Tuesday, November 27, 2018

സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരിൽ ഒരാളും, രാജ്യത്തിന്ന് ജീവിച്ചിരിക്കുന്ന ഭരണഘടനാ വിദഗ്ധരിൽ പ്രമുഖനും, നിയമ മേഖലക്ക് നൽകിയ അമൂല്യമായ സംഭാവനകൾ പരിഗണിച്ചു രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത മഹദ് വ്യക്തിയുമായ അഡ്വ. കെ. പരാശരൻ തയ്യാറാക്കി നായർ സർവീസ് സൊസൈറ്റി സമർപ്പിച്ച റിവ്യൂ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ഒരു പ്രധാന വാദമാണിത്.
ഈ വാദത്തിന്റെ സാധുത കൂടി പരിഗണിച്ച ശേഷം സെപ്റ്റംബർ 28ലെ വിധി നിലനിൽക്കുമോ എന്ന് തീർപ്പാക്കാനാണ് 2019 ജനുവരി 22ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ ഹർജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വാദം ഇതാണ്.
സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി ശബരിമല ക്ഷേത്രത്തെ മാത്രം സംബന്ധിക്കുന്ന ഒരു സവിശേഷ വിധിയല്ല.
കേരള ഹിന്ദു പ്ളേസസ് ഓഫ് പബ്ലിക് വർഷിപ് ആക്ടിന്റെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളെയും സംബന്ധിക്കുന്ന ഒരു പൊതുവായ വിധിയാണ്.
അതേ സമയം, ശബരിമല ക്ഷേത്രത്തെ മാത്രം സംബന്ധിക്കുന്ന കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഒരു സവിശേഷ വിധി ഇപ്പോളും നിലനിൽക്കുന്നുണ്ട്.
എസ്. മഹേന്ദ്രൻ Vs. ട്രാവൻകൂർ ദേവസ്വം ബോർഡ്‌ എന്ന കേസിൽ 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനാവില്ല എന്ന് വ്യക്തമാക്കി ജസ്റ്റിസ് പരിപൂർണ്ണനും ജസ്റ്റിസ് കെ.ബി. മാരാരും അംഗങ്ങളായ ബെഞ്ച് പുറപ്പെടുവിച്ച 1991ലെ വിധിയാണത്.
ഒരേ വിഷയത്തെ സംബന്ധിക്കുന്നതും എന്നാൽ പരസ്പര വിരുദ്ധങ്ങളുമായ ഒരു പൊതു നിയമവും ഒരു പ്രത്യേക നിയമവും ഒരേ സമയം നിലനിന്നാൽ അതിലെ പ്രത്യേക നിയമത്തിനാവും മുൻ‌തൂക്കം എന്നതാണ് സാമാന്യ തത്വം.

1991ലെ ഹൈക്കോടതി വിധിക്കെതിരെ യാതൊരു അപ്പീലും ഇത്‌ വരെ വന്നിട്ടില്ല.
ഹൈക്കോടതി ഒരു വിധി പറഞ്ഞാൽ അതിൻ മേൽ അപ്പീൽ പോവാനുള്ള സമയ പരിധി 90 ദിവസം മാത്രമാണ്.
അതിനിടയിൽ അപ്പീൽ സമർപ്പിക്കപ്പെട്ടില്ലെങ്കിൽ വിധി അന്തിമമാവുകയും ഫൈനാലിറ്റി കൈവരിക്കുകയും ചെയ്യും.
എസ്. മഹേന്ദ്രൻ കേസിലെ ഡിവിഷൻ ബെഞ്ചിന്റെ വിധി വന്ന് 17 വർഷം കടന്ന് പോയിട്ട് അതിന്മേൽ അപ്പീൽ ഉണ്ടാവാത്ത സാഹചര്യത്തിൽ ആ വിധി അന്തിമ സ്വഭാവം കൈവരിച്ചതും നടപ്പിലാക്കപ്പെടേണ്ടതുമാണ്.
എന്നാൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സെപ്റ്റംബർ 28ലെ വിധി ഈ രീതിയിൽ ഇതുവരെയും ഫൈനാലിറ്റി കൈവരിച്ചിട്ടില്ല.
റിവ്യൂ ഹർജികൾ സമർപ്പിക്കാനുള്ള 30 ദിവസത്തെ കാലപരിധിക്കുള്ളിൽ തന്നെ 49 ഹർജികൾ മേപ്പടി വിധിയെ പുനഃപരിശോധിക്കാനായി സമർപ്പിക്കപെട്ടിട്ടുണ്ട്.
പ്രസ്തുത ഹർജികൾ ഒന്നും വിധി പറഞ്ഞ ബെഞ്ച് ചേംബർ ഇൻസ്പെക്ഷനിൽ തള്ളി കളഞ്ഞില്ലെന്ന് മാത്രമല്ല, വിശദമായി വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു എന്നതിനാൽ, സുപ്രീം കോടതി വിധിയിപ്പോഴും പരിഗണനക്ക് കീഴിലുള്ള വിഷയം മാത്രമാണ്.

സുപ്രീം കോടതിയിൽ നിന്നൊരു എതിർവിധി വന്നു എന്നത് കൊണ്ട് മാത്രം ഹൈക്കോടതി വിധി അസാധുവാകില്ലെന്ന് കാണണം.
സുപ്രീം കോടതിയിലെ കേസ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ ആയല്ല, ഒരു പുതിയ കേസ് ആയി പൊതുതാല്പര്യ ഹർജിയുടെ രൂപത്തിൽ സമർപ്പിക്കപ്പെട്ടതാണ്.
ആർട്ടിക്കിൾ 132(1), 133(1), 134 മൂലമുള്ള 'അപ്പെല്ലറ്റ് ജൂറിസ്ഡിക്ഷൻ' അല്ല, ആർട്ടിക്കിൾ 32 പ്രകാരമുള്ള 'ഒറിജിനൽ ജൂറിസ്ഡിക്ഷൻ' ആണ് സുപ്രീം കോടതി കേസ് പരിഗണിക്കാനായി ഉപയോഗിച്ചിട്ടുള്ളത്.
ജസ്റ്റിസ് ഇന്ദൂ മൽഹോത്രയുടെ മൈനോറിറ്റി ജഡ്ജ്‌മെന്റിൽ അല്ലാതെ മെജോറിറ്റി ജഡ്ജ്‌മെന്റുകളിൽ എവിടെയും മഹേന്ദ്രൻ കേസിലെ വിധിന്യായത്തിന്റെ സാധുത ചർച്ച ചെയ്യുകയോ നിലനിൽക്കില്ലെന്ന് നിരീക്ഷിക്കുകയോ വിധിയെ അസാധുവാക്കുകയോ ചെയ്തിട്ടില്ല.
1991ലെ വിധി സുപ്രീം കോടതി പുനഃപരിശോധിച്ചു കാര്യകാരണ സഹിതം റദ്ദ് ചെയ്യാത്ത സാഹചര്യത്തിൽ ആ വിധിയിപ്പോഴും നിലനിൽക്കുക തന്നെയാണ്.

ആയതിനാൽ തന്നെ, ശബരിമല കേസിൽ പരസ്പര വിരുദ്ധങ്ങളായ രണ്ട് വ്യത്യസ്ത വിധികൾ ഒരേ സമയം നിലനിൽക്കുന്നു എന്നതാണ് നിലവിലെ സാഹചര്യം.
അതൊരു നിയാമക സമസ്യയായതിനാൽ ഏത് നിലക്കാണ് അതിനെ മറികടക്കുക എന്നറിയാൻ ജനുവരി 22ലെ സുപ്രീം കോടതിയുടെ അന്തിമ തീർപ്പ് വരും വരെ കാത്തിരിക്കേണ്ടതുണ്ട്.
കേരളാ ഹിന്ദു പ്ളേസസ്‌ ഓഫ് പബ്ലിക് വർഷിപ്പ് ആക്ടിലെ റൂൾ 3(b) എടുത്ത് കളയുക മാത്രം ചെയ്ത സുപ്രീം കോടതി വിധി ഏതെങ്കിലും തരത്തിലുള്ള ഡയറക്ഷൻ സർക്കാരിന് നൽകുകയോ പോസിറ്റീവ് ആക്ഷൻ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
മറിച്ചു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ഒരു പ്രത്യേക പ്രായപരിധിയിൽ ഉള്ള ആളുകളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിച്ചു കൂടാ എന്ന ഡയറക്ഷന്റെ സ്വഭാവത്തിൽ ഉള്ളതാകയാൽ അത് നടപ്പാക്കാനായി ആവശ്യമായ നടപടികൾ എടുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.
ഇത്തരത്തിൽ ഒരു സങ്കീർണ്ണമായ നിയമ പ്രശ്നത്തിൽ സുപ്രീം കോടതി തന്നെ വ്യക്തത വരുത്താൻ ഇരിക്കുകയാണ് എന്നിരിക്കെ അതിന് കാത്തു നിൽക്കാതെ ബദ്ധപ്പെട്ടു സെപ്റ്റംബർ 28ലെ വിധി നടപ്പാക്കാൻ സർക്കാരിന് സാധ്യമല്ല; ചെയ്താൽ ശരിയുമല്ല.
നിർബന്ധ ബുദ്ധിയോടെ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത് സാമൂഹ്യ പ്രത്യാഘാതങ്ങൾക്ക് മാത്രമല്ല നിയമപരമായ പ്രത്യാഘാതങ്ങൾക്കും ഭാവിയിൽ വഴിവെക്കും.
കോടതി വിധി ഏത് വിധേനയും നടപ്പാക്കുക എന്നത് സർക്കാരിന്റെ ബാധ്യതയാണ് എന്നാണ് വാദമെങ്കിൽ ആ ബാധ്യത എന്ത് കൊണ്ടാണ് ഇനിയും അസാധുവാക്കിയിട്ടില്ലാത്തതും നിലനിൽക്കുന്നതുമായ ഹൈക്കോടതി വിധിയുടെ കാര്യത്തിൽ ഇല്ലാത്തത് എന്ന് മറുചോദ്യമുണ്ടാവും.
വിധി നടപ്പാവുന്നതോടെ പുനഃപരിശോധനാ ഹർജികൾ കേൾക്കുന്നത് തന്നെ അപ്രസക്തം ആവുമെന്നിരിക്കെ തിരക്കിട്ട് വിധി നടപ്പാക്കുന്നത് ജനുവരി 22ന് റിവ്യൂ ഹർജികൾ കേൾക്കാനുള്ള കോടതിയുടെ തീരുമാനത്തെയും കോടതി വ്യവഹാരങ്ങളെ പൊതുവിൽ തന്നെയും പരിഹസിക്കൽ ആവില്ലേ എന്ന വിമർശനവുമുണ്ടാവും.

വിരമിച്ച ചീഫ് ജസ്റ്റിസിന്റെ വിധിയെ പുതുതായി സ്ഥാനമേറ്റെടുത്ത ചീഫ് ജസ്റ്റിസ് ആദ്യ പരിഗണനയിൽ തന്നെ സ്റ്റേ ചെയ്യാതിരിക്കുക എന്നതൊക്കെ ന്യായാധിപന്മാർക്കിടയിലെ സാമാന്യ മര്യാദകൾ മാത്രമാണ്.
ഭരണഘടനാ ബെഞ്ച് വിശദമായി വിചാരം ചെയ്തു പുറപ്പെടുവിച്ച വിധി വിമർശനമുണ്ടായ ഉടനെ സ്റ്റേ ചെയ്യാൻ തീരുമാനിക്കുന്നത് ജുഡീഷ്യറിയുടെ അഭിമാനത്തെ ഇടിക്കുകയും തെറ്റായ കീഴ് വഴക്കത്തിന് തുടക്കം കുറിക്കുകയും ചെയ്യും എന്നതും വിധി സ്റ്റേ ചെയ്യാതിരിക്കാനുള്ള തീരുമാനത്തിന് കാരണമായിട്ടുണ്ടാവാം.
എന്നാൽ പുനഃപരിശോധനാ ഹർജികളിൽ കോടതി വാദം കേൾക്കാൻ തീരുമാനിച്ചു എന്നത് തന്നെ വലിയ കാര്യമാണെന്ന് മനസിലാക്കണം.
ഭരണഘടനാ ബെഞ്ചിന്റെ വിധി റിവ്യൂ ചെയ്യാൻ തീരുമാനിക്കുന്ന സാഹചര്യം ചരിത്രത്തിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ലെന്ന് കേട്ടിരുന്നു.
എന്ത് കൊണ്ടാണ് മണ്ഡല കാലം പൂർത്തിയായ ശേഷം മാത്രം വിധി നിലനിൽക്കുമോ എന്ന് പരിശോധിച്ചാൽ മതി എന്ന് കോടതി തീരുമാനിച്ചതെന്നും ആലോചിക്കേണ്ടതാണ്.
നൂറ്റാണ്ടുകൾ ആയി നടന്നു വന്നിരുന്ന സംഗതി ഒരു മണ്ഡലകാലം കൂടി നടന്നു പോയാലും ഒരു അപരിഹാര്യമായ നഷ്ടവും സംഭവിക്കാനില്ല എന്നത് കോടതിയും കണക്കാക്കിയിരിക്കുമല്ലോ.

വസ്തുതകൾ ഇപ്രകാരം ആണെന്നിരിക്കെ ജനുവരി 22ന് റിവ്യൂ ഹർജികൾ തീർപ്പാക്കിയ ശേഷം മാത്രം സെപ്റ്റംബർ 28ലെ വിധിയുടെ കാര്യത്തിൽ നടപടിയെടുക്കാം എന്ന നിലപാടാണ് സർക്കാർ ന്യായമായും സ്വീകരിക്കേണ്ടത്.
ഒരുപക്ഷെ ആ സമയം ആവുമ്പോഴേക്കും നടപ്പാക്കാൻ ഒരു വിധി തന്നെയില്ലെന്ന അവസ്ഥയും ഉണ്ടാവാൻ മതി.
ഇപ്പോൾ എന്തായാലും നടപ്പാക്കേണ്ട ബാധ്യത സർക്കാരിന് മേൽ സ്പഷ്ടമായും ഉള്ള എസ്. മഹേന്ദ്രൻ കേസിലെ ഹൈക്കോടതി വിധി സംസ്ഥാനത്ത് ഓപ്പറേഷനിൽ ഉണ്ട്.
ഇക്കാര്യം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാല്‍ ഇന്നാട്ടിലെ അയ്യപ്പന്മാർക്ക് പോലീസിന്റെ മർദ്ധനത്തെയും ലോക്കപ്പിനേയും വെല്ലുവിളിച്ചു ശബരിമലക്ക് കാവൽ നിൽക്കേണ്ടിവരാതെയും, ഭക്തകളായ അമ്മമാർക്കും സഹോദരിമാർക്കും നാമജപങ്ങളുമായി തെരുവിലിറങ്ങേണ്ടിവരാതെയും, വിശ്വാസി സമൂഹത്തിന് മനോവ്യഥയോടെ ഉറക്കം നഷ്ടപ്പെടാന്‍ ഇടവരാതെയുംഎല്ലാവർക്കും ഭക്തിപൂർവ്വം മണ്ഡലവ്രതം അനുഷ്ഠിക്കാൻ സാധിക്കും.

ഒരു സംസ്കാരത്തിന്റെ, ഒരു ജനതയുടെ, ഒരു കൂട്ടായ്മയുടെ, ഒരു സംസ്ഥാനത്തിന്റെ, രക്ഷക്കായി പ്രാർത്ഥിക്കാം. 🙏

( അവലംബം)

No comments: