Wednesday, April 12, 2017

ഭഗവദ്ഗീത

മഹാഭാരതത്തിലെ ഗീതാ സന്ദര്‍ഭം ഇന്നും നമ്മെ സജ്ജീവിതത്തിന് പ്രാപ്തരാക്കുകയാണ്. ഗൗരവമായ വിഷയത്തെ ലളിതവും നിര്‍മ്മമവുമായ ശൈലിയില്‍ അവതരിപ്പിച്ച വ്യാസന്റെ കഥനകൗശലത്തെ നാം നമിക്കുന്നു. കലിയുഗത്തിലെ കാര്‍ കൊണ്ടലിനെ മറികടക്കാനും, വെളിച്ചമേല്‍ക്കാനും ആചരിക്കേണ്ട നിര്‍ബന്ധപ്രവൃത്തിയാണ് ഗീതാപഠനവും, പാരായണവും.
ഭീഷ്മ പര്‍വ്വത്തില്‍, യാഥാര്‍ത്ഥ്യത്തിന്റെ ബോധമുണരലില്‍ അര്‍ജ്ജുനന്‍ സ്തംഭിച്ചപ്പോള്‍ ലോകനിലനില്പ്പിന്റെ തത്വശാസ്ത്രമാണ് കൃഷ്ണന്‍ അവതരിപ്പിച്ചത്. പതിനെട്ട് അധ്യായങ്ങളിലായി പരന്നു കിടക്കുന്ന ആ ജ്ഞാനധാര വലിയ ആകാശങ്ങളിലേക്കും, ആഴക്കടലിലേക്കും നയിക്കുകയാണ്. ഭഗവദ്ഭാഷണത്തെ ദിവ്യദൃഷ്ടിയെന്ന ശ്രദ്ധയാല്‍ ഏവരും അറിയുന്നതിലാണ് ഓരോ വ്യാഖ്യാനവും ഫലവത്താവുന്നത്.
ഈ ഗ്രന്ഥത്തിന് എങ്ങും, എന്നും പ്രസക്തി ഉണ്ടെന്നത് വിഷയത്തിന്റെയും, വിവരണത്തിന്റെയും മികവുകൊണ്ടാണ്. ഉപനിഷദ് സാരസര്‍വ്വസ്വത്തെ കൃത്യതയോടെ അവതരിപ്പിക്കുന്ന ഗീതാ പുസ്തകം കര്‍മ്മഫലബന്ധങ്ങളെ ഉദാത്തവല്‍ക്കരിക്കുന്നു. ഒന്നില്‍ നിന്നും അടര്‍ത്തിമാറ്റാനാകാത്ത അധ്യായങ്ങള്‍, ഒന്നിനൊന്നു ചേര്‍ന്ന ശ്ലോകങ്ങള്‍.
ഇത്രയധികം തര്‍ജ്ജമകളും, ഭാഷ്യങ്ങളും ഉള്ള മറ്റൊരു രചനാസൃഷ്ടിയുണ്ടോ എന്ന് സംശയമാണ്. നിര്‍മ്മലീകരിക്കുന്ന വേദാന്തമാണ് ഭഗവദ്ഗീതയുടെ മുഖ്യ സവിശേഷത. സംശയാലുവായ അര്‍ജ്ജുനനെ മാനവിക നവീകരണത്തിന് വിധേയമാക്കുകയാണ് സുഹൃത്തായ കൃഷ്ണന്‍. ഗുണത്രയങ്ങള്‍, ജ്ഞാന, കര്‍മ്മ, സന്ന്യാസ, രാജസ യോഗങ്ങള്‍ വേര്‍പെടുത്തി അവതരിപ്പിച്ച് പ്രാപ്തനാക്കപ്പെടുകയാണ് ഗീതാവായനക്കാര്‍ ഓരോരുത്തരും.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികത കൈയടക്കിയിരിക്കുന്നു. ഭൗതിക സുഖത്തിനായി നെട്ടോട്ടമോടുന്ന ലോക സമൂഹം അനേകം പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളെ പരിഹരിക്കാന്‍ തത്വശാസ്ത്രങ്ങള്‍ സ്വീകരിക്കേണ്ടിവരുമ്പോള്‍ നല്ലത് 'ഭഗവത്ഗീത'യെ തേടുകയാണ്. ഇതിലെ ഓരോ ശ്ലോകവും വിവിധ ഘട്ടങ്ങളില്‍ മനുഷ്യന് അനുഗുണമാകുമെന്ന് മഹാന്മാര്‍ ഉത്‌ബോധിപ്പിച്ചിട്ടുണ്ട്. ജീവിത പ്രശ്‌നങ്ങളെ ഈ ഗ്രന്ഥ വാക്യങ്ങളിലൂടെ ആശ്വാസം കൊള്ളാനും, അകറ്റാനും ആകുമെന്നത് സത്യമായ വസ്തുതയാണ്.
കിഴക്കിനും പടിഞ്ഞാറിനും വേണ്ടതായ ഭാരതീയ സംസ്‌കാരത്തിന്റെ മൂലമന്ത്രങ്ങളാണ് ഭഗവത് ഭാഷണം. വിശ്വരൂപദര്‍ശന യോഗത്തിലൂടെ. അനന്തവിസ്മയമായ ഇഹപരലോകങ്ങളെ കണ്ടമ്പരക്കുന്ന പാര്‍ത്ഥനും, സഞ്ജയനും എന്നുവേണ്ട നമ്മളെല്ലാം വിശ്വംഭരനായ, വിശാലദൈവ സങ്കല്പത്തില്‍ ഭക്തിപൂര്‍വ്വം ലയിക്കുകയാണ്.
ധര്‍മ്മാചരണത്തിനും, നീതിനിര്‍വ്വഹണത്തിനും ശാശ്വതമായ നിയമങ്ങള്‍ ഇന്നും വേണ്ടത്ര സ്വീകരിക്കുന്നത് ഉപനിഷത്തിന്റെ സാരാംശമായ ഗീതയില്‍ നിന്നു തന്നെ. സ്വകര്‍മ്മാനുഷ്ഠാനമാണ് ശ്രദ്ധിക്കേണ്ടത് എന്നത്, രാഷ്ട്രനിര്‍മ്മാണത്തില്‍ വ്യക്തിനിഷ്ഠയുടെ പ്രാധാന്യമുള്‍ക്കൊള്ളുന്ന വചനമാണ്. കലിയുഗത്തിലെ ധര്‍മ്മച്യുതിയെ ഒഴിവാക്കാന്‍ ഗീതപോലെ ഗതിയും, വേഗവും നല്‍കുന്ന മറ്റൊരു പുസ്തകം നമുക്ക് തുണ.യില്ല.
കലിയുഗമെന്നോ, ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നോ വിശേഷിപ്പിക്കുന്ന ഇക്കാലത്ത്, യോഗേശ്വരകൃഷ്ണനും, ധര്‍നുര്‍ധരനായ അര്‍ജ്ജുനനും ശ്രീയും, വിജയവും തന്നുകൊള്ളും. വായനക്കപ്പുറത്തുള്ള തിരിച്ചറിവ് ഇതിന് അനിവാര്യമാണ്. ജീവിതമാകുന്ന സമസ്യയില്‍, ഇഷ്ടദാനം ലഭിച്ച ഇഹജന്മത്തില്‍ ആചരിക്കേണ്ട ശീലമാണ് ഗീതാപാരായണം. നമ്മെ നാം തന്നെ വേണം ഉയര്‍ത്താന്‍, അതെ നാം തന്നെ വേണം ഗീതയുടെ ഉള്ളറിയാന്‍.
Radhakrishnan.

No comments: