Friday, June 05, 2020

'കര്‍മ്മം കൊണ്ടാണ് ശുദ്ധി, ജന്മം കൊണ്ടല്ല'; രാമായണ സന്ദേശത്തിലൂടെ രാമനെ നമുക്ക് ഓർക്കാം

ഭാരതത്തിൻ്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം. രാമൻ്റെ യാത്ര എന്നതാണ് രാമായണത്തിൻ്റെ അർത്ഥം. ഏഴ് കാണ്ഡങ്ങളിൽ ഇരുപതിനായിരം ശ്ലോകങ്ങൾ ഉൾക്കൊള്ളിച്ചാണ് രാമായണം രചിച്ചത്.

ഭാരതീയ സംസ്കാരത്തിൻ്റെ നെടുംതൂണായ ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം. മഹര്‍ഷി വാല്മീകിയാൽ വിരചിതമായ രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയായാണ് വിശ്വസിക്കുന്നത്. 'രാമൻ്റെ യാത്ര' എന്നാണ് രാമായണത്തിൻ്റെ അര്‍ത്ഥം.

ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ രാമായണം നൽകുന്നത്. ബ്രഹ്മാവിൻ്റെ ഉപദേശ പ്രകാരം അഞ്ചൂറ് അധ്യായങ്ങളിലെ ഇരുപതിനായിരം ശ്ലോകം കൊണ്ട് വാല്മീകി മഹര്‍ഷി ശ്രീരാമൻ്റെ ചരിതമായ രാമായണം രചിച്ചു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.

രാമായണത്തിൻ്റെ ഐതീഹ്യം

ഒരിക്കൻ ആശ്രമത്തിൽ വിരുന്ന വന്ന നാരദമുനിയിൽ നിന്നാണ് വാല്മീകി മഹര്‍ഷി രാമകഥ കേള്‍ക്കാനിടയായത്. സര്‍വ്വഗുണങ്ങളും (ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത) നിറഞ്ഞ ഏതെങ്കിലും ഒരു മനുഷ്യൻ ഉണ്ടോയെന്ന് വാല്മീകി നാരദനോടു ചോദിച്ചു. 'അഥവാ ഉണ്ടെങ്കിൽ അങ്ങയ്ക്ക് അത് അറിയാമായിരിക്കും'. എല്ലാ ഗുണങ്ങളും നിറഞ്ഞ ഒരു മനുഷ്യൻ എന്നത് അസംഭവ്യമാണെന്ന് നാരദൻ മറുപടി നൽകി. 'എന്നാൽ ഈ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന മനുഷ്യൻ ദശരഥ മഹാരാജാവിൻ്റെ മൂത്തമകൻ രാമാനാണ്' നാരദൻ ചൂണ്ടിക്കാട്ടി. രാമനെ കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രാമകഥ മുഴുവനും രാമഥൻ വിസ്തരിച്ച് തുടങ്ങിയത്.

പിന്നീടൊരിക്കൽ തമസാനദിയുടെ തീരത്തുവച്ച് വേടൻ ഒരു ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിലെ കോപം ജ്വലിച്ച് ''മാനനിഷാദാ'' (അരുത് കാട്ടാളാ) എന്ന തുടങ്ങുന്ന ശ്ലോകം വാല്മീകി ഉച്ചത്തിൽ ജപിച്ചു.

"മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

ശ്ലോകം പൂര്‍ത്തിയാകുന്നതിന് മുൻപ് തന്നെ സൃഷ്ടിയുടെ ദേവതയായ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. ബ്രഹ്മാവിൻ്റെ ഉപദേശപ്രകാരമാണ് വാല്മാകി ശ്രീരാമകഥ രചിക്കാൻ ആരംഭിക്കുന്നത്.

ശ്രീരാമ ധര്‍മ്മം

ന്യായവും നിഷ്കല്മഷവുമായ ഏതുകാര്യത്തെയും അത് തനിക്കു എത്രകണ്ട് പ്രിയപ്പെട്ടതായാലും വ്യാകുലതയില്ലാതെ നടപ്പാക്കുന്ന നീതിയാണ് ശ്രീരാമധര്‍മ്മം. ലോകത്തിന് രാമായണം നൽകുന്ന സന്ദേശവും ഇതു തന്നെയാണ്. സഹജീവികളുടെ വേദനയിൽ നിന്ന് അധര്‍മ്മത്തിനെതിരെയുള്ള രൂപം കൊണ്ട കൃതിയാണ് രാമായണം. മാനിഷാദ എന്ന ശ്ലോകശകലം ഇതിന് ഉദാഹരണമാണ്. ശുദ്ധി എന്ന വാക്കിന് വ്യക്തമായ വ്യാഖ്യാനം രാമായണം നൽകുന്നുണ്ട്. ജന്മം കൊണ്ടല്ല ശുദ്ധി കര്‍മ്മം കൊണ്ടാണ് ശുദ്ധി നേടുന്നതെന്നു രാമായണം പറയുന്നു. "രാ" ഇരുട്ടെങ്കില്‍ "മാ" മായട്ടെ എന്നനുശാസിക്കുന്ന രാമായണം ഹൃദയാന്ധതയെയാണ് പ്രത്യക്ഷത്തില്‍ അകറ്റുന്നത്. സജ്ജന സംഗമഫലവും ദുഷ്ടനിഗ്രഹത്തിനുള്ള കരുത്തും രാമായണത്തിലുണ്ട്.

ഭരണാധികാരികള്‍ അധികാരത്തിൻ്റെ ഗര്‍വ്വിൽ മതിമറക്കുമ്പോള്‍ ഫലം ധര്‍മ്മച്യുതിയായിരിക്കുമെന്ന് രാമായണം ഓര്‍മ്മിപ്പിക്കുന്നു. ഏറ്റവും ഉദാത്തമായ പ്രജാഹിതം നടപ്പാക്കാൻ രാമായണം അനുശാസിക്കുന്നു. നിങ്ങളുടെ താൽകാലിക ലക്ഷ്യങ്ങള്‍ക്ക് മറുവശത്തായി നിതാന്തവും സ്വച്ചശാന്തവുമായ ആത്മീയ നേട്ടങ്ങളുണ്ടെന്നു രാമായണം പഠിപ്പിക്കുന്നു. മാനസിക സംഘര്‍ഷത്തെ ഇല്ലാതാക്കി ശുഭപ്രതീക്ഷകളെ നിറയ്ക്കാൻ രാമായണം സഹായിക്കുവെന്നും ആചാര്യന്മാര്‍ ഉപദേശിക്കുന്നു.

രാമായണ പാരായണത്തിൻ്റെ ചിട്ടകള്‍

രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം രാമായണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല.

കേടുപാടുകളില്ലാത്ത രാമായണമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്.

പരിശുദ്ധമായ പീഠത്തിലോ, ഉയര്‍ന്ന സ്ഥലത്തോ ആയിരിക്കണം രാമായണം വയ്ക്കേണ്ടത് . തറയിൽ വയ്ക്കാൽ പാടില്ല.

ശ്രീരാമപട്ടാഭിഷേക ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച് ശേഷമായിരിക്കണം പാരായണം ചെയ്യേണ്ടത്.

വടക്കോട്ട് ഇരുന്നായിരിക്കണം രാമായണ പാരായണം നടത്തേണ്ടത്.

അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാൻ. ഈ സമയം മനസ് ഏകാഗ്രമാക്കണം.

രാമായണപാരായണം ആരംഭിക്കുന്നത് ബാലകാണ്ഡത്തിലെ ''ശ്രീരാമ രാമ രാമ ''എന്ന ഭാഗത്തിൽ നിന്നായിരിക്കണം.

ഏതൊരു ഭാഗം വായിക്കുന്നതിനുമുമ്പും ബാലകാണ്ഡത്തിലെ ''ശ്രീരാമ രാമ രാമ ''എന്ന ഭാഗം ജപിക്കണം

No comments: