Monday, June 05, 2017

ധര്‍മവും സമാജവും നിലനിര്‍ത്താന്‍ അവതരിച്ച ശ്രീകൃഷ്ണന് എട്ടുംപൊട്ടും തിരിയാത്ത, മുലകുടി മാറാത്ത പ്രായത്തില്‍പോലും മേല്‍പറഞ്ഞ സ്വഹൃദയജ്ഞാനവും പരഹൃദയജ്ഞാനവുമുണ്ടായിരുന്നു. അതുകൊണ്ട് കംസനയച്ച പൂതനയുടെ ഉള്ളുകള്ളി അദ്ദേഹത്തിന് കണ്ടറിയാന്‍ കഴിഞ്ഞു. യശോദയ്ക്ക് അതു കഴിഞ്ഞില്ല. അവര്‍ നമ്മില്‍ ചിലരെപോലെയായിരുന്നു.
അഗതികളായ നാട്ടിലെ മക്കളെ സല്‍ഗതിയിലെത്തിക്കുവാന്‍ സേവനത്തിന്റെ ശുഭ്രവേഷമിട്ടു തൊഴുതടുക്കുന്ന ചില മാലാഖകളെ ‘അവിടത്തെ അമ്മ ഇവിടത്തെ അമ്മ’ എന്നെല്ലാം നാം വിളിക്കുന്നില്ലേ, അതായിരുന്നു യശോദയുടെയും അമ്പാടിയിലെ അമ്മമാരുടെയും മാനസിക ഘടന. സ്വഹൃദയജ്ഞാനം മാത്രമുള്ള അവര്‍ തങ്ങള്‍ക്കുള്ളിലുള്ളതുപോലെയുള്ള സ്‌നേഹവും വാത്സല്യവും വഴിഞ്ഞൊഴുകുന്ന നിഷ്‌കളങ്ക ഹൃദയം സുസ്‌മേരയായ പൂതനയിലും കണ്ടു. അവസാന രംഗം കണ്ടപ്പോള്‍ മാത്രമാണ് അവര്‍ ഇടിവെട്ടേറ്റതുപോലെ അന്തംവിട്ടുപോയത്.
പക്ഷെ ‘അവസാനം’ ആദ്യമേകണ്ട അമ്പാടിക്കണ്ണന് ഒരിടിവെട്ടേല്‍ക്കലുമുണ്ടായിരുന്നില്ല.
ശ്രീകൃഷ്ണഭഗവാന്റെ ഈ സ്വഭാവവൈശിഷ്ട്യമാണ് ഏതു പ്രതിസന്ധിയും നേരിടാന്‍ അദ്ദേഹത്തെ സഹായിച്ചത്. അദ്ദേഹത്തിന്റെ അപാരമായ ഈ കഴിവു മിത്രങ്ങള്‍ക്കും ശത്രുക്കള്‍ക്കും ഒരുപോലെ അറിയാമായിരുന്നു. തങ്ങള്‍ക്കുള്ളിലെ ഇംഗിതം പൂര്‍ണമായും അറിയുന്നത് ശ്രീകൃഷ്ണനാണ് എന്ന വിശ്വാസം മിത്രപക്ഷത്തെ ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടവര്‍ പൂര്‍ണവിശ്വാസത്തോടെ അതു സാധിക്കാന്‍
അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവരില്‍ ആത്മവിശ്വാസം പകര്‍ത്തി. ശത്രുപക്ഷത്തെ ഓരോരുത്തര്‍ക്കുമാകട്ടെ, തങ്ങളുടെ തന്ത്രവും പിരട്ടും തിരിച്ചറിയുന്ന ആള്‍ ഒന്നേയുള്ളൂ. അതു ശ്രീകൃഷ്ണനാണ് എന്ന ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടവര്‍ക്ക് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അപകര്‍ഷതാ ബോധമുണ്ടാക്കി. അവര്‍ക്കിടയിലും അദ്ദേഹം തലയും തോളും ഉയര്‍ത്തിപ്പിടിച്ചു വിളങ്ങി.
സ്വഹൃദയജ്ഞാനവും പരഹൃദയജ്ഞാനവും മറ്റാരേക്കാളും ഉണ്ടായിരുന്ന ശ്രീകൃഷ്ണന്‍ തന്റെ നീതിയും അതനുസരിച്ചായിരുന്നു രൂപപ്പെടുത്തിയത് അതിന് രണ്ടു വശമുണ്ടായിരുന്നു-അകത്തുള്ള ‘നമ്മെ സംബന്ധിക്കുന്നത്; പുറത്തുള്ള അവരെ സംബന്ധിക്കുന്നത്, ആദ്യത്തേത് ആഭ്യന്തരം, രണ്ടാമത്തേത് ബാഹ്യം; അല്ലെങ്കില്‍ സ്വപക്ഷീയം, വിപക്ഷീയം. ഏതു പ്രശ്‌നവും ഈ നിലയ്ക്കാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ഇത് തികച്ചും മനസ്സിലാക്കിയവര്‍ മഹാഭാരതത്തില്‍ രണ്ടുപേരെ ഉള്ളൂ എന്നുതോന്നുന്നു-വ്യാസഭഗവാനും ഭീഷ്മാചാര്യരും. കൃഷ്ണനോട് ഏറ്റവുമടുത്തു പെരുമാറിയ അര്‍ജുനനുപോലും പല സമയത്തും അതു മനസ്സിലായില്ല എന്നു കാണാം. പാണ്ഡവന്മാരെ അന്തിമവിജയത്തില്‍ എത്തിച്ചത് ഈ കൃഷ്ണനീതിയാണ്. പ്രധാനമായും ഭീഷ്മാചാര്യര്‍ അരങ്ങ് കീഴടക്കുന്ന ശാന്തിപര്‍വത്തില്‍ ഇതിനു നിറയെ ഉദാഹരണങ്ങളുണ്ട്.
ഒരു രാജാവിന് രണ്ടുതരം കടമയുണ്ടെന്ന് അതില്‍ വ്യക്തമായി പറയുന്നു. ഒന്ന്:
ആത്മത്യാഗഃ സര്‍വഭൂതാനുകമ്പാ
ലോകജ്ഞാനം പാലനം 
പോഷണം ച
വിഷണ്ണാനാം മോക്ഷണം 
പീഡിതാനാം
ക്ഷാത്രേ ധര്‍മേ വിദ്യതേ
പാര്‍ഥിവാനാം.
അര്‍ത്ഥം: ആത്മത്യാഗം, എല്ലാ ജീവികളോടും ദയ, ജനങ്ങളെക്കുറിച്ചുള്ള അറിവ് അവരെ കാത്തുരക്ഷിക്കുക. കഷ്ടപ്പെട്ടു വലയുന്നവരെ കരകയറ്റുക എന്നിവ രാജാക്കന്മാരുടെ കര്‍ത്തവ്യമാണ്.
നാഘ്‌നതഃ കീര്‍ത്തിരസ്തീഹ 
വിത്തംന പുനഃപ്രജാഃ
ഇന്ദ്രാ വൃത്രവധേവൈവ 
മഹേന്ദ്രഃ സമപദ്യത
അര്‍ത്ഥം: ശത്രുവെ കൊല്ലാത്ത രാജാവിന് ഇഹത്തില്‍ കീര്‍ത്തിയും സമ്പത്തും നേടാനാവില്ല. നാട്ടുകാര്‍ കഷ്ടത്തിലുമാകും. ഇന്ദ്രന്‍ വൃത്രാസുരനെ വധിച്ചിട്ടാണ് മഹേന്ദ്രപദം നേടിയത്. മത്സ്യം കൊന്നൊടുക്കുന്ന മുക്കുവന്റെ പോലെയായിരിക്കണം രാജാവ്. ശത്രുവിന്റെ മര്‍മം തകര്‍ക്കണം. അവനെ അതിദാരുണമായി നേരിടണം. അല്ലെങ്കില്‍ ഐശ്വര്യം കൈവരുകയില്ല.
ഇവിടെ ഒന്നാമതു പറഞ്ഞത് സ്വപക്ഷനീതിയും രണ്ടാമതു പറഞ്ഞത് വിപക്ഷനീതിയുമാണെന്ന് മനസ്സിലാക്കാന്‍ ഒട്ടും വിഷമമില്ല. മഹാരാഷ്ട്രയിലെ ജ്ഞാനേശ്വരയോഗി തന്റെ ഭഗവദ്ഗീതാ വ്യാഖ്യാനത്തില്‍ ഇതെടുത്തു പറയുന്നുണ്ട്. രണ്ടാമത്തെ അധ്യായത്തില്‍ ധര്‍മത്തെക്കുറിച്ച് വ്യാഖ്യാനിക്കവേ അദ്ദേഹം ശ്രീകൃഷ്ണന്റെ വാക്കുകള്‍ സോദാഹരണം വിശദീകരിക്കുന്നതിങ്ങനെയാണ് ”യുദ്ധത്തില്‍ ശത്രുവിനോട് അനുകമ്പ കാണിക്കുന്നത് വൈകൃതമാണ്. സഹാനുഭൂതി ആശാസ്യവും അനുയോജ്യമാണ്, എന്നാല്‍ യുദ്ധക്കളത്തില്‍ ശത്രുവിനോടല്ല.
അസ്ഥാനത്തു അത് നിന്നെ നശിപ്പിക്കും. ഇപ്പോള്‍ കറന്ന പാലാണെങ്കിലും പനി പിടിപെടുമ്പോള്‍ വര്‍ജ്യമാണ് ഈ വകതിരിവിന്റെ കാര്യത്തിലാണ് നമ്മുടെ സദ്ഗുണ വൈകൃതക്കാര്‍ അക്ഷന്തവ്യമായ പ്രമാദം കാണിച്ചത്. പനി പിടിപെട്ടപ്പോഴും അവര്‍ പാല്‍ കഴിച്ചു. ബോധം തെറ്റിയ ദീനക്കാരനെപ്പോലെ അവര്‍ അകത്തു കഴിക്കേണ്ടത് പുറത്തുപുരട്ടി. പുറത്തു പുരട്ടേണ്ടതു അകത്തു കഴിച്ചു.
ആത്മരക്ഷാഹേതുവായ ഈ വിവേകം എങ്ങനെ പാലിക്കപ്പെട്ടു എന്നതിന് നല്ലൊരു ഉദാഹരണമുണ്ട്. ശ്രീകൃഷ്ണന്‍ ഒരിടത്ത് വില്ലാളിവീരനായ അര്‍ജുനനോട് പ്രതിജ്ഞ പാലിക്കേണ്ടതില്ല എന്ന് ഉപദേശിക്കുന്നു. മറ്റൊരിടത്ത് ഭീമനോട് എന്തു വിലകൊടുത്തും പ്രതിജ്ഞ പാലിക്കണമെന്നും പറയുന്നു.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news639661#ixzz4j7wpDkc3

No comments: