Friday, July 06, 2018

കര്‍മങ്ങള്‍ നിഷ്‌കാമമായി ചെയ്യപ്പെടേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍, കര്‍മത്തിന്റെ ഫലങ്ങള്‍ കര്‍ത്താക്കള്‍ അനുഭവിക്കുന്നു. അല്ലാതെ, ദൈവം അനുഭവിപ്പിക്കുന്നതല്ല. പ്രപഞ്ചത്തിലെ കര്‍മങ്ങള്‍ക്ക് ദൈവവുമായി ഒരു ബന്ധവുമില്ല. ദൃഷ്ടാന്തമായി, സൂര്യനെയും ഭൂമിയെയും എടുക്കുക. ആശയോ, കര്‍മബന്ധമോ കൂടാതെ സൂര്യന്‍ സ്വയം ഉദിക്കുന്നു; വെളിച്ചം വീശുന്നു. 
സൂര്യന്‍ പ്രകാശിക്കുമ്പോള്‍ ഭൂമിയില്‍ ബഹുമുഖങ്ങളായ കര്‍മങ്ങള്‍ നടക്കുന്നു. സൂര്യരശ്മിയില്‍, സൂര്യകാന്തിസ്ഫടികം പിടിച്ചാല്‍ അഗ്‌നി സ്ഫുരിക്കുന്നു, താമരപൂക്കള്‍ വിടരുന്നു, വെള്ളം ആവിയായി രൂപാന്തരപ്പെടുന്നു. എന്നാല്‍ ഈ കര്‍മങ്ങളെല്ലാം സൂര്യനുമായി യാതൊരു ബന്ധവുമില്ല. സൂര്യന്‍ പ്രകാശിക്കുക മാത്രമേ ചെയുന്നുള്ളൂ. ഈ പ്രകാശം എല്ലാ കര്‍മങ്ങള്‍ക്കും സാക്ഷിയായിത്തീരുകയും ചെയ്യുന്നു. ഇതുപോലെ തന്നെയാണ് ദൈവവും പ്രാപഞ്ചികകര്‍മങ്ങളും തമ്മില്‍ വര്‍ത്തിക്കുന്നത്. 
ജീവജാലങ്ങളുടെ സൃഷ്ടി, സംരക്ഷണം, സംഹാരം ബന്ധവിമോചനം എന്നീ കൃത്യങ്ങള്‍ക്ക് ദൈവവുമായി ബന്ധം തന്നെയില്ല. ഓരോ ജീവരാശിയും കര്‍മം അനുസരിച്ചുള്ള ഫലം അനുഭവിക്കുന്നു. അനുഭവിക്കപ്പെടുന്ന ഫലങ്ങള്‍ ജീവജാലങ്ങളുടേതാണ്; ദൈവത്തിന്റേതല്ല. ജീവജാലങ്ങളുടെ ഒരൊറ്റ കര്‍മമെങ്കിലും ദൈവത്തെ ബാധിക്കുന്നില്ല അതുകൊണ്ടാണ് നിഷ്‌കാമകര്‍മങ്ങള്‍ അനുഷ്ടിക്കുവാന്‍ ആഗമങ്ങള്‍ വിധിക്കുന്നത്.

No comments: