Tuesday, April 11, 2017

താളമേള വിസ്മയത്തിന്‍റെ പെരുവനം പൂരം
=========================================
പലവഴികളിൽ നിന്നൊഴുകിയെത്തുന്നവർ ഇന്ന്‌ ഈ വഴിയിലാണ്‌ സംഗമിക്കുക. പെരുവനം ശ്രീ മഹാദേവ ക്ഷേത്രനടയിൽ. പൂരപ്രേമികളുടെ കണ്ണിനും കാതിനും ഇമ്പം പകര്‍ന്നീ പെരുവനം പൂരം. സൂര്യൻ അസ്തമിക്കുമ്പോൾ നടവഴിയിൽ പൂരം ഉദിക്കുന്നു. പിറ്റേന്ന്‌ സൂര്യൻ ഉദിക്കുമ്പോൾ പൂരവും പിൻവാങ്ങും.
പെരുവനം പൂരം പൂത്തുലഞ്ഞു നിൽക്കുന്നൊരു മീനമാസ മേളരാവാണെന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. പഞ്ചാരിയിലും പാണ്ടിയിലും പഞ്ചവാദ്യത്തിലും തീർക്കുന്ന മേളവിസ്മയം ഒരു രാവ്‌ വെളുക്കുവോളം ഇവിടെ ആസ്വദിക്കാം. പഞ്ചാരിമേളത്തിന്റെ ക്ലാസിക്കൽ രീതിയിലുള്ള അവതരണം പെരുവനം നടവഴിക്കുമാത്രം സ്വന്തമാണിന്നും.
ചരിത്രം നിറഞ്ഞു കിടക്കുന്ന മഹാക്ഷേത്രമായ പെരുവനത്തിന്റെ മാഹാത്മ്യം ഏറെ വലുതാണ്. വലിയ സംസ്കാരംതന്നെ ഈ ഗ്രാമത്തില്‍ അലിഞ്ഞുചേര്‍ന്നു കിടപ്പുണ്ട്. വേദവും, വാദ്യവും, ആചാരങ്ങളും, കൈവേലകളും തുടങ്ങി നിരവധിപെരുമതന്നെ ഇവിടെ നിലനില്‍ക്കുന്നു. മഹാക്ഷേത്രത്തിലെ നായകനായ ശ്രീമഹാദേവന്‍ പുറത്തിറങ്ങാതെ പലദിക്കില്‍നിന്നും പെരുവനത്തപ്പനെ കാണുവാനെത്തുന്ന ദേവതകള്‍ വന്നുചേര്ന്ന് മേളപെരുമയുടെ അക്ഷരകാലങ്ങള്‍ ഒന്നിനു പിറകെ ഒന്നായി രാവൊഴിയുവോളം മുഴക്കും. മേളത്തിനുവേണ്ടി അനേകം കലാകാരന്മാര്‍ പിറന്ന തൃശൂര്‍ ജില്ലയിലെ പെരുവനം ഗ്രാമം
ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായ താളമേള വിസ്മയത്തിന്‍റെ പെരുവനം പൂരം . മഹാദേവക്ഷേത്രത്തില്‍ പണ്ട് നടന്നിരുന്ന ഉത്സവത്തിന്റെ വലിയ വിളക്കായിരുന്ന പൂയം നാളിലാണ് പെരുവനം പൂരം. കേരളത്തിലെ കൊമ്പനാനകള്‍, നെറ്റിപ്പട്ടം, കോലം, കുട, ആലവട്ടം, വെഞ്ചാമരംധ ചെണ്ട, കൊമ്പ്, കുഴല്‍, താളം എന്നീ വാദ്യങ്ങളുടേയും യോഗ്യത നിര്‍ണ്ണയിച്ചിരുന്നത് പെരുവനം പ്രവേശനം ലഭിച്ചിട്ടുണ്ടോ എന്നതിനെ ആസ്പദമാക്കിയായിരുന്നു.
ഭക്തജനങ്ങളുടേയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ വൈകുന്നേരം 4 മണിക്ക് ശാസ്താവ് സര്വ്വാ ഭരണവിഭൂഷിതനായി, പ്രൗഢഗാംഭീര്യത്തോടെ എഴുന്നളളുന്നു. ആറുമണിയോടുകൂടി പെരുവനം മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയില്‍ തലയെടുപ്പുള്ള 7 ഗജവീരന്മാരുടെ അകമ്പടിയോടെ അണിനിരക്കുന്നു.
പഞ്ചാരിമേളത്തിന്റെ ഈറ്റില്ലമായ പെരുവനം നടവഴിയില്‍ പാണ്ടിമേളത്തോടെയാണ് ശാസ്താവിന്റെ എഴുന്നള്ളത്ത്. മേളവിദഗ്ദ്ധരുടെ കൈവിരലുകളിലൂടെ അണമുറിയാതുയരുന്ന ഈ ഇറക്കപ്പാണ്ടി കാണികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അവാച്യമായ ഒരു അനുഭൂതി ഉളവാകുന്നു. 150ല്‍ പ്പരം കലാകാരന്മാര്‍ ഏകമനസ്സായി ഒരുക്കുന്ന താരതമ്യവിധേയമല്ലാത്ത ഈ പാണ്ടിമേളം ആസ്വദിക്കുവാന്‍ കേരളത്തിന്റെ നാനാഭാഗത്തുനിന്നും ആസ്വാദകര്‍ പെരുവനത്തേക്കൊഴുകുന്നു. മേളം കഴിഞ്ഞാല്‍ തൃപുടയോടുകൂടി കിഴക്ക് തൊടുകുളത്തിനു സമീപം എത്തുന്ന ആറാട്ടുപുഴ ശാസ്താവ്, ചാത്തക്കുടം ശാസ്താവിന്റെ പൂരം കഴിഞ്ഞാല്‍ കല്ലേലി, മേടംകുളം എന്നീ ശാസ്താക്കന്മാരോടൊപ്പം പെരുവനം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുകയായി. കിഴക്കേഗോപുരം വരെ പഞ്ചാരിമേളം ക്ഷേത്രത്തിനകത്തുകടന്നാല്‍ മുറിയടന്ത – തെക്കെഗോപുര നടയില്ത്തകന്നെ അവസാനിക്കുന്നു. ആറാട്ടുപുഴ ശാസ്താവ് തന്ത്രി ഇല്ലത്തേക്കും മറ്റുദേവന്മാര്‍ ക്ഷേത്രപ്രദക്ഷിണത്തിനും യാത്രയാവുന്നു. പിറ്റേന്ന് പെരുവനത്ത് ചേര്പ്പ് ഭഗവതിയോട് ഉപചാരത്തിനുശേഷം മടങ്ങുമ്പോള്‍ ഊരകം ക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പ്, ഉപചാരം ഭക്തജനങ്ങള്‍ സമര്പ്പി ക്കുന്ന നിറപറകള്‍ സ്വീകരിച്ച് ഏകദേശം പതിനൊന്നര മണിയോടെ ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ചെത്തും. Nirmala akavur.

No comments: