Sunday, October 29, 2017

മാനവഗ്രന്ഥപ്പുരയിലെ ഏറ്റവും പഴക്കം ചെന്ന പുസ്തകമാണ് വേദങ്ങള്‍. അറിവാണ് വേദങ്ങള്‍. 'വിദജ്ഞാനേ' എന്ന ധാതുവിന്റെ കൃദന്ത രൂപമാണ് വേദശബ്ദം. രണ്ടു രീത്യാ ആണ് അറിവ് ലഭിക്കുക. പുസ്തകങ്ങളില്‍ നിന്നും ഗുരുക്ക•ാരില്‍ നിന്നും കിട്ടുന്ന അറിവും, ദിവ്യമായ അറിവും. ഈ രണ്ടാമത്തെ ദിവ്യമായ അറിവ് എന്താണെന്ന് നോക്കാം. ഈശ്വരാനുഭൂതി കൈവരിച്ച മഹാനുഭാവ•ാരുടെ മനസ്സില്‍ വെളിവാകുന്ന അറിവാണിത്. ഈ അറിവാണ് ഭാരതീയഋഷികളുടെ ഹൃദയകമലത്തില്‍ വിളങ്ങിയത്. ഈ ദിവ്യവാണിയെ വേദങ്ങള്‍ എന്നു പറയുന്നു. വേദങ്ങള്‍ നാലാണ്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിങ്ങനെ. ഇവയെ അപൌരുഷേയം എന്നും വിളിക്കുന്നു. ചതുര്‍വേദങ്ങള്‍ ശബ്ദപ്രമാണങ്ങളാണെന്ന് ഷഡ്ദര്‍ശനങ്ങള്‍ പറയുന്നു. ശങ്കരാചാര്യരും ഉദയനാചാര്യരും ഈ സംഗതി വ്യക്തമാക്കുന്നു. 


വേദങ്ങളിലാദ്യത്തേത് ഋഗ്വേദമാകുന്നു. രണ്ടുതരത്തില്‍ അതിനെ ഭാഗിച്ചതായിക്കാണാം. ഒന്നാം ഭാഗത്തില്‍ മണ്ഡലം, അനുവാകം, സൂക്തം, മന്ത്രം. ഋഗ്വേദത്തെ ഒട്ടാകെ പത്ത് മണ്ഡലങ്ങളായി ഭാഗിച്ചിട്ടുണ്ട്. ഓരോ മണ്ഡലവും അനുവാകങ്ങളായും തരം തിരിച്ചിട്ടുണ്ട്. ഈ ഓരോ അനുവാകത്തിലും സൂക്തങ്ങളുണ്ട്. ഓരോ സൂക്തത്തേയും മന്ത്രങ്ങളായും ഭാഗിച്ചിട്ടുണ്ട്. രണ്ടാമത്തെ തരം, അഷ്ടകം, അധ്യായം, വര്‍ഗം, മന്ത്രം എന്നിങ്ങനെയാണ്. ഋഗ്വേദത്തെ ആകെ എട്ടു ഭാഗങ്ങളാക്കിയതിന് അഷ്ടകം എന്നു വിളിക്കുന്നു. ഓരോ അഷ്ടകത്തേയും അധ്യായങ്ങള്‍, അധ്യായങ്ങളെ വര്‍ഗങ്ങള്‍, വര്‍ഗങ്ങളെ മന്ത്രങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ശൌനകമഹര്‍ഷിയുടെ അഭിപ്രായത്തില്‍ വേദത്തില്‍ 105801 / 2 മന്ത്രങ്ങളാണുള്ളത്. ഋഗ്വേദത്തിലാകട്ടെ 153826 മ ശബ്ദങ്ങളും 432000 അക്ഷരങ്ങളുമുണ്ട്. 


ഋഗ്വേദപ്രണീതമായ ഋഷി, ദേവത, ഛന്ദസ്സ് തുടങ്ങിയവ മനസ്സിലാക്കാന്‍ അംഗങ്ങളും പഠനത്തിന് വിധേയമാക്കണം. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിങ്ങനെ ആറ് അംഗങ്ങളാണ് വേദത്തിനുള്ളത്. ആദ്യത്തേത് ശിക്ഷ. ഉച്ചാരണത്തിന്റെ സ്ഥാനപ്രയത്നാദികളും സ്വരവ്യഞ്ജനങ്ങള്‍, ഉദാത്തം, അനുദാത്തം, സ്വരിതം മുതലായ സ്വരഭേദങ്ങളുമാണ് പ്രതിപാദ്യം. അപിശലി, പാണിനി, ചന്ദ്രഗോമി എന്നിവരുടെ ശിക്ഷാസൂത്രങ്ങള്‍ ഇതിനകം കണ്ടെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.(1) കല്പത്തില്‍ യജ്ഞനിര്‍ദ്ദേശങ്ങളത്രേ. (2) പാണിനിയുടെ അഷ്ടാധ്യായി, സൂത്രപാഠം, ധാതുപാഠം, ഉണാദിപാഠം, ഗണപാഠം, കാത്ത്യായനന്റെ വാര്‍ത്തികം, പതഞ്ജലിമഹാഭാഷ്യം എന്നിവയാണ് വ്യാകരണത്തിലെ മുനിത്രയഗ്രന്ഥങ്ങള്‍, യാസ്കനിരുക്തം, വരരുചിയുടെ നിരുക്തസമുച്ചയം, നീലകണ്ഠന്റെ നിരുക്തശ്ളോകം, വാര്‍ത്തികം തുടങ്ങിയവ നിരുക്തഗ്രന്ഥങ്ങളാണ്. വസിഷ്ഠമുനിയുടെ സൂര്യസിദ്ധാന്തം ജ്യോതിഷഗ്രന്ഥമാണ്. പിങ്ഗളാചാര്യന്റെ ഛന്ദഃസൂത്രഭാഷ്യമാണ് ഛന്ദഗ്രന്ഥങ്ങളില്‍ പ്രഥമഗണനീയം. ഇനിയും അനേകം ഗ്രന്ഥങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. ഈ അംഗങ്ങളുടേയും ഷഡ്ദര്‍ശനങ്ങളുടേയും സഹായത്താല്‍ വേദമന്ത്രങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അനാദിയായ ശാസ്ത്രതത്ത്വങ്ങള്‍ നമുക്ക് കടഞ്ഞു കിട്ടും..

No comments: