Saturday, November 24, 2018

വാല്മീകി രാമായണം-32

വസിഷ്ഠൻ രാമനോട് പറഞ്ഞു നിനക്കിപ്പോൾ യൗവ്വനമാണ്.  ഒരു ഡാം തുറന്നു വിടുമ്പോൾ വെള്ളം ഒഴുകി പോകുന്നതു പോലെ യൗവ്വനം കടന്നു പോകുന്നു. എന്നാൽ എല്ലാവരും അതൊരു നല്ല കാലമായി കരുതുന്നു. ഒരു പരസ്യ ചിത്രത്തിൽ അല്ലെങ്കിൽ സിനിമയിൽ നോക്കിയാലറിയാം യുവാക്കൾക്കുള്ള പ്രാധാന്യം.
രാമൻ പറയുന്നു മഹർഷി അങ്ങയുടെ അഭിപ്രായത്തിൽ യൗവ്വനം വളരെ നല്ല സമയമായിരിക്കും. എന്നാൽ എനിക്ക് അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള സമയം.

തേ ധന്യാഹം തേ മഹാത്മാന:
തൈയേവ പുരുഷ ഭുവി
ഏസുഖേന സമുത്യേർണ്ണ:
സാധോ യൗവ്വന സങ്കടാത്.

ആരാണോ യൗവ്വനം എന്ന ഈ പാലം ധർമ്മ ച്യുതി വരാതെ ഒരു കുറവും വരാതെ കടക്കുന്നുവോ അവരാണ് ധന്യർ, മഹാത്മാക്കൾ , സത്പുരുഷൻമാർ. അതിനാൽ മഹർഷി അങ്ങ് എന്റെ മനസ്സിന് ചികിത്സ നല്കണം. എന്റെ മനസ്സ് ചഞ്ചലമാണ്. അഹങ്കാരമാണ് എല്ലാ ദു:ഖത്തിനും മൂലകാരണം എന്ന് ഞാനറിയുന്നു.

അഹങ്കാരവശാതാപത്
അഹങ്കാരാ ദുരാദയ:
അഹങ്കാര വശാധീഹാം
ന അഹങ്കാര പരോ രിപു :
ഇതെല്ലാം രാമൻ പറയുന്നതു കേട്ട് ദശരഥന്റെ മുഖം വാടി വാടി വന്നു. എന്റെ മകനിതു എന്തു പറ്റി എന്ന് വ്യാകുലപ്പെട്ടു. ലൗകികർക്ക് വൈരാഗ്യം ഭഗവത് ഭക്തി എന്നിവയേക്കാൾ ഭയങ്കരമായി ഒന്നും തന്നെയില്ല.

ഒരിക്കൽ രമണ ഭഗവാന്റെ കഥ ഒരാൾക്ക് പറഞ്ഞു കൊടുത്തപ്പോൾ എങ്ങനെ ഭഗവാൻ പതിനേഴു വയസ്സിൽ എല്ലാം ത്യജിച്ച് അരുണാചലത്തിൽ വന്നു ചേർന്നു എന്ന് കേട്ടതും അയ്യോ പാവം.. എന്നയാൾ പ്രതികരിച്ചു. പതിനേഴ് വയസ്സിൽ എല്ലാം ത്യജിച്ചത് എന്തോ വലിയ നഷ്ടമാണെന്നുള്ള രീതിയിൽ എല്ലാം തീർന്നു എന്ന മട്ടിൽ . ഇങ്ങനെ ദശരഥനും വല്ലാതെ വ്യാകുലപ്പെടുന്നു എന്താണെന്റെ രാമന് പറ്റിയത് എന്നാൽ ഇതെല്ലാം കേട്ടു നിന്ന വിശ്വാമിത്ര വസിഷ്ഠ മഹർഷിമാർക്ക് വല്ലാത്ത സന്തോഷം തോന്നി. ഈ ഭാവം ആരുടേയെങ്കിലും ഉള്ളിൽ ഉണ്ടാകുമോ എന്ന് നോക്കി നടക്കുന്നവരാണവർ.

രാമകൃഷ്ണ പരമഹംസർ പറയും ആർക്കെങ്കിലും ഈ ഭഗവത് ഭക്തിക്കുള്ള വിശപ്പ് വരുമോ എന്ന് നോക്കിയിരിക്കുന്നു ഞാൻ. ആരെങ്കിലും ജിജ്ഞാസയോടെ വൈരാഗ്യത്തോടെ മുമുക്ഷുത്ത്വത്തോടെ പരമപദത്തെ അറിയാനുള്ള യോഗ്യതയോടെ വരുമോ എന്ന് മഹർഷിമാർ നോക്കി നിൽക്കെ രാമനിൽ ആ വൈരാഗ്യം വിരിഞ്ഞു വരുന്നതു കണ്ട് രണ്ടു പേരും അതീവ സന്തുഷ്ടരായി.
Nochurji 🙏🙏

No comments: