോദിക്കണ്ട്. ബുദ്ധിയും വായും ഒന്നും ചോദിക്കില്ല്യ. അതറിഞ്ഞ് ഈ അച്ഛനും അമ്മയും വിമുക്തിമാർഗ്ഗത്തിലേക്ക് ഒരു വഴി കാണിച്ചു കൊടുക്കാണെങ്കിൽ ആ ജീവൻ ഹൃദയം കൊണ്ട് ഇവരെ അനുഗ്രഹിക്കും. നമ്മൾ ആ മാർഗ്ഗം കാണിച്ചു കൊടുക്കാതെ പണംണ്ടാക്കാനുള്ള വഴിയൊക്കെ പറഞ്ഞു കൊടുക്കണ്ട്. പക്ഷേ നിവൃത്തി മാർഗ്ഗത്തിനും ഭഗവദ് പ്രാപ്തി ക്കും ഉള്ള വഴി കാണിച്ചു കൊടുത്തിട്ടില്ലെങ്കിൽ ജീവൻ നിങ്ങളുടെ മകനാണ് മകളാണ് എന്നൊക്കെ നിങ്ങള് പറയും. പക്ഷേ അത് നിങ്ങളുടെ മകനോ മകളോ അല്ല. എത്രയോ ജന്മം എത്രയോ പേരുടെ മകനും മകളും അച്ഛനും അമ്മയും ഒക്കെയായി ഇരുന്നിട്ട് ഇപ്പൊ ഒരു ചാൻസ് അനുസരിച്ച് നിങ്ങളിലൂടെ വന്നിരിക്കയാണ്. അത് പോണ പോക്കില് ഒരു ശാപവുമായിട്ട് പോകും അത്. ഞാൻ വന്നു നിങ്ങള് രക്ഷിക്കും ന്ന് വിചാരിച്ചു. രക്ഷിച്ചില്ല്യ. നിങ്ങളെന്നെ ഹോംവർക്ക് ഒക്കെ ചെയ്യിപ്പിച്ചു. പക്ഷേ എന്റെ 'ഹോമിലേക്ക്' പോകാൻ നിങ്ങള് വഴി കാണിച്ചു തന്നില്ല്യ. അതുകൊണ്ട് നിങ്ങള് ഓൾഡേജ് ഹോമിലിരിക്കൂ. അതാണ് സംഭവിക്കണത്. നമുക്കറിയിണില്ല്യ. എല്ലാം അദ്ധ്യാത്മം ആണ്. ലൗകികമേ ഇവിടില്ല്യ. ഒരച്ഛനും അമ്മയ്ക്കും മക്കൾ നോക്കണില്ല്യ എന്ന് പറയാൻ ഒരു അധികാരവും ഇല്ല്യ. ഒരു ചെടിക്ക് വെള്ളം ഒഴിച്ച് കൊടുത്താൽ ആ ചെടിയിൽ നിന്നും എന്തെങ്കിലും ഫലം കിട്ടും. അതേപോലെ ഈ ജീവന് വെള്ളം ഒഴിച്ച് കൊടുക്കുന്നത്, തരോർ മൂല നിഷേധൻ. ആ ഹൃദയത്തിലേക്ക് ആ കുട്ടിയ്ക്ക് കുട്ടിക്കാലത്ത് പഠിപ്പിൽ കുറച്ച് മോശം ഒക്കെ ആണെങ്കിലും കുറച്ച് നാമം ചൊല്ലാനും ഭക്തി ചെയ്യാനും ഭഗവാന്റടുത്തേയ്ക്ക് കൊടുത്താൽ അല്പം വഴി തിരിച്ചു വിട്ടാൽ ആ കുട്ടി വയസ്സാകുന്തോറും അച്ഛനോടും അമ്മയോടും അവർക്ക് ഈശ്വരഭക്തി കാണിക്കും. ചെറുപ്പകാലത്ത് ഞങ്ങളെ നിർബന്ധിച്ച് ഈ മാർഗ്ഗത്തിലേക്ക് കൊണ്ട് വന്നു. അന്നൊന്നും ഇഷ്ടണ്ടായിട്ടല്ല. പക്ഷേ ഇപ്പൊ ഞങ്ങൾക്ക് അറിയണു അവർ അന്ന് ഞങ്ങൾക്ക് എത്ര വലിയ അനുഗ്രഹാ ചെയ്തത് എന്ന് പില്ക്കാലത്ത് പറയും. അതേ സമയം കുട്ടിക്ക് വേണ്ടതൊക്കെ വാങ്ങി കൊടുക്കും. സകലഭോഗപദാർത്ഥങ്ങളും കൊടുക്കും ആ കുട്ടികൾ പലരും അച്ഛനും അമ്മയും ആയി അവർക്ക് ബന്ധം ഒന്നൂല്ല്യ. വലിയ സ്നേഹം ഒന്നൂല്ല്യ. കുറച്ച് പണം ഒക്കെ കൊടുക്കുമായിരിക്കും. പക്ഷേ ഹൃദയബന്ധം ഒന്നൂല്ല്യ. എന്താച്ചാൽ ഹൃദയത്തിന് ഇവരൊന്നും കൊടുത്തില്ലേ. ഇവര് ബുദ്ധിക്കും ശരീരത്തിനും മനസ്സിനും ഒക്കെ കൊടുത്തു. അവര് തിരിച്ചു ബുദ്ധി കൊണ്ടും ശരീരം കൊണ്ടും മനസ്സ് കൊണ്ടും റിയാക്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു. ഹൃദയത്തിന് കൊടുത്തിട്ടുണ്ടെങ്കിൽ ഹൃദയം കൊണ്ട് അവര് തിരിച്ചു കൊടുത്തണ്ടാവും. ഓരോ ജീവനും ഇവിടെ അച്ഛനും അമ്മയ്ക്കും വരുമ്പോ മൂകമായ ഒരു പ്രാർത്ഥന ണ്ട്. എന്നെ എങ്ങനെങ്കിലും ഭഗവാന്റെ അടുത്തേയ്ക്ക് കൊണ്ട് പോവോ? *പിതാ ന സസ്യാത്* *ജനനീ ന സാസ്യാത്* ഒരമ്മ വിഘ്നമായിട്ട് നില്ക്കാണെങ്കിൽ, കൈകേയി ഭരതന് വിഘ്നമായിട്ട് നിന്നു. ഭരതൻ കൈകേയിയേയും നീക്കി കൊണ്ട് ശ്രീരാമന്റെ അടുത്തേയ്ക്ക് ചെന്നു. സഹോദരൻ രാവണൻ തടസ്സം ആയിട്ട് നിന്നു. രാവണനേയും ഉപേക്ഷിച്ച് വിഭീഷണൻ ശ്രീരാമന്റെ അടുത്തേയ്ക്ക് ചെന്നു. *ദൈവം ന തസ്യാത്* *ദൈവം* എന്ന് വെച്ചാൽ ഈശ്വരൻ എന്ന അർത്ഥം അല്ല. സാധാരണ *വിധി* ആണ്. പലരും പറയും. ഞങ്ങൾക്കൊന്നും ഭജിക്കാൻ വയ്യ. ഭക്തി ഒന്നും ചെയ്യാൻ വയ്യ. വിധി ആണെങ്കിൽ ആ വിധിയെ മാറ്റി വെയ്ക്കൂ. വിധി ഒക്കെ ശരീരത്തിലല്ലേ. വിധി മനസ്സിനല്ലേ. നിങ്ങൾക്കെന്തുപോയി? നിങ്ങളീ ശരീരം ആണോ മനസ്സ് ആണോ? ന *പതിശ്ച* സ സ്യാത് വിപ്രപത്നികൾക്കൊക്കെ അവരുടെ ഭർത്താക്കന്മാര് തടസ്സം നിന്നു. ഗോപികകൾക്കാണെങ്കിലോ? ഒക്കെ മാറ്റി വച്ചു. പതിസുതാന്വയ ഭ്രാതൃബാന്ധവാന് അതി വിലങ്ഘ്യ തേഽന്ത്യച്യുതാഗതാ: അവരെ ഒക്കെ മാറ്റി വെച്ച് ഞങ്ങളിതാ ഭഗവാനേ അങ്ങയുടെ അടുത്തേയ്ക്ക് വന്നിരിക്കണു. അപ്പോ പതി ആണെങ്കിലും വിഘ്നമായിട്ട് നില്ക്കാണെങ്കിൽ പതി അല്ല. ന മോചയേദ്യ: സമുപേതമൃത്യും ഇങ്ങനെ ഋഷഭയോഗീശ്വരൻ തന്റെ മക്കൾക്ക് ഉപദേശം കൊടുത്തു. കുറച്ച് ദിവസത്തിനകം അദ്ദേഹം അരമന ഒക്കെ വിട്ട് ഇങ്ങനെ പശു ഒക്കെ നടക്കണത് പോലെ നടക്കാൻ തുടങ്ങി. എവിടെ യെങ്കിലുമൊക്കെ കിടക്കും. അദ്ദേഹം മലമൂത്രവിസർജ്ജനം ചെയ്താൽ കുറേ യോജന ചുറ്റുവട്ടത്ത് സുഗന്ധം വീശും അത്രേ. കാശിയില് അങ്ങനെ ഒരു മഹാത്മാവ് നൂറ് വർഷം മുമ്പ് ണ്ടായിരുന്നു. ഇപ്പഴും അദ്ദേഹത്തിന്റെ ആശ്രമം അവിടെ ണ്ട്. ത്ര്യൈലിംഗസ്വാമി. വലിയ ശരീരം. രാമകൃഷ്ണപരമഹംസർ ത്ര്യൈലിംഗസ്വാമിയെ കാണാനായി കാശിയിലേക്ക് ചെന്നു. എല്ലാവരും കാണ്‍കെ 250 വർഷങ്ങളിലധികം അദ്ദേഹം ജീവിച്ചിരുന്നു. ചിലപ്പോ ഗംഗയുടെ ഉള്ളില് float ചെയ്ത് കിടക്കും. അദ്ദേഹത്തിന്റെ ഉള്ളിലും ഗംഗ ആണ്. ശരീരം മുഴുവൻ ഗംഗാ ജലം ആണ്. ബ്രിട്ടീഷ് ഭരണകാലത്ത് വസ്ത്രം ഇല്ലാതെ നടക്കണത് കൊണ്ട് ഇദ്ദേഹത്തിനെ ജയിലിൽ ഇട്ടു. ജയിലിൽ കിടന്നു. വൈകുന്നേരം ആയപ്പോ കാവൽക്കാരൻ ഓടി വന്ന് പോലീസ് ഓഫീസറോട് പറഞ്ഞു. നമ്മൾ ജയിലിലിട്ട സ്വാമി അതാ പുറത്ത് നടക്കണു.!! പൂട്ടിയിട്ടില്ലേ? അതേ സർ ജയിലൊക്കെ പൂട്ടി അതേപോലെ ണ്ട്. അദ്ദേഹം പുറത്ത് നടക്കണു!!. അദ്ദേഹം മഹാ സിദ്ധനായിരുന്നു. ഋഷഭയോഗീശ്വരന്റെ കഥ കാണുമ്പോ ത്ര്യൈലിംഗസ്വാമിയെ ഓർമ്മ വരും. ശ്രീനൊച്ചൂർജി 🙏🌹

No comments: