Friday, June 19, 2020

തിരുവാതിര ഞാറ്റുവേല
..............................................

 21-6-2020 രാത്രി മുതൽ ജൂലായ് 5 വരെ) ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല ആരംഭിക്കുന്നു.

എന്താണ് ഞാറ്റുവേല?
അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ സൂര്യൻ സഞ്ചരിക്കുന്ന കാലയളവിനെ ഞാറ്റുവേല അഥവാ ഞായിറ്റുവേള എന്നു പറയുന്നു.രാശിചക്രത്തിലെ ഓരോ രാശിയിലും വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള ഓരോ നക്ഷത്രത്തിലും  സൂര്യൻ സഞ്ചരിക്കുന്ന  കാലയളവാണ് ഞാറ്റുവേല.സൂര്യന്റെ ആഴ്ച ഞായർ.ഈ ഞായർ വേളയെ ഞാറ്റു വേല എന്നറിയപ്പെടുന്നു. സൂര്യൻ ഓരോ നക്ഷത്രത്തിലും ഏതാണ്ടു് പതിമൂന്നര പതിനാലു ദിവസം സഞ്ചരിക്കും. തിരുവാതിര ഞാറ്റുവേല മാത്രം 15 ദിവസം ഉണ്ടാകും.

അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ഓരോ കൃഷി ചെയ്യുവാനുള്ള കാർഷിക കലണ്ടർ ഉണ്ടാക്കിയിട്ടുണ്ടു്.കൃഷിക്കും ജ്യോതിഷം അനിവാര്യമാണെന്നുള്ളതിന്റെ പ്രത്യക്ഷതെളിവാണിത്. ഞാറ്റുവേലകൾ മഴയുടെ അളവു നോക്കി ക്രമീകരിച്ചിരിക്കുന്നു.

അശ്വതി, ഭരണി ഞാറ്റുവേലകളിൽ ഇടക്കമാത്രം മഴ പെയ്യും. അപ്പോൾ വിത്ത് ഭരണിയിൽ.കാർത്തിക ഞാറ്റു വേലയിൽ പൊതുവേ മഴ പെയ്യില്ല.കാർത്തിക 1/4 ൽ ഏതാണ്ട് മൂന്നു നല്ല ദിവസം കാക്കക്കാൽ. ബാക്കി 9 ദിവസത്തോളം നല്ല മഴ കിട്ടാം.
രോഹിണി ഞാറ്റുവേല മുതൽ കാലവർഷം ആരംഭിക്കും. പിന്നീടു് അധികം വിതക്കരുത്.
മകയിരം ഞാറ്റുവേല മദിച്ചു പെയ്യും.

ഇനി തിരുവാതിര ഞാറ്റുവേലയായി. തിരിമുറിയാതെ പെയ്യും. എങ്കിലും ഇടയ്ക്ക് വെയിലുണ്ടാകും .പെയ്തൊഴുകുന്ന ജലം കെട്ടി നിൽക്കാതെ ഭൂമിയിൽ ഇറങ്ങാനുള്ള സമയം കിട്ടും. 101 മഴയും 101 വെയിലു മെന്ന് ചൊല്ല്.എന്റമ്മ പറഞ്ഞ അറിവു് 10 മഴയും 10 വെയിലും എന്നാണ്. എന്തായാലും പെയ്തിറങ്ങുന്ന വെള്ളം ഭൂമിയിൽ താഴ്ന്നിറങ്ങുന്നതിനാൽ ചെടികൾ നട്ടാൽ ചീഞ്ഞു പോകില്ല എന്നുറപ്പ്.

വിരൽ ഒടിച്ചുകുത്തിയാലും ( പുൽതുമ്പ് കുത്തിയാലും എന്നും പറയും) മുളയ്ക്കുന്ന കാലമാണ് ഇനി വരുന്ന 14 നാൾ. പ്ലാവ്, മാവ് എന്നിവയുടെ കമ്പ് ഒടിച്ച കുത്തിയാലും മുളയ്ക്കുമത്രേ. തെങ്ങ്, അമര, കുരുമുളകു കൊടി എന്നിവയെല്ലാം നടുന്നതിന് ഏറ്റവും അനുയോജ്യം.

തിരുവാതിര ഞാറ്റുവേലയെപ്പറ്റിയുള്ള ഐതിഹ്യം ഇങ്ങനെ.
സാമൂതിരിയുടെ കാലത്ത് കേരളത്തിൽ വന്ന പറങ്കികൾ (പോർച്ച് ഗീസ്) കുറച്ചു കുരുമുളകു വള്ളികൾ തങ്ങളുടെ നാട്ടിലേക്ക് കൊണ്ടു പൊക്കോട്ടെ എന്ന് അനുവാദം ചോദിച്ചു. സാമൂതിരി സന്തോഷപൂർവം സമ്മതം മൂളി.ഇതു കേട്ട മങ്ങാട്ടച്ചൻ അതിന്റെ ഭവിഷ്യത്ത് സാമൂതിരിയോടുണർത്തിച്ചു. സാമൂതിരി "വിഷമിക്കേണ്ട മങ്ങാട്ടച്ചാ, ഇവർ കുരുമുളകു വള്ളിയല്ലേ കൊണ്ടു പോകൂ, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ പറ്റില്ലല്ലോ". (തിരിച്ചും ചിലർ)

തിരുവാതിര ഞാറ്റുവേലക്കാലത്തിന് ഔഷധ ഗുണവും ഉണ്ടത്രേ.

പുണർതം ഞാറ്റുവേലയിൽ പുകഞ്ഞ മഴയായിരിക്കും. മഴ പൂഴി തെറിപ്പിക്കും എന്ന് ചൊല്ല്.അത്ര ശക്തമായിരിക്കും. ആയില്യത്തിലും നല്ല മഴ തന്നെ. മകം ഞാറ്റുവേലയിൽ എള്ളുവിതച്ചാൽ എണ്ണ ധാരാളമുണ്ടാകും. അത്തത്തിലും ശക്തമായി മഴ പെയ്യും. ചോതി ഞാറ്റുവേലയിൽ മഴ തീരും.

ഇക്കൊല്ലം പൊതുവേ മഴ കുറവായി കാണുന്നു.
Vijaya menon 

No comments: