Sunday, November 25, 2018

സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരു പരമ്പരാം
ഈ ഗുരുവന്ദനം പല മഹത്തുക്കളും ചൊല്ലുന്നതു കേട്ടിട്ടുണ്ട്‌. സദാശിവനില്‍ നിന്ന്‌ തുടങ്ങി ശങ്കരാചാര്യരിലൂടെ കടന്ന്‌ തന്റെ ഗുരുവിലെത്തി നില്‍ക്കുന്ന ഗുരുപരമ്പരയെ വന്ദിക്കുന്നു എന്ന്‌ താത്പര്യം. സദാശിവനാണ്‌ ആരംഭം. ശിവന്‍ തന്നെ രുദ്രന്‍. ശിവം എന്നാല്‍ മംഗളം. 'നമഃശിവായ' എന്ന ലോകപ്രസിദ്ധമായ മന്ത്രം അവതരിക്കുന്നത്‌ ശ്രീരുദ്രമന്ത്രത്തിലാണ്‌-ശ്രീരുദ്രമന്ത്രത്തില്‍ നുകത്തിലെ എട്ടാമത്തെ അനുവാക്യത്തില്‍ 11-ാ‍മത്തെ മന്ത്രമാണ്‌ 'നമഃശിവായ ശിവതരായച'. ഇങ്ങിനെയുള്ള ശ്രീരുദ്രമന്ത്രമുള്ളതിനാല്‍ യജുര്‍വേദത്തിന്‌ തന്നെ ഗുരുത്വമുണ്ടെന്ന്‌ പണ്ഡിതമതമുണ്ട്‌.
'രുതം' എന്നാല്‍ കരച്ചില്‍(ദുഃഖം) എന്നാണര്‍ത്ഥം. ഇതില്‍ നിന്നാണ്‌ രോദനം എന്ന വാക്കുണ്ടായത്‌. 'ദ്രാവയതി' എന്നാല്‍ ഓടിക്കുക(നശിപ്പിക്കുക) എന്നര്‍ത്ഥം. അപ്പോള്‍ 'രുദ്രന്‍' എന്നാല്‍ ദുഃഖത്തെ നശിപ്പിക്കുന്നവന്‍ എന്നാണര്‍ത്ഥം. രുദ്രന്‍ മംഗളകാരിയാണ്‌, ദുഃഖവിനാശകനാണ്‌, സുഖദായകനാണ്‌. ആധ്യാത്മിക ആധിഭൗതിക ദുഃഖങ്ങളെ, ആധിദൈവിക ദുഃഖങ്ങളെ നശിപ്പിക്കുന്നവനാണ്‌. ക്ഷിപ്രപ്രസാദിയുമാണ്‌.
രുദ്രനായ ശിവനെ പ്രസാദിപ്പിക്കാനുള്ള മന്ത്രമാണ്‌ ശതരുദ്രീയം, രുദ്രപ്രശ്നം എന്നൊക്കെ പേരുള്ള ശ്രീരുദ്രം. ചുറ്റുപാടും കാണുന്ന എല്ലാറ്റിനെയും രുദ്രനായി കാണുന്ന 'സര്‍വം ഖലു ഇദം' എന്ന സങ്കല്‍പ്പം ഇതില്‍ കാണാം. 'ശതരുദ്ര'ത്തിലെ ശതം എന്നതിന്‌ നൂറ്‌ എന്നര്‍ത്ഥം എടുത്താല്‍ പോര. നൂറുകണക്കിന്‌ എന്ന്‌ അര്‍ത്ഥം കാണണം.
യേ ചേമാം രുദ്രാ അഭിതോ ദിക്ഷു ശ്രിതാഃ സഹസ്രശ:- ദിക്ഷു-ദിക്കുകളില്‍, അതായത്‌ ചുറ്റും ആയിരക്കണക്കിന്‌ രുദ്രന്‍മാര്‍ ഇരിക്കുന്നു എന്ന്‌ ശ്രീരുദ്രത്തില്‍ത്തന്നെ വരുന്നുണ്ട്‌. കൃഷ്ണാര്‍ജ്ജുനന്‍മാര്‍ പാശുപതാസ്ത്രം നേടുന്ന സമയത്ത്‌ ശ്രീരുദ്രമന്ത്രം കൊണ്ട്‌ ശിവനെ പ്രീതിപ്പെടുത്തിയ കഥ മഹാഭാരതത്തിലുണ്ട്‌. ഉപനിഷത്തുകളിലും വേദത്തിലെ പല സ്ഥലങ്ങളിലും സ്മൃതികളിലും ഒക്കെ ശ്രീരുദ്രമന്ത്രത്തിന്റെ പ്രാധാന്യം വിവരിക്കുന്നുണ്ട്‌. നമുക്ക്‌ നഷ്ടപ്പെട്ടുപോയിക്കൊണ്ടിരിക്കുന്ന ധാര്‍മ്മികമൂല്യങ്ങല്‍ ഇത്തരം മന്ത്രങ്ങളുടെ ഉപാസനയുടെ ഉദ്ധാരണം കൊണ്ടേ തിരിച്ചുകൊണ്ടുവരാന്‍ കഴിയൂ. 
ആചാരപ്രഭവോ ധര്‍മഃ ആചാരങ്ങളില്‍ നിന്നാണ്‌ ധര്‍മമുണ്ടാകുന്നത്‌. ശ്രീരുദ്രജപം തന്നെയാണ്‌ അതിരുദ്രത്തിലെ പരമപ്രധാനമായ ചടങ്ങ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലാ ചടങ്ങുകളും ശ്രീരുദ്രമന്ത്രജപത്തിന്‌ വേണ്ടിയാണ്‌ എന്ന്‌ അതിരുദ്രത്തിന്റെ ചടങ്ങുകള്‍ പരിശോധിച്ചാല്‍ കാണാം. ശ്രീരുദ്രജപം എത്ര കൂടുന്നുവോ അത്രയുമാണ്‌ ഫലമത്രെ. എത്രയും കൃത്യമായി ചെയ്യുന്നുവോ അത്രയുമാണ്‌ ഫലം. എത്ര കൂടുതല്‍ ജനങ്ങള്‍ അതില്‍ ഭാഗഭാക്കാകുന്നുവോ അത്രയുമാണ്‌ ഫലം.
ദുഷ്ടശിക്ഷകനായ കോപിഷ്ടനായ ശിവനെ ശിഷ്ടരക്ഷകനാക്കി സൗമ്യനാക്കി, സര്‍വ്വൈശ്വര്യ പ്രദായകനാക്കുന്നതാണ്‌ ശ്രീരുദ്രത്തിന്റെ സന്ദര്‍ഭം. അതില്‍ ലോകത്തിന്റെ ഓരോ വസ്തുവിനെയും രുദ്രനായി കാണുന്നുണ്ട്‌. ഒരു മനോഹരമായ ഭാവന കാണുക.
നമോ വൃക്ഷേദ്ധ്യോ ഹരികേശേധ്യഃ പച്ചത്തലമുടിയുള്ള വൃക്ഷങ്ങള്‍ക്ക്‌ നമസ്കാരം. നമഃ സസ്പിഞ്ജരായ ഇളം പുല്ലുപോലെ മഞ്ഞയും ചുവപ്പും കലര്‍ന്ന രുദ്രന്‌ നമസ്കാരം തപതയേ നമഃ-തച്ചുശാസ്ത്രജ്ഞന്‌ നമസ്കാരം. ഉഷ്ണീഷീണേ നമഃ-തലയില്‍ കെട്ടുള്ളവന്‌ നമസ്കാരം അശ്വേഭ്യഃ നമഃ-കുതിരകള്‍ക്ക്‌ നമസ്കാരം അശ്വപതിഭ്യഃ നമഃ-കുതിരക്കാര്‍ക്കും നമസ്കാരം
എല്ലാം രുദ്രന്‍മാര്‍ തന്നെ. കുലാലനും(കുംഭകാരന്‍മാര്‍), കര്‍മ്മാരന്‍മാര്‍(കൊല്ലന്‍), പുഞ്ചിഷ്ടന്‍(പക്ഷിപിടിയന്‍), നിഷാദന്‍(മുക്കുവന്‍), ശ്വനിദ്യന്‍(പട്ടിവളര്‍ത്തുകാരന്‍), കപര്‍ദ്ദി(ജഡാധാരി), വ്യുക്തകേശന്‍(മൊട്ടത്തലയന്‍), വൃദ്ധന്‍-ഇങ്ങനെ ജീവിതത്തിന്റെ നാനാതുറകളില്‍ നമ്മള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെയൊക്കെ രുദ്രനായി കണ്ട്‌ നമസ്കരിക്കുകയാണ്‌ ഇവിടെ. ഈ ഭാഗത്തിന്‌ പേരുതന്നെ നമകം എന്നാണ്‌. 
ശ്രീരുദ്രത്തിന്റെ രണ്ടാം ഭാഗം ചമകമാണ്‌. ഒരു വ്യക്തിക്ക്‌ ആവശ്യമുള്ളതെല്ലാം, വേണ്ടപ്പെട്ടതെല്ലാം രുദ്രനോട്‌ ആവശ്യപ്പെടുന്നതാണ്‌ ചമകം. 'ചമേ' (അതും എനിക്ക്‌) എന്നു പ്രാര്‍ത്ഥിക്കുന്നു.
ചക്ഷുസ്‌, ശ്രോതം, ഓജസ്സ്‌, അന്നം, കൃഷി, മാഷം(ഉഴുന്ന്‌), തിലം(എള്ള്‌), മുദ്ഗം(ചെറുപയര്‍), ഖല്വം(വന്‍പയര്‍), യവം, അശ്മ(കല്ല്‌), മൃത്തിക(മണ്ണ്‌), സ്വര്‍ണം, ഇരുമ്പ്‌, യാഗസാമഗ്രികള്‍, കാളകള്‍, പശുക്കള്‍ എന്നുവേണ്ട, സകലതും തനിക്ക്‌ നല്‍കി അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയാണ്‌ ചമകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. ഇങ്ങനെ നുക ചമകങ്ങളുടെ അര്‍ത്ഥം ധ്യാനിച്ചുകൊണ്ട്‌ ജപം ചെയ്യുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഫലം കൂടുമെന്ന്‌ പറയേണ്ടതില്ല. ആദ്യം പറഞ്ഞ നമകത്തെയാണ്‌ സോമയാഗത്തില്‍ ഗരുഡാകൃതിലുചിതിയെ ശാന്തമാക്കാന്‍ മന്ത്രമായി ഉപയോഗിക്കുന്നത്‌. അതു ജപിച്ച്‌ പാലഭിഷേകം ചെയ്യുന്നു. ആട്ടിന്‍ പാലുകൊണ്ട്‌ ക്ഷീരാധാരം. പിന്നീട്‌ ചിതിയില്‍ ആളിക്കത്തുന്ന അഗ്നിയില്‍ ധാരമുറിയാതെ നെയ്യ്‌ ഹോമിക്കുന്നതും(വര്‍ണോധാര) ശ്രീരുദ്രത്തിലെ തന്നെ ചമകം കൊണ്ടാണ്‌.
ഭഗവാനെ ശാന്തമാക്കുകയും ആത്മീയവും ഭൗതികവുമായി ഉയര്‍ച്ച നേടുകയും തന്നെ ഇവിടെ ഉദ്ദേശം. ആത്മീയതയും ഭൗതികതയും പരസ്പരപൂരകമായി വരുന്ന അസുലഭസന്ദര്‍ഭം. 
ഇങ്ങിനെ ശ്രീരുദ്രത്തിന്റെ മാഹാത്മ്യം സ്മരിക്കാതെ അതിരുദ്രത്തിലേക്ക്‌ കടക്കാനാവില്ല. രുദ്രാഭിഷേകം സാധാരണ നടക്കുന്ന ഒരു ശിവപൂജയാണ്‌. ശിവലിംഗത്തിന്‌ മേലെ ധാരക്ടാരം കെട്ടിത്തൂക്കി അതിന്റെ തുളയിലൂടെ ശിവലിംഗത്തില്‍ നിരന്തരം ജലധാര ചെയ്യുന്നത്‌ ശിവപ്രദമാണ്‌. നമകം 11 അനുവാകവും ഒരുതവണ ചൊല്ലുമ്പോള്‍ ഒരു ചമകം ഇടയില്‍ ചേര്‍ക്കും. പിന്നെയും നുകം മുഴുവന്‍ ചൊല്ലി രണ്ടാം ചമകം ചേര്‍ക്കും. ഇതാണ്‌ ക്രമം. ഇത്‌ 11 പേര്‍ ഒന്നിച്ചു ചെയ്താല്‍ ഏകാദശരുദ്രം.(ഏകാദശം-11. രുദ്രന്മാര്‍ 11 ആണ്‌. മൃഗവ്യാധന്‍, ശര്‍വന്‍, നിര്യാതി, അജൈകപാത്‌, അഹിര്‍ബുധ്നി, പിനാകി, ഭവനാഥന്‍, മഹേശ്വരന്‍, സ്ഥാണു, ഭവന്‍, കപാലി) എന്നിങ്ങനെ 11.
ഇങ്ങനെ 11 പേര്‍ 11 ദിവസം ചെയ്താല്‍ അതാണ്‌ മഹാരുദ്രം. മഹാരുദ്രത്തിന്‌ സാധാരണയായി ധാരപ്പാത്രത്തിന്‍മേല്‍ തൊട്ടു ജപിക്കുന്നതിന്‌ പകരം കുടങ്ങളില്‍ പല ദ്രവ്യങ്ങളും നിറച്ച്‌ അത്‌ തൊട്ട്‌ ജപിച്ച ശേഷം ആ ദ്രവ്യങ്ങള്‍ ദേവന്‌ അഭിഷേകം ചെയ്യുകയാണ്‌ പതിവ്‌.
തൈലേന പഞ്ചഗവ്യേന തഥാ പഞ്ചാമൃതേന ച ആജ്യേന പയസാദധ്നാ മധുരിക്ഷുരസേന ച ജംബീരൈര്‍ നാളികേരൈശ്ച തഥാ ശുദ്ധോദകേന ച
എണ്ണ, പഞ്ചഗവ്യം, പഞ്ചാമൃതം, നെയ്യ്‌, പാല്‍, തൈര്‌, തേന്‍, കരിമ്പിന്‍ നീര്‌, ചെറുനാരങ്ങനീര്‌, ഇളനീര്‍, ശുദ്ധജലം ഇവയാണ്‌ ഉപയോഗിക്കുന്ന 11 ദ്രവ്യങ്ങള്‍. കൂടെ ഹോമവുമുണ്ടാകും. അവസാന ദിവസം വഡോര്‍ധാരയും. നെയ്യ്‌ തുടര്‍ച്ചയായി ധാരമുറിയാതെ തീയില്‍ ഹോമിക്കുന്നതാണ്‌ വഡോര്‍ധാര. മഹാരുദ്രവും അതിരുദ്രവും തമ്മില്‍ വലിപ്പത്തിലാണ്‌ വ്യത്യാസം. 11 പേര്‍ക്ക്‌ പകരം 121 പേര്‍ ജപിക്കും. 11 ദ്രവ്യകലശങ്ങള്‍ക്ക്‌ പകരം 121 ദ്രവ്യകലശമുണ്ടാകും. അതുകൊണ്ടു തന്നെയാണ്‌ ഇത്‌ അതി(കൂടിയ) രുദ്രമാകുന്നതും. 
അതിരുദ്രമായതിനാല്‍ അത്‌ കേള്‍ക്കാനും കാണാനും ദൈവാധീനം അനുഭവിക്കാനും വരുന്ന ജനങ്ങളുടെ എണ്ണവും കൂടും. ആ ക്ഷേത്രസങ്കേതത്തിലുള്ള ദൈവചൈതന്യം പതിന്‍മടങ്ങ്‌ വര്‍ധിക്കും. അത്‌ ചുറ്റുപാടും പരക്കും. ലോകമംഗളകാരിയായിത്തീരും. 
1984 ലാണ്‌ കേരളത്തില്‍ ആദ്യമായി തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ അതിരുദ്രമെന്ന മഹായജ്ഞം നടക്കുന്നത്‌. പിന്നീട്‌ മമ്മിയൂരും പെരുന്തട്ടയും പാറശ്ശാലയിലും അതിരുദ്രങ്ങള്‍ നടന്നു. ഇപ്പോഴിതാ കണ്ണൂരിലെ കണ്ണാടിപ്പറമ്പ്‌ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും പതിനായിരങ്ങള്‍ക്ക്‌ ദര്‍ശനപുണ്യം നല്‍കി നടക്കുന്നു. ചടങ്ങുകളിലും ആചാരങ്ങളിലും അണുവിട വ്യത്യാസമില്ലാതെയും എന്നാല്‍ ബഹുജനങ്ങളുടെ പങ്കാളിത്തത്തോടെയും നടക്കുന്ന ഒരു മഹായജ്ഞം. 
എം.ശ്രീധരന്‍ നമ്പൂതിരി (യജ്ഞ ഉപദേഷ്ടാവാണ്‌ ലേഖകന്‍)

1 comment:

Unknown said...

ഓം നമഃ ശിവായ