Saturday, April 22, 2017

ബദരീനാഥും റാവല്‍ജിയും കേരളവും

ഹിമാലയത്തിന്റെ ഉത്തുംഗതയില്‍ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രത്തിലെ പൂജാരി 'റാവല്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവര്‍ നിത്യബ്രഹ്മചാരിയായിരിക്കണം. തെഹ്‌രി ഗഢ്വാളിലെ രാജാവും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കമ്മിറ്റിയും ചേര്‍ന്നാണ് റാവലിനെ തിരഞ്ഞെടുക്കുന്നത്. വടക്കന്‍ കേരളത്തില്‍ നിന്നുളള നമ്പൂതിരിയായിരിക്കണം ബദരീനാഥിലെ പൂജാരിയെന്ന് ക്ഷേത്ര പുനഃപ്രതിഷ്ഠ നടത്തിയ ആദിശങ്കരന്‍ നിഷ്‌കര്‍ഷിക്കുകയായിരുന്നു. ആ കീഴ്‌വഴക്കം ഇന്നും ബദരീനാഥില്‍ പിന്തുടരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ ചെറുതാഴം വടക്കേചന്ദ്രമന ഇല്ലത്തെ സുഭദ്രാ അന്തര്‍ജ്ജനത്തിന്റെയും പരേതനായ വിഷ്ണു നമ്പൂതിരിയുടേയും മകനായ ഈശ്വര പ്രസാദ് നമ്പൂതിരി(31)യാണ് 2014 മുതല്‍ ക്ഷേത്രത്തില്‍ റാവല്‍ജി സ്ഥാനം വഹിക്കുന്നത്. തീര്‍ത്ഥാടന കാലത്തിന്റെ ഇടവേളയില്‍ നാട്ടിലെത്തിയ ഈശ്വര പ്രസാദ,് പുണ്യസങ്കേതവുമായി ബന്ധപ്പെട്ട കാര്യങ്ങളെകുറിച്ച് ജന്മഭൂമിയോട്...
നന്നേ ചെറുപ്പത്തില്‍ ലോകജനതയുടെ, പ്രത്യേകിച്ച് ഭാരതീയരുടെ അതിപ്രാചീന പുണ്യസങ്കേതമായ ബദരീനാഥിന്റെ പരമാധികാര പദവിയിലെത്താന്‍ സാധിച്ചത് മുജ്ജന്മപുണ്യമാണ്. റാവല്‍ജിയായി സ്ഥാനമേറ്റെടുക്കുന്നതോടെ ജനങ്ങള്‍ സംസാരിക്കുന്ന ഭഗവാനാ(ബോല്‍ത്തേ ബദരീ)യാണ് കാണുന്നത്. ഇതിനാല്‍ത്തന്നെ ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. ഒരേസമയം ദേവശക്തി വര്‍ദ്ധിപ്പിക്കാനും ഭക്തഹിതത്തിനായുള്ള കര്‍മ്മങ്ങളും ചെയ്തു തീര്‍ക്കേണ്ടതുണ്ട്. തന്റെ മുത്തച്ഛന്‍ 25 വര്‍ഷത്തോളം ബദരിയിലെ റാവല്‍ജിയായി പ്രവര്‍ത്തിച്ചപ്പോള്‍ പകര്‍ന്നുകിട്ടിയ അനുഭവങ്ങള്‍, ചുമതലകള്‍ നിര്‍വഹിക്കാന്‍ കരുത്ത് നല്‍കുന്നതായി ഇദ്ദേഹം പറയുന്നു.
ബദരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആദിശങ്കര അദ്വൈത ഫൗണ്ടേഷന്‍ പ്രസിഡണ്ടെന്ന നിലയിലുമുണ്ട് ചില ഉത്തരവാദിത്തങ്ങള്‍. കേരളത്തിന്റെ തനത് ശൈലിയിലുളള പരശുരാമ സമ്പ്രദായപ്രകാരമുളള ചടങ്ങുകളാണ് ഇവിടെ നടക്കുന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേകതരം കോട്ട് ധരിച്ചാണ് പൂജാരിമാര്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറയുന്നു.
എല്ലാ വിഭാഗം ജനങ്ങളും ജാതി-മത ഭേദമന്യേ ദര്‍ശനം നടത്തുന്ന ഇവിടെ ഭക്തന്‍ ഏതുഭാവത്തില്‍ ഭഗവാനെ ദര്‍ശിക്കുന്നുവോ അതേ ഭാവത്തില്‍ ഭഗവാനെ കാണാനുളള അപൂര്‍വ്വ ഭാഗ്യം സിദ്ധിക്കുന്നതായും റാവല്‍ജി ഈശ്വര പ്രസാദ് സാക്ഷ്യപ്പെടുത്തുന്നു. ധര്‍മ്മ സംരക്ഷണത്തിനായി രാജ്യത്തിന്റെ നാല് കോണുകളില്‍ (രാമേശ്വരം,പുരി,ദ്വാരക,ബദരീനാഥ് ) എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ച, ദിവ്യശക്തിയുണ്ടായിരുന്ന മഹത്‌വ്യക്തിയാണ് ശ്രീ ശങ്കരന്‍. അദ്ദേഹത്തെ പുതിയ തലമുറ ഓര്‍ക്കുന്നില്ലെന്നത് ദുഃഖകരമാണെന്നും സനാതനധര്‍മ്മത്തിനും ലോകധര്‍മ്മത്തിനും വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഒന്നും കേരളം തിരിച്ചറിഞ്ഞില്ല എന്നതാണ് വസ്തുതയെന്നും റാവല്‍ജി പറയുന്നു.
ആദിശങ്കരന്റെ ജന്മദിനമായ ഏപ്രില്‍ 30 പോലും വിസ്മരിക്കപ്പെട്ട അവസ്ഥയാണ്. വിദ്യാഭ്യാസം കൊണ്ടു മാത്രം ഒന്നും നേടുന്നില്ല. ശങ്കരാചാര്യരെ പോലുളള പുണ്യാത്മാക്കളുടെ ജീവിതം നാം തിരിച്ചറിയണം. മനസ്സിനെയും സ്വഭാവത്തെയും ശുദ്ധീകരിക്കാനുളളതാണ് ദേവഭക്തിയെന്നും ഈ ഭക്തിയെ ഉദ്ധരിക്കാന്‍ ഓരോരുത്തരും മുന്നോട്ടു വരണം. എങ്കില്‍ മാത്രമേ ഭാരതം ലോകത്തിനു മുന്നില്‍ വെച്ചിട്ടുളള യഥാര്‍ത്ഥ ആത്മീയാനുഭൂതി സാധ്യമാകൂവെന്നും റാവല്‍ജി പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്ന് വളരെ കുറച്ച് ഭക്തരെ ബദരീനാഥില്‍ ദര്‍ശനത്തിനെത്തുന്നുളളൂവെന്ന് സംസാരത്തിനിടയില്‍ റാവല്‍ജി ഓര്‍മ്മിപ്പിച്ചു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രപ്രദേശം പൂര്‍ണ്ണമായും ഭാരത സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ക്ഷേത്രപ്രദേശം ഉള്‍പ്പെടുന്ന ഗ്രാമങ്ങളുടെ പരമാധികാരിയെന്ന നിലയില്‍ ദല്‍ഹിയില്‍ നിന്ന്, സൈനികരുടെ പൂര്‍ണ്ണ സുരക്ഷയിലാണ് 600 കീലോമീറ്ററോളം ദൂരം വരുന്ന ബദരീനാഥിലേക്കുളള റാവല്‍ജിയുടെ യാത്ര.
ഒരു തീര്‍ത്ഥാടന കാലം കൂടി
ഭാരത സംസ്‌കാരത്തിന്റെ പ്രോജ്വലതയും ചിരപുരാതന പാരമ്പര്യവും ഉദ്‌ഘോഷിച്ചുകൊണ്ട് ഹിമാലയത്തിന്റെ ഉത്തുംഗതയില്‍ സ്ഥിതി ചെയ്യുന്ന പൗരാണിക തീര്‍ത്ഥാടന കേന്ദ്രം, മോക്ഷപ്രദായകനായ വിഷ്ണു മൂര്‍ത്തി സങ്കല്‍പം നിലകൊള്ളുന്ന പൗരാണിക ദേവാലയം – അതത്രെ ഒട്ടേറെ സവിശേഷതകളുള്ള ബദരീനാഥ്. ഭക്തര്‍ക്ക് ഈ ചൈതന്യ ഭൂമിയില്‍ ദര്‍ശന സൗഭാഗ്യം ലഭിക്കുന്നത് വര്‍ഷത്തിന്റെ പകുതിയോളം സമയത്ത് മാത്രമാണ്. ആ അവസരത്തില്‍ സര്‍വ്വപാപങ്ങള്‍ക്കും പരിഹാരം തേടി, ദര്‍ശന പുണ്യം തേടി ആയിരക്കണണക്കിന് ഭക്തരാണ് ഭാരതത്തിലെ വിവിധ കോണുകളില്‍ നിന്ന് ഇവിടെ ഒഴുകിയെത്തുന്നത്.
ഭാരതത്തിന് പുറത്തു നിന്നും ഈ അപൂര്‍വ്വാനുഭവത്തില്‍ നിമഗ്‌നരായി ആശിര്‍വാദമേറ്റു വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കുറവല്ല. കൈലാസ ശൃംഖത്തോടരികുചേര്‍ന്നു നില്‍ക്കുന്ന ഇവിടത്തെ പ്രതിഷ്ഠ ശ്രീശങ്കരാചാര്യരാണ് നടത്തിയത്. അദ്ദേഹം നിഷ്‌കര്‍ഷിച്ചതനുസരിച്ച് പ്രാചീനകാലം മുതല്‍ ഈ പുണ്യസങ്കേതത്തിലെ പൂജാകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു വരുന്നത് റാവല്‍ജി എന്ന സ്ഥാനപ്പേരുള്ള മലയാളികളായ ബ്രാഹ്മണശ്രേഷ്ഠരാണ്.
വര്‍ഷപാതിയില്‍ ഭക്തര്‍ക്ക് പൂര്‍ണ്ണമായും സന്ദര്‍ശനമൊരുക്കുന്ന ഈ ചൈതന്യ ഭൂമിയില്‍ ആറു മാസക്കാലത്തെ ഇടവേളയ്ക്കു ശേഷം മറ്റൊരു തീര്‍ത്ഥാടനകാലം കൂടി സമാഗതമാവുകയാണ്. സകല പാപങ്ങള്‍ക്കും പരിഹാരം തേടി, ദര്‍ശന സായൂജ്യം തേടി ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന മെയ് 6ന് ക്ഷേത്രനട തുറക്കുന്നതോടെ ഭാരതത്തിന് അകത്തു നിന്നും പുറത്തു നിന്നും ഇവിടേക്ക് ഒഴുകിയെത്തും.
സമുദ്രനിരപ്പില്‍ നിന്നും 10,585 അടി ഉയരത്തില്‍ അളകനന്ദയുടെ വലതു തീരത്ത് നര-നാരാണന്‍ കൊടുമുടികള്‍ക്കിടയിലാണ് ഭാരതത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ ബദരീനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അത്യുന്നതമായ നീലകണ്ഠ കൊടുമുടിയുടെ പശ്ചാത്തല ശോഭയില്‍ പരിലസിക്കുന്ന ഈ ക്ഷേത്ര പുണ്യഭൂമിയില്‍ നരനാരായണന്മാര്‍ ഏറെക്കാലം തപസനുഷ്ഠിച്ചിരുന്നുവെന്നാണ് ഐതിഹ്യം. നൂറുകണക്കിന് ഋഷി വര്യന്മാരും സന്യാസി ശ്രേഷ്ഠരും തപസ് അനുഷ്ഠിച്ച പുണ്യദേശത്തേക്കുറിച്ച് വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശം ഉളളതിനാല്‍ വേദകാലത്തു തന്നെ ഇവിടെ ക്ഷേത്രമുണ്ടായിരുന്നതായും കരുതുന്നു.
അതിപ്രാചീന കാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലാവുകയും വിഗ്രഹം ഉള്‍പ്പെടെ കാണാതാവുകയും ചെയ്തതായി ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. അളകനന്ദയില്‍ വിഗ്രഹമുണ്ടെന്ന് അശരീരിയിലൂടെ കേട്ടറിഞ്ഞ ആദിശങ്കരന്‍ ഇവിടെ നിന്ന് വിഗ്രഹം കണ്ടെടുത്ത് ബദരിയില്‍ പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നുവെന്നാണ് വിശ്വാസം. വിഷ്ണു വാണ് പ്രധാന പ്രതിഷ്ഠ. നാലു കൈകളില്‍ ഒന്നില്‍ ജപമാലയും മറ്റൊരു കൈയില്‍ കമണ്ഡലവുമേന്തി പത്മാസനാവസ്ഥയില്‍ ധ്യാനനിഷ്ഠയിലുളള വിഷ്ണു ഭഗവാന്റെ വിഗ്രഹ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുളളത്.
സത്യയുഗത്തില്‍ വാസം തുടങ്ങിയ ഭഗവാന്‍ ത്രേതായുഗത്തില്‍ കുറച്ചു പേര്‍ക്ക് ദര്‍ശനം നല്‍കുകയും ശേഷം ദ്വാപര യുഗത്തില്‍ ഋഷീശ്വരന്മാര്‍ക്ക് മാത്രമായി ദര്‍ശനം അനുവദിക്കുകയും കലിയുഗത്തില്‍ സ്വയംഭൂവായി വിഗ്രഹം പ്രതിഷ്ഠിതമാവുകയും ചെയ്തുവെന്നാണ് വിശ്വാസം.
സ്വര്‍ലോകത്ത് ക്ഷീരസാഗരത്തില്‍ വിഷ്ണു തന്റെ ശേഷ ശയ്യയില്‍ പത്‌നിയോടൊപ്പം വിശ്രമിക്കവെ നാരദന്‍ അവിടെയെത്തി. വിഷ്ണു ഭഗവാന്‍ ലൗകിക ജീവിതത്തില്‍ അകപ്പെട്ടോ എന്ന സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഭഗവാന്‍ അസ്വസ്ഥനാവുകയും ലക്ഷ്മീദേവിയെ നാഗകന്യകകളുടെ അടുത്തേക്ക് പറഞ്ഞയച്ച് ഹിമവല്‍ പ്രദേശങ്ങളിലേക്ക് ആഗമിച്ചതായും നിരവധി വര്‍ഷം അവിടെ തപസനുഷ്ഠിച്ചതായും കാലങ്ങള്‍ക്കു ശേഷം വിരഹാര്‍ത്തിയായ ലക്ഷ്മി ഹിമാലയത്തിലെ നീലകണ്ഠ കൊടുമുടിക്ക് താഴെയുളള ബദരീ വനത്തില്‍ തപസനുഷ്ഠിക്കുന്ന വിഷ്ണുവിനെ കണ്ടെത്തിയെന്ന ഐതിഹ്യവും നിലനില്‍ക്കുന്നു.
ഏതൊരു ഭക്തന്റെയും തീര്‍ത്ഥാടനം പൂര്‍ത്തിയാകണമെങ്കില്‍ ബദരീനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കണമെന്നാണ് ഭാരതീയ വിശ്വാസം. ‘വിഷ്ണുവേ പോലെ മറ്റൊരു ദേവനില്ല, വിശാല (ബദരീവിശാല്‍)ത്തെപോലെ മറ്റൊരു നഗരവുമില്ല, ഒരു സന്യാസിയേക്കാള്‍ പൂജ്യനായ മറ്റൊരാളില്ല, ഋഷിതീര്‍ത്ഥ (ഋഷിഗംഗാ തീര്‍ത്ഥം)ത്തെപ്പോലെ മറ്റൊരു തീര്‍ത്ഥവുമില്ല.’കുട്ടിക്കാലത്തോ,യൗവനത്തിലോ വാര്‍ദ്ധക്യ കാലത്തോ ചെയ്ത പാപങ്ങള്‍ ബദരീനാഥ ദര്‍ശന മാത്രയില്‍ നശിച്ചുപോകുമെന്നും ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ട് സ്‌കന്ദപുരാണത്തില്‍ പറയുന്നു.
കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം തറനിരപ്പില്‍ നിന്നും 15.25 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശാലവും ഉന്നതവുമായ പ്രവേശന കവാടം, വിവിധ വര്‍ണ്ണങ്ങളാലും കൊത്തുപണികളാലും അലങ്കൃതം. ക്ഷേത്രത്തിനകത്ത് മനോഹരമായ കൊത്തുവേലകള്‍. അലങ്കാരപ്പണികളോടു കൂടിയ മരത്തടികളും ഉപയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തെ മൂന്നായി വിഭജിച്ചിട്ടുണ്ട്. ഭക്തര്‍ കടന്നു ചെല്ലുന്നത് സഭാമണ്ഡപത്തിലേക്കാണ്.ഇവിടെ നിന്നാല്‍ വിഗ്രഹം കാണാം. തുടര്‍ന്ന് ദര്‍ശന മണ്ഡപം. ആരാധന നടത്താനും പൂജകള്‍ ചെയ്യാനും ഇവിടെ സൗകര്യമുണ്ട്.
ശ്രീകോവില്‍, ഗര്‍ഭഗൃഹത്തിന്റെ ഉള്‍വശത്ത് ബദരീനാഥന്റെ പത്മാസനത്തിലിരിക്കുന്ന നിലയിലുളള വിഗ്രഹം കാണാം. സാളഗ്രാമം എന്നറിയപ്പെടുന്ന കൃഷ്ണശിലയിലാണ് വിഗ്രഹം നിര്‍മ്മിച്ചിട്ടുളളത്. ബദരീനാഥ വിഗ്രഹത്തിന്റെ ഇരുവശങ്ങളിലുമായി ഗണപതി, ലക്ഷ്മീദേവി,കുബേരന്‍, ഉദ്ധവര്‍, നരന്‍, നാരദന്‍, ചതുര്‍ഭുജ നാരായണന്‍, ഗരുഡന്‍ എന്നീ ഉപദേവതകളുടെ പ്രതിഷ്ഠയും ഉണ്ട്. നവരത്‌ന ഖചിതമാണ് ഗര്‍ഭഗൃഹം.വിശാലപുരി, ഋഷീക്ഷേത്രം എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു.
ഭാരതത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് ഹിമാലയത്തിന്റെ അത്യുന്നതിയില്‍ സ്ഥിതി ചെയ്യുന്ന ബദരീനാഥില്‍ പുനഃപ്രതിഷ്ഠയ്ക്ക് ശേഷമുളള ആദ്യ കാലഘട്ടത്തില്‍ ഭക്തന്മാര്‍ക്ക് ഇവിടേയ്ക്ക് എത്തിപ്പെടുക ദുര്‍ഘടമായിരുന്നു. നിബിഡമായ വനപ്രദേശങ്ങളിലൂടെ നിറഞ്ഞൊഴുകുന്ന നദികള്‍ മുറിച്ചു കടന്ന് ചെങ്കുത്തായ താഴ്‌വരകളും വന്‍മലകളും പിന്നിട്ടുവേണം ഇവിടെയെത്താന്‍. ക്ഷേത്രത്തിലെത്താന്‍ ഒരു നടപ്പാത പോലും ഇല്ലായിരുന്നു. എന്നാല്‍ നാടും നഗരവും വികസിച്ചപ്പോള്‍ ബദരിനാഥിലേക്കുളള യാത്രാസൗകര്യങ്ങളും വര്‍ദ്ധിച്ചു.
റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു. ട്രെയിന്‍ മാര്‍ഗ്ഗം ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഭക്തര്‍ക്ക് ബദരിയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുളള വാഹനങ്ങളില്‍ ക്ഷേത്രഭൂമിയില്‍ എത്തിച്ചേരാവുന്നതാണ്. ഹരിദ്വാര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം യാത്ര തുടര്‍ന്ന് ഋഷികേശിലെ ആശ്രമത്തിലെത്തി വിശ്രമം. പിന്നീട് ഭാഗീരഥിയും അളകനന്ദയും സംഗമിക്കുന്നിടത്ത് ഗംഗാ ആരതി വണങ്ങി യാത്ര തുടര്‍ന്ന് ദേവപ്രയാഗും രുദ്രപ്രയാഗും പിന്നിട്ട് കര്‍ണ്ണപ്രയാഗ് വഴി ജോഷിമഠത്തിലെത്തി 25 കിലോമീറ്റര്‍ താണ്ടി പാണ്‍വേശ്വരപുരം വഴിയാണ് ബദരീനാഥ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്.
മഞ്ഞുവീഴ്ച കഴിഞ്ഞ് മെയ്മാസം മുതലുളള ആറുമാസക്കാലം ഭക്തജന പ്രവാഹമാണ്. എല്ലാ വര്‍ഷവും ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏതെങ്കിലും ദിവസം നടയടയ്ക്കും. ശൈത്യകാലത്ത് നടയടയ്ക്കുന്നതോടെ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത രീതിയില്‍ വിഗ്രഹം കമ്പിളി പുതപ്പു കൊണ്ട് പുതപ്പിക്കുന്നതും ഇവിടുത്തെ രീതിയാണ്. ആറ് മാസങ്ങള്‍ക്കു ശേഷം സമീപത്തെ ജോഷി മഠത്തില്‍ അഖണ്ഡ ജ്യോതി തെളിയുന്നതോടെ മറ്റൊരു തീര്‍ത്ഥാടന കാലത്തിന് തുടക്കമാവും.
1970 കളില്‍ ക്ഷേത്ര നവീകരണത്തിനു ശേഷം ഭക്തി പ്രഹര്‍ഷത്തില്‍ മുങ്ങിനില്‍ക്കുന്ന പ്രകൃതി സുന്ദരമായ ക്ഷേത്രാങ്കണത്തിലേക്കുളള യാത്രയും ദേവമൂര്‍ത്തി ദര്‍ശനവും ഏതൊരു ഭക്തനേയും ആത്മീയ അനുഭൂതിയിലേക്ക് എത്തിക്കുന്നു. അഭിഷേക പൂജ,വിഷ്ണു സഹസ്രനാമജപം തുടങ്ങി വിവിധ പൂജകളാണ് ക്ഷേത്രത്തിലുള്ളത്. മഞ്ഞ് മലകള്‍ക്കിടയില്‍ ആരേയും അത്ഭുതപ്പെടുത്തുന്ന ചൂടുവെളളം കിനിയുന്ന തപ്തകുണ്ഡ് ക്ഷേത്രത്തിന് സമീപമുണ്ട്.


ജന്മഭൂമി

No comments: