Wednesday, June 07, 2017

നമ്മുടെ വാക്കും പ്രവൃത്തിയും ചിലപ്പോള്‍ ഉള്ളില്‍ ഏതോ ഒരു പിശാചാണ് നിയന്ത്രിക്കുന്നത്. തിരിച്ചറിവുകള്‍ നഷ്ടപ്പെടാം. പ്രശ്‌നങ്ങള്‍ കുന്നുകൂടുന്നു. പരിഹാരമില്ലാതെ അലയേണ്ടിവരുന്നു. ക്രിയാത്മകത നഷ്ടപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ചില കൈത്താങ്ങുകള്‍ വേണ്ടിവരിക.
”ചേതോ ദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്ത് 
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍”
രാമായണം കിളിപ്പാട്ടിലെ രണ്ടുവരികളാണിവ. ആര്‍ക്കും സ്വീകരിക്കാവുന്ന ലളിതമായ പ്രാര്‍ത്ഥനാമന്ത്രം. ബാഹ്യസൗന്ദര്യം കണ്ണാടിയില്‍ നോക്കിയാല്‍ പ്രതിഫലിച്ചു കാണാം. ആന്തരിക സൗന്ദര്യമോ? അതിനാണ് അമൂര്‍ത്തമായ ചേതോ ദര്‍പ്പണം. നമ്മുടെ മനസ്സു തന്നെയാണിത്. പൊടിപൊടിച്ച ഒരു പ്രതലത്തില്‍ പ്രതിബിബം വ്യക്തമാവില്ല. നിത്യേന നാം കണ്ണാടി നോക്കുന്നു, തുടച്ചു വൃത്തിയാക്കിവക്കുന്നു. വിരൂപതകള്‍ നാം മറക്കാന്‍ ശ്രമിക്കുന്നു.
മനോമാലിന്യങ്ങള്‍ പുറന്തള്ളാന്‍ നിരന്തരമായി ആത്മാര്‍പ്പണം ചെയ്യേണ്ടതുണ്ട്. മൂര്‍ത്തമായ ഒരു മെക്കാനിസം ഇതിനില്ല. അതിനാല്‍ ഭക്തിപൂര്‍വമായ (ശ്രദ്ധയോടെ) വേണം ശോധനയും മറ്റും. സൂക്ഷ്മമായി നോക്കിയാല്‍ കാണാം ആന്തരികസൗന്ദര്യം. അങ്ങനെ ‘സ്വസ്ഥ’നായാല്‍ ബാഹ്യസൗന്ദര്യമൊന്നും കാര്യമല്ല.
മാധ്യമങ്ങളിലൂടെയും മറ്റും പ്രസരിക്കുന്ന ശക്തിയേറിയ വികിരണങ്ങള്‍ മനസ്സിനെ വിഷമയമാക്കുന്നില്ലേ? നമ്മുടെ വാക്കും പ്രവൃത്തിയും ചിലപ്പോള്‍ ഉള്ളില്‍ ഏതോ ഒരു പിശാചാണ് നിയന്ത്രിക്കുന്നത്. തിരിച്ചറിവുകള്‍ നഷ്ടപ്പെടാം. പ്രശ്‌നങ്ങള്‍ കുന്നുകൂടുന്നു. പരിഹാരമില്ലാതെ അലയേണ്ടിവരുന്നു. ക്രിയാത്മകത നഷ്ടപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ചില കൈത്താങ്ങുകള്‍ വേണ്ടിവരിക. കാമക്രോധലോഭമോഹാദികളെ നിയന്ത്രിക്കുക എന്ന മഹത്തായ കര്‍മം തന്നെയാവണം എഴുത്തച്ഛനും സൂചിപ്പിക്കുന്നത്. ഈ വരികള്‍ ചൊല്ലുമ്പോള്‍ തന്നെ എന്തൊരു ഊര്‍ജ്ജമാണെന്നോ?
വിദ്യാലയങ്ങളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ”മനസ്സു നന്നാവട്ടെ…..” എന്ന പ്രാര്‍ത്ഥന ഓര്‍ക്കുന്നു. ആത്മശൗചത്തെപ്പറ്റി വാഗ്ഭടനുമെല്ലാം എത്രയോ പരാമര്‍ശിച്ചിരിക്കുന്നു. ഫ്രോയ്ഡ് ഇദ്, ഈ ഗോ, സൂപ്പര്‍ ഈഗോ എന്നൊക്കെ തരംതിരിച്ച് ‘സൈക്കോ അനാലിസിസ്’ രീതിയൊക്കെ വികസിപ്പിച്ചതും ചേതോദര്‍പ്പണത്തിന്റെ ശോധനക്ക് വേണ്ടിയാണ്. അവനവനെത്തന്നെ തിരിച്ചറിയാന്‍, നമ്മിലെ ദൈവത്വത്തെ ഉണര്‍ത്താന്‍ ചേതോദര്‍പ്പണം ശുദ്ധമാക്കേണ്ടതുണ്ട്. (വേണ്ടത് ചെയ്യുന്നില്ലെങ്കിലും വേണ്ടാത്തത് ചെയ്യാതിരിക്കുക എന്നതായിരിക്കും ആദ്യം ഉറപ്പിക്കേണ്ടത്). ഈ രണ്ടു വരി പ്രാര്‍ത്ഥന ഉള്‍ക്കൊള്ളുക. ഇതിനുവേണ്ടി മാത്രമാവണം നമ്മുടെ ചെയ്തികളും മറ്റും. ആത്മശൗചികള്‍ക്ക് ഒന്നുകൂടി ഈ പ്രാര്‍ത്ഥന ചൊല്ലാം:
”ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്ത്
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍”


ജന്മഭൂമി: http://www.janmabhumidaily.com/news548994#ixzz4jKPZgepq

No comments: