Tuesday, June 20, 2017

തമഗുണ പ്രധാനമായ സ്വഭാവമുള്ളവരാണ് യക്ഷസ്സുകളും രക്ഷസ്സുകളും പിശാചുക്കളും അവരെ ഭജിക്കുന്നവരും താമസഗുണ സ്വഭാവമുള്ളവരാണ്. അതു കാരണം ആ തമോദേവതകളെ ഞാന്‍ പൂജിക്കുന്ന ഭാവത്തോടെ മാംസവും മദ്യവുംകൊണ്ട് പൂജയില്‍ നിവേദ്യമായി അര്‍പ്പിക്കുന്നു. മൃഗങ്ങളെ മാത്രമല്ല, മനുഷ്യരെയും ബലികൊടുക്കുന്നു. ഈ ലോകത്തില്‍ തന്നെ, ശത്രുക്കളെ സംഹരിക്കുക, നാടുവിട്ട് പോകാന്‍ നിര്‍ബന്ധിതരാക്കുക തുടങ്ങിയ ദുഷ്പ്രവൃത്ത്കള്‍ ചെയ്തു സുഖിക്കുന്നു. ആ ദുര്‍ഭൂതങ്ങളുടെ ലോകങ്ങളില്‍ സുഖിക്കുന്നു, മനുഷ്യരായി ജനിക്കുന്നു, ഈ ദുര്‍ദേവതകളുടെ ആരാധന ഒരു തരത്തിലും ഒരു സ്തകര്‍മ്മമായിട്ടു ശാസ്ത്രങ്ങള്‍ അംഗീകരിക്കുന്നില്ല.
മദ്യാജിനഃ അപി മാം യാന്തി- ഈ ശ്ലോകത്തിലെ ”മദ്യാജിനഃ എന്ന പദത്തിന് മദ്യജനശീലഃ വൈഷ്ണവാഃ” എന്ന ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു. എന്നെ ആരാധിക്കുക ശീലമാക്കിമാറ്റിയിട്ടുള്ള വൈഷ്ണവന്മാര്‍-വിഷ്ണുഭക്തന്മാര്‍ എന്ന് അര്‍ത്ഥം.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ മായയുടെ ത്രിഗുണങ്ങള്‍ കടന്നു ചെല്ലാത്ത ആത്മീയാവസ്ഥയില്‍ സച്ചിദാനന്ദ സ്വരൂപനായി നില്‍ക്കുന്നു. ഭഗവാനെ ഭജിക്കുന്ന ഉത്തമഭക്തന്മാരും ഗുണാതീതന്മാരാണ്; ത്രിഗുണങ്ങള്‍ അവരെ കീഴ്‌പ്പെടുത്തി ഭൗതികതയിലേക്കു താഴ്ത്തുവാന്‍ കഴിയില്ല. ആ ഭക്തന്മാര്‍ എല്ലാ ദേവന്മാരിലും ഭഗവദ് ഭാവം ദര്‍ശിക്കുന്നു; ഭഗവാനെ നിര്‍വ്യാജമായി, ഒരു ഫലവും ആഗ്രഹിക്കാതെ ഭജിക്കുന്നത് ശീലമാക്കിമാറ്റിയവരാണ്; ഒരു ക്ഷണനേരം പോലും ഭഗവാനെ കീര്‍ത്തിക്കാതെയോ ഭഗവാന്റെ ഗുണനാമകഥകള്‍ കേല്‍ക്കാതെയോ പൂജിക്കാതെയോ ജീവിക്കാന്‍ കഴിയില്ല.
”മത്സ്യാനാം ഉദകം യഥാ”- എന്ന ഉദാഹരണമാണ് ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളത്. മത്സ്യങ്ങള്‍ വെള്ളത്തില്‍ നീന്തിക്കളിച്ചാല്‍ മാത്രമേ ജീവിക്കുകയുള്ളൂ. കരയിലോ പൂമെത്തയിലോ കിടത്തിയാല്‍ അവ മരിച്ചുപോകും. അതുപോലെ ഭഗവദ് ഭക്തന്മാര്‍ക്ക് എപ്പോഴും ഭഗവാനില്‍- ഭഗവത്-ശ്രവണ-കീര്‍ത്തനാദികളില്‍ ആമഗ്നരായി തന്നെ നില്‍ക്കുവാന്‍ തീരുമാനിച്ച് അങ്ങനെ ചെയ്യുന്നു.
മാംയാന്തി- അവര്‍ എന്നെ പ്രാപിക്കുന്നു. എന്റെ ലോകത്തില്‍ എത്തിച്ചേരുന്നു. ദേവലോകത്തില്‍ എത്തിച്ചേരുന്ന ജീവാത്മാക്കള്‍ക്ക് ദേവന്മാര്‍ക്ക് തുല്യമായ ദേഹം കിട്ടും. എങ്കില്‍ മാത്രമേ അവര്‍ക്ക് ആ ലോകത്തില്‍ ജീവിക്കാന്‍ കഴിയൂ. പിതൃലോകത്തില്‍ ജീവിക്കേണ്ടുന്നവര്‍ക്ക് പിതൃക്കള്‍ക്ക് തുല്യമായ ദേഹം കിട്ടണം. യക്ഷരക്ഷഃ പിശാചുക്കളുടെ ലോകത്തില്‍ താമസിക്കുന്നവര്‍ക്ക് തത്തുല്യമായ ദേഹം കാട്ടണം.
ത്രിഗുണാതീതനായ ഭഗവാന്റെ ലോകത്തില്‍ ചെയ്യണമെങ്കില്‍, ജീവിക്കണമെങ്കില്‍, ഭഗവാന്റെ രൂപത്തിന് തുല്യമായരൂപം കിട്ടണം; കിട്ടുകയും ചെയ്യും. മേഘ ശ്യാമളമായ രൂപവും പീതവസ്ത്രവും നാലുകൈകളില്‍ ശംഖചക്രഗദാപദ്മങ്ങളും വനമാലയും മുത്തുമാലയും കിരീടവും ധരിച്ച് വൈകുണ്ഠ ലോകത്തില്‍ ഭക്തന്മാര്‍ വിഹരിക്കുന്നതായി ഭാഗവതത്തില്‍ വര്‍ണിച്ചിട്ടുണ്ട്. അജാമിളനെ വൈകുണ്ഠത്തിലേക്കു കൊണ്ടുപോകാനും, ധ്രുവകുമാരനെ ധ്രുവലോകത്തിലേക്ക് കൊണ്ടുപോകാനും ഭഗവത്സമാന രൂപം കിട്ടിയ അത്തരം ഭകതന്മാരാണ് ഭൂമിയിലേക്ക് വന്നത് എന്നും നമുക്ക് സ്മരിക്കാം...janmabhumi

No comments: