Sunday, November 25, 2018

സംസാരമെന്നാല്‍ ജന്മത്തില്‍ നിന്ന്‌ മൃത്യുവിലേക്കുള്ള പോക്ക്‌, പ്രയാണം, ജനനമരണചക്രം എന്നാണര്‍ത്ഥം. ഈ ചക്രത്തില്‍ ചുറ്റുന്ന ജീവജാലങ്ങളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മുക്തിയെ പ്രാപിക്കും. എങ്കില്‍പ്പിന്നെ നാം അതിനുവേണ്ടി ആയാസപ്പെടുന്നതെന്തിനെന്ന്‌ ചോദ്യമുണ്ടാവാം. എല്ലാവരും മുക്തന്മാരാകുമെങ്കില്‍ നമുക്ക്‌ അതും കാത്ത്‌ സ്വസ്ഥമായിരിക്കാമല്ലോ. ഒന്നിനും നാശമില്ല, എല്ലാം ബ്രഹ്മപദം പ്രാപിക്കുകയും ചെയ്യും. പിന്നെ യത്നിച്ച്‌ കഷ്ടപ്പെടുന്നതെന്തിന്‌? ഒന്നാമത്‌, ഈ പ്രയത്നമാണ്‌ കേന്ദ്രസ്ഥാനത്ത്‌ ചെന്നെത്തുവാനുള്ള ഏകമാര്‍ഗം. രണ്ടാമത്‌ നാം എന്തിന്‌ യത്നിക്കുന്നു. എന്ന്‌ നമുക്കറിഞ്ഞുകൂടാ. അതുവേണ്ടിയിരിക്കുന്നു എന്നേ പറയാവൂ. അനേകലക്ഷത്തില്‍ ഒരാള്‍ക്ക്‌ മുക്തിപ്രാപിക്കാമെന്ന്‌ ബോധമുണ്ടാകുന്നു; മറ്റുള്ള ബഹുജനങ്ങള്‍ വിഷയങ്ങളില്‍ സംതൃപ്തന്മാരായി കഴിയുന്നു. ചുരുക്കം ചിലര്‍ ഉണര്‍ന്ന്‌, കളി മതിയാക്കി, മടങ്ങിപ്പോകാന്‍ ബോധപൂര്‍വം പ്രയത്നിക്കുന്നു. മറ്റുള്ളവര്‍ ലക്ഷ്യമറിയാതെയും.
സ്വാമി വിവേകാനന്ദന്‍

No comments: