Saturday, November 24, 2018

ഹരേ ഗുരുവായൂരപ്പാ ശരണം.... ഇന്ന് പ്രഭാതത്തിൽ അങ്ങ് പാവ് മുണ്ട് ചുറ്റി .. അരയിൽ പൊന്നോട കുഴൽ തിരുകി ... ചുറ്റും വെള്ള മന്ദാര മാലയണിഞ്ഞ് കരിമുകിൽ വർണ്ണനായ അങ്ങയുടെ ശോഭ ശ്രീലകത്തും ഭക്ത മനസ്സിലും പ്രകാശിക്കുന്നു... ഹരേ ഹരേ...
കേനോപനിഷത്തിലെ മൂന്നാം ശ്ലോകമാണ് ഇത്
" ന തത്ര ചക്ഷുർഗച്ഛതി, ന വാഗ്ഗച്ഛതി നോ മന:
ന വിദ്മോ ന വിജാനീമോ യഥൈതദനുശിഷ്യാത്
അന്യദേവ തദ്വിദിതാദഥോ അവിദിതാദധി
ഇതി ശുശ്രുമ പൂർവേഷാം യേ നസ്തദ്വ്യാചചക്ഷിരേ"
ഇന്ദ്രിയങ്ങൾക്ക് അതീതമാണ് ഭഗവൽ മഹിമ. നമ്മുടെ അറിവിനും അപ്പുറത്ത്. നിർവചിക്കാൻ സാധിക്കാത്തതാണ്. ഇത് വ്യാഖ്യാനിച്ച പൂർവികർ പറയുന്നത് ഇങ്ങനെയൊക്കെയാണ്.
അനുഭൂതിയുടെ തലത്തിൽ മാത്രമേ ഭഗവാനെ അറിയാൻ സാധിക്കൂ . ജ്ഞാനത്തിൽ നിന്നു കൊണ്ട് സാധിക്കില്ല. ഭീഷ്മർ ശരശയ്യയ്യിൽ കിടന്ന് കൊണ്ട് ഇപ്രകാരം പറയുന്നുണ്ട്. ഭഗവാനേ എത്രയോ സന്ദർഭത്തിൽ നേരിട്ട് കണ്ടു എന്നാൽ അന്നൊക്കെ ഈ പ്രാണൻ ത്യജിച്ച് വളരെ സുലഭമായി ഭഗവാനിൽ എത്തിച്ചേരാമായിരുന്നു എന്നാൽ തന്റെ പരിമിതമായ ജ്ഞാനം തടസ്സമായി. യുദ്ധസന്ദർഭത്തിലും മുകുന്ദൻ ചക്രവുമായി മുന്നിൽ വന്നു അന്ന് ഉത്തരായണ കാലം പ്രതിക്ഷിച്ച് ദേഹം ത്യജിച്ചില്ല. ജ്ഞാനത്തെക്കാട്ടിലും ഭഗവൽ സ്മരണ ഗോപികമാർക്ക് അനുഭവപ്പെട്ട പോലെ തന്റെ മനസ്സിലും വളരാൻ ഭഗവാനോട് പ്രാർത്ഥിക്കുകയാണ് ഭീഷ്മർ ചെയ്തത്.
ഗുരുവായൂരിൽ നാലമ്പലത്ത് ഭഗവാന്റെ പിൻഭാഗത്ത് ഈ സ്മരണ നിലനിർത്തുന്ന ചിത്രം ഉണ്ട് . അതിൽ ഭീഷ്മർ യുധിഷ്ഠിരന് സഹസ്ര നാമ ഉപദേശം ചെയ്യുമ്പോൾ ഭഗവാൻ ചിൻമുദ്ര ഭാവത്തിൽ നിൽക്കുന്ന രംഗം ഉണ്ട് . ഇത് ഗുരുവായൂരിൽ മാത്രം കാണുന്ന ഭാവമാണത്രെ! .. ഇതിന് പലേ അർത്ഥവും മഹാത്മ ക്കൾ പറയും.
നമ്മൾക്കും ഗോപീ ഭാവത്തിൽ ഭഗവൽ സ്മരണ എന്നും അനുഭവവേദ്യമാകാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാം... ഹരേ ഹരേ....

No comments: