Tuesday, August 30, 2016

ഉത്തിഷ്‌ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത! ഒന്നര നൂറ്റാണ്ട്‌  മുമ്പ്‌ നമുക്ക്‌ ലഭിച്ച ഒരു ഉപദേശമാണിത്‌. വൈദേശിക അടിമത്വത്തിന്‍ കീഴില്‍ പ്രതികരണ ശേഷി ഇല്ലാതെ ചടഞ്ഞു കൂടിയിരുന്ന ഇന്ത്യന്‍ യുവത്വത്തെ നോക്കി സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വാക്കുകള്‍..... ഒന്നര നൂറ്റാണ്ടിനുശേഷവും ആ പ്രബോധനത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടില്ല എന്നതാണ്‌ വസ്‌തുത. 1863 ജനുവരി പന്ത്രണ്ടിന്‌ ജനിച്ച്‌ 1902 ജൂലൈ നാലിന്‌ സമാധിയായ, ലോകം ഇന്നോളം ദര്‍ശിച്ച ഋഷി ശ്രേഷ്‌ഠന്‍മാരില്‍ അഗ്രഗണ്യനായ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മ വാര്‍ഷികം ആഘോഷിക്കുകയാണല്ലോ നാം. നൂറ്റി അന്‍പത്‌ വര്‍ഷങ്ങളല്ല ആയിരത്തി അഞ്ഞൂറ്‌ വര്‍ഷങ്ങള്‍ പിന്നിട്ടാലും ലോകം നിലനില്‍ക്കുമെങ്കില്‍ സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളും നിലനില്‍ക്കുക തന്നെ ചെയ്യും. എന്നു മാത്രമല്ല അക്കാലത്തും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും കാലിക പ്രസക്തി ഉണ്ടാവുകയും ചെയ്യും. ഒരാള്‍ ഭൂമിയില്‍ എത്രകാലം ജീവിച്ചു എന്നതല്ല മറിച്ച്‌ അയാള്‍ ലോകത്തിന്‌ എന്തു പകര്‍ന്നു നല്‍കി എന്നതിലൂടെയായിരിക്കും അയാളുടെ മഹത്വം വെളിവാകുന്നത്‌. മുപ്പത്തിയൊന്‍പതര വര്‍ഷത്തെ ജീവിതംകൊണ്ട്‌ ലോകത്തെ വലിയ വിഭാഗം ജനതയുടെ ചിന്താധാരകളെ മാറ്റി മറിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ വിവേകാനന്ദ സ്വാമികളുടെ മഹത്വം.
ആത്മീയ ചിന്തകളുടേയോ മതചിന്തകളുടേയോ പേരില്‍ കുരുക്കിയിടപ്പെട്ടതായിരുന്നില്ല സ്വാമിയുടെ ജീവിതം. തികഞ്ഞ ആത്മീയതയില്‍ ഉറച്ചുനിന്നുകൊണ്ട്‌ തന്നെ സമൂഹത്തിലെ മുഴുവന്‍ പുഴുക്കുത്തുകള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കാന്‍ അദ്ദേഹത്തിന്‌ ആയിട്ടുണ്ട്‌. ലോകത്ത്‌ യുവജനങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികളില്‍ ഒരാളുമായിരുന്നു വിവേകാനന്ദ സ്വാമികള്‍. അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കും കാല ദേശാന്തരങ്ങള്‍ ഉണ്ടായിരുന്നില്ല. യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നതില്‍ സ്വാമികള്‍ക്കുള്ള കഴിവിന്‌ പരിഗണിച്ചാണ്‌ രാജ്യം അദ്ദേഹത്തിന്റെ ജന്മദിനത്തെ ദേശീയ യുവജനദിനമായി പ്രഖ്യാപിച്ചിട്ടുള്ളതും.
ഭാരതത്തിന്റെ പ്രാചീന സന്യാസ പരമ്പരകളേയും സനാതന ധര്‍മ്മത്തേയും ഏറെ ശ്രേഷ്‌ഠമായി കാണുന്ന വ്യക്തിയായിരുന്നു വിവേകാനനന്ദ സ്വാമികള്‍. സ്വാമിയുടെ ചരിത്ര പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ അഭിവാദനത്തിനു ശ്ശേഷം ആരംഭത്തില്‍ തന്നെ മതങ്ങളുടെ മതമായ ഹിന്ദുധര്‍മ്മത്തിന്റെ പ്രതിനിധിയായാണ്‌ താനിവിടെ വന്നിരിക്കുന്നത്‌ എന്നു പറയാനും സ്വാമി മടിച്ചില്ല. കടുത്ത ഭൗതിക വാദവും പുരോഗമനവും പറഞ്ഞ്‌ ആത്മീയ ചിന്തകളേയും ആത്മീയാചാര്യന്‍മാരേയും സ്ഥാനത്തും അസ്ഥാനത്തും അവഹേളിക്കുന്ന ഇടതുപക്ഷ യുവജനസംഘടനകള്‍ക്കു പോലും ഇന്ന്‌ ആളെ കൂട്ടണമെങ്കില്‍ ആത്മീയ വാദത്തിന്റെ വക്തവായ സ്വാമിയുടെ ചിത്രങ്ങള്‍ കൂടിയേ തീരു എന്ന അവസ്ഥ വന്നിരിക്കുന്നു. ഇനി അല്‌പം കൂടി കടന്ന്‌ വിഗ്രഹാരാധനയേയും ബഹുദൈവ വിശ്വാസത്തേയും എതിര്‍ക്കുന്ന ചില മത സംഘടനകള്‍ പോലും അവരുടെ പ്രചാരണ ഉപാധികളില്‍ സ്വാമിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നു. ഇതില്‍ നിന്നെല്ലാം വ്യക്തമാക്കുന്നത്‌ സ്വാമിയുടെ സമൂഹത്തിലുള്ള സാധീന ശക്തിയാണ്‌. ആത്മീയ വാദികളും ഭൗതിക വാദികളും ഒപ്പം സെമറ്റിക്‌ മതങ്ങളും ഒരാളെ ഒരുപോലെ അംഗീകരിക്കുന്നുവെങ്കില്‍, അയാളിലൂടെ പുതു വിപ്ലവത്തിന്റെ നാമ്പുകള്‍ സ്വപ്‌നം കാണുന്നുവെങ്കില്‍, അയാള്‍ മനുഷ്യ മനസ്സുകളില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം എത്ര വലുതായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ഇത്തരത്തില്‍ എല്ലാവരാലും അംഗീകരിക്കപ്പെടാന്‍ കഴിയുക എന്നത്‌ എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല.
ഇന്ത്യയില്‍ മാത്രമല്ല ലോകത്താകമാനം വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക്‌ ആരാധകരുണ്ട്‌. ലോകം മുഴുവന്‍ ഒരു കുടുംബം ആണന്നും ലോകത്തിലെ ജനങ്ങള്‍ മുഴുവന്‍ ആ കുടുംബത്തിലെ അംഗങ്ങള്‍ ആണന്നും ഉദ്‌ബോധിപ്പിച്ച ഭാരതീയ ദര്‍ശനങ്ങള്‍ക്ക്‌ അന്തര്‍ദേശീയ തലത്തില്‍ ബഹുമാന്യത ലഭിക്കുന്നതിന്‌ വിവേകാനന്ദ സ്വാമിയുടെ ചിക്കാഗോ പ്രസംഗം കാരണമായി. ആയുധം ഏന്താതെ പ്രലോഭനങ്ങള്‍ നല്‍കാതെ ഏഴുമിനിറ്റുകള്‍ കൊണ്ട്‌ ഏഴു വന്‍കരകളേയും ഏഴു സമുദ്രങ്ങളേയും കീഴടക്കാനായത്‌ സ്വാമികളുടെ വാക്കുകളിലെ അഗ്നി ഒന്നു കൊണ്ടു മാത്രമാണ്‌. ആ മാസ്‌മരിക ശക്തി ഒന്നു കൊണ്ടു മാത്രമാണ്‌ ഷിക്കാഗോയിലെ മിഷിഗ അവന്യുവിന്റെ ഒരു ഭാഗത്തിന്‌ സ്വാമി വിവേകാനന്ദ വേ എന്നു നാമകരണം ചെയ്യാന്‍ ആ രാജ്യത്തെ ഭരണകൂടം തയ്യാറായത്‌.
സ്വാമി ജീവിച്ചിരുന്ന കാലഘട്ടത്തേക്കാള്‍ ഇന്ന്‌ സ്വാമിയുടെ ദര്‍ശനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ സ്വാമിയുടെ ദര്‍ശനങ്ങളെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാനും, പഠിപ്പിക്കാനും, പ്രചരിപ്പിക്കുവാനും കഴിയണം. 150-ാം വാര്‍ഷിക ആഘോഷങ്ങളിലൂടെ നമുക്ക്‌ അദ്ദേഹത്തിന്‌ നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവും അതായിരിക്കും. യുവത്വത്തിന്‌ ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനും ദിശാബോധം നല്‍കുന്നതിനും വിവേകാനന്ദ സൂക്തങ്ങള്‍ എന്നും പ്രചോദനമാണ്‌. ഭാരതീയ യുവത്വത്തിന്‌ സ്‌നേഹത്തിന്റേയും അറിവിന്റേയും, കര്‍മ്മത്തിന്റേയും മാര്‍ഗ്ഗങ്ങള്‍ തുറന്നു നല്‍കിയ ഗുരുവാണ്‌ സ്വാമി വിവേകാനന്ദന്‍.
മതസ്‌പര്‍ദ്ധയും, വിശ്വാസത്തിന്റെ വാണിജ്യ വത്‌കരണവും, കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണവും, മനുഷ്യലെ മൃഗീയതയും എല്ലാമാണല്ലോ സമീപകാല ലോകത്തിന്റെ നേര്‍കാഴ്‌ചകള്‍. വിവേകാനന്ദ സ്വാമിയുടെ സൂക്തങ്ങളും ദര്‍ശനങ്ങളും പ്രാവര്‍ത്തികമാക്കുക എന്നത്‌ മാത്രമാണ്‌ ഇവയ്‌ക്കെല്ലാമുള്ള പരിഹാരം. അതുകൊണ്ട്‌ തന്നെ ഫ്‌ളക്‌സുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും വിവേകാന്ദ സ്വാമികളുടെ ചിത്രങ്ങള്‍ എടുത്തു മാറ്റി അവ സ്വന്തം ഹൃദയങ്ങളില്‍ പതിപ്പിക്കുവാനും അദ്ദേഹത്തിന്റെ മഹത്‌ വചനങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുവാനും എല്ലാവരും ശ്രമിക്കുകയാണങ്കില്‍ നാടു നേരിടുന്ന ഒരുവിധ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന്‌ പ്രതീക്ഷിക്കാം..... ഉത്തിഷ്‌ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!